ദേവി..! നിധിയേട്ടൻ കൊന്നത് കാവിലെ പാമ്പാകാതെ ഇരുന്നാൽ മതിയായിരുന്നു……
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, മനസ്സിൽ മുഴുവൻ ആ കുന്നിൻ ചെരിവും, നിഗൂഢതകൾ നിറഞ്ഞ ആ വീടും, ഗന്ധർവ്വനും, ഇതുവരെ കാണാത്ത അതിലെ കുളവും താമരയും ഒക്കെ ആയിരുന്നു …..
നല്ല തണുത്ത കാറ്റ്, പൊഴിഞ്ഞു വീഴുന്ന മഞ്ഞു ശകലങ്ങൾ തന്റെ മുടിമേൽ മുത്തുപോൽ പറ്റിച്ചേർന്നിരുന്നു…
കുന്നിനപ്പുറത്തെ പുഴയിലേക്ക് വീണുപോയ നക്ഷത്രങ്ങൾ …..
തെളിഞ്ഞ ആകാശത്തു പാതിമാത്രം ദൃശ്യമായ ചന്ദ്രക്കല…
പൂർണ്ണചന്ദ്രനല്ലാതെ ഇങ്ങനെ ചന്ദ്രക്കല കാണുമ്പോളൊക്കെ അതിനുതാഴെ അദൃശ്യമായൊരു ശിവരൂപത്തെ സങ്കല്പിച്ചു നോക്കും താൻ …
പകുതിയും പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന നീലക്കടമ്പിലെ പൂക്കൾ എല്ലാം പൊഴിഞ്ഞു തീരാറായി….
അതിലെ താഴ്ന്ന കൊമ്പിൽ ആരോ ഇരിക്കുന്നുണ്ട് …..ഇതുവരെ കേൾക്കാത്ത പാട്ടിന്റെ ഈരടികൾ അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ടു….. കാറ്റുപോലും ഏറ്റുപാടുന്ന മാസ്മരിക സംഗീതം ……..
ഇതാവും ഗന്ധർവ്വൻ… മനസ് പറഞ്ഞുകൊണ്ടിരുന്നു….. മഞ്ഞിൽ അവ്യക്തമായ രൂപത്തിലേക്ക് നോക്കി നോക്കി നിൽക്കവേ… പുഴയുടെ അറ്റത്തു സൂര്യനുദിക്കും മുന്നേയുള്ള ശോണിമ പടർന്നു ….. മഞ്ഞുവീഴ്ച നിന്നുവെന്നു തോന്നി,… ഗന്ധർവ്വൻ ഇരിക്കുന്ന നീലക്കടമ്പിൽ ചേക്കേറിയ പക്ഷികളെല്ലാം കൂട്ടമായി പറന്നകന്നു….
മഞ്ഞിനേക്കാൾ തണുപ്പുള്ള കാറ്റ് … അവ്യക്തതയിൽ നിന്നും വ്യക്തമായി വരുന്ന രൂപം ….. കസവുമുണ്ടും കാതിലെ
കടുക്കനും.. നെഞ്ചോടു പറ്റിച്ചേർന്നു കിടക്കുന്ന കല്ലുമാലയും…. മുത്തശ്ശിക്കഥയിലെ ഗന്ധർവ്വൻ, ദേവലോകത്തു നിന്നും ഇറങ്ങിവന്ന പോലെ…… കഴുത്തിലൂടെ ചുറ്റിയ മേൽമുണ്ട് കാറ്റിലിളകുന്നു…
തന്നെ നോക്കി ചിരിക്കുകയാണോ …? കൺചിമ്മി ഒന്നുകൂടെ നോക്കി … വാത്സല്യവും സ്നേഹവും നിറയുന്ന നിഷ്കളങ്കമായ ചിരി…. ആ ചിരി, ആ നുണക്കുഴി, എത്രയോ കാലം മുന്നേ പരിചയമുള്ളതാണ് ……
ദേവീ..! അത് നിധിയേട്ടനല്ലേ ….? കുന്നിൻചെരിവിൽ പൊഴിഞ്ഞു വീണ മഞ്ഞുകണങ്ങളെല്ലാം തന്റെ നെഞ്ചിൽ കൂടുകൂട്ടിയ പോലെ, ഒരു മഞ്ഞുശിലയായി താനവിടെ ഉറഞ്ഞു പോകുമെന്ന് തോന്നി ……
അതെ നിധിയേട്ടൻ തന്നെ… അതേ രൂപം … ഇത്ര മനോഹരമായ ചിരി നിധിയേട്ടൻ ഇത്രയുംകാലം എവിടെ ഒളിപ്പിച്ചു വച്ചിരുന്നു …..
നോക്കിനിൽക്കവേ ഒഴുകി നീങ്ങുന്ന മേഘപാളികളെല്ലാം താഴേക്ക് പറന്നിറങ്ങി…. കണ്ണടച്ച് തുറക്കും മുന്നേ അവ കാറ്റിൽ അലിഞ്ഞില്ലാതെയായി …
സ്വത്തൂ…. ദൂരെ നിന്നെവിടെന്നോ അമ്മയുടെ വിളിക്കൊപ്പം, മഴയുടെ നനുത്ത തുള്ളികൾ മുഖത്തേക്ക് വീണുകൊണ്ടിരുന്നു….
കണ്ണുചിമ്മി തുറക്കുമ്പോൾ, ‘അമ്മ കൺമുന്നിൽ ഒരു യക്ഷിയെ പോലെ നിൽക്കുന്നു…. ഇൻഡോർ ചെടികൾ നനയ്ക്കുന്ന സ്‌പ്രേ ബോട്ടിൽ ഒരു കയ്യിൽ … ഇതാണോ ഇപ്പൊ പെയ്ത മഴ …. അപ്പൊ ഗന്ധർവ്വൻ ….?
“ഗന്ധർവ്വൻ താഴെ ചായ കുടിച്ചോണ്ടു പേപ്പർ വായിക്കുന്നുണ്ട്…. എഴുന്നേറ്റുപോടി… അവളുടെ ഒരു ഗന്ധർവ്വൻ . ഇന്ന് തിങ്കളാഴ്ചയാണ് സ്കൂളിൽ പോണം … അവിടെ ചടഞ്ഞിരിക്കാതെ എഴുന്നേറ്റേ…
” ‘അമ്മ പുതച്ചിരുന്ന വിരി വലിച്ചു മാറ്റിയതും, അങ്കലാപ്പോടെ തന്റെ കാലിലേക്ക് നോക്കി “ഇതെന്താ പെണ്ണെ നിന്റെ കാലിൽ …? എന്താ ഒന്നും മനസ്സിലാകാതെ ഞാനും നോക്കി …. പച്ചമണ്ണ് പറ്റിപ്പിടിച്ചിരിക്കുന്നു രണ്ടുകാലിലും…. നീ മുറ്റത്തിറങ്ങിയോ….? ഇതെങ്ങനെ …? അതിനു മഴ ഒന്നും പെയ്തില്ലലോ…. മുറ്റമൊക്കെ ഉണങ്ങി കിടക്കുകയാണല്ലോ ….. ആശങ്കയോടെ ഓരോന്ന് പറഞ്ഞു ‘അമ്മ മുറിവിട്ടിറങ്ങി…
വിശ്വസിക്കാനാവാത്ത സ്വപ്നത്തിന്റെ കൂടെ, കാലിലെ പച്ചമണ്ണും… എന്തൊക്കെയാണ് സംഭവിക്കുന്നത് ദേവീ….
കുളിച്ചു യൂണിഫോമിട്ടു താഴേക്കിറങ്ങുമ്പോൾ, അമ്മയോട് എന്ത് പറയുമെന്നായിരുന്നു മനസ്സിൽ …..
ഒന്നും മിണ്ടാതെ ഡൈനിങ്ങ് ടേബിളിനു മുന്നിൽ ഇരിക്കുമ്പോൾ,എന്തൊക്കെയോ നിഗൂഢത തന്റെ പിന്നാലെയുണ്ടെന്നു അറിയുകയായിരുന്നവൾ ….
“രാവിലെ തന്നെ മുറ്റത്തു ഇറങ്ങിയല്ലേ …. ആ മഞ്ഞ റോസാപ്പൂവ് പറിച്ചെടുക്കാനായിരിക്കും …. വിരിയാൻ സമ്മതിക്കില്ല … എന്നിട്ടു വീണ്ടും പോയി ഉറങ്ങിയിരിക്കുന്നു…. മനുഷ്യനെ പേടിപ്പിക്കാൻ…. അച്ഛനിന്നു പതിവില്ലാതെ രാവിലെ തന്നെ പൂന്തോട്ടം നനച്ചിരുന്നു… അത് കണ്ടപ്പോഴാണ് സമാധാനം ആയത്…. നീ കേൾക്കുന്നുണ്ടോ സ്വത്തൂ ..
ങേ, ആ കേട്ടു…. ആ കാര്യത്തിൽ രക്ഷപെട്ടു… ‘അമ്മ തന്നെ ഒരുത്തരവും കണ്ടു പിടിച്ചിരിക്കുന്നു …..
ദിയ സ്കൂളിൽ പോയി കാണും.. വൈകിട്ട് തന്നെ അവളോട് എല്ലാം പറയണം…. എന്നാലും ഗന്ധർവന് എന്താ നിധിയേട്ടന്റെ മുഖം… അതോ നിധിയേട്ടനാണോ ഗന്ധർവ്വൻ … ആരോടും പറയാനാവാതെ വീർപ്പുമുട്ടുന്ന ചിന്തകളുമായാണ് അന്ന് സ്കൂളിലേക്ക് പോയത്….
സ്കൂൾവിട്ടു നേരെ ദിയയുടെ വീട്ടിലേക്കാണ് ചെന്നത്… അവൾക്ക് പനികൂടി ഹോസ്പിറ്റലിൽ കൊണ്ടുപോയിരിക്കുവാത്രേ … അവളുടെ ചേട്ടൻ ദീപുവിന്റെ വാക്കുകൾ കേട്ടു നിരാശയോടെ തിരിച്ചുപോന്നു …..
അന്ന് ട്യൂഷൻ ക്ലാസ്സിൽ ശ്രീലക്ഷ്മിയുടെ അടുത്തുതന്നെ പോയിരുന്നു… ടീച്ചർ പുറത്തുപോയ നേരംനോക്കി അവളോട് ചോദിച്ചു …. നിന്റെ നിധിയേട്ടനും, ഗന്ധർവ്വനും തമ്മിൽ എന്താ ബന്ധം….? എന്തിനാ ഗന്ധർവനുള്ള വീട്ടിൽ പോയി പാമ്പിനെ കൊന്നത്….?
പാമ്പിനെയോ..എപ്പോ,,? നിന്നോടാരാ പറഞ്ഞത്…? ശ്രീലക്ഷ്മി തിരിച്ചു ചോദിച്ചു..?
ശനിയാഴ്ചയാ…. എന്റെ അടുത്ത വീട്ടിലെ കുട്ടികളൊക്കെ കണ്ടുന്നു പറഞ്ഞല്ലോ ……!
സ്വാതി, നീയെന്താ പറയുന്നത്…? ഞങ്ങൾ എല്ലാവരും കൂടി വെള്ളിയാഴ്ച വൈകിട്ടത്തെ ട്രെയിനിൽ അമ്മയുടെ വീട്ടിൽ പോയിട്ട്
ഇന്നലെ രാവിലെയാണ് തിരിച്ചെത്തിയത്….. രണ്ടു ദിവസം ഞാൻ ട്യൂഷൻ പോലും വന്നിട്ടുണ്ടായില്ല…. അമ്മമ്മയുടെ ശ്രാദ്ധം ആയിരുന്നു… നിധിയേട്ടനാണ് കർമ്മങ്ങളൊക്കെ ചെയ്തത് ….
നേരാണല്ലോ ദേവീ …. അപ്പൊ ദിയ ആരെയാവും കണ്ടത്….