അവളെപ്പോലെ

“ഏയ്… നിക്ക്… പോകല്ലേ…”

ബൈക്ക് സ്റ്റാർട്ടാക്കാൻ തുടങ്ങിയ ഞാൻ തിരിഞ്ഞുനോക്കി. ഒരു തോളിൽ ബാഗുമിട്ട് ഒരു കൈകൊണ്ട് രണ്ടുമൂന്ന് ബുക്കുകളും മാറോടടുക്കിപ്പിടിച്ച് അവളെന്റെ അടുക്കലേക്ക് ഓടിവന്നു. കൈ എളിയിൽ കുത്തിനിന്നവൾ അല്പനേരം അണച്ചു.

“എന്തിനാടീ ഇങ്ങനെ കെടന്നോടുന്നത്..?”

അവൾ മറുപടി പറയാതെ ഒന്ന് ചിരിച്ചിട്ട് ബൈക്കിന്റെ പിന്നിലേക്ക് ആയാസപ്പെട്ട് കയറി.

“ങും. പോകാം.”

ബാഗെടുത്ത് മടിയിൽ വെച്ചിട്ട് പുസ്തകങ്ങൾ ഒന്നൂടെ അവൾ നെഞ്ചോടടുക്കിപ്പിടിച്ചു.

“എങ്ങോട്ട്..?”

ഞാൻ അമ്പരപ്പോടെ ചോദിച്ചു.

“ഇയാളെങ്ങോട്ടാ പോകുന്നത്… അങ്ങോട്ട്.”

പെട്ടെന്ന് തന്നെ ഉത്തരവും വന്നു.

“അങ്ങോട്ടെറങ്ങെടീ. ഞാൻ പോകുന്നിടത്തോട്ട് നീയിപ്പം വരണ്ട.”

“അതെന്താ… പെൺകുട്ടികൾക്ക് വരാൻ പറ്റാത്തിടത്തോട്ടാണോ ഇയാൾ പോകുന്നത്.”

മിഴികൾ കൂർപ്പിച്ച്കൊണ്ടുള്ള ചോദ്യം.

“ഇവളെന്റെ കയ്യീന്ന് മേടിക്കും. എറങ്ങടീ വണ്ടിയേന്ന്.”

“ങൂഹൂം… ഇല്ല മോനേ. ഇന്ന് ഞാനിയാൾടെ വീട്ടിലേക്ക് വരാൻ തീരുമാനിച്ച് തന്നാ ഇറങ്ങിയത്.”

“നിനക്കിതെന്നാത്തിന്റെ കേടാ… നിന്റെ അപ്പനും അമ്മേം ഒന്നും പറയത്തില്ലിയോ..?

“അവരോടൊക്കെ ഞാൻ പറഞ്ഞ് സമ്മതോം വാങ്ങിച്ചിട്ടാ വന്നത്.”

“ആഹാ നല്ല ബെസ്റ്റ് തന്തേം തള്ളേം. ഒരു പരിചയവുമില്ലാത്തവന്റെ കൂടെ മോള് പോവാന്ന് പറഞ്ഞപ്പോ സമ്മതോം കൊടുത്തിങ്ങ് വിട്ട്. സബാഷ്..!”

“അതേ… ഞാനൊളിച്ചോടിയൊന്നും പോവല്ലല്ലോ. പിന്നെ ഇയാളവരെ കണ്ടിട്ടില്ലെന്നേയുള്ളൂ. അവർക്കിയാളെ നല്ലപോലെ അറിയാം. ഞാനെല്ലാം പറഞ്ഞിട്ടുണ്ട്.”

അവളെന്റെ പുറത്തൊരു നുള്ള് തന്നു.

“എന്ത് പറഞ്ഞിട്ടുണ്ടെന്ന്?”

“അതൊക്കെ ഞാൻ പറയാം. സമയം പോകുന്നു, വണ്ടിയെടുക്ക്.”

“എടീ ഞാൻ പോയാൽ രണ്ടുദിവസം കഴിഞ്ഞേ വരൂ. അത് വരെ നീയെവിടെ താമസിക്കും..?”

ഞാൻ അവസാനത്തെ അടവെടുത്തു.

“ഇയാൾടെ വീട്ടില്. അല്ലാതെവിടാ.”

വീണ്ടും സഡൻ മറുപടി.

“എന്റെ വീട്ടിലോ..? അതൊന്നും ശരിയാവത്തില്ല.”