ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 7

ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 7
Bahrainakkare Oru Nilavundayirunnu Part 7 | Previous Parts

വീട്ടിലേക്ക് കയറിയ ഞാൻ സിറ്റൗട്ടിൽ കുറച്ചുനേരം അങ്ങനെ നിന്നു. എന്നും പുറത്ത് പോയി വന്നാൽ ഉമ്മയെ വിളിച്ചാണ് വീടിനകത്തേക്ക് കയറൽ പക്ഷേ അന്നെന്തോ അതിന് കഴിഞ്ഞില്ല ധൈര്യം തരാൻ മറന്ന മനസ്സ് വല്ലാതെ പേടിച്ച് പോയിരുന്നു.

സിറ്റൗട്ടിൽ ഉപ്പയിരിക്കുന്ന ചൂരൽ കസേരയിൽ പുറത്തേക്കും നോക്കി കുറച്ച് നേരമെവിടെയിരുന്നു . എന്ത് സംഭവിച്ചാലും അതൊക്കെ ജീവിതത്തിൽ അനുഭവിക്കേണ്ടതാണെന്നും, ഭയപ്പെട്ടിട്ടെന്ത് കാര്യമാണെന്നും , ഈ ദുനിയാവിന്റെ ഉടമസ്ഥൻ തീരുമാനിക്കുന്നതെ നടക്കൂ എന്നും ചിന്തിച്ച് ദുഖങ്ങളുടെ മാറ്റ് കൂട്ടുന്ന ഇരുട്ടത്തേക്ക് നോക്കിയിരിക്കുമ്പോൾ അകത്ത് നിന്നും ഉമ്മ ഖുറാൻ ഓതുന്നത് കേൾക്കാമായിരുന്നു.

പണ്ട് ഞാനെന്റെ ഉമ്മയോട് പറയാറുണ്ടായിരുന്നു ‌ എന്റെ കല്ല്യാണം കഴിഞ്ഞാൽ ന്റെ പെണ്ണും, ഇങ്ങളും കൂടി മഗ്രിബ് നിസ്ക്കരിച്ച് ഇരുന്ന് ഓതുന്നത് കേട്ട് വീട്ടിലേക്ക് കയറി വരണമെന്നും അങ്ങനെ നമ്മുടെ വീടിന്റെ സന്തോഷം നിലനിൽക്കണം എന്നൊക്കെ.

മനസ്സിനതെന്നും ഇഷ്ടമുള്ളത് കൊണ്ടാവണം മറന്ന് പോവാത്ത ആ സംഭവങ്ങളെല്ലാം ഓർത്തിരിക്കുമ്പോൾ കാണാവുന്ന ദൂരത്തുള്ള റൈഹാനത്തിന്റെ വീട്ടിൽ നിന്നും വിരുന്ന് വന്ന അവൾ മനോഹരമായി ഓതി കൊണ്ടിരിക്കുന്നത് കേട്ടതും പിന്നെ അവിടെയിരിക്കാൻ എനിക്ക്‌ കഴിഞ്ഞില്ല. എഴുന്നേറ്റ് അകത്തേക്ക് ചെന്ന് ഉമ്മയിരുന്നോതുന്ന ആ മുസല്ലയിലിരുന്നു.
പണ്ടും അങ്ങനെ ചെന്നിരിക്കാറുണ്ട് . ആ ഓത്തും കേട്ട് ഉമ്മയുടെ അരികത്തിരിക്കുമ്പോൾ ഓരോ സൂറത്ത് ഓതി കഴിയുമ്പോഴും ഉമ്മയെന്നോട് എന്റെ തല കാണിക്കാൻ പറയും എന്നിട്ടുമ്മ തലയിലേക്ക് പതുക്കെ ഊതും. വല്ലാത്തൊരു സുഖം കിട്ടുമായിരുന്നു ഖുറാന്റെ വചനങ്ങളോതിയയുടനെ കിട്ടുന്ന ഉമ്മയുടെ ആ മന്ത്രിച്ചൂതലിന്.

ഓത്ത് കേട്ടിരിക്കുന്നതിനിടയിൽ എന്തോ ആലോചിച്ചപ്പോൾ ഞാനറിയാതെ നിറഞ്ഞ എന്റെ കണ്ണുതുടച്ചു കൊണ്ട് ഉമ്മ പറഞ്ഞു “ഉമ്മാന്റെ കുട്ടി അനുഭവിക്കുന്ന സങ്കടങ്ങളൊക്കെ ഉമ്മാക്കറിയാം . നീ ആരോടും പറയാതെ കൊണ്ടു നടക്കുകയാണെന്നുമറിയാം. ക്ഷമയുള്ള കുട്ടിയല്ലേ നീ … നീ ക്ഷമിക്ക്… ക്ഷമിക്കുന്നോരെയാ പടച്ചോന് ഇഷ്ട്ടം.. ന്റെ കുട്ടിക്ക് വേണ്ടി ഉമ്മ അഞ്ച് വക്തിലും ദുആ ചെയ്യുന്നുണ്ട് പടച്ചോൻ എന്തെങ്കിലുമൊരു വഴി കാണിച്ചുതരാതിരിക്കില്ല ” എന്നൊക്കെ പറഞ്ഞ എന്റെ മനസ്സ് വായിച്ച ഉമ്മക്കരികിൽ കൊച്ചുകുട്ടിയെ പോലെ കിടന്ന് അൽപ്പം കഴിഞ്ഞപ്പോൾ ഞാനെഴുന്നേറ്റ് റൂമിലേക്ക് നടന്നു.

മനസ്സിലെ ടെന്ഷന്സ് കുറെയൊക്കെ കുറഞ്ഞ് എനിക്കെന്തോ നല്ല ധൈര്യം കിട്ടിയത് പോലെയായിരുന്നു ഉമ്മയുടെ വാക്കുകൾ കാരണം ആ പ്രാർത്ഥനയിൽ എനിക്ക്‌ നല്ല വിശ്വാസമുണ്ടായിരുന്നു .

റൂമിലേക്ക് ചെന്നപ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ അവൾ കിടന്നുറങ്ങിയിരുന്നു.
ഡ്രസ്സ്‌ മാറ്റി കട്ടിലിൽ കുറെ നേരമിരുന്നെങ്കിലും അവളെഴുന്നേറ്റില്ല . നല്ല ഉറക്കമായിരുന്ന അവളെ ഉണർത്താതെ തലയിണക്കടുത്തിരിക്കുന്ന അവളുടെ മൊബൈലെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കൈ അവളുടെ ദേഹത്ത് തട്ടിയതും അവളുണർന്നു.

ഉണർന്നതും എന്നെ തന്നെ നോക്കി നിൽക്കുന്ന അവളോട്‌
“നീ എന്താ ഇത്ര പെട്ടെന്നുറങ്ങുന്നത്.. ? നേരം അധികമായില്ലല്ലോ ??”എന്ന് ചോദിച്ചപ്പോൾ ” അതിന് ആരുറങ്ങി ഞാനിവിടെ വെറുതെ കിടക്കുകയായിരുന്നു ” എന്ന് പറഞ്ഞവൾ വാദിച്ചപ്പോൾ ഞാൻ കൂടുതൽ തർക്കത്തിന് നിന്നില്ല. പത്ത് മിനുട്ടിലേറെ ഞാൻ റൂമിലുണ്ടായിട്ടും ഉണരാതെ ഉറങ്ങിയിരുന്ന അവളെ ചോദ്യം ചെയ്യുന്ന ഒരവസ്ഥയിൽ അല്ലായിരുന്നു ഞാനപ്പോൾ .

അവൾ കാണാതെ ആ മൊബൈലെടുത്ത് റെക്കോർഡ് ആയിട്ടുള്ള ഫയലുകളെല്ലാം എന്റെ കയ്യിലുള്ള മെമ്മറി കാർഡിലേക്ക് മാറ്റുവാൻ ഞാൻ കുറച്ചു കഷ്ടപ്പെടേണ്ടി വന്നു. അന്നുരാത്രി അവളുറങ്ങുമ്പോൾ എടുക്കാൻ വിചാരിച്ചെങ്കിലും അവളെന്തോ ഫോൺ തലയിണക്കിടയിൽ വെച്ചായിരുന്നു ഉറങ്ങിയത് . എനിക്കന്ന് പെട്ടെന്നുറങ്ങാൻ കഴിഞ്ഞില്ല.

ഞാനങ്ങനെ കിടന്നു ഇഷ്ടങ്ങളവസാനിച്ച് കിനാവുകളൊക്കെ ഇട്ടേച്ച് പോയ ഒന്നുമില്ലാത്തവനെ പോലെ.

രാത്രി പലവട്ടം അവളുടെ മൊബൈലെടുക്കാൻ ശ്രമിച്ചെങ്കിലും അവളുണർന്നു. ശ്രമം പാഴായപ്പോൾ ഞാനും പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു . അന്നുറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു പേടിപ്പെടുത്തുന്ന ഒരു ദുസ്വപ്നം . മനസ്സും ശരീരവും മരവിച്ചത് കൊണ്ടാവണം ഒന്നും
വ്യെക്തമല്ലായിരുന്നു.

പിറ്റേന്ന് സുബഹി നമസ്ക്കരിച്ച് കിടന്ന ഞാൻ രാവിലെ ഒരുപാട് വൈകിയാണ് ഉണരുന്നത് . കണ്ണു തുറന്ന് ഓരോന്നാലോചിച്ച് കിടക്കുന്നതിനിടയിലാണ് പെട്ടെന്ന് അവളുടെ ഫോൺ അപ്പുറത്തിരുന്ന് റിംഗ് ചെയ്യുന്ന സൌണ്ട് കേള്ക്കുന്നത്. അവൾ പുറത്താണെന്ന് തോന്നിയതും ഞാനെഴുന്നേറ്റ് ഫോണെടുത്തു നോക്കി . വിളിക്കുന്നത് സേവ് ചെയ്യാത്ത ഏതോ നമ്പറിൽ നിന്നും ആയിരുന്നതിനാൽ റിംഗ് ചെയ്യുന്നത് നിൽക്കുന്നത് വരെ കാത്ത് നിന്നു.

കാൾ കട്ടായതും ഞാൻ റൂം ക്ലോസ് ചെയ്ത് കയ്യിലുണ്ടായിരുന്ന മെമ്മറി കാർഡ് അവളുടെ ഫോണിലേക്കിട്ട് റെക്കോർഡ് ചെയ്ത ഫയലുകൾ മുഴുവനതിലേക്ക് കോപ്പി ചെയ്ത് മെമ്മറി കാർഡ് എന്റെ മൊബൈലിലേക്കിട്ട ശേഷം വാതിൽ തുറന്ന് പുറത്തേക്കിറങ്ങി .

വീട്ടിലിരുന്ന് കേൾക്കുമ്പോൾ അതിൽ നിന്നെന്തെങ്കിലും പ്രതീക്ഷിക്കാത്തത് കേൾക്കാനിടയായാൽ എനിക്കെന്തെങ്കിലും സംഭവിക്കുമോ. ? എന്നും സംഭവിച്ചാൽ വീട്ടുകാർക്കത്‌ താങ്ങാൻ കഴിയില്ലെന്ന് തോന്നിയതും കൂടുതലവിടെയിരിക്കാതെ പെട്ടെന്ന് കുളിച്ച് റെഡിയായി ഞാൻ പുറത്തേക്കിറങ്ങി അങ്ങനെ നടന്നു.

‘ഖബറടക്കാൻ സ്ഥലമില്ലാത്തവൻ മയ്യത്തുമായി നടക്കുന്ന പോലെ’ ഭാര്യ കാൾ ചെയ്യുന്നത് ആർക്കാണ് എന്നറിയാനും, എന്താണെന്നും നോക്കാൻ ഞാനാ റെക്കോർഡ് ചെയ്ത ഫയലുകളുമായി ലക്ഷ്യമില്ലാതെ നടന്നു . കുറെ നടന്നവസാനം പന്ത് കളിക്കുന്ന പാടത്ത് ആരുമില്ലെന്ന് തോന്നിയതും അങ്ങോട്ട് ചെന്നു.

അവിടെയിരുന്ന് വിറക്കുന്ന കൈകളുമായി ഞാനാ ഫയലുകൾ ഓരോന്നായി ഓപ്പൺ ചെയ്യാൻ തുടങ്ങി .

ആദ്യമൊന്നും സംശയം തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു കാളും കേള്ക്കാൻ കഴിഞ്ഞിരുന്നില്ല കുറച്ചു കഴിഞ്ഞപ്പോൾ വന്ന നാലഞ്ചു ഫയലുകൾ തുറന്ന് കേട്ടപ്പോൾ എനിക്കെന്താണ് സംഭവിക്കുന്നത് എന്നറിയാതെയായി .

ആരെങ്കിലും വന്നെന്നെ ഒന്ന് കൊന്നിരുന്നെങ്കിൽ എന്ന് വരെ തോന്നി പോയ നിമിഷം. ഇത്രയും നാൾ ക്ഷമയോടെ നോക്കിയ വിധിയുടെ മുഖത്ത് ആയിരം വട്ടം കാർക്കിച്ചു തുപ്പി പോകുമായിരുന്നു ആ സമയത്ത് , പറഞ്ഞാൽ തീരാത്ത വേദന നെഞ്ചിലനുഭവപ്പെടുന്നത് ഞാനറിയുന്നുണ്ടായിരുന്നു ..

ഇത്രക്ക് പരീക്ഷിക്കപ്പെടാൻ മാത്രം ദ്രോഹമൊന്നും ഞാനറിഞ്ഞു കൊണ്ടു ആരോടും ചെയ്തിരുന്നില്ല അതുകൊണ്ടാവണം ആ വരമ്പിൽ ഒരു ഭ്രാന്തനെ പോലെ ഞാൻ ഞെരങ്ങി കിടന്നത് . ഒരൊറ്റവട്ടം മാത്രമേ ഞാനാ ക്ലിപ്പുകൾ കേട്ടതൊള്ളൂ . എന്ന് പറഞ്ഞ് പിന്നെയൊന്നും പറയാതെയവൻ തലകുനിച്ചിരുന്നതും ഞാൻ ചോദിച്ചു…

” അൻവർ…. എന്താടാ ??? എന്താണതിലുണ്ടായിരുന്നത് ? ആരായിരുന്നു അതിൽ .. ? പറ എന്റെ ക്ഷമ നശിക്കുന്നു ?? ” എന്ന് ചോദിച്ചപ്പോൾ അവൻ മറന്നതെല്ലാം ഓർത്തെടുത്ത പോലെ തന്റെ നിറഞ്ഞ് ചുവന്ന കണ്ണുകളുമായി എന്നെ നോക്കി കൊണ്ടു പറഞ്ഞു ” എനിക്കത് ഒരാളോട് പറഞ്ഞു തരാൻ അറപ്പാണ് … ഞാൻ മാത്രമേ ഇത് കേട്ടിട്ടൊള്ളു നീയും കൂടി കേള്ക്കണം എന്നിട്ട് ഞാൻ ബാക്കി പറയാം .. ആർക്കും ഇങ്ങനെ ഒരു അവസ്ഥ ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ ” എന്ന് പറഞ്ഞ് അവനാ ഓഡിയോ ക്ലിപ്പുകൾ സൂക്ഷിച്ച മെമ്മറി കാർഡ് എനിക്ക്‌ തന്നു ..

മെമ്മറി കാർഡ് വാങ്ങി എന്റെ മൊബൈലിലേക്കിട്ട് ഹെഡ് ഫോൺ കുത്തി ആകാംശയോടെ അത് കേട്ടപ്പോൾ ഞാനവന്റെ കയ്യിൽ മുറുകെ പിടിച്ചു പോയിരുന്നു കാരണം എന്റെ ജീവിതത്തിലാദ്യമായാണ് അത്തരമൊരു ദുർഗന്ധമുള്ള കാര്യം കേൾക്കുന്നതും, അനുഭവിക്കുന്നതും. അവന്റെ ഭാര്യയായ ആ നശിച്ചവളും അവളുടെ പിതാവെന്ന വാക്കിനർത്ഥമറിയാത്ത അവളുടെ വാപ്പയും തമ്മിൽ വർഷങ്ങളായി പരസ്പ്പരം ബന്ധപ്പെടുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന നാറുന്ന സംഭാഷണങ്ങൾ..

സ്വന്തം ചോരയെന്ന് ചിന്തിക്കാതെ, തന്റെ പിതാവാണിതെന്ന നോട്ടമില്ലാതെ പരസ്പ്പരം അറിഞ്ഞും, തൃപ്ത്തിയോടെയും ചെയ്ത ലൈംഗീക വികൃതങ്ങളുടെയും, സഭ്യതയയുടെ അതിർവരമ്പുകൾ ലംഘിച്ച് പറയുന്ന സംസാരങ്ങളും കേട്ട് എന്ത് പറയണമെന്നറിയാതെ ഞാൻ സീറ്റിൽ തല വെച്ചു കിടക്കുമ്പോൾ അൻവർ കരയുന്നത് കേൾക്കാമായിരുന്നു.

ഒരാണിന്റെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ തന്റെ പ്രിയ കൂട്ടുകാരന് സംഭവിച്ചതോർത്ത് ഒന്നും പറയാൻ കിട്ടാതെ അവനെ കുറച്ച് നേരം ഞാനങ്ങനെ നോക്കി നിന്നു.

അവന്റെ കഥകളെല്ലാം മുഴുവനും കേട്ട് അവസാനം സാക്ഷിയായി ഒപ്പിടാൻ വിചാരിച്ചിരുന്ന ഞാൻ അവന്റെ ഭാര്യയുടെയും അവളുടെ ഉപ്പയുടേയും ആ സംസാരം കേട്ടതും പിന്നെ കാത്ത് നിന്നില്ല അവന്റെ കയ്യിൽ നിന്നും ആ ത്വലാഖ് ലെറ്റർ വാങ്ങി അവനോടത്‌ വായിക്കാൻ പറഞ്ഞു. ഞാൻ കേള്ക്കുന്ന ശബ്ദത്തിൽ രണ്ടാം സാക്ഷിയായ എന്നെ കേൾപ്പിച്ച് വിമാനത്തിന്റെ ഇരമ്പൽ വകവെക്കാതെ അൻവർ അവളെ മൂന്നു ത്വലാഖും ചൊല്ലുമ്പോൾ എന്റെ അണപ്പല്ലുകളിൽ അവളോടും, ആ മനുഷ്യനോടുമുള്ള ദേഷ്യം വന്നു വീഴുന്നതിന്റെ കാഠിന്യം അറിയുന്നുണ്ടായിരുന്നു .

അവൻ വായിച്ചു കഴിഞ്ഞതും ലെറ്റർ വാങ്ങി അറബി ഒപ്പിട്ടതിനു താഴെ രണ്ടാം സാക്ഷിയായി ഒപ്പിട്ട് ലെറ്റർ ഞാനവനു കൊടുത്തു.

അൻവറിന്റെ നീറി പിടയുന്ന ആ ദുഃഖങ്ങളെ തണുപ്പിക്കാൻ കെൽപ്പുള്ള ആശ്വാസവാക്കുകൾ കിട്ടാതെ ഞാനവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണുകളിൽ ശക്തനായ വിധി തോൽപ്പിച്ച് കൊതിതീരാതെ കൊല്ലാകൊല ചെയ്ത നിസ്സഹായനായ ഒരു പാവം ചെറുപ്പക്കാരനെ കാണാമായിരുന്നു..

അതുവരെ ഹൃദയം പൊട്ടി കഥ പറഞ്ഞിരുന്ന അൻവറിനോടൊപ്പം പിന്നീടവന്റെ വേദന പങ്കിട്ടെടുത്ത ഞാൻ ” നിനക്ക് ഞാനില്ലേ… നീ ഒറ്റക്കല്ല ഡാ.. എന്തിനും ഇവിടുന്നങ്ങോട്ട് നിന്നോടൊപ്പം ഞാനുണ്ടാകും തുടർന്ന് പറ പിന്നെയെന്താണ് സംഭവിച്ചത്.. ? “..

എന്റെ വാക്കിലൊരാശ്വാസം കിട്ടിയത് പോലെ അവൻ വീണ്ടും പറഞ്ഞു തുടങ്ങി..

” അന്ന് വീട്ടിലേക്ക് പോകാനെനിക്ക് കഴിഞ്ഞില്ല . ആളി കത്തി നിൽക്കുന്ന മനസ്സിന്റെ നില എന്റെ പെരുമാറ്റങ്ങളിലൂടെ ആളുകള്ക്ക് മനസ്സിലാകുമെന്ന് പേടിച്ച് ഞാനന്ന് ലക്ഷ്യമില്ലാതെ കുറെ യാത്ര ചെയ്തു . എങ്ങോട്ടെന്നില്ലാത്ത ആ യാത്രകൾ കുറെയൊക്കെ എന്റെ സമനില തിരികെ നൽകി.

രാത്രി ഒരുപാട് വൈകിയാണ് ഞാനന്ന് വീട്ടിൽ തിരിച്ചെത്തിയത് . വീട്ടിൽ ഉമ്മ മാത്രം ഉറങ്ങിയിട്ടില്ലെന്ന് സിറ്റൗട്ടിലെ ലൈറ്റ് ഓഫ് ചെയ്യാതിരുന്നത് കണ്ടപ്പോൾ മനസ്സിലായിരുന്നു . മരണ വേദന അനുഭവപ്പെട്ടുപോയ മനസ്സിൽ പുറത്ത് പറയാൻ അറപ്പുള്ള അവരുടെ ഫോണിലൂടെയുള്ള സംസാരങ്ങളും കൂടി ആയപ്പോൾ വീട്ടിൽ നിന്നും തിരിച്ചു പോയാലോ എന്നുവരെ തോന്നി.

കണ്ട സ്വപ്നങ്ങളൊന്നും സഫലമാവാതെ കാണാത്ത നിമിഷങ്ങൾ എനിക്ക്‌ സമ്മാനിച്ച ഈ ദുനിയാവിനോടും എന്നോടും പിന്നെ എനിക്ക്‌ വെറുപ്പായി . കുറച്ചു നേരം സിറ്റൗട്ടിലെങ്ങനെ ഇരിക്കുമ്പോഴാണ് ഉമ്മ അടുത്തേക്ക് വന്നത്.

ഞാൻ വിഷമിച്ചിരിക്കുമ്പോൾ ഉമ്മയും വിഷമിച്ച് എന്നെ വേദനിപ്പിക്കാറില്ല. എന്റെ മനസ്സിന്റെ അവസ്ഥയറിയാവുന്ന ഉമ്മ കൂടുതലൊന്നും ചോദിക്കാതെ എന്നോട് ഭക്ഷണം കഴിക്കാൻ പറഞ്ഞപ്പോൾ കുറച്ചു മതിയെന്ന് പറഞ്ഞ് ഉമ്മക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു.

ജീവിതത്തിലെന്ത് സങ്കടം വന്നാലും ഉമ്മയോട് പറഞ്ഞിരുന്ന എനിക്ക്‌ ഇക്കാര്യങ്ങൾ ഉമ്മയോട് പറയാൻ കഴിയുമായിരുന്നില്ല. കൈ കഴുകി റൂമിലെത്തിയ ഞാൻ ബെഡിൽ സുഖമായി കിടന്നുറങ്ങുന്ന അവളെ നോക്കിയപ്പോൾ അന്നുവരെ എന്നെങ്കിലും മാറുമെന്ന് പ്രതീക്ഷിച്ച് സ്നേഹിച്ചിരുന്ന അവളോടെനിക്ക് ‌ എന്തന്നില്ലാത്ത ദേഷ്യവും വെറുപ്പും തോന്നി.

ഉളൂ ചെയ്ത് നമസ്ക്കരിച്ച ശേഷം ഞാനന്ന് നിലത്താണ് കിടന്നത് . കാരണം അവളുടെ മണം പോലും കിട്ടുന്നത് ഞാൻ പിന്നീട് വെറുത്ത് പോയിരുന്നു .

രണ്ട് മൂന്നു ദിവസം അങ്ങനെ നിലത്ത് ബെഡ് ഷീറ്റ് വിരിച്ച് കിടന്നിട്ടും അവൾക്കതിൽ പരിഭവമോ എന്താണതിന്റെ കാരണമെന്നോ അവൾ ചോദിച്ചില്ല അതിന്റെ കാരണം റെക്കോർഡിൽ നീയിപ്പോൾ കേട്ടതല്ലേ .

മനസ്സിലായെന്ന മട്ടിൽ ഞാൻ തലയാട്ടി. അവളാ കാളിൽ അവളുടെ ഉപ്പയോട് പറയുന്ന ഒരു വാചകമുണ്ട് ഒരു ഭർത്താവ് കേട്ടാൽ സഹിക്കാവുന്നതിനപ്പുറം വേദനയും ദേഷ്യവും തോന്നിപ്പിക്കുന്ന വാചകം അവളുടെ സൌന്ദര്യം നോക്കി കെട്ടിയ ഇവനവൾക്ക് വെറുതെ പേരിനൊരു ഭർത്താവാണെന്നും ബാക്കിയുള്ളതൊക്കെ അവളും വാപ്പയും കൂടി ആയാൽ മതിയെന്നും അതിനെ സമ്മതിക്കാവൂ എന്നും സമ്മതിക്കൂ എന്നും പറയുന്ന കുറച്ചു സംസാരങ്ങൾ. കേട്ടപ്പോൾ അവരിൽ ആർക്കെങ്കിലും ഒരാൾക്കതിൽ മടിയോ, വെറുപ്പോ ഇല്ലെന്നുറപ്പായിരുന്നു.

എങ്ങനെ അയാൾക്ക് സ്വന്തം ചോരയോടിങ്ങനെ ചെയ്യാൻ തോന്നുന്നതെന്നും , അവൾക്കെങ്ങനെ കഴിയുന്നു പിതാവെന്ന് പറയേണ്ടയാളുടെ കൂടെ…… ആഹ്…. ഓർത്ത് നോക്കാൻ നാണമില്ലേ .. ? എന്ന് ചോദിച്ച് മനസ്സെന്നെ തടഞ്ഞു .

ഇതെല്ലാം അവളുടെ വിവാഹത്തിന് മുൻപ് തുടങ്ങിയത് പോലെയുള്ള സംസാരങ്ങളായിരുന്നു എല്ലാം .

കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തും , കണ്ടുകൂട്ടിയ സ്വപ്നങ്ങളും തകർന്ന അൻവർ എന്തുകൊണ്ടിത് ഇത്രയും കാലം ആരോടും പറയാതെ നടന്നെന്ന് അപ്പോഴും എനിക്കറിയില്ലായിരുന്നു.

അവനോടത് ചോദിക്കാനൊരു അവസരത്തിന് വേണ്ടി ഞാൻ കാത്തിരുന്നു .

ഇടക്കവൻ ചോദിച്ചു ” നിനക്കെന്റെ കഥ കേട്ടിട്ട് എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ ? ”
പ്രതീക്ഷിക്കാതെ കേട്ട ആ ചോദ്യത്തിന്
” നിന്നെ ആർക്കാണെടാ വെറുക്കാൻ കഴിയുക… ? നീ വിഷമമില്ലെങ്കിൽ ബാക്കി കൂടി പറ. എനിക്കറിയണം എല്ലാം പറ … “

” ഒന്നുരണ്ട് ദിവസം കൂടി കഴിഞ്ഞതും പ്രതീക്ഷിക്കാതെ തോറ്റുപോയ മനസ്സിന്റെ അവസ്ഥ ജീവിതത്തിലൂടെ പലരും കാണാൻ തുടങ്ങി . ആരോടും പറയാതെ നടക്കുന്നതിനാൽ ആ ഭാരം മുഴുവൻ ഞാനൊറ്റക്ക് ഏറ്റി നടക്കേണ്ടി വരുമെന്ന് ചിന്തിച്ചപ്പോൾ യഥാർത്ഥ കാരണങ്ങൾ പറയാതെ എന്റെ ഉപ്പയോട് എനിക്കവളെ വേണ്ടന്ന് പറയാൻ തീരുമാനിച്ചു .

കാരണങ്ങൾ പറയാൻ ഉപ്പ നിർബന്ധിച്ചാൽ വേറെ കുറെ കാരണങ്ങൾ പറയാനുണ്ടായിരുന്നു . ആ നശിച്ച സംഭവങ്ങൾ ഒരാളോട് പങ്കുവെക്കാൻ എന്റെ മനസ്സന്നനുവദിച്ചില്ല .

അന്നു രാത്രി ഞാനുറങ്ങാൻ കിടന്നത് പിറ്റേന്ന് എന്റെ ഉപ്പയോട്‌ അവളുടെ കാര്യങ്ങൾ സംസാരിച്ച് അവസാനത്തെ തീരുമാനം എടുക്കണമെന്നും, ഇനിയും ഈ ബന്ധവുമായി മുന്നോട്ട് പോകാൻ എനിക്ക്‌ കഴിയില്ല എന്നൊക്കെ പറയണമെന്ന് ചിന്തിച്ചായിരുന്നു .

നിലത്ത് വിരിച്ച ബെഡ്ഷീറ്റിൽ അന്നുറങ്ങി പോയപ്പോൾ എന്തൊക്കെയോ ഇനിയും എന്നെ തേടി വരാനുണ്ടെന്ന സൂചന പോലെ സുബഹിക്ക് പോലുമുണരാൻ അന്നെനിക്ക് കഴിഞ്ഞില്ല. നേരം വെളുത്തൊരുപാട് കഴിഞ്ഞ് ഉമ്മ വന്ന് വിളിച്ചപ്പോഴാണ് ഞാനുറക്കത്തിൽ നിന്നും ഞെട്ടിയുണരുന്നത് .

പതിവില്ലാതെ ഉമ്മയെന്നെ തുടർച്ചയായി വാതിലിൽ മുട്ടി വിളിക്കുന്നത് കേട്ടതും പെട്ടെന്നെഴുന്നേറ്റ് റൂമിന്റെ ചാരിയ വാതിൽ തുറന്ന് ‘എന്താണുമ്മാ.. ????’ എന്ന് ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞ വാർത്ത എന്നെ വല്ലാത്തൊരവസ്ഥയിൽ എത്തിക്കാൻ കെൽപ്പുള്ളതായിരുന്നു …!!!

‘ തുടരും ‘
___________________

” ചിലരുടെ ജീവിതം കാണുമ്പോൾ നമുക്കും തോന്നി പോകും ഇവരെ പടച്ചവൻ സൃഷ്ട്ടിച്ചത് പരീക്ഷിക്കാൻ വേണ്ടി മാത്രമാണോ എന്ന് . “