ബാലന്റെ ഗ്രാമം

ബാലന്റെ ഗ്രാമം
BALANTE GRAMAM MALAYALAM STORY BY SUNIL THARAKAN

“ഉണ്ണീ …ഉണ്ണീ … ഈ കുട്ടി ഇതെവിടെപ്പോയി ആവോ ?”

മുത്തശ്ശിയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കാതുകളിൽ വീണ്ടും പതിക്കുന്നത് പോലെ ബാലന് തോന്നി .

“ഞാനിവിടുണ്ട് മുത്തശ്ശി….. ഞാനീ മുരിങ്ങയുടെ ചുവട്ടിൽ നിന്നും പൊഴിഞ്ഞുവീണ പൂക്കൾ പെറുക്കിയെടുക്കുകയാ.” തന്നെ ഒരു നിമിഷം കണ്ടില്ലെങ്കിൽ പോലും പരിഭ്രമവും അന്വേഷണത്വരയും നിറഞ്ഞ ഈ ശബ്ദം വർഷങ്ങളത്രയും തന്നെ നിഴൽ പോലെ പിന്തുടരുന്നുണ്ടായിരുന്നു എന്ന് ബാലൻ അത്ഭുതത്തോടെ ഓർത്തു.

തട്ടിന്‍പുറത്തു പണ്ടെങ്ങോ ഉപേക്ഷിക്കപ്പെട്ടുപോയ മുത്തശ്ശന്റെ ചാരുകസേര യാദൃശ്ചികമായാണ് ഇന്നലെ കണ്ടെത്തിയത്. തട്ടിൻപുറത്തെ എലികളുടെ വിളയാട്ടത്തെക്കുറിച്ച് സുമ പരാതി പറഞ്ഞപ്പോൾ ഒന്ന് കയറി നോക്കാമെന്ന് കരുതി. ഉപയോഗമില്ലാത്ത പഴയ വസ്തുക്കളുടെ കൂട്ടത്തിൽ മാറാലയും പൊടിയും പിടിച്ചുകിടന്ന ചാരുകസേര ദൃഷ്ടിയിൽ പെട്ടപ്പോൾ താഴേക്കെടുക്കുകയായിരുന്നു.

മുത്തശ്ശൻ ഇടയ്ക്കിടെ ചെയ്തിരുന്നത് പോലെ തെരകത്തിന്റെ അരമുള്ള ഇല പറിച്ചെടുത്തു വൃത്തിയായി ഉരച്ചു കഴുകി മാറാലകളും പൊടിയും നീക്കി. വീട്ടിൽ നിന്നും ഏറെ അകലെയല്ലാത്ത അച്ചുവേട്ടന്റെ തുണിക്കടയിൽ നിന്നും വിവിധ നിറത്തിലുള്ള നീണ്ട വരകളുള്ള കസേരത്തുണി വാങ്ങി രണ്ടറ്റവും കഴകൾ കയറത്തക്ക വലുപ്പത്തിൽ മടക്കി തയ്പ്പിച്ചു.

പറമ്പിന്റെ കിഴക്കേ മൂലയിൽ കാലം നല്കിയ വാർധക്യത്തിലും തളരാതെ നിൽക്കുന്ന കാപ്പി മരത്തിന്റെ മൂപ്പുള്ള തണ്ടിൽ നിന്നും കഴകൾക്കുള്ള കമ്പുകൾ വെട്ടിയെടുത്തു. പുതിയ തുണിയുടെ പകിട്ടിലും പഴമയുടെ ആഢ്യത്തം വിടാത്ത മുത്തശ്ശന്റെ കസേരയിൽ മുറ്റത്ത് വീടിന്റെ നിഴലിൽ ഇളം കാറ്റേറ്റിരിക്കുമ്പോൾ ബാലൻ വീണ്ടും മുത്തശ്ശിയുടെ ഉണ്ണി ആവുകയായിരുന്നു. തന്നെ തേടിയുള്ള മുത്തശ്ശിയുടെ ഓരോ വിളികൾക്കും മൂകസാക്ഷിയായിരുന്ന വൃദ്ധനായ മുരിങ്ങയുടെ ചില്ലകളിൽ നിന്നും പൊഴിഞ്ഞു വീഴുന്ന വെളുത്ത പൂക്കൾ നോക്കിയിരിക്കുമ്പോൾ സ്മൃതികളിൽ നിറയുന്നത് തേങ്ങ ചിരകിയിട്ടുണ്ടാക്കുന്ന മുത്തശ്ശിയുടെ മുരിങ്ങപ്പൂ തോരന്റെ ഗ്രാമീണ രുചിയായിരുന്നു. കാലം തുടച്ചു നീക്കിയ ഗ്രാമത്തിന്റെ രുചി !.

***************************** **********************************************

കൈതച്ചെടികൾ അതിരുകൾ തീർത്ത കോതത്തോടിന്റെ തെളിനീർ വെള്ളത്തിൽ മത്സ്യങ്ങൾക്കൊപ്പം ഉണ്ണിയും നീന്തി. വെള്ളി നിറത്തിൽ നീല വരകളുള്ള കണിയാട്ടി മത്സ്യങ്ങളും, നെറ്റിയിൽ വെളുത്ത പൊട്ടുകളുള്ള നെറ്റിപ്പൊട്ടനും, ഓറഞ്ച് നിറത്തോടുകൂടിയ വാൽച്ചിറകുകളുള്ള കുറുവ മത്സ്യങ്ങളും ഉണ്ണിക്കൊപ്പം മത്സരിച്ചു നീന്തി. ഇടയ്ക്കിടെ അവ ഉണ്ണിയുടെ നഗ്നമായ കുഞ്ഞുമേനിയിൽ ഇരകൾ തേടി അവനെ ഇക്കിളിപ്പെടുത്തി .

അരക്കൊപ്പം മാത്രമുള്ള വെള്ളത്തിൽ നീന്തലെന്നു പേർ വിളിക്കാൻ കഴിയാത്ത പരാക്രമത്തിൽ ആവശ്യത്തിലധികം വെള്ളം പല തവണകളായി ഉണ്ണി അകത്താക്കുമ്പോൾ, ഉപ്പൻ കാക്കയുടെ കണ്ണുകൾ പോലെ ചുവന്ന കണ്ണുകൾ നോക്കി മുത്തശ്ശി പറയും ,

“ഉണ്ണി, മതി…മതി വെള്ളത്തിൽ കളിച്ചത്. കരക്ക് കയറ്. പനിപിടിക്കും.”

തവിട്ടുനിറമുള്ള കവലപ്പാറയുടെ മിനുസമുള്ള വിശാലതയിൽ തുണിയലക്കുന്ന മുത്തശ്ശിയുടെയും അയൽക്കാരി പെണ്ണുങ്ങളുടെയും വസ്ത്രങ്ങളിൽ നിന്നും ഉതിരുന്ന കാരം കലർന്ന അഴുക്കുവെള്ളത്തിൽ മത്സ്യങ്ങൾ പുളഞ്ഞു മറിയുമ്പോൾ കൊഞ്ചലോടെ ഉണ്ണി പറയും,

“ഇത്തിരി നേരം കൂടി മുത്തശ്ശി,എൻറെ പൊന്നു മുത്തശ്ശിയല്ലേ”.

എങ്ങനെ ദേഷ്യപ്പെടും? പകരം മുത്തശ്ശി സ്വയം പറയും, “ഈശ്വരാ, ഈ കുട്ടി തെല്ലും അനുസരിക്കാൻ കൂട്ടാക്കുന്നില്ലല്ലോ.”

പതംപറച്ചിലിനൊപ്പം വീണ്ടും തുടരുന്ന അലക്ക് കുറച്ചു നേരം കൂടി വെള്ളത്തിൽ തുടരുന്നതിനുള്ള മൗനാനുവാദമാണ്. മുത്തശ്ശിയെ സമ്മതിപ്പിക്കാൻ എളുപ്പമാണെന്ന് ഉണ്ണിക്കു നന്നായറിയാം. മാത്രമല്ല, ഈ നാടകം തോട്ടിൽ കുളിക്കാൻ പോകുമ്പോഴെല്ലാം പതിവാണ് താനും.

ഉണ്ണിയുടെ മുത്തശ്ശി സരസ്വതിയമ്മയുടെ കൂടെ തുണിയലക്കുന്ന പെണ്ണുങ്ങളും അവനെ വാത്സല്യത്തോടെ ഉണ്ണി എന്ന് തന്നെയാണ് വിളിച്ചിരുന്നത്. അലക്കിന്റെയും തിരുമ്മലിന്റെയും ഇടയിൽ അവർ മുത്തശ്ശിയോടു ചോദിക്കുന്നത് അവൻ കേട്ടിട്ടുണ്ട്,

“സരസ്വതിയമ്മേ.. ഈ കുട്ടി ഇപ്പോഴും അച്ഛനെയും അമ്മയെയും ഓർക്കുന്നുണ്ടോ?

ഇതിപ്പോ എത്ര വർഷമായി?.”

ചോദ്യങ്ങൾക്കൊപ്പം ഒരു ആത്മഗതവും അകമ്പടിയായിട്ടുണ്ടായിരിക്കും.

“പാവം കുട്ടി.”

നീണ്ട നെടുവീർപ്പിനും അൽപനേരത്തെ മൗനത്തിനും ശേഷം മുത്തശ്ശി ഉണ്ണിയെ വിഷാദത്തോടെ ഒന്ന് നോക്കും. പിന്നെ തന്നോടെന്നപോലെ തന്നെ പറയും,

“ങാഹ്…! എല്ലാം ഈശ്വരനിശ്ചയം. വരുന്ന കർക്കിടകത്തിൽ അഞ്ച് വർഷം തികയും”. ആദ്യമൊന്നും ആ നോട്ടത്തിന്റെ അർത്ഥവും വിഷാദമായ മുഖഭാവത്തിന്റെ കാരണവും ഉണ്ണിക്ക് മനസ്സിലായിരുന്നില്ല. മുതിർന്നപ്പോൾ എല്ലാം മനസ്സിലായി.

നിറയുന്ന മിഴികൾ മറ്റുള്ളവരിൽ നിന്നും മറയ്ക്കാൻ മുഖത്ത് വെള്ളം കോരിയൊഴിക്കുന്ന മുത്തശ്ശിയുടെ രൂപം ഇന്നും ബാലന്റെ മനസ്സിൽ നിറം മങ്ങാത്ത ചിത്രമാണ്.

“പാവം കുട്ടി”

സത്രീകൾ ആത്മഗതം വീണ്ടും ആവർത്തിക്കുമ്പോഴേക്കും ഉണ്ണി വീണ്ടും മത്സ്യങ്ങൾക്കൊപ്പം വെള്ളത്തിൽ മുങ്ങാംകുഴിയിട്ടിരിക്കും.

വീടിന്റെ താഴെ വിശാലമായ പാടശേഖരങ്ങളാണ്. പാടശേഖരങ്ങൾ അവസാനിക്കുന്നത് ഏകദേശം തോടിന്റെ അതിരിലും. കൈതകൾ നിരന്നുനില്ക്കുന്ന തോടതിരിനും പാടശേഖരങ്ങൾക്കും ഇടയിൽ നാടപോലുള്ള കുറച്ചു സ്ഥലമുണ്ട്. അത് പുറമ്പോക്കാണ്. തോടിറമ്പ് എന്ന് വിളിക്കപ്പെടുന്ന ആ ഭുമിയിൽ കൈതക്കാടുകളുടെയും മറ്റു പാഴ് ച്ചെടികളുടെയും മറവിൽ തോട്ടിൽ കുളിക്കാൻ വരുന്ന ആണുങ്ങൾ മലവിസർജനം നടത്തി. ശേഷം തോട്ടിലെ വെളളത്തിൽ പൃഷ്ഠം കഴുകുകയും, ആ വെളളത്തിൽത്തന്നെ അവർ കുളിച്ചു തോർത്തുകയും ചെയ്തു.

പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ കുളിക്കടവുകൾ അന്നുണ്ടായിരുന്നു. ഇന്ന് കൈതക്കാടുകൾ ചുരുങ്ങിയിരിക്കുന്നു. പുറമ്പോക്കിന്റെ കയ്യേറ്റവും പലയിടങ്ങളിലും കാണാം. ബാല്യത്തിന്റെ ഓർമ്മകൾ തുടിച്ചു നിൽക്കുന്ന കവലപ്പാറയിലേക്കുള്ള പ്രവേശനം ഇപ്പോൾ അപ്രാപ്യമാണ്. അവിടം കരിങ്കല്ലുകൊണ്ട് തോടിന്റെ അതിർത്തി കെട്ടിപ്പൊക്കിയിരിക്കുന്നു.

ഇന്നലെ തോട്ടിറമ്പിലൂടെ വെറുതെ നടക്കാൻ പോയിരുന്നു. ഇടയ്ക്കിടെ വീശുന്ന കാറ്റിന് മനുഷ്യ വിസർജ്യത്തിന്റെ മണമുണ്ടായിരുന്നില്ല. പകരം ഫ്യുരിഡാന്റെയും മറ്റു കീടനാശിനികളുടെയും ഗന്ധം വായുവിൽ തങ്ങിനിന്നു. ആണ്ടിൽ ഇരുപ്പൂകൃഷി ചെയ്തിരുന്ന മാരികണ്ടങ്ങൾ കാലിക കൃഷികൾക്കു വഴിമാറിക്കൊടുത്തിരിക്കുന്നു. മരച്ചീനിയും ഏത്തവാഴയും നെൽച്ചെടികൾക്ക് പകരം എങ്ങും തഴച്ചുനിൽക്കുന്നു.

തന്റെ ഗ്രാമം എത്രയോ മാറിപ്പോയിരിക്കുന്നു. ഓരോ വർഷത്തിലെ വരവിലും അതിന്റെ ഛായ മാറിക്കൊണ്ടേയിരിക്കുന്നു.

ഒരുകാലത്ത് ഇവിടം വിശാലമായ പാടശേഖരങ്ങളായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നും. വെള്ളം നിറഞ്ഞ പാടങ്ങളിൽ നിന്ന് തവളകളുടെ കരച്ചിലോ വയൽക്കിളികളുടെ സംഗീതമോ കേൾക്കാനില്ല. ഒറ്റക്കാലിൽ തപസിരുന്ന് ഇരതേടുന്ന കൊറ്റികളും പൂതകളും മറ്റെവിടേക്കോ ചേക്കേറിപ്പോയിരിക്കുന്നു. വയൽവരമ്പിലെ കുളിർമയിൽ ഇടതൂർന്നു വളർന്നിരുന്ന ഔഷധസസ്യങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. മാറ്റങ്ങളുടെ മലവെള്ളപ്പാച്ചിലിൽ വംശനാശം സംഭവിച്ചത് ഗ്രാമീണതക്കാണ്.

കാളവണ്ടികൾ സഞ്ചരിച്ചുകൊണ്ടിരുന്ന വീതികുറഞ്ഞ മൺപാതകൾ ഇന്ന് വിശാലമായ റോഡുകളാണ്. എല്ലാവിധ വാഹനങ്ങളും അതിലൂടെ പുകതുപ്പി ഇടയ്ക്കിടെ കടന്നുപൊയ്‌ക്കൊണ്ടിരുന്നു.

തന്റെ കുട്ടിക്കാലത്ത് വീടിന്റെ മുൻപിലെ മൺപാതയിലൂടെ വൈക്കോലോ വിറകോ ആയി കടന്നു പോകുന്ന കാളവണ്ടികളുടെ പിന്നിൽ കുട്ടികൾ തൂങ്ങിയാടി വികൃതി കാട്ടി രസിച്ചിരുന്നത് ബാലൻ ഓർത്തുപോയി. യാദൃശ്ചികമായി വണ്ടിക്കാരന്റെ കണ്ണിൽപ്പെട്ടാൽ കണ്ണ് പൊട്ടുന്ന ചീത്തവിളി ഉറപ്പാണ്. ”ബ്ഭ.. കഴുവേർടെ മക്കളെ. നിന്റെയൊക്കെ തന്തേടെ മുതുകത്തു തൂങ്ങി ആടട”. കുട്ടികളോടുള്ള കലിപ്പ് കാളകളുടെ മേൽ ചാട്ടവാറടിയായി രൂപം പ്രാപിക്കുമ്പോൾ പ്രാണവേദനകൊണ്ട് പുളയുന്ന കാളകൾ ചെമ്മൺപാതയിൽ തരംഗാകൃതിയിൽ മൂത്രം കൊണ്ട് ചിത്രമെഴുതി ലക്ഷ്യത്തിലേക്ക് ശരവേഗത്തിൽ പായും.

ഒരിക്കൽ മുത്തശ്ശനോട് ഉണ്ണി ചോദിച്ചു, “മുത്തശ്ശാ, കാളവണ്ടിക്കാർ എല്ലാവരും അടുത്ത ജന്മത്തിൽ കാളകളായിട്ടായിരിക്കും ജനിക്കുക അല്ലെ?”

മുത്തശ്ശന്റെ ഉറക്കെയുള്ള ചിരിയും ഒപ്പമുള്ള ചോദ്യവും ഉണ്ണിയെ കുറച്ചു കുഴപ്പത്തിലാക്കി.

“അതെന്താ ഉണ്ണി അവർക്ക് മറ്റെന്തെങ്കിലും ആയി ജനിച്ചു കൂടെ ?”

“മുത്തശ്ശി പറഞ്ഞല്ലോ, ചീത്ത മനുഷ്യർ പുനർജന്മത്തിൽ മൃഗങ്ങളായിട്ടായിരിക്കും ജനിക്കുക എന്ന്. വണ്ടിക്കാർ കാളകളെ വെറുതെ തല്ലുന്നത് മുത്തശ്ശൻ കാണാറില്ലേ?”

“ഓ അതുശരി. മുത്തശ്ശി അങ്ങനെ പറഞ്ഞോ? എങ്കീ, മുത്തശ്ശൻ ഒന്ന് ആലോചിച്ചു നോക്കട്ടെ . അപ്പോഴേക്കും കുട്ടി പോയീ ആ മുറുക്കാൻചെല്ലം ഇങ്ങെടുത്തുകൊണ്ടുവാ.’

തന്റെയൊരു കണ്ടുപിടുത്തത്തോട് മുത്തശ്ശൻ യോജിച്ചത് ഉണ്ണിക്ക് അഭിമാനമായി തോന്നി. തുള്ളിച്ചാടി മുറുക്കാൻ ചെല്ലം എടുക്കാൻ പോകുന്ന ഉണ്ണിയെ നോക്കി മുത്തശ്ശൻ വാത്സല്യത്തോടെ ചിരിക്കുന്നത് പക്ഷെ ഉണ്ണി കാണുന്നുണ്ടായിരുന്നില്ല.

അല്പസമയത്തിനുള്ളിൽ മുറുക്കാൻചെല്ലവുമായി ഉണ്ണി മുത്തശ്ശന്റെ മുൻപിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.

“മുത്തശ്ശാ… മുറുക്കാൻ”.

“ആഹാ, കുട്ടിയിങ് എത്തിയോ?”

വിളഞ്ഞ നെൽപ്പാടങ്ങളിൽ നിന്നും വീശുന്ന കാറ്റിന്റെ സുഗന്ധം നിറഞ്ഞ കുളിർമ്മ ആസ്വദിച്ചു കൊണ്ടിരുന്ന മുത്തശ്ശൻ ഉണ്ണി അരികിൽ വന്നുനിന്നത് ഒരു നിമിഷം കണ്ടില്ലായിരുന്നു. മുത്തശ്ശൻ പിന്നെയും ചോദിച്ചു, “കുടത്തിൽ നിന്നും അടക്ക എടുത്തോ കുട്ടീ ?”

മൂത്ത് പഴുത്ത അടക്കകൾ മൺകുടത്തിലെ വെളളത്തിൽ കേടാകാതെ സൂക്ഷിക്കുന്ന മുത്തശ്ശന്റെ സൂത്രവിദ്യ പക്ഷെ ഉണ്ണിക്ക് അറപ്പായിരുന്നു. അടക്കയുടെ തൊണ്ടുകൾ ചീഞ്ഞഴുകിയ വെളളത്തിൽ നിന്നും അടക്ക എടുക്കുന്ന ജോലി മിക്കവാറും മുത്തശ്ശൻ പക്ഷെ ഉണ്ണിയെത്തന്നെയാണ് ഏൽപ്പിക്കാറ് പതിവ്.

ഉണ്ണി മൊഴിഞ്ഞു, “ഇല്ല” .

“എങ്കിൽ ഒരു അടക്ക കൂടി എടുത്തോളൂ”.

മനസില്ലാമനസ്സോടെ ഉണ്ണി അടക്ക സൂക്ഷിച്ചിരിക്കുന്ന കുടത്തിനരികിലേക്ക് നീങ്ങി .

അടക്കയുമയി മുത്തശ്ശന്റെ മുൻപിൽ വന്നു നിൽക്കുന്ന ഉണ്ണിയെ മുത്തശ്ശൻ അനുമോദിച്ചു.

“മിടുക്കൻ”.

അത് ഉണ്ണിക്ക് ഇഷ്ടമായി.

പക്ഷെ മറ്റൊരു കാര്യം കേൾക്കുവാനായിരുന്നു ഉണ്ണിക്കു കൂടുതൽ ധൃതി. അടക്കാത്തൊണ്ടിൽനിന്നുള്ള ദുർഗന്ധം വമിക്കുന്ന വിരലുകൾ നാസികക്ക് മുൻപിൽ മണപ്പിച്ച്‌ മൂക്ക് ചുളുക്കിക്കൊണ്ട് ഉണ്ണി ചോദിച്ചു.

“ആലോചിച്ചോ മുത്തശ്ശാ” ?

ഞെട്ടുകളഞ്ഞ വെറ്റിലയിൽ നൂറു നന്നായി പുരട്ടി പുകലസഹിതം വായിലേക്ക് വെയ്ക്കുന്ന തിരക്കിലായിരുന്നു അപ്പോൾ മുത്തശ്ശൻ.

“എന്ത് ആലോചിച്ചുവോന്ന്” ?

മുത്തശ്ശൻ ഉണ്ണിയുടെ ചോദ്യം തന്നെ മറന്നുപോയിരുന്നു. “ശ്ശോ ഈ മുത്തശ്ശന് ഒരു കാര്യവും ഓർമ്മയില്ല. ഞാൻ ചോദിച്ചില്ലേ, കാളവണ്ടിക്കാർ അടുത്ത ജന്മത്തിൽ കാളകളായി ജനിക്കുമോ എന്ന് ?”

ഒരു നിമിഷം വിരലുകൾ കൊണ്ട് തലചൊറിഞ്ഞു മുത്തശ്ശൻ ആലോചനയിലാണ്ടു.

“ഉവ്വ്…. ഉവ്വ്. മുത്തശ്ശൻ ആലോചിച്ചൂട്ടോ ഉണ്ണി…ന്റെ കുട്ടി പറഞ്ഞത് ശരിതന്നെയാ. അങ്ങനെയല്ലാണ്ടാവാൻ തരമില്ലല്ലോ. കാളയെ തല്ലുന്ന വണ്ടിക്കാർ അടുത്ത ജന്മം കാളകളായിത്തന്നെ ജനിക്കണം. അതിലൊരു നീതിയുണ്ട്.”

തൊണ്ട് കളഞ്ഞ അടക്ക പിച്ചാത്തി കൊണ്ട് രണ്ടായി പിളർന്ന് ഒരു പാതിയുടെ ചെറിയ കഷണം മുത്തശ്ശൻ തേഞ്ഞുതുടങ്ങിയതെങ്കിലും ബലമുള്ള പല്ലുകൾ ഉപയോഗിച്ച് അടർത്തിയെടുത്തു. പിന്നെ എല്ലാ ചേരുവകളുടെയും സമ്മിശ്രരുചി കണ്ണുകൾ പൂട്ടിയടച്ച് ചവച്ച് ആസ്വദിക്കുവാൻ തുടങ്ങി. വായിൽ നിറയുന്ന ഉമിനീർ ഇടയ്ക്കിടെ നടുവിരലിന്റെയും ചൂണ്ടാണി വിരലിന്റെയും മധ്യത്തിലൂടെ മുറ്റത്തെ പൂഴിയിലേക്ക് പറന്നിറങ്ങി ചുവന്ന ചിത്രങ്ങൾ വരക്കുമ്പോൾ എല്ലാം കൗതുകത്തോടെ നോക്കിനിന്ന ഉണ്ണി വിളിച്ചു, “മുത്തശ്ശാ..”

“എന്താ ഉണ്ണി?”

“മുത്തശ്ശാ ..”

സങ്കോചം നിറഞ്ഞ പതിഞ്ഞ ശബ്ദത്തോടെ ഉണ്ണി പിന്നെയും നീട്ടിവിളിച്ചു.

ആ സ്വരത്തിന്റെ അർത്ഥം മുത്തശ്ശന് നന്നായി മനസ്സിലാകും. ഉണ്ണിക്ക് എന്തോ കാര്യം സാധിക്കാനുണ്ട്.

“പറഞ്ഞോളൂ കുട്ടീ, മുത്തശ്ശൻ പറഞ്ഞല്ലോ ഉണ്ണി പറഞ്ഞത് ശരിതന്നെയാണെന്ന്. പിന്നേം എന്താണ് സംശയം”.

“അതല്ല മുത്തശ്ശാ”. ഉണ്ണി തിടുക്കത്തോടെ പറഞ്ഞു.

“പിന്നെന്താണ്?”

“എനിക്കും മുറുക്കണം.”

ഹ ഹ ഹ…. മുത്തശ്ശൻ ഉറക്കെ ചിരിച്ചു.

“ഇത് കുട്ടികൾ ചെയ്യാൻ പാടില്ല ഉണ്ണി”.

കടവായിലൂടെ ഒഴുകി വരുന്ന ചുവന്ന ദ്രാവകം കൈ വെള്ള കൊണ്ട് തുടച്ചു നീക്കിക്കൊണ്ട് മുത്തശ്ശൻ പറഞ്ഞു.

“വലുതാകുമ്പോൾ മുത്തശ്ശനെ പോലെ ഉണ്ണിക്കും മുറുക്കാം കേട്ടോ.”

മുത്തശ്ശൻ ഉണ്ണിയെ ആശ്വസിപ്പിച്ചു.

മുത്തശ്ശന്റെ യുക്തി ഉണ്ണിക്കു പക്ഷെ ബോധ്യപ്പെട്ടില്ല.

“അതെന്താ ഞാൻ ഇപ്പോൾ മുറുക്കിയാൽ?”

അരികിലിരുന്ന നൂറ്റുവടത്തിൽ നിന്നും അല്പം കൂടി ചുണ്ണാമ്പ് നുള്ളാൻ തുനിഞ്ഞ മുത്തശ്ശൻ തലയുയർത്തി ഉണ്ണിയെ നോക്കി.

“അയ്യയ്യോ ! എന്താ ഈ കുട്ടി പറേണത്. കൊച്ചുകുട്ടികൾ വെറ്റില മുറുക്ക്വേ? ഈശ്വരന്മാർക്ക് അതിഷ്ടമല്ല ഉണ്ണി”.

“മുത്തശ്ശൻ കള്ളം പറയുകയാ. എനിക്കും മുത്തശ്ശനെപ്പോലെ ചുവന്ന തുപ്പല് നീട്ടിത്തുപ്പണം.”

ഉണ്ണി വാശി പിടിച്ചു.

“ഇതിപ്പോ പണ്ടാരാണ്ട് പറഞ്ഞത് പോലായല്ലോ ഈശ്വരാ…ഈ കുട്ടിയെ എങ്ങനെയാ പറഞ്ഞു മനസിലാക്കുക”.

മുത്തശ്ശനിൽ നിന്നും അനുകൂലമായ ഒരു നടപടി ഉണ്ടാവില്ലെന്നുറപ്പായപ്പോൾ ഉണ്ണി പറഞ്ഞു.

“മുത്തശ്ശൻ നുണ പറയുകയാണോന്ന് ഞാൻ മുത്തശ്ശിയോടു ചോദിച്ചു നോക്കട്ടെ.”

തന്റെ എപ്പോഴത്തെയും ആശ്രയവും ഉപദേശകയുമായ മുത്തശ്ശിയുടെ അടുക്കലേക്ക് ഉണ്ണി ഓടുമ്പോൾ മുത്തശ്ശൻ പിന്നെയും അവനെ നോക്കി ചിരിച്ചു.

*************** *************************** ************

മുഖത്ത് അറിയാതെ വിടർന്ന ചെറുചിരിയോടെ ബാലൻ ചുറ്റും നോക്കി, മുറ്റത്തെ പൊടിമണ്ണിൽ ഇപ്പോഴും മുത്തശ്ശന്റെ മുറുക്കാൻ തുപ്പലിന്റെ ചുവന്ന പാടുകൾ അവശേഷിക്കുന്നുണ്ടോ എന്ന് ! ഭൂതകാലത്തിന്റെ പടികളിറങ്ങി വരുന്ന ഓർമ്മകൾ ഇവിടേക്കുള്ള വരവിലെല്ലാം ഗൃഹാതുരത്വത്തിന്റെ ആലസ്യമാണ് മനസ്സിൽ നിറയ്ക്കുന്നത്.

ഇവിടെ വന്നിട്ട് ഇതുവരെയും മഴപെയ്തിട്ടില്ല. ഇന്ന് ആകാശം മൂടിക്കെട്ടി മഴക്കുള്ള പുറപ്പാടുണ്ട്. പുതുമണ്ണിന്റെ നറുമണത്തെക്കുറിച്ചോർത്തപ്പോൾ നാസാരന്ധ്രങ്ങൾ പുതുമഴയുടെ ആ മണം തേടി. ഉപബോധമനസ്സിലെ ആഗ്രഹങ്ങൾ ശരീരത്തിലെ അവയവങ്ങൾ പോലും അറിയാതെ ആഗ്രഹിച്ചു പോകുന്നുവോയെന്നു ബാലൻ സംശയിച്ചു.

വെക്കേഷന് കുടുംബസമേതമുള്ള ഒരു യാത്ര നാട്ടിലേക്ക് എല്ലാവർഷവും പതിവുള്ളതാണ്. ജനിച്ചുവളർന്ന മണ്ണിന്റെ മടിത്തട്ടിൽ ഇരുന്നും നടന്നും കിടന്നും, ചിലപ്പോൾ ഓർമ്മകളെ സ്വപ്നങ്ങളായി കണ്ടുറങ്ങിയും ആ ദിനങ്ങൾ പെട്ടെന്ന് കടന്നുപോകും.

മടക്കയാത്രയിൽ ഒരു നഷ്ടബോധം മനസ്സിന്റയുള്ളിൽ എപ്പോഴും തങ്ങിനിൽക്കും. പ്രിയപ്പെട്ടതെന്തോ ഉപേക്ഷിച്ച് ദൂരേക്ക് പോകുമ്പോഴുള്ള അതേ മൗനഭാരം.

ഒരിക്കൽ സുമ തമാശയായി പറഞ്ഞു,

“ബാലേട്ടാ, ആദ്യഭാര്യയെ പിരിയുന്ന ദുഖം തീരുമ്പോൾ പറയണേ…”

സുമയുടെ തമാശയിൽ മുനകളൊന്നുമില്ല. തന്റെ നാടും വീടും വൈകാരികമായി തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അവൾക്കറിയാം .

“നിനക്കെന്തറിയാം സുമേ? നിന്റെ ഭർത്താവും മക്കളും ജീവിക്കുന്നിടമാണല്ലോ നിന്റെ ലോകം. അത് നരകമായാലും നിനക്ക് സ്വർഗം പോലെതന്നെ”.

തന്റെ മറുപടിയിൽ അല്പം മനമലിഞ്ഞവൾ പറഞ്ഞു,

“ഞാൻ തമാശ പറഞ്ഞതല്ലേ ബാലേട്ടാ. പിന്നെ എന്റെ ഭർത്താവും കുട്ടികളും ജീവിക്കുന്നിടം നരകമയാലും എനിക്ക് സ്വർഗം തന്നെയാണ് കേട്ടോ”.

വിവേകമതിയാണ് സുമ. ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന കുലീനയായ ഗ്രാമീണ ഭാര്യ. മറ്റുള്ളവരുടെ മനസ്സ് വായിച്ചറിയുവാനുള്ള അവളുടെ കഴിവ് അഭിനന്ദനാർഹമാണ്. കുട്ടികളുടെ മുൻപിൽ അവൾ സ്നേഹവതിയായ അമ്മയും അതേസമയം കർക്കശക്കാരിയായ അദ്ധ്യാപികയുമാണ്. അവളുടെ സന്തോഷങ്ങൾ കുടുംബമെന്ന കൊച്ചു വൃത്തത്തിനുള്ളിൽ എപ്പോഴും ഒതുങ്ങിനിന്നു. ഏറെ നഷ്ടങ്ങൾക്കു നടുവിലും തന്റെ ജീവിതത്തിന്റെ സൗഭാഗ്യമാണ് അവളെന്ന് പലപ്പോഴും ആശ്വസിച്ചു പോയിട്ടുണ്ട് .

ഇത്തവണ നാട്ടിലേക്കുള്ള യാത്രക്ക് മുൻപേ സുമയോടു പറഞ്ഞു, “സുമേ നാട്ടിലെ സ്ഥലം പറ്റിയാൽ ഇത്തവണ വിൽക്കണം”.

അവൾ ആശ്ചര്യത്തോടെ മുഖത്തേക്ക് നോക്കി. അവിശ്വസനീയത അവളുടെ മുഖത്ത് നിഴലിച്ചു നിന്നിരുന്നു. പിന്നെ സാവധാനം സ്വരം താഴ്ത്തി ചോദിച്ചു,

“വിൽക്കുകയോ? അത് പറ്റ്വോ?’.

“എന്താ പറ്റാത്തത്. അടുത്ത ബന്ധുക്കളാരും തന്നെ നമുക്കവിടില്ലല്ലോ.

പിന്നെ കുട്ടികൾക്കാണെങ്കിലും താല്പര്യം അവിടെത്തന്നെയാണ്. ഒരു തരത്തിൽ വീടും പറമ്പും സൂക്ഷിക്കുവാൻ മുടക്കുന്ന പണം പാഴാണ്. പറമ്പിൽ നിന്നും കിട്ടുന്ന ഏക ആദായം കുറച്ചു നാളികേരം മാത്രമാണ്. അതിനാണെങ്കിൽ വിലയുമില്ല”.

പറമ്പിലെ കള നീക്കുവാനും വീട് ചിതലരിക്കാതെ സൂക്ഷിക്കുവാനും അകന്ന ബന്ധുവായ കേശുമാമക്ക് പണം അയച്ചു കൊടുക്കുകയാണല്ലോ പതിവ്.

സുമ പറഞ്ഞു, “ബാലേട്ടന്റെ ഇഷ്ടം പോലെ ചെയ്യൂ ..”

അവളുടെ മറുപടിയിൽ അഭിപ്രായമില്ലായിരുന്നു. എങ്കിലും തനിക്കതിനു കഴിയുമോ എന്നൊരു സന്ദേഹം അവളുടെ സ്വരത്തിൽ നിഴലിച്ചിരുന്നു.

നാട്ടിൽ ചെല്ലുന്ന വിവരത്തിന് കേശുമാമക്ക് കത്തയച്ചിരുന്ന കാര്യമോർത്തു. സ്ഥലം വില്ക്കുന്ന കാര്യവും കത്തിൽ സൂചിപ്പിച്ചിരുന്നു. പക്ഷെ യാത്ര പുറപ്പെടുന്നതിനു മുൻപേ ഇത്തവണ മറുപടിയൊന്നും കിട്ടിയില്ല. അങ്ങനെയല്ല പതിവ്. കത്തയച്ചാൽ മറുപടി രണ്ടുമൂന്നാഴ്ചക്കുള്ളിൽ നിശ്ചയമായും കിട്ടേണ്ടതാണ്.

ഒരുപക്ഷെ പോസ്റൽ വകുപ്പിന്റെ അനാസ്ഥയിൽ ഇടക്കെവിടെയെങ്കിലും കത്ത്

നഷ്ടപ്പെട്ടുപോയിരിക്കാം. എന്തായാലും ഒരാഴ്ചക്കുള്ളിൽ നാട്ടിൽ

എത്തുമല്ലോ. അപ്പോൾ കേശുമാമയോടു കാര്യങ്ങൾ നേരിട്ട് സംസാരിക്കാം.

ട്രെയിനിന്റെ രണ്ടാം ക്ലാസ്സ് കമ്പാർട്ടുമെന്റിൽ സുമയോടും കുട്ടികളോടുമൊപ്പം യാത്ര ചെയ്യുമ്പോഴും മനസ്സ് പലതും ചിക്കിപ്പെറുക്കുകയായിരുന്നു. മൃതിയടഞ്ഞ ഭൂതകാലത്തെ ഒർമ്മകളിലൂടെ പെറുക്കിക്കൂട്ടുന്ന കൊച്ചുകുട്ടിയാണ് താനിപ്പോഴും എന്ന് ബാലന് തോന്നി. വികരാധീനനാണ് താൻ. അത് പക്ഷെ മനോദൗർബല്യമല്ല. എളുപ്പത്തിൽ മനസലിയുന്നത് ഹൃദയ നൈർമ്മല്യത്തിന്റെ ഗുണമാണ്. അതിനെ ബലഹീനതയായി കണക്കാക്കേണ്ട കാര്യമില്ല. പെട്ടെന്ന് നിറയുന്ന മിഴികൾ മനുഷ്യത്വത്തിന്റെ പ്രതിഫലനത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതിൽ അപാകത കണ്ടെത്തേണ്ട കാര്യവുമില്ല. അടിസ്ഥാനപരമായി താൻ നല്ല മനോബലമുള്ളയാളാണ്. സാഹചര്യങ്ങൾക്ക് അത്രയെളുപ്പത്തിൽ ഒന്നും തന്നെ കീഴ്‌പ്പെടുത്താൻ കഴിയുകയില്ല.

“എന്താ ബാലേട്ടാ ഇത്ര അഗാധമായ ചിന്ത?”

സുമയുടെ ചോദ്യം ചിന്തകൾക്ക് വിരാമമിട്ടു .

“ഒന്നുമില്ല സുമേ, കേശുമാമക്ക് വീട് വിൽക്കുന്ന കാര്യം പറഞ്ഞു കത്തയച്ചിരുന്നല്ലൊ. മറുപടിയൊന്നും കിട്ടാത്തതുകൊണ്ട് അതിനെക്കുറിച്ചൊക്കെ ഓർത്തുപോയി.”

“ഒരുപക്ഷെ അതെവിടെയെങ്കിലും മിസ്സായതായിരിക്കും ബാലേട്ടാ. കേശുമാമ മറുപടി അയക്കാതിരിക്കാൻ തരമില്ല. എന്തായാലും രണ്ടു ദിവസത്തിനുള്ളിൽ നമ്മൾ അങ്ങ് എത്തുമല്ലോ.”

“അത് തന്നെയാണ് സുമേ ഞാനും ചിന്തിച്ചു കൊണ്ടിരുന്നത്. ഇത്തവണ തിരികെ പോരുന്നതിനു മുൻപ് വില്പനയുടെ കാര്യത്തിൽ ഒരു തീരുമാനം കണ്ടെത്തണം.”

സുമയെ ഉദ്ദേശിച്ചാണ് പറഞ്ഞതെങ്കിലും വാക്കുകൾക്ക് ആത്മഗതത്തിന്റെ ഛായയായിരുന്നു.

കുട്ടികളോട് എന്തോ പറയുകയായിരുന്ന സുമ വീണ്ടും ഒരു നിമിഷം പ്രത്യേകഭാവത്തിൽ ബാലനെ നോക്കി. ‘അത് പറ്റ്വൊ ബാലേട്ടാ…’ എന്നൊരു ചോദ്യം ചോദിക്കാതെ തന്നെ സുമ ചോദിച്ചതായി ബാലന് തോന്നി.

“പറ്റണം”.

നിശ്ചയദാർഢ്യമായിരുന്നു സ്വരത്തിന്. അപ്പോഴാണ് ഓർത്തത് അതിനു സുമ ഒന്നും പറഞ്ഞില്ലാലോ എന്ന്. ജാള്യം തോന്നി. അത് മറക്കുവാനുള്ള ശ്രമത്തിൽ വീണ്ടും പറഞ്ഞു,

“അല്ല ഞാൻ അത് തന്നെ ഓർക്കുകയായിരുന്നു സുമേ.”

മൗനം ഭഞ്ജിക്കാതെയുള്ള സുമയുടെ അർത്ഥവത്തായ ചിരി നിറഞ്ഞ മുഖത്തുനിന്നും കുട്ടികളുടെ കുസൃതികളിലേക്ക് കണ്ണുകൾ പറിച്ചുനട്ടപ്പോൾ ബാലന് ആശ്വാസം തോന്നി.

മാനം കറുത്തിരുണ്ട് കഴിഞ്ഞു. വേനൽമഴക്കുള്ള പുറപ്പാടാണ്. മരച്ചില്ലകളെ ഉലച്ചു കൊണ്ട് ശക്തമായി ഒരു കാറ്റു കടന്നു പോയി. ചാരുകസേരയിൽ നിന്നും എഴുന്നേൽക്കുമ്പോൾ ഉമ്മറത്ത് നിന്നും സുമയുടെ വിളി കേട്ടു.

“ബാലേട്ടാ, മഴ വരുന്നത് കണ്ടില്ലേ. ഇനിയും അവിടെത്തന്നെ കുത്തിയിരിക്ക്വ?.”

“ദാ വന്നു കഴിഞ്ഞു സുമേ.”

ഉമ്മറത്തേക്ക് കയറുമ്പോൾ പിന്നിൽ വീടിന്റെ മേച്ചിൽപ്പുറത്തു മഴത്തുള്ളികൾ പതിയുന്ന ശബ്ദം ബാല്യത്തിൽ കേട്ടുമറന്ന ചെണ്ടമേളത്തിന്റെ സ്മൃതിയുണർത്തി.

അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്ന പുതുമണ്ണിന്റെ സുഗന്ധം മനസ്സിൽ ഉന്മാദം ഉണർത്താൻ പോന്നതായിരുന്നു. കസേര ഉമ്മറത്ത് മുറിയുടെ ഭിത്തിയോട് ചേർത്ത് നിവർത്തിയിട്ടു.

“സുമേ ഞാൻ ഇത്തിരിനേരം ഇവിടെയിരുന്നീ മഴയൊന്നാസ്വദിക്കട്ടെ…എത്രയോ നാളുകൾക്ക് ശേഷമാണ് പുതുമണ്ണിന്റെ സുഗന്ധം നിറഞ്ഞ ഒരു മഴ നേരിട്ട് കാണുന്നത്”.

“ആയിക്കോട്ടെ ബാലേട്ടാ, ഇത്തിരി നേരം ആക്കണ്ട… മഴ കഴിയുന്നിടം വരെ ഇവിടെയിരുന്നോളു. ചായ തയ്യാറാക്കി ഞാൻ ഇങ്ങോട്ട് കൊണ്ടുവരാം.”

നിർദോഷമായ ഒരു കളിയാക്കലിന്റെ മുനയുണ്ടായിരുന്നു സുമയുടെ തമാശക്ക് .

“ഓ പോത്തിനുണ്ടോ വാഴക്കയുടെ ഗുണം അറിയാവൂ”. ബാലൻ തിരിച്ചടിച്ചു.

“വല്ലതും പറഞ്ഞോ ബാലേട്ടാ….”

അടുക്കളയുടെ വാതിൽക്കൽ നിന്നും ഇടതുചെവി കൈപ്പത്തി കൊണ്ട് പാതിമറച്ച് കുസൃതിയോടെ സുമ ചോദിച്ചു.

“ഉവ്വ്. എന്തെങ്കിലും തിന്നാൻ കൂടി എടുത്തോളൂ എന്ന് പറയുകയായിരുന്നു”.

“അതെ….അതെ വാഴക്ക വറുത്ത ഉപ്പേരി തന്നെ എടുത്തേക്കാം.”

ഉരുളക്കുപ്പേരി പോലുള്ള സുമയുടെ നർമം കലർന്ന മറുപടികളിൽ പലപ്പോഴും പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്. എങ്ങനെയാണവൾക്കു മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ ഇത്ര നർമമധുരമായി സംസാരിക്കാൻ കഴിയുന്നതെന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്.

ചിരിമായാത്ത മുഖത്ത് ചിന്തകളുമായി മഴയെ നോക്കിയിരിക്കുന്ന ഭർത്താവിന്റെ മുൻപിൽ ചെറിയൊരു ട്രേയിൽ കുറച്ചു വാഴക്ക ഉപ്പേരിയും ഒരു കപ്പു ചായയുമായി സുമയെത്തി.

“ഇതെന്താ ബാലേട്ടാ, ചിരിച്ചു കൊണ്ട് സ്വപ്നം കാണുകയാ?”

അടുത്തു കിടന്ന വൃത്താകൃതിയിലുള്ള ചെറിയ ടീപോയ് ബാലന്റെ മുൻപിലേക്കു നിരക്കിനീക്കി ട്രേ അതിന്മേൽ വെക്കുമ്പോൾ സുമയുടെ വായിൽ നിന്നും വീണ്ടും ശരം പാഞ്ഞു.

“പോടീ അവിടുന്ന്.”

സമാധാനത്തിന്റെ കൊടിക്കൂറ കീഴടങ്ങലിന്റെ രൂപത്തിൽ ബാലൻ ഉയർത്തിക്കാട്ടി.

“തോറ്റോ?”

എളിയിൽ കൈകൾ കുത്തി കുട്ടികളുടെ കുറുമ്പോടെ സുമ വീണ്ടും ചോദിച്ചു.

“അല്ലെങ്കിലും ഞാൻ ജയിക്കാറില്ലലോ, എപ്പോഴും നിരുപാധികം കീഴടങ്ങാറല്ലേ പതിവ്.”

“അതുപോട്ടെ, നാളെ കേശുമാമയുടെ വീടുവരെ ഒന്ന് പോകണം. ദിവസങ്ങൾ നോക്കി നിൽക്കുമ്പോൾ ദാ..ന്ന് കടന്നു പോകും. നീയും കുട്ടികളും കൂടെ പോരുന്നോ, അതോ മറ്റൊരു ദിവസം പോകുന്നോ?”

“ഞങ്ങൾ പിന്നെ വരാം ബാലേട്ടാ, നാളെ ബലേട്ടൻ മാത്രം പോയാൽ മതി”.

“ശരി. പിന്നെ സുമേ, ഞാൻ നിന്റെയഭിപ്രായം ഇതുവരെ ചോദിച്ചില്ലല്ലോ. നിനക്ക് മറിച്ചൊരു വിചാരം ഇല്ലെന്നാണ് ഞാൻ കരുതുന്നത്.”

ബാലന്റെ ചോദ്യത്തിന് ഹൃദ്യമായ ഒരു പുഞ്ചിരിയായിരുന്നു ആദ്യം മറുപടി.

“ബാലേട്ടന്റെ ഇഷ്ടമല്ലേ എന്റെയും ഇഷ്ടം”.

സുമയുടെ ശബ്ദത്തിന് തലോടലിന്റെയും പിന്താങ്ങലിന്റെയും കുളിർമയുണ്ടായിരുന്നു.

തുള്ളിക്കൊരു കുടംപോലെ പെയ്തുകൊണ്ടിരുന്ന മഴ പെട്ടെന്നുതന്നെ പെയ്തൊഴിഞ്ഞു. കരിമേഘങ്ങളുടെ കരിമ്പടം നീക്കി ആകാശം വീണ്ടും നീലിമയാർന്നു. സുമ അകത്തേക്ക് പോയിക്കഴിഞ്ഞിരുന്നു. ഇലത്തുമ്പുകളിൽ നിന്നും ഇറ്റു വീഴുന്ന വെള്ളത്തുള്ളികളുടെ ശബ്ദം ബാലന്റെ മനസ്സിൽ നിശബ്ദമായ ഒരു ചോദ്യം ഉയർത്തി. ഈ മണ്ണ് തനിക്കു തീർത്തും കയ്യൊഴിയുവൻ കഴിയുമോ?

രാത്രിയിൽ എപ്പോഴോ പോക്രം തവളകളുടെ കരച്ചിൽ കേട്ടു.

ചിന്തകളുടെ ആധിക്യം ഉറക്കത്തെ അകറ്റിനിർത്തിയിരുന്നു.

ജനൽ കർട്ടൻ നീക്കി പുറത്തേക്കു നോക്കുമ്പോൾ പകൽ പോലെ നിലാവെളിച്ചം കണ്ടു.

അടുത്ത് കിടന്ന സുമയെയും കുട്ടികളെയും ഉണർത്താതെ കട്ടിലിൽ നിന്നും സാവധാനം എഴുന്നേറ്റു.

അഴിഞ്ഞു പോയ മുണ്ടിന്റെ അറ്റം എളിയിൽ മുറുക്കിക്കുത്തി.

നടുത്തളത്തിലേക്കും അവിടുന്ന് വരാന്തയിലേക്കും പ്രവേശിച്ചു.

ഇലക്ട്രിക് ബൾബിന്റെ സ്വിച്ചിൽ വിരലമരുമ്പോൾ, പെട്ടെന്നുള്ള പ്രഭാപൂരത്തിൽ പകച്ചുപോയ ഗൗളികൾ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും ഛായാചിത്രത്തിനു പിന്നിലേക്ക് ഓടിമറഞ്ഞു.

ഒരു നിമിഷം കണ്ണുകൾ ആ ചിത്രത്തിൽ ഉടക്കി നിന്നു.

ഇല്ല…..നേരിയ ഓർമ്മ പോലും അവശേഷിക്കുന്നില്ല.

ചിത്രത്തിലെ അച്ഛന്റെ രൂപമാണ് തനിക്കിപ്പോൾ എന്ന് ബാലൻ യാദൃശ്ചികമായി തിരിച്ചറിഞ്ഞു.

അച്ഛന്റെയും അമ്മയുടെയും അപകടമരണത്തിന്റെ കഥ പലതവണ മുത്തശ്ശിയിൽ നിന്നും കേട്ടറിഞ്ഞിരുന്നു.

തങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമയി കൂട്ടിയിടിക്കുകയായിരുന്നത്രേ.

വാതിൽ തുറന്നു പുറത്തേക്കു തെറിച്ചു പോയ താൻ ഒരു പോറൽ പോലും ഏൽക്കാതെയാണ് രക്ഷപെട്ടതെന്നു മുത്തശ്ശി പറയുമ്പോൾ കുട്ടിയായിരുന്ന താൻ അത് എത്ര അത്ഭുതത്തോടെയാണ് കേട്ടിരുന്നത് എന്ന് ബാലൻ ഓർത്തു.

ഏക മകന്റെയും മരുമകളുടെയും വേർപാടിന്റെ ദുഖത്തിലും നിധികാക്കുന്ന ഭൂതത്തിന്റെ കരുതലോടെ തന്നെ വളർത്തി വലുതാക്കി യാത്ര പറഞ്ഞുപോയ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സാന്നിധ്യം ഇപ്പോഴും തന്റെയൊപ്പമുണ്ടെന്നു ബാലൻ വിശ്വസിച്ചു.

അനാഥനാണെന്നുള്ള തോന്നൽ തന്നെ ഒരിക്കൽപ്പോലും അലട്ടിയില്ല.

ജീവിതത്തിന്റെ നല്ല പാഠങ്ങൾ പഠിപ്പിച്ചു പടികടന്നു പോകുമ്പോഴും, മുത്തശ്ശിയുടെ വാത്സല്യം നിറഞ്ഞു തുളുമ്പുന്ന സ്വരത്തിന്റെ പ്രതിധ്വനി തൊടിയിലാകെ പിന്നെയും നിറഞ്ഞു നില്ക്കുന്നതുപോലെയാണ് ബാലന് ഇപ്പോഴും തോന്നാറ്.

പ്ലാവിലക്കുമ്പിളിൽ പെറുക്കിക്കൂട്ടുന്ന മുരിങ്ങപ്പൂക്കൾ കൈനീട്ടി വാങ്ങുമ്പോൾ “ഇത് കുറെയേറെയുണ്ടല്ലോ ഉണ്ണി..” എന്നു പറയുന്ന ശബ്ദത്തിന്റെ അതേ പ്രതിധ്വനി.

വരാന്തയിൽ നിന്നും പടികൾ ചവിട്ടി മുറ്റത്തേക്കിറങ്ങി ബാലൻ.

തൊടിയിലാകെ നല്ല നിലാവെളിച്ചം ഉണ്ടായിരുന്നു. കൊഴുത്തുരുണ്ട മഞ്ഞത്തവളകളുടെ സംഘ ഗാനത്തിനൊപ്പം അന്തരീക്ഷമാകെ ചീവീടുകളുടെ പാശ്ചാത്യസംഗീതവും നിറഞ്ഞു നിന്നു.

പുതുമഴയുടെ ആർഭാടം പ്രകൃതിയാകെ ഉത്സവമാക്കി മാറ്റിയിരിക്കുന്നു.

പക്ഷെ എവിടെയോ ഒരു ശൂന്യത ബാലന്റെ മനസ്സിൽ തിക്കും തിരക്കും കൂട്ടി.

മുൻവശത്തെ മുറ്റത്തുകൂടെ ബാലൻ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു .

മുരിങ്ങ നിന്നിടത്തേക്ക് മിഴികൾ എപ്പോഴോ എത്തിനോക്കി.

അവിടം ശൂന്യമായിരുന്നു. നിലംപറ്റെ മറിഞ്ഞു കിടക്കുന്ന മുരിങ്ങമരം കാഴ്ചയിൽപ്പെട്ടപ്പോൾ മനസ്സിൽ പിടയുന്ന വേദന തോന്നി.

മഴ നന്നായി പെയ്തെങ്കിലും കാറ്റു ശക്തമായിട്ടുണ്ടായിരുന്നില്ല. ഇതിനുമുൻപും പലവട്ടം ശാഖകൾ കാറ്റത്ത് ഒടിഞ്ഞുവീണിട്ടുണ്ടെങ്കിലും മരം എന്നും കാലത്തെ അതിജീവിച്ചിരുന്നു.

ഒന്നും ശാശ്വതമല്ല !

വെറുമൊരു ദുർബല വൃക്ഷം. പക്ഷെ തനിക്കത് ജീവിതത്തിൻറെ ഭാഗമായിരുന്നു. ഇനിയൊരിക്കലും ചെളിപുരണ്ട വെള്ള നിറത്തിലുള്ള പൂക്കൾ ഇളം കാറ്റിൽ പൊഴിഞ്ഞു വീഴുകയില്ല.

വരാന്തയിലെ വെളിച്ചത്തിലേയ്ക്കു വീണ്ടും കയറുമ്പോൾ നിലതെറ്റി താഴേക്ക് വീഴുന്ന ഗൗളിയെ കണ്ടു.

ഒരു നിമിഷം അത് നിശ്ചലമായി. പിന്നെ പ്രാണഭയത്തോടെ ദിശയറിയാതെ ഝടുതിയിൽ ഭിത്തിയിലേക്ക് ഇഴഞ്ഞു കയറി.

കിടപ്പുമുറിയിൽ ലൈറ്റിടുന്ന ശബ്ദവും തുടർന്ന് സുമയുടെ പരിഭ്രാന്തി നിറഞ്ഞ വിളിയും കേട്ടു.

“ബാലേട്ടാ…”

“ഞാനിവിടുണ്ട് സുമേ”.

വരാന്തയിൽ നിന്നും ബാലൻ വിളികേട്ടു. ഉറക്കത്തിനിടയിൽ തന്നെ കാണാതായതിന്റെ ആകുലതയാണ് സുമയുടെ ശബ്ദത്തിലെന്ന് ബാലൻ തിരിച്ചറിഞ്ഞു.

അഴിഞ്ഞ മുടിച്ചുരുളുകൾ വാരിയൊതുക്കി സുമ വരാന്തയിലെ വെളിച്ചത്തിലേയ്ക്കു വന്നു

“ഇതെന്താ ബാലേട്ടാ….ഈ പാതിരാത്രിയിൽ”.

അവളുടെ ശബ്ദത്തിൽ പരിഭവവും സങ്കടവും കലർന്നിരുന്നു. “ഞാൻ ശരിക്കും പേടിച്ചുപോയി” .

ബാലന് കുറ്റബോധം തോന്നി. ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു ,”നല്ല ഉറക്കം കിട്ടിയില്ല സുമേ. എന്നാലിത്തിരി നേരം ഈ വരാന്തയിൽ നിലാവെളിച്ചം കണ്ടിരിക്കാം എന്ന് വിചാരിച്ചു. നീ ഉണരുമെന്ന് വിചാരിച്ചില്ല.”

“ബാലേട്ടന് എല്ലാം കുട്ടിക്കളിയാ…കൂടെക്കിടന്ന ആളെ രാത്രിയുടെ മധ്യത്തിൽ കാണാതായാൽ…” സുമയുടെ സ്വരം ഇടറിപോയി.

“മതി നിലാവ് കണ്ടത്. വാ പോയി കിടക്കാം”.

“ശരി നീയെന്റെ ഭാര്യ മാത്രമല്ലല്ലോ. അമ്മായിയമ്മ കൂടിയാണല്ലോ. അനുസരിച്ചേക്കാം.”

ബാലൻ തമാശ മട്ടിൽ പറഞ്ഞു.

“ബാലേട്ടന് എല്ലാം തമാശയാ”.

ഉറക്കം അകന്നുനിന്ന അടുത്ത ചില യാമങ്ങളിൽ സുമയും ബാലനും ഇരുട്ടിന്റെ ശൂന്യതയിലൂടെ മച്ചിലേക്ക് നോക്കിക്കിടന്നു.

എപ്പോഴോ നേർത്ത ശബ്ദത്തിൽ സുമ വിളിച്ചു. “ബാലേട്ടാ…?”

“ എന്താ സുമേ ? “

മച്ചിൽ നിന്നും ദൃക്ഷ്ടികൾ പറിച്ച്‌ സുമ ബാലന് അഭിമുഖമായി കിടന്നു.

അവളുടെ കൈവിരലുകൾ ബാലന്റെ മാറിലെ ഇടതൂർന്ന രോമങ്ങളിലൂടെ മൃദുവായി ഇഴഞ്ഞുനീങ്ങി.

“ഞാനൊരു കാര്യം പറയട്ടെ?”

“പറയൂ സുമേ..”

“നമുക്കീ വീട് വിൽക്കണ്ട ബാലേട്ടാ.”

“അതെന്താ പെട്ടെന്നൊരു മനംമാറ്റം?”.

സുമയുടെ നേരെ നോക്കാതെ തന്നെ ബാലൻ ചോദിച്ചു.

“മനം മാറ്റമല്ല ബാലേട്ടാ. ബാലേട്ടൻ ജനിച്ചുവളർന്ന വീടല്ലേ ഇത് ? അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും എല്ലാവരും ജീവിച്ചു മരിച്ചത് ഇവിടെത്തന്നെയല്ലേ? അവരുടെ ആത്മാക്കൾ വസിക്കുന്നത് ഇവിടെയല്ലേ? ജീവിച്ചനുഭവിച്ച ഈ അന്തരീക്ഷത്തിൽ നിന്നും എന്നെന്നേക്കുമായുള്ള ഒരു വേർപാട് ബാലേട്ടന് താങ്ങുവാൻ കഴിയുകയില്ല. കേശുമാമൻ തന്നെ വീടും പുരയിടവും ഇനിയും നോക്കി നടത്തട്ടെ. നമ്മൾ വലിയൊരു തുകയൊന്നും അതിനു വേണ്ടി കേശുമാമനു കൊടുക്കിന്നില്ലല്ലോ?”.

“ഉം ..” ബാലൻ മൂളി .

“എന്താ വെറുതെ മൂളുന്നത് ? ഞാൻ പറഞ്ഞത് ശരിയല്ലേ?”