ശവക്കല്ലറയിലെ കൊലയാളി 1

ശവക്കല്ലറയിലെ കൊലയാളി 1
Shavakkallarayile Kolayaali Part 1 bY വിശ്വനാഥൻ ഷൊർണ്ണൂർ

“സെന്റ് ആന്റണീസ് ചർച്ച് “

രാജകുമാരി ടൗണിൽ നിന്നും അരക്കിലോമീറ്റർ സഞ്ചരിച്ചാൽ വശ്യമനോഹരമായ കുന്നിന്റെ മുകളില്‍ പഴമയുടെ പ്രൗഡി വിളിച്ചോതുന്ന ആ പള്ളി കാണാം .

ബ്രിട്ടീഷ് ആധിപത്യകാലത്ത് പാശ്ചാത്യവാസ്തു ഭംഗിയിൽ പൂര്‍ണമായും കരിങ്കല്‍ഭിത്തിയില്‍ പണികഴിപ്പിച്ച മനോഹരമായ ദേവാലയം . കരിങ്കല്ലിൽ തീർത്ത പടിക്കെട്ടുകൾ കയറിവേണം പള്ളിമുറ്റത്തെത്താൻ . പള്ളിയുടെ മുറ്റത്ത് ഒരു കോണില്‍ സെന്റ് ആന്റണീസ് പുണ്യാളന്റെ പഴക്കംചെന്ന ഒരു കരിങ്കല്‍ പ്രതിമ നിൽക്കുന്നുണ്ട് .

പള്ളിയുടെ ഇടതു വശത്തായി മാർബിൾ കല്ലിൽ തീർത്ത ശവക്കല്ലറകളുള്ള പഴക്കം ചെന്ന ഒരു സെമിത്തേരിയും ഉണ്ട് . ചില കല്ലറകൾക്കു മുകളില്‍ വാടിയതും വാടാത്തതുമായ പനിനീർ പൂക്കള്‍ കിടക്കുന്നു .

ഫാദർ റോസാരിയോ ,

മുപ്പത്താറിനോടടുത്ത പ്രായം,വെളുത്ത് തുടുത്ത നിറം,കൂർമ്മതയോടെ തിളങ്ങുന്ന പൂച്ചക്കണ്ണുകൾ . കട്ടികൂടിയ വില്ലു പോലെ വളഞ്ഞു നിൽക്കുന്ന പുരികകൊടികൾ സദാ ക്ലീന്‍ ഷേവ് ചെയ്ത് ഭംഗിയാക്കുന്ന മുഖം. ഇത്രയുമായാൽ ഫാദർ റോസാരിയോയെ വായിച്ചെടുക്കാൻ കഴിയും.

ഫാദർ റോസാരിയോ സെന്റ് ആന്റണീസ് ചർച്ചിൽ ചാർജ്ജെടുത്തിട്ട് ഏതാനും ദിവസങ്ങള്‍ ആവുന്നതേയുള്ളൂ . വൈദികപഠനം കഴിഞ്ഞുള്ള രണ്ടാമത്തെ പോസ്റ്റിങ്ങാണ് രാജകുമാരിയിലെ കുന്നിൻ മുകളിലെ ആ പള്ളിയില്‍ .

ഇടവകയിൽ ഭൂരിപക്ഷവുംതേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളിക്കുടുംബങ്ങളാണ് താമസം .

ജനുവരിയിലെ തണുപ്പുള്ള പ്രഭാതത്തില്‍ സൂര്യന്‍ ഉദിച്ചു പൊങ്ങി രണ്ടര നാഴിക പിന്നിട്ടിട്ടും ആ പ്രദേശങ്ങളില്‍ സൂര്യവെളിച്ചം എത്തിയിരുന്നില്ല . കോടമഞ്ഞിന്റെ കുളിരിനെ വക വെയ്ക്കാതെ കലപില ശബ്ദിച്ചു കൊണ്ട് തേയിലത്തോട്ടങ്ങൾ ലക്ഷ്യമാക്കി നടന്നു പോകുന്ന തൊഴിലാളികള്‍ .
താഴെ ടൗണിൽ നിന്നും ഫാദർ റോസാരിയോക്കുള്ള പ്രഭാതഭക്ഷണവുമായി കപ്യാർ കുഞ്ഞവറ തന്റെ ഹീറോ സൈക്കിള്‍ ആഞ്ഞ് ചവിട്ടി . കുന്നിന്റെ താഴെ എത്തിയപ്പോള്‍ സൈക്കിളിൽ നിന്നും ഇറങ്ങി കുഞ്ഞവറ ഒരു ബീഡിക്ക് തീ കൊളുത്തി സൈക്കിള്‍ തള്ളിക്കയറ്റിക്കൊണ്ടിരുന്നു .

എതിരെ വന്ന ലോറൻസ് ചോദിച്ചു

“എന്നാ ഉണ്ട് കുഞ്ഞവറ വിശേഷം “

“ഹോ . അങ്ങനെ അങ്ങു പോകുന്നു “

“മേരിക്കുട്ടിക്ക് ആലോചനയൊന്നും വന്നില്ല്യോ”