രക്തരക്ഷസ്സ് 28

മനസ്സില്ലാ മനസ്സോടെ കൃഷ്ണ മേനോൻ അയാൾ പറഞ്ഞതനുസരിച്ചു കൊണ്ട് രക്ഷ ഊരി പൂജാമുറിയിൽ വച്ച ശേഷം പുറത്തേക്ക് നടന്നു.

പുറത്ത് ദേവദത്തന്റെ രൂപത്തിൽ നിന്ന ശ്രീപാർവ്വതി ഊറിച്ചിരിച്ചു. കൃഷ്ണ മേനോനേ നിന്റെ നെഞ്ച് പിളർന്ന് ചോര കുടിച്ചിട്ടേ ഞാൻ മടങ്ങൂ.അവൾ പല്ല് ഞെരിച്ചു കൊണ്ട് പിറുപിറുത്തു.

മരണം മറ്റൊരു വേഷത്തിൽ ആഗതമായതറിയാതെ അയാൾ ദേവദത്തന്റെ രൂപത്തിലുള്ള ശ്രീപാർവ്വതിക്കൊപ്പം യാത്ര തിരിച്ചു.

അതേ സമയം ക്ഷേത്രത്തിൽ ശങ്കര നാരായണ തന്ത്രി പഴയ വിഗ്രഹം ഇളക്കി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു തുടങ്ങിയിരുന്നു.

ബാലാർക്കനായി ഉദയം കൊണ്ട ആദിത്യൻ ഇളം വെയിലിന്റെ കുളിർമ്മയിൽ നിന്നും വ്യതിചലിച്ച് സർവ്വസംഹാരകനെപ്പോലെ ഉച്ചസ്ഥായിയിൽ കത്തി ജ്വലിച്ചു.

പക്ഷേ വിശപ്പും ദാഹവുമൊക്കെ മറന്ന വള്ളക്കടത്ത് ഗ്രാമവാസികൾ ആ ക്ഷേത്ര മണ്ണ് വിട്ട് പോയില്ല.

കാലങ്ങളായി കൊട്ടിയടയ്ക്കപ്പെട്ട ശ്രീകോവിൽ മാറാലയിലും പൊടിയിലും മുങ്ങി നിന്നു.

ശങ്കര നാരായണ തന്ത്രികൾ കൈയ്യിലെ ചെറിയ കല്ലുളി അഷ്ടബന്ധനം ചെയ്ത ദേവീ വിഗ്രഹത്തിന്റെ തായ് പീഢത്തിൽ ചേർത്ത് ആഞ്ഞടിച്ചു.

അടുത്ത നിമിഷം ക്ഷേത്രക്കുളത്തിലെ ഇരുണ്ട ജലമൊന്നിളകി.

അഷ്ടബന്ധനം കടുത്തതായതിനാൽ വിഗ്രഹമിളക്കുക പ്രയാസകരമായിരുന്നെങ്കിലും ഒടുവിൽ തന്ത്രി അതിൽ വിജയിക്കുക തന്നെ ചെയ്തു.

പീഢത്തിൽ നിന്നിളകിയ വിഗ്രഹം കൈകൾ കൊണ്ട് ഇളക്കി മാറ്റാനുള്ള ശ്രമമായി പിന്നീട്.

ദേവദത്തൻ നടക്കുകയല്ല ഓടുകയാണ് എന്ന് തോന്നിപ്പോയി കൃഷ്ണ മേനോന്.

ശ്രീപാർവ്വതി അപ്പോൾ മേനോനെ കൊല്ലാൻ പോകുന്നതിന്റെ ആനന്ദത്തിൽ ആയിരുന്നു.

പക്ഷേ ക്ഷേത്രത്തിൽ കണ്ടെത്തുന്ന വിഗ്രഹം തന്റെ ഉദ്യമത്തിന് തടസ്സമാവുമെന്ന് അവൾക്കറിയാമായിരുന്നു.

ദേവനൊപ്പം എത്താനുള്ള തിടുക്കത്തിൽ മുൻപോട്ട് കുതിച്ച കൃഷ്ണ മേനോൻ വളർന്ന് മുറ്റിയ ഒരു വടവൃക്ഷത്തിന്റെ വേരിൽ കാലുടക്കി വീണു.

അൽപ സമയത്തേക്ക് മേനോന് ഒന്നും മനസ്സിലായില്ല.വീഴ്ച്ചയുടെ ആഘാതത്തിൽ തല എവിടെയോ തട്ടിയിരിക്കുന്നു.

വേദന അനുഭവപ്പെട്ട നെറ്റി തിരുമ്മിക്കൊണ്ട് മേനോൻ പതിയെ എഴുന്നേറ്റ് ചുറ്റും നോക്കി.

ദേവദത്തനെ അവിടെയെങ്ങും കാണാനില്ല.ഒരു നിമിഷം അയാൾക്കുള്ളിൽ ഭയം കൂട് കൂട്ടി.

ദേവദത്തൻ..അയാൾ ഉറക്കെ വിളിച്ചു കൊണ്ട് ചുറ്റുമൊന്ന് കറങ്ങി.ഇല്ലാ മറുപടിയില്ല.

എങ്ങും കനത്ത നിശബ്ദത തളം കെട്ടി.ഇട തിങ്ങി വളർന്ന മരങ്ങൾ കൂരിരുട്ടിന്റെ പ്രതീതി സൃഷ്ടിച്ചു.

സമീപത്തെ മരക്കൊമ്പിലിരുന്നൊരു മൂങ്ങ തന്നെ തുറിച്ചു നോക്കുന്നതയാൾ കണ്ടു.

സ്വപ്നത്തിൽ കണ്ട മൂങ്ങയെയാണ് മേനോന് ഓർമ്മ വന്നത്.അയാളെ അടിമുടി വിറയ്ക്കാൻ തുടങ്ങി.

കഴുത്തിൽ കിടന്ന രക്ഷ ഊരി വയ്ക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു കൊണ്ടയാൾ വേഗത്തിൽ തിരിഞ്ഞു നടന്നു.

രണ്ട് ചുവട് മുൻപോട്ട് വച്ചപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത് ഇത്ര നേരം താൻ നടന്നത് വള്ളക്കടത്ത് ക്ഷേത്രത്തിലേക്കുള്ള വഴിയേയല്ല.

ചതി പറ്റിയെന്ന് ഉറപ്പായതും മേനോൻ നടപ്പിന്റെ വേഗത കൂട്ടി.ക്രമേണ നടത്തം വിട്ടയാൾ ഓടാൻ തുടങ്ങി.

എത്ര ദൂരം ഓടിയെന്ന് നിശ്ചയമുണ്ടായില്ല.പക്ഷേ ആകെ തളർന്നിരിക്കുന്നു.

നീണ്ട് പോകുന്ന തീവണ്ടിപ്പാത പോലെയുള്ള വഴി അയാൾക്ക്‌ മുൻപിൽ ഒരു ചോദ്യച്ചിഹ്നമായി.

ദാഹം കൊണ്ട് തൊണ്ട വരളുന്നത് അയാളറിഞ്ഞു.വഴിയരികിലെ മരച്ചുവട്ടിൽ തളർന്നിരുന്ന മേനോൻ മുണ്ടിന്റെ തലപ്പ് കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ച് ചുറ്റും നോക്കി.

അക്ഷരാർത്ഥത്തിൽ അപ്പോഴാണ് അയാളാ സത്യം മനസ്സിലാക്കിയത് താൻ എവിടെ നിന്നാണോ രക്ഷപെട്ടോടിയത് അവിടെ തന്നെയാണ് ഇപ്പോഴും ഇരിക്കുന്നത്.

കത്തിക്കാളിയ ഭയവും കഠിനമായ ദാഹവും കൊണ്ടയാൾ നടുങ്ങി വിറച്ചു.

ഉരുണ്ട് കൂടിയ വിയർപ്പ് തുള്ളികൾ കണ്ണിലേക്കിറ്റ് വീണതും മേനോന്റെ കാഴ്ച്ച മങ്ങി.

ഇരുണ്ട വെളിച്ചത്തിൽ തനിക്ക് മുൻപിലാരോ നിൽക്കുന്നുണ്ടെന്ന് വ്യക്തമായി.

ഒരാശ്രയത്തിനെന്നോണം അയാൾ ആ രൂപത്തിന് നേർക്ക് തന്റെ കൈ ഉയർത്തി.

ആഗതൻ മേനോന്റെ കരം ഗ്രഹിച്ചു. പതിയെ ആ കൈയ്യുടെ ശക്തി കൂടി വന്നു.

മേനോന് കൈ വേദനിക്കാൻ തുടങ്ങി. അയാൾ ശക്തിയായി കൈ പിൻവലിക്കാൻ നോക്കി.

ഇല്ലാ പറ്റുന്നില്ല.പ്രതിയോഗിയുടെ കരബലം വർദ്ധിച്ചിരിക്കുന്നു. കൈയ്യിൽ നിന്നും അസ്ഥി തുളയ്ക്കുന്ന തണുപ്പ് അരിച്ചു കയറുന്നത് മേനോൻ അറിഞ്ഞു.

ഇടം കൈ കൊണ്ട് കണ്ണ് തുടച്ച് മുൻപോട്ട് നോക്കി.മുൻപിൽ നിൽക്കുന്ന ആളിന്റെ രൂപം കണ്ടതും മേനോന്റെ കണ്ണുകൾ മിഴിഞ്ഞു.

ചോര കിനിയുന്ന ചുണ്ടുകളും ചതഞ്ഞു പൊട്ടിയ മുഖവും കൂർത്ത നഖങ്ങളുമായി അവൾ.ശ്രീപാർവ്വതി.

കണ്ടത് സത്യമാണോ എന്നറിയാൻ കണ്ണ് ചിമ്മി ഒന്ന് കൂടി നോക്കി.

അല്ല സ്വപ്നമല്ല.പകൽ പോലെ യാഥാർഥ്യം.തന്റെ കൈ അവളുടെ കൈയ്യിലാണ് എന്നത് കൂടി ചിന്തയിൽ വന്നതോടെ മേനോന്റെ ഭയം ഇരട്ടിച്ചു.

മരണം ശ്രീപാർവ്വതിയുടെ രൂപത്തിൽ തന്നെ നോക്കി ചിരിക്കുന്നതയാൾ കണ്ടു.

തന്റെ കുടുംബത്തെയും തന്നെയും ഇല്ലാതാക്കിയ കൃഷ്ണ മേനോനെ ഒരിക്കൽ കൂടി തറച്ചു നോക്കിക്കൊണ്ട് ശ്രീപാർവ്വതി അയാളെ കൈയ്യിൽ തൂക്കി വലിച്ചെറിഞ്ഞു.

ഒരാത്ത നാദത്തോടെ അയാൾ മരങ്ങൾക്കിടയിലേക്ക് തെറിച്ച് വീണു.അവിടെ നിന്നും പിടഞ്ഞെഴുന്നേറ്റ മേനോൻ അലറി വിളിച്ചു.

മരങ്ങളിൽ ചേക്കേറിയ പക്ഷികൾ ഉറക്കെ കരഞ്ഞു കൊണ്ട് പറന്നകന്നു.

വാനരന്മാർ അപശബ്ദം പുറപ്പെടുവിച്ചു കൊണ്ട് മരങ്ങൾ തോറും ചാടി നടന്നു.

മുടിയഴിച്ചിട്ട് കത്തി ജ്വലിക്കുന്ന കണ്ണുകളുമായി ഒരു രണ ദുർഗ്ഗയെപ്പോലെ തനിക്ക് നേരെ നടന്നടുക്കുന്ന ശ്രീപാർവ്വതി.