ദേവകിയമ്മ

“അമ്മ ആരോടു ചോദിച്ചിട്ടാ ഈ വിവാഹം ഉറപ്പിച്ചത്? ” ഹരിയുടെ ശബ്ദം വല്ലാതെ ഉയർന്നു.

“ആരോടു ചോദിക്കണം? നിന്റെ അമ്മ തന്നല്ലേ ഞാൻ? സ്ഥാനം ഒന്നും മാറീട്ടില്ലല്ലോ? “

ദേവകിയമ്മയും വിട്ടു കൊടുത്തില്ല.

“അമ്മയ്ക്ക് അറിയാവുന്നെ അല്ലെ എല്ലാം “

“അതുകൊണ്ട് തന്നെയാണ് ഞാൻ ഈ വിവാഹം ഉറപ്പിച്ചത്. നിനക്ക് ഇപ്പോൾ എന്താ കുറവ്? വിദ്യാഭ്യാസം ഉണ്ട് ജോലി ഉണ്ട്. നിന്റെ അമ്മയെന്ന സ്ഥാനത്തു നിന്നു ദേവകിയമ്മയെ നീ മാറ്റിയിട്ടില്ലെങ്കിൽ ഈ വിവാഹം നടക്കും. “

ദേവകിയമ്മയെ മറി കടക്കാൻ ആർക്കും ആകില്ലെന്ന് അറിയാമായിരുന്നിട്ടും ഹരി തന്റെ ചേച്ചി ദീപ്തിയുടെ അരികിലെത്തി.

“നോക്കു ചേച്ചി എവിടെയോ കിടക്കുന്നവളെ വീട്ടിൽ കേറ്റാൻ പോകുവാ.. ചേച്ചി അവൾക്കു എന്റെ കൂടെ നിൽക്കാനും മാത്രം സൗന്ദര്യം ഇല്ല എന്നതോ പോട്ടെ പണവും പ്രതാപവും ഒന്നുമില്ലാത്തവളെ ആണോ അമ്മ എനിക്ക് വേണ്ടി കണ്ടെത്തിയത്? “

പണം എന്ന് കേട്ടാലേ ചേച്ചി ചാടി വീഴും എന്നറിയാമായിരുന്നിട്ടു തന്നെയാണ് ഇഷ്ടമില്ലാത്ത വിഷയം ആയിട്ടു കൂടി ഹരി അത് എടുത്തിട്ടത്. എങ്ങനെയും ഹരിയ്‌ക്കു ഈ വിവാഹം മുടക്കണം.

കേട്ട പാതി കേൾക്കാത്ത പാതി ദീപ്തി അമ്മയുടെ അടുക്കലേക്കു പോയി.

ദൈവം എന്നോട് ക്ഷമിക്കും എന്ന് മനസ്സിലോർത്തു ഹരി മുറിയിലേക്ക് പോയി.

ദീപ്തി :”അമ്മ എന്ത് പരുപാടിയാ അമ്മേ കാണിച്ചേ? ഒരു ഭംഗിയും ഇല്ലാത്ത ഒരു പെണ്ണിനെയാണോ അമ്മ അവനു വേണ്ടി കണ്ടെത്തിയേ? “

ദേവകിയമ്മ അവളെ ഒന്ന് അടിമുടി നോക്കി.
വയസ്സ് 24 ഒള്ളു എങ്കിലും കണ്ടാൽ 38 തോന്നിക്കും. ഒന്ന് പെറ്റെണീറ്റപ്പോഴേക്കും വീപ്പ കുറ്റി പോലായി. ദേവകിയമ്മ പുച്ഛഭാവത്തിൽ മുഖം തിരിച്ചു ബാക്കി ജോലി നോക്കി .

അമ്മയുടെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയെന്നോണം ദീപ്തി സൗന്ദര്യത്തെ കുറിച്ച് പിന്നെ ഒന്നും മിണ്ടീല.

“അമ്മ എന്ത് ഉദ്ദേശത്തിലാ ഉരിയ അരിയ്ക്കു വകയില്ലാത്ത ഒരുത്തിയെ ഇങ്ങോട്ട് കൊണ്ട് വരുന്നത്? ഇവളുമാരൊക്കെ പൈസ കണ്ടാൽ പിന്നെ ഞെളിയാൻ തുടങ്ങും. “

ഇത്തവണ ദേവകിയമ്മ അറിഞ്ഞു അവളെ ഒന്ന് നോക്കി. നോട്ടത്തിന്റെ തീക്ഷ്ണതയിലാകാം ദീപ്തി ഒന്ന് പിന്നിലേക്ക് പോയി.

“നീ എന്ന് മുതലാ മോളെ പണം കണ്ടു തുടങ്ങിയത്? ഉരിയ അരിയ്ക്കു ഗതിയില്ലാതെ കിടന്നതും ഇപ്പൊ ഞെളിഞ്ഞതും ആരാണെന്നു മോളു ഒന്നുടെ ഒന്ന് ഓർത്തു നോകിയെ “

ഇത്രയും പറഞ്ഞു ദേവകിയമ്മ വീണ്ടും ജോലിയിലേക് തിരിഞ്ഞു. തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ ദീപ്തിയെ കേൾപ്പിക്കാനെന്നോണം ദേവകിയമ്മ പറഞ്ഞു brain beats beauty.

ദേവകിയമ്മ കണ്ടെത്തിയ മുഹൂർത്തത്തിൽ ഹരിയ്ക്കു താലി കെട്ടേണ്ടി വന്നു.

ദേവകിയമ്മ :” മീനാക്ഷി, മോൾക്ക് അമ്മ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ. മോളു മുറിയിലേക്ക് പൊയ്ക്കോളൂ. “

മീനാക്ഷിയെ വേദനിപ്പിക്കാനെന്നോണം അവൾ അകത്തേയ്ക്കു കാലെടുത്തു വച്ചതും ഹരി പറഞ്ഞു

“നീ അമ്മയുടെ കാര്യങ്ങൾ നോക്കിയാൽ മതി താലി കെട്ടി എന്ന് കരുതി എന്റെ കാര്യങ്ങൾ നോക്കാൻ വരണ്ട. “

കണ്ണ് നിറയ്ക്കും എന്ന് കരുതിയ ഹരിയെ ഞെട്ടിച്ചു കൊണ്ട് അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് കട്ടിലിനടുത്തേയ്ക് പോയി തലയണകളാൽ ഒരു വേലി തീർത്തു ഒരു സൈഡിൽ കിടന്നു.

ഒന്നും മനസിലാകാതെ ഹരി മറുവശത്തു കിടന്നു. കൂട്ടചിരി കേട്ടാണ് ഹരി പിറ്റേന്ന് കണ്ണ് തുറന്നത്. മുറിയ്ക്കു പുറത്തേക് ഇറങ്ങിയപ്പോ കണ്ട കാഴ്ച ഹരിയെ ഞെട്ടിച്ചു. അവളെ പുകച്ചു പുറത്തുചാടിക്കാം എന്ന് വാക്കും പറഞ്ഞു പോയ ചേച്ചിയും അവളും കൂടെ ചക്കരയും അടയും പോലെ ഇരിക്കുന്നു. ഇവൾ ഇത് ഏതാ സാധനം ദൈവമേ. ഹരി ദേഷ്യത്തിൽ മുറിയിലേക്കു പോയി. മീനാക്ഷി അപ്പോൾ റൂമിലേക്ക്‌ എത്തി.

ഓ ചായയും ആയി വന്നേക്കുവാരിക്കും എന്റെ പട്ടി കുടിക്കും എന്ന് പറഞ്ഞു ഹരി തിരിഞ്ഞു നോക്കിയപ്പോൾ അവൾ എന്തോ ഫയലും എടുത്തോണ്ട് പോയി. ഹരി പിന്നേയും ശശി ആയ കലിപ്പിൽ കുളിക്കാൻ പോയി. പുറത്തു വന്നപ്പോൾ അവളെ അവിടെയൊന്നും കണ്ടില്ല. അമ്മയോട് ചോദിക്കണോ ചോദിച്ചാൽ കളിയാകുമോ എന്നൊക്കെ ഓർത്തു നിന്ന ഹരിയേയും വീണ്ടും ഞെട്ടിച്ചു ദേവകിയമ്മ പറഞ്ഞു “അവൾ പോയി നോക്കണ്ട “

“അവൾ ഇത്ര പെട്ടന്ന് പോയോ? “

“നീ കൂടുതൽ സന്തോഷിക്കണ്ട അവൾ പഠിപ്പിക്കാൻ പോയതാ. അവൾ ഇവിടെ അടുത്ത നെറ്റ് കോച്ചിംഗ് ക്ലാസ്സ്‌ എടുക്കുന്നുണ്ട്.നിന്നെ പോലത്തെ മന്ദബുദ്ധിയൊന്നും അല്ല. ആ കൊച്ചു നെറ്റ് പാസ്സായതാ. നല്ല മാർക്കോടെ. മിക്കവാറും ഉടനെ തന്നെ ജോലിയും ആകും. “

ഇവൾക്ക് അതിനൊക്കെയുള്ള ബുദ്ധി ഉണ്ടോ എന്ന് ആലോചിച്ചു ഹരി കോളേജിലെക് പോയി. ഹരി അവിടെ അടുത്തൊരു ഗവർമെന്റ് കോളേജിലെ അധ്യാപകനാണ്. കല്യാണത്തിന്റെ പിറ്റേന്ന് തന്നെ ഹരിയെ കണ്ടു എല്ലാവരും ഞെട്ടി.

കുറച്ചു നാൾ ഹരിയുടെ പിറകെ നടന്ന ഒരു സുന്ദരി ആയിരുന്നു മാലതി.

മാലതി ആക്കിയ ഭാവത്തിൽ ചോദിച്ചു

“എന്താ സാറെ കല്യാണത്തിന്റെ പിറ്റേന്ന് തന്നെ വന്നത്. “

“എന്റെ കല്യാണം പ്രമാണിച്ച് യൂണിവേഴ്സിറ്റി ഒരാഴ്ച അവധി ഒന്നും പ്രഖ്യാപിച്ചില്ലല്ലോ. അതോണ്ട് എന്റെ പീരിയഡ് ആരു എടുക്കും? “

ഹരിയും വിട്ടു കൊടുത്തില്ല. ഓരോ ചോദ്യവും ആയി വന്നോളും ഓരോ മാരണങ്ങൾ എന്നും പിറുപിറുത്തു ഹരി ക്ലാസിലേക്ക് പോയി. വൈകുന്നേരം ഹരിയെ കാത്തിരുന്ന മീനാക്ഷിയെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൻ റൂമിലേക്ക്‌ പോയി. ചായയുമായി അവൾ റൂമിലേക്ക്‌ എത്തി.

ചായ ഗ്ലാസ്‌ തട്ടി തെറിപ്പിച്ചുകൊണ്ട് ഹരി പറഞ്ഞു
“എനിക്ക് ചായ താരനും മാത്രം എന്ത് യോഗ്യതയാ നിനക്ക് ഉള്ളത്. നിന്നോട് ഞാൻ പറഞ്ഞതല്ലേ അമ്മയുടെ കാര്യങ്ങൾ നോക്കിയാൽ മതിയെന്ന്. “

“അമ്മയാണ് ഇത് തന്നു വിട്ടത്. അല്ലാണ്ട് ഞാൻ നിങ്ങളുടെ സ്നേഹം പിടിച്ചു വാങ്ങാൻ വന്നതൊന്നും അല്ല. “ഇതും പറഞ്ഞു മീനാക്ഷി പുറത്തേക് പോയി.

“അഹങ്കാരി “എന്നും പറഞ്ഞു ഹരി വേറെ ജോലികളിൽ മുഴുകി.

സമയം കിട്ടുമ്പോഴെല്ലാം അവളെ കുത്തി നോവിക്കുവാൻ തുടങ്ങി. ഉരുളക്കുപ്പേരി പോലെ മറുപടി പറയാൻ മീനാക്ഷിയും മറന്നില്ല. ആയിടെ ആണ് മീനാക്ഷിയുടെ അമ്മ മരിക്കുന്നത്. അവൾക്കു ആകെ സ്വന്തമായുണ്ടായിരുന്ന അമ്മ കൂടി പോയപ്പോൾ മീനാക്ഷി ഏറെ തളർന്നിരുന്നു. താങ്ങാവേണ്ട ഹരി അന്യനെ പോലെ മാറി നിന്നത് മീനാക്ഷിയ്ക് താങ്ങാനായില്ല. ആകെയുള്ളൊരാശ്വാസം ദേവകിയമ്മ ആയിരുന്നു.

ഹരിയുടെ സ്വഭാവം ദേവകിയമ്മയെ വല്ലാതെ ചൊടിപ്പിച്ചു. ഹരി വൈകുന്നേരം വന്നപ്പോൾ ദേവകിയമ്മ അവനെ അകത്തേയ്ക്കു കയറാൻ സമ്മതിക്കാതെ പിടിച്ചു നിർത്തി പറഞ്ഞു

“നീയെന്തു മനുഷ്യനാടാ? നീ എന്തിനാ ആ പാവത്തിനെ തള്ളി പറയുന്നത് ആർക്കു വേണ്ടിയാണ്? നിന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കുന്നതും തളർന്നു വരുന്ന നിനക്ക് നിന്റെ ഇഷ്ട ആഹാരങ്ങൾ വയ്ക്കുന്നതും അമ്മയാണെന്നാണോ മോൻ വിചാരിച്ചത്. എങ്കിൽ തെറ്റി. നിനക്ക് വേണ്ടി ആ പാവമാ എല്ലാം ചെയ്യുന്നത്. ഒരു വേലക്കാരിയുടെ പരിഗണന പോലും നീ അവൾക്കു കൊടുത്തില്ല.അതും പോട്ടെന്നു വയ്ക്ക്. ആ കുട്ടീടെ അമ്മ മരിച്ചപ്പോൾ ഒരു കാഴ്ചക്കാരനെ പോലെ നോക്കി നിന്നില്ലെ നീ. നിന്റെ ഒരാശ്വാസ വാക്കിനായി ആ പാവം എത്ര കൊതിച്ചു കാണും..കലപിലാ ഒച്ചവെച്ചു നടന്ന ആ പാവം പിന്നെ ഇത് വരെ ഒന്ന് മിണ്ടീട്ടു കൂടി ഇല്ല. നിന്നോടിത്തിനു ദൈവം പൊറുക്കില്ല ഹരി. “ദേഷ്യത്തിൽ ദേവകിയമ്മ അകത്തേയ്ക്കു കയറി.

എല്ലാമറിഞ്ഞിട്ടും അമ്മ എന്നോടിങ്ങനെ പറഞ്ഞല്ലോ ദൈവമേ. ഞാൻ എന്തുകൊണ്ടാണ് അവളെ ഒഴിവാക്കുന്നതെന്ന് അമ്മയ്ക്ക് അറിയാവുന്നതല്ലേ. ഗൗരിയോളം ആരെയും സ്നേഹിക്കാൻ എനിക്ക് കഴിയില്ല ഹരിയുടെ കണ്ണുകൾ നിറഞ്ഞു. കണ്ണുകൾ ഇറുക്കിയടച്ചു ഹരി ചാരു കസേരയിൽ കിടന്നു. പഴയ ഓർമകളുമായി.എപ്പോഴോ ഉറങ്ങിപ്പോയ ഹരിയുടെ നെറ്റിയിലെ തണുത്ത സ്പർശനം അറിഞ്ഞാണ് ഹരി കണ്ണ് തുറന്നത്. ഒരു നേർത്ത ചിരിയുമായി മീനാക്ഷി മുന്നിൽ നില്കുന്നു.

“വരൂ ആഹാരം എടുത്തു വച്ചിട്ടുണ്ട് “

ഒന്നും മിണ്ടാതെ ഹരി അവളുടെ പിറകെ പോയി. ഹരിയ്ക്ക ആഹാരം വിളമ്പി കൊടുത്തു മീനാക്ഷി മുറിയിലേയ്ക് പോയി.

കുറച്ചു കഴിഞ്ഞു ഒരു കടലാസ് അവിടെ അവന്റെ മുന്നിൽ വച്ചു. അവനു നേർക്കു ഇരുന്നു അവന്റെ മുഖത്തേയ്ക്കു നോക്കാതെ അവൾ പറഞ്ഞു

“ദേവകിയമ്മയുടെ മകന്റെ ആഗ്രഹം നടക്കട്ടെ. ഇത് ഡിവോഴ്സ് പേപ്പർ ആണ്. നമ്മൾ ഒരുമിച്ചു ഒപ്പിട്ടാൽ വേഗം വേർപിരിയാമെന്ന വക്കീൽ പറഞ്ഞു. ഹരിയേട്ടൻ അങ്ങനെ വിളിക്കാമോ എന്നറിയില്ല. എങ്കിലും ഹരിയേട്ടൻ ഗൗരിയെ മറന്നിട്ടില്ല എന്ന് എനിക്ക് അറിയാം. നിങ്ങളുടെ പ്രണയവും അവസാനം വീട്ടിൽ അറിഞ്ഞു ഗൗരിയുടെ വീട്ടുകാർ വന്നു ചോദിച്ചപ്പോൾ ഏട്ടൻ അവളെ വേണ്ടാന്ന് പറഞ്ഞതൊക്കെ അമ്മ പറഞ്ഞിരുന്നു. അന്ന് ഏട്ടന് ഒരു ജോലി പോലും ഇല്ലായിരുന്നെന്നും ചേച്ചിയെ കെട്ടിച്ച കടവും. ഇതിന്റെ ഇടയിൽ അവളുടെ ജീവിതം നശിക്കരുത് എന്നതുകൊണ്ടാണ് ഏട്ടൻ ഗൗരിയെ വേണ്ടാന്ന് പറഞ്ഞതെന്ന് അമ്മ പറഞ്ഞിരുന്നു. ഒരു പെൺകുട്ടിയുടെ ജീവിതം നശിക്കരുതെന്ന് ആഗ്രഹിച്ചു അവളെ മറ്റൊരു സുരക്ഷിത കൈകളിൽ ഏല്പിക്കാൻ കാണിച്ച ഏട്ടന്റെ വലിയ മനസ്സ് ചിലപ്പോൾ എന്നെയും സ്വീകരിക്കും എന്ന് വിചാരിച്ച ഞാനാ മണ്ടി.ഏട്ടൻ ഗൗരിയെ എത്രത്തോളം സ്നേഹിച്ചെന്നു ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്. സാരമില്ല നമുക്ക് പിരിയാം. ഇനിയും ഏട്ടനൊരു ബാധ്യത ആവാൻ ഞാനില്ല. “

ഇത്രയും ഹരിയുടെ മുഖത്ത് നോക്കാതെ പറഞ്ഞപ്പോൾ ഒരു കാർമേഘം ഒഴിഞ്ഞ പോലെ മീനാക്ഷിക് തോന്നി. ഹരിയുടെ കണ്ണിലേക്കു നോക്കിയാൽ ചിലപ്പോൾ എടുത്ത തീരുമാനം മാറ്റേണ്ടി വരുമെന്ന് മീനാക്ഷിക് അറിയാമായിരുന്നു.

ഹരി :” അമ്മ ഇതിനു സമ്മതിക്കില്ല “

“അമ്മയോട് ഞാൻ പറഞ്ഞോളാം.അതോർത്തു വിഷമിക്കേണ്ട “

“ഹ്മം. എന്നോട് ക്ഷമിക്കണം. ഈ വിവാഹം വേണ്ടാന്ന് ഞാൻ ആവുന്നതും പറഞ്ഞതാണ് അമ്മയോട്. പക്ഷേ… നിന്നെ ഓരോ തവണ കുത്തുവാക്കുകളാൽ വേദനിപ്പിക്കുമ്പോഴും ഞാൻ ഉള്ളിൽ കരഞ്ഞിട്ടുണ്ട്. ഗൗരിയെ വേദനിപ്പിച്ച പോലെ എനിക്ക് മറ്റൊരു പെൺകുട്ടിയെയും വേദനിപ്പിക്കാൻ വയ്യ. നീ ഒഴിഞ്ഞു പോകാനാ ഞാൻ അങ്ങനെയൊക്കെ ….. ശപിക്കരുത് എന്നെ. “ഹരിയുടെ കണ്ണുകൾ നിറഞ്ഞു.

“ഏയ്യ് ശപിക്കാനോ… ഇല്ല… ഇപ്പോഴും എന്നെ വേദനിപ്പിക്കാതിരിക്കാനല്ലേ ഏട്ടൻ നോക്കുന്നത്. ജീവനുള്ളിടത്തോളം ഈ മനസ്സിനെ ഞാൻ വെറുക്കില്ല “

“നീ മറ്റൊരു വിവാഹം കഴിചു സുഖായി ജീവിക്കണം മീനാക്ഷി. എല്ലാ ചിലവും ഞാൻ നോക്കി കൊള്ളാം. “

“മറ്റൊരു വിവാഹമോ ഹ ഹ . ഏട്ടൻ എന്തൊക്കെയാ പറയുന്നേ അല്ലറ ചില്ലറ വായിനോട്ടം ഒക്കെ ഉണ്ടെങ്കിലും താലിയ്ക്കു മുന്നിൽ ഒരിക്കൽ മാത്രമേ തല കുനിക്കു ഈ മീനാക്ഷി . ഈ താലി മതി എനിക്ക് മരണം വരെയും . മറ്റൊന്നും വേണ്ട. “

അന്നാദ്യമായാണ് ഹരി മീനാക്ഷിയുടെ കണ്ണുകളിലേക്കു നോക്കുന്നത്.

“ഒരു വർഷമെങ്കിലും എനിക്ക് വേണ്ടി കാത്തിരികാം എന്ന് ഗൗരി പറയുമെന്ന് ഞാൻ ഒരുപാടാഗ്രഹിച്ചിരുന്നു. 5 വർഷത്തെ പ്രണയത്തിനൊടുവിൽ വെറുതെ പോലും അങ്ങനെ പറയാത്ത ഒരു പെണ്ണിനെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അതിനു മുന്നിലാണോ 5 മാസം പോലും പരിചയം ഇല്ലാത്ത നീ ഈ താലിയുമായി ഒരു ജന്മം മുഴുവൻ കഴിഞ്ഞോളം എന്ന് പറയുന്നത്. വലിയ മനസ് അത് നിന്റെയാണ് മീനാക്ഷി. നിന്നെ മനസിലാകാതെ കഴിഞ്ഞ കാലത്തെയും മനസ്സിലിട്ട് ജീവിക്കാൻ മറന്നു പോയ ഞാനാണ് വിഡ്ഢി. ഇല്ല നിന്നെ ഞാൻ വിട്ടു കളയില്ല. കഷ്‍മിക് എന്നോട് “എന്ന് പറഞ്ഞു ഹരി മീനാക്ഷിയുടെ കാലിലേക്ക് വീണു. കൊച്ചു കുഞ്ഞിനെ പോലെ ഏങ്ങി കരയുന്ന ഹരിയേട്ടാ പിടിച്ചുയർത്തി മീനാക്ഷി മാറോട് ചേർത്തു.

ദൂരെ നിന്നു ഇത് കണ്ടു ചിരിക്കുന്ന ദേവകിയമ്മയുടെ അടുത്തേക് പോയി മീനാക്ഷി അമ്മയെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു ആ മുദ്രപത്രം തുറന്നു നോക്കാഞ്ഞത് നമ്മടെ ഭാഗ്യം. ഇല്ലാരുന്നേൽ ഞാൻ ഇന്ന് തന്നെ വെളിയിൽ ആയേനെ. ഹോ ഈ അമ്മയുടെ ഓരോ ബുദ്ധി…