പാൽത്തുള്ളിയിലെ ആത്മഹത്യ – 3

അതിശക്തമായി മിടിക്കുന്ന ഹൃദയത്തോടെ ഞാൻ ജീപ്പിൽ ചാരി നിന്നു.

ആളുകൾ മാറിനിന്നു അടക്കം പറയുന്നു.ചിലർ മൊബൈലിൽ തത്സമയം ദൃശ്യങ്ങൾ പകർത്തുന്നു.

പതിയെ ഉയർന്ന് വരുന്ന കയർ എന്റെ കണ്ണിലുടക്കി.ഗൗരീ ദാസും ടീമും ജാഗ്രതയോടെ നിലയുറപ്പിച്ചു.

ആദ്യം മുകളിലേക്ക് കയറിയത് ഫയർ ഫോഴ്‌സിലെ രണ്ട് പേരാണ്.ആളുകൾ തിക്കിത്തിരക്കി മുൻപോട്ട് വരാൻ ശ്രമിച്ചു.

കിട്ടി കിട്ടി ആരൊക്കെയോ വിളിച്ചു പറയുന്നു.ക്യാമറകൾ തുടരെ തുടരെ മിന്നി.

ദൃശ്യ മാധ്യമങ്ങൾ പുതിയൊരു വാർത്ത ചൂടാറാതെ തത്സമയം ഒപ്പിയെടുത്തു.

രണ്ട് ശരീരങ്ങളും മുകളിൽ എത്തിയതോടെ തിങ്ങി നിന്ന ജനം അണക്കെട്ട് പൊട്ടിയത് പോലെ ഒഴുകിയടുത്തു.

സർ അങ്ങോട്ട്‌… നാരാണേട്ടൻ എന്റെ തോളിൽ കൈ വച്ചു.

ഞാൻ…. ഞാൻ വരണോ നാരാണേട്ടാ.എന്റെ തൊണ്ടയിടറി. പശ്ചാത്താപവും കുറ്റബോധവും എന്നെ വേട്ടയാടി.

പതിയെ ഞാൻ അങ്ങോട്ടേക്ക് നടന്നു.പെൺ കുട്ടിയുടെ അച്ഛൻ സമീപത്തിരുന്നു പൊട്ടിക്കരയുന്നു. ആരൊക്കെയോ അയാളെ താങ്ങിപ്പിടിച്ചിട്ടുണ്ട്.

എന്നെ കണ്ടതും അയാൾ ചാടിയേറ്റു.സാറേ ഇന്നലെ സാർ പറഞ്ഞപ്പോൾ ഞാൻ കേട്ടില്ല. ഇന്നിപ്പോ എന്റെ മോള് പോയല്ലോ സാറേ…

എന്റെ അഭിമാനബോധം… എന്റെ കുഞ്ഞിനെ ഞാൻ കൊലയ്ക്ക് കൊടുത്തല്ലോ.

പണത്തിന്റെ പേരും പറഞ്ഞ് ഞാനെന്റെ കുഞ്ഞിനെ കൊന്നു.അയാൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

എനിക്കൊന്നും മിണ്ടാൻ സാധിച്ചില്ല.ഞാനാ കുട്ടികളുടെ മുഖത്തേക്ക് നോക്കി.

കൈ ഷാൾ ഉപയോഗിച്ച് ബന്ധിച്ചിട്ടുണ്ട്.ഇരുവരും കെട്ടിപ്പിടിച്ച നിലയിലാണ്.

താഴേക്കുള്ള വീഴ്ചയിലും അവൻ അവളെ കൈവിട്ടില്ല.

ചതഞ്ഞു തൂങ്ങിയ കണ്ണുകൾ തുറന്നിരിക്കുന്നു.

ആ കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നത് പോലെ എനിക്ക് തോന്നി.

അവരുടെ നോട്ടത്തിൽ ആരോടൊക്കെയോ ഉള്ള വാശി തീർക്കും പോലെ.

ഒരുപാട് സ്വപ്നങ്ങൾ കണ്ടവർ ഒന്നിച്ചൊരു ജീവിതം കൊതിച്ചവർ ഇന്നിവിടെ വിറച്ചു വിറങ്ങലിച്ച് കിടക്കുന്നു.

നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതെ തുടച്ചുകൊണ്ട് ഞാൻ തിരിച്ചു നടന്നു.

ഇത് ആത്മഹത്യ ഒന്നും അല്ലന്നേ ആരെങ്കിലും തല്ലിക്കൊന്ന് തള്ളിയെ ആവും.

കൂട്ടം കൂടിയ ആളുകൾ പുതുകഥകൾ രചിക്കാൻ തുടങ്ങി.

തിരികെയെത്തി എന്റെ ഓഫീസ് മുറിയിലേക്ക് നടക്കുമ്പോൾ എന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു.
കൺമുൻപിൽ അവരുടെ മുഖം മാത്രം.

ഓഫിസിന്റെ മുൻപിൽ വച്ച നെയിം ബോർഡിലിരുന്ന് എന്റെ പേര് എന്നെ നോക്കി പുച്ഛിച്ചു ചിരിക്കും പോലെ എനിക്ക് തോന്നി.

ആറു മാസത്തെ നിസ്വാർത്ഥ സേവനത്തിന്റെ എല്ലാ പകിട്ടും ഇന്ന് തകർന്നിരിക്കുന്നു.

റെയ്ഞ്ചർ എന്ന പദവിയുടെ അഹന്തയിൽ കാഴ്ച്ച മങ്ങിയ ഞാൻ കാരണം ഇന്ന് പൊലിഞ്ഞത് രണ്ട് ജീവനുകൾ.

മേലുദ്യോഗസ്ഥന് നൽകാനുള്ള രാജിക്കത്ത് തയ്യാറാക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞില്ല.കൈകൾ വിറച്ചില്ല.ഇത് എനിക്ക് ഞാൻ തന്നെ വിധിക്കുന്ന ശിക്ഷ.

“എന്റെ കുഞ്ഞിനെ ഞാൻ കൊലയ്ക്ക് കൊടുത്തല്ലോ.”

ആ പെൺ കുട്ടിയുടെ അച്ഛന്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ശരിയാണ്……..

ഓരോ ആത്മഹത്യയും നാമറിയാതെയെങ്കിലും വിരൽ പതിപ്പിച്ച കൊലപാതകങ്ങളാണ്..

മരണത്തിലേക്ക് കാലെടുത്ത് വയ്ക്കും മുൻപ് അവർ ഒരിക്കൽ കൂടി കാതോർത്ത് കാണില്ലേ ഒരു പിൻവിളിക്ക്…

എല്ലാവരാലും ഒറ്റു കൊടുക്കപ്പെട്ട് ആരുമൊരാശ്രയമില്ലാ എന്ന് തോന്നിയപ്പോളാണ് അവർ മരണത്തെ ആശ്രയിച്ചത്.

ആരാധിച്ച ദൈവത്തെയും കൂട്ടരേയും എത്രയോ വട്ടം അവർ ശപിച്ചിട്ടുണ്ടാവും.

എന്റെ നേർക്ക് എത്രയോ ശാപവാക്കുകൾ ചൊരിഞ്ഞിട്ടുണ്ടാവും.

കൂടെ നിന്നവളെ (നിന്നവനെ)കൈ വിട്ട് കളയാൻ മന:സാക്ഷി അനുവദിക്കാതെ വന്നപ്പോളല്ലേ അവർ ജീവിതത്തോട് വിട പറഞ്ഞത്…

അത്രമേൽ ഒറ്റപ്പെട്ടവർ ഒരു വട്ടമെങ്കിലും ജയിക്കണമെന്നോർത്താവും ആത്മഹത്യ ചെയ്തിട്ടുണ്ടാവുക..

ജീവിക്കണമെന്ന് അവരോളം കൊതിച്ചവർ വേറെയാരുണ്ട്..?

ഇനി പറയും കഷ്ട്ടം അവരെ ഒന്നാവാൻ അനുവദിച്ചിരുന്നെങ്കിൽ.

ആത്മാഭിമാനവും പണവും അഹന്തയും അഹങ്കാരവും കൂട്ടിച്ചേർത്ത് പടുത്തുയർത്തിയ ദുരഭിമനക്കോട്ടയുടെ മുകളിൽ നിന്നാണ് അവർ താഴേക്ക് ചാടിയത്.

ഒന്നിച്ച് ജീവിക്കാൻ കൊതിച്ചവർ ഒടുവിൽ ഒന്നിച്ച് മരിച്ചു.

ഇപ്പോൾ അവരുടെ ആത്മാവ് മന്ത്രിക്കും ഇത് നിങ്ങളുടെ പരാജയവും ഞങ്ങളുടെ വിജയവുമാണ്.
#അവസാനിച്ചു

പ്രണയിക്കുന്നവരോളം ജീവിക്കാൻ കൊതിച്ചവർ മറ്റാരുമുണ്ടാവില്ല.

പണത്തിന്റെയും പ്രശസ്തിയുടെയും പേരിൽ സത്യസന്ധമായ പ്രണയങ്ങളെ തള്ളിക്കളയുമ്പോൾ ഒന്നോർക്കുക.

പണമില്ലാതെ പോയത് സൗന്ദര്യമില്ലാതെ പോയത് ആരുടേയും കുറ്റമല്ല.

സ്വപ്‌നങ്ങൾ പിന്നിലുപേക്ഷിച്ച് ആത്മഹത്യയിൽ അഭയം തേടിയ കമിതാക്കൾക്ക് സമർപ്പണം.