തിരുവട്ടൂർ കോവിലകം 16

തിരുവട്ടൂർ കോവിലകം 16
Story Name : Thiruvattoor Kovilakam Part 16
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

എന്നെത്തേയും പോലെ ആ പകലും എരിഞ്ഞടങ്ങി . അന്ന് ദത്തന് അയൽ ദേശത്ത് ഒരു കച്ചേരി ഉണ്ടായിരുന്നു .

ദത്തൻ അതിനു വേണ്ടി കോവിലകത്ത് നിന്നും പുറപ്പെടാൻ നേരം ഉമയേ നോക്കി, ഒരു രാത്രി പിരയുന്നതിന്റെ പരിഭവം ആ കണ്ണുകളിലുണ്ടായിരുന്നു.
ദത്തൻ പരിഭവിച്ചു നിൽക്കുന്ന ഉമയുടെ
ഗോതമ്പ് നിറമാർന്ന വയറിന്റെ ഇടത് വശത്തിലൂടെ വലതും കരം ചുറ്റി തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു . ദത്തന്റെ ചുടു നിശ്വാസം മുഖത്തടിച്ചപ്പോൾ അവള്‍ ഭാരം നഷ്ടപ്പെട്ട് വാടിയ താമാരതണ്ടു പോലെ അവന്റെ മാറിലേക്ക് ചാഞ്ഞു.

അവളുടെ നെറ്റിയില്‍ അവന്റെ ചുണ്ടുകള്‍ പതിയേ അമർന്നപ്പോൾ അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു . യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞത് അവന്‍ കാണാതെ അവള്‍ തുടച്ച് തലയാട്ടികൊണ്ട് അവള്‍ അവനെ യാത്രയാക്കി .

പിറ്റേന്ന് കാലത്ത് കോവിലകം ഉറക്കമുണർന്നത് ഉമയുടെ മരണ വാര്‍ത്തയുമായിരുന്നു .

തിരുമേനി അത് പറഞ്ഞതും മേനോന്‍ ഞെട്ടലോടെ ചോദിച്ചു

“ആ കുട്ടി മരിച്ചോ “

ഉം… എന്ന് മൂളിക്കൊണ്ട് തിരുമേനി തുടർന്നു.

ദത്തൻ വന്നു കയറുമ്പോൾ കാണുന്നത് ഉമയുടെ വെള്ള പുതപ്പിച്ച ശരീരമായിരുന്നു. ആ കാഴ്ച്ച കണ്ട ദത്തൻ കൊച്ചു കുട്ടികളെ പോലെ വാവിട്ടു നിലവിളിച്ചു തളർന്ന് ആ പൂമുഖത്തേ പടിയിൽ വീണു.

ഉമയുടെ മരണത്തോടെ കോവിലകം ആകെ മൂകമായി . എല്ലാവരും ദുഃഖിച്ചിരിക്കുമ്പോഴും ഒരാള്‍ മാത്രം ഉള്ളില്‍ സന്തോഷിച്ചു .

മാസങ്ങള്‍ കഴിഞ്ഞു ദത്തൻ ദിവസവും ഉമയേ ദഹിപ്പിച്ച സ്ഥലത്ത് വന്ന് ഭ്രാന്തനെ പോലെ എന്തെങ്കിലും പറഞ്ഞു കുറേ നേരം നോക്കി നിൽക്കും. ആരോടും മിണ്ടാതെ അകത്തേക്ക് തന്നെ കയറിപ്പോകും.

ഇതിനിടയില്‍ ഉത്തര ദത്തന്റെ മനസ്സില്‍ കയറി കൂടാന്‍ ഒരു ശ്രമം നടത്തി . ഇണ നഷ്ടപ്പെട്ട നാഗത്തേ പോലെയായിരുന്നു ദത്തൻ .

ഉത്തരയുടെ ശല്യം സഹിക്കാന്‍ കഴിയാതെ ഉമയുടെ മരിക്കാത്ത ഓർമ്മകളുടെ ഭാണ്ഡവുമായി കോവിലകത്തു നിന്നും എങ്ങോട്ടോ ഇറങ്ങിപോയി.