രക്തരക്ഷസ്സ് 8

രക്തരക്ഷസ്സ് 8
Raktharakshassu Part 8 bY അഖിലേഷ് പരമേശ്വർ
previous Parts

നിമിഷ നേരം കൊണ്ട് അവർ ഭയത്തിന്റെ കൈകളിൽ അകപ്പെട്ടു. ആർത്തലയ്ക്കുന്ന മഴയിലും ദേവകിയമ്മയെ വിയർത്തൊഴുകി.

പൊടുന്നനെ കിഴക്കൻ കാറ്റ് ആഞ്ഞു വീശി, മുറ്റത്ത് നിന്ന മൂവാണ്ടൻ മാവിന്റെ കനത്ത ശിഖരങ്ങളിലൊന്ന് ദേവകിയമ്മയുടെ മുന്നിലേക്ക് ഒടിഞ്ഞു വീണു.

അവർ പേടിച്ച് നിലവിളിച്ചു കൊണ്ട് പിന്നിലേക്ക് ഒരടി വച്ചു. എന്നാൽ ആരോ പിടിച്ചു നിർത്തിയ പോലെ അവരവിടെ നിന്നു പോയി.

തനിക്ക് പിന്നിൽ ആരോ നിൽക്കുന്നത് പോലെ ദേവകിയമ്മയ്ക്ക് തോന്നി, എന്നാൽ തിരിഞ്ഞു നോക്കാൻ ഉള്ള ശക്തി അവർക്കില്ലായിരുന്നു.

വല്ല്യമ്പ്രാട്ടി പേടിച്ചോ? പിന്നിൽ നിന്നും ഉയർന്ന ചോദ്യം കേട്ട് ദേവകിയമ്മ ഞെട്ടിത്തിരിഞ്ഞു.

ചുറ്റും പ്രകാശം പരത്തിക്കൊണ്ട് ചിതറി വീണ കൊള്ളിയാൻ വെട്ടത്തിൽ പിന്നിൽ നിന്ന ആളെക്കണ്ട ദേവകിയമ്മയുടെ തൊണ്ട വറ്റി. ഉറക്കെ കരയാൻ അവർ ശ്രമിച്ചു, പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല.

ശ്രീപാർവ്വതി, അവ്യക്തമായ ശബ്ദത്തിൽ അവർ പറഞ്ഞു. അപ്പോൾ വല്ല്യമ്പ്രാട്ടി എന്നെ മറന്നിട്ടില്ല്യ ല്ലേ? ശ്രീപാർവ്വതി ഒന്നുറക്കെ ചിരിച്ചു.

അവളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ തിളക്കം ദേവകിയമ്മ കണ്ടു.

ന്നെ ഒന്നും ചെയ്യല്ലേ. ന്നോട് പൊറുക്കണം. ന്റെ മോളെ ഈ വയസ്സിയേ വെറുതെ വിടണം. അവർ കൈ തൊഴുതു അപേക്ഷിച്ചു.

ഒന്നും ചെയ്യല്ലേ ന്ന്. വെറുതെ വിടണം ല്ല്യെ. ഞാനും കരഞ്ഞില്ല്യെ വല്ല്യമ്പ്രാട്ടി,തൊഴുത് കരഞ്ഞില്ല്യെ. ന്നെ കൊല്ലല്ലേന്ന് കാല് പിടിച്ചു കരഞ്ഞില്ല്യേ,ന്നിട്ട് കേട്ടോ? ഇല്ല്യാ.

ശ്രീപാർവ്വതിയുടെ കണ്ണുകളിൽ നിന്നും രക്തം ഒഴുകിയിറങ്ങി. ശക്തമായ കാറ്റിൽ അവളുടെ നീണ്ട മുടി പനങ്കുല പോലെ പാറി.

അമ്മേ ദേവീ, മഹാമായേ രക്ഷിക്കണേ. ദേവകിയമ്മ അവസാന ആശ്രയമായി പ്രാർത്ഥിച്ചു. അത് കേട്ട ശ്രീപാർവ്വതി ഉറക്കെ ചിരിച്ചു. അവളുടെ ചിരിക്ക് അകമ്പടിയെന്ന പോലെ നായ്ക്കൾ ഉച്ചത്തിൽ ഓരിയിട്ട് തുടങ്ങി.

വല്ല്യമ്പ്രാട്ടി എന്നോടും എന്റെ അച്ഛനോടും ചെയ്ത ദ്രോഹത്തിന്റെ ഫലം അത് അനുഭവിക്കുക തന്നെ വേണം.

വർഷങ്ങളോളം ബന്ധനത്തിൽ കഴിഞ്ഞ ഞാൻ ഇനി എന്നേം എന്റെ കുടുംബത്തെയും ഇല്ലാതാക്കിയവരുടെ സർവ്വനാശം കണ്ടേ അടങ്ങൂ.

പ്രതികാര ദാഹത്തോടെ ശ്രീപാർവ്വതി ദേവകിയമ്മയുടെ കഴുത്തിൽ പിടിമുറുക്കി.

തന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് അവർ അറിഞ്ഞു. കൊല്ലല്ലേ….. അവസാനമായി ഒരിക്കൽ കൂടി അവർ അപേക്ഷിച്ചുവെങ്കിലും ആ ശബ്ദം തൊണ്ടയിൽ കുരുങ്ങി നിന്നു.

ശ്രീപാർവ്വതിയുടെ കൈയ്യിലെ കൂർത്ത നഖങ്ങൾ അവരുടെ കഴുത്തിൽ ആഴ്ന്നിറങ്ങി.

കർണ്ണ ഞരമ്പുകൾ വലിഞ്ഞു പൊട്ടി. കണ്ണുകൾ പുറത്തേക്ക് തള്ളി. ശ്രീപാർവ്വതിയുടെ കൈകളിൽ കിടന്നവർ പിടഞ്ഞു. പിന്നെ പതിയെ ആ പിടച്ചിൽ നിന്നു.

കഴുത്തിലെ മുറിവിലൂടെ ചോര വാർന്ന്, തുറിച്ച കണ്ണുകളും പുറത്തേക്ക് തള്ളിയ നാവുമായി ദേവകിയമ്മയുടെ ശരീരം ശ്രീപാർവ്വതിയുടെ കൈയ്യിൽ കിടന്നു.

നിശ്ചലമായ ആ ശരീരത്തെ നോക്കി അവൾ പൊട്ടിച്ചിരിച്ചു, പിന്നെ മുരണ്ടുകൊണ്ട് ആ ശരീരം തൊടിയിലേക്ക് വലിച്ചറിഞ്ഞു.

ഒരു പഴന്തുണിക്കെട്ട് പോലെ ദേവകിയമ്മയുടെ മൃതദേഹം തൊടിയിലെ കരിക്കിലകളിൽക്കൂടി നിരങ്ങി നീങ്ങി.

ആർത്തലച്ച് പെയ്യുന്ന മഴയിലൂടെ ലക്ഷ്മിയുടെ ശരീരത്തിൽ പ്രവേശിച്ച ശ്രീപാർവ്വതി ചെളിവെള്ളം ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് മംഗലത്ത് തറവാട്ടിലേക്ക് നടന്നു.

അതേ സമയം കാളകെട്ടി ഇല്ലത്തെ മാന്ത്രികപ്പുരയിൽ ധ്യാനത്തിലായിരുന്ന ശങ്കര നാരായണ തന്ത്രികൾ എന്തോ ശബ്ദം കേട്ടിട്ടെന്നവണ്ണം കണ്ണുകൾ തുറന്നു.

അൽപ്പം അകലെ നെയ്യൊഴിച്ചു കൊളുത്തി വച്ചിരുന്ന നാല് വിളക്കുകളിൽ ഒന്നിലെ തിരി കെട്ടിരിക്കുന്നത് അദ്ദേഹം കണ്ടു.

ശ്രീപാർവ്വതി തുടങ്ങിക്കഴിഞ്ഞു. തന്ത്രികൾ മന്ത്രിച്ചു. അമ്മേ ആദിപരാശക്തി ന്റെ ഉണ്ണിയെ എത്രയും വേഗം ഇങ്ങട് എത്തിക്കൂ. ഇനിയുമൊരു ദുർമരണം, അത് സംഭവിക്കാൻ പാടില്ല്യ.

ദേവാ തന്ത്രികൾ പുറത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു. ആ വിളിക്ക് കാതോർത്ത് നിന്ന പോലെ പുറത്ത് നിന്ന ചെറുപ്പക്കാരൻ മാന്ത്രികപ്പുരയിലേക്ക് കടന്നു.

ദേവാ ഉടനെ പുറത്തെ കളം അടിച്ചു ശുദ്ധിയാക്കുക. മഹാകാളിക്ക് ഒരു ഗുരുതിയുണ്ട്. വലിയ വട്ടളത്തിൽ തീർത്ഥജലം നിറച്ചു വയ്ക്കണം.

എല്ലാം കേട്ട് തൊഴുതു നിന്നു ദേവദത്തനെന്ന ദേവൻ. ശങ്കര നാരായണ തന്ത്രികളുടെ മുഖ്യ സഹായിയാണ് ദേവദത്തൻ.

മ്മ്മ് ഒരുക്കങ്ങൾ തുടങ്ങിക്കോളൂ. രാത്രിയുടെ രണ്ടാം യാമത്തിൽ പൂജകൾ ആരംഭിക്കാം. ബ്രഹ്മ യാമത്തിൽ മഹാകാളിക്ക് ഗുരുതി.

തന്ത്രികളുടെ ആഞ്ജ ശിരസ്സാവഹിച്ചു കൊണ്ട് ദേവൻ പുറത്തേക്കിറങ്ങി, തന്നെ ഏൽപ്പിച്ച ജോലിയിൽ വ്യാപ്രിതനായി.

മാന്ത്രികപ്പുരയിലെ വലിയ പീഠത്തിൽ വച്ചിരുന്ന മന്ത്രങ്ങൾ എഴുതിയ താളിയോല കൈയ്യിലെടുത്തുകൊണ്ട് ശങ്കര നാരായണ തന്ത്രികൾ പുറത്തേക്കിറങ്ങി.

തന്ത്രിയുടെ സാന്നിധ്യം മനസ്സിലാക്കിയ പ്രകൃതിക്ക് പോലും മാറ്റമുണ്ടായി.

മനയുടെ കൂറ്റൻ മതിൽക്കെട്ടിനപ്പുറം നിലാവ് വെള്ളിവസന്തം പടർത്തി നിന്നു.തിങ്കൾക്കല തന്റെ കരങ്ങൾ മനയുടെ മതിലിനകത്ത് കടത്തിയില്ല.

തൊടിയിലെ മരത്തിൽ ചിറകുരുമി കാത് തുളയ്ക്കുന്ന ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്ന ചീവീടുകൾ പെട്ടെന്ന് ഓടിയൊളിച്ചു,

കൃഷ്ണ മേനോനും കൂട്ടരും മംഗലത്ത് തറവാട്ടിൽ എത്തിയപ്പോൾ സമയം സന്ധ്യയോട് അടുത്തിരുന്നു.

പടിപ്പുര അടഞ്ഞു കിടക്കുന്നത് കണ്ട അഭി കാറിന്റെ ഹോൺ മുഴക്കി. എന്നാൽ ആരും പടിപ്പുര തുറക്കാൻ എത്തിയില്ല.

ഉണ്ണീ നീ ഫോൺ എടുത്ത് വിളിക്കൂ, അവർ തറവാടിന് അകത്ത് ആയോണ്ട് ഹോൺ കേൾക്കില്ല.

അഭിമന്യു ലക്ഷ്മിയുടെ ഫോണിലേക്ക് കാൾ ചെയ്തു. എന്നാൽ ആരും ഫോൺ എടുത്തില്ല.

കൃഷ്ണ മേനോന്റെ നെഞ്ച് അതിശക്തമായി മിടിക്കാൻ തുടങ്ങി. തന്ത്രിയുടെ വാക്കുകൾ അയാളുടെ മനസ്സിലേക്ക് കടന്നു വന്നു.

ഉണ്ണീ, കുമാരാ എനിക്കെന്തോ ഒരു സന്ദേഹം എങ്ങനെയെങ്കിലും പടിപ്പുര തുറക്കാൻ നോക്കു.

കൃഷ്ണ മേനോൻ വേവലാതി പൂണ്ടു.അഭി പടിപ്പുര വാതിൽക്കലേക്ക് നടന്നു.അടുത്ത് എത്തിയപ്പോൾ പടിപ്പുര വാതിൽ ചാരിയിട്ടേ ഉള്ളൂവെന്ന് അയാൾക്ക് മനസ്സിലായി.

അഭി വാതിൽ പതിയെ തള്ളി. ചെറിയൊരു ഞരക്കത്തോടെ അത് തുറന്നു.

ആകത്തേക്ക് കാൽ നീട്ടിയ അഭിമന്യു തീയിൽ ചവിട്ടിയ പോലെ കാൽ പിൻവലിച്ചു. കണ്ണ് ചിമ്മി ഒരിക്കൽ കൂടി അയാൾ അകത്തേക്ക് നോക്കി,പിന്നെ ബോധം നശിച്ച് പിന്നിലേക്ക് മറിഞ്ഞു.
#തുടരും