പുഴയോര സഞ്ചാരസ്മരണകൾ

ഒരു പാടു തവണ കടത്തുവഞ്ചി കടന്നിട്ടുള്ള കനോലി കനാൽ. കടത്തുകാരൻ അക്കരെയാണെങ്കിൽ ഇവിടെ നിന്നും ഉറക്കെ കൂകിവിളിക്കും ഉറക്കെ ഒച്ചയെടുക്കാൻ കിട്ടുന്ന ആ അവസരം പാഴാക്കാറില്ല.ആ ശബ്ദം മാറ്റൊലിയായി തിരിച്ചു വരും.

‘സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് കക്ക വാങ്ങാൻ വേണ്ടി പുലത്തറക്കടവിൽ പോകാറുണ്ട്.അങ്ങനെയാണ് പുഴയും തീരവുമായി ഒരു അടുപ്പം വരുന്നത്. അതേ കാലഘട്ടത്തിൽ തന്നെ അവധിക്കാലമാകുമ്പോൾ അച്ഛനമ്മമാരോടൊപ്പം അമ്മാവന്റെ പെരിങ്ങോട്ടുകര വടക്കുംമുറിയിലെ ( താന്ന്യം) വീട്ടിലേക്ക് പോയിരുന്നത് തളിക്കുളം കിഴക്കുഭാഗത്തെ മുറ്റിച്ചൂർ കടവ് കടന്നിട്ടായിരുന്നു. അന്നത്തെ കടത്തു കൂലി രണ്ടു ഭാഗത്തേക്കും കൂടി മൂന്നു പൈസ മാത്രം” കൂടാതെ വല്യമ്മയുടെ വീട്ടിലേക്ക് പുലത്തറക്കടവിന് ഒരു കിലോമീറ്റർ തെക്കുഭാഗത്തെ എടത്തറക്കടവ് കടന്ന് പോയത് ഒരു മങ്ങിയ ഓർമ്മയായി നിൽക്കുന്നു. അക്കാലത്ത് ഗുരുവായൂരിൽ പോകാൻ ചേറ്റുവയിലൂടെ ബോട്ട് കടക്കണം, പുഴയുമായി ബന്ധപ്പെടാതെ ജീവിതമില്ല എന്ന അവസ്ഥ.

മഴക്കാലമായാൽ ഞങ്ങളുടെ വീടിനു ചുറ്റും മൊത്തം വെള്ളമായിരിക്കും. നടുക്കടലിലെ ഒരു ബോട്ട് പോലെ ഞങ്ങളുടെ വീടും. തൊട്ടടുത്ത് വീടുകൾ അധികമില്ല. വീടിന്റെ തറ ഒരു മീറ്റർ ഉയരമുണ്ടായിരുന്നതിനാൽ വീടിനകത്ത് വെള്ളം കയറില്ല.വർഷം തോറും വെള്ളം കയറുന്നതിനാൽ വെള്ളപ്പൊക്കത്തിന്റെ സമയത്ത് പുറത്തേക്ക് പോകണമെങ്കിൽ ഒരു ചെറിയ വഞ്ചി വാടക ക്ക് കൊണ്ടു വരും. പിന്നെ ഞാനും അനിയന്മാരും വഞ്ചിയിൽ നിന്നും ഇറങ്ങില്ല .വീടിനു മുറ്റത്ത്‌ വെള്ളത്തിലാണ് ഞാൻ നീന്തൽ പഠിച്ചത് ‘ അതും അഞ്ചു വയസ്സിനു മുമ്പേ’. .ഉണക്കച്ചകിരി കയറിൽ കോർത്ത്‌ പുറത്ത് വച്ച് കെട്ടി സ്വയം നീന്തൽ പഠിച്ചു.

വാടാനപ്പള്ളി ജവഹർ ടാക്കീസിൽ സത്യനും നസീറും പ്രധാന വേഷത്തിലഭിനയിച്ച ആരോമലുണ്ണി റിലീസായ ദിവസം വഞ്ചിയിലൂടെയായിരുന്നു പ്രധാന അനൗൺസ്മെന്റ് അന്ന് NH 66 (NH 17 ) ദേശീയ പാതയായി പ്രഖ്യാപിച്ചിരുന്നില്ല. കൂടാതെ മറ്റു റോഡുകളും ചെങ്കൽ പാതകളോ ടാറിംങ്ങ് റോഡുകളോ അല്ലാത്തതിനാൽ പുഴ വഴിയുള്ള പ്രചാരണ മായിരുന്നു കൂടുതലും ‘കര വഴിയുള്ള പ്രചരണമാണെങ്കിൽ ചെണ്ടകൊട്ടി മെഗാ ഫോണിലൂടെ വിളിച്ചു പറഞ്ഞ് നോട്ടീസ് വിതരണം നടത്തും.കാറിൽ മൈക്ക് സെറ്റ് കെട്ടിയോ ഇപ്പോഴത്തെ പോലെ ജനറേറ്റർ ഫിറ്റ് ചെയ്ത് ആയിരക്കണക്കിനു വാട്ട് ശക്തിയുള്ള സ്പീക്കർ ബോക്സ് വച്ചുള്ള പ്രചരണമോ ആരംഭിച്ചിരുന്നില്ല. കനോലി കനാലെന്ന ഈ പുഴയിലൂടെ പ്രചാരണം നടത്തിയാൽ വാടാനപ്പള്ളി _മണലൂർ, തളിക്കുളം _അന്തിക്കാട് ഇരുകരകളിലുമുള്ള ജനങ്ങൾക്കും വ്യക്തമായി കേൾക്കാൻ കഴിയുമായിരുന്നു.

‘1980 ന് മുമ്പേ വാടാനപ്പള്ളിയിൽ സിനിമാസ്കോപ്പ് പ്രദർശിപ്പിക്കാൻ കഴിയുന്ന അന്നത്തെ ആധുനിക സ്റ്റീരിയോ ഫോണിക് തിയേറ്റർ ‘ചിലങ്ക’ നാടിന് അഭിമാനമായി തലയുയർത്തി നിന്നിരുന്നു’ തൃശൂർ രാഗം തിയേറ്ററിനു ശേഷം കോഴിക്കോടി നും എറണാകുളത്തിനുമിടയിലെ നല്ല ആധുനിക തിയേറ്റർ ആയിരുന്നു. പാശ്ചാത്തല മ്യൂസിക്കോടെയും വർണ്ണ ബൾബുകൾ മിന്നിത്തെളിഞ്ഞും കർട്ടൻ ഉയരുന്നത് അക്കാലത്ത് വളരെ ആകർഷകമായിരുന്നു.(ഇപ്പോൾ അവിടം വേൾഡ് ട്രേഡ് സെന്റർ നിന്ന സ്ഥലം പോലെയായി ) ചിലങ്കയിലെ ആദ്യ സിനിമ മധു പ്രധാന വേഷത്തിലഭിനയിച്ച ‘ഹൃദയം ഒരു ക്ഷേത്രം’ ആയിരുന്നു. ആ സിനിമ മുതൽ കാറിലൂടെയുള്ള അനൗൺസ്മെന്റ് വ്യാപകമായിരുന്നെങ്കിലും നവോദയായുടെ ബാനറിൽ കണ്ണപ്പനുണ്ണി ചിലങ്കയിൽ പ്രദർശനം ആരംഭിച്ചപ്പോൾ കനോലി കനാലിലൂടെയുള്ള മൈക്ക് സെറ്റിലൂടെയുള്ള പ്രചരണം വീണ്ടുംആരംഭിച്ചു.അര കിലോമീറ്റർ പശ്ചിമ ഭാഗത്ത് നടുവിൽക്കരയിലെ എന്റെ വീട്ടിലും വ്യക്തമായി കേൾക്കാൻ കഴിയുമായിരുന്നു അല്ലിമലർക്കാവിലെ എന്ന ഗാനവും പ്രദർശന വിവരവും .1980 ന് ശേഷം അല്പാൽപ്പമായി തിയേറ്ററുകാർ നമ്മുടെ കൊച്ചുപുഴയെ കൈവിട്ടു.ചെറിയ റോഡുകൾ ടാറിങ്ങ് നടത്തിയപ്പോൾ സിനിമാ പ്രചരണം കാറിലൂടെ മാത്രമായി. എങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനങ്ങളുടെ പുഴയിലൂടെയുള്ള പ്രചാരണം ഏതാനും നാളുകൾ കൂടി നിലനിന്നിരുന്നു’
: 1982ൽഎന്റെ വല്യേച്ചിയെ അക്കരെ മണലൂർ പാലാഴിയിലേക്ക് വിവാഹം ചെയ്തു കൊടുത്തപ്പോൾ കടത്തുവഞ്ചികടന്നാണ് പോകാറ്. അക്കാലത്ത് പുഴയോരത്ത് തൊണ്ട് മൂടലും ചകിരി തല്ലലും ധാരാളം – റാട്ടിലുള്ള കയറു പിരിച്ചു ണ്ടാക്കുന്ന ഒട്ടേറെ ഭവനങ്ങളും ഇവിടെ സർവ്വസാധാരണമായിരുന്നു. ഈ പുഴയിലൂടെ ചകിരി നാരു കയറ്റിയ ധാരാളം കെട്ടുവള്ളങ്ങൾ കൊച്ചിയിലേക്കും ആലപ്പുഴയിലേക്കും ഇടതടവില്ലാതെ പോയിരുന്നത് ഇപ്പോഴും മങ്ങാത്ത ഓർമ്മകളായി മനസ്സിന്റെ തിരശ്ശീലയിലുണ്ട്.ആ കെട്ടുവള്ളങ്ങൾ തിരികെ വരുമ്പോൾ മട്ടാഞ്ചേരിയിലെ മാർക്കറ്റുകളിൽ നിന്നും പല ചരക്കു സാധനങ്ങളും ഹാർഡ് വെയർ ഉൽപ്പന്നങ്ങ ളും കൊണ്ട് വന്ന് കോട്ടപ്പുറം, കാട്ടൂർ, കണ്ടശ്ശാങ്കടവ്, ചാവക്കാട് അണ്ടത്തോട് മാർക്കറ്റുകളിലെ വ്യാപാരികൾക്ക് എത്തിച്ചു കൊടുത്തിരുന്നതിനാൽ തൃശൂരിലെ മാർക്കറ്റിലേക്കാൾ വില കുറവായിരുന്നു ഈ ചന്തകളിൽ ‘ഇപ്പോൾ ഇതെല്ലാം ഓർമ്മകളായി മാറി. ഒരു കെട്ടു വഞ്ചിയും ചകിരി നാരുമായി പോകുന്നില്ല. പുഴയിൽ നിന്നും ചേറ് (ചളി) എടുക്കുന്ന വഞ്ചിക്കാരും ഇപ്പോൾ ഇല്ലതായി. പുഴ മീൻ പിടിച്ചിരുന്ന കായലോര വാസികളുടേയും എണ്ണം കുറഞ്ഞു. ഇപ്പോൾ ചില സീസണിൽ വലിയ കുട്ടയിലിരുന്ന് മീൻപിടിക്കുന്ന കർണ്ണാക സ്വദേശികളാണ് കൂടുതലും ‘സകുടുംബമായി വന്ന് പുഴയോരത്ത് താമസിച്ച് മത്സ്യ ബന്ധനത്തിലേർപ്പെടുന്ന ഇതര സംസ്ഥാനക്കാർ ‘

‘ ” പ്രവാസത്തിന്റെ നാളുകളിൽ മണലാരണ്യത്തിലൂടെയുള്ള യാത്രയിലാണ് ഈ പുഴയുടെ സൗന്ദര്യം മനസ്സിന്റെ തിരശീലയിൽ കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നിരുന്നത്.’പ്രവാസത്തിന്റെ ദ്വൈ വാർഷികത്തിനു ശേഷം വിവാഹത്തിന്റ അടുത്ത ദിവസം പ്രിയതമയോടൊപ്പം കടത്തുവഞ്ചിയിൽ ചേച്ചിയുടെ വീട്ടിലേക്ക് പോയത് മധുര മുള്ള ഓർമ്മയായി ഇപ്പോഴും നിലനിൽക്കുന്നു. വഞ്ചികടത്തുകാരൻ ഞങ്ങളുടെ അയൽവാസിയായിരുന്ന അബ്ബാസ് ഇക്കയായിരുന്നു. അനേക വർഷത്തെ പ്രവാസ ജീവിതം കൊണ്ട് കാര്യമായ സമ്പാദ്യമൊന്നുമില്ലാതിരുന്ന അബ്ബാസ് ഇക്കക്ക്കടത്തുകാരന്റെ വേഷവും അണിയേണ്ടിവന്നു. കടത്തുവഞ്ചി കരയിൽ അടുക്കാറായപ്പോൾ ഓർക്കാപ്പുറത്ത് “കടവത്ത് തോണിയടുത്തപ്പോൾ പെണ്ണിന്റെ കവിളത്ത് മഴവില്ലിൻ നിഴലാട്ടം “എന്ന ഗാനം ഞാൻ പാടിയത് കേട്ട് വഞ്ചി തുഴഞ്ഞയാൾക്കും മറ്റു യാത്രികർക്കും കൂടെയുണ്ടായിരുന്ന പ്രിയതമക്കും ഞങ്ങളോടൊപ്പമുണ്ടായിരുന്ന ചേച്ചിയുടെ മകൾ കൊച്ചു കുട്ടിയായിരുന്ന വീണക്കും ചിരിയടക്കാൻ കഴിഞ്ഞില്ല.” കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ “എന്ന ഗാനമാണ് ഈ സന്ദർഭത്തിൽ വേണ്ടത് എന്ന് വീണയുടെ ഒരു നിർദ്ദേശവും. സന്ദർഭത്തിനനുസരിച്ച് പെട്ടെന്ന് പാട്ടിന്റെ ഒന്നു രണ്ടു വരികൾ പാടുന്ന ഒരു വ്യാധി അന്ന് എനിക്ക് ഉണ്ടായിരുന്നു.
ഇപ്പോൾ കടത്ത് കടക്കാൻ ആളുകൾ ഇല്ല. എല്ലാവരും വാഹനത്തിലാണ് യാത്ര. അല്പം വളഞ്ഞു പോയാലും (കണ്ടശ്ശാങ്കടവ് പാലം വഴി)കാൽനട യാത്രയോടും കടത്തുവഞ്ചിയോടും തീരദേശക്കാർക്കു പോലും വൈമുഖ്യം,
‘ പുഴ കൈയ്യേറ്റവും മാലിന്യ നിക്ഷേപവും മൂലം ഈ കൊച്ചുപുഴ ഇനി എത്രനാൾ ഉണ്ടാകും? അടുത്ത തലമുറയോട് ഇങ്ങനെ ഒരു കനാൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞ് കൊടുക്കേണ്ടി വരുമോ? തീരദേശ താമസക്കാരെ കുടിയിറക്കാതെ തന്നെ ഈ പുഴയെ സംരക്ഷിക്കാൻ നമുക്കും നമ്മളെ നയിക്കുന്നവർക്കും കഴിയുമോ? നദീതട സംസ്കാരത്തെ കുറിച്ചുള്ള അറിവ് പാഠപുസ്തകത്തിനു പുറത്തേക്കും വ്യാപിപ്പിക്കേണ്ടതല്ലേ?