രക്തരക്ഷസ്സ് 10

രക്തരക്ഷസ്സ് 10
Raktharakshassu Part 10 bY അഖിലേഷ് പരമേശ്വർ
previous Parts

എന്റെ ലക്ഷ്യത്തിന് തടസ്സം നിന്നാൽ അവരുടെയൊക്കെ സർവ്വനാശമാവും ഫലം.

അവൾ പറഞ്ഞു തീർന്നതും വട്ടളത്തിലെ ജലം അതി ശക്തമായി കറങ്ങാൻ തുടങ്ങി.

ശങ്കര നാരായണ തന്ത്രികൾ കണ്ണടച്ചു ധ്യാനത്തിൽ മുഴുകി.

പൊടുന്നനെ ജലം നിശ്ചലമായി.ശ്രീപാർവ്വതി പോയ്ക്കഴിഞ്ഞുവെന്ന് അദ്ദേഹത്തിന് മനസ്സിലായി.

മൂന്നാം യാമത്തിന്റെ തുടക്കം അറിയിച്ചു കൊണ്ട് എവിടെയോ ഒരു പാതിരാക്കോഴി കൂവി.

തന്ത്രിയുടെ മാന്ത്രികപ്പുരയിൽ മന്ത്രോച്ചാരണങ്ങൾ ഉയർന്നു.
എല്ലാത്തിനും സാക്ഷിയായി ദേവദത്തനും പ്രകൃതിയും മാത്രം.

മഹാകാളിക്കുള്ള ഗുരുതിയും മറ്റ് കർമ്മങ്ങളും കഴിച്ച് കഴിഞ്ഞപ്പോൾ സമയം ബ്രഹ്മയാമമായി.

ശങ്കര നാരായണ തന്ത്രികൾ വിയർപ്പിൽ മുങ്ങിക്കുളിച്ചു.അമ്മേ ആദിപരാശക്തി കാത്ത് രക്ഷിക്കണേ.

അദ്ദേഹം ദേവീ വിഗ്രഹത്തിന് മുൻപിൽ സാഷ്ടാഗം പ്രണമിച്ചു.

ദേവാ മടങ്ങാം,ബ്രഹ്മയാമം ആരംഭിച്ചിരിക്കുന്നു.ശിരസ്സ് കുലുക്കിക്കൊണ്ട് ആജ്ഞാനുവർത്തിയായ ദേവദത്തൻ കുത്ത് വിളക്കെടുത്ത് വഴി കാട്ടി.

മാന്ത്രികപ്പുരയ്ക്ക് പുറത്ത് കടന്നതും തന്ത്രിയുടെ മേൽമുണ്ട് ആരോ തള്ളി ഇട്ടത് പോലെ താഴേക്ക് വീണു.

ദേവദത്തൻ മേൽമുണ്ടെടുക്കാൻ കുഞ്ഞിഞ്ഞതും തന്ത്രികൾ അയാളെ പിന്നോട്ട് വലിച്ചു.

അരുത് കുട്ടീ,അതിൽ തൊടരുത്. ദേവദത്തന് ഒന്നും വ്യക്തമായില്ല. അതിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കുക.അദ്ദേഹം ദേവനോട് നിർദ്ദേശിച്ചു.

അയാൾ സൂക്ഷിച്ചു നോക്കിയതും മേൽമുണ്ട് ഒരു വലിയ കരിനാഗമായി മാറി.ഞെട്ടി പിന്നോട്ട് മാറി ദേവദത്തൻ.

അയാൾ ആശ്ചര്യത്തോടെ അതിലുപരി ഭയത്തോടെ താന്ത്രികളെ നോക്കി.

കരിനാഗം തലയുയർത്തി പത്തി വിരിച്ചുകൊണ്ട് എഴുന്നേറ്റു.അതിന്റെ ശീല്ക്കാരം രാത്രിയുടെ നിശബ്ദതയെ തുളച്ചിറങ്ങി.

ഒന്നും മിണ്ടാതെ ചെറിയൊരു ചിരിയോടെ ചുറ്റും കണ്ണോടിച്ചു മഹാമാന്ത്രികനായ ശങ്കര നാരായണ തന്ത്രികൾ.

ഇല്ലത്തിന്റെ പടുകൂറ്റൻ മതിലിന് മുകളിൽക്കൂടി ഒരു കടവാവൽ ചാഞ്ഞു പറന്നു.

അടുത്ത് നിന്ന വലിയ അരയാലിന്റെ മുകളിരുന്ന രാത്രിയുടെ കാവൽക്കാരായി മൂങ്ങകൾ ഒരു പ്രത്യേക ശബ്ദത്തിൽ മൂളാൻ തുടങ്ങി.

അവ തല തോളിന് മുകളിലൂടെ തിരിച്ച് താഴെ നടക്കുന്ന സംഭവങ്ങൾ വീക്ഷിച്ചു കൊണ്ടിരുന്നു.

വന്നു ല്ല്യേ. കളിച്ചു കളിച്ചു എന്നോട് ആയി കളി.മ്മ്മ് നടക്കട്ടെ.ദേവാ പകൽ ഭക്ഷണത്തിന് ഒരില അധികം ആവാം.

അഥിതി അല്ല എന്നുള്ളത് പ്രത്യേകം ഓർക്കുക.അയാൾ സഹായിയെ നോക്കി.

കാര്യമൊന്നും തിരിയാതെ കണ്ണ് മിഴിച്ചു നിന്നു ദേവൻ.അയാളുടെ കണ്ണും ചിന്തയും കരി നാഗത്തിലായിരുന്നു.

കൊടിയ മാന്ത്രികന്മാരായ കാളകെട്ടി ഇല്ലക്കാരോട് ആരാണ് എതിര് നിൽക്കാൻ.അയാളുടെ മനസ്സ് അസ്വസ്ഥമായി.

ആരുടെ കാര്യമാണ് തിരുമേനി പറഞ്ഞത്,എനിക്കങ്ങോട്ട് അയാൾ താന്ത്രികളെ നോക്കി.

വഴിയേ മനസ്സിലാവും.അദ്ദേഹം അത്രയും പറഞ്ഞു കൊണ്ട് വീണ്ടും നാഗത്തിന് നേരെ തിരിഞ്ഞു.

നാഗം അപ്പോഴും അവരെ നോക്കി ചീറ്റിക്കൊണ്ടിരുന്നു.

ഹൈ.ഇതിപ്പോ ന്താ ചെയ്യാ.ന്റെ മേൽമുണ്ട് ഇല്ല്യാണ്ട് ഞാൻ പോവില്ല്യ.

മ്മ്മ് അപ്പോ പിന്നെ ഇവനെ അങ്ങട് എടുക്കാം.ല്ലേ ദേവാ.തന്ത്രി ദേവനെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.

ഉത്തരമില്ലാതെ പകച്ചു നിന്നു ദേവദത്തൻ.തന്ത്രികൾ ചെറു ചിരിയോടെ ആ ഉഗ്രസർപ്പത്തെ കടന്നു പിടിച്ചു.

കരിനാഗം തന്ത്രിയുടെ കൈയ്യിൽ കിടന്ന് ചീറ്റി പിടഞ്ഞു.അദ്ദേഹം അതിന്റെ നടുവിൽ പിടിച്ചു അന്തരീക്ഷത്തിൽ ഒന്ന് കുടഞ്ഞിട്ട് തോളിലേക്കിട്ടു.

ദേവദത്തന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല.

ഉഗ്രവിഷമുള്ള കരിനാഗം തന്ത്രിയുടെ തോളിൽ നിന്നും ഊർന്ന് വീണ മേൽമുണ്ടായി മാറിയിരിക്കുന്നു.

യാതൊരു ഭാവഭേദവും കൂടാതെ ഇല്ലത്തേക്ക് നടന്നു ആ മഹാ മാന്ത്രികൻ.

കൺ മുൻപിൽ കണ്ടത് സത്യമോ മിഥ്യയോ എന്നറിയാതെ ദേവദത്തൻ തന്ത്രിയെ അനുഗമിച്ചു.

ഇടയ്ക്കിടെ അയാൾ അൽപ്പം ഭയത്തോടെ തന്ത്രിയുടെ മേൽമുണ്ടിലേക്ക് നോക്കിക്കൊണ്ടിരുന്നു.

നടക്കും വഴി മംഗലത്ത് തറവാട്ടിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളും ദേവകിയമ്മയുടെ പടുമരണവുമൊക്കെ തന്ത്രികൾ ദേവനെ അറിയിച്ചു.

അപ്പോൾ ഇനി….. ദേവദത്തൻ പകുതിക്ക് നിർത്തി.ആ.വരട്ടെ നോക്കാം. ശ്രീപാർവ്വതി അതീവ ശക്തിശാലിയാണ്.

അപ്പോൾ ഉണ്ണിത്തിരുമേനിക്ക് അവൾ എന്തെങ്കിലും ഉപദ്രവം വരുത്തുമോ.ദേവന്റെ സന്ദേഹം വർദ്ധിച്ചു.

ഒരിക്കലുമില്ല.ഉണ്ണിയെ എന്നല്ല എന്നെയോ തന്നെയോ ഉപദ്രവിക്കണം എന്ന് അവൾക്കില്ല.

ഇനിയിപ്പോ അങ്ങനെയുണ്ടെങ്കിലും അവൾക്കതിനുള്ള ശക്തിയുമില്ല.ഇനിയാരെയും കൊല്ലാൻ അവളെ അനുവദിക്കില്ല.

തന്ത്രികൾ അത് പറഞ്ഞതും ഒരു പല്ലി എങ്ങു നിന്നോ അവർക്ക് മുൻപിലേക്ക് വീണു.

തന്ത്രിയുടെ മുഖം വലിഞ്ഞു മുറുകി.താഴെ വീണ പല്ലി തെക്കേ തൊടിയിലേക്ക് പാഞ്ഞു പോകുന്നത് അദ്ദേഹം ശ്രദ്ധിച്ചു.

അമ്മേ ദേവീ അടിയന് നാവ് പിഴ വന്നുവോ. എന്തെ ഇപ്പോൾ ഇങ്ങനൊരു ദുർനിമിത്തം.

അയാൾ മുകളിലേക്ക് നോക്കി കണ്ണടച്ചു.ശേഷം കണ്ണ് തുറന്ന് ദേവനോട് പത്തായപ്പുരയിലേക്ക് മടങ്ങിക്കൊള്ളാൻ അറിയിച്ചു.

ദേവദത്തൻ പത്തായപ്പുരയുടെ അകത്ത് പ്രവേശിച്ച ശേഷമാണ് തന്ത്രി ഇല്ലത്തിലേക്ക് മടങ്ങിയത്.

പൂമുഖത്തേക്ക് കാൽ എടുത്ത് വയ്ക്കാൻ തുടങ്ങിയിട്ട് അദ്ദേഹം അവിടെ നിന്നു.

പിന്നിൽ ഒരു കാൽപ്പെരുമാറ്റം.മ്മ്മ്. ദേഹശുദ്ധി വരുത്തിയിട്ട് അകത്തേക്ക് വന്നോളൂ.തന്ത്രി തിരിഞ്ഞു നോക്കാതെ പറഞ്ഞു.

കാൽപ്പെരുമാറ്റം കുളപ്പുരയിലേക്ക് നീങ്ങുന്നത് അദ്ദേഹമറിഞ്ഞു.

അകത്ത് കടന്ന ശങ്കര നാരായണ തന്ത്രികൾ പൂജാമുറിയിലെ വിളക്കുകൾ തെളിച്ചു.

കെടാ വിളക്കിൽ എണ്ണ പകർന്നു തൊഴുതു നിന്നു അദ്ദേഹം. തന്ത്രിയുടെ പുറകിലായി മറ്റൊരാൾ കൂടി അപ്പോൾ സ്ഥാനം പിടിച്ചു. പതിയെ ഒരു കൈ തന്ത്രിയുടെ തോളിന് നേരെ ഉയർന്നു.