അറിയാൻ വൈകിയത് 2

ഗീതു… മോളേ…’

അമ്മയുടെ വിളി കേട്ടാണ് ഗീതു ഉണർന്നത്.

‘മോളേ… എന്തേ വയ്യേ? തലവേദന മാറിയോ?’

അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കി, കട്ടിലിൽ ആണ് താൻ കിടക്കുന്നത്, അരികിൽ അമ്മ ഇരിക്കുന്നുണ്ട്.
എന്താണ് ഇന്നലെ സംഭവിച്ചത്? എല്ലാം സ്വപ്നമായിരുന്നോ? ഈശ്വരാ എല്ലാം എന്റെ തോന്നൽ മാത്രമായിരിക്കണേ…

‘ഗീതൂട്ടി, എന്ത് പറ്റിയത്? ഒട്ടും വയ്യേ മോൾക്ക്? മുഖം ആകെ തളർന്നിരിക്കുന്നു. ആശുപത്രിയിൽ പോണോ?’

‘വേണ്ട അമ്മേ. അനിയേട്ടൻ?’

‘അവൻ കടയിലേക്ക് പോയി. നിനക്ക് വയ്യ തലവേദന ആണ്, കുറച്ച് കഴിഞ്ഞ് വിളിച്ചാൽ മതി എന്ന് അവനാ പറഞ്ഞത്’

‘അമ്മേ സമയം എന്തായി?’

‘ഒമ്പത് കഴിഞ്ഞിട്ടുണ്ടാകും. എന്തേ, ആശുപത്രിയിൽ പോണോ?’

‘വേണ്ട അമ്മേ, ഇപ്പൊ കുഴപ്പല്ല്യ’

‘എന്നാ കുട്ടി കുറച്ച് നേരം കൂടി കിടന്നോ. അമ്മ പശുവിനെ ഒന്ന് അഴിച്ച് കെട്ടിയിട്ട് വരാം’

അമ്മ പോയിക്കഴിഞ്ഞപ്പോൾ ഗീതു കട്ടിലിൽ ഇരുന്ന് രാത്രിയിലെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

-ഈ കല്യാണത്തിൽ നിനക്ക് സമ്മതമുണ്ടായിരുന്നോ?
ഒരു ഭാര്യയായി നിന്നെ അനുഭവിക്കാൻ പറ്റിയിട്ടില്ല.
എന്നെ വെറുമൊരു കാമപ്രാന്തനായിട്ടാണല്ലേ നീ കാണുന്നത്?-

അനി പറഞ്ഞ വാക്കുകൾ തിരമാലകൾ കണക്കെ അവളുടെയുള്ളിൽ ആഞ്ഞടിച്ചു.
ശരിയാണ് അനിയേട്ടൻ ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് പോലും നുണ അല്ല. പക്ഷേ, ഇതെല്ലം അനിയേട്ടന്റെയുള്ളിൽ ഒരു കനലായി അവശേഷിക്കുന്നുണ്ടായിരുന്നോ? ഇന്നലെ അവസാനമായി ഏട്ടൻ പറഞ്ഞതിന്റെ അർത്ഥം ഒരു വേർപിരിയൽ അല്ലേ, ഈശ്വരാ ഒരിക്കലും മനസ്സ് കൊണ്ട് അങ്ങനെയൊരു കാര്യം ഞാൻ ചിന്തിച്ചിട്ടില്ല. എനിക്ക് അതിന് കഴിയുകയുമില്ല.
തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, ചിലതെല്ലാം മനഃപൂർവമായിരുന്നു, പക്ഷെ അതിന് ഇങ്ങനെയൊരു അവസാനം….

ഗീതുവിന്റെ മനസ്സിലേക്ക് തന്റെ ഭൂതകാലത്തിന്റെ ഓർമ്മകൾ തെളിഞ്ഞ് വന്നു.

ഒരു ദരിദ്ര കർഷക കുടുംബമായിരുന്നു, അച്ഛൻ , അമ്മ, ചേച്ചി , അനിയൻ.
കുഞ്ഞുനാൾ മുതലേ പണത്തിന് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഞങ്ങൾ മക്കളെ പട്ടിണിക്കിടാതിരിക്കാൻ മാത്രമായിരുന്നു അച്ഛന്റെ ശ്രമം. അന്നത്തെ കൂലി കൊണ്ട് അന്നത്തെ നിത്യച്ചിലവുകൾ നടത്തിയിരുന്ന അച്ഛന് അതിനുമപ്പുറം ഒന്നും പറ്റില്ലായിരുന്നു. ഗവണ്മെന്റ് സ്‌കൂളിൽ പഠിക്കാൻ ചിലവില്ലാതിരുന്നത് കൊണ്ട് പഠിപ്പിന് മാത്രം മുടക്കം വന്നില്ല. മറ്റുള്ള കുട്ടികൾ ബ്രൗൺ പേപ്പർ കൊണ്ട് പുസ്തകം കൊണ്ട് പൊതിഞ്ഞപ്പോൾ ഞങ്ങൾ അത് ന്യൂസ് പേപ്പർ കൊണ്ടായിരുന്നു. എല്ലാവരും ബുധനാഴ്ച്ച നല്ല കളർ ഡ്രസ്സ് ഇടുമ്പോൾ ഞങ്ങൾ അന്നും യൂണിഫോം ആയിരുന്നു. സ്‌കൂളിൽ നിന്ന് വീഗാലാന്റിലേക്ക് ടൂർ പോയപ്പോൾ എന്റെ ക്ലാസിൽ നിന്നും പോകാഞ്ഞത് ഞാൻ മാത്രമായിരുന്നു. ടൂർ പോയി വന്ന കൂട്ടുകാർ അവിടുത്തെ റൈഡുകളെ പറ്റി പറയുമ്പോൾ എല്ലാം ആകാംഷയോടെ കേട്ടിരുന്നു എങ്കിലും വീട്ടിലെ തലയിണ മാത്രമേ എന്റെ സങ്കടം കണ്ടുള്ളു. മറ്റുള്ളവരെ പോലെ ഒരു ജീവിതം ഞാനും ആഗ്രഹിച്ചു എങ്കിലും എനിക്ക് അത് അപ്രാപ്യമായിരുന്നു. സ്വപ്നം കാണുന്നത് പോലെയുള്ള ഒരു ജീവിതം കിട്ടില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ പാഠപുസ്തകത്തെ മാത്രം കൂട്ടുകാരാക്കി.

ചേച്ചി പഠിത്തത്തിൽ കുറച്ച് പിന്നിലായിരുന്നു, ചേച്ചിക്ക് അമ്മയും അടുക്കളയുമായിരുന്നു ഇഷ്ടം. പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ തന്നെ ചേച്ചിയെ കെട്ടിച്ച് വിട്ടു, അതിനായി വീടിന്റെ ആധാരം സഹകരണ ബാങ്കിൽ പണയം വച്ചു.
ആ ആധാരം തന്നെയാണ് എന്റെ കല്യാണം നടത്താനും ഉള്ളത് എന്ന് മനസ്സിലായി, അത് കടം തീർത്ത് എടുക്കാൻ കൊല്ലങ്ങൾ വേണ്ടിവരും അത് വരെ എന്തായാലും എന്റെ കല്യാണം നടക്കില്ല. അപ്പൊ ഇനി പഠിത്തം മാത്രേ മുന്നിലുള്ളൂ. നല്ല മാർക്കോടെയാണ് പ്ലസ് ടു പാസായത്, സ്‌കൂളിലെത്തന്നെ ഉയർന്ന മാർക്ക്. അത്കൊണ്ട് ഗവണ്മെന്റ് കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി. വീട്ടിൽ എപ്പോഴും ഇല്ലായ്മയുടെ കണക്ക് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു, അത് കേൾക്കാതിരിക്കാൻ വേണ്ടിയാണ് ഹോസ്റ്റലിലേക്ക് താമസം മാറിയത്. അവിടെ കൂട്ടുകാർക്കിടയിൽ ലയിച്ച് ചേരുമ്പോൾ ചിലതൊക്കെ മനപ്പൂർവം മറക്കും. പണം അവിടെയും ചിലപ്പോഴെങ്കിലും വില്ലനായി വന്നെങ്കിലും എന്നെ സ്നേഹിക്കുന്ന കുറച്ച് കൂട്ടുകാർ ഉണ്ടായിരുന്നു.
അനിയൻ പ്ലസ് ടു കഴിഞ്ഞ് പണിക്ക് ഇറങ്ങിയപ്പോൾ വീട്ടിലെ കാര്യങ്ങൾ കുറച്ച് മെച്ചപ്പെട്ടു.

കോളേജും കൂട്ടുകാരുമായുള്ള ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് ഞങ്ങളുടെ കൂട്ടത്തിൽ ഓരോരുത്തരായി കുറഞ്ഞ് പോയത്. കല്യാണം, കൂട്ടത്തിലെ ഒരാളുടെ കല്യാണം ആണെന്ന് പറയുമ്പോൾ ഞങ്ങൾക്ക് വലിയ സന്തോഷമായിരുന്നു. ഒരുപാട് കളിയാക്കിയും ആഘോഷമാക്കിയും അവളെ പറഞ്ഞ് വിടുമ്പോൾ അറിഞ്ഞിരുന്നില്ല ഒരാൾ ഉണ്ടാക്കുന്ന വിടവ് എത്രയാണെന്ന്. ആ വിടവിന്റെ ആഴം മനസിലായത് എന്റെ ശക്തിയായി നിന്നിരുന്ന റെജിയും ലതികയും എന്നെ തനിച്ചാക്കി പോയപ്പോഴാണ്. രണ്ടാളുടെയും കല്യാണം അടുത്തടുത്തായിരുന്നു. അവർക്ക് ചേർന്ന ചെറുപ്പക്കാരൻ ചെക്കന്മാർ. ഒരാൾ ഐ.ടി പ്രൊഫഷണൽ ഒരാൾ പ്രവാസി. അവരുടെ കല്യാണപ്പന്തലിൽ നിന്നിറങ്ങുമ്പോൾ എന്റെയുള്ളിൽ സ്വപ്നങ്ങളുടെ മണ്ഡപം ഉയരുകയായിരുന്നു. സ്വപ്നങ്ങളിൽ മുഖം വ്യക്തമല്ലാത്ത നായകന്മാർ വന്നു. സുമുഖന്മാരും ജോലിയുള്ളവരും റൊമാന്റിക്കും ആയ ഭർത്താക്കന്മാരെ സ്വപ്നം കാണാൻ തുടങ്ങി. കോളേജിലെ പലരെയും തന്റെ സങ്കൽപ്പങ്ങൾക്കനുസരിച്ചുള്ള ആളാണോ എന്ന് നോക്കിയിട്ടുണ്ട്, ആരെയും കിട്ടിയില്ല. ഒടുവിൽ പഠിപ്പിക്കുന്ന സാർമാരെ നോക്കി, ഒന്നിലും ഒരു തൃപ്തി വന്നില്ല.
അങ്ങനെ അവസാന സെമസ്റ്ററും പൂർത്തിയാക്കി വീട്ടിലെത്തി. അപ്പോഴേക്കും ദാരിദ്ര്യത്തിൽ നിന്നും കര കയറാൻ തുടങ്ങിരുന്നു എന്റെ വീട്. പഴയതെങ്കിലും ഒരു ടി.വി വാങ്ങി. അടുക്കളയിലും പുതിയ ഉപകരണങ്ങൾ സ്ഥാനം പിടിച്ചു.

രാത്രി ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോഴാണ് അച്ഛൻ അത് പറഞ്ഞത്,
‘നാളെ നിന്നെക്കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്. ശങ്കുണ്ണി പറഞ്ഞതാ. അവനാവുമ്പോ നമുക്ക് പറ്റിയത് തന്നെ കൊണ്ട് വരുമല്ലോ’

അന്നത്തെ രാത്രി ഉറങ്ങാൻ പറ്റിയില്ല, എന്റെ സ്വപ്‌നങ്ങൾ, അവയ്ക്ക് ചിറക് മുളയ്ക്കാൻ പോകുന്നു. ആദ്യത്തെ പെണ്ണുകാണൽ ചടങ്ങ് ആണ്, ടെൻഷൻ ഉണ്ട്. എന്നാലും വല്ലാത്തൊരു ആകാംഷ, സന്തോഷം.
ഈശ്വരാ , ഞാൻ ആഗ്രഹിക്കുന്ന പോലുള്ള ഒരാളെ എനിക്ക് തരണേ. ജീവിതത്തിൽ ഇന്ന് വരെ സുഖം എന്തെന്ന് അറിഞ്ഞിട്ടില്ല. വിവാഹത്തോടെ വേണം പുതിയൊരു ജീവിതം തുടങ്ങാൻ. ഉള്ളത്കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാനാണ് അമ്മ പറഞ്ഞിട്ടുള്ളത് , ഇതുവരെയും അങ്ങനെയാണ് ജീവിച്ചത്. ഇനി പറ്റില്ല, ഇനിയെങ്കിലും ജീവിതമെന്തെന്ന് അനുഭവിക്കണം,
ആസ്വദിക്കണം.

രാവിലെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് വന്നു, നന്നായി ഒന്ന് ഒരുങ്ങി. ജനലിലൂടെ പുറത്തേക്ക് നോക്കി എന്റെ ചെക്കനെ കാത്തിരുന്നു.

ഗേറ്റ് തുറന്ന് രണ്ടാണും ഒരു സ്ത്രീയും അകത്തേക്ക് വന്നു. സ്ത്രീ അമ്മായിയമ്മ ആയിരിക്കും, ആണുങ്ങളിൽ ഒന്ന് ബ്രോക്കർ ആണ്, മറ്റേത് കണ്ടിട്ട് ചെക്കന്റെ ഏട്ടൻ ആണെന്നാ തോന്നുന്നത്. മുപ്പതിനോടടുത്ത് പ്രായം തോന്നും, കറുത്ത നിറമാണ്, എന്നാലും ഒരു ചന്തമൊക്കെയുണ്ട്. ഇനി ചെക്കനും കറുത്തിട്ടാകുമോ? സ്വത്തും പണവുമൊന്നും ഇല്ലെങ്കിലും ആകെയുള്ളത് കുറച്ച് പഠിപ്പും തൊലിവെളുപ്പും ആണ്. അതിന് ചേർന്ന ഒരാളെ മതി എനിക്ക്. ജീവിതത്തിൽ ഇത്രയും കാലം അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു, ഇതിൽ പറ്റില്ല, ഇതിൽ മാത്രം. ഇത് എന്റെ ജീവിതത്തിന്റെ കാര്യമാണ്, ഇതിലെങ്കിലും എനിക്ക് വിജയിക്കണം.

അങ്ങനെ ആദ്യത്തെ ചായ കൊടുക്കൽ ചടങ്ങ് നടന്നു. കാരണവന്മാർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, എന്റെ ചിന്ത അപ്പോഴും കല്യാണച്ചെക്കനെ പറ്റിയായിരുന്നു. ഒരു ഫോട്ടോ കിട്ടിയിരുന്നെങ്കിൽ എന്ന് ആലോചിച്ച് നിൽക്കുമ്പോൾ ആണ് അമ്മ അടുത്തേക്ക് വന്നത്.

‘നിനക്ക് ആളെ ഇഷ്ടായോ?, ഇത്തിരി നിറം കുറവുണ്ടെന്നേയുള്ളു, നല്ല കുടുംബമാ’

അപ്പോഴാണ് ആ സത്യം മനസിലായത്, ആ വന്നിരിക്കുന്ന കറുമ്പൻ ആണ് കല്യാണച്ചെക്കൻ.
വന്നവർ പോകാൻവേണ്ടി ഞാൻ കാത്തിരുന്നു. അവർ പടി കടന്നതും ഉറപ്പിച്ചു പറഞ്ഞു എനിക്കയാളെ വേണ്ടെന്ന്.
പക്ഷേ അന്നെനിക്ക് മനസിലായി ഒരു പെണ്ണിന് തന്റെ വിവാഹക്കാര്യത്തിൽ അഭിപ്രായമൊന്നുമില്ലെന്ന്. അച്ഛന് അവരെ നന്നായി ബോധിച്ചിരിക്കുന്നു. ഒരുപക്ഷെ അച്ഛന്റെ സ്ഥാനത്ത് നിന്ന് നോക്കുമ്പോൾ അത് ശരിയായിരിക്കാം. ഉണ്ണാൻ അരിയുണ്ട്, കിടക്കാൻ വീടുണ്ട്, ചെയ്യാൻ ഒരു തൊഴിലുണ്ട്, നല്ല ആരോഗ്യമുണ്ട്. അച്ഛന് മകളെ കൈപിടിച്ചേൽപ്പിക്കാൻ ഈ കാരണങ്ങൾ മതിയായിരിക്കും. പക്ഷേ, എന്റെ ആഗ്രഹങ്ങൾ, പഠിപ്പ്, നല്ല ഭംഗി, ജോലി, പ്രായം ഇതിനൊന്നിനും ഒരു വിലയുമില്ലേ?

പെണ്ണുകാണൽ അല്ലേ നടന്നിട്ടുള്ളൂ, ഇനിയും ചടങ്ങുകൾ ഉണ്ടല്ലോ. ജാതകചേർച്ചയൊന്നും നോക്കിയിട്ടില്ല എന്ന് പറഞ്ഞ് അമ്മ സമാദാനിപ്പിക്കാൻ നോക്കി. എനിക്ക് വേണ്ടി അച്ഛനോട് സംസാരിച്ചതിന് ഒരുപാട് ചീത്തയും കേട്ടു.
സ്ത്രീധനമായി ഒന്നും വേണ്ട എന്നാണ് അവര് പറഞ്ഞിരിക്കുന്നത്, ആ വാക്കിലാണ് അച്ഛന്റെ പ്രതീക്ഷ. സ്ത്രീധനമായി ഒന്നും കൊടുക്കാനില്ല എന്നത് എനിക്കും അറിയാവുന്ന സത്യമാണ്, എന്നാലും… എന്റെ സ്വപ്‌നങ്ങൾ…
ചേച്ചിയുടെ കല്യാണത്തിന് വേണ്ടി എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങി ജപ്തിയായപ്പോൾ അമ്മയുടെ താലിമാലപോലും വിൽക്കേണ്ടി വന്നു. ഇനിയും ലോൺ എടുത്ത് കടക്കെണിയിൽ വീഴാൻ അച്ഛന് പറ്റുമായിരുന്നില്ല. ലോണിന്റെ നല്ലൊരു ഭാഗവും വീട്ടിയത് അനിയനാണ്, ഇനിയും അവനെക്കൊണ്ട് ഭാരം വലിപ്പിക്കണോ.

ഒരാഴ്ച്ചക്ക് ശേഷം ശങ്കുണ്ണിയേട്ടൻ വന്നത് ജാതകങ്ങൾ തമ്മിൽ ചേർന്നതും അവർക്ക് ഈ ബന്ധത്തിൽ പൂർണ്ണ സമ്മതമാണെന്ന് അറിയിച്ചതും പറയാൻ ആയിരുന്നു.
എന്റെ വാക്കുകൾ കേൾക്കാതെ ഇവിടെയും സമ്മതമാണെന്ന് അച്ഛൻ പറയുമ്പോൾ തകർന്നത് എന്റെ സ്വപ്‌നങ്ങൾ ആയിരുന്നു. ഒരു ജീവിതമായിരുന്നു.
ഉറപ്പിച്ച കാര്യങ്ങളിൽ ഇനിയൊരു മാറ്റം ഉണ്ടാവില്ലെന്ന് ഉറപ്പായപ്പോൾ ആകെ തളർന്നുപോയി. പിന്നീടങ്ങോട്ട് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു.

ത്യാഗം, അതെ ഞാൻ ത്യാഗം ചെയ്യാൻ പോവുകയാണ്, എന്റെ കുടുംബത്തിന് വേണ്ടി. ഇ
എന്റെ ജീവിതം നശിപ്പിക്കാൻ പോവുകയാണ് എന്റെ കുടുംബത്തിന് വേണ്ടി.
എന്റെ സ്വപ്‌നങ്ങൾ കുഴികുത്തി മൂടുകയാണ് എന്റെ കുടുംബത്തിന് വേണ്ടി.
സിനിമകളിലും സീരിയലുകളിലും കുടുംബത്തിനായി സ്വന്തം ജീവിതം മറക്കുന്ന നായികയെപ്പോലെ ഞാൻ മാറുകയായിരുന്നു.

പിന്നീടങ്ങോട്ട് പക ആയിരുന്നു, എല്ലാവരോടും.
എന്റെ സ്വപ്നങ്ങളെ തല്ലിച്ചതച്ച അച്ഛനോട്, അച്ഛന്റെ ഭാഗത്ത് നിന്ന അമ്മയോട്, എനിക്ക് വേണ്ടി സംസാരിക്കാത്ത അനിയനോട്.

പിന്നെ എന്നെ കെട്ടാൻ പോകുന്ന ആളോട്, ഡോ, താൻ എന്റെ കഴുത്തിൽ താലികെട്ടുമായിരിക്കും, പക്ഷെ ഞാനൊരിക്കലും തന്റെ ഭാര്യയാവില്ല. ഞാൻ താൻ അർഹിക്കുന്നതിലും മുകളിൽ ആണ് അത് മനസിലാക്കി താൻ പിന്മാറണമായിരുന്നു. താൻ ചെയ്ത ആ തെറ്റിന് ഒരു ജീവിതകാലം മുഴുവൻ ഞാൻ തന്നെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കും.
ഇനി എന്റെ പുന്നാര അമ്മായിയമ്മ, മൂത്ത മകൻ ഭാര്യവീട്ടിലാണ് താമസം എന്നാണ് ശങ്കുണ്ണിയേട്ടൻ പറഞ്ഞത്, അത് ഈ തള്ളയുടെ സ്വഭാവം കൊണ്ടായിരിക്കും. ആ സ്വഭാവം കൊണ്ട് എന്റെ അടുത്തേക്ക് വാ, കാണിച്ച് തരാം.

സ്വയം ഒരു ബലിയാടായി മാറുകയാണ് എന്ന തോന്നലിനൊപ്പം എല്ലാവരോടുമുള്ള വെറുപ്പും കൂടി വന്നു. കാര്യങ്ങൾ പറഞ്ഞപ്പോൾ കൂട്ടുകാരികളും കുറച്ച് ബലംപിടിച്ച് നിൽക്കാൻതന്നെയാണ് പറഞ്ഞത്.

കല്യാണത്തിന് മുൻപ് അനിയേട്ടൻ ഫോൺ വിളിക്കുമായിരുന്നു, ഒരിക്കലും ഒരു കാമുകിയായോ കെട്ടാൻ പോകുന്ന പെണ്ണായോ അനിയേട്ടനോട് സംസാരിച്ചിട്ടില്ല. എന്തെങ്കിലും ഒഴികഴിവ് പറഞ്ഞ് ഫോൺ വെക്കുമ്പോൾ ഞാൻ ഉള്ളിൽ ചിരിക്കുകയായിരുന്നു. കല്യാണം കഴിഞ്ഞും അതുപോലെയാണ് അനിയേട്ടനോട് പെരുമാറിയത്.
ഒരിക്കലും ഞാൻ അനിയേട്ടന്റെ ഭാര്യയായിട്ടില്ല, ഒരു ഭാര്യയുടെ കടമ നിറവേറ്റിയിട്ടില്ല. ഒരു ഭർത്താവിന്റെ ആഗ്രഹങ്ങൾ നടത്തിക്കൊടുത്തിട്ടില്ല.
ഒരു മുറിയിൽ ഒരു കട്ടിലിൽ കിടക്കുമ്പോഴും ഞങ്ങൾ അപരിചിതരാണ്.
എന്റെ അമ്മ വാടീ പോടീ വിളിക്കുമ്പോൾ ഇവിടുത്തെ അമ്മ എപ്പോഴും മോളേ എന്നാ വിളിക്കാറ്, എന്നിട്ടും എനിക്ക് അവരോട് സ്നേഹം തോന്നിയില്ല.

ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും, എന്റെ വാശി, ദേഷ്യം തീർക്കുക എന്നല്ലാതെ ഏട്ടനെ പിരിയുന്നതിനെപ്പറ്റി ഒരിക്കലും ഞാൻ ആലോചിച്ചിട്ടില്ല.

ഈശ്വരന്മാരേ ഇന്നലെ ഏട്ടൻ പറഞ്ഞതെല്ലാം എന്നെ പറ്റിയ്ക്കാൻ ആവണേ.

ഗീതു പതുക്കെ എണീറ്റ് പുറത്തേക്കിറങ്ങി, അമ്മ അടുക്കളയിൽ എന്തോ പണിയിലാണ്.
‘മോള് എണീച്ചോ? പല്ല് തേച്ചിട്ട് വാ, അമ്മ ചായ എടുക്കാം’

ചൂട് ചായ കുടിക്കുമ്പോഴും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.
‘അമ്മയ്ക്ക് എല്ലാ പണിയും ചെയ്ത് ബുദ്ധിമുട്ടായോ?’

‘ഏയ്, ഇതൊക്കെ ഞാൻതന്നെയല്ലേ മുൻപും ചെയ്തിരുന്നത്. കൂടെ ഒരാളുണ്ടെങ്കിൽ ഒരു ആശ്വാസം അത്രേ ഉള്ളു’

‘അമ്മേ, അരുണേട്ടൻ എന്താ ചേച്ചിയുടെ വീട്ടിൽ നിൽക്കുന്നത്?’

‘മോളത് അനിയോട് ചോദിച്ചില്ലേ?’

‘ഇല്ല, ഏട്ടന് വിഷമം ആവോ എന്ന് കരുതി. അമ്മയും ദേവുചേച്ചിയും തമ്മിൽ എന്തെങ്കിലും…?’

തുടരും