കനല്‍ പൂക്കള്‍

കനല്‍ പൂക്കള്‍
Story : Kanalppokkal Author : വിശ്വനാഥൻ ഷൊർണ്ണൂർ

ഒഴിവു ദിവസത്തിന്റെ ആലസ്യത്തില്‍ കിടക്ക വിട്ടെഴുന്നേൽക്കാൻ മടിച്ച് അന്തേരിയിലെ ഇരുപത്തിനാലാം നമ്പര്‍ ഫ്ലാറ്റില്‍ കിടക്കുമ്പോഴാണ് അടുത്ത് കിടന്ന മൊബൈല്‍ ശബ്ദിച്ചത് . ആരായിരിക്കും ഇപ്പോള്‍ ഭാര്യയാവില്ല അവള്‍ക്ക് കൃത്യമായി അറിയാം ഉറങ്ങി എഴുന്നേൽക്കുന്ന സമയം .

ഉറക്കം വിട്ടുമാറാത്ത കണ്ണുകള്‍ കൊണ്ട് തപ്പി പിടിച്ചെടുത്ത മൊബൈലിലേക്ക് നോക്കുമ്പോള്‍ പരിചയമില്ലാത്ത ഒരു നമ്പറാണ് ഡിസ്പ്ലയിൽ തെളിഞ്ഞു കാണുന്നത് . കിടന്നുകൊണ്ട് തന്നെ ഫോണ്‍ എടുത്ത് ചെവിയോട് ചേര്‍ത്ത് പിടിച്ച്
ഹലോ എന്ന് പറഞ്ഞു അപ്പോള്‍ അപ്പുറത്ത് നിന്നും മുത്തുകൾ വീണു ചിതറുന്ന ശബ്ദത്തില്‍

“ഹലോ , വിശ്വേട്ടനല്ലേ ?

“അതേ വിശ്വനാണ് , കുട്ടി ആരാണ് ?

“ഞാൻ സംഗീതയാണ് വിശ്വേട്ടാ “

” ഹോ …നീയായിരുന്നോ ?

അപ്പോഴാണ്‌ ഓർത്തത് ഇന്നലെ രാത്രി ചാറ്റിൽ വന്നപ്പോള്‍ നമ്പര്‍ കൊടുത്തകാര്യം

“അതേ വിശ്വേട്ടാ ഞാന്‍ തന്നെയാണ് ഇതാണ് എന്റെ നമ്പര്‍ , വിശ്വേട്ടൻ ഇന്ന് ഫ്രീയാണോ?

“പ്രത്യേകിച്ച് ഇന്ന് പറയത്തക്ക തിരക്കൊന്നും ഇല്ല “

“എങ്കിൽ വൈകീട്ട് ഒന്ന് നേരിട്ട് കാണാമോ എനിക്ക് വിശ്വേട്ടനോട് ചിലകാര്യങ്ങൾ പറയാനുണ്ട് “

“അതിനെന്താ വൈകീട്ട് അന്തേരിയിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ മുൻവശത്തുള്ള തമിഴന്റെ കോഫി ഷോപ്പില്‍ ഞാനുണ്ടാവും അവിടെ വന്നാല്‍ മതി”

ശരി എന്ന് പറഞ്ഞു ഫോണ്‍ വെച്ചപ്പോൾ മനസ്സില്‍ ചിന്ത മുഴുവന്‍ എന്തിനായിരിക്കും സംഗീത കാണണം എന്ന് പറഞ്ഞത് എന്നായിരുന്നു.

‍ സംഗീതക്ക് പറയുവാനുള്ളത് എന്തായിരിക്കും എന്ന ചിന്തയില്‍ മനസ്സ് ഉടക്കി നിന്നു

“സംഗീത”

പുതിയ നോവല്‍ എഴുതി കൊണ്ടിരിക്കുമ്പോഴാണ് അവിചാരിതമായി സംഗീതയെ പരിചയപ്പെടുന്നത്. പതിവ് പോലെ ചില പോസ്റ്റുകള്‍ വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചാറ്റ് ബോക്സിൽ പുതിയ നോവലിന് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് ഒരു മെസേജ് കണ്ണില്‍ പെട്ടത് . നന്ദി വാക്കുകളില്‍ ഒതുക്കി പിന്തിരിയാൻ നോക്കുമ്പോഴാണ് സാറിനെ ഒന്ന് പരിചയപ്പെടുന്നതിൽ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ച് അടുത്ത മെസേജ് വരുന്നത് .

“അതിനെന്താ പരിചയപ്പെടാലോ . പിന്നെ ഈ സാര്‍ എന്ന വിളി അതൊരു തരം അരോചകമാണ് അർഹിക്കാത്തത് സ്വീകരിക്കുന്ന തരത്തിലുള്ള ഒരുതരം നിസഗ്ഗത .”

“പിന്നെ എന്ത് വിളിക്കണം “

“വിശ്വൻ എന്നു വിളിച്ചോളൂ”

“എങ്കിൽ ഞാന്‍ വിശ്വേട്ടൻ എന്ന് വിളിക്കട്ടേ, എനിക്ക് സഹോദരൻമാരില്ല ഞാന്‍ ഏട്ടാ എന്ന് വിളിച്ചോട്ടെ “

“അതിനെന്താ കുട്ടി വിളിച്ചോളു”

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ പറഞ്ഞു അവളുടെ പേര് സംഗീത എന്നാണെന്നും നാട് കോട്ടയത്താണെന്നും മുബൈ ഈസ്റ്റ് അന്തേരിയിലെ സെവൻ ഹിൽസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സായി ജോലി നോക്കുന്നു എന്നും പറഞ്ഞപ്പോള്‍ ഞാനും അന്തേരിയിലുണ്ടല്ലോ എന്ന് പറഞ്ഞു .

അതിനു ശേഷം ഇന്നലെയാണ് അവള്‍ വീണ്ടും ചാറ്റിൽ വരുന്നത് വിശേഷങ്ങളും പുതിയ നോവലിനെ പറ്റിയുള്ള അഭിപ്രായങ്ങളും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവള്‍ നമ്പര്‍ വാങ്ങിയത് .

വീണ്ടും ഉറക്കിലേക്ക് വഴുതി മാറുമ്പോഴും എന്തായിരിക്കും സംഗീതക്ക് എന്നോട് സംസാരിക്കാനുള്ളത് എന്നത് ചിന്തയില്‍ കിടന്ന് തിളച്ചു മറിയുന്നുണ്ടായിരുന്നു..

ഉച്ച ഭക്ഷണം കഴിഞ്ഞുള്ള ഉറക്കം എഴുന്നേറ്റ് കുളിച്ച് വസ്ത്രം ധരിച്ച് പുറത്തേക്കിറങ്ങി . ആദ്യം കിട്ടിയ ടാക്സിയിൽ ഈസ്റ്റ് അന്തേരിയിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിനു മുന്നിലെ തമിഴന്‍ സ്വാമിയുടെ കോഫി ഷോപ്പിലേക്ക് യാത്ര തിരിച്ചു .

ടാക്സി നിറുത്തി കാഷ് കൊടുത്തു കോഫി ഷോപ്പിലേക്ക് കയറുമ്പോൾ കാഷ്കൗണ്ടറിൽ ഇരുന്ന സ്വാമിയണ്ണൻ പറഞ്ഞു

“വിശ്വാ … ഉന്നെ കേട്ട് അന്ത പാപ്പ വന്തിറ്ക്ക്”

“എങ്കെ സ്വാമിയണ്ണാ ….?

“അങ്കെ ഉക്കാന്തിട്ടാ , യാര് അന്ത പാപ്പാ ഊര്കാരിയാ “

അതെ എന്ന് മറുപടി കൊടുത്ത് സ്വാമി ചൂണ്ടി കാണിച്ച കോഫി ഷോപ്പിന്റെ കോണിലേക്ക് നോക്കുമ്പോള്‍ പുറത്തേക്ക് നോക്കി സംഗീത ഇരിക്കുന്നു ..

അടുത്ത് ചെന്ന് സംഗീത എന്ന് വിളിച്ചതും അവള്‍ പെട്ടെന്ന് തല തിരിച്ച് എന്നെ നോക്കി

“ഹാ… വിശ്വേട്ടാ “

“എന്തിനാണ് എന്നെ കാണണം എന്ന് പറഞ്ഞത് “

അവൾക്കെതിരേയുള്ള കസേരയില്‍ ഇരിക്കുമ്പോള്‍ ചോദിച്ചു .ആദ്യമായി കാണുകയാണെങ്കിലും അവളുടെ മുഖത്ത് അപരിചിതത്തം തീരെ ഉണ്ടായിരുന്നില്ല .

“പറയാം വിശ്വേട്ടാ “

“നമുക്ക് ഓരോ മസാല ദോശ പറഞ്ഞാലോ ?
ഇവിടുത്തെ മസാല ദോശ നല്ല ടേസ്റ്റിയാണ്”

“വിശ്വേട്ടന്റെ ഇഷ്ടം പോലെ “

“എങ്കിൽ നമുക്ക് ഫാമിലി റൂമിലേക്ക് മാറിയിരിക്കാം . ഇവിടെ ഇന്ന് വലിയ തിരക്കാവും”

അവളേയും കൂട്ടി ഫാമിലി റൂമിലേക്ക് നടക്കുമ്പോള്‍ സ്വാമിയോട് രണ്ട് സ്പെഷ്യല്‍ മസാല ദോശയും ഓർഡർ ചെയ്തിരുന്നു .

അവള്‍ക്കെതിർ വശത്തായി ഇരിക്കുന്നതിനിടെയാണ് അവള്‍ ചോദിച്ചത്

“വിശ്വേട്ടന് ഞാനൊരു കഥ പറഞ്ഞു തന്നാല്‍ എനിക്ക് വേണ്ടി എഴുതുമോ?

പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തിയത് മാസങ്ങള്‍ക്കു മുമ്പ്‌ ഇതുപോലെ ഫോണ്‍ വിളിച്ച് എന്റെ കഥ എഴുതുമോന്ന് ചോദിച്ച ലൈലയേയാണ്.

“ഇത് പറയാനാണോ സംഗീത എന്നെ കാണണം എന്ന് പറഞ്ഞത് “

“ഞാന്‍ പറയാം വിശ്വേട്ടാ പക്ഷേ അതിന് മുന്‍പ് വിശ്വേട്ടൻ ഞാന്‍ പറയുന്ന കഥ എഴുതാം എന്നെനിക്ക് വാക്ക് തരണം “

“ആദ്യം സംഗീതക്ക് എന്താണ് എന്നോട് പറയാനുള്ളത് എന്ന് പറ എന്നിട്ട് നമുക്ക് തീരുമാനിച്ചാൽ പോരെ ?

“ഞാന്‍ വിശ്വേട്ടനെ കാണണം എന്ന് പറഞ്ഞത് ഇതു പറയാനാണ് . ഇതൊരു പെൺകുട്ടിയുടെ കഥയാണ് . അവളുടെ കണ്ണുനീരിന്റെ കഥ അവളുടെ ജീവിത കഥ”

ഈ സമയം ഓർഡർ ചെയ്ത മസാല ദോശ കൊണ്ട് വന്ന് ഞങ്ങള്‍ക്ക് മുന്നില്‍ വെച്ചു .

“കഴിക്ക് എന്നിട്ട് പറയാം “

മസാല ദോശയുടെ ഒരു കഷ്ണം മുറിച്ചെടുത്ത് ചട്ടിനിയിൽ മുക്കി വായിലേക്കിട്ട് അവള്‍ വീണ്ടും തുടര്‍ന്നു . ഞാന്‍ അപ്പോള്‍ അവളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

കഥയ്ക്ക് വേണ്ടി നമുക്കവരെ വാസു എന്നും സെലിൻ എന്നും വിളിക്കാം .

നന്നായി പാട്ടു പാടിയിരുന്ന വാസു സെലിന്റെ നാട്ടിലെ ഒരോണ പ്രോഗ്രമാനിടക്ക് പാടി കൊണ്ടിരിക്കുമ്പോഴാണ് സുന്ദരിയായ സെലിനെ കാണുന്നത് . വാസുവിന്റെ സഹോദരിയുടെ വീടിനടുത്താണ് സെലിന്റെ വീട് .

സെലിനെ കാണുക എന്ന ലക്ഷ്യത്തോടെ വാസു ഇടക്കിടെ സഹോദരിയുടെ വീട്ടിലേക്ക് പോയിക്കൊണ്ടിരുന്നു . അവര്‍ പരസ്പരം കണ്ടുമുട്ടി . വാസുവിന്റെ സ്വരമാധുര്യത്തിൽ സെലിൻ ആദ്യകാഴ്ച്ചയിൽ തന്നെ അവനെ സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു .

ഒരു ദിവസം വാസു സഹോദരിയുടെ വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ സെലിൻ എതിരെ നടന്നു വരുന്നത് കണ്ടു .. വാസുവിനെ കണ്ടതും സെലിന്റെ മുഖം നാണത്താൽ ചുവന്നു നോട്ടം കാൽക്കിഴിലാക്കി സെലിൻ വാസുവിനെ കടന്നു പോയി.

“സെലിൻ ”
ആ വിളി പ്രതീക്ഷിച്ച പോലെ സെലിൻ തിരിഞ്ഞു നിന്നു .

“എനിക്ക് സെലിനോട് ഒരു കാര്യം പറയാനുണ്ട് “

“എന്താണ് വാസുവേട്ടാ “

താഴേക്ക് നോക്കിയാണ് സെലിൻ ചോദിച്ചത് .

“എനിക്ക് സെലിനെ ഇഷ്ടമാണ് ? സെലിന് എന്നെ ഇഷ്ടമാണോ ?

നാണത്താൽ പൂത്തുലഞ്ഞ സെലിൻ സമ്മതം പറഞ്ഞു കൊണ്ട് തലയും താഴ്ത്തി നടന്നു പോയി

ജാതിയുടേയും മതത്തിന്റേയും അതിരുകൾ ഭേദിച്ച് അവര്‍ ഇണക്കുരുവികളെ പോലെ അവരുടെ പ്രണയലോകത്ത് പാറി നടന്നു.

അവരുടെ പ്രണയം വീട്ടില്‍ സെലിന്റെ വീട്ടില്‍ അറിഞ്ഞു . സെലിന് വിവാഹാലോചനകൾ വന്നുകൊണ്ടിരുന്നു . ഒടുവില്‍ അവര്‍ രണ്ട് പേരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച് നാടുവിട്ടു….

സംഗീത ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു .

“സംഗീതക്ക് ചായയോ കോഫിയോ ?

“വിശ്വേട്ടന്റെ ഇഷ്ടം പോലെ “

രണ്ട് കോഫി ഓർഡർ ചെയ്തു സംഗീതയുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ അവിടെ വീണു ചിതറാൻ വെമ്പൽ കൊള്ളുന്ന രണ്ട് സ്ഫടിക ഗോളങ്ങൾ രൂപാന്തരപ്പെട്ടിരുന്നു …!!

സപ്ലെയർ കൊണ്ട് വന്ന കോഫി ഒരിറക്ക് കുടിച്ചതിന് ശേഷം സംഗീത തുടർന്നു.

“ചാച്ചനും മമ്മയും ഒളിച്ചോടി കല്യാണം കഴിച്ച് ഒരുമിച്ച് താമസവും തുടങ്ങി . അപ്പോഴും അവര്‍ ഇണപ്രാവുകളെ പോലെ പ്രണയിച്ചിരുന്നു “

വസന്തവും ഗ്രീഷ്മവും മാറി വന്നു . അന്നും പതിവ് പോലെ കാലത്ത് ജോലിക്ക് പോകുമ്പോള്‍ വാസു സെലിനെ നോക്കി ചോദിച്ചു .

“എന്തുപറ്റി സെലിൻ നിനക്കൊരു ക്ഷീണം പോലെ . ആകെ വിളറിയിരിക്കുന്നല്ലോ”

“എന്താണെന്നറിയില്ല വാസുവേട്ടാ എനിക്കെന്തോ ക്ഷീണം പോലെ “

“എന്നാൽ നീ വേഗം വസ്ത്രം മാറി വാ നമുക്ക് ഡോക്ടറുടെ അടുത്ത് പോകാം”

“വേണ്ട ഏട്ടാ , ഏട്ടൻ ജോലി മുടക്കണ്ട ഞാന്‍ തനിച്ച് പൊയ്ക്കോളാം”

മനസ്സില്ലാ മനസ്സോടെയാണ് അന്ന് വാസു ജോലിക്ക് പോയത് . വാസു പോയി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സെലിൻ വസ്ത്രം മാറി അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് പോയി . അവിടെ ഉണ്ടായിരുന്ന വനിതാ ഡോക്ടര്‍ വിശദമായി പരിശോധിച്ച് സെലിനോട് പറഞ്ഞു

“നിങ്ങള്‍ ഒരമ്മയാകാൻ പോകുന്നു അതിന്റെയാണ് ഈ ക്ഷീണവും തളർച്ചയും “

സെലിന്റെ മുഖം സൂര്യ പ്രകാശമേറ്റ താമര പൂപോലെ വിടർന്നു കണ്ണുകളില്‍ സന്തോഷ പൂത്തിരി വിടർന്നു. അവള്‍ക്ക് അപ്പോള്‍ വാസു അടത്തുണ്ടായിരുന്നെങ്കിലെന്ന് തോന്നി .

ആശുപത്രിയില്‍ നിന്നും ഇറങ്ങിയ സെലിൻ വീട്ടില്‍ വന്ന് വാസുവിന് ഇഷ്ടമുള്ള വിഭവങ്ങള്‍ തെയ്യാറാക്കി ഭംഗിയുള്ള വസ്ത്രം ധരിച്ച് കണ്ണുകളില്‍ ഭംഗിയായി കരിമഷി എഴുതി വാസുവിനെ കാത്തു നിന്നു.

വാസു ജോലികഴിഞ്ഞ് തിരികെ വരുമ്പോള്‍ ദൂരെ നിന്ന് തന്നെ കണ്ടു സെലിൻ വഴിയിലേക്ക് നോക്കി നിൽക്കുന്നത് . വീട്ടിലേക്ക് കയറുമ്പോൾ വാസു അവളോട് പറഞ്ഞു .

“എന്റെ പെണ്ണ് ഇന്ന് പതിവിലും സുന്ദരിയായണല്ലോ നിൽപ്പ് . എന്തു പറ്റി ഇന്ന് ?
നീ ഡോക്ടറേ കണ്ടോ ?

“പറയാം ഏട്ടൻ പോയി കുളിച്ചു വരൂ . ഏട്ടന്റെ ഇഷ്ട വിഭവങ്ങള്‍ എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്”

അത് പറയുമ്പോഴും അവളുടെ കവിളുകൾ നാണത്താൽ ചുവന്നു തുടുത്തിരുന്നു . കണ്ണുകളില്‍ പ്രണയത്തിന്റെ ഒരായിരം നെയ്ത്തിരികൾ ഒന്നിച്ച് കത്തി .

കുളികഴിഞ്ഞു വന്ന് അവര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച് . നിലാവ് പെയ്യുന്ന മാനത്തേ നോക്കി പുറത്തേ തിണ്ണയില്‍ സെലിന്റെ മടിയിലേക്ക് തല വെച്ച് വാസു കിടന്നു . വാസു സെലിനോട് ചോദിച്ചു

“സെലിൻ ഡോക്ടര്‍ എന്തു പറഞ്ഞു ?

“അതേയ് ഡോക്ടര്‍ എന്റെ വയറ്റില്‍ ഒരു കൊച്ചു വാസുവേട്ടൻ പിറവി എടുക്കാന്‍ തയ്യാറായിരിക്കുന്നു എന്ന് പറഞ്ഞു “

“സത്യമാണോ സെലിൻ “

“ഉം …. അവള്‍ പ്രണയാർദ്രമായി മൂളി

വാസു എഴുന്നേറ്റ് അവളുടെ മുഖം തന്റെ കൈകളില്‍ കോരിയെടുത്ത് അവളുടെ തുടുത്ത കവിളണകളിൽ തന്റെ ചുണ്ടുകളമർത്തി.
അവരുടെ പ്രണയം കണ്ട് നക്ഷത്രങ്ങള്‍ നാണിച്ചു മിഴികളടച്ചു . എങ്ങു നിന്നോ പാറി വന്ന ഒരു മിന്നാ മിനുങ്ങ് അസൂയ പൂണ്ട് സെലിന്റെ മുടിയിഴകളിൽ വന്നിരുന്നു .

“എങ്കിൽ അത് വാസു ആയിരിക്കില്ല എന്റെ സെലിനെ പോലെ സുന്ദരിയായ ഒരു കൊച്ചു സെലിനായിരിക്കും “

“സെലിൻ നോക്ക് ഇന്നത്തെ ചന്ദ്രന്‍ പോലും നിന്റെ സൗന്ദര്യത്തിനു മുന്നില്‍ തോൽവി സമ്മതിച്ച് മേഘപാളിക്കുള്ളിൽ ഒളിക്കുന്നത് “

“മതി വാ അകത്തേക്ക് പോകാം നല്ല മഞ്ഞുണ്ട്”

അങ്ങനെ സെലിനും വാസുവും അകത്തേക്ക് പോയി . ദിവസങ്ങള്‍ കൊഴിഞ്ഞു വീണൂ ആഴ്ച്ചകൾ മാസങ്ങള്‍ക്ക് വഴിമാറി അതിനൊപ്പം സെലിന്റെ ഉദരവും വാസുവിന്റെ സന്തോഷവും വളർന്നു .

ദിവസങ്ങള്‍ക്ക് ശേഷം സെലിൻ വാസുവിന്റെ ആഗ്രഹം പോലെ ഒരു പെൺകുഞ്ഞിന് ജന്മം നല്‍കി . അവര്‍ അവൾക്ക് സ്മിത എന്ന് പേരിട്ടു .
അവര്‍ അവരുടെ ലോകത്ത് സന്തോഷത്തോടെ കഴിഞ്ഞു .

കാലങ്ങൾ മാറുന്നതോടൊപ്പം സ്മിതയും വളര്‍ന്നു തുടങ്ങി . മൂന്ന് പേരും ആ വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നതിനിടക്കാണ് ആ വീട്ടിലേക്ക് ഒരു അഥിതി കൂടി വരാന്‍ തയ്യാറെടുക്കുന്ന വിവരം അവരറിഞ്ഞത് .

“ഇതാണോ സംഗീതക്ക് എന്നൊട് പറയാനുണ്ടെന്ന് പറഞ്ഞ കാര്യം “

ഇടക്ക് കയറി ഞാന്‍ ചോദിച്ചു .

“അല്ല വിശ്വേട്ടാ ഇപ്പോഴും യഥാര്‍ത്ഥ നായിക എത്തിയിട്ടില്ല . അത് ഞാന്‍ പറഞ്ഞു തീരുമ്പോഴേ കഥ തുടങ്ങുകയുള്ളൂ “

“ശരി എങ്കില്‍ പറയൂ”

“പറയാം വിശ്വേട്ടാ അതാണ് യഥാര്‍ത്ഥ ജീവിത കഥ അതില്‍ ഒരു പെൺകുട്ടിയുടെ സങ്കടങ്ങളുണ്ട് സ്വപ്നങ്ങളുണ്ട് . അവളനുഭവിച്ച ദുരിതങ്ങളുണ്ട് . ആ കഥ പറഞ്ഞു തരാനാണ് ഞാന്‍ വിശ്വേട്ടനെ കാണണം എന്ന് പറഞ്ഞത് “

സംഗീത പറഞ്ഞു നിറത്തി . ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവിടെ എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നത് കണ്ടു..

വർഷങ്ങൾ കഴിഞ്ഞു പോയി സ്മിതക്ക് അഞ്ചു വയസ്സ് കഴിഞ്ഞു . അവള്‍ ഒരു പൂമ്പാറ്റയേ പോലെ അവരുടെ ജീവിതത്തില്‍ പാറി നടന്നു . കുഞ്ഞു സ്മിത സ്കൂളില്‍ പോകാന്‍ തുടങ്ങി . അപ്പോഴാണ്‌ സെലിൻ രണ്ടാമതും ഗർഭണിയായത് ……

അല്പ സമയത്തേ നിശബ്ദതക്ക് ശേഷം സംഗീത വീണ്ടും പറയാനാരംഭിച്ചപ്പോൾ നിറഞ്ഞു തുളുമ്പിയ അവളുടെ മനോഹരമായ കണ്ണുകളില്‍ നിന്നും അടർന്നു വീണ കണ്ണുനീർത്തുള്ളികൾ മാർബിൾ കൊണ്ട് പണിത മേശക്ക് മുകളിലേക്ക് ഉരുണ്ടു വീണു ചിതറി ….

മാസങ്ങള്‍ക്കു ശേഷം സെലിൻ രണ്ടാമതും ഒരു
പെൺകുഞ്ഞിന് ജന്മം നൽകി . അവര്‍ അവള്‍ക്ക് സംഗീത എന്ന് പേരും നൽകി . സ്മിതയുടെ ജനനത്തിന് ശേഷം അവര്‍ വാസുവിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു.

കാലചക്രം അധിവേഗത്തിൽ ചലിച്ചു കൊണ്ടിരുന്നു . സംഗീതയും അതിനൊപ്പം വളർന്നു തുടങ്ങി . സ്മിത സ്കൂളില്‍ പോകുകയും വാസു ജോലിക്ക് പോകുകയും ചെയ്താല്‍ പിന്നെ സെലിനും സംഗീതയും മാത്രമായി ആവീട്ടിൽ

കിലുക്കാംപെട്ടിയേ പോലെ സംസാരിക്കുന്ന സംഗീതയേ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു .
മാറി മാറി വന്ന വെയിലും മഴയും പ്രകൃതിയിൽ മാറ്റങ്ങള്‍ വരുത്തി . കാലത്തിന്റെ ഗതി തടയാന്‍ ആർക്കും കഴിയാത്തത് കൊണ്ട് കാലം ചലിച്ചുകൊണ്ടിരുന്നു .

സംഗീതക്ക് ആറു വയസ്സ് തികഞ്ഞു അവളും ചേച്ചിയുടെ കൂടെ സ്കൂളില്‍ പോയിത്തുടങ്ങി .
ഈ സമയത്തെല്ലാം വാസു നാട്ടിലെ ജോലി ഉപേക്ഷിച്ച് ജോലിക്കായി ചെന്നൈ ബാഗ്ലൂർ മുബൈ എന്നിവിടങ്ങളിലെല്ലാം കറങ്ങി .
അപ്പോഴല്ലാം സെലിൻ വീട്ടു ജോലികൾക്കും കെട്ടിടം പണിക്കും പോയി മക്കളേയും ആ കുടുംബത്തേയും നോക്കി .

സെലിൻ കാരണമാണ് വാസു വീട്ടിലെ ചിലവ് നോക്കാത്തത് എന്ന് പറഞ്ഞു വാസുവിന്റെ ജേഷ്ട സഹോദരനും ഭാര്യയും സെലിനെ നിരന്തരം വഴക്കു പറഞ്ഞും ദ്രോഹിച്ചും കൊണ്ടിരുന്നു . തന്റെ രണ്ട് മക്കളെ കൂട്ടി പോകാന്‍ മറ്റൊരു ഇടമില്ലാത്തത് കാരണം സെലിൻ എല്ലാം സഹിച്ചു .

കുറച്ച് മാസങ്ങള്‍ക്ക് ശേഷം നാടുവിട്ട് പോയ വാസു തിരികെ വന്നു . സഹോദരന്റേയും ഭാര്യയുടേയും വാക്കുകള്‍ കേട്ട് സെലിനുമായി നിരന്തരം വഴിക്കിട്ടുകൊണ്ടിരുന്നു . ഒരുദിവസം വഴക്ക് കൂടിയപ്പോൾ വാസു പിണങ്ങി അവളേയും മക്കളേയും ഉപേക്ഷിച്ച് എങ്ങോട്ടോ പോയി .

മാസങ്ങള്‍ കഴിഞ്ഞിട്ടും വാസു അവരുടെ കാര്യങ്ങള്‍ നോക്കുകയോ അവരെ തേടി എത്തുകയോ ചെയ്തില്ല . സെലിൻ ജോലിക്ക് പോയിക്കൊണ്ടിരുന്നു .

തിമിർത്ത് പെയ്യുന്ന മഴയുള്ള ഒരു രാത്രി വാസുവിന്റെ സഹോദരൻ സെലിനേയും മക്കളേയും ആ വീട്ടില്‍ നിന്നും ഇറക്കി വിട്ടു .
ചെറിയ രണ്ട് കുട്ടികളേയും കൂട്ടി സെലിൻ ആ പെരുമഴയത്ത് നിൽക്കുന്നത് കണ്ട് അയൽവാസിയായ സ്ത്രീ അവരെ ആ സ്ത്രീ യുടെ വീട്ടിലേക്ക് കൊണ്ട് പോയി .

പിറ്റേന്ന് നേരം വെളുത്തതും സെലിൻ തന്റെ രണ്ട് മക്കളേയും കൊണ്ട് സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചു പോകാന്‍ തീരുമാനിച്ചു . അവിടെയുള്ളവർ എങ്ങനെ സ്വീകരിക്കും എന്ന് അവള്‍ക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല .

തെല്ലൊരു ഭയത്തോടെയാണ് സെലിൻ സ്വന്തം വീട്ടിലേക്ക് മക്കളേയും ചേര്‍ത്ത് പിടിച്ചു കയറി ചെന്നത് . മക്കള്‍ക്കു വേണ്ടി എന്തും നേരിടാനുള്ള മനക്കരുത്ത് സെലിൻ നേടിയിരുന്നു . പക്ഷേ വിചാരിച്ച പോലെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല . സ്വന്തം അച്ഛനും സഹോദരങ്ങൾക്കും ഉപേക്ഷിക്കാൻ കഴിയാത്തത് കൊണ്ട് അവര്‍ അവരുടെ പറമ്പിന്റെ മൂലയില്‍ ഒരു കുടിൽ വെച്ച് കൊടുത്തു സെലിനും മക്കളും അവിടെ താമസം തുടങ്ങി .

അടുത്ത വീടുകളിൽ അടുക്കള ജോലി ചെയ്തും കോൺക്രീറ്റ് ജോലിക്കു പോയിട്ടും മക്കളുമായി ആ കുടിലിൽ കഴിഞ്ഞു കൂടി . ഇടക്ക് എപ്പോഴോ വാസു തിരിച്ചു വന്ന് വേറെ വിവാഹം കഴിച്ചതായി സെലിൻ അറിഞ്ഞു .

സെലിൻ സ്ഥിരമായി ജോലിക്ക് പോയിക്കൊണ്ടിരുന്ന കോൺട്രക്ടർക്ക് ഇതിനിടയില്‍ സെലിനെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യം തോന്നി . വാസു വേറെ വിവാഹം ചെയ്തത് അറിഞ്ഞു സെലിന്റെ വീട്ടുകാര്‍ അവളെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അപ്പോള്‍ .

കോൺട്രാക്ടർ ഒരു ദിവസം സെലിന്റെ വീട്ടില്‍ വന്ന് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് അറിയിച്ചു . അവളുടെ പൂർവ്വകാലം എല്ലാം അറിഞ്ഞു തന്നെയായിരുന്നു അയാളുടെ വരവ് . അവരുടെ സമ്മതം കിട്ടിയതും അയാള്‍ പിറ്റേന്ന് മുതല്‍ അവരുടെ കൂടെ താമസം തുടങ്ങി …

സെലിന്റെ അപ്പന്റേയും ആങ്ങളമാരുടേയും സമ്മതം കിട്ടിയതും കോൺട്രാക്ടർ ജോസ് അവരുടെ കൂടെ താമസമാക്കി . നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഒന്നും സെലിന്റെ വീട്ടുകാര്‍ തയ്യാറായില്ല .

ആദ്യനാളുകളിലൊക്കെ ജോസ് സെലിനോടും മക്കളോടും സ്നേഹത്തോടെ പെരുമാറി . സെലിനും പതിയെ ജോസിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു . എന്നാല്‍ സെലിന്റെ മൂത്ത മകള്‍ സ്മിതക്ക് ജോസിനേ ഇഷ്ടമുണ്ടായിരുന്നില്ല . സ്മിത ആ സമയം പത്താം ക്ലാസ്സ് തോറ്റു വീട്ടില്‍ നിൽക്കുകയായിരുന്നു. പിന്നെ പിന്നെ ജോസിന്റെ സ്വഭാവത്തിലെ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍
സ്മിത അവളുടെ അച്ഛന്‍ വാസുവിനെ വിളിച്ചു വരുത്തി . സ്മിത വാസുവിന്റെ കൂടെ പോയി .

അവിടെ സ്മിതയെ കാത്തിരുന്നത് രണ്ടാനമ്മയുടെ പീഡനങ്ങളായിരുന്നു. പട്ടിണിക്കിട്ടും ജോലികള്‍ ചെയ്യിച്ചും നിരന്തരം രണ്ടാനമ്മ അവളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. പട്ടിണിക്കിടുന്ന ദിവസങ്ങളില്‍ അവളുടെ അവസ്ഥകണ്ട് മനസ്സലിഞ്ഞ അയൽ വാസിയായ യുവാവ് സ്മിതക്ക് അവളുടെ രണ്ടാനമ്മ കാണാതെ ഭക്ഷണം എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു . പോകെ പോകെ അവളുടെ മനസ്സ് അവനിലേക്ക് ചാഞ്ഞു. പക്ഷേ അവനൊരു മദ്യപാനിയും മറ്റു ലഹരികൾക്ക് അടിമയുമായിരുന്നു . ഇതല്ലാം അറിഞ്ഞിട്ടും സ്മിതയുടെ മനസ്സില്‍ അവനോടുള്ള ഇഷ്ടത്തിന് കുറവൊന്നും വന്നില്ല .

അങ്ങനെയിരിക്കെ ഒരിക്കല്‍ വാസുവും രണ്ടാനമ്മയും ഒരാഴ്ചത്തോളം അവരുടെ വീട്ടില്‍ പോയി നിന്നു . വീട്ടില്‍ ഒറ്റക്കായ സ്മിത ഭക്ഷണം കഴിക്കാന്‍ പോലുമില്ലാതെ അവിടെ പട്ടിണി കിടക്കുകയായിരുന്നു . അവളുടെ ഈ അവസ്ഥ അറിഞ്ഞ യുവാവ് അവന്റെ അമ്മയെ വിട്ട് സ്മിതയെ അവന്റെ വീട്ടിലേക്ക് കൂട്ടി .

** ** ** ** ** ** **

“ഇനി ഞാന്‍ പറയാം വിശ്വേട്ടാ ഇത്രയും നേരം ഞാന്‍ പറഞ്ഞത് വിശ്വേട്ടൻ പറഞ്ഞില്ലേ ഇനി ഞാന്‍ നേരിട്ട് പറയാം . ഇടക്ക് വിശ്വേട്ടനും പറയണട്ടോ”

ഉള്ളില്‍ കനലെരിയുന്നുണ്ടെങ്കിലും പുഞ്ചിരിച്ചു കൊണ്ടാണ് സംഗീത എന്നോട് പറഞ്ഞത് .

“ശരി നീ പറ , നീ അനുഭവിച്ച ജീവിതത്തിന്റെ കനല്‍ വിരിച്ച പാതയിലൂടെയുള്ള നിന്റെ സഞ്ചാരത്തിന്റെ വഴികൾ “