പാൽത്തുള്ളിയിലെ ആത്മഹത്യ – 1

പതിവായുള്ള പത്ര വായനയ്ക്ക് ശേഷം കേസ് റിപ്പോർട്ട് ചെക്ക് ചെയ്യുമ്പഴാണ് ഗാർഡ് നാരാണേട്ടൻ ഓഫീസിലേക്ക് കടന്നു വന്നത്.

തോളിലെ നക്ഷത്രങ്ങളുടെ എണ്ണം കൊണ്ടും പദവി കൊണ്ടും അളന്ന് തൂക്കിയപ്പോൾ നാരാണേട്ടനെന്ന് ഞാൻ വിളിക്കുന്ന നാരായണൻ നായർ ഗാർഡും ഞാൻ റെയ്ഞ്ച് ഓഫീസറുമായി.

പദവിയേക്കാൾ വലുതാണ് പ്രായം എന്ന എന്റെ വാദത്തെ തർക്കിച്ചു ജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അങ്ങനെ നാരായണൻ നായർ എനിക്ക് നാരാണേട്ടനായി.പക്ഷേ പദവിയോടുള്ള ബഹുമാനം കൊണ്ട് സർ എന്ന വിളി മാത്രം നാരാണേട്ടൻ മാറ്റിയില്ല.

ഓഫീസിലേക്ക് കടന്ന് അറ്റൻഷനായി നീട്ടിയൊരു സല്യൂട്ട് നൽകുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു നിസ്സഹായാവസ്ഥ ഞാൻ കണ്ടു.

ന്താണ് നാരാണേട്ടൻ രാവിലെ ഒരു മ്ലാനത.ചെറിയൊരു ചിരിയോടെ ഞാൻ ഫയൽ മടക്കിക്കൊണ്ട് ചോദിച്ചു.

സർ,ആ കുട്ടികൾ,അവർ ഇന്ന് രാവിലെ ആത്മഹത്യ ചെയ്തു.

ഏത് കുട്ടികൾ,എന്റെ കണ്ണുകൾ ജിജ്ഞാസ കൊണ്ട് വിടർന്നു.

സർ നമ്മളിന്നലെ പാൽത്തുള്ളി മലയിൽ നിന്നും പിടിച്ചില്ലേ ആ കുട്ടികൾ.

ഇടിവെട്ടേറ്റത്‌ പോലെ ഞാൻ കസേരയിൽ നിന്നും ചാടിയേറ്റു. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

കൈകൾ പരസ്പരം ബന്ധിച്ച് താഴേക്ക് ചാടിയതാണ്.ഇന്ന് രാവിലെയാ സംഭവം.

വിദൂരതയിൽ നിന്നെന്ന പോലെ നാരാണേട്ടന്റെ വാക്കുകൾ എന്റെ ചെവികൾ തുളച്ചു.

നമുക്ക് പോവണ്ടേ സർ.പോലീസ് എത്തിയിട്ടുണ്ട്.നമ്മൾ കൂടി ചെല്ലാതെ ബോഡികൾ എടുക്കാൻ പറ്റില്ലല്ലോ.

മ്മ്മ്. പോകണം വണ്ടിയിറക്കാൻ പറ. യാന്ത്രികമായി ഞാൻ പറഞ്ഞൊപ്പിച്ചു.

ജീപ്പിലേക്ക് കയറുമ്പോൾ കാലുകൾക്ക് ശക്തി കുറയുന്നത് പോലെ തോന്നി.

മുരണ്ടു കൊണ്ട് വണ്ടി മുന്നോട്ട് നീങ്ങി.എല്ലാവരുടെയും മുഖത്ത് മൗനം തിങ്ങി നിന്നു.

തെറ്റ് ചെയ്ത കുട്ടിയെപ്പോലെ ഞാൻ സീറ്റിലേക്ക് ചാരി കണ്ണടച്ചു. വണ്ടിയുടെ വേഗത പോരാ എന്നെനിക്ക് തോന്നി.

ചാറ്റൽ മഴ വണ്ടിയുടെ ചില്ലിൽ തട്ടിത്തെറിച്ചു.മരിച്ചവരുടെ കണ്ണീരാണ് ചാറ്റൽ മഴയെന്ന് മുത്തശ്ശി കഥകളിൽ വായിച്ചതെനിക്ക് ഓർമ്മ വന്നു.

തെറ്റായിരുന്നു ചെയ്തത് ല്ലേ നാരാണേട്ടാ.ഞാൻ തല ചായ്‌ച്ചു പിന്നിലേക്ക് നോക്കി.

നാരാണേട്ടന് ഉത്തരമില്ലായിരുന്നു. പറ്റിയത് പറ്റി.ഇനി പറഞ്ഞിട്ട് കാര്യമുണ്ടോ.മറ്റൊരു ഗാർഡായ സുരേഷ് മറുപടി പറഞ്ഞു.

“പാൽത്തുള്ളി മല” ജില്ലയിലെ പ്രധാനപ്പെട്ട ട്രെക്കിങ്ങ് ഏരിയകളിൽ ഒന്ന്.

അത്യാവശ്യം ആന,പല വിധം മാനുകൾ,പക്ഷികൾ, മയിൽ,കാട്ടി ഒക്കെയുള്ള ഒരു സ്ഥലം കൂടിയായതിനാൽ ഒരു വന്യജീവി സങ്കേതം എന്നും പറയാം.

വിനോദ സഞ്ചാരികളുടെ ഇഷ്ട്ട സ്ഥലമാണ്. പാൽത്തുള്ളി മല.ഒപ്പം പ്രണയ ജോഡികളുടെയും.

പുൽമേട്ടിലൂടെ കൈ കോർത്ത് പ്രേമ ഭാഷണവുമായി അവർ നടക്കുന്നത് എത്രയോ കണ്ടിരിക്കുന്നു.

മഞ്ഞു മൂടിയ മലമുകളിലെ പാറക്കെട്ടുകളിൽ കമിതാക്കൾ നാഗങ്ങളെപ്പോലെ ചുറ്റി മറിയുന്നത് കാണാൻ വേണ്ടി മല കയറുന്നവരും കുറവല്ല.

പലപ്പോളും ചെക്കിങ്ങിനായി മല കയറുമ്പോൾ കാക്കി കണ്ട് പേടിച്ച് ഒരു പരിചയവും ഇല്ലാത്തവരെപ്പോലെ കൈ വിട്ട് മാറുന്നവരെ കണ്ട് ചിരി വന്നിട്ടുണ്ട്.

പരിസരം മറന്ന് ആലിംഗനബദ്ധരായവരെ കൈയ്യോടെ പിടിക്കുമ്പോൾ പലരും കരഞ്ഞു തുടങ്ങും.

ആനക്കൂട്ടം മലയടിവാരത്ത് തമ്പടിച്ചിരിക്കുന്നുവെന്ന് ആദിവാസികൾ അറിയിച്ചതിനെത്തുടർന്നാണ് ഞാനും നാരാണേട്ടനും സുരേഷും മല കയറുന്നത്.

മലയടിവാരത്ത് ആനക്കൂട്ടം ശാന്തമായി മേയുന്നു.പുല്ലിൻ കൂട്ടം ചുവടോടെ പിഴുത് കാലിൽ അടിച്ച് മണ്ണ് കളഞ്ഞ് അവ തിന്നുന്നത് കാണാൻ തന്നെ ഒരാനച്ചന്തമുണ്ട്.

താഴെയുള്ള തീറ്റയിൽ ശ്രദ്ധ പതിപ്പിച്ചാണ് അവയുടെ നിൽപ്പ്. കൂട്ടത്തിൽ കുഞ്ഞുങ്ങൾ ഉള്ളതിനാൽ മുകളിലേക്ക് വരാനുള്ള സാധ്യത നന്നേ കുറവ്.

സഞ്ചാരികളോട് താഴേക്ക് ഇറങ്ങരുതെന്ന കർശന നിർദേശം നൽകിയതിന് ശേഷം ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു.

മലയുടെ രണ്ടാമത്തെ വളവിലൂടെ താഴേക്ക് ഇറങ്ങിയാൽ പെട്ടന്ന് ക്യാമ്പിലെത്താൻ സാധിക്കും.

സഞ്ചാരികൾ ആരും അതിലെ ഇറങ്ങാൻ മെനക്കെടാറില്ല.

വളവ് തിരിഞ്ഞിറങ്ങുമ്പോൾ ഗാർഡ് സുരേഷാണ് ആ കാഴ്ച്ച കാട്ടിത്തന്നത്.

മുകളിലെ പാറയുടെ മുനമ്പിൽ നിന്ന് രണ്ട് പയ്യന്മാർ ക്യാമറയിൽ എന്തോ പകർത്തുന്നു.

രണ്ടെണ്ണത്തിന്റെയും ചിരി കണ്ടപ്പോൾ കാര്യങ്ങൾ പന്തിയല്ല എന്നെനിക്ക് മനസ്സിലായി.

സുരേഷിനെ മുകളിലേക്ക് അയച്ച് അവന്മാരെ കൈയ്യോടെ പൊക്കി.

താഴെ എത്തിച്ച് ക്യാമറയിൽ അവർ പകർത്തിയ ദൃശ്യങ്ങൾ ഞങ്ങൾ പ്ലെ ചെയ്തു.

ദേഷ്യം കൊണ്ട് എന്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറി.നാരായണേട്ടൻ ഒന്നും മിണ്ടാതെ പതിയെ പിന്നോട്ട് മാറി.

ക്യാമറ ഓഫീസിൽ വന്ന് മേടിക്കാൻ പയ്യൻസിന് നിർദ്ദേശം നൽകി. കൂട്ടത്തിൽ ചെറ്റത്തരം കാണിക്കരുത് എന്ന് പറഞ്ഞ് കരണത്ത് ഓരോന്ന് പൊട്ടിച്ചു.

ചുറ്റുപാടും വീക്ഷിച്ച സുരേഷ് കൈ ചൂണ്ടി.സർ ദാ അവിടെ.അയാൾ കാട്ടിയ സ്ഥലത്തേക്ക് ഞങ്ങൾ നടന്നു.