തിരുവട്ടൂർ കോവിലകം 18

തിരുവട്ടൂർ കോവിലകം 18
Story Name : Thiruvattoor Kovilakam Part 18
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

കുളത്തിലെ വെള്ളത്തിന് മുകളിൽ തിളങ്ങുന്ന കണ്ണുകളും അഴിഞ്ഞ് വീണ കേശഭാരവുമായി ഉമ!!!

അമ്മാളുവിൽ നിന്ന് ഒരു നിലവിളി പുറത്തേക്ക് വന്നു.ആ നിലവിളി കുളക്കടവിൽ തട്ടി പ്രതിധ്വനിച്ചതല്ലാതെ പുറത്തേക്ക് എത്തിയില്ല .

പെട്ടെന്ന് ഉമയുടെ രൂപം അപ്രത്യക്ഷമായി കുളത്തിലെ ജലപ്പരപ്പിൽ ക്രമാതീതമായി ഓളങ്ങൾ ഉയരാൻ തുടങ്ങി.ഉയർന്നു വന്ന ഓളങ്ങൾ വട്ടം ചുറ്റി കുളത്തിന്റെ മധ്യത്തിൽ ഒരു ചുഴിയായ് രൂപപ്പെട്ടു.
ഭയന്ന് പിന്തിരിഞ്ഞോടാൻ ശ്രമിച്ച അമ്മാളുവിനെ ആരോ എടുത്തെറിഞ്ഞ പോലെ ആ ചുഴിയിലേക്ക് എറിയപ്പെട്ടു.

നീന്താൻ അറിഞ്ഞിട്ടും കൈകാലുകൾ ബന്ധിച്ചവളെ പോലെ അവളാ ചുഴിയിൽ വട്ടം കറങ്ങാൻ തുടങ്ങി. അവളുടെ ജീവൻ പിടഞ്ഞു തീരും വരെ ആ ചുഴിയിൽ അവൾ ചുറ്റി കൊണ്ടിരുന്നു ജീവന്റെ അവസാന തുടിപ്പും അവളിൽ നിന്നകന്നപ്പോൾ ചുഴി നിശ്ചലമാകുകയും രൂപപ്പെട്ട ഒരു തിര അവളുടെ ജീവൻ നിലച്ച ശരീരത്തെ കരയ്ക്കടുപ്പിക്കുകയും ചെയ്തു.

കുറെ നേരമായിട്ടും കുളത്തിലേക്ക് പോയ അമ്മാളുവിനെ കാണാത്തത് കൊണ്ട് തിരഞ്ഞു വന്ന ജോലിക്കാരിയാണ് അർദ്ധ നഗ്നയായ് പകുതി ശരീരം കുളപ്പടവിലും പകുതി വെള്ളത്തിലുമായ് കിടക്കുന്ന അമ്മാളുവിനെ ആദ്യമായ് കണ്ടത്.

നിലവിളിച്ച് കൊണ്ടോടിയെത്തിയ ജോലിക്കാരി പറഞ്ഞത് കേട്ട് കോവിലകത്തുള്ളവർ അങ്ങോട്ട് ചെന്നു. കുളത്തിൽ നിന്നും എടുത്ത അമ്മാളുവിന്റെ മൃതദേഹം കാര്യസ്ഥന്റെ വീട്ടിലേക്ക് കൊണ്ട് പോയി.

രാത്രി വൈകിയും കോവിലകത്തുള്ളവർ ആരും ഉറങ്ങിയിരുന്നില്ല.ആ ഞെട്ടലിൽ നിന്നും അവർക്ക് പെട്ടെന്ന മുക്തരാകാൻ കഴിഞ്ഞില്ല എന്നതായിരുന്നു കാര്യം.

അന്നു രാത്രി തമ്പുരാട്ടി വാസുദേവൻ തമ്പുരാനോട് പറഞ്ഞു

“വാസു ഇനിയും അമാന്തം വേണ്ട നാളെ തന്നെ മൂത്തേടം തിരുമേനിയെ വരുത്താ, അനർത്ഥങ്ങൾ ഓരോന്നായി സംഭവിക്കുന്നല്ലോ”

“നാളെ തന്നെ ആളെ വിടാം”

“ദേവീ മഹാമായേ..
“പര ദേവതകളേ കാത്തോളണേ”
എന്നു പറഞ്ഞ്
വലിയ തമ്പുരാട്ടി അകത്തേക്ക് പോയി .

പിറ്റേ ദിവസം കാലത്ത് തന്നെ കോവിലകത്തെ മറ്റൊരു ജോലിക്കാരനെ വാസുദേവൻ തിരുമേനി മൂത്തേടം തിരുമേനിയെ കാണാൻ പറഞ്ഞു വിട്ടു.

ഉച്ചയോടെ തിരുമേനിയെ കാണാൻ പോയ ജോലിക്കാരൻ തിരിച്ചെത്തി തിരുമേനി നാളെ കാലത്തെത്താം എന്ന് പറഞ്ഞതായി അറിയിച്ചു.അന്നത്തെ രാത്രി ഒന്നും സംഭവിക്കാതെ കടന്നു പോയി.പിറ്റേ ദിവസം രാവിലെ മൂത്തേടം തിരുമേനി കോവിലകത്തെത്തി.

“തിരുമേനി ആകെ അനർത്ഥങ്ങളാണ് ഒന്ന് പ്രശ്നം വെച്ച് നോക്കിയാൽ നന്നായിരുന്നു”

ഭയപ്പാടോടെ വലിയ തമ്പുരാട്ടി മൂത്തേടത്തോട് പറഞ്ഞു .

“ഭയപ്പടേണ്ട നോം എത്തിയില്ലേ “

“ദേവീ മഹാമായേ…. എന്ന് വിളിച്ചു കൊണ്ട് മൂത്തേടം ചമ്രം പിടഞ്ഞിരുന്ന് രാശി പലകയിൽ കവടി നിരത്തി ഗഹനമായ ചിന്തയിലാണ്ടു.

അൽപ സമയം കണ്ണുകളടച്ച് ധ്യാനത്തിലേക്ക് പോയ തിരുമേനി കണ്ണുകൾ തുറന്ന് തമ്പുരാനേയും തമ്പുരാട്ടിയേയും ഒന്ന് നോക്കി ശേഷം പറഞ്ഞ കാര്യങ്ങൾ കേട്ട് തമ്പുരാട്ടി “ദേവി മഹാമായേ” എന്ന് നിലവിളിച്ചു.

(തുടരും……..)