എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍

എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍
Ente chillayil veyilirangumbol Author : Aayisha
Image may contain: flower, text and nature

അഭിയേട്ടാ..

അഭിയേട്ടാാാ..

എന്തിനാ മാളൂട്ടി ഈ നിലവിളി.. നാട്ടുകാര് കേട്ടാൽ എന്താ ഓർക്കുക..

കേൾക്കട്ടെ.. എല്ലാവരും കേൾക്കട്ടെ.. അഭിയുടെ പെണ്ണാണ് ഞാനെന്ന് എല്ലാവരും അറിയട്ടെ..

ഒരിത്തിരി പൊന്നിൽ ഒരു താലി ഞാൻ ആ കഴുത്തിലിട്ട് തരും. ഒരു നുള്ള് സിന്ദൂരം ആ നെറുകയിലും..അന്നറിയിച്ചോളാം ഞാൻ നാട്ടുകാരേ..

ഞാൻ വരുമ്പോൾ ഇവിടെ കാണുമോ?അതോ വേറെ ഏതെങ്കിലും പെണ്ണ് കട്ടെടുക്കുമോ?
എനിക്കറിയാം ഇത്രക്കൊന്നും ആഗ്രഹിക്കാനുള്ള അർഹത എനിക്കില്ലെന്ന്.. എങ്കിലും ഞാൻ മോഹിച്ചു പോയി. ഇനി മരണം വരെ എന്നെ തനിച്ചാക്കരുത്. ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി തുടങ്ങിയാൽ ഏട്ടൻ പൊയ്ക്കോളണം. ദൂരേയ്ക്ക്.. എന്റെ കണ്ണെത്താത്ത അത്ര ദൂരേയ്ക്ക്.. ഞാനും പോകും വിളിച്ചാൽ വിളി കേൾക്കാത്ത ഒരു ലോകത്തേയ്ക്ക്..

കണ്ണ് നിറഞ്ഞ് ഒഴുകി അവളുടെ സംസാരം കേട്ട്.. നാട്ടിൽ ഇവളേക്കാൾ ഭംഗിയുള്ള ഒരുപാട് പെൺകുട്ടികൾ ഉണ്ട്.പലരും ഇഷ്ടം പറഞ്ഞിട്ടും ഉണ്ട്.പക്ഷേ ഞാൻ വീണു പോയത് ഇവൾക്ക് മുൻപിൽ മാത്രമാണ്..

നഴ്സിംഗിന് തന്നെ പോവണോ മാളൂട്ടി. പോവണമെന്ന് നിർബദ്ധമാണേൽ നാട്ടിൽ എവിടേലും നോക്കാം. ഇത്രയും ദൂരെ.. നിന്നെ കാണാതെ ഞാൻ എങ്ങിനെയാ മാളൂട്ടി..

ഏട്ടന് എപ്പോൾ വേണേലും എന്നെ വന്ന് കണ്ടൂടേ.. ഒരു ദിവസത്തെ യാത്ര പോലും ഇല്ലല്ലോ.. ഈ നിമിഷം കൂടെ വരാനും ഒന്നിച്ചൊരു ജീവിതത്തിനും ആഗ്രഹമില്ലാഞ്ഞിട്ടല്ല ഏട്ടാ.. അച്ഛന് വയ്യാണ്ടായി. കുടുംബം നോക്കാൻ ആൺമക്കളൊന്നും ഇല്ലല്ലോ ഏട്ടാ.. എന്നെക്കൊണ്ടാവുന്നത് ഞാൻ ചെയ്യണ്ടേ..

ഞാനില്ലേ മാളൂട്ടി നിന്റെ അച്ഛന് മകനായിട്ട്. എന്തായാലും എന്റെ അമ്മയെ ഞാൻ നോക്കുന്നുണ്ട്. ആ ഒപ്പം രണ്ട് വയറ് കൂടുതൽ വന്നാലും പട്ടിണി കൂടാതെ നോക്കാൻ എനിക്കാവും..

ഇങ്ങനൊന്ന് പറയാൻ തോന്നിയ മനസ്സിന് നന്ദി ഏട്ടാ.. ഇപ്പോൾ തന്നെ പലപ്പോഴായി പല ആവശ്യങ്ങൾക്കും സഹായിക്കുന്നുണ്ട്.. അതിലൊന്ന് പോലും മടക്കി തരാൻ എനിക്കായിട്ടില്ല.. ഞാൻ വേഗം വരും ഏട്ടാ.. വർഷങ്ങൾ എത്ര വേഗത്തിലാണ് പോകുന്നതെന്നറിയുമോ.. വന്നിട്ട് വേണം പാർട്ടി ഓഫിസിൽ വെച്ചൊരു രക്തഹാരം ചാർത്തി ഈ സഖാവിനെ എന്റേതാക്കാൻ.

അവളുടെ ഇഷ്ടങ്ങൾക്ക് ഒന്നും തടസ്സം നിൽക്കാത്ത ഞാൻ കുറച്ച് സങ്കടത്തോടെ എങ്കിലും ഇതിനും സമ്മതം നൽകി. എന്റെ കണ്ണീരിന്റെ നനവുള്ള കവിളുകളിൽ ഉമ്മകൾ നൽകിക്കൊണ്ടവൾ പറഞ്ഞു..

ഈ ലോകത്ത് എവിടെ പോയാലും ഞാൻ അഭിയേട്ടന്റെ പെണ്ണാണ്. ന്റെ അഭിയേട്ടന്റെ മാത്രം പെണ്ണ്..

എടുത്തുപറയത്തക്ക സാമ്പത്തിക ഭദ്രത ഒന്നുമില്ലാത്ത കുടുംബമാണ് അവളുടേത്.ഇവൾ വഴി എങ്കിലും കുടുംബം രക്ഷപ്പെടുമെന്ന് ഓർത്താണ് വീടിന്റെ ആധാരം പണയം വെച്ച് മാളൂട്ടിയെ പഠിക്കാൻ അയക്കുന്നത്. ഓർമ്മ വെച്ച നാൾ തൊട്ട് ഒരിക്കൽ പോലും ഒന്നിന് വേണ്ടിയും പ്രാർത്ഥിക്കാൻ ദൈവങ്ങളെ വിളിക്കാത്ത ഞാൻ ആൽ ചുവട്ടിൽ മറഞ്ഞ് നിന്ന് അവളുടെ യാത്രക്ക് മംഗളങ്ങൾ നേരുമ്പോൾ ഉള്ളിൽ പ്രാർത്ഥിച്ചു ‘എന്റെ പെണ്ണിനെ ഞാൻ അവിടുത്തെ കൈകളിൽ ഏൽപ്പിക്കുന്നു. ആ അനുഗ്രഹം എന്നും എപ്പോഴും അവൾക്ക് നൽകണേ ദേവീ‘ എന്ന്..

നിമിഷങ്ങൾ പോലും ദിവസങ്ങളായ് തോന്നിയപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് അവളിൽ മാത്രം തീരുന്ന ഒരു കൊച്ചു ലോകമായിരുന്നു എന്റേതെന്ന്.. വയ്യ അവളില്ലാത്ത ജീവിതം. അവിടെത്തി അവൾ വിളിക്കും വരെ നെഞ്ചിൽ അഗ്നി എരിയുക ആയിരുന്നു.. മാസത്തിൽ ഒരിക്കൽ അവളെ കാണാൻ പോകാമെന്ന് വിചാരിച്ച ഞാൻ ആഴ്ചയിൽ അവളെ കാണാൻ പോയി തുടങ്ങി..

ഹോസ്റ്റലിലെ രുചിയില്ലത്ത ഭക്ഷണത്തെപ്പറ്റി പറഞ്ഞ് പരിഭവിക്കുന്ന അവൾക്ക് ഉണ്ണിയപ്പവും കടുമാങ്ങാ അച്ചാറും ഇലയടയും ഉൾപ്പെടെ അവൾ കഴിക്കാൻ ആഗ്രഹിച്ചത് എല്ലാം ഞാനെന്റെ വീട്ടിൽ നിന്ന് എത്തിച്ചു കൊടുക്കും. ഒരു മടിയും കൂടാതെ എന്റെ അമ്മ അതെല്ലാം പാചകം ചെയ്യ്ത് തന്നിട്ടും ഉണ്ട്..

നാട്ടിൽ നിന്ന് ഓരോ പ്രാവശ്യം അവളുടെ അടുത്തേക്ക് പോകുമ്പോഴും പുതുവസ്ത്രങ്ങൾ ഉൾപ്പെടെ അവൾക്ക് വേണ്ടതെല്ലാം വാങ്ങി കൊണ്ടു പോയിട്ടുണ്ട് ഞാൻ.

ഒരിക്കൽ അവധിക്ക് നാട്ടിൽ എത്തിയപ്പോൾ അവളെന്നോട് അവൾക്ക് പ്രിയപ്പെട്ട ഒരു കവിത പാടി കൊടുക്കാൻ ആവശ്യപ്പെട്ടു.. സഖാവ് എന്ന കവിത..

എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ എന്തുകൊണ്ടോ പൊള്ളുന്നിപ്പോൾ

താഴെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും..

രണ്ട് മൂന്ന് പ്രാവശ്യം വീണ്ടും വീണ്ടും അവൾ എന്നെക്കൊണ്ട് ആ വരികൾ പാടിപ്പിച്ചു.. വാ പൂട്ടാതെ സംസാരിക്കുന്ന അവൾ അന്നധികം സംസാരിച്ചില്ല.. മടങ്ങും നേരം എന്നെക്കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു.ഹൃദയം നുറുങ്ങുന്ന ഒരു വേദന ആയിരുന്നു ആ കണ്ണീർ.കോളേജിൽ ഫീസടക്കാൻ ഇല്ലാഞ്ഞിട്ടാവുമെന്ന് കരുതി ഞാൻ നീട്ടിയ നോട്ടുകൾ തട്ടിക്കളഞ്ഞാണ് അന്നവൾ നടന്നകന്നത്..

രണ്ടാഴ്ചക്ക് ശേഷം എനിക്ക് വന്നൊരു ഫോൺ കോൾ.. മാളൂട്ടിയുടെ കൂട്ടുകാരിയാണ് വിളിച്ചത്. അവൾക്കൊപ്പം എപ്പോഴും നിഴൽ പോലെ കാണാറുള്ള കൂട്ടുകാരി..

അഭി.. നീയിനി അവളെ കാത്തിരിക്കണ്ട. നീ വിചാരിക്കും പോലല്ല അവൾ.. ഇന്നലെ അവളെയും ഞങ്ങളുടെ കൂടെ പഠിക്കുന്ന ഒരു ചെക്കനേയും മോശം സാഹചര്യത്തിൽ കണ്ടു. കോളേജിൽ ആകെ സംസാരമായി.. ഞാൻ ചോദിച്ചപ്പോൾ അവൾക്ക് അവനെ ഇഷ്ടമാണെന്നാണ് പറഞ്ഞത്..

കണ്ണിലാകെ ഇരുട്ട് കയറും പോലെ.. ആ ഇഷ്ടം എന്നോട് പറയാൻ പറ്റാഞ്ഞിട്ടാവും അന്നവൾ കരഞ്ഞത്. അവൾക്കതാണ് സന്തോഷം എങ്കിൽ ഞാൻ തടസ്സം നിൽക്കില്ലല്ലോ.. അവളുടെ മനസ്സ് നോവിച്ചിട്ട് എനിക്കൊന്നും വേണ്ട. ഒന്നും. ആ കണ്ണുകൾ നിറയാതെ കണ്ടാൽ മതി എന്നും.. സത്യാവസ്ഥ അവളുടെ നാവിൽ നിന്നറിയാൻ അവളെ വിളിച്ചു.. കുറച്ച് വാക്കുകളിൽ അവൾ എനിക്ക് കാര്യങ്ങൾ വ്യക്തമാക്കി തന്നു..

അറിയാനുള്ളതെക്കെ അറിഞ്ഞല്ലോ.. ഇനി വിളിച്ച് ശല്യം ചെയ്യരുത്. അറിവില്ലാത്ത പ്രായത്തിൽ തോന്നിയൊരു ഇഷ്ടം. നിങ്ങളോട് തോന്നിയ പ്രണയത്തെ അങ്ങനെ കണ്ടാൽ മതി.. ഇപ്പോൾ എനിക്ക് എന്റേതായുള്ള ഇഷ്ടങ്ങൾ ഉണ്ട്. തീരുമാനങ്ങൾ ഉണ്ട്. പഴയ കാര്യങ്ങൾ പറഞ്ഞ് എന്റെ ജിവിതം ഇല്ലാതാക്കരുത്..

അവൾ പറഞ്ഞ് തീരും മുൻപേ ഫോൺ എന്റെ കയ്യിൽ നിന്നും നിലത്തേക്ക് വീണു.. ഉറക്കമില്ലാതെ, ഭക്ഷണമില്ലാതെ എത്ര എത്ര രാത്രികൾ ഇരുട്ടിൽ കഴിഞ്ഞു.അവളായിരുന്നു എന്റെ വെളിച്ചം.ഇന്നതില്ല. ഒരൽപ്പം വെറുപ്പ് പോലും അവളോട് തോന്നുന്നും ഇല്ല. എന്നെങ്കിലും അവൾ എന്നിലേക്ക് വരുമെന്നോർത്ത് മാസങ്ങൾ കാത്തിരുന്നു.. വന്നില്ല.. ഒന്നിച്ച് നടന്ന വഴികൾ അത്രയും ഓർമ്മകൾ ചിതറിക്കിടക്കുന്നത് കൊണ്ടാണ് അവൾ നൽകിയ നല്ല നിമിഷങ്ങൾ മാത്രം മനസ്സിൽ കൂട്ടിവെച്ച് നാട്ടിലെ വീടും സ്ഥലവും വിറ്റ് അമ്മയുടെ തറവാട്ടിലേക്ക് പോയത്.. ഇതിനിടക്ക് പലപ്പോഴും ഓർത്തു അവളെക്കുറിച്ച് അറിയാൻ ശ്രമിക്കണമെന്ന്. പിന്നെ ആ ആഗ്രഹം ഒഴിവാക്കി.അവൾ പറഞ്ഞ പോലെ അവളുടെ ജീവിതം ഞാനായിട്ട് ഇല്ലാതാക്കരുതല്ലോ..

വീണുടഞ്ഞ മഞ്ഞ് തുള്ളി പോലെ ഹൃദയം തകർത്തിട്ടും ഇന്നും ഞാനവളെ ഓർക്കുന്നുണ്ട്.. തകർന്ന ഹൃദയത്തിലും അവൾ നൽകിയ നല്ല ഓർമ്മകൾ കുളിരാകുന്നുണ്ട്.

അവൾക്കായി കരുതി വെച്ച ഇത്തിരിെപ്പാന്നിൽ ഉള്ള ആ താലിയും സീമന്തരേഖയിൽ ചാർത്താനായി കാത്തു വെച്ച സിന്ദൂരവും കടമകൾക്ക് മുൻപിൽ കാലിടറിയപ്പോൾ മറ്റൊരുവൾക്ക് നൽകേണ്ടി വന്നു. ഒന്നും മറച്ച് വെക്കാതെ എല്ലാം അവളോട് തുറന്ന് പറഞ്ഞാണ് ജീവിതം തുടങ്ങിയത്. എന്നോട് കഴിഞ്ഞതൊക്കെയും മറക്കാൻ പറയുന്നതിന് പകരം അവൾ മറ്റൊന്നാണ് ആവശ്യപ്പെട്ടത്.അവളിൽ മാളൂട്ടിയെ കണ്ടൂടെ എന്ന്. മാളൂട്ടിക്ക് നൽകിയ സ്നേഹം ഒരൽപ്പം പോലും കുറയാതെ അവൾക്ക് നൽകുമോ എന്ന്.. നിറകണ്ണുകളോടെ കൈകൂപ്പിയട്ടുണ്ട് ഞാനവൾക്ക് മുൻപിൽ എന്നെ ഇത്രയും മനസ്സിലാക്കി സ്നേഹിക്കാൻ കഴിഞ്ഞതിന്..

ഇന്ന് വീണ്ടും ഞാനും അവളും എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച നാട്ടിൽ വന്നു.. ഞാനും മാളൂട്ടിയും കൈകോർത്ത് നടന്ന വഴികളിൽ അത്രയും ഞാനവളെയും കൊണ്ടുപോയി. ക്ഷേത്രത്തിലെ ആൽമരചുവട്ടിൽ എത്തിയപ്പോൾ മാളൂട്ടിയുടെ അച്ഛൻ മുൻപിൽ നിൽക്കുന്നു. മുഖം തിരിച്ച് നടക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നും വിളിച്ചു..

അഭീ..

നീ എന്റെ കുട്ടീനെ വല്ലാണ്ടങ്ങ് വെറുത്തോ?

ഞാനല്ലല്ലോ വെറുത്തതും ഒഴിവാക്കിയതും. അവളുടെ ജീവിതത്തിന് ഞാൻ തടസ്സമാകരുത് എന്ന് പറഞ്ഞപ്പോൾ മാറി നടന്നു.അവളുടെ സന്തോഷമാണ് അന്നും ഇന്നും എനിക്ക് വലുത്..

അവളുടെ സന്തോഷമാണ് മോനെ ഈ കുട്ടിയുടെ നെറുകയിൽ കാണുന്ന സിന്ദൂരവും നീ അണിയിച്ച താലിയും.. തിരക്കില്ലേൽ വീട് വരെ ഒന്ന് വന്ന് വരണം..

അവളവിടെ ഉണ്ടെങ്കിൽ ഒരിക്കലൂടെ അവളെ ഒന്ന് കാണാല്ലോ എന്നോർത്താണ് അവളുടെ വീട്ടിലേക്ക് നടന്നത്.. ഞങ്ങളെ കണ്ടതും മാളൂട്ടിയുടെ അമ്മ കരഞ്ഞ കൊണ്ട് ഓടി വീടിനുള്ളിലേക്ക്..കാരണം അറിയാതെ എന്റെ ഹൃദയമിടിപ്പ് കൂടി വന്നു.. അവളുടെ അച്ഛനൊപ്പം നടന്ന ഞങ്ങൾ ചെന്നെത്തിയത് ഒരു കുഴിമാടത്തിന് അരികിലാണ്..

ദാ കിടക്കുന്നു എന്റെ മോൾ.. മരിക്കുന്ന അന്നു കൂടെ നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞിരുന്നു. അർബുദം ആയിരുന്നു. അറിഞ്ഞപ്പോഴും ഒരുപാട് വൈകി. കടം വാങ്ങിയും പിരിവെടുത്തും എല്ലാം കഴിയുന്നത്ര ശ്രമിച്ചു രക്ഷിക്കാൻ. ദൈവവിധി ഇങ്ങനാവും..കളവുകൾ എല്ലാം പറഞ്ഞ് നിന്റെ ജീവിതം എങ്കിലും രക്ഷപ്പെടുത്തുക ആയിരുന്നു എന്റെ മോള് ചെയ്യ്തത്.അല്ലാതെ നിന്നെ മറന്നവൾ എന്തെങ്കിലും തെറ്റ് ചെയ്യുമെന്ന് നിനക്ക് തോന്നിയോ അഭീ..

ചലനശേഷി നഷ്ടപ്പെട്ടവനേ പോലെ ആ കുഴിമാടത്തിന് മേലേക്ക് വീണപ്പോൾ നെഞ്ചിൽ ഒരായിരം മുറിവുകളേറ്റ വേദന അനുഭവപ്പെട്ടു..

ഇപ്പോൾ അവളുടെ ശബ്ദം എന്റെ കാതുകളിൽ കേൾക്കുന്നുണ്ട്…

എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ എന്തുകൊണ്ടോ പൊള്ളുന്നിപ്പോൾ

താഴെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും…

❤ആയിഷ❤