പ്ലസ്ടുക്കാരി

എഴുന്നേൽക്കടി അസത്തെ, സമയം എത്രയായെന്നും പറഞ്ഞാണ്
അത് പറഞ്ഞു അമ്മ അവളുടെ തുടയിൽ തവിക്കണ വെച്ച് തല്ലി. തല്ലുകൊണ്ടവൾ ചാടി എഴുന്നേറ്റു.
അമ്മ കലി തുള്ളി നിൽപ്പാണ്.

അമ്മക്കൊന്നു വിളിച്ചൂടായോ എന്നെ? അടികിട്ടിയ വേദനയിൽ അവളുടെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞു.

എത്ര തവണ വിളിക്കണം?
ഫോൺ അടുത്ത് കടന്നല്ലേ നിലവിളിക്കുന്നത്? ഓഹ് അതെങ്ങനെയാ അതിൽ തോണ്ടി തോണ്ടി നേരം വെളുക്കുമ്പോഴല്ലേ കിടക്കുന്നത്?

അമ്മയുടെ ശബ്ദത്തിന്റെ ഗാംഭീര്യം കൂടി.

ഇല്ലമ്മേ ഇന്നലെ ഞാൻ പഠിച്ചിട്ടു കിടന്നപ്പോൾ ഒരുപാട് ലേറ്റ് ആയി. അതാ ഉറങ്ങിപ്പോയത്.

ഓഹ് വല്യ പടുത്തക്കാരി. നിന്റെ പടുത്തതിന്റെയൊക്കെ ആണല്ലോ കഴിഞ്ഞു ക്രിസ്മസ് പരീക്ഷക്ക്‌ കണ്ടത്?
കണക്കിന് 80 ൽ 60
ഫിസിക്സ്‌ 60ൽ 38
എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട.
അതെങ്ങനാ പഠിക്കണം എന്ന് ചിന്തയുള്ള കുട്ടികൾ രാവിലെ എഴുന്നേറ്റിരുന്നു പഠിക്കും. പറ്റുമെങ്കിൽ അമ്മയെ സഹായിക്കും.

ഇങ്ങനൊക്കെ പഠിച്ചാൽ പ്ലസ്ടു കഴിഞ്ഞു എവിടെ അഡ്മിഷൻ കിട്ടുമെന്ന എന്റെ മോളു കരുതിയെക്കുന്നത്?

അച്ഛൻ ഇന്ന് വിളിക്കട്ടെ നിന്റെ ഫോണിൽ കളി ഞാൻ പറഞ്ഞുകൊടുക്കുന്നുണ്ട്.
അതെങ്ങനാ?
പഠിക്കേണ്ട പ്രായത്തിൽ അച്ഛൻ മോൾക്ക്‌ തോണ്ടി കളിക്കാൻ ഒരു മൊബൈൽ കൊടുത്തു വിട്ടേക്കുന്നു. ഏതുകണ്ട നേരവും അതിൽ തന്നെ

അല്ലമ്മേ സത്യം ഞാൻ ഇന്നലെ പഠിക്കുകയായിരുന്നു. അവളുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞു തുളുമ്പിയിരുന്നു.

നിന്നു ചിണുങ്ങാതെ പോയി പല്ലുതേച്ചു കുളിച്ചിട്ടു സ്കൂളിൽ പോടീ എന്ന് പറഞ്ഞു വീണ്ടും അമ്മ അവളുടെ കൈത്തണ്ടയിൽ ഒന്നൂടെ കൊടുത്തു.
വിഷമങ്ങൾ ഉള്ളിലൊതുക്കിയവൾ കരഞ്ഞു കൊണ്ട് പ്രഭാത കർമ്മങ്ങൾക്കായി പുറത്തേക്കിറങ്ങി

രേഷ്മേ ദേ ഇത് കഴിച്ചുകൊണ്ട് പോയെ? അമ്മയുടെ ഉച്ചത്തിലുള്ള വിളി അവൾ കേട്ടില്ലെന്നു നടിച്ചു

എനിക്ക് വേണ്ട, ഇന്നെനിക്കു വിശപ്പില്ല എന്ന് പറഞ്ഞവൾ ഉച്ചക്കുള്ള ചോറും മനപ്പൂർവം എടുക്കാതെ സൈക്കിൾ ചവിട്ടി സ്കൂളിലേക്ക് പോയി. അപ്പോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

എന്നും സ്കൂളിൽ പോകാൻ ഇറങ്ങുന്നതിനു മുൻപ് അവൾ അമ്മയെ കെട്ടിപ്പിടിച്ചു കവിളിൽ മാറി മാറി ചുംബിക്കാറുണ്ടായിരുന്നു. ഇന്ന് ഒന്നും മിണ്ടാതെ പോയപ്പോൾ ആ അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

കെമിസ്ട്രി ക്ലാസിലിരുന്ന് ടീച്ചർ പഠിപ്പിക്കുന്നത് വിശപ്പ് സഹിച്ചിരുന്നു കേൾക്കുമ്പോഴാണ് ക്ലാസ്സ്‌ റൂമിനു വെളിയിൽ
ടീച്ചർ രേഷ്മ എന്നുള്ള ശബ്ദം കേട്ടതും ടീച്ചർ അവളെ നോക്കി ഉച്ചത്തിൽ രേഷ്മ എന്ന് വിളിച്ചതും. ബെഞ്ചിൽ നിന്നുo എഴുന്നേറ്റു അവിടേക്കു ചെല്ലുമ്പോൾ ഉച്ചക്കുണ്ണാനുള്ള ചോറ് പാത്രം അവളുടെ നേരെ നീട്ടി ഒന്നും മിണ്ടാതെ സാരിത്തലപ്പുകൊണ്ട് തലമറച്ചു പൊള്ളുന്ന വെയിലിൽ പടികളിറങ്ങിപ്പോകുന്ന അമ്മയെ കണ്ടിട്ടും അവളുടെ മനസ്സിൽ അമ്മയോടുള്ള ദേഷ്യം അടങ്ങിയിരുന്നില്ല.

ഉച്ചക്ക് അമ്മ പൊരി വെയിലേറ്റു കൊണ്ടുക്കൊടുത്ത ചോറ് സ്കൂളിലെ വേസ്റ്റ് പാത്രത്തിൽ ഒരുവറ്റു പോലും ബാക്കി വെക്കാതെ തട്ടിക്കളയുമ്പോഴും അവളുടെ മനസിൽ യാതൊരു വിധത്തിലുള്ള കുറ്റബോധവും ഉണ്ടായിരുന്നില്ല…

വൈകിട്ട് സ്കൂൾ വിട്ടു അഞ്ചുവിനോടൊപ്പം സൈക്കിൾ ഉരുട്ടി പോകുമ്പോഴാണ് അവൾ ഇങ്ങോട്ട് ചോദിച്ചതു. ഇന്നും അമ്മയോട് പിണങ്ങി അല്ലെ എന്ന്?

ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നിട്ട് അവൾ പറഞ്ഞു തുടങ്ങി.
എന്ത്‌ ചെയ്താലും അമ്മക്ക് കുറ്റമാണ്. കുറച്ചധിക നേരം ടീവി കണ്ടാൽ കുറ്റം, ഇഷ്ട്ടമുള്ള പാട്ടിന്റെ വോളിയം കൂട്ടിയാൽ കുറ്റം, സ്കൂൾ വിട്ടു കുറച്ചു താമസിച്ചു കേറിയാൽ കുറ്റം, എഴുന്നേൽക്കാൻ താമസിച്ചാൽ കുറ്റം, അധികം ഒരുങ്ങിയാൽ കുറ്റം, നാശം കുറ്റങ്ങൾ കേട്ടു മടുത്തു അവൾ പറഞ്ഞു നിർത്തി. പ്ലസ്ടു കഴിഞ്ഞാരുന്നേൽ ദൂരെ എവിടെയെങ്കിലും ഹോസ്റ്റലിൽ നിന്നു പഠിക്കാമായിരുന്നു. കുറച്ചെങ്കിലും സ്വാതന്ത്ര്യം കിട്ടുമല്ലോ?

അഞ്ചു ഒന്നും മിണ്ടാതെ എല്ലാം കേട്ടു കൊണ്ട് നിന്നു.

എന്നിട്ട് പറഞ്ഞു ഇന്ന് നീ ഉച്ചക്ക് കളഞ്ഞ ചോറ് നമ്മുടെ ആമിനക്കു കൊടുത്തിരുന്നെങ്കിൽ അവൾ കഴിച്ചേനെ
അവളുടെ ഉമ്മ മരിച്ചതിൽ പിന്നെ അവൾ അങ്ങനെയൊന്നും ക്ലാസിൽ ചോറ് കൊണ്ടുവന്നിട്ടില്ല. പാവം അവൾ ഒറ്റയ്ക്ക് വേണ്ടേ എല്ലാ കാര്യങ്ങളും നോക്കാൻ.

രേഷ്മ ഒന്നും മിണ്ടാതെ അഞ്ചുവിന്റെ മുഖത്തേക്ക് നോക്കി.

ഇല്ലെങ്കിൽ ആ ചോറ് നീ അഖിലിന് കൊടുത്താലും മതിയാരുന്നു. അച്ഛൻ മരിച്ച അവനു വിശപ്പിന്റെ വില അറിയാം രേഷ്മേ

ഞാൻ ഇതൊക്കെ പറഞ്ഞത് ഇനി നീ ചോറ് കൊണ്ടുവന്നു കളയുന്നതിനു മുൻപ് അവരെയൊക്കെ ഒന്ന് ഓർക്കാൻ വേണ്ടിയാണ് കേട്ടോ? അല്ലേലും ഇതൊക്കെ നിനക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയല്ലേ?

എന്നാലും ഇന്നു നിന്റെ അമ്മ ആ വെയിലും കൊണ്ട് വന്നു തന്ന ചോറല്ലാരുന്നോ? കളയേണ്ടിയിരുന്നില്ല. നീ നേരുത്തേ പറഞ്ഞ ഹോസ്റ്റലിൽ ഒക്കെ പോയി നിന്നാൽ അമ്മ ഉണ്ടാക്കിയ ആഹാരം കഴിക്കാൻ കൊതിക്കും നീ?
നീ തന്നല്ലേ രേഷ്മേ സ്കൂൾ മാഗസിനിൽ വിശപ്പിന്റെ വിളി എന്ന ക്യാപ്ഷനിൽ മലയാളത്തിൽ ഒരു കഥ എഴുതിയത്?

അമ്മയുടെ വാക്കുകൾ നിനക്ക് ശല്യം ആണല്ലേ?
ഏതു പെൺമക്കളും വീട്ടിൽ എത്തുന്ന സമയം കഴിഞ്ഞു വരാൻ താമസിച്ചാൽ അവരുടെ ഹൃദയം പിടക്കും. കാരണം പെറ്റ വയറിനെ മക്കളെക്കുറിച്ചുള്ള നൊമ്പരം അറിയൂ.
ഇന്നത്തെ കാലം അറിയാമല്ലോ രേഷൂ? ഉടുപ്പൊന്നു പൊങ്ങിയാൽ കാമത്തോടെ നോക്കുന്ന കണ്ണുകളാണ് നമുക്ക് ചുറ്റിനും അധികവും ഉള്ളത്?
ഇങ്ങനുള്ള സമയത്തു വരാൻ വൈകുമ്പോൾ അമ്മമാർ കുറ്റപ്പെടുത്തുന്നത് സങ്കടം കൊണ്ടല്ല മറിച്ചു സ്നേഹക്കൂടുതലും ആവലാതിയും കൊണ്ടാണ്….