അച്ഛന്റെ ജാരസന്തതി

വിഷ്ണു ഓഫീസിൽ തിരക്കിട്ട് ജോലി ചെയ്യുമ്പോളാണ് പ്യൂൺ ഒരു കത്തുമായി അങ്ങോട്ട് വന്നത്. കൈ അക്ഷരം കണ്ടിട്ട് ആരാണ് എഴുതിയതെന്ന് ഒരു പിടിയും കിട്ടുന്നില്ല.

അയാൾ കത്ത് പൊട്ടിച്ചു മോനേ, ഞാൻ മോന്റെ അച്ഛനാ. എന്റെ മോന് സുഖമല്ലേ? എനിക്ക് തീര വയ്യ. മോൻ ഒന്നു വരുമോ? എനിക്ക് എല്ലാവരേയും കാണാൻ ഒത്തിരി കൊതിയുണ്ട്. നടക്കില്ലാന്ന് അറിയാം. എന്നാലും വെറുതേ ചോദിച്ചതാ.മോനോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. വീട്ടിൽ മുത്തശ്ശിക്കും അമ്മക്കും മോന്റെ അനിയന്മാർക്കും സുഖമല്ലേ? മോന്റെ കല്യാണം കഴിഞ്ഞു എന്ന് അറിയാൻ പറ്റി. നല്ല കുട്ടിയാണോ അവൾ? പറ്റുമെങ്കിൽ അവളേം കൊണ്ടു വരിക.
എന്ന് സ്വന്തം അച്ഛൻ.
ഒപ്പ് മാത്രം അച്ഛന്റേത്. അതിനു താഴെ അച്ഛന്റെ ഇപ്പോളത്തേ അഡ്രസ്സും. ബാക്കി എല്ലാം ആരേകൊണ്ടോ പറഞ്ഞെഴിതിച്ചത് പോലെയുണ്ട്.

അന്ന് രാത്രി വിഷ്ണു അളകയോട് പറഞ്ഞു അമ്മൂ നാളെ ഞാൻ അച്ഛന്റെ അടുത്ത് വരേ പോകുവാ. ആരോടും പറയണ്ട ഞാൻ പോകുന്ന കാര്യം.നിന്നെ ഒന്ന് കാണണമെന്നുണ്ട് അച്ഛന്.

ഏട്ടൻ പോയി വാ. അടുത്ത തവണ വീട്ടിൽ പോകുവാണെന്ന് പറഞ്ഞ് നമുക്ക് ഒന്നിച്ച് അച്ഛനേ കാണാൻ പോകാം. അയാൾ അവളോ ഒന്ന് നോക്കി. തന്റെ ആഗ്രഹത്തിൽ കവിഞ്ഞ് ഒന്നും ആശിക്കാത്തവൾ. തന്റെ പുണ്യം.

പിറ്റേന്ന് രാവിലെ അയാൾ പുറപെട്ടു. കേരളം വിട്ട് തമിഴ്‌നാടിന്റെ ഏതോ ഒരു ഗ്രാമപ്രദേശത്തിന്റെ പേരാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.

ബസ് മുന്നോട്ട് പറയുമ്പോൾ അതിനേക്കാൾ വേഗത്തിൽ അയാളുടെ ഒർമ്മകൾ പിന്നോട്ട് പാഞ്ഞു.

മുത്തശ്ശിയും അച്ഛനും അമ്മയും ഇളയ രണ്ട് സഹോദരങ്ങളും അടങ്ങിയ തന്റെ കുടുംബം. അച്ഛന് തമിഴ്നാട്ടിലേ ഏതോ ഒരു തെയില എസ്റ്റേറ്റിലാണ് ജോലി. അവിടുത്തേ മാനേജരാണ് അച്ഛൻ. സന്തോഷകരമായ ജീവിതം. മാസത്തിൽ ഒരിക്കൽ അച്ഛൻ വീട്ടിൽ വരും അന്ന് വീട്ടിൽ ഉൽസവമാണ്. എല്ലാം പെട്ടാന്നാണ് കലങ്ങി മറിഞ്ഞത്.

താൻ പത്തിലും ഇളയതുങ്ങൾ ആറിലും പഠിക്കുമ്പോളാണ് അച്ഛൻ ഒരിക്കൽ ഒരു ചെറിയ പെൺകുട്ടിയുമായി വീട്ടിൽ വന്ന് കയറിയത്. പാറി പറക്കുന്ന ചെമ്പൻ മുടി.മെലിഞ്ഞ ശരീര പ്രകൃതി. പരിചയമില്ലാത്തിടത്ത് വന്നതിന്റെ അമ്പരപ്പ് അവളുടെ കണ്ണുകളിൽ കാണാമായിരുന്നു.

അവളേ കണ്ടപ്പോൾ അമ്മയും മുത്തശ്ശിയും ചോദിച്ചു ഈ കുട്ടി ഏതാണെന്ന്. അച്ഛൻ അതിന് കൃത്യമായ മറുപടി നൽകിയില്ല. ഇവൾ എനിക്ക് മോളേ പോലെയാണെന്ന് മാത്രം പറഞ്ഞു. അതോടെ വീട്ടിലേ അന്തരീക്ഷം ആകേ മാറി. അമ്മ കരച്ചിലായി. ബഹളമായി. അമ്മാവന്മാരേയും എല്ലാ ബന്ധുക്കളേയും വിളിച്ചു വരുത്തി. എല്ലാവരും വന്ന് ചോദിച്ചപ്പോളും അച്ഛൻ അത് തന്നെ പറഞ്ഞു. ബാക്കി ഒന്നും പറയാൻ അച്ഛൻ നിന്നില്ല. അവളേ പറഞ്ഞു വിടാതെ ഇവിടെ നിൽക്കാൻ പറ്റില്ലാ എന്ന് പറഞ്ഞപ്പോൾ എനിക്ക് ഇവളേ ഉപേക്ഷിക്കാൻ വയ്യ. ഞാനും ഇറങ്ങുവാണെന്ന് പറഞ്ഞ് അച്ഛനും അവളും പടി ഇറങ്ങി.

പിന്നീട് ഒരിക്കലും അച്ഛനോ അവളോ ആ വഴിക്ക് വന്നിട്ടില്ല. അയാൾ ഓർമ്മയിൽ നിന്ന് എണീറ്റപ്പോൾ ഇറങ്ങാനുള്ള സ്ഥലം എത്തി.

അയാൾ അവിടെ ഇറങ്ങി. ചുറ്റും നോക്കി ആൾ താമസം ഉള്ള സ്ഥലം പോലെ തോന്നിയില്ല. വരണ്ടുകിടക്കുന്ന പ്രദേശം.നിറയേ കുറ്റികാടുകൾ. അയാൾ കുറച്ച് മുന്നോട്ട് നടന്നു. കുറേ ദൂരയായി ഒരു നാൽ കവല കാണാം. അയാൾ അങ്ങോട്ട് നടന്നു. അവിടെ ചെറിയ ഒരു അങ്ങാടി ഉണ്ട്. അയാൾ നേരേ അങ്ങോട്ട് നടന്നു.

അടുത്തു കണ്ട കടയിൽ അയാൾ ആ അഡ്രസ് കാണിച്ചു. അയാൾ കടയിൽ നിന്ന പയ്യനേ കൂടെ പറഞ്ഞു വിട്ടു. കുറച്ചു ദൂരം നടക്കാനുണ്ട്. വണ്ടി കൊണ്ടു വരാത്തതിൽ അയാൾക്ക് ശരിക്കും വിഷമം തോന്നി.

ഒരു അരമണിക്കൂർ നടന്നു കാണും. ഒരു ഓടിട്ട് ചെറിയ ഒരു വീട് കണ്ടു. അതിന്റെ മുൻപിൽ എത്തി ആ പൈയ്യൻ അകത്തേക്ക് നോക്കി അയ്യാ എന്ന് വിളിച്ചപ്പോൾ അകത്ത് നിന്ന് കൂടിപോയാൽ പതിനെട്ട് വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി ഇറങ്ങി വന്നു. തന്നെ കണ്ടപ്പോൾ അവളുടെ കണ്ണിൽ പരിചയ ഭാവം. അവൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു അപ്പാ വിഷ്ണുഅണ്ണൻ. അതിൻ നിന്ന് അവൾക്ക് തന്നെ നല്ല പരിയമാണെന്ന് മനസിലായി. വാ അണ്ണാ അവൾ അകത്തേക്ക് വിളിച്ചു.

തീരേ ചെറിയ വീട്. ഒരു വരാന്ത ഒരു മുറി ഒരു അടുക്കള. അത്രയേ ഉള്ളു. ടോയിലറ്റും കുളിമുറിയും പുറത്ത് മറച്ചു കെട്ടിയിരുന്നു. എങ്കിലും നല്ല വൃത്തി.

അയാൾ അകത്തേക്ക് കയറി. അകത്തേ മുറിയിൽ കട്ടിലിൽ ഒരു ക്ഷീണിച്ച കോലം‌. അച്ഛൻ ആണെന്ന് ആരും പറയില്ല. അത്രക്ക് മാറി പോയിരിക്കുന്നു. ഊർജ്ജസ്വലനായ അച്ഛന്റെ പ്രേതമാണെന്ന് പോലും പറയില്ല.

മകൻ വന്നു എന്ന് കേട്ടപ്പോൾ അയാൾ കണ്ണ് തുറന്നു. ക്ഷീണിച്ച ആ കണ്ണിൽ ഒരു തിളക്കം വീണൂ. മോനേ അയാൾ സ്നേഹത്തോടെ

വിളിച്ചു. വർഷങ്ങൾക്ക് ശേഷം അച്ഛന്റെ സ്നേഹത്തോടെ ഉള്ള വിളി. അയാൾ അച്ഛനടുത്ത് ഇരുന്നു. അച്ഛൻ അയാളുടെ കരം കവർന്നു. മോനെപ്പോൾ എത്തി? മീനൂ അണ്ണന് ചായ എടുക്കൂ കുട്ടി എന്ന് അകത്തേക്ക് നോക്കി തളർന്ന സ്വരത്തിൽ പറഞ്ഞു. എങ്കിലും ആ സ്വരത്തിൽ വല്ലാത്ത ഒരു സന്തോഷം നിഴലിച്ചിരുന്നു.

അവൾ ചായയുമായി വന്നപ്പോൾ അയാൾ പേര് ചോദിച്ചു. അവൾ മീനാക്ഷി എന്ന് പറഞ്ഞു അച്ഛൻ മീനൂ എന്ന് വിളിക്കും. അവൾ തെല്ലു നാണത്തോടെ പറഞ്ഞു.

അണ്ണൻ ഡ്രസ് മാറ് എന്ന് പറഞ്ഞ് അച്ഛനെ പഴയ ഒരു ലുങ്കിയും ഷർട്ടും എടുത്തു ത‌ന്നു. നീ പഠിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു പ്ലസ് റ്റൂ കഴിഞ്ഞ് പോകാൻ പറ്റിയില്ല. നല്ല മാർക്കുണ്ടായിരുന്നു. അപ്പോളേക്കും അച്ഛനെ സുഖമില്ലാതായി. പിന്നെ പോകാൻ പറ്റിയില്ല ഇപ്പോ മൂന്ന് വർഷം കഴിഞ്ഞു. ഒന്ന് കുഴഞ്ഞു വീണതാണ്. പിന്നെ എണീറ്റില്ല. ഒത്തിരി കാലം ഹോസ്പിറ്റലിൽ കിടന്നു. പിന്നെ ഇങ്ങ് കൊണ്ടു വന്നു.

ഇപ്പോൾ ഒന്നിനൊന്ന് വയ്യാണ്ടായി വരുന്നു. ആരും സഹായത്തിനില്ല. എന്നാലും സാരമില്ല അച്ഛനു ഒന്നും പറ്റാതിരുന്നാൽ മതിയായിരുന്നു അവൾ പറഞ്ഞി നിർത്തി.

അപ്പോൾ വീട്ടിലേ ചിലവുകൾ? അയാൾ ചോദിച്ചു ഞാൻ ഇവിടെ അടുത്തൊരു തുണി കമ്പനിയിൽ പോകുന്നുണ്ട്. അതുകൊണ്ട് ഒരു വിധം കഴിഞ്ഞു പോകാൻ പറ്റും. അവൾ പറഞ്ഞി നിർത്തി. അണ്ണൻ ഇന്ന് പോകണ്ടട്ടോ നാളെ പോകാം. അവൾ അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു.

അന്ന് അവൾ വെച്ച സാമ്പാറും തെയിർ സാദവും മീൻ കൊളമ്പും കൂട്ടി ചോറുണ്ടു. നല്ല കൈപുണ്യമുണ്ട് പെണ്ണിന് അയാൾ ഓർത്തു. അച്ഛനും നന്നായി ഭക്ഷണം കഴിച്ചു. അതു കഴിഞ്ഞ് അച്ഛന്റെ അടുത്ത് ഇരുന്നപ്പോൾ അച്ഛൻ പറഞ്ഞു മോനേ അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ല. നിന്റെ അമ്മയേ ഞാൻ വഞ്ചിച്ചിട്ടില്ല.അച്ഛൻ തുടർന്നു ഇവൾ അച്ഛന്റെ മോളല്ല. അച്ഛൻ ജോലിക്ക് നിന്ന എസ്റ്റേറ്റിലേ ഒരു പണിക്കാരത്തി ആയിരുന്നു ഇവളുടെ അമ്മ. ആരോ ചതിച്ചു അവളുടെ അമ്മ ഗർഭിണി ആയി.എല്ലാവരും കൈ ഒഴിഞ്ഞ അവളേ എനിക്ക് ഉപേക്ഷിക്കാൻ തോന്നിയില്ല. അങ്ങനെ പ്രസവം വരേ ഞാൻ അവൾക്ക് അഭയം കൊടുത്തു. പ്രസവത്തോടെ ഇവളുടെ അമ്മ മരിച്ചു. കുഞ്ഞിനേ ഉപേക്ഷിക്കാൻ തോന്നിയില്ല. മാസത്തിൽ ഒരിക്കൽ ഞാൻ അങ്ങോട്ട് വരുമ്പോൾ ഇവളേ അടുത്തുള്ള ഒരു വീട്ടിൽ

നിർത്തിയാണ് പോന്നത്. ഒരു ദിവസം അവിടുത്തേ ചെക്കൻ ഇവളേ ഉപദ്രവിക്കാൻ തുടങ്ങി അങ്ങനെയാണ് ഞാൻ ഇവളേയും കൊണ്ട് വീട്ടിൽ വന്നത്. സാവധാനം എല്ലാം പറയാം എന്ന് വിചാരിച്ചപ്പോളേക്കും നിന്റെ അമ്മ എല്ലാവരോടും പൊടിപ്പും തൊങ്ങലും വച്ച് വിളിച്ചു പറഞ്ഞു. പിന്നെ നടന്നത് എന്റെ മോനും കണ്ടതല്ലേ? അയാൾ പറഞ്ഞവസാനിപ്പിച്ചു. അപ്പോഴേക്കും വിഷ്ണുവിന്റെ കണ്ണ് നിറഞ്ഞ് ഒഴുകാൻ തുടങ്ങി.

പിറ്റേന്ന് രാവിലെ അവൾ കൊടുത്ത കട്ടൻ ചായയും ഇഡ്ഡലി സാമ്പാറും കഴിച്ച് അവിടുന്ന ഇറങ്ങുമ്പോൾ അമ്മയേയും അളകയേയും കൂട്ടി അടുത്ത് തന്നെ തിരിച്ചു വരും എന്ന് അവർക്ക് അയാൾ വാക്ക് കൊടുത്തു.

വീട്ടിൽ ചെന്ന് അമ്മയോട് അച്ഛന്റെ അടുത്ത് പോയ കാര്യം പറയുമ്പോൾ അമ്മ ദേഷ്യപെടും എന്നാണ് വിചാരിച്ചത്. എന്നാൽ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതാണ് കണ്ടത്.അച്ഛന്റെ എല്ലാ കഥകളും അറിഞ്ഞപ്പോൾ അമ്മക്ക് അച്ഛനേ കണ്ടേപറ്റു എന്നായി. പറ്റിയാൽ കൂട്ടികൊണ്ട് വരണം. ഇനി ഉള്ള കാലം ഒന്നിച്ച് കഴിയണം എന്നെല്ലാം അമ്മ പറഞ്ഞു കൊണ്ടേ ഇരുന്നു. ഞാൻ കാരണമാണ് ഇങ്ങനെ എല്ലാം സംഭവിച്ചത് എല്ലാം എന്റെ തെറ്റാണ് എന്ന് പറഞ്ഞ് കരയുന്നുണ്ടായിരുന്നു.

പിറ്റേ ആഴ്ച അമ്മയേയും അളകയേയും കൂട്ടി ആ വീടിന്റെ മുന്നിൽ വന്നിറങ്ങിമ്പോൾ വലിയ സന്തോഷം തോന്നി. മീനൂ എന്ന് വിളിച്ചപ്പോൾ മീനൂ ഇറങ്ങി വന്നു. തന്നെ കണ്ടപ്പോൾ അവൾ ഓടി വന്ന് തന്റെ മാറിൽ വീണു പൊട്ടികരഞ്ഞു. കാര്യം അറിയാതെ അന്ധാളിച്ചു നിൽക്കുമ്പോൾ മീനൂ പറയുന്നുണ്ടായിരുന്നു അപ്പാ പോയി അപ്പാ പോയി. ഇന്നേക്ക് നാല് ദിവസമായെന്ന് പറഞ്ഞപ്പോൾ പൊട്ടികരയാൻ മാത്രമേ കഴിഞ്ഞുള്ളു.

പിറ്റേന്ന് മീനാക്ഷിയേകൂട്ടി ഇറങ്ങുമ്പോൾ അമ്മയുടെയും അളകയുടേയും ഇടയിൽ മീനാക്ഷി ഇരുന്നു. അമ്മ അവളേ തന്നോട് ഒന്നൂടി ചേർത്ത് പിടിച്ചു ഇനി ഒരിക്കലും തനിച്ചാല്ലില്ലാ എന്ന് ഉറപ്പ് കൊടുക്കുന്നത് പോലെ.