കനല്‍ പൂക്കള്‍

കനല്‍ പൂക്കള്‍
Story : Kanalppokkal Author : വിശ്വനാഥൻ ഷൊർണ്ണൂർ

ഒഴിവു ദിവസത്തിന്റെ ആലസ്യത്തില്‍ കിടക്ക വിട്ടെഴുന്നേൽക്കാൻ മടിച്ച് അന്തേരിയിലെ ഇരുപത്തിനാലാം നമ്പര്‍ ഫ്ലാറ്റില്‍ കിടക്കുമ്പോഴാണ് അടുത്ത് കിടന്ന മൊബൈല്‍ ശബ്ദിച്ചത് . ആരായിരിക്കും ഇപ്പോള്‍ ഭാര്യയാവില്ല അവള്‍ക്ക് കൃത്യമായി അറിയാം ഉറങ്ങി എഴുന്നേൽക്കുന്ന സമയം .

ഉറക്കം വിട്ടുമാറാത്ത കണ്ണുകള്‍ കൊണ്ട് തപ്പി പിടിച്ചെടുത്ത മൊബൈലിലേക്ക് നോക്കുമ്പോള്‍ പരിചയമില്ലാത്ത ഒരു നമ്പറാണ് ഡിസ്പ്ലയിൽ തെളിഞ്ഞു കാണുന്നത് . കിടന്നുകൊണ്ട് തന്നെ ഫോണ്‍ എടുത്ത് ചെവിയോട് ചേര്‍ത്ത് പിടിച്ച്
ഹലോ എന്ന് പറഞ്ഞു അപ്പോള്‍ അപ്പുറത്ത് നിന്നും മുത്തുകൾ വീണു ചിതറുന്ന ശബ്ദത്തില്‍

“ഹലോ , വിശ്വേട്ടനല്ലേ ?

“അതേ വിശ്വനാണ് , കുട്ടി ആരാണ് ?

“ഞാൻ സംഗീതയാണ് വിശ്വേട്ടാ “

” ഹോ …നീയായിരുന്നോ ?

അപ്പോഴാണ്‌ ഓർത്തത് ഇന്നലെ രാത്രി ചാറ്റിൽ വന്നപ്പോള്‍ നമ്പര്‍ കൊടുത്തകാര്യം

“അതേ വിശ്വേട്ടാ ഞാന്‍ തന്നെയാണ് ഇതാണ് എന്റെ നമ്പര്‍ , വിശ്വേട്ടൻ ഇന്ന് ഫ്രീയാണോ?

“പ്രത്യേകിച്ച് ഇന്ന് പറയത്തക്ക തിരക്കൊന്നും ഇല്ല “

“എങ്കിൽ വൈകീട്ട് ഒന്ന് നേരിട്ട് കാണാമോ എനിക്ക് വിശ്വേട്ടനോട് ചിലകാര്യങ്ങൾ പറയാനുണ്ട് “

“അതിനെന്താ വൈകീട്ട് അന്തേരിയിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ മുൻവശത്തുള്ള തമിഴന്റെ കോഫി ഷോപ്പില്‍ ഞാനുണ്ടാവും അവിടെ വന്നാല്‍ മതി”

ശരി എന്ന് പറഞ്ഞു ഫോണ്‍ വെച്ചപ്പോൾ മനസ്സില്‍ ചിന്ത മുഴുവന്‍ എന്തിനായിരിക്കും സംഗീത കാണണം എന്ന് പറഞ്ഞത് എന്നായിരുന്നു.

‍ സംഗീതക്ക് പറയുവാനുള്ളത് എന്തായിരിക്കും എന്ന ചിന്തയില്‍ മനസ്സ് ഉടക്കി നിന്നു

“സംഗീത”

പുതിയ നോവല്‍ എഴുതി കൊണ്ടിരിക്കുമ്പോഴാണ് അവിചാരിതമായി സംഗീതയെ പരിചയപ്പെടുന്നത്. പതിവ് പോലെ ചില പോസ്റ്റുകള്‍ വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചാറ്റ് ബോക്സിൽ പുതിയ നോവലിന് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് ഒരു മെസേജ് കണ്ണില്‍ പെട്ടത് . നന്ദി വാക്കുകളില്‍ ഒതുക്കി പിന്തിരിയാൻ നോക്കുമ്പോഴാണ് സാറിനെ ഒന്ന് പരിചയപ്പെടുന്നതിൽ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ച് അടുത്ത മെസേജ് വരുന്നത് .

“അതിനെന്താ പരിചയപ്പെടാലോ . പിന്നെ ഈ സാര്‍ എന്ന വിളി അതൊരു തരം അരോചകമാണ് അർഹിക്കാത്തത് സ്വീകരിക്കുന്ന തരത്തിലുള്ള ഒരുതരം നിസഗ്ഗത .”

“പിന്നെ എന്ത് വിളിക്കണം “

“വിശ്വൻ എന്നു വിളിച്ചോളൂ”

“എങ്കിൽ ഞാന്‍ വിശ്വേട്ടൻ എന്ന് വിളിക്കട്ടേ, എനിക്ക് സഹോദരൻമാരില്ല ഞാന്‍ ഏട്ടാ എന്ന് വിളിച്ചോട്ടെ “

“അതിനെന്താ കുട്ടി വിളിച്ചോളു”

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ പറഞ്ഞു അവളുടെ പേര് സംഗീത എന്നാണെന്നും നാട് കോട്ടയത്താണെന്നും മുബൈ ഈസ്റ്റ് അന്തേരിയിലെ സെവൻ ഹിൽസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സായി ജോലി നോക്കുന്നു എന്നും പറഞ്ഞപ്പോള്‍ ഞാനും അന്തേരിയിലുണ്ടല്ലോ എന്ന് പറഞ്ഞു .

അതിനു ശേഷം ഇന്നലെയാണ് അവള്‍ വീണ്ടും ചാറ്റിൽ വരുന്നത് വിശേഷങ്ങളും പുതിയ നോവലിനെ പറ്റിയുള്ള അഭിപ്രായങ്ങളും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവള്‍ നമ്പര്‍ വാങ്ങിയത് .

വീണ്ടും ഉറക്കിലേക്ക് വഴുതി മാറുമ്പോഴും എന്തായിരിക്കും സംഗീതക്ക് എന്നോട് സംസാരിക്കാനുള്ളത് എന്നത് ചിന്തയില്‍ കിടന്ന് തിളച്ചു മറിയുന്നുണ്ടായിരുന്നു..

ഉച്ച ഭക്ഷണം കഴിഞ്ഞുള്ള ഉറക്കം എഴുന്നേറ്റ് കുളിച്ച് വസ്ത്രം ധരിച്ച് പുറത്തേക്കിറങ്ങി . ആദ്യം കിട്ടിയ ടാക്സിയിൽ ഈസ്റ്റ് അന്തേരിയിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിനു മുന്നിലെ തമിഴന്‍ സ്വാമിയുടെ കോഫി ഷോപ്പിലേക്ക് യാത്ര തിരിച്ചു .

ടാക്സി നിറുത്തി കാഷ് കൊടുത്തു കോഫി ഷോപ്പിലേക്ക് കയറുമ്പോൾ കാഷ്കൗണ്ടറിൽ ഇരുന്ന സ്വാമിയണ്ണൻ പറഞ്ഞു

“വിശ്വാ … ഉന്നെ കേട്ട് അന്ത പാപ്പ വന്തിറ്ക്ക്”

“എങ്കെ സ്വാമിയണ്ണാ ….?

“അങ്കെ ഉക്കാന്തിട്ടാ , യാര് അന്ത പാപ്പാ ഊര്കാരിയാ “

അതെ എന്ന് മറുപടി കൊടുത്ത് സ്വാമി ചൂണ്ടി കാണിച്ച കോഫി ഷോപ്പിന്റെ കോണിലേക്ക് നോക്കുമ്പോള്‍ പുറത്തേക്ക് നോക്കി സംഗീത ഇരിക്കുന്നു ..

അടുത്ത് ചെന്ന് സംഗീത എന്ന് വിളിച്ചതും അവള്‍ പെട്ടെന്ന് തല തിരിച്ച് എന്നെ നോക്കി

“ഹാ… വിശ്വേട്ടാ “

“എന്തിനാണ് എന്നെ കാണണം എന്ന് പറഞ്ഞത് “

അവൾക്കെതിരേയുള്ള കസേരയില്‍ ഇരിക്കുമ്പോള്‍ ചോദിച്ചു .ആദ്യമായി കാണുകയാണെങ്കിലും അവളുടെ മുഖത്ത് അപരിചിതത്തം തീരെ ഉണ്ടായിരുന്നില്ല .

“പറയാം വിശ്വേട്ടാ “

“നമുക്ക് ഓരോ മസാല ദോശ പറഞ്ഞാലോ ?
ഇവിടുത്തെ മസാല ദോശ നല്ല ടേസ്റ്റിയാണ്”

“വിശ്വേട്ടന്റെ ഇഷ്ടം പോലെ “

“എങ്കിൽ നമുക്ക് ഫാമിലി റൂമിലേക്ക് മാറിയിരിക്കാം . ഇവിടെ ഇന്ന് വലിയ തിരക്കാവും”

അവളേയും കൂട്ടി ഫാമിലി റൂമിലേക്ക് നടക്കുമ്പോള്‍ സ്വാമിയോട് രണ്ട് സ്പെഷ്യല്‍ മസാല ദോശയും ഓർഡർ ചെയ്തിരുന്നു .

അവള്‍ക്കെതിർ വശത്തായി ഇരിക്കുന്നതിനിടെയാണ് അവള്‍ ചോദിച്ചത്

“വിശ്വേട്ടന് ഞാനൊരു കഥ പറഞ്ഞു തന്നാല്‍ എനിക്ക് വേണ്ടി എഴുതുമോ?

പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തിയത് മാസങ്ങള്‍ക്കു മുമ്പ്‌ ഇതുപോലെ ഫോണ്‍ വിളിച്ച് എന്റെ കഥ എഴുതുമോന്ന് ചോദിച്ച ലൈലയേയാണ്.

“ഇത് പറയാനാണോ സംഗീത എന്നെ കാണണം എന്ന് പറഞ്ഞത് “

“ഞാന്‍ പറയാം വിശ്വേട്ടാ പക്ഷേ അതിന് മുന്‍പ് വിശ്വേട്ടൻ ഞാന്‍ പറയുന്ന കഥ എഴുതാം എന്നെനിക്ക് വാക്ക് തരണം “

“ആദ്യം സംഗീതക്ക് എന്താണ് എന്നോട് പറയാനുള്ളത് എന്ന് പറ എന്നിട്ട് നമുക്ക് തീരുമാനിച്ചാൽ പോരെ ?

“ഞാന്‍ വിശ്വേട്ടനെ കാണണം എന്ന് പറഞ്ഞത് ഇതു പറയാനാണ് . ഇതൊരു പെൺകുട്ടിയുടെ കഥയാണ് . അവളുടെ കണ്ണുനീരിന്റെ കഥ അവളുടെ ജീവിത കഥ”

ഈ സമയം ഓർഡർ ചെയ്ത മസാല ദോശ കൊണ്ട് വന്ന് ഞങ്ങള്‍ക്ക് മുന്നില്‍ വെച്ചു .

“കഴിക്ക് എന്നിട്ട് പറയാം “

മസാല ദോശയുടെ ഒരു കഷ്ണം മുറിച്ചെടുത്ത് ചട്ടിനിയിൽ മുക്കി വായിലേക്കിട്ട് അവള്‍ വീണ്ടും തുടര്‍ന്നു . ഞാന്‍ അപ്പോള്‍ അവളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

കഥയ്ക്ക് വേണ്ടി നമുക്കവരെ വാസു എന്നും സെലിൻ എന്നും വിളിക്കാം .

നന്നായി പാട്ടു പാടിയിരുന്ന വാസു സെലിന്റെ നാട്ടിലെ ഒരോണ പ്രോഗ്രമാനിടക്ക് പാടി കൊണ്ടിരിക്കുമ്പോഴാണ് സുന്ദരിയായ സെലിനെ കാണുന്നത് . വാസുവിന്റെ സഹോദരിയുടെ വീടിനടുത്താണ് സെലിന്റെ വീട് .

സെലിനെ കാണുക എന്ന ലക്ഷ്യത്തോടെ വാസു ഇടക്കിടെ സഹോദരിയുടെ വീട്ടിലേക്ക് പോയിക്കൊണ്ടിരുന്നു . അവര്‍ പരസ്പരം കണ്ടുമുട്ടി . വാസുവിന്റെ സ്വരമാധുര്യത്തിൽ സെലിൻ ആദ്യകാഴ്ച്ചയിൽ തന്നെ അവനെ സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു .

ഒരു ദിവസം വാസു സഹോദരിയുടെ വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ സെലിൻ എതിരെ നടന്നു വരുന്നത് കണ്ടു .. വാസുവിനെ കണ്ടതും സെലിന്റെ മുഖം നാണത്താൽ ചുവന്നു നോട്ടം കാൽക്കിഴിലാക്കി സെലിൻ വാസുവിനെ കടന്നു പോയി.

“സെലിൻ ”
ആ വിളി പ്രതീക്ഷിച്ച പോലെ സെലിൻ തിരിഞ്ഞു നിന്നു .

“എനിക്ക് സെലിനോട് ഒരു കാര്യം പറയാനുണ്ട് “

“എന്താണ് വാസുവേട്ടാ “

താഴേക്ക് നോക്കിയാണ് സെലിൻ ചോദിച്ചത് .

“എനിക്ക് സെലിനെ ഇഷ്ടമാണ് ? സെലിന് എന്നെ ഇഷ്ടമാണോ ?

നാണത്താൽ പൂത്തുലഞ്ഞ സെലിൻ സമ്മതം പറഞ്ഞു കൊണ്ട് തലയും താഴ്ത്തി നടന്നു പോയി

ജാതിയുടേയും മതത്തിന്റേയും അതിരുകൾ ഭേദിച്ച് അവര്‍ ഇണക്കുരുവികളെ പോലെ അവരുടെ പ്രണയലോകത്ത് പാറി നടന്നു.

അവരുടെ പ്രണയം വീട്ടില്‍ സെലിന്റെ വീട്ടില്‍ അറിഞ്ഞു . സെലിന് വിവാഹാലോചനകൾ വന്നുകൊണ്ടിരുന്നു . ഒടുവില്‍ അവര്‍ രണ്ട് പേരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച് നാടുവിട്ടു….

സംഗീത ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു .

“സംഗീതക്ക് ചായയോ കോഫിയോ ?

“വിശ്വേട്ടന്റെ ഇഷ്ടം പോലെ “

രണ്ട് കോഫി ഓർഡർ ചെയ്തു സംഗീതയുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ അവിടെ വീണു ചിതറാൻ വെമ്പൽ കൊള്ളുന്ന രണ്ട് സ്ഫടിക ഗോളങ്ങൾ രൂപാന്തരപ്പെട്ടിരുന്നു …!!

സപ്ലെയർ കൊണ്ട് വന്ന കോഫി ഒരിറക്ക് കുടിച്ചതിന് ശേഷം സംഗീത തുടർന്നു.

“ചാച്ചനും മമ്മയും ഒളിച്ചോടി കല്യാണം കഴിച്ച് ഒരുമിച്ച് താമസവും തുടങ്ങി . അപ്പോഴും അവര്‍ ഇണപ്രാവുകളെ പോലെ പ്രണയിച്ചിരുന്നു “

വസന്തവും ഗ്രീഷ്മവും മാറി വന്നു . അന്നും പതിവ് പോലെ കാലത്ത് ജോലിക്ക് പോകുമ്പോള്‍ വാസു സെലിനെ നോക്കി ചോദിച്ചു .

“എന്തുപറ്റി സെലിൻ നിനക്കൊരു ക്ഷീണം പോലെ . ആകെ വിളറിയിരിക്കുന്നല്ലോ”

“എന്താണെന്നറിയില്ല വാസുവേട്ടാ എനിക്കെന്തോ ക്ഷീണം പോലെ “

“എന്നാൽ നീ വേഗം വസ്ത്രം മാറി വാ നമുക്ക് ഡോക്ടറുടെ അടുത്ത് പോകാം”

“വേണ്ട ഏട്ടാ , ഏട്ടൻ ജോലി മുടക്കണ്ട ഞാന്‍ തനിച്ച് പൊയ്ക്കോളാം”

മനസ്സില്ലാ മനസ്സോടെയാണ് അന്ന് വാസു ജോലിക്ക് പോയത് . വാസു പോയി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സെലിൻ വസ്ത്രം മാറി അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് പോയി . അവിടെ ഉണ്ടായിരുന്ന വനിതാ ഡോക്ടര്‍ വിശദമായി പരിശോധിച്ച് സെലിനോട് പറഞ്ഞു

“നിങ്ങള്‍ ഒരമ്മയാകാൻ പോകുന്നു അതിന്റെയാണ് ഈ ക്ഷീണവും തളർച്ചയും “

സെലിന്റെ മുഖം സൂര്യ പ്രകാശമേറ്റ താമര പൂപോലെ വിടർന്നു കണ്ണുകളില്‍ സന്തോഷ പൂത്തിരി വിടർന്നു. അവള്‍ക്ക് അപ്പോള്‍ വാസു അടത്തുണ്ടായിരുന്നെങ്കിലെന്ന് തോന്നി .

ആശുപത്രിയില്‍ നിന്നും ഇറങ്ങിയ സെലിൻ വീട്ടില്‍ വന്ന് വാസുവിന് ഇഷ്ടമുള്ള വിഭവങ്ങള്‍ തെയ്യാറാക്കി ഭംഗിയുള്ള വസ്ത്രം ധരിച്ച് കണ്ണുകളില്‍ ഭംഗിയായി കരിമഷി എഴുതി വാസുവിനെ കാത്തു നിന്നു.

വാസു ജോലികഴിഞ്ഞ് തിരികെ വരുമ്പോള്‍ ദൂരെ നിന്ന് തന്നെ കണ്ടു സെലിൻ വഴിയിലേക്ക് നോക്കി നിൽക്കുന്നത് . വീട്ടിലേക്ക് കയറുമ്പോൾ വാസു അവളോട് പറഞ്ഞു .

“എന്റെ പെണ്ണ് ഇന്ന് പതിവിലും സുന്ദരിയായണല്ലോ നിൽപ്പ് . എന്തു പറ്റി ഇന്ന് ?
നീ ഡോക്ടറേ കണ്ടോ ?

“പറയാം ഏട്ടൻ പോയി കുളിച്ചു വരൂ . ഏട്ടന്റെ ഇഷ്ട വിഭവങ്ങള്‍ എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്”

അത് പറയുമ്പോഴും അവളുടെ കവിളുകൾ നാണത്താൽ ചുവന്നു തുടുത്തിരുന്നു . കണ്ണുകളില്‍ പ്രണയത്തിന്റെ ഒരായിരം നെയ്ത്തിരികൾ ഒന്നിച്ച് കത്തി .

കുളികഴിഞ്ഞു വന്ന് അവര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച് . നിലാവ് പെയ്യുന്ന മാനത്തേ നോക്കി പുറത്തേ തിണ്ണയില്‍ സെലിന്റെ മടിയിലേക്ക് തല വെച്ച് വാസു കിടന്നു . വാസു സെലിനോട് ചോദിച്ചു

“സെലിൻ ഡോക്ടര്‍ എന്തു പറഞ്ഞു ?

“അതേയ് ഡോക്ടര്‍ എന്റെ വയറ്റില്‍ ഒരു കൊച്ചു വാസുവേട്ടൻ പിറവി എടുക്കാന്‍ തയ്യാറായിരിക്കുന്നു എന്ന് പറഞ്ഞു “

“സത്യമാണോ സെലിൻ “

“ഉം …. അവള്‍ പ്രണയാർദ്രമായി മൂളി

വാസു എഴുന്നേറ്റ് അവളുടെ മുഖം തന്റെ കൈകളില്‍ കോരിയെടുത്ത് അവളുടെ തുടുത്ത കവിളണകളിൽ തന്റെ ചുണ്ടുകളമർത്തി.
അവരുടെ പ്രണയം കണ്ട് നക്ഷത്രങ്ങള്‍ നാണിച്ചു മിഴികളടച്ചു . എങ്ങു നിന്നോ പാറി വന്ന ഒരു മിന്നാ മിനുങ്ങ് അസൂയ പൂണ്ട് സെലിന്റെ മുടിയിഴകളിൽ വന്നിരുന്നു .

“എങ്കിൽ അത് വാസു ആയിരിക്കില്ല എന്റെ സെലിനെ പോലെ സുന്ദരിയായ ഒരു കൊച്ചു സെലിനായിരിക്കും “

“സെലിൻ നോക്ക് ഇന്നത്തെ ചന്ദ്രന്‍ പോലും നിന്റെ സൗന്ദര്യത്തിനു മുന്നില്‍ തോൽവി സമ്മതിച്ച് മേഘപാളിക്കുള്ളിൽ ഒളിക്കുന്നത് “

“മതി വാ അകത്തേക്ക് പോകാം നല്ല മഞ്ഞുണ്ട്”

അങ്ങനെ സെലിനും വാസുവും അകത്തേക്ക് പോയി . ദിവസങ്ങള്‍ കൊഴിഞ്ഞു വീണൂ ആഴ്ച്ചകൾ മാസങ്ങള്‍ക്ക് വഴിമാറി അതിനൊപ്പം സെലിന്റെ ഉദരവും വാസുവിന്റെ സന്തോഷവും വളർന്നു .

ദിവസങ്ങള്‍ക്ക് ശേഷം സെലിൻ വാസുവിന്റെ ആഗ്രഹം പോലെ ഒരു പെൺകുഞ്ഞിന് ജന്മം നല്‍കി . അവര്‍ അവൾക്ക് സ്മിത എന്ന് പേരിട്ടു .
അവര്‍ അവരുടെ ലോകത്ത് സന്തോഷത്തോടെ കഴിഞ്ഞു .

കാലങ്ങൾ മാറുന്നതോടൊപ്പം സ്മിതയും വളര്‍ന്നു തുടങ്ങി . മൂന്ന് പേരും ആ വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നതിനിടക്കാണ് ആ വീട്ടിലേക്ക് ഒരു അഥിതി കൂടി വരാന്‍ തയ്യാറെടുക്കുന്ന വിവരം അവരറിഞ്ഞത് .

“ഇതാണോ സംഗീതക്ക് എന്നൊട് പറയാനുണ്ടെന്ന് പറഞ്ഞ കാര്യം “

ഇടക്ക് കയറി ഞാന്‍ ചോദിച്ചു .

“അല്ല വിശ്വേട്ടാ ഇപ്പോഴും യഥാര്‍ത്ഥ നായിക എത്തിയിട്ടില്ല . അത് ഞാന്‍ പറഞ്ഞു തീരുമ്പോഴേ കഥ തുടങ്ങുകയുള്ളൂ “

“ശരി എങ്കില്‍ പറയൂ”

“പറയാം വിശ്വേട്ടാ അതാണ് യഥാര്‍ത്ഥ ജീവിത കഥ അതില്‍ ഒരു പെൺകുട്ടിയുടെ സങ്കടങ്ങളുണ്ട് സ്വപ്നങ്ങളുണ്ട് . അവളനുഭവിച്ച ദുരിതങ്ങളുണ്ട് . ആ കഥ പറഞ്ഞു തരാനാണ് ഞാന്‍ വിശ്വേട്ടനെ കാണണം എന്ന് പറഞ്ഞത് “

സംഗീത പറഞ്ഞു നിറത്തി . ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവിടെ എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നത് കണ്ടു..

വർഷങ്ങൾ കഴിഞ്ഞു പോയി സ്മിതക്ക് അഞ്ചു വയസ്സ് കഴിഞ്ഞു . അവള്‍ ഒരു പൂമ്പാറ്റയേ പോലെ അവരുടെ ജീവിതത്തില്‍ പാറി നടന്നു . കുഞ്ഞു സ്മിത സ്കൂളില്‍ പോകാന്‍ തുടങ്ങി . അപ്പോഴാണ്‌ സെലിൻ രണ്ടാമതും ഗർഭണിയായത് ……

അല്പ സമയത്തേ നിശബ്ദതക്ക് ശേഷം സംഗീത വീണ്ടും പറയാനാരംഭിച്ചപ്പോൾ നിറഞ്ഞു തുളുമ്പിയ അവളുടെ മനോഹരമായ കണ്ണുകളില്‍ നിന്നും അടർന്നു വീണ കണ്ണുനീർത്തുള്ളികൾ മാർബിൾ കൊണ്ട് പണിത മേശക്ക് മുകളിലേക്ക് ഉരുണ്ടു വീണു ചിതറി ….

മാസങ്ങള്‍ക്കു ശേഷം സെലിൻ രണ്ടാമതും ഒരു
പെൺകുഞ്ഞിന് ജന്മം നൽകി . അവര്‍ അവള്‍ക്ക് സംഗീത എന്ന് പേരും നൽകി . സ്മിതയുടെ ജനനത്തിന് ശേഷം അവര്‍ വാസുവിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു.

കാലചക്രം അധിവേഗത്തിൽ ചലിച്ചു കൊണ്ടിരുന്നു . സംഗീതയും അതിനൊപ്പം വളർന്നു തുടങ്ങി . സ്മിത സ്കൂളില്‍ പോകുകയും വാസു ജോലിക്ക് പോകുകയും ചെയ്താല്‍ പിന്നെ സെലിനും സംഗീതയും മാത്രമായി ആവീട്ടിൽ

കിലുക്കാംപെട്ടിയേ പോലെ സംസാരിക്കുന്ന സംഗീതയേ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു .
മാറി മാറി വന്ന വെയിലും മഴയും പ്രകൃതിയിൽ മാറ്റങ്ങള്‍ വരുത്തി . കാലത്തിന്റെ ഗതി തടയാന്‍ ആർക്കും കഴിയാത്തത് കൊണ്ട് കാലം ചലിച്ചുകൊണ്ടിരുന്നു .

സംഗീതക്ക് ആറു വയസ്സ് തികഞ്ഞു അവളും ചേച്ചിയുടെ കൂടെ സ്കൂളില്‍ പോയിത്തുടങ്ങി .
ഈ സമയത്തെല്ലാം വാസു നാട്ടിലെ ജോലി ഉപേക്ഷിച്ച് ജോലിക്കായി ചെന്നൈ ബാഗ്ലൂർ മുബൈ എന്നിവിടങ്ങളിലെല്ലാം കറങ്ങി .
അപ്പോഴല്ലാം സെലിൻ വീട്ടു ജോലികൾക്കും കെട്ടിടം പണിക്കും പോയി മക്കളേയും ആ കുടുംബത്തേയും നോക്കി .

സെലിൻ കാരണമാണ് വാസു വീട്ടിലെ ചിലവ് നോക്കാത്തത് എന്ന് പറഞ്ഞു വാസുവിന്റെ ജേഷ്ട സഹോദരനും ഭാര്യയും സെലിനെ നിരന്തരം വഴക്കു പറഞ്ഞും ദ്രോഹിച്ചും കൊണ്ടിരുന്നു . തന്റെ രണ്ട് മക്കളെ കൂട്ടി പോകാന്‍ മറ്റൊരു ഇടമില്ലാത്തത് കാരണം സെലിൻ എല്ലാം സഹിച്ചു .

കുറച്ച് മാസങ്ങള്‍ക്ക് ശേഷം നാടുവിട്ട് പോയ വാസു തിരികെ വന്നു . സഹോദരന്റേയും ഭാര്യയുടേയും വാക്കുകള്‍ കേട്ട് സെലിനുമായി നിരന്തരം വഴിക്കിട്ടുകൊണ്ടിരുന്നു . ഒരുദിവസം വഴക്ക് കൂടിയപ്പോൾ വാസു പിണങ്ങി അവളേയും മക്കളേയും ഉപേക്ഷിച്ച് എങ്ങോട്ടോ പോയി .

മാസങ്ങള്‍ കഴിഞ്ഞിട്ടും വാസു അവരുടെ കാര്യങ്ങള്‍ നോക്കുകയോ അവരെ തേടി എത്തുകയോ ചെയ്തില്ല . സെലിൻ ജോലിക്ക് പോയിക്കൊണ്ടിരുന്നു .

തിമിർത്ത് പെയ്യുന്ന മഴയുള്ള ഒരു രാത്രി വാസുവിന്റെ സഹോദരൻ സെലിനേയും മക്കളേയും ആ വീട്ടില്‍ നിന്നും ഇറക്കി വിട്ടു .
ചെറിയ രണ്ട് കുട്ടികളേയും കൂട്ടി സെലിൻ ആ പെരുമഴയത്ത് നിൽക്കുന്നത് കണ്ട് അയൽവാസിയായ സ്ത്രീ അവരെ ആ സ്ത്രീ യുടെ വീട്ടിലേക്ക് കൊണ്ട് പോയി .

പിറ്റേന്ന് നേരം വെളുത്തതും സെലിൻ തന്റെ രണ്ട് മക്കളേയും കൊണ്ട് സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചു പോകാന്‍ തീരുമാനിച്ചു . അവിടെയുള്ളവർ എങ്ങനെ സ്വീകരിക്കും എന്ന് അവള്‍ക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല .

തെല്ലൊരു ഭയത്തോടെയാണ് സെലിൻ സ്വന്തം വീട്ടിലേക്ക് മക്കളേയും ചേര്‍ത്ത് പിടിച്ചു കയറി ചെന്നത് . മക്കള്‍ക്കു വേണ്ടി എന്തും നേരിടാനുള്ള മനക്കരുത്ത് സെലിൻ നേടിയിരുന്നു . പക്ഷേ വിചാരിച്ച പോലെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല . സ്വന്തം അച്ഛനും സഹോദരങ്ങൾക്കും ഉപേക്ഷിക്കാൻ കഴിയാത്തത് കൊണ്ട് അവര്‍ അവരുടെ പറമ്പിന്റെ മൂലയില്‍ ഒരു കുടിൽ വെച്ച് കൊടുത്തു സെലിനും മക്കളും അവിടെ താമസം തുടങ്ങി .

അടുത്ത വീടുകളിൽ അടുക്കള ജോലി ചെയ്തും കോൺക്രീറ്റ് ജോലിക്കു പോയിട്ടും മക്കളുമായി ആ കുടിലിൽ കഴിഞ്ഞു കൂടി . ഇടക്ക് എപ്പോഴോ വാസു തിരിച്ചു വന്ന് വേറെ വിവാഹം കഴിച്ചതായി സെലിൻ അറിഞ്ഞു .

സെലിൻ സ്ഥിരമായി ജോലിക്ക് പോയിക്കൊണ്ടിരുന്ന കോൺട്രക്ടർക്ക് ഇതിനിടയില്‍ സെലിനെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യം തോന്നി . വാസു വേറെ വിവാഹം ചെയ്തത് അറിഞ്ഞു സെലിന്റെ വീട്ടുകാര്‍ അവളെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അപ്പോള്‍ .

കോൺട്രാക്ടർ ഒരു ദിവസം സെലിന്റെ വീട്ടില്‍ വന്ന് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് അറിയിച്ചു . അവളുടെ പൂർവ്വകാലം എല്ലാം അറിഞ്ഞു തന്നെയായിരുന്നു അയാളുടെ വരവ് . അവരുടെ സമ്മതം കിട്ടിയതും അയാള്‍ പിറ്റേന്ന് മുതല്‍ അവരുടെ കൂടെ താമസം തുടങ്ങി …

സെലിന്റെ അപ്പന്റേയും ആങ്ങളമാരുടേയും സമ്മതം കിട്ടിയതും കോൺട്രാക്ടർ ജോസ് അവരുടെ കൂടെ താമസമാക്കി . നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഒന്നും സെലിന്റെ വീട്ടുകാര്‍ തയ്യാറായില്ല .

ആദ്യനാളുകളിലൊക്കെ ജോസ് സെലിനോടും മക്കളോടും സ്നേഹത്തോടെ പെരുമാറി . സെലിനും പതിയെ ജോസിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു . എന്നാല്‍ സെലിന്റെ മൂത്ത മകള്‍ സ്മിതക്ക് ജോസിനേ ഇഷ്ടമുണ്ടായിരുന്നില്ല . സ്മിത ആ സമയം പത്താം ക്ലാസ്സ് തോറ്റു വീട്ടില്‍ നിൽക്കുകയായിരുന്നു. പിന്നെ പിന്നെ ജോസിന്റെ സ്വഭാവത്തിലെ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍
സ്മിത അവളുടെ അച്ഛന്‍ വാസുവിനെ വിളിച്ചു വരുത്തി . സ്മിത വാസുവിന്റെ കൂടെ പോയി .

അവിടെ സ്മിതയെ കാത്തിരുന്നത് രണ്ടാനമ്മയുടെ പീഡനങ്ങളായിരുന്നു. പട്ടിണിക്കിട്ടും ജോലികള്‍ ചെയ്യിച്ചും നിരന്തരം രണ്ടാനമ്മ അവളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. പട്ടിണിക്കിടുന്ന ദിവസങ്ങളില്‍ അവളുടെ അവസ്ഥകണ്ട് മനസ്സലിഞ്ഞ അയൽ വാസിയായ യുവാവ് സ്മിതക്ക് അവളുടെ രണ്ടാനമ്മ കാണാതെ ഭക്ഷണം എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു . പോകെ പോകെ അവളുടെ മനസ്സ് അവനിലേക്ക് ചാഞ്ഞു. പക്ഷേ അവനൊരു മദ്യപാനിയും മറ്റു ലഹരികൾക്ക് അടിമയുമായിരുന്നു . ഇതല്ലാം അറിഞ്ഞിട്ടും സ്മിതയുടെ മനസ്സില്‍ അവനോടുള്ള ഇഷ്ടത്തിന് കുറവൊന്നും വന്നില്ല .

അങ്ങനെയിരിക്കെ ഒരിക്കല്‍ വാസുവും രണ്ടാനമ്മയും ഒരാഴ്ചത്തോളം അവരുടെ വീട്ടില്‍ പോയി നിന്നു . വീട്ടില്‍ ഒറ്റക്കായ സ്മിത ഭക്ഷണം കഴിക്കാന്‍ പോലുമില്ലാതെ അവിടെ പട്ടിണി കിടക്കുകയായിരുന്നു . അവളുടെ ഈ അവസ്ഥ അറിഞ്ഞ യുവാവ് അവന്റെ അമ്മയെ വിട്ട് സ്മിതയെ അവന്റെ വീട്ടിലേക്ക് കൂട്ടി .

** ** ** ** ** ** **

“ഇനി ഞാന്‍ പറയാം വിശ്വേട്ടാ ഇത്രയും നേരം ഞാന്‍ പറഞ്ഞത് വിശ്വേട്ടൻ പറഞ്ഞില്ലേ ഇനി ഞാന്‍ നേരിട്ട് പറയാം . ഇടക്ക് വിശ്വേട്ടനും പറയണട്ടോ”

ഉള്ളില്‍ കനലെരിയുന്നുണ്ടെങ്കിലും പുഞ്ചിരിച്ചു കൊണ്ടാണ് സംഗീത എന്നോട് പറഞ്ഞത് .

“ശരി നീ പറ , നീ അനുഭവിച്ച ജീവിതത്തിന്റെ കനല്‍ വിരിച്ച പാതയിലൂടെയുള്ള നിന്റെ സഞ്ചാരത്തിന്റെ വഴികൾ “

മേശയിലിരുന്ന ജഗ്ഗിൽ നിന്നും വെള്ളം ഗ്ലാസ്സിലേക്ക് പകർന്ന് ഒരു കവിൾ കുടിച്ചിറക്കി ചുണ്ടുകള്‍ പുറം കൈകൊണ്ട് തുടച്ച് അവള്‍ പറഞ്ഞു തുടങ്ങി .

ഇനി കഥ സംഗീത നേരിട്ട് പറയട്ടെ അല്ലേ .

“ഇടക്ക് വിശ്വേട്ടൻ സഹായിക്കണം എങ്കില്‍ ഞാന്‍ പറയാം “

“നീ പറഞ്ഞോ ഇടക്ക് ഞാന്‍ ഇടപെട്ടോളാം “

വാക്ക് കൊടുത്തു അവള്‍ പറയാന്‍ തുടങ്ങി അപ്പോഴാണ്‌ സ്വാമി അങ്ങോട്ട് കയറി വന്നത് .

“യേം വിശ്വാ ഇവളവ് ടൈം . ഇന്തമാതിരി ഒരിടത്തിൽ നീ ഉക്കാന്ത് പാത്തതേയില്ലേ “

ശരിയാണ് സ്വാമി എന്നെ കാണാന്‍ തുടങ്ങിയത് മുതല്‍ ഇവിടെ വന്നാലും വേഗം തിരിച്ചു പോകാറാണ് പതിവ് ഇന്ന് ഒരു പാട് സമയം സ്വാമിയുടെ കോഫി ഷോപ്പില്‍ ചിലവൊഴിച്ചിരിക്കുന്നു .

“ഒന്നും ഇല്ല സ്വാമിയണ്ണാ ഈ പാപ്പാവുടെ വാഴ്ക്കൈ കേട്ട് കൊണ്ടിരുന്നത് “

തമിഴിൽ അത്ര പ്രാവീണ്യം ഇല്ലാത്ത ഞാന്‍ ഒരു വിധത്തില്‍ സ്വാമിയേ കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിച്ചു.

അതും കേട്ടതും സ്വാമിനാഥൻ എന്ന തമിഴ് ബ്രാഹ്മിണന്റെ കണ്ണുകള്‍ ഈറനണിഞ്ഞു പ്രായമായി ചുളി വീണ അദ്ദേഹത്തിന്റെ കൈകള്‍ വാത്സല്യത്തോടെ സംഗീതയുടെ തലയില്‍ തലോടി .
ശേഷം അദ്ദേഹം സംഗീതയോട് പറഞ്ഞു

“കവലൈപ്പെടാതമ്മാ കടവുൾ ഇരിക്കലേ , അന്താ വിശ്വനാഥൻ നിനച്ചാലേ പോതും “

“ഡേയ് …. ശെൽവം ഇങ്കെ ഒരു മൂന്ന് ജ്യൂസ് കൊണ്ടുവാങ്കൊ “

അല്പസമയം കഴിഞ്ഞതും സ്വാമിയണ്ണൻ ഓർഡർ ചെയ്ത ജ്യൂസുമായി ശെൽവൻ അങ്ങോട്ട് വന്നു . മേശമേല്‍ ജ്യൂസ് വെച്ച് പോകാന്‍ നിന്ന ശെൽവനോട് സ്വാമിയണ്ണൻ വീണ്ടും പറഞ്ഞു

“ശെൽവം , മുന്നോടി പാക്കർത്ക്ക് അംബിയോട് ശൊല്ല്”

സ്വാമിയണ്ണനും ഞാനും സംഗീതയുടെ ജീവിതത്തില്‍ വിരിഞ്ഞ കനൽ പൂക്കളുടെ താപമേറ്റുവാങ്ങാൻ തയ്യാറായി അവളുടെ മുഖത്തേക്ക് നോക്കി . സംഗീത എന്നെ നോക്കി പറയാന്‍ തുടങ്ങി …..!!!!!

ഞാനും സ്വാമിയണ്ണനും അവളുടെ കഥ കേൾക്കാനായി അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു .

ഒന്ന് നെടുവീർപ്പിട്ട ശേഷം അവള്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു . അവളുടെ ചുണ്ടില്‍ പുഞ്ചിരി ഉണ്ടായിരുന്നെങ്കിലും കണ്ണുകള്‍ അപ്പോഴും നിറഞ്ഞിരുന്നു.

“ചേച്ചിയേ ആ ചേട്ടന്റെ അമ്മ അന്ന് വിളിച്ചു കൊണ്ടു പോയി . പക്ഷേ അയാൾ കള്ളും കഞ്ചാവും എല്ലാം ഉപയോഗിക്കുന്ന ആളായിരുന്നു. ചേച്ചിക്കും അതറിയാമായിരുന്നു”

“എന്നിട്ടും ചേച്ചി അയാളുടെ കൂടെ പോയോ?

ഞാന്‍ ഇടക്ക് കയറി ചോദിച്ചു .

“മൂന്ന് നേരം ഭക്ഷണം എങ്കിലും കിട്ടുമല്ലോ എന്നോർത്ത് കാണും ചേച്ചി . വഴക്കും വക്കാണവുമായി ഇപ്പോള്‍ മൂന്ന് കുട്ടികളുമായി ആ നിൽപ്പ് അവിടെ നിൽക്കുന്നു. ചിലപ്പോള്‍ വഴക്ക് കൂടി കുറച്ച് ദിവസം അമ്മയുടെ അടുത്ത് വന്ന് നിൽക്കും വീണ്ടും അങ്ങോട്ട് തന്നെ പോകും”

ചേച്ചി അച്ഛന്റെ കൂടെ പോയ ശേഷം ഞാന്‍ തീർത്തും ഒറ്റപ്പെട്ടു പോയി . അമ്മയും അയാളും ദിവസവും കാലത്ത് പണിക്ക് പോകും പിന്നെ ഞാന്‍ രാവിലെ എഴുന്നേറ്റ് എല്ലാ ജോലികളും ചെയ്തു ഉച്ചക്ക് കഴിക്കാനുള്ള ചോറും പാത്രത്തിലാക്കി സ്കൂളില്‍ പോകും . വൈകീട്ട് വന്നാലും കാണും പിടിപ്പത് പണി .

വെള്ളം കോരണം വിറകുണ്ടാക്കണം അത്താഴം വെക്കണം അങ്ങനെ ഒത്തിരി ജോലികള്‍ . അപ്പോഴല്ലാം എന്റെ അമ്മയുടെ അമ്മ എനിക്ക് കൂട്ടുവരുമായിരുന്നു. എന്നെ വലിയ കാര്യമായിരുന്നു “കൊച്ചവളേ എന്നായിരുന്നു എന്നെ വിളിച്ചിരുന്നത് “

“അമ്മൂമയേ ഇപ്പോള്‍ വിളിക്കാറുണ്ടോ”

ഞാന്‍ ചോദിച്ചു .

“ഇല്ല വിശ്വേട്ടാ അമ്മയുടെ അമ്മ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല”

അത് പറഞ്ഞു തീർന്നപ്പോൾ ഉരുണ്ട് കൂടി നിന്ന കണ്ണു നീർ തുള്ളികൾ കവിളിലൂടെ ഒലിച്ച് താഴേക്കിറങ്ങി .
ബാഗില്‍ നിന്നും തുവാലയെടുത്ത് അവള്‍ കണ്ണുകള്‍ തുടച്ചു .

“അതെടുത്ത് കുടിക്ക് “

ജ്യൂസ് നിറച്ച ഗ്ലാസ് ചൂണ്ടി ഞാന്‍ അവളോട് പറഞ്ഞപ്പോള്‍ അവള്‍ ഗ്ലാസ് എടുത്ത് ചുണ്ടോട് ചേര്‍ത്ത് ജ്യൂസിൽ നിന്നും അല്പം കുടിച്ചു ശേഷം തുവാല കൊണ്ട് ചുണ്ടുകള്‍ തുടച്ച് വീണ്ടും പറഞ്ഞു തുടങ്ങി .

പിന്നീട് അയാളുടെ സ്വാഭവത്തിൽ മാറ്റം വന്നു തുടങ്ങി . ഞങ്ങള്‍ ആരോടും സംസാരിക്കുന്നത് അയാള്‍ക്ക് ഇഷ്ടമുണ്ടായിരുന്നില്ല . എന്നും രാത്രിയില്‍ വഴക്ക് അങ്ങനെ ഞങ്ങള്‍ അവിടെ നിന്നും വേറെ ഒരു വാടക വീട്ടിലേക്ക് താമസം മാറ്റി . അപ്പോഴേക്കും ഞാന്‍ പത്താം ക്ലാസ്സ് കഴിഞ്ഞിരുന്നു . അയാള്‍ക്ക് എന്നോടുള്ള പെരുമാറ്റം ഒരു അച്ഛന് മകളോടുള്ള പോലെയല്ല എന്നറിഞ്ഞപ്പോൾ ഞാന്‍ അയാളിൽ നിന്നും അകന്നു തുടങ്ങി .

“ഇതൊന്നും സംഗീതയുടെ അമ്മ അറിഞ്ഞിരുന്നില്ലേ “

ഇല്ല , ഞാന്‍ ഒന്നും അമ്മയെ അറിയിച്ചിരുന്നില്ല .കാരണം എന്റെ അച്ഛന്‍ അമ്മയുടെ ജീവിതം ഇല്ലാണ്ടാക്കി ഇനി ഞാനായിട്ട് ഇതും കൂടി നശിപ്പിക്കണ്ടാ എന്ന് കരുതി പലതും ഞാന്‍ ഒഴിഞ്ഞു മാറി സഹിച്ചു നിന്നു ദൈവത്തോട് മാത്രം പറഞ്ഞു .

“വിശ്വേട്ടനറിയോ ? എത്രയോ രാത്രികള്‍ ഉറങ്ങാതെ ഞാന്‍ കരഞ്ഞിട്ടുണ്ട് . പിറ്റേന്ന് നേരം പുലരുന്നത് എന്നെ കാണിക്കരുതേ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ട് “

ഇത് പറഞ്ഞതും അവള്‍ കൈകള്‍ കൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞു പോയി .
എന്തു പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ വാക്കുകള്‍ തൊണ്ടക്കുഴിയിൽ കുടുങ്ങി പിടഞ്ഞു മരിച്ചു .

ഇതിനിടയില്‍ സഹിക്കാന്‍ കഴിയാതെ രണ്ട് തവണ ഞാന്‍ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചു . അവിടേയും ദൈവം എന്നെ പരാജയപ്പെടുത്തി

“ജീവനൊടുക്കാനോ ????
ഞെട്ടലോടെയാണ് ഞാന്‍ അവളുടെ ആ വാക്കുകള്‍ കേട്ടത് .

“അതേ വിശ്വേട്ടാ …….

ഒരിക്കല്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൊല്ല പരീക്ഷ അടുത്ത സമയത്ത് സ്കൂള്‍ വിട്ട ശേഷം ഞാന്‍ റെയിൽ പാളം ലക്ഷ്യമാക്കി നടന്നു . റെയിൽ പാളത്തിനടുത്തെത്തി കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ കണ്ടു ദൂരെ നിന്നും കൂകി കൊണ്ട് വരുന്ന ട്രെയിന്‍ ഞാന്‍ എന്റെ മരണത്തെ മുന്നില്‍ കണ്ട് പാളത്തിലേക്ക് കയറി നിന്ന് കണ്ണുകള്‍ അടച്ചു .

“ആരാണ് അപ്പോള്‍ രക്ഷപ്പെടുത്തിയത് ” ഞെട്ടൽ മാറാതെ ഞാന്‍ അവളോട് ചോദിച്ചു .

“അറിയില്ല ആരൊക്കെയോ ചേര്‍ന്ന് പിടിച്ച് മാറ്റുകയായിരുന്നു “

പിന്നീട് ഒരിക്കല്‍ കൂടി ഞാന്‍ മരിക്കാൻ ശ്രമിച്ചു .

ഇത്രയും കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നനഞ്ഞോ എന്ന് പോലും ഞാന്‍ സംശയിച്ചു . സംശയം അല്ല ശരിയാണ് കൺ പോളകൾ തുറന്നടയുമ്പോൾ കാഴ്ച്ചകൾക്ക് മങ്ങലേറ്റ പോലെ തോന്നിയിരുന്നു .

“എന്റെ കഥകേട്ട് വിശ്വേട്ടന്റെ കണ്ണുകള്‍ നിറഞ്ഞല്ലോ “

അവളുടെ ചോദ്യം കേട്ടപ്പോള്‍ അറിയാതെ വിരലുകള്‍ കൊണ്ട് കണ്ണുകള്‍ തുടച്ച് ചുണ്ടില്‍ പുഞ്ചിരി വരുത്തി പറഞ്ഞു

“ഹേയ്…… നിനക്ക് തോന്നിയതാണ് . കണ്ണില്‍ എന്തോ പോയ പോലെ തോന്നി അതാ കണ്ണുകള്‍ തുടച്ചത് “

എനിക്കും അവള്‍ക്കും അറിയാം പറഞ്ഞത് കള്ളമാണെന്ന് . അത് മറക്കാനെന്നോണം വീണ്ടും ചോദിച്ചു .

“പിന്നീട് എപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചത് ?

“അത് പന്ത്രണ്ടിൽ പഠിക്കുമ്പോഴായിരുന്നു . അതും പരാജയപ്പെട്ടു . അല്ലെങ്കിലും വിജയം എന്നത് എന്റെ ജീവിതത്തില്‍ ഇല്ലല്ലോ വിശ്വേട്ടാ . ഇതെല്ലാം അനുഭവിക്കണം എന്ന് ദൈവം എന്റെ ജനന സമയത്ത് തന്നെ കുറിച്ച് വെച്ചിട്ടുണ്ടാകും അതു മാറ്റി തിരുത്താൻ നമുക്ക് കഴിയില്ലല്ലോ “

ഓരോ ജീവിതങ്ങളും അടുത്തറിയുമ്പോഴാണ് നാം അവരുടെ ഉള്ളില്‍ പുകയുന്ന അഗ്നി പർവ്വതങ്ങളുടെ തീക്കാറ്റ് തിരിച്ചറിയൂ അപ്പോള്‍ അറിയാതെ സ്വയം ചോദിച്ചു പോകും ഞാന്‍ എത്ര ഭാഗ്യവാനാണെന്ന് .

വീണ്ടും സംഗീത പറയാന്‍ തുടങ്ങി സ്വയം മരണത്തെ വരിക്കാൻ തയ്യാറായ രണ്ടാമത്തെ ശ്രമത്തെ പറ്റി ….

സംഗീത പറയാന്‍ തുടങ്ങുമ്പോഴായിരുന്നു ബാഗില്‍ കിടന്ന അവളുടെ ഫോണ്‍ റിംഗ് ചെയ്തത് . ബാഗിൽ നിന്നും ഫോണ്‍ എടുത്ത് ഡിസ്പ്ലെയിലേക്ക് നോക്കി അവള്‍ എന്നോട് പറഞ്ഞു

“ഒരു മിനിറ്റ് വിശ്വേട്ടാ അമ്മയാണ് …

ശേഷം ഫോണ്‍ അറ്റന്റ് ചെയ്ത് അവള്‍ അമ്മയോട് പറഞ്ഞു .

“അമ്മേ ഞാന്‍ പിന്നെ വിളിക്കാം ഇപ്പോള്‍ ചെറിയ തിരക്കിലാണ് “

ഫോണ്‍ കട്ട് ചെയ്ത് തിരികെ ബാഗില്‍ വെച്ച് അവള്‍ എന്നോട് ചോദിച്ചു .

“ഞാൻ എവിടെയാ പറഞ്ഞു നിറുത്തിയത് വിശ്വേട്ടാ “

“രണ്ടാമത്തെ ആത്മഹത്യ ശ്രമം “

അവള്‍ വീണ്ടും പറയാന്‍ തുടങ്ങി .
“പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു അത് . ദാ …. ഇത് കണ്ടോ ഇത് അതിന്റെ ബാക്കിയാണ്”

അവള്‍ എനിക്ക് നേരെ നീട്ടിയ കൈത്തണ്ടയിൽ ബ്ലേഡ് കൊണ്ട് മുറിഞ്ഞ വലിയ ഒരു പാട് .

അന്ന് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല അമ്മയും അയാളും കാലത്ത് തന്നെ ജോലിക്ക് പോയിരുന്നു . തലേന്ന് നടന്ന വഴക്കും അയാളുടെ പെരുമാറ്റവും എനിക്ക് ചിന്തിക്കുന്തോറും ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി . ഞാന്‍ മരിച്ചാൽ എന്റെ അമ്മക്കെങ്കിലും ഒരു നല്ല ജീവിതം കിട്ടിയെങ്കിലോ എന്നോർത്തപ്പോൾ മരിക്കാൻ തന്നെ തീരുമാനിച്ചു . വാതില്‍ അകത്തേക്ക് കുറ്റിയിട്ട ശേഷം എവിടെ നിന്നോ ഒരു ബ്ലേഡ് തപ്പിയെടുത്ത് കൈത്തണ്ടയിലെ ഞരമ്പ് ഞാന്‍ കട്ട് ചെയ്തു .

രക്തം പൈപ്പിൽ നിന്നെന്ന പോലെ ചീറ്റിത്തെറിച്ചു . തറയിലും എന്റെ ശരീരത്തിലും രക്തം പരന്നൊഴുകി പോക പോകെ ബോധം നഷ്ടപ്പെട്ടു ഞാന്‍ ആ രക്തത്തിൽ കുളിച്ച് കിടന്നു . ബോധം തെളിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു .

“അവിടെ ആരാണ് രക്ഷക്കെത്തിയത് “

ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു

പിന്നീട് അമ്മ പറഞ്ഞാണ് ഞാന്‍ അന്ന് രക്ഷപ്പെട്ട കഥ അറിഞ്ഞത് .
ജോലി ചെയ്തു കൊണ്ടിരിക്കെ അമ്മക്ക് മനസ്സിനെന്തോ പരിഭ്രാന്തി തോന്നിയത്രേ . പെട്ടെന്ന് വീട്ടില്‍ ചെല്ലാൻ ആരോ പറയുന്നത് പോലെ . അമ്മ അയാളോടു പറഞ്ഞു എനിക്ക് കുഞ്ഞിനെ കാണണം ഞാന്‍ വീട്ടില്‍ പോവാണെന്ന് അമ്മ വീട്ടില്‍ വന്ന് കതകിന് കുറേ നേരം മുട്ടിയിട്ടും കതക് തുറക്കാത്തത് കണ്ടപ്പോള്‍ അടുത്തുള്ളവരേ കൂട്ടി കതക് ചവിട്ടി പൊളിച്ച് അകത്ത് കടന്നു അപ്പോള്‍ ഞാന്‍ തറയില്‍ രക്തത്തിൽ കുളിച്ച് ബോധം ഒന്നും ഇല്ലാതെ കിടക്കുകയാരുന്നത്രേ . അവിടെ നിന്നും എല്ലാവരും കൂടെ ഹോസ്പിറ്റലില്‍ എത്തിച്ചു . അവിടേയും ദൈവം എന്നോട് കരുണ കാണിച്ചില്ല വിശ്വേട്ടാ …

ഇത് പറയുമ്പോള്‍ ഞാന്‍ ആലോചിച്ചു ആ അമ്മ അന്ന് വന്നില്ലായിരുന്നെങ്കിൽ വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോള്‍ സ്വന്തം മകൾ രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്ന രംഗം കാണുമ്പോള്‍ എന്തായിരിക്കും അമ്മയുടെ മാനസീകാവസ്ഥ .

അങ്ങനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാർജായി വീണ്ടും സ്കൂളില്‍ പോയിത്തുടങ്ങി . കൊല്ല പരീക്ഷ കഴിഞ്ഞു റിസൾട്ട് വന്നു പാസ്സായി പിന്നീട് എന്ത് എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി തുടങ്ങി . രാത്രി എങ്ങോട്ടെങ്കിലും ഇറങ്ങി പോയാലോ എന്ന് വരെ ചിന്തിച്ചു .

പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു .

“പിന്നെ എങ്ങനെയാണ് നഴ്സിങ്ങ് പഠിക്കാന്‍ ചേര്‍ന്നത് . ഒത്തിരി പൈസ ചിലവുള്ളതല്ലെ നേഴ്സിങ്ങ് പഠനം “

പഠിക്കുന്ന സമയത്ത് എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു നിമി . അവള്‍ക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയാമായിരുന്നു . അവള്‍ അവളുടെ പപ്പയോട് ഈ കാര്യങ്ങള്‍ എല്ലാം പറഞ്ഞു . അവളുടെ പപ്പ അവളെ ഹൈദ്രാബാദിൽ നഴ്സിങ്ങിന് വിടാന്‍ തയ്യാറെടുക്കുകയാരുന്നു അപ്പോള്‍ . എന്റെ കാര്യം പറഞ്ഞപ്പോള്‍ പപ്പ അവളുടെ കൂടെ ഒരു പ്രൈവറ്റ് ബാങ്കില്‍ നിന്നും എനിക്കും ഒരു ലോൺ എടുത്ത് തന്നു . അവളേക്കാൾ കൂടുതല്‍ എന്നെ പപ്പ ശ്രദ്ധിച്ചിരുന്നു . പപ്പ തന്നെ ഞങ്ങള്‍ രണ്ട് പേരേയും ഹൈദ്രാബാദിൽ നഴ്സിങ്ങിന് ചേർത്തു .

“”അപ്പോള്‍ സംഗീത വെക്കേഷനു വരുമ്പോള്‍ അയാളുടെ അടുത്തേക്കല്ലേ വരുക “

വെക്കേഷനു വരുമ്പോള്‍ അയാളെ അറിയിക്കാറില്ല . അമ്മയുടെ സഹോദരിയുടെ വീട്ടിലേക്കാണ് വരുക അമ്മ എന്നെ കാണാന്‍ അങ്ങോട്ട് വരുകയാണ് ചെയ്യാറ്‌ “

പിന്നീട് അയാള്‍ താമസിക്കുന്ന വീട്ടിലേക്ക് പോയിട്ടില്ലേ സംഗീത

നഴ്സിങ്ങ് പഠനം കഴിഞ്ഞു ഞാന്‍ വീട്ടിലേക്ക് തന്നെയാണ് വന്നത് .പക്ഷേ അയാളോടുള്ള എന്റെ വെറുപ്പ് കൂടി കൂടി വന്നു . പല തവണ അയാളെ കൊന്ന് ജയിലില്‍ പോയാലോ എന്ന് വരെ ആലോചിച്ചു . എല്ലാവരേയും കൊണ്ട് എന്നെ സംശയം പറയും . ഒരു ദിവസം അയാള്‍ എന്നോട് പറഞ്ഞു എനിക്ക് നടക്കാത്തത് മറ്റൊരാളെ കൊണ്ട് നടത്തിക്കില്ലടീ എന്ന് . അത്രയുമായപ്പോൾ പിന്നെ എനിക്കവിടെ നിൽക്കാൻ കഴിയുമായിരുന്നില്ല .

സങ്കടം തിരതല്ലുന്ന മനസ്സുമായിട്ടാണ് സംഗീതയുടെ കഥ ഇത്രയും നേരം ഞാന്‍ കേട്ടിരുന്നത് . കഥകളിലും സിനിമയിലും മാത്രം കണ്ടിട്ടുള്ള ഒരു കഥാപാത്രം നേരിട്ട് ഇറങ്ങി വന്നപോലെ തോന്നി എനിക്ക് .

ബാക്കി പറയാന്‍ തുടങ്ങിയപ്പോഴേക്കും സംഗീതയുടെ ഫോണ്‍ വീണ്ടും ശബ്ദിച്ചു . ഇത്തവണ കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരിയായിരുന്നു . സമയം ഒരുപാട് വൈകിയത് കാരണം അവള്‍ എവിടെയാണെന്നറിയാൻ വിളിച്ചതായിരുന്നു . ഇനി ബക്കി ഞാന്‍ വിശ്വേട്ടനോട് ഫോണില്‍ പറഞ്ഞു തരാം എന്ന് പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പറഞ്ഞു

“നിൽക്ക് ഞാന്‍ കൊണ്ട് പോയി ആക്കാം “

“വേണ്ടാ ഞാന്‍ തനിച്ച് പൊയ്ക്കോളാം വിശ്വേട്ടാ “

ഞാന്‍ നിർബന്ധം പറഞ്ഞപ്പോള്‍ അനുസരണയുള്ള കുട്ടിയേ പോലെ അവള്‍ അവിടെ നിന്നു . കൗണ്ടറില്‍ കാഷ് കൊടുത്ത് പുറത്തേക്കിറങ്ങി ആദ്യം വന്ന ടാക്സിക്ക് കൈകാണിച്ചു .

പുറകിലെ ഡോർ തുറന്ന് കൊടുത്ത് ഞാന്‍ മുൻവശത്ത് കയറി ടാക്സിക്കാരനോട് പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു .

സെവൻ ഹിൽസ് ഹോസ്പിറ്റലിന്റെ മുന്നില്‍ ടാക്സി ഇറങ്ങി അവള്‍ നടന്നകലുമ്പോൾ ഇടക്കിടെ തിരിഞ്ഞു നോക്കി കണ്ണു തുടക്കുന്നുണ്ടായിരുന്നു

അന്നത്തെ രാത്രി അന്തേരിയിലെ ഇരുപതിനാലാം നമ്പര്‍ ഫ്ലാറ്റില്‍ ഉറക്കം ഇല്ലാതെ ഞാന്‍ കിടന്നു . കണ്ണകളിൽ ജീവിതത്തിന്റെ ദുരന്തക്കടൽ നീന്തിക്കയറാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സംഗീതയുടെ നനവാർന്ന മിഴികളും മുഖവുമായിരുന്നു .

എന്തായിരിക്കും സംഗീതയുടെ ബാക്കി കഥ എന്നാലോചിച്ച് കിടന്ന എനിക്ക് അന്നത്തെ രാത്രി നിദ്രപോലും കൂട്ടുവന്നില്ല. ഫ്ലാറ്റില്‍ എത്തിയപ്പോള്‍ നാളെ ഡേ ഡ്യൂട്ടിയാണെന്ന് പറഞ്ഞ് അവളുടെ സന്ദേശം എന്നെ തേടിയെത്തിയിരുന്നു ബാക്കി കേൾക്കാൻ നാളെ രാത്രി വരെ കാത്തിരിക്കണമല്ലോ എന്നാലോചിച്ചപ്പോൾ സമയത്തിനു പോലും ഒച്ചിന്റെ വേഗതയാണെന്ന് തിരിച്ചറിഞ്ഞു .

പിറ്റേന്ന് രാത്രി എട്ടു മണിയോട് കൂടി സംഗീതയുടെ കാൾ എന്നെ തേടിയെത്തി . പതിവ് കുശലാന്വേഷണങ്ങൾക്കൊടുവിൽ അവള്‍ ചോദിച്ചു .

“വിശ്വേട്ടാ ബാക്കി കഥ കേൾക്കണ്ടേ “

“വേണം , ബാക്കി അറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ് “

“ഏതുവരെ പറഞ്ഞു ഇന്നലെ “

“എനിക്ക് നേടാന്‍ കഴിയാത്തത് മറ്റൊരാളെ കൊണ്ട് നടത്തിക്കില്ലെടി എന്ന് അയാള്‍ പറഞ്ഞപ്പോള്‍ പിന്നെ എനിക്കവിടെ നിൽക്കാൻ കഴിയുമായിരുന്നില്ല “

ഓകെ …… അതിനു ശേഷം ഒരു ദിവസം രാത്രിയില്‍ ഞാന്‍ അമ്മയോട് പറഞ്ഞു ഞാന്‍ ഇനി ഇവിടെ നിൽക്കില്ലാന്ന് .അപ്പോഴേക്കും അമ്മക്ക് ഒരു വിധം കാര്യങ്ങള്‍ പിടികിട്ടിയിരുന്നു . ഇത്രയും നടന്നിട്ടും നീ എന്തെ എന്നോട് പറയാത്തത് എന്ന് അമ്മ ചോദിച്ചപ്പോള്‍ അമ്മയോട് ഞാന്‍ പറഞ്ഞു ഞാന്‍ കാരണം അമ്മയുടെ ഈ ജീവിതം കൂടി തകരണ്ട എന്ന് കരുതി എന്ന് . അപ്പോള്‍ അമ്മ പറഞ്ഞു എനിക്ക് നിന്നേക്കാൾ വലുതല്ല ഒന്നും . അച്ഛനും കൂടപ്പിറപ്പും ഉപേക്ഷിച്ച് പോയപ്പോഴും കൂടെ നിന്നവളാണ് നീ . നീ എങ്ങോട്ട് വിളിച്ചാലും നിന്റെ കൂടെ അമ്മ കാണും എന്ന് .

അങ്ങനെ അന്ന് രാത്രി ഞാനും അമ്മയും അവിടെ നിന്നും ഇറങ്ങി . കുറച്ച് ദിവസം അമ്മയുടെ സഹോദരിയുടെ വീട്ടില്‍ നിന്നു . അധിക നാൾ അവരെ ബുദ്ധമുട്ടിക്കണ്ടാ എന്ന് കരുതി ഒരു വാടക വീട് സംഘടിപ്പിക്കാൻ തീരുമാനിച്ചു .

പിറ്റേന്ന് ഞാന്‍ നിമ്മിയുടെ പപ്പയേ പോയിക്കണ്ട് എനിക്കൊരു വാടക വീട് സംഘടിപ്പിച്ചു തരണം പപ്പാ എന്ന് പറഞ്ഞു . അവരുടെ വീടിനടുത്തുള്ള പപ്പ നോക്കുന്ന ഒരു അമേരിക്കയിലുള്ളവരുടെ വീടുണ്ടായിരുന്നു പപ്പ അവരെ വിളിച്ചു സംസാരിച്ച് വാടക ചീട്ടെഴുതി പിറ്റേന്ന് മുതല്‍ ഞങ്ങള്‍ അവിടെ താമസം തുടങ്ങി . പിന്നീട് അമേരിക്കയിലുള്ള ആ കുടുംബം അവരുടെ വസ്തുവിൽ നിന്ന് ഒരു നാല് സെന്റ് ഞങ്ങള്‍ക്ക് ഇഷ്ട ദാനമായി തന്നു . ഇപ്പോള്‍ നാല് വർഷമായി വീടെന്നത് ഒരു സ്വപ്നമായി തന്നെ കിടക്കുന്നു .

ലോണിന്റെ അടവ് വീട്ടുചിലവ് കടങ്ങൾ എല്ലാം കൂടെ കൊണ്ട്പോകേണ്ടേ

ശരിയാണ് അവളുടെ മൂന്നിരട്ടി തുക മാസാമാസം കിട്ടിയിട്ട് പിന്നെയും കടങ്ങൾ ബാക്കിയാവുന്നു .അപ്പോൾ അവളുടെ കാര്യങ്ങള്‍ ആലോചിക്കാവുന്നതേയുള്ളൂ .

ഞാന്‍ നഴ്സിങ്ങിന് പഠിച്ചുകൊണ്ടിരിക്കുമ്പോൾ സീനിയറായ പഠിച്ച ഒരു ചേച്ചിയുടെ അമ്മാവന്റെ മോന്‍ എന്നെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കാന്‍ ആഗ്രഹം പറഞ്ഞു വന്നു .

“എന്നിട്ട് പിന്നെ എന്തു പറ്റി ”
അറിയാനുള്ള ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു .

“ഞാന്‍ എന്റെ എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു”

“അപ്പോൾ അവന്‍ പിൻമാറിക്കാണും അല്ലേ “

“ഇല്ല വിശ്വേട്ടാ … അപ്പോള്‍ അയാള്‍ പറഞ്ഞു ഇങ്ങനെ ഉള്ളവര്‍ക്കും വേണ്ടേ ഒരു ജീവിതം നിന്റെ സങ്കടങ്ങൾക്ക് ഞാന്‍ കൂട്ടുണ്ടാവുമെന്ന്
ഇപ്പോള്‍ ഏഴ് വർഷം കഴിഞ്ഞു. ഇപ്പോഴും വിളിക്കാറുണ്ട് . എന്റെ വീട്ടിലൊക്കെ വരും ഞാന്‍ ചേട്ടായിടെ സഹോദരിയുടെ വീട്ടില്‍ പോകും കാണും സംസാരിക്കും .

“പിന്നെ എന്താണ് വിവാഹം ഇങ്ങനെ നീണ്ടു പോയത് “

ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി .

കഴിഞ്ഞ ഡിസംബറില്‍ കല്യാണം തീരുമാനിക്കാനാണെന്ന് പറഞ്ഞ് എന്നെ നാട്ടിലേക്ക് വിളിപ്പിച്ചു . ഞാന്‍ പോയി അവിടെ ചെന്നപ്പോള്‍ ചേട്ടായിയുടെ വീട്ടുകാര്‍ രണ്ട് ലക്ഷം കഥകള്‍.കോംസ്ത്രീധനം ആവശ്യപ്പെട്ടു . എന്റെ കയ്യില്‍ എവിടുന്നാണ് വിശ്വേട്ടാ ഇത്രയും തുക . എന്നെ പറ്റി എല്ലാം അറിയുന്ന അവര്‍ തന്നെ ഇത് ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി .

“അപ്പോൾ അവന്‍ പൈസയാണോ സ്നേഹിച്ചത് അതോ നിന്നെയൊ ?

ഉള്ളില്‍ അപ്പോള്‍ അവനോടുള്ള രോക്ഷം അണപൊട്ടി ഒഴുകുകയായിരുന്നു .
ദേഷ്യത്തോടെയാണ് ഞാന്‍ ചോദിച്ചത് .

പിന്നെ ഞാന്‍ എന്റെ വീട്ടില്‍ പറഞ്ഞു ഇത്രയും തുക കൊടുക്കാന്‍ എന്റെ കയ്യില്‍ ഇല്ല അതുകൊണ്ട് എനിക്കീ കല്യാണം വേണ്ടാന്ന് പറഞ്ഞു ഞാന്‍ തിരികെ ഇങ്ങോട്ട് തന്നെ പോന്നു . അവനിപ്പോഴും അവന്റെ വീട്ടില്‍ വഴക്കാണ് ഞാനല്ലാതെ മറ്റൊരു പെണ്ണ് അവന്റെ ജീവിതത്തില്‍ ഉണ്ടാവില്ല എന്നും പറഞ്ഞ് .

“അപ്പോൾ ഈ കാര്യങ്ങള്‍ ഒന്നും സംഗീത അച്ഛനെ അറിയിച്ചില്ലേ “

അറിയിച്ചു , വിവാഹക്കാര്യം പറയാനായി ഞാന്‍ അച്ഛനെ വിളിച്ചു അപ്പോള്‍ അച്ഛന്‍ എന്നോട് പറഞ്ഞു ഞാന്‍ എന്തെങ്കിലും ചെയ്യണമായിരുന്നെങ്കിൽ നീ എന്റെ കൂടെ നില്ക്കണമായിരുന്നു എന്ന് . അതു കേട്ടപ്പോള്‍ എന്റെ സകല നിയന്ത്രണവും പോയി ഞാന്‍ അന്ന് അച്ഛനോട് ചോദിച്ചു ഞാന്‍ കാരണമാണോ നിങ്ങള്‍ വേർപ്പിരിഞ്ഞത് എന്ന് .

അവര്‍ അന്ന് അങ്ങനെ ചെയ്തതിന്റെ പേരില്‍ ഞാനല്ലേ നീറുന്നത് വിശ്വേട്ടാ ? എന്റെ ജീവിതമല്ലേ പോയത്

ശേഷം ഫോണിലൂടെ കേട്ടത് ഏങ്ങലടിച്ചുള്ള സംഗീതയുടെ കരച്ചിലാണ് . എന്ത് പറഞ്ഞാണ് ഈ കുട്ടിയെ ഞാന്‍ സമാധനിപ്പിക്കുക .

കൂട്ടുകാരൊക്കെ അച്ഛനേയും അമ്മയേയും വിളിച്ച് സന്തോഷം പങ്കുവെക്കുമ്പോ എന്റെ ഉള്ളു പിടയുന്നത് ആരും കാണുന്നില്ല
കരഞ്ഞുകൊണ്ടാണ് ഇത്രയും അവള്‍ പറഞ്ഞത് . കരച്ചില്‍ നിറുത്തി അല്പ സമയം കഴിഞ്ഞു വീണ്ടും പറയാന്‍ തുടങ്ങി .

“ഇതിനിടയില്‍ ദൈവം എന്നോട് വേറെ ഒരു ക്രൂരത കൂടി കാട്ടി “

“അതെന്താണ് ആ ക്രൂരത ??

എനിക്ക് കുറേ നാളായി വയറ്റില്‍ വേദനയും പിന്നെ കുറേ പ്രോബ്ലംസും ഡോക്ടർ പരിശോധിച്ച് സ്കാൻ ചെയ്യാന്‍ പറഞ്ഞു . വീണ്ടും ഡോക്ടറേ കാണിച്ചപ്പോൾ പറഞ്ഞു പെട്ടെന്ന് വിവാഹം കഴിച്ച് കുട്ടികളുണ്ടാവണം ഇല്ലെങ്കില്‍ പിന്നെ കുട്ടികളുണ്ടാവാൻ സാധ്യത ഉണ്ടാവില്ല . ഇപ്പോള്‍ ആറു വർഷം കഴിഞ്ഞു . ഞാനും ഒരു പെണ്ണല്ലെ വിശ്വേട്ടാ എനിക്കും ഉണ്ടാവില്ലേ വിവാഹം കുട്ടികള്‍ എന്നൊക്കെ ഉള്ള സ്വപ്നങ്ങള്‍

ശരിയാണ് ഒരു സ്ത്രീയുടെ ജന്മം പരിപൂർണ്ണമാകുന്നത് മാതാവ് എന്ന പദവിയിൽ എത്തുമ്പോഴാണ് .

” ചിലപ്പോഴൊക്കെ തോന്നും വിശ്വേട്ടാ , എന്തിനാണ് ഈ പാഴ് ജന്മമെന്ന് ”
“വളർത്താനും സ്നേഹിക്കാനും നല്ലൊരു ജീവിതം നൽകാനും കഴിയില്ലായിരുന്നെങ്കിൽ ജനിച്ചു വീണപ്പോൾ തന്നെ കൊന്ന് കളയാമായിരുന്നില്ലേ അവർക്കെന്നെ ?

അവസാന ചോദ്യം എന്റെ ഹൃദയത്തില്‍ വന്നു തറച്ചു . കണ്ണുകളില്‍ നിന്നും ജലധാരകൾ കവിളിലൂടെ ചാലിട്ടൊഴുകുന്നത് ഞാന്‍ അറിഞ്ഞു . എന്റെ കണ്ണുനീരിനു പോലും കവിളുകൾ പൊള്ളിക്കാനുള്ള ചൂടുണ്ടായിരുന്നു.

കരച്ചില്‍ നിറുത്തി അവള്‍ വീണ്ടും പറഞ്ഞു

“ഭാവി എന്താകുമെന്ന് വിശ്വേട്ടൻ ഭാവനയിൽ പറയ് ഞാന്‍ നോക്കട്ടെ എന്താകും എന്റെ ഭാവി എന്ന് “

എന്താണ് ഞാന്‍ പറയുക എന്നെനിക്കറിയില്ല …

ദുരന്തങ്ങൾ തുടർക്കഥയായി ജീവിതത്തില്‍ വന്നു കൊണ്ടിരിക്കുന്ന സംഗീതയുടെ കഥ ഇവിടെ തീരുന്നില്ല .

അടുത്ത ഡിസംബറിൽ എല്ലാ എതിർപ്പുകളേയും തരണം ചെയ്ത് ജോണി അവളുടെ കഴുത്തില്‍ മിന്ന് ചാർത്തട്ടെ അങ്ങനെ സംഭവിച്ചാൽ ആശിർവദിക്കുന്നവരുടെ കൂട്ടത്തില്‍ വിശ്വനും ഉണ്ടാകും ……….

(തല്ക്കാലം കനല്‍ പൂക്കള്‍ ഇവിടെ തീരുന്നു)