ചെന്താരകം

“ഇതിലെ കഥയും,കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്…മറിച്ച് യാഥാർഥ്യമാണെന്ന് തോന്നിയാൽ കുറ്റം പറയാനാകില്ല…!!

ചെന്താരകം
Author : സജി.കുളത്തൂപ്പുഴ

“അല്ല ആരിത് ഭദ്രേട്ടനോ…ജില്ലാ സെക്രട്ടറി ആയശേഷം ഇങ്ങോട്ടുള്ള വഴിയൊക്കെ ഓർമ്മയുണ്ടോ സഖാവേ…!!

അതിനുള്ള മറുപടി ജാള്യത നിറഞ്ഞൊരു ചെറുചിരി മാത്രമായിരുന്നു.

” അമ്മേ…ദേ, ഭദ്രേട്ടൻ വന്നിരിക്കുന്നു…!

വിശ്വനാഥൻ അകത്തേക്ക് നോക്കി വിളിച്ചു…!

” ടീച്ചറെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട ഭദ്രാ…ഞാനിപ്പോൾ വന്നത് നിന്നെ കാണാൻ വേണ്ടി മാത്രമാണ്…!!

“എന്നെ കാണാനോ…?

വിശ്വൻ അതിശയം കൂറി.

“അതെ…,നിന്നെ കാണാനായി തന്നെ..!

“ഫോണിലൊന്ന് വിളിച്ചിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് വന്ന് കണ്ടേനേയല്ലോ ഭദ്രേട്ടാ…!

“വിളിച്ചാൽ നീ വരുമെന്നറിയാം…പക്ഷേ എനിക്ക് കാണേണ്ടവരെ അങ്ങോട്ട് പോയി കണ്ടാണ് ശീലം….!

അതിലൊരു താക്കീതിന്റെ ധ്വനിയുണ്ടായിരുന്നോ ?

“ശാരീ….കട്ടനെടുക്ക്…അല്പം ഏലത്തരി കൂടിയിട്ടോ…മധുരവും കുറച്ച് മതി.

“അപ്പോ നീ എന്റെ ശീലങ്ങളൊന്നും മറന്നില്ല അല്ലേ ?

“മറക്കാൻ ഞാൻ ‘സഖാവ് ഭദ്ര’നല്ലല്ലോ ഏട്ടാ…!!

ഭദ്രൻ ആ മറുപടിക്ക് മുന്നിലൊന്ന് ചൂളി.

“വിശ്വാ…വീട്ടിൽ കേറി വന്നവരോട് തറുതല പറയേ….അതും ഏട്ടനോട്…?

അതും പറഞ്ഞുകൊണ്ട് ശാരദ ടീച്ചർ ഉമ്മറത്തേക്ക് വന്നു.

“അവൻ പറഞ്ഞോട്ടെ അമ്മേ… അതിനുള്ള അധികാരമുണ്ടല്ലോ അവന്..എന്റെ ഗുരുനാഥന്റെ മോനല്ലേ…അതിരിക്കട്ടെ, അമ്മയുടെ മുട്ടുവേദന എങ്ങിനെയുണ്ട്…?

“അതിനൊരു മാറ്റവുമില്ല ഭദ്രാ…സർജറിയ്ക്ക് ശേഷവും വലിയ കുറവൊന്നും പറയാനില്ല.അതിനി എന്നെയും കൊണ്ടേ പോവൂ.എന്താ മോനേ വിശേഷിച്ച് ഈ വഴിക്കൊക്കെ…?

“ഒന്നുമില്ലമ്മേ ഇലക്ഷനൊക്കെ അടുത്തുവരികയല്ലേ.ഇതുവഴി പോയപ്പോഴൊന്ന് കേറിയിട്ട് പോകാമെന്ന് കരുതി.

ശാരി കൊണ്ടുവന്ന കട്ടൻ ചായ ഒരിറക്ക് കുടിച്ച് ഗ്ലാസുമായ് മെല്ലെയെഴുന്നേറ്റു.

” വിശ്വാ…വാ നമുക്ക് പുറത്തോട്ടിരിക്കാം.

വിശ്വന്റെ മറുപടിക്ക് കാക്കാതെ അയാൾ പടവുകളിറങ്ങി…പിന്നാലെ വിശ്വനും.

വയലിന് കരയിലുള്ള വിശാലമായ പറമ്പിലാണ് വീടിരിക്കുന്നത്…ഈ ഗ്രാമത്തിൽ പാർട്ടിയെ കെട്ടിപ്പടുത്ത ബാലകൃഷ്ണൻ എന്നറിയപ്പെട്ടിരുന്ന സഖാവ് ബാലന്റെ തറവാട്.

തണുത്ത കാറ്റിൽ മുടിയിഴകൾ അനുസരണക്കേട് കാട്ടുന്നുണ്ടായിരുന്നു.കുളിർ കാറ്റേറ്റിട്ടും ഭദ്രന്റെ മുഖത്തെ പിരിമുറുക്കത്തിന് അയവ് വന്നില്ല.ഗൗരവമുള്ള എന്തോ ഒന്നിനാണ് വലിയ ഇടവേളയ്ക്ക് ശേഷം സഖാവ് “വേലിക്കൽ ഭദ്ര’ന്റെ ഈ വരവെന്ന് വിശ്വൻ ഊഹിച്ചു.

“വിശ്വാ..നീയും അങ്ങാടിയിലെ ചില ചെക്കന്മാരും ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാൻ പോണൂന്ന് കേട്ടല്ലോ..നേരാണോ…?

പൂമുഖത്തിരുന്നപ്പോൾ സംസാരിച്ച ആളല്ല ഇപ്പോൾ തന്നോട് സംസാരിക്കുന്നതെന്നവന് തോന്നി.മുഖത്തെ പിരിമുറുക്കം വാക്കുകളിലുമുണ്ടായിരുന്നു.

“കേട്ടതിൽ പകുതി നേരും…പകുതി പൊളിയുമാണ്.

” ഉം…ഭദ്രൻ ഒന്നമർത്തി മൂളി.

” ഇപ്പോ…പാർട്ടിയോട് എതിർപ്പ് തോന്നാൻ മാത്രം എന്താ കാരണം…?

“പാർട്ടിയോടല്ല സഖാവേ എനിക്കെതിർപ്പ്…പാർട്ടിയിൽ കടന്നുകൂടിയ പുത്തനാശയങ്ങളോടാണ്..!

വിശ്വൻ തന്റെ നയം വ്യക്തമാക്കി.

“ആധുനിക വത്കരണത്തിന്റെ ഈ കാലത്ത് ജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും…!!

ഭദ്രൻ തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു.

“വിട്ടുവീഴ്ചകളല്ല വീഴ്ചകൾ മാത്രമാണ് സഖാവേ…നേതാക്കന്മാർക്ക് പാർട്ടി വെറും ജീവിതോപാധി മാത്രമായിരിക്കാം.പക്ഷേ… എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് ആശയും,ആവേശവുമാണ്.അതിൽ വെള്ളം ചേർക്കുന്നതിനെ ന്യായീകരിക്കാനും,സമരസപ്പെടാനും ഞാൻ മറ്റു പാർട്ടിക്കാരനല്ല സഖാവാണ്..തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടുന്ന നെഞ്ചിൽ നേരുള്ള സഖാവ്…!!

സഖാവ് വിശ്വനിൽ നിന്ന് വാക്കുകൾ ചിതറി വീണു..

“സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണോ വിശ്വാ പുതിയ പാർട്ടി പ്രഖ്യാപനം ?

” എന്റെ പോരാട്ടം സ്ഥാനമാനങ്ങൾ നേടിയെടുക്കാനല്ല…പാർട്ടിക്ക് ജന മനസിലെ സ്ഥാനം നഷ്ടമാകാതിരിക്കാൻ വേണ്ടിയാണ്…പിന്നെ സ്ഥാനമാനങ്ങളുടെ കണക്ക് പറയുമ്പോൾ കുറച്ച് പിറകിലേക്ക് പോകേണ്ടിവരും…സഖാവ് ബാലന്റെ കാലത്തിലേക്ക്…ഒരായുസ്സ് മുഴുവൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച എന്റെ അച്ഛന് എന്ത് സ്ഥാനമാണ് നൽകിയിട്ടുള്ളത്…?അല്ല…അദ്ദേഹത്തിന് അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല.എന്നിട്ടും പാർട്ടി നിർബന്ധിച്ചപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം സ്ഥാനാർത്ഥിയായി.സ്വന്തം ചിത്രം പതിച്ച പോസ്റ്ററുകളിലെ പശയുണങ്ങുന്നതിന് മുന്നേ അദ്ദേഹത്തെ പിൻവലിച്ച് മറ്റൊരാളെ നിർത്തിയതിന് പിന്നിൽ അച്ഛന്റെ അരുമ ശിഷ്യനും,ജില്ലയിൽ പാർട്ടിയുടെ അതികായനുമായ അങ്ങാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അച്ഛന്റെ മനസ് വല്ലാതെ നൊന്തിരിക്കണം സഖാവേ…അന്ന് പ്രവർത്തകർക്കിടയിൽ വലിയ എതിർപ്പുണ്ടായപ്പോൾ അദ്ദേഹം തന്നെ നേരിട്ടിറങ്ങി പ്രചാരണവും നയിച്ച്,പാർട്ടി സ്ഥാനാർത്ഥിയെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുകയും ചെയ്തു.അന്ന് പാർട്ടിക്ക് സഖാവ് ബാലൻ നല്ലവൻ… ത്യാഗി…ആശയ വ്യതിയാനങ്ങളെയും,തെറ്റായ നയങ്ങളെയും ചോദ്യം ചെയ്യാനാരംഭിച്ചപ്പോൾ…പാർട്ടിക്ക് അനഭിമാനിതനായി…കടൽ കിഴവന്റെ ജല്പനങ്ങളെന്ന് പറഞ്ഞ് നിങ്ങൾ പുച്ഛിച്ച് തള്ളി.പാർട്ടിക്ക് ഈ മണ്ണിൽ മേൽവിലാസമുണ്ടാക്കിത്തന്ന
ആ ധീര സഖാവിന്റെ മൃദദേഹത്തോട് പോലും പാർട്ടി അനാദരവ് കാട്ടി..ജനപ്രതിനിധികളോ,പാർട്ടി നേതൃത്വമോ എന്തിന് കൂടെ കൊണ്ടുനടന്ന് വളർത്തിയ അരുമ ശിഷ്യനായ അങ്ങുപോലും അന്ത്യോപചാരമർപ്പിക്കാൻ എത്തിയില്ല…അദ്ദേഹത്തിന് കിട്ടേണ്ടിയിരുന്ന സ്ഥാനമാനങ്ങൾ മറ്റുള്ളവർക്ക് വാങ്ങി കൊടുത്തത്തിലുള്ള പശ്ചാത്താപം കൊണ്ട് കൂടിയാണോ എന്നെനിക്കറിയില്ല…!!