നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 1

നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 1
Nashtta pranayathinte oormakku Part 1 | Writter by Admirer

ഏഴാം ക്ലാസ്സിലേക്കാണ് ഞാൻ ആ പള്ളിക്കൂടത്തിൽ ആദ്യം വന്നുചേർന്നത്. അതിനുമുൻപ്‌ വരെ തലസ്ഥാനനഗരിയിലെ ഏറ്റവും പേരുള്ള പള്ളിക്കൂടത്തിൽ ആണ് പഠിച്ചത്. അച്ഛന്റെയും അമ്മയുടേയും ജോലിത്തിരക്കുകളിൽ നാട് എന്നും എനിക്ക് അന്യമായിരുന്നു.

അച്ഛന്റെയും അമ്മയുടെയും അകാല വിയോഗം കൂടി ആയപ്പോൾ ഞാനും എന്റെ പേര് ശ്രീരാഗ്, അനുജത്തി ശ്രീലേഖയും വല്യച്ഛന്റെ വീട്ടിലെ അന്തേവാസികളായി.

റാന്നി എന്ന കൊച്ചു സുന്ദരിയായിരുന്നു വല്യച്ഛന്റെ നാട്. അവിടുത്തെ പുതിയ ജീവിതം ഞങ്ങൾക്ക് ഏറെ ആശ്വാസമേകുന്നതായിരുന്നു. വല്യച്ചന്റെയും വല്യമ്മയുടെയും സ്നേഹത്തിൽ ഞങ്ങളുടെ മാതാപിതാക്കളുടെ വിയോഗ ദുഃഖം ഞങ്ങൾ മറന്നു. വല്യച്ഛന് രണ്ടു മക്കൾ, രതീഷ് ചേട്ടനും രമച്ചേച്ചിയും. രണ്ടുപേർക്കും ഞങ്ങളെ വലിയ കാര്യമാണ്.

അങ്ങനെ ഞങ്ങളുടെ സ്കൂൾ ജീവിതം ആരംഭിച്ചു. പുതിയ പള്ളിക്കൂടം, പുതിയ കൂട്ടുകാർ തലസ്ഥാനനഗരിയിൽ പത്രാസുള്ള പള്ളിക്കൂടങ്ങളിലേക്കാളും സ്നേഹം നിറഞ്ഞ അധ്യാപികാധ്യാപകർ. എന്തോ മനസിന് ഒരുപാടു സന്തോഷം തോന്നി. അനുജത്തി അഞ്ചാം ക്ലാസ്സിലാണ്, ഞാൻ ഏഴിലും. രണ്ടു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ എങ്കിലും അവൾ എനിക്കെന്റെ മകളെപ്പോലെയാണ്.

അങ്ങനെ ആദ്യനാളുകൾ അടിപൊളിയായി കടന്നുപോയി. പഠിത്തവും കളിയുമായി നാളുകൾ കടന്നുപോയി. ഒരു ദിവസം കള്ളനും പോലീസും കളിക്കുന്നതിനിടയിലുള്ള ഓട്ടത്തിലാണ് ഞാൻ ഒരു പെൺകുട്ടിയെ ഇടിച്ചിടുന്നത്. എന്റെ അതെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് മോനിഷ. ആള് നല്ലൊരു കലാകാരിയാണ് കേട്ടോ… അങ്ങനെ അവളുടെ പേര് ചേർത്ത് കൂട്ടുകാർ കളിയാക്കാനും തുടങ്ങി പക്ഷെ എനിക്ക് പ്രേമം പഞ്ചാരയടി അങ്ങനെ ഒരു വികാരവും ഇല്ലായിരുന്നു. പക്ഷെ മറ്റുള്ളവർക്കുവേണ്ടി ഹംസത്തിന്റെ പണി ഒരുപാടു ചെയ്തിട്ടുമുണ്ട്.

അങ്ങനെ കലോത്സവം ഞങളുടെ സ്കൂളിൽ തുടങ്ങുന്നതായി അറിയിപ്പ് വന്നു. രണ്ടുദിവസത്തെ പരിപാടിയാണ് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ പങ്കെടുക്കുന്നതനുസരിച്ചു സമയം നീളുകയോ ചുരുങ്ങുകയോ ചെയ്യും.

ഞങ്ങളുടെ ക്ലാസ്സ്‌ടീച്ചർ സുഷമ ടീച്ചർ ഒരു നിബന്ധന വച്ചു. 32 കുട്ടികളുള്ള ഞങ്ങളുടെ ക്ലാസ്സിൽ നിന്നും കുറഞ്ഞത് 12 പേരെങ്കിലും പങ്കെടുക്കണം.അങ്ങനെ ഞാനും നിർബന്ധിതനായി. മിമിക്രിയും പാട്ടും കഥാപ്രസംഗവും പദ്യപാരായണവും എന്നുവേണ്ട സകലമാനപരിപാടിക്കും എന്റെ പേരും എഴുതപ്പെട്ടു. ഭാഗ്യം ഡാൻസ് കളിക്കാനറിയാത്തതുകൊണ്ടു അതിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അതിനും പരമാവധി ടീച്ചർ പരിശ്രമിച്ചു നോക്കി… പക്ഷെ ഞാനൊരു മമ്മൂട്ടീ ആരാധകനാണേയ്….

എന്തായാലും കലോൽത്സവം കഴിഞ്ഞതോടെ ഞാൻ ആ പള്ളിക്കൂടത്തിൽ അറിയപ്പെടുന്ന കലാകാരനായി. കലാപ്രതിഭ പട്ടം എനിക്ക് കിട്ടി…. വളരെ പെട്ടെന്ന് തന്നെ എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറുകയും ചെയ്തു. വാർഷികപരീക്ഷ കഴിഞ്ഞു പള്ളിക്കൂടം അടച്ചു. ഞങ്ങൾ മധ്യവേനൽ അവധി ശരിക്കും ആഘോഷിച്ചു.

അവധികഴിഞ്ഞു പുതിയ അധ്യയനവര്ഷം സമാഗതമായി. മഴയുടെ അകമ്പടിയോടെ പുതിയ ക്ലാസും പാഠപുസ്തകങ്ങളും അറിവുകളുമായി നടക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ്. സ്കൂൾ ലീഡർ ക്ലാസ് ലീഡർ മോണിറ്റർ തുടങ്ങിയ തസ്കിതകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ക്ലാസ്സ്‌ലീഡർ സ്ഥാനത്തേക്ക് ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു, തുടർന്ന് സ്കൂൾലീഡർ സ്ഥാനത്തേക്കും. പിന്നെ അവിടെ എന്റെ തേർവാഴ്ചയായിരുന്നു.

അങ്ങനെ ആ അധ്യയന വർഷവും കൊഴിഞ്ഞു, ആ അവധിക്കായിരുന്നു രമച്ചേച്ചിയുടെ കല്യാണം. അളിയൻ ബാങ്ക് മാനേജർ ആണ്. അങ്ങനെ ചേച്ചി കല്യാണം കഴിച്ചു പോയപ്പോൾ മുതൽ മനസിനെന്തോ ഒരു വേദന.. നാളെ എന്റെ ലേഖയെയും ഞാൻ പിരിയേണ്ടി വരുമല്ലോ എന്ന്  ഓർത്തതുകൊണ്ടായിരുന്നു അത്. മെല്ലെ മെല്ലെ മനസിനെ പാകപ്പെടുത്തിയെടുത്തു ഞാൻ.

അടുത്ത അധ്യയനവർഷം ഒൻപതാം ക്ലാസ്സിൽ എനിക്ക് ട്യൂഷൻ ഏർപ്പെടുത്തിയിട്ടുണ്ട് വല്യച്ഛൻ. രാവിലെ 7.30 നു ട്യൂഷൻ. അങ്ങനെ ഞാന് ട്യൂഷൻക്ലാസ്സിൽ പോയിത്തുടങ്ങി. രാവിലെ ക്ലാസ് കഴിഞ്ഞു മഴച്ചാറ്റൽ നനഞ്ഞ് സ്കൂളിലേക്ക് പോകുമ്പോഴാണ് പുറകിൽ നിന്നൊരു ശബ്ദം “എസ്ക്യൂസ്‌ മി, ഇത്തിരി സൈഡ് തരാവോ??” ഞാൻ തിരിഞ്ഞു നോക്കി കരിമഷി നീട്ടിയെഴുതിയ കണ്ണുകളുള്ള ഒരു ശാലീന സുന്ദരി, ഞാൻ വഴിമാറിക്കൊടുത്തു ചന്ദനത്തിന്റെ സുഗന്ധം വിതറി അവൾ ഓടിപ്പോകുമ്പോൾ നീളന്മുടി അവളുടെ നിതംബത്തിൽ തട്ടിക്കളിച്ചുകൊണ്ടിരുന്നു. ആരാണവൾ….?? ഞാൻ എന്നോട് തന്നെ ചോദിച്ചു….

എന്റെ അന്തംവിട്ട നോട്ടം കണ്ടിട്ടാവും എന്റെ കൂട്ടുകാരൻ മനീഷ് എന്നോട് പറഞ്ഞത്: “അധികം വെള്ളമിറക്കേണ്ട.. അതൊരു നമ്പൂതിരിക്കുട്ടിയാണ്, അച്ഛനും ആങ്ങളമാരുംകൂടെ നിന്റെ നെഞ്ചത്ത് പൊങ്കാലയിടും”.  അവനെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ചു ഞാൻ ക്ലാസിലേക്കു നടന്നു… അപ്പോഴും മഴ ചാറിക്കൊണ്ടിരുന്നു…. എന്റെ മനസിലും….

അവൾ ആരാണെന്നറിയാൻ എന്റെ മനസ് കൊതിച്ചുകൊണ്ടിരുന്നു. മനുവിനോട് (മനീഷിനെ അങ്ങനെയാണ് ഞങ്ങൾ വിളിക്കാറ്‌) ചോദിയ്ക്കാൻ ഒരു മടി… ആ തെണ്ടി പാട്ടാക്കിയാലോ…. ഇതുവരെ ഉണ്ടാക്കിയെടുത്ത സൽപ്പേര് അവൻ ഒറ്റ നിമിഷം കൊണ്ട് അരച്ച് കടുക് വറക്കും. പിന്നെയെന്താണൊരു വഴി…… ഞാൻ എന്നോട് തന്നെ ചോദിച്ചു….

അടുത്ത ദിവസം പതിവിലും സന്തോഷത്തോടെയാണ് ഞാൻ ട്യൂഷന് എത്തിയതി… കുറുക്കുവഴി ഇറങ്ങി റോഡ് ക്രോസ്സ് ചെയ്തു ട്യൂഷൻ സെന്ററിലേക്കു നടക്കുമ്പോൾ വീണ്ടും ആ പഴയ വിളി… “എസ്ക്യൂസ്‌ മി…” ഞാൻ തിരിഞ്ഞു നോക്കി… അതവളാണ്… അതെ… അവൾ എന്റെ അടുത്തേക്ക് പതുക്കെ നടന്നടുക്കുന്നു. ചെറിയ ഒരു കുളികാറ്റുവീശി മഴ പൊടിഞ്ഞു തുടങ്ങി.

അവൾ അരികിലെത്തി ചോദിച്ചു…”ഇന്നലെ കണ്ടപ്പോൾ ചോദിക്കാൻ പറ്റീല്യട്ടോ, പേര് ശ്രീരാഗ് ആണെന്നറിയാം. എവിടെയാ ഇതിനുമുൻപ് പഠിച്ചത്..???.. ആകെ അന്തംവിട്ട നിന്ന ഞാൻ ഒന്ന് പരുങ്ങി, ഒരു അന്യ പെൺകുട്ടിയോട് അതും മനസ്സിൽ എന്തോ ഒന്ന് തോന്നിയ കുട്ടിയോട് സംസാരിക്കുന്നതു ആദ്യമായിട്ടാണ്. “എന്റെ… ഞാൻ…എന്നെ എങ്ങനെ അറിയാം..?? ” ഞാൻ ചോദിച്ചു. “വെളിച്ചപ്പാടിനെ എല്ലാവര്ക്കും അറിയാം, വെളിച്ചപ്പാടിന് ആരെയും അറിയില്ലല്ലോ അല്ലെ..??, സ്കൂളിലെ സകലകലാവല്ലഭനെ അറിയാത്തവർ ആരെങ്കിലുമുണ്ടോ…” അവളെന്നെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ എന്തോ വളരെ സന്തോഷം തോന്നി….

എങ്കിലും കളിയാക്കേണ്ട എന്ന് പറഞ്ഞു ഞാൻ നടക്കാൻ തുടങ്ങി.  “ഞാൻ 9C യിലാണ്, ഇയാള് 9A യിൽ അല്ലെ..എനിക്കറിയാം.. ട്യൂഷൻ ക്ലാസ്സിൽ വച്ച് എന്നെ കണ്ടിട്ടില്ലേ…?? നമ്മൾ ഒരേ ക്ലാസ്സിൽ ആണ്?? എന്ന് പറഞ്ഞുകൊണ്ട് എന്റെയൊപ്പം നടക്കാൻ തുടങ്ങി… ഇവളിതെല്ലാം അറിഞ്ഞു വച്ചിരിക്കുകയാണോ…?? ഒരേ ക്ലാസ്സിൽ പഠിച്ചിട്ടും എന്തെ ഞാൻ കണ്ടില്ല… എന്നൊക്കെ ചിന്തിച്ചുകൊണ്ട് ഞാൻ നടന്നു…

രണ്ടുമൂന്നു മിനിറ്റ് നടക്കണം ട്യൂഷൻ സെന്ററിലേക്ക്… അവൾ വായ് തോരാതെ എന്തൊക്കയോ പറയുന്നുണ്ട്.. പക്ഷെ ഒനിന്നും ഞാൻ മറുപടി പറഞ്ഞില്ല…. പെട്ടെന്ന് ചിന്തയിൽ നിന്ന് ഉണർന്ന ഞാൻ ചോദിച്ചു… “നല്ലയാളാ.. ഇങ്ങോട്ടു വന്നു എന്നെ പരിചയപ്പെട്ടു പേര് പറഞ്ഞില്ലാലോ”.. അവൾ മുഖമുയർത്തി എന്നെ നോക്കിയിട്ടു ഒരു ചെറിയ ചമ്മലോടെ പറഞ്ഞു… “സോറി ഞാൻ.. എന്റെ പേര് അർച്ചന, അർച്ചന നമ്പൂതിരി”. “നമ്പൂതിരി അച്ഛനാണോ..??” എന്റെ ചോദ്യത്തിന് അതെ സ്പീഡിൽ തന്നെ അവള് പറഞ്ഞു… “ഭയങ്കര തമാശക്കാരനാണെന്നു തോന്നുന്നല്ലോ..” അങ്ങനെ ഞങ്ങൾ ട്യൂഷൻ സെന്ററിലേക്ക് എത്തി.. ഞങ്ങളുടെ വരവ് നോക്കി വായിനോക്കി മനു അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

എടാ കോപ്പേ.. നീ ഇവളെ വളച്ചോ…?? എന്ന് അതിശയത്തോടെ ചോദിക്കുന്ന മനുവിന്റെ മുഖം നടപ്പോൾ ചിരിയാണ് വന്നത്…. ദൈവമേ ഒരു പെണ്ണിന്റെ കൂടെ നടന്നു വന്നാൽ ഉടനെ വളയുമോ..???

അവളെന്നെ പരിചയപ്പെടാൻ വന്നതാടാ… ഞാൻ പറഞ്ഞു…

പിന്നേ പരിചയപ്പെടാൻ നീ കൊച്ചി രാജാവിന്റെ കൊച്ചുമോനല്ലേ…. അവൻ എന്നെ കളിയാക്കി….

പിന്നീടുള്ള ദിനങ്ങളിൽ പഠിക്കാൻ പോകുന്നത് ശരിക്കും അവളെ കാണാൻ മാത്രമായിരുന്നു… ഒരു ദിവസവും അവധി എടുക്കാതെ ഞാൻ ദിവസവും ഈ പ്രക്രിയ തുടർന്നുകൊണ്ടിരുന്നു.. ശനിയും ഞായറും ഓരോ നിമിഷവും യുഗം പോലെ തള്ളി നീക്കി…

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ ക്ലാസ് ടീച്ചർ പ്രസവാവധിക്കു പോയി… ഞങ്ങൾക്ക് അവളുടെ ക്ലാസ്സിലേക്ക് പോയിരിക്കേണ്ടി വന്നു.. ദിവസവും അവളുടെ നോട്ടവും സംസാരവും എന്നെ അവളിലേക്ക്‌ കൂടുതൽ അടുപ്പിച്ചു…

പക്ഷെ എന്തുകൊണ്ടോ ഒരിക്കൽ പോലും അത് അവളോട് തുറന്നു പറയാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് ഞാൻ മനുവിന്റെ സഹായം തേടിയത്. അവന്റെ വീടിനടുത്തുള്ള ഒരു കുട്ടി അവളുടെ ക്ലാസിലുണ്ട്. അവൾ വഴി അച്ചുവിനെ കാര്യങ്ങൾ അറിയിക്കാമെന്ന് അവൻ വാക്കും തന്നു…. മനസ്സിൽ അവളുടെ ഉത്തരം എന്താണെന്ന് അറിയാനുള്ള ആകാംഷയുമായി ഞാൻ അവനോടു നന്ദി പറഞ്ഞു വീട്ടിലേക്കു പോയി….