നായാട്ട്

പഴയ ചാരുകസേരയില്‍ കിടന്ന്, ചിതലെടുത്ത് ദ്രവിച്ചു തുടങ്ങിയ മച്ചിലേക്ക് ഒരു നെടുവീര്‍പ്പോടെ ഭാര്‍ഗ്ഗവന്‍ പിള്ള നോക്കി. തന്റെ മനസും ശരീരവും പോലെ ഈ വീടും ദ്രവിച്ചും നശിച്ചും തുടങ്ങിയിരിക്കുന്നു. ചുളിവുകള്‍ വീണ മുഖത്ത് ശുഷ്കിച്ച വിരലുകള്‍ കൊണ്ട് തടവി മങ്ങിത്തുടങ്ങിയ കണ്ണുകളില്‍ വിരുന്നെത്തിയ രണ്ടു തുള്ളി കണ്ണീര്‍ അയാള്‍ ഒപ്പിയെടുത്തു. മച്ചില്‍ അവിടവിടെ ചിലന്തികള്‍ മാറാലകള്‍ കെട്ടി ഇരയെയും കാത്ത് ഇരിപ്പുണ്ട്. താനിവിടെ ഇരയായി സ്വയം മാറി മരണത്തെയും കാത്തിരിക്കുന്നു; അന്നും എന്നും എല്ലാറ്റിനും സാക്ഷിയായി ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ വീടും.

ദ്രവിച്ച ജനലഴികളിലൂടെ അയാളുടെ കണ്ണുകള്‍ തൊടിയിലേക്ക്‌ നീണ്ടു. ഒരിക്കല്‍ മരച്ചീനിയും മറ്റു കിഴങ്ങുവര്‍ഗ്ഗങ്ങളും ഫലവൃക്ഷങ്ങളും ഇടതൂര്‍ന്നു വളര്‍ന്നു നിന്നിരുന്ന തൊടിയാണ്. ഇന്നത് പാഴ്ച്ചെടികളുടെ വനമായി മാറിയിരിക്കുന്നു. അവിടെ വെട്ടിക്കിളച്ചു ജോലി ചെയ്യാന്‍ ആരുമില്ല. ആരോഗ്യം ക്ഷയിച്ച് രോഗത്തിന്റെ പിടിയിലായി മരണം കാത്തിരിക്കുന്ന വൃദ്ധനായ തനിക്ക് ഇനി ഒന്നും ചെയ്യാനുള്ള ഓജസ്സില്ല. ജീവനുള്ള കാലത്തോളം ജീവിക്കുക എന്നതിനപ്പുറം ഇനിയൊന്നുമില്ല. ഏകാന്തതയുടെ വന്യത, അതിന്റെ ഭീകരത താനിപ്പോള്‍ മനസിലാക്കുന്നു. പിള്ളയുടെ മനസ്സ് കലുഷിതമായ കടല്‍പോലെ ഇരമ്പി; എന്തിനെന്നറിയാതെ.

സിംഹഗര്‍ജ്ജനം പോലെയുള്ള തന്റെ ശബ്ദവീചികള്‍ കാലങ്ങള്‍ക്ക് അപ്പുറത്ത് നിന്നും എത്തി തന്നെ അസഹ്യമാക്കുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു. ഓര്‍മ്മകള്‍ ചെന്നായ്ക്കളെപ്പോലെ തന്നെ നിരന്തരം വേട്ടയാടുകയാണ്. അവയുടെ ആക്രമണത്തില്‍ നിന്നും തനിക്കുള്ള മോചനം മരണം മാത്രമാണ്. പ്രതാപിയായ ഭാര്‍ഗ്ഗവന്‍ പിള്ള; അയാളുടെ ചേതനയറ്റ പ്രതിരൂപം മാത്രമാണ് ഇന്ന് താന്‍.

ഭാര്യയും അഞ്ചുമക്കളും, എന്തിന് തന്റെ മാതാപിതാക്കള്‍ പോലും തന്നെ ഭയന്നും അനുസരിച്ചും ജീവിച്ചിരുന്ന ആ കാലഘട്ടം. നാട്ടിലെ തലയെടുപ്പുള്ള ആണുങ്ങളില്‍ പ്രമുഖന്‍. ആരെയും കൂസാത്തവന്‍. എവിടെയും സ്വന്തം നിയമം നടപ്പിലാക്കാന്‍ ശക്തിയും കഴിവുമുള്ള ഭാര്‍ഗ്ഗവന്‍ പിള്ള വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരേപോലെ പേടിസ്വപ്നം ആയിരുന്നു.

“ഇന്ദിരെ…”

ഗര്‍ജ്ജനം പോലെയുള്ള തന്റെ വിളി കേട്ടാലുടന്‍ മുന്‍പില്‍ ഹാജരാകുന്ന ഭാര്യ. ഒരു നിമിഷം വരാന്‍ അവള്‍ വൈകിയാല്‍ തന്റെ മട്ടുമാറും. പ്രഭാതം മുതല്‍ പ്രദോഷം വരെ നീളുന്ന തന്റെ മാറ്റമില്ലാത്ത ദിനചര്യകള്‍ അണുവിട തെറ്റിക്കാതെ നടപ്പില്‍ വരുത്താന്‍ നിയുക്തയായ ഒരു സ്ത്രീ എന്ന പരിഗണനയാണ് താന്‍ അവള്‍ക്ക് നല്‍കിയിരുന്നത്. തന്റെ സാന്നിധ്യത്തില്‍ ഉറക്കെ ശ്വാസം വിടാന്‍ പോലും ഭയന്നിരുന്ന അവളും മക്കളും ഈ വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ തന്റെ ആജ്ഞാനുവര്‍ത്തികളായി അടിമകളെപ്പോലെ ജീവിച്ചു. എല്ലാം തന്റെ ഹിതപ്രകാരം, തന്റെ ആജ്ഞാനുസരണം മാത്രം നടന്നു. അനുസരിക്കുകയല്ലാതെ അഭിപ്രായ പ്രകടനങ്ങള്‍ മറ്റുള്ളവര്‍ക്ക് അനുവദനീയമായിരുന്നില്ല.

ആരോഗ്യത്തിളപ്പും ജന്മസഹജമായ താന്തോന്നിത്തവും ഭാവിയിലേക്ക് നോക്കാനുള്ള ഉള്‍ക്കാഴ്ച അന്ന് തനിക്ക് നല്‍കിയില്ല. ജീവിതം സ്വാര്‍ത്ഥതയോടെ ആസ്വദിച്ച്, ആഘോഷിച്ച് ഒരു വന്യമൃഗത്തെപ്പോലെ ജീവിക്കുകയായിരുന്നു താന്‍. ആജ്ഞാനുവര്‍ത്തികള്‍ ചുറ്റും നില്‍ക്കുന്നത്, അവരെ ഭത്സിക്കുന്നത്, അവരെ പീഡിപ്പിക്കുന്നത്, ഒക്കെ തനിക്കൊരു ഹരമായിരുന്നു.

അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ എന്ന് വിധിയെഴുതിയിരുന്ന അവര്‍ ഒരിക്കല്‍ സ്വന്തം ചിറകുകള്‍ വിടര്‍ത്തി പറന്നുപോകും എന്ന് വിഡ്ഢിയായ താന്‍ അന്ന് മനസിലാക്കിയില്ല. അവരെന്നും തന്റെ കാല്‍ച്ചുവട്ടില്‍ ഉണ്ടായിരിക്കും എന്നായിരുന്നില്ലേ തന്റെ ധാരണ? അതോ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ അറിയാന്‍ തനിക്ക് പക്വത ഇല്ലാതെ പോയതിന്റെ കുഴപ്പമോ?
മക്കള്‍ ഒന്നൊന്നായി ഈ തടവറയില്‍ നിന്നും മോചനം പ്രാപിച്ച് ഓരോരോയിടങ്ങളില്‍ ജീവിതം ആരംഭിച്ചപ്പോള്‍ ഇന്ദിരയും താനും തനിച്ചായി.

വാര്‍ധക്യത്തിലും തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കടുകിട തെറ്റാതെ ചുറുചുറുക്കോടെ അവള്‍ പാലിച്ചു. അവളുടെ ജീവിതത്തിന് പ്രത്യേകിച്ച് വേറെ ലക്ഷ്യങ്ങളോ അര്‍ത്ഥങ്ങളോ ഉണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെയും മക്കളുടെയും സേവികയായി അവള്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കി. മനസ്സ് തുറന്നൊന്ന് ചിരിക്കാന്‍ പോലും അനുമതി ഇല്ലാതെ, താന്‍ പുറത്ത് പോകുമ്പോള്‍ മാത്രം സ്വാതന്ത്ര്യത്തോടെ ശ്വസനം ചെയ്തിരുന്ന തന്റെ ഇന്ദിര. അവള്‍, അവള്‍ അതെപ്പറ്റി ചിന്തിച്ചിരിക്കില്ലേ? മനസാക്ഷി ഇല്ലാത്ത തന്നോട് അതെപ്പറ്റി പറയാന്‍ അവള്‍ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ?

ഭാര്‍ഗ്ഗവന്‍പിള്ളയുടെ കണ്ണുകളില്‍ നിന്നും ചുളുങ്ങിയ കവിളുകളിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങി. തന്റെ ആജ്ഞാനുവര്‍ത്തിയായി ജന്മജന്മാന്തരങ്ങളോളം അവളുണ്ടാകും എന്ന് വിഡ്ഢിയായ താന്‍ അന്ന് ധരിച്ചു വച്ചിരുന്നോ?
അന്ന്, പതിവുപോലെ സന്ധ്യക്ക് ശിവരാമന്‍ പിള്ളയുടെയൊപ്പം ഷാപ്പില്‍ പോയിട്ട് താന്‍ മടങ്ങിയെത്തി. വീട്ടിലെത്തിയാലുടന്‍ ഇന്ദിര കാലു കഴുകാനുള്ള വെള്ളവുമായി ഉമ്മറത്ത് ഉണ്ടാകണം എന്നുള്ളത് തന്റെ അലംഘിതമായ കല്‍പ്പനയാണ്. കിണ്ടിയിലെ വെള്ളത്തില്‍ പാദങ്ങള്‍ കഴുകിയ ശേഷമേ താന്‍ ഉള്ളില്‍ കയറൂ. അന്ന്, പക്ഷെ ഇന്ദിര ഉമ്മറത്തേക്ക് വന്നില്ല. തുറന്ന് കിടന്നിരുന്ന കതകിന്റെ ഉള്ളിലൂടെ താന്‍ കോപം കത്തുന്ന കണ്ണുകളോടെ ഉള്ളിലേക്ക് നോക്കി.

“ഇന്ദിരെ…”

തന്റെ ഗര്‍ജ്ജനം വീടിന്റെ അകത്തളങ്ങളില്‍ മാറ്റൊലിക്കൊണ്ടെങ്കിലും ഇന്ദിര വന്നില്ല. തന്റെ വിളിയെ അവഗണിക്കാന്‍ മാത്രം അവള്‍ ആയോ? അന്ധമായ കോപവും മദ്യലഹരിയും ഒരേപോലെ മനസും ശരീരവും കീഴടക്കിയപ്പോള്‍ താന്‍ ഒരു കൊടുങ്കാറ്റായി ഉള്ളിലേക്ക് ചെന്നു. അവിടെ പൂജാബിംബങ്ങളുടെ മുന്‍പില്‍, കൈകള്‍ തൊഴുതുപിടിച്ച നിലയില്‍, മുന്‍പിലേക്ക് കുമ്പിട്ടിരിക്കുന്ന ഇന്ദിരയെ കണ്ടപ്പോള്‍ കോപം കൊണ്ട് താന്‍ സ്വയം മറന്നു. ഏതു ഭഗവാനും താന്‍ കഴിഞ്ഞേ ഉള്ളൂ; അഹങ്കാരത്തിന്റെ പാരമ്യത്തില്‍ അവളെ താന്‍ ആഞ്ഞു ചവിട്ടി. ഇന്ദിര അതേപടി വശത്തേക്ക് മറിഞ്ഞു വീണു. അവളുടെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നതും, ആ ശരീരം ഇരുന്നപടി തന്നെ ആയിരിക്കുന്നതും തന്നെ പൊടുന്നനെ പരിഭ്രാന്തിയിലാഴ്ത്തി.

“ഇന്ദിരെ…”

ആ വിളിയില്‍ കോപമല്ല, ആശങ്കയായിരുന്നു നിഴലിച്ചിരുന്നത്. ഇന്ദിര മറുപടി നല്‍കിയില്ല; അന്ന് മാത്രമല്ല, പിന്നെ ഒരിക്കലും. തന്റെ അടിമത്തത്തില്‍ നിന്നും നിത്യമോചനം പ്രാപിച്ച അവള്‍ സ്വതന്ത്രരുടെ ലോകത്തേക്ക് പറന്നുപോയിക്കഴിഞ്ഞിരുന്നു. അതോടെ തന്റെ രാജത്വം എന്നെന്നേക്കുമായി അവസാനിച്ചു. പ്രജകള്‍ ഇല്ലാത്ത രാജാവിനെപ്പോലെ ഈ പഴയ ജീര്‍ണ്ണിച്ച വീട്ടിലെ തണുത്ത ഏകാന്തതയില്‍ താന്‍ തനിച്ചായി.

ഇന്നും ഭയത്തോടെ മാത്രം തന്നെ കാണുന്ന മക്കള്‍ ആരുംതന്നെ ഇവിടേക്ക് വരാറില്ല. ഇന്ദിരയോട് അവര്‍ക്കുള്ള സ്നേഹം കൊണ്ടാകാം, മാസാമാസം പോസ്റ്റ്‌ ഓഫീസ് വഴി ചിലവിനുള്ള പണം അയച്ചു തരുന്നുണ്ട്. വച്ചു വിളമ്പി നല്‍കാന്‍ ഇന്നിവിടെ ആരുമില്ല. മിക്ക വീടുകളിലും ഗ്യാസ് അടുപ്പുകള്‍ വന്നപ്പോള്‍, നമുക്കും ഒരെണ്ണം ആയിക്കൂടെ എന്ന് ചോദിച്ച ഇന്ദിരയെ താന്‍ ശകാരങ്ങള്‍ കൊണ്ട് പൊതിഞ്ഞു. വിറകടുപ്പ് മതി എന്ന തന്റെ ആജ്ഞ ഇന്ദിര അനുസരിച്ചു. വാര്‍ധക്യത്തിലും അവള്‍ പറമ്പില്‍ നിന്നും തടിക്കഷണങ്ങള്‍ ശേഖരിച്ച് തീ കത്തിച്ച് തന്നെ ആഹാരം ഉണ്ടാക്കി. ഒരിക്കലും അടുക്കളയുടെ ഉള്‍ഭാഗം കണ്ടിട്ടില്ലാത്ത തനിക്ക്, പച്ചവെള്ളം പോലും കോരിക്കുടിച്ച് ശീലമില്ല. പക്ഷെ ഇപ്പോള്‍ അത് തനിയെ ചെയ്തില്ലെങ്കില്‍ തന്റെ കാര്യങ്ങള്‍ നോക്കനിവിടെ ഈ മച്ചില്‍ കാണുന്ന ചിലന്തികളും പല്ലികളും മാത്രമേ ഉള്ളൂ.

അരി അടുപ്പില്‍ ഇട്ട് തീ ഊതിക്കത്തിച്ച് കഞ്ഞി വയ്ക്കുമ്പോഴും, അരകല്ലില്‍ മുളകും തേങ്ങയും വച്ച് ചമ്മന്തി ഉണ്ടാക്കുമ്പോഴും, തനിക്ക് വിഭവസമൃദ്ധമായ ഊണും പ്രാതലും നല്‍കാന്‍ ഇന്ദിര അനുഭവിച്ചിരുന്ന കഷ്ടപ്പാടുകള്‍ മുന്‍പില്‍ തെളിയുകയാണ്. അവളോട്‌ ഒരു നന്ദി വാക്ക് പറയുന്നത് പോയിട്ട്, അവളെ സ്വാതന്ത്ര്യത്തോടെ ഒന്ന് നിശ്വസിക്കാന്‍ താനെന്ന കാട്ടാളന്‍ അനുവദിച്ചിരുന്നോ? സ്വജീവിതത്തില്‍ അവള്‍ എന്ത് നേടി? തനിക്കും മക്കള്‍ക്കും വേണ്ടി സ്വന്തം വിലപ്പെട്ട ജീവിതം ഹോമിക്കുകയല്ലാതെ? എന്നിട്ടും മരിച്ചു ദൈവമുന്‍പാകെ സാഷ്ടാംഗം പ്രണമിച്ചു കിടന്നിരുന്ന അവളെ താന്‍ കാലുയര്‍ത്തി ചവിട്ടിയില്ലേ?

ഭാര്‍ഗ്ഗവന്‍ പിള്ള കണ്ണുകള്‍ ഇറുക്കെയടച്ചു. ഓര്‍മ്മകള്‍ തന്നെ നായാടുകയാണ്; ക്രൂര മൃഗങ്ങളെപ്പോലെ.

ഒരു ഇടിനാദം അയാളെ ഉണര്‍ത്തി. കണ്ണ് തുറന്ന് ഭാര്‍ഗ്ഗവന്‍ പിള്ള പുറത്തേക്ക് നോക്കി. പടിഞ്ഞാറന്‍ മാനത്ത് ഇടവപ്പാതിയുടെ വരവറിയിച്ച് മേഘങ്ങള്‍ ഉരുണ്ടു കൂടുന്നു. മഴക്കാലം വരുകയാണ്. അടുപ്പില്‍ തീ കൂട്ടണമെങ്കില്‍ വിറക് വേണം. പാഴ്മരങ്ങള്‍ വെട്ടി വിറകാക്കി വയ്ക്കരുതോ എന്ന് ഒരിക്കല്‍ ഇന്ദിര ചോദിച്ചപ്പോള്‍ പറമ്പില്‍ നിന്നും കിട്ടുന്ന മരക്കഷണങ്ങള്‍ വച്ച് ഉണ്ടാക്കിയാല്‍ മതി എന്നായിരുന്നു തന്റെ മറുപടി. വിറകിന്റെ വില, അതിന്റെ ആവശ്യം ഇപ്പോള്‍ താനറിയുന്നു. പാവം ഇന്ദിര…

വീണ്ടുമൊരു ഇടി മുഴങ്ങിയപ്പോള്‍ അയാള്‍ വേഗം എഴുന്നേറ്റു മഴ വീഴുന്നതിനു മുന്‍പേ വിറക് ശേഖരിക്കണം. അയാള്‍ കൂനിക്കൂടി വടിയും ഊന്നി പറമ്പിലേക്ക് ഇറങ്ങി. എവിടെ ചുള്ളിലുകള്‍? ആര്‍ക്കും പ്രയോജനമില്ലാതെ വളര്‍ന്നു നില്‍ക്കുന്ന പാഴ്മരങ്ങളിലേക്ക് അയാള്‍ നോക്കി. അവ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടോ?

കുറ്റിച്ചെടികള്‍ തീര്‍ത്ത ചെറുകാടിന്റെ ഉള്ളിലൂടെ ഉണങ്ങിയ മരച്ചില്ലകള്‍ തേടി അയാള്‍ നടന്നു….