ശവക്കല്ലറയിലെ കൊലയാളി 19 [Climax]

ശവക്കല്ലറയിലെ കൊലയാളി 19
Story : Shavakkallarayile Kolayaali 19 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

അനന്തൻ കൊടുത്ത ഫോണിലെ ഒരു നമ്പറിലേക്ക് ആളൂർ തിരുമേനി വിളിച്ചു. മൂന്നാല് ബെല്ലിന് ശേഷമാണ് അപ്പുറത്ത് ഫോണ്‍ എടുത്തത് .

“ഗോവിന്ദാ , പൂജാമുറിയിൽ ഇടതുവശത്ത് ഇരിക്കുന്ന കാളിയുടെ വെങ്കല വിഗ്രഹം…പിന്നെ ഹോമത്തിന് വേണ്ട ആളുകളുംദ്രവ്യങ്ങളും എടുത്ത് ഇടുക്കി രാജകുമാരിയിലേക്ക് പുറപ്പെട്ടോളൂ,ഇപ്പോള്‍ തന്നെ . . പൂജാമുറിയിലെ പ്രധാനമൂർത്തിയുടെമുന്നിലെ തട്ടിൽവെച്ച ഭസ്മം ഒരു ചുവന്ന പട്ടിൽ പൊതിഞ്ഞ് കയ്യില്‍ വെച്ചോളൂ…”

ആജ്ഞ അനുസരിക്കുന്നത് പോലെ അപ്പുറത്ത് നിന്നും മറുപടി വന്നു .

“എന്നാൽ അമാന്തിക്കണ്ട പുറപ്പെട്ടോളൂ… “

ഫോണ്‍ സംസാരം കേട്ട ഫാദർ ഗ്രിഗോറിയോസുംഡോക്ടറും മുഖത്തോടുമുഖം നോക്കി .
ഫോണ്‍ അനന്തനെ ഏൽപ്പിച്ച തിരുമേനി തിരിഞ്ഞ് ഫാദറിനെ നോക്കിപ്പറഞ്ഞു.

“എന്നാ നമുക്ക് അങ്ങോട്ട് നീങ്ങിയാലോ…”

“ഓ …. ആവാം.”

അവരേയുംകൊണ്ട് ആ കാർ വീണ്ടും സെന്റ് ആന്റണീസ് സെമിത്തേരിയിലേക്ക് യാത്ര തിരിച്ചു . ആളൂർ ബ്രഹ്മദത്തൻ എന്ന മാന്ത്രികന്റെ താല്കാലിക ബന്ധനത്തിൽ ശവക്കല്ലറ ഭേദിച്ച് പുറത്ത്കടക്കാൻ ആത്മാവിന് കഴിഞ്ഞില്ല .

കുറച്ച്സമയത്തിനകം അവര്‍ കുന്ന്കയറി സെന്റ് ആന്റണീസ് പള്ളിക്ക് മുന്നില്‍ എത്തി.
മൂന്ന് പേരും കാറില്‍ നിന്നും ഇറങ്ങി സെമിത്തേരിയിലേക്ക് കടന്നു. ആളൂർ തിരുമേനി ഫാദര്‍ ഗ്രിഗോറിയോസിനോട് പറഞ്ഞു,

“ഫാദർ ഇവിടെ ഒരു ഹോമ കുണ്ഡം ഒരുക്കണം. കുരുത്തോല പന്തൽ വേണം കുഴപ്പം ഒന്നും ഇല്ലല്ലോ ?…”

“എന്ത് കുഴപ്പം തിരുമേനീ… എല്ലാം ഞാന്‍ അരമനയിൽ പറഞ്ഞിട്ടുണ്ട് . നമുക്ക് ഇവിടുത്തെ വികാരിയച്ഛനെ ഒന്ന് കാണാം. ഇതല്ലാം ശരിയാക്കാൻ ആൾക്കാർ വേണ്ടേ?”

അവര്‍ മൂന്ന്പേരുംകൂടി ഫാദര്‍ റൊസാരിയയുടെ മുറിയിലേക്ക് പോയി . ഫാദർ റൊസാരിയയോട് കാര്യം പറഞ്ഞു .

എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ഭയം നിഴലിച്ചു .

“ഫാദർ രണ്ട് പേരുടെ രക്തം കുടിച്ച ആ കല്ലറയിലെ ആത്മാവ് ഉഗ്രരൂപിയായ ഒരു രക്തരക്ഷസ്സ് ആയി മാറിയിരിക്കുന്നു. ഇനിയും ബന്ധിച്ചില്ലാ എങ്കില്‍ ദുർമരണം സംഭവിക്കുന്നവരുടെ എണ്ണം കൂടും. അതിന് ആത്മാവിന് അവരോട് പക ഉണ്ടായിക്കൊള്ളണം എന്നൊന്നും ഇല്ല .”

തിരുമേനി പറഞ്ഞു നിർത്തിയപ്പോൾ ഫാദര്‍ റൊസാരിയോ പറഞ്ഞു,
” എന്താണ് വേണ്ടതെന്ന് പറഞ്ഞാല്‍ മതി… “

തിരുമേനി പറഞ്ഞത് പ്രകാരം കാര്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ കുഞ്ഞവറയെ ഏൽപ്പിച്ചു .

ഈ സമയം ഡോക്ടര്‍ അഞ്ജലിയേയും കൊണ്ട് എസ് ഐ ജോണും അവിടെയെത്തി .

നിമിഷങ്ങള്‍ കൊണ്ട് പള്ളിയും പരിസരങ്ങളും വിളക്കുകളും കുരുത്തോലകളുംകൊണ്ട് നിറഞ്ഞു . കല്ലറയിൽ നിന്നും അഞ്ച് വാര മാറി പുല്ലുനീക്കംചെയ്ത് ഹോമ കുണ്ഡത്തിനുള്ള പന്തൽ റെഡിയാക്കി. നിലം ചാണകം മെഴുകി ശുദ്ധിയാക്കി. എല്ലാത്തിനും ആളൂർ തിരുമേനി നേതൃത്വം നൽകി.

ആളൂർ മനയിൽ നിന്നും പുറപ്പെട്ട കാർ ഈ സമയം രാജകുമാരിയോടടുത്ത് കൊണ്ടിരുന്നു .
പത്ത് പതിനഞ്ചു നിമിഷത്തിനുള്ളിൽ ആ കാർ കുന്ന് കയറി സെന്റ് ആന്റണീസ് പള്ളിക്കുമുന്നിൽ എത്തി . അതില്‍ നിന്നും മൂന്ന് പരികർമികൾ പുറത്തേക്കിറങ്ങി .

ഉടനെ അവിടെ കളംവരച്ച് ഹോമകുണ്ഡം റെഡിയാക്കി .

ആളൂർ തിരുമേനി ഫാദർ ഗ്രിഗോറിയോസിനോട് വിഷയംവെച്ച് പ്രാർത്ഥിക്കാൻ പറഞ്ഞു . ഫാദർ ഗ്രിഗോറിയോസും ഫാദർ റോസാരിയോയും എസ് ഐ ജോണ്‍ സക്കറിയയും കപ്യാരും പള്ളിക്കുള്ളിൽ കയറി പ്രാർത്ഥന തുടങ്ങി. അവിടെ കുന്തിരിക്കത്തിന്റെ പുകയും മണവും ഉയര്‍ന്നു .

തിരുമേനി ഹോമകുണ്ഡത്തിന് എതിർ വശത്തായി തയ്യാറാക്കിയ പീഠത്തിൽ ഉപവിഷ്ടനായി. എതിർവശത്ത് തിരുമേനിക്ക്നേരെ കാളീ പ്രതിമ സ്ഥാപിച്ചു. തിരുമേനിയുടെ വലതുവശത്തായി ചുവന്ന പട്ട് ചുറ്റി ഡോക്ടര്‍ അഞ്ജലിയെ ഇരുത്തി . ഡോക്ടര്‍ ദേവാന്ദ് തിരുമേനിക്ക് പുറകില്‍, നിലത്ത് ചമ്രംമടിഞ്ഞിരുന്നു. ഹോമകുണ്ഡത്തിൽ അഗ്നി പകർന്നു. അതില്‍ നിന്നും വിളക്കുകളിലേക്കും അഗ്നി പകർന്നശേഷം തിരുമേനി അനന്തനെ വിളിച്ചു …

“അനന്താ…ആ തകിടെടുത്തു വരൂ.”

അനന്തൻ തലേന്ന് അവിടെ കുഴിച്ചിട്ട തകിട് മാന്തി പുറത്തേക്കെടുത്ത് തിരുമേനിയുടെ കയ്യില്‍ കൊടുത്തു . തിരുമേനി പെരുവിരലും ചൂണ്ടു വിരലും ഒരു പ്രത്യേക രീതിയില്‍ നെഞ്ചോട് ചേര്‍ത്ത് വെച്ച് അല്പ സമയം കണ്ണുകളടച്ചശേഷം ആ തകിട് ചുവന്ന പട്ടിൽ ചുറ്റി അഞ്ജലിയുടെ കയ്യില്‍ ബന്ധിച്ചു . പൂജാ മുറിയില്‍ നിന്നും കൊണ്ട് വന്ന ഭസ്മം അവളുടെ നെറ്റിയില്‍ ചാർത്തി.

“കണ്ഠേ കാളാത്മജേ ദേവി
കണ്ഠേ കാളി മഹേശ്വരീ
ഭഗവത്യഖിലാ ധാരേ
ഭദ്രകാളീ നമോസ്തുതേ”

“മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്രകാളീ നമോസ്തുതേ”

മന്ത്രം ജപിച്ചു കൊണ്ട് തിരുമേനി അകിലും നെയ്യും ഹോമകുണ്ഡത്തിലേക്കർപ്പിച്ചു . മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ അകിലിന്റേയും നെയ്യിന്റേയും സമ്മിശ്ര ഗന്ധംപരന്നു .

ആകാശത്ത് സൂര്യന്‍ അപ്രത്യക്ഷമായി, കാർമേഘം നിറഞ്ഞു, ഇടിവാൾ മിന്നിത്തുടങ്ങി. കാറ്റിന്റെ ശക്തി കൂടി. കാലൻ കോഴികൾ നീട്ടിക്കൂവി.നായകൾ ഓരിയിടാൻ തുടങ്ങി . ഇടിമുഴക്കങ്ങൾ ശക്തി പ്രാപിച്ചു .

വീശിയടിച്ച കാറ്റില്‍ നിലവിളക്കുകൾ മറിഞ്ഞു വീണു . ശക്തമായ മിന്നലിന്റെ അകമ്പടിയോടെ എത്തിയ ഇടിയിൽ ശവക്കല്ലറയുടെ പാളി പിളർന്നുമാറി . അന്തരീക്ഷത്തില്‍ അശരീരി പോലെ ഭീതി ജനിപ്പിക്കുന്ന തരത്തില്‍ മൂളലും പൊട്ടിച്ചിരിയും ഉയര്‍ന്നു .

തിരുമേനി മന്ത്രത്തിന്റെ ശക്തി കൂട്ടി

“കംബു കമ്ര ഗളാലംബി
കൽഹാരാംബുജ മാലികേ
അംബുദ ശ്യമളോ ദഗ്രേ
ഹസ്തി കൃതി പടാ വീത
വിപുല ശ്രോണി മണ്ഡലേ
സ്വസ്തിദേ സർവ് ഭൂതാനാം”

കാളീ മന്ത്രം ഉരുവിട്ട്കൊണ്ട് ഒരു പിടി പൂക്കള്‍ കാളീ വിഗ്രഹത്തിലേക്കെറിഞ്ഞു.

പെട്ടെന്ന് ശവക്കല്ലറയിൽ നിന്നും പുകച്ചുരുളുകൾ പുറത്തേക്കുയർന്നു . അവ ഒരു സ്ത്രീ രൂപമായി പരിണമിച്ച് ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി.

“ആവാഹിക്കാൻ നോക്കണ്ട , പൊയ്ക്കൊ തന്റെ ജീവനും കൊണ്ട്… ” പൊട്ടിച്ചിരിയോടെ ആ രൂപം തുടർന്നു,

“പോകാൻ തന്നെയാണ് ബ്രഹ്മദത്തൻ ഈ കുന്ന് കയറി വന്നത്. പക്ഷേ അത് ഒറ്റക്കാവില്ല, കൂടെ നിന്നെയും കൊണ്ടേ നോം ഇവിടുന്ന് പോകൂ… “

“ഹും…. കൊണ്ട് പോകാന്‍ നിന്നിൽ ജീവൻ വേണ്ടെ…” വീണ്ടും അവള്‍ പൊട്ടിച്ചിരിച്ചു .

ശേഷംതലവെട്ടിച്ച് സെമിത്തേരിയിലെ കൂറ്റന്‍ ആൽമരത്തിലേക്ക് നോക്കി. അവളുടെ വലതു വശത്തെ കണ്ണില്‍നിന്നും അഗ്നി തെറിച്ച് ആൽമരം പച്ചയ്ക്ക്നിന്ന് കത്താൻ തുടങ്ങി .

തിരുമേനിയുടെ കണ്ണുകള്‍ കൊപംകൊണ്ട് ജ്വലിച്ചു .
വലതു കൈ അന്തരീക്ഷത്തിലേക്കുയർ ത്തി.പെട്ടെന്ന്തന്നെ അഗ്നി കെട്ടടങ്ങി.
അവളുടെ ഒറ്റക്കണ്ണ് ദേഷ്യം കൊണ്ട് ചുവന്നു. ദംഷ്ട്രകൾ പുറത്തേക്ക് നീണ്ടു. കൈവിരലുകളിൽ കൂർത്ത നഖം പ്രത്യക്ഷമായി. അവള്‍ ഹോമകുണ്ഡത്തിനടുത്തേക്ക് പാഞ്ഞടുത്തു .

ഉടനെ തിരുമേനി കുറച്ച് അരളിപ്പൂക്കൾ വാരി നെഞ്ചോട് ചേര്‍ത്ത്…

“പാതാള ഭദ്രകാളിത്വം
വേതാള ഗള സംസ്ഥിതാ
മഹാ ഭൈരവ കാളീച”
മന്ത്രം ചൊല്ലി ഹോമകുണ്ഡത്തിലർപ്പിച്ചു. പാഞ്ഞു വന്നവൾ പെട്ടെന്ന് പിറകോട്ടാഞ്ഞു .
പൊട്ടിച്ചിരിച്ച് കൊണ്ട് വീണ്ടും മുന്നോട്ട് വന്നു.

“ഹും …. പൊയ്ക്കൊ, നീ ഇവളെ ഇവിടെ വിട്ടിട്ട് പൊയ്ക്കൊ…”

“നിർത്ത്…നിനക്ക് ബ്രഹ്മദത്തനെ അറിയില്ല. ഉപനയനനാൾതൊട്ട് പൂജിക്കുന്ന എന്റെ കാളിയേക്കാൾ വലിയ ശക്തിയോ നീ… എന്നാല്‍ ഒന്ന് കാണട്ടെ നിന്റെ ശക്തി…”

തിരുമേനി പീഠത്തിൽ നിന്നുംഎഴുന്നേറ്റു അഞ്ജലിയുടെ കൈ പിടിച്ചു അവളുടെ മുന്നിലേക്ക് നീക്കി നിർത്തി.

“ദാ….കാണട്ടെ, നിന്റെ ശക്തി .”

അവള്‍ ഇരകണ്ട വന്യ മൃഗത്തേപ്പോലെ അഞ്ജലിയുടെ നേരേക്ക് പാഞ്ഞു ചെന്നു.
അഞ്ജലിയുടെ കഴുത്തിന് നേരെ കൈകള്‍ നീട്ടിച്ചെന്നവൾ ഞെട്ടി പിറകോട്ട് മാറി . രണ്ട് മൂന്ന് തവണ ആവർത്തിച്ച് അവൾ പിൻമാറി. ശേഷം അവിടെ ഉണ്ടായിരുന്ന ഒരു നിലവിളക്കെടുത്ത് അഞ്ജലിക്ക് നേരെ വീശി എറിഞ്ഞു . അതിവേഗത്തില്‍ വന്ന ആ നിലവിളക്ക് അഞ്ജലിക്ക് മുന്നില്‍ വായുവില്‍ നിശ്ചലമായി നിന്നു.

“എന്തേ കൊല്ലുന്നില്ലെ… “

തിരുമേനി ചിരിച്ചു കൊണ്ട് ചോദിച്ചു
“നീ ഇതിലേക്ക് കയറിക്കോളൂ… നിനക്ക് നോം ആവാസം ഒരുക്കിത്തരാം. “

“ഇല്ല ഞാന്‍ ഇവിടം വിട്ട് പോകില്ല.”

“നിന്നെ ഞാന്‍ കൊണ്ട് പോകും… “

“ഹഹ, നിന്നെക്കൊണ്ടതിന് കഴിയില്ല “

“ഇനിയും തീർന്നില്ലേ നിന്റെ വെല്ലുവിളി എങ്കില്‍ ദാ കണ്ടോ എന്റെ കാളിയുടെ ശക്തി.. “

അകിലും നെയ്യും ഹോമകുണ്ഡത്തിലെ തീ ആളിക്കത്തിച്ചു . മന്ത്രങ്ങൾ ഉരുവിട്ട് അരളിപ്പൂക്കൾ കാളീ വിഗ്രഹത്തിലേക്കർപ്പിച്ചു
“പരിമഥിത വിരോധി മണ്ഡലായൈ
പരി കലിതോത്തമ ഹസ്തികുണ്ഡലായൈ
സമരവിഹരണൈ കലോഭവത്യൈ
സവിനയമസ്തു നമോ നമോ ഭവത്യൈ”
അവസാന മന്ത്രം ഉരുവിട്ട് പരികർമികൾ കൊണ്ടുവന്ന കോഴിയുടെ കഴുത്തറുത്ത് കാളിക്ക് രക്താഭിഷേകം നടത്തി .

ഈ സമയം അവളുടെ ശക്തി ക്ഷയിച്ച് പുകച്ചുരുളുകളായി മാറി . ആ പുകച്ചുരുളുകൾ കാളീപ്രതിമയ്ക്ക് മുന്നില്‍ വെച്ച ചെമ്പ് കുടത്തിലേക്ക് കയറി . മന്ത്രങ്ങൾ ഉരുവിട്ട് ചുവന്ന പട്ട് കൊണ്ട് കുടത്തിന്റെ വായ്ഭാഗം കെട്ടി പരികർമിയെ ഏൽപ്പിച്ചു .
ഈ സമയം ഫാദർ ഗ്രിഗോറിയോസ് കുരിശ് വരച്ച് പ്രാർത്ഥനയിൽ നിന്നും വിരമിച്ചു പുറത്തേക്ക് വന്നു .

പ്രകൃതി ശാന്തമായി. ആകാശത്ത് സൂര്യന്‍ പ്രത്യക്ഷപ്പെട്ടു. മണിക്കൂറുകൾ നീണ്ട പ്രാർത്ഥനയും പൂജയും ശവക്കല്ലറയിലെ രക്ത ദാഹിയായ കൊലയാളിയെ തളച്ചു .

ആളൂർ ബ്രഹ്മദത്തൻ തിരുമേനിയും സംഘവും കുന്നിറങ്ങിയപ്പോൾ മുമ്പില്ലാത്തൊരു ശാന്തത സെന്റ് ആന്റണീസ് പള്ളിയുടെ പരിസരത്ത് കാണപ്പെട്ടു…..!!!!!