അളകനന്ദ [Kalyani Navaneeth]

അളകനന്ദ
Alakananda Author : Kalyani Navaneeth

നന്ദേ തനിക്ക് ഇനി പഠിക്കണം എന്നുണ്ടോ … വൈശാഖ് സാറിന്റെ ചോദ്യം കേട്ടപ്പോൾ നന്ദയ്ക്ക് നെഞ്ചിലൂടെ മിന്നൽപിണർ പാഞ്ഞു പോകുന്ന പോലെ തോന്നി ….
ഇനിയും പഠിക്കാനോ …?എന്റെ മഹാദേവാ ഇതെന്തു പരീക്ഷണം ആണ് …
.ഈ മനുഷ്യനോടുള്ള പ്രണയഭ്രാന്ത് കൊണ്ട് പത്തിൽ എൺപത്തിമൂന്നു ശതമാനം മാർക്ക് കിട്ടിയ ഞാൻ പ്ലസ് ടു നല്ല വെടിപ്പായി തോറ്റു….
പതിനെട്ടു തികഞ്ഞാൽ കെട്ടിക്കുമെന്നു അച്ഛൻ ഉറപ്പു പറഞ്ഞതോടെ തോറ്റത് വീണ്ടും വാശിയോടെ എഴുതി എടുത്തു .. പിന്നീട് അങ്ങോട്ട് പഠിപ്പിസ്റ്റിന്റെ കുപ്പായം എടുത്തിട്ടത്…. പഠിച്ചു വലിയ ആളാകാൻ ഉള്ള സ്വപ്നം ഒന്നും ഉണ്ടായിട്ടല്ല ….
ഈ താലി കഴുത്തിലണിയാൻ മാത്രം ആയിരുന്നു ….

ദേ വീണ്ടും ചോദിക്കുന്നു പഠിക്കണോ ന്നു …. ഹും എനിക്കിവിടെ സർ ന്റെ ഭാര്യയായി കുഞ്ഞുങ്ങളുടെ അമ്മയായി ജീവിക്കണം ന്നു പറയാനാണ് തോന്നിയതെങ്കിലും ഒന്നും മിണ്ടാതെ ആ മുഖത്തേക്ക് നോക്കി മിഴുങ്ങസ്യാ ന്നു നിൽക്കാനേ തനിക്ക്‌ കഴുഞ്ഞുള്ളൂ …

സർ അത് പ്രതീക്ഷിച്ചു കാണും …..ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ തനിക്ക് ആളോട് ഉള്ള അസ്ഥിക്ക് പിടിച്ച പ്രണയം ……

ബി.എഡ് നു അഡ്‌മിഷൻ കിട്ടുമോന്നു നോക്കാം … എസ് .എൻ കോളേജിലെ പ്രിൻസിപ്പൽ എന്നെ പഠിപ്പിച്ചതാ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു വച്ചിട്ടുണ്ട് …
യൂണിവേഴ്‌സിറ്റിയിൽ ഒന്ന് വിളിച്ചു നോക്കണം …പി .ജി സർട്ടിഫിക്കറ്റ് വന്നെങ്കിൽ പെട്ടെന്ന് തന്നെ പോയി വാങ്ങണം …… നന്ദ അപ്പോഴും ആ മീശയിലും കണ്ണിലും ഒക്കെ നോക്കി നോക്കി നിന്നു…….. .

നന്ദേ … ഞാൻ പറഞ്ഞു കൊണ്ടിരിക്കയാണ് … താൻ വല്ലതും കേൾക്കുന്നുണ്ടോ…?പെട്ടെന്ന് നന്ദ നോട്ടം പിൻവലിച്ചു താഴെ നോക്കി കൊണ്ട് പറഞ്ഞു സോറി സാർ … ഞാൻ പെട്ടെന്ന് എന്തോ ഓർത്തു പോയി ….
ഇയാൾ പണ്ടും ഇങ്ങനെ തന്നെ ആയിരുന്നല്ലോ …
പഠിപ്പിക്കുന്നത് ഒന്നും ശ്രദ്ധിക്കാതെ വല്ല ലോകത്തും ഇരിക്കും, ചോദിക്കുമ്പോൾ ഇതുപോലെ സോറി പറയും … അവസാനം എന്തായി പ്ലസ് ടു നു താൻ മാത്രേ തോറ്റുള്ളൂ …. താൻ എങ്ങനെയാടോ പി ജി വരെ എത്തിയത് …
അപ്പോഴേക്കും നന്ദയുടെ കണ്ണ് നിറഞ്ഞു തുടങ്ങി ….

അത് കണ്ടിട്ടാവണം …”സാരല്യ ഇനി അതോർത്തു വിഷമിക്കണ്ട ഇയാൾ കിടന്നോളൂ ” മുഖത്തു നോക്കാതെ പറഞ്ഞു കൊണ്ട് വൈശാഖ് കയ്യിൽ ഇരുന്ന ബുക്കിലേക്ക് ശ്രദ്ധ തിരിച്ചു …….

നന്ദയുടെ കണ്ണിൽ മിഴിനീരിനിടയിലും ഒരു പുഞ്ചിരി തെളിഞ്ഞു …. തന്റെ കണ്ണൊന്നു നിറയുമ്പോൾ ആൾടെ നെഞ്ചൊന്നു പിടഞ്ഞുവോ ന്നു ഒരു ഡൌട്ട് … ചിലപ്പോൾ തോന്നൽ ആയിരിക്കാം ….

എന്നാലും പ്രാണ വായുവിനേക്കാൾ പ്രിയം സാറിനോടുള്ള പ്രണയത്തോടു ആവുമ്പോൾ അങ്ങനെ ഒക്കെ തോന്നാതിരിക്കുന്നത് എങ്ങനെയാ അല്ലെ…. അവൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു …

തറയിൽ വിരിച്ച പായയിൽ തൂവെള്ള നിറത്തിൽ ചുമന്ന പൂക്കളുള്ള തലയിണയിൽ മുഖമമർത്തവേ … പഠിപ്പിച്ച കുട്ടിയെ ഭാര്യയായി കാണാനൊന്നും എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല നന്ദക്ക് അത് മനസ്സിലാവുമെന്നു കരുതുന്നു എന്ന സാറിന്റെ വാക്കുകൾ അവൾ മറക്കാൻ ശ്രമിച്ചു ……….

പിഞ്ചു കുട്ടികളെ പോലും പിച്ചി ചീന്തുന്ന രാക്ഷസന്മാരുള്ള നാട്ടിൽ ശിഷ്യ ആയിരുന്നു എന്നൊരു കാരണത്തിൽ താലി കെട്ടിയിട്ടും ഒന്ന് തൊടുക പോലും ചെയ്യാതെ തന്നെ സംരക്ഷിക്കുന്ന സാറിനെ സ്നേഹിക്കാതെ ഇരിക്കാൻ തനിക്ക് എങ്ങനെ കഴിയും …..

സർ എന്ന് മാത്രേ താൻ ഇന്നുവരെ വിളിച്ചിട്ടുള്ളു …
രണ്ടു മാസം മുന്നേ ഒരു ദിവസം രാത്രി വായിൽ നിന്നും മൂക്കിൽ നിന്നും രക്‌തം വാർന്നു നടക്കാൻ പോലും ആവാതെ സാറിന്റെ കൈ പിടിച്ചു ഈ വീടിന്റെ പടി കയറിയ ദിവസം ….

തലയിലൂടെ വെള്ളംഒഴിച്ച് , ചോരയിൽ പറ്റിച്ചേർന്ന മണ്ണ് കഴുകിയ ശേഷം, തന്നെ ചേർത്ത് നിർത്തി, വേദനിക്കാതെ, വെള്ളം ഒപ്പിയെടുത്തു കൊണ്ട് ഇവിടത്തെ ‘അമ്മ പറഞ്ഞതാ ..
. ഇനി നീ വൈശാഖിന്റെ പെണ്ണ് ആണ് … സർ എന്ന് ഇനി വിളിക്കണ്ട …

വിദ്യയും വീണയും പിന്നെ എന്റെ ആങ്ങളമാരുടെ മക്കളും എല്ലാവരും അവനെ കുഞ്ഞേട്ടാ എന്നാണ് വിളിക്കുന്നത് …. മോൾക്ക് അങ്ങനെ വിളിക്കാം അല്ലെങ്കിൽ വേറെ എന്തെങ്കിലും ഇഷ്ടമുള്ളത് വിളിക്കാം …

എന്തായാലും സർ വേണ്ട മോളെ …നാളെ നിന്റെ കഴുത്തിൽ താലി കെട്ടേണ്ടവൻ അല്ലെ … അടുത്ത ദിവസം തന്നെ നല്ലൊരു മുഹൂർത്തം നോക്കി അമ്പലത്തിൽ വച്ച് താലി കെട്ടു നടത്താം …. ഇനി അവരെങ്ങാനും കേസിനു പോകുന്നതിനു മുന്നേ തന്നെ അത് നടക്കണം ….

കുഞ്ഞേട്ടൻ ന്നു വിളിക്കാൻ മനസ്സു കൊതിച്ചതാണ് … പക്ഷെ ഏഴു വർഷം മനസ്സു കൊണ്ട് ആരാധിച്ചത് , നോയമ്പ് നോറ്റത് എല്ലാം സാർ എന്നാരു മന്ത്രം മനസ്സിൽ ഉരുവിട്ട് കൊണ്ടായിരുന്നു …. അത് കൊണ്ട് തന്നെ വേറെ ഒന്നും വിളിച്ചില്ല …. ഭാര്യയായി തന്നെ സ്നേഹിച്ചു തുടങ്ങുന്ന ദിവസം കുഞ്ഞേട്ടാ ന്നു തന്നെ അഭിമാനത്തോടെ വിളിക്കണം ന്നു മനസ്സിൽ കരുതി ……….

*******************************

ഏഴു വർഷങ്ങൾക്ക് മുന്നേ പത്താം ക്ലാസ്സിലെ ഉച്ച കഴിഞ്ഞുള്ള സ്കോഷ്യൽ സയൻസ് പിരീഡിൽ വെറുതെ പുറത്തേക്കു നോക്കിയിരുന്നതാ…

അപ്പോഴാണ് സ്കൂളിലെ ടീച്ചേഴ്‌സ് അല്ലാതെ പുറത്തു നിന്നും ഒരു പൂച്ച പോലും കടക്കാത്ത ഹെഡ് മാസ്റ്ററുടെ റൂമിൽ നിന്നും ഒരു സുന്ദരനായ ചെറുപ്പക്കാരൻ ഇറങ്ങി വരുന്നത് കണ്ടത് …
ചുമ്മാ നോക്കി അത്ര തന്നെ … അതായിരുന്നു ആദ്യ കാഴ്ച ….
പിന്നീട് സ്ഥിരമായി കാണാൻ തുടങ്ങിയപ്പോൾ , ഹൃദയമിടിപ്പിന്റെ വേഗത കൂടി വന്നു …

ആരാണോ എന്താണോ എന്ന് പോലും അറിയില്ല … അടുത്ത് പോലും കണ്ടില്ല …നടക്കുന്ന സ്റ്റൈൽ മാത്രേ വ്യക്തമായി കാണാൻ കഴിഞ്ഞുള്ളു …. നടുവൊടിഞ്ഞു വീണ പ്രണയം അവിടെ തുടങ്ങുകയായിരുന്നു …..

വൺ സൈഡ് പ്രണയത്തിന്റെ ഭീകരമായ, തീവ്രമായ, വഴിയിലൂടെയാണ് ആ യാത്രയെന്ന് അപ്പോൾ താൻ അറിഞ്ഞിരുന്നില്ല ….

പത്താം ക്ലാസ് കഴിയുന്നത് വരെ ക്ലാസ് മുറിയിലെ ഏകാന്തതയിൽ (പഠിക്കാൻ അത്ര മിടുക്ക് ഇല്ലാത്തവർക്ക് തോന്നുന്ന അതെ ഏകാന്തതയിൽ) ആ മനുഷ്യൻ ഒരു കുളിർമഴ പോലെ നടന്നു നീങ്ങുന്നത് താൻ സങ്കല്പിച്ചു നോക്കുമായിരുന്നു ……..

അങ്ങനെ ക്ലാസ് തീർന്നു, സ്റ്റഡി ലീവ് വന്നു , പരീക്ഷ വന്നു .. ഒടുവിൽ റിസൾട്ടും വന്നു … ഉദാരമായി പേപ്പർ നോക്കിയവർ അപരിചിതനെ സ്വപ്നം കണ്ടിരുന്നവളെ 83% മാർക്കോടെ ജയിപ്പിച്ചു …..

മൂന്ന് മാസത്തെ ഇടവേള കിട്ടിയെങ്കിലും ഹെഡ് മാസ്റ്ററുടെ റൂമിൽ നിന്നും മനസ്സിലേക്ക് നടന്നു കയറിയ ആ അപരിചിതൻ ഒരു നോവായി തന്നെ ഇരുന്നു … ഒന്ന് കാണാൻ പറ്റിയെങ്കിലെന്നു വെറുതെ പ്രാർത്ഥിക്കുമായിരുന്നു … കാണാൻ ഒരു വഴിയും ഇല്ലന്ന് അറിഞ്ഞിട്ടും ….

പ്ലസ് വൺ നു അഡ്‌മിഷൻ നോക്കിയപ്പോൾ സെയിം സ്കൂൾ വേണ്ടാന്ന് വാശി പിടിച്ചത് താൻ ആണ് … ബസിൽ കയറി പഠിക്കാൻ പോകാനുള്ള ആഗ്രഹം കൊണ്ടായിരുന്നു തന്റെ വാശി ..
.
പഠിച്ച സ്കൂളിൽ തന്നെ , അതും നടന്നു പോകാനുള്ള ദൂരത്തിൽ , പുസ് ടു ഉള്ളപ്പോൾ ദൂരെ വിടില്ല ന്നു അച്ഛന് നിർബന്ധം ആയിരുന്നു …

പോരാത്തതിന് സ്കൂളിലെ പി ടി എ യിൽ തെറ്റില്ലാത്ത ഒരു സ്ഥാനവും ഉണ്ടായിരുന്നത് കൊണ്ട് അവിടെ തന്നെ തന്റെ അഡ്മിഷനും ശരിയാക്കി അച്ഛൻ വിജയശ്രീ ലാളിതനായി നിന്നു……….

അച്ഛൻ അറിഞ്ഞില്ലല്ലോ മോൾടെ വിധി ….

അങ്ങനെ ആദ്യ ദിവസം പ്ലസ് വൺ ക്ലാസ്സിൽ, പുതിയ യൂണിഫോം ഒക്കെ ഇട്ടു സുന്ദരിയായി , ഇനി മുതൽ ഞാൻ പഠിപ്പോടു പഠിപ്പായിരിക്കും എന്നൊക്കെ ദൃഡ പ്രതിജ്ഞ എടുത്തിരുന്ന അവളുടെ മുന്നിലേക്ക് .., അറ്റൻഡൻസ് ബൂക്കുമായി ആ അപരിചിതൻ വന്നു…. അതൊരു ഒന്നൊന്നൊര വരവായിരുന്നു …..

“ഞാൻ വൈശാഖ് , കെമിസ്റ്ററി ആണ് എന്റെ സബ്‌ജെക്ട്.. നിങ്ങളുടെ ക്ലാസ് ചാർജ് എനിക്കാണ് …” കയ്ച്ചിട്ടു ഇറക്കാനും , മധുരിച്ചിട്ട് തുപ്പാനും വയ്യാതെ , നന്ദ ആ മുഖത്തു നോക്കി അന്തം വിട്ടിരുന്നു ….

എന്തൊരു ഭംഗിയാണ് കാണാൻ … ഇത്ര അടുത്ത് കാണുന്നതും, വ്യക്തമായി കാണുന്നതും ആദ്യം … എനിക്ക് ഇഷ്ടപ്പെട്ടു …
പക്ഷെ സർ ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല

… സ്കൂൾ ഒന്നാണ് എങ്കിലും പ്ലസ് ടു ബിൽഡിംഗ് വേറെ ആയതു കൊണ്ട് ഇവിടത്തെ ടീച്ചേഴ്‌സിനെ ഒന്നും കണ്ടു പരിചയം ഉണ്ടായിരുന്നില്ല …..
ഇത്രയും നാൾ തോന്നിയതൊക്കെ മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ … അവൾ ആത്മാർഥമായി ആഗ്രഹിച്ചു…

പക്ഷെ സാറിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഒക്കെയും ഹൃദയം ഒരു കല്യാണ മേളത്തോടെ മിടിച്ചു തുടങ്ങിയിരുന്നു ……

സർ എല്ലാവരോടും പേര് ചോദിച്ചു തുടങ്ങിയിരുന്നു …. വിളറി വെളുത്തും, ചുവന്നു തുടുത്തും മാറി വരുന്ന ഭാവ ഭേദങ്ങളോടെ അവൾ പേര് പറഞ്ഞു … ‘അളകനന്ദ ‘…

“ആഹാ കൊള്ളാലോ ഈ പേര് ….കവിത പോലെ … നിള ഒഴുകും പോലെ ….” സർ അങ്ങനെ പറഞ്ഞപ്പോൾ ഉള്ളിലെ കല്യാണ മേളം പുറത്തു കേൾക്കും വിധം ഉച്ചത്തിലായെന്നു തോന്നി അവൾക്ക്………

. വീട്ടിലെ അമ്മു ആയിരുന്നു അവൾ ….
സ്കൂളിൽ ചേർക്കുന്ന സമയം ആയപ്പോൾ ടി വി യിൽ വാർത്ത വായിക്കുന്ന സുന്ദരി ചേച്ചിടെ പേര് മതിയെന്ന് പറഞ്ഞു കരഞ്ഞത് എത്ര നന്നായി ….
അതുകൊണ്ടല്ലേ , ഈ മുപ്പത്തിരണ്ട് കുട്ടികളുടെ പേര് കേട്ടിട്ടും , പറയാതെ തന്റെ പേര് മാത്രം കവിത പോലെ .., നിള ഒഴുകും പോലെ എന്ന് സർ പറഞ്ഞത് …..
സ്വന്തം പേരിനോടുള്ള ഇഷ്ടം ഇരട്ടിയായി അവൾക്കപ്പോൾ …..

പേരിലെ വ്യത്യസ്തത പാരയായത്, ശരിക്കും പഠിപ്പിച്ചു തുടങ്ങിയപ്പോൾ ആയിരുന്നു …

ദിവസവും അളകനന്ദ പറയൂ എന്നൊരു മുഖവുരയോടെ തന്നിലേക്ക് എറിയുന്ന ചോദ്യങ്ങളുടെ മുന്നിലും കുന്തം വിഴുങ്ങിയത് പോലെ നിൽക്കുമ്പോൾ , ..
. ഇതുപോലും അറിയില്ലേ … അവിടെ ഇരിക്കൂ ,.. അടുത്തയാൾ പറയൂ എന്നൊരു ദേഷ്യത്തോടെ സർ മുഖം തിരിച്ചപ്പോൾ … തങ്ങൾ തമ്മിലുള്ള കെമിസ്ട്രിക്ക് ഒരു തീരുമാനം ആയെന്നു അവൾക്ക് ബോധ്യമായി …..

ഫസ്റ്റ് ഇയർ തീരാറായി … ക്ലാസ്സിലെ പഠിക്കാൻ ഏറ്റവും മോശമുള്ള കുട്ടികളിൽ ഒരാളാണ് താനെന്നു സർ പറയുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു ….. എന്നാലും സത്യമായിരുന്നു അത് ……….

സർ പഠിപ്പിക്കുമ്പോൾ ഒക്കെ ആ മുഖത്തും, കണ്ണിലും , മൂക്കിലും മീശ യിലും ഒക്കെ കൗതുകത്തോടെ നോക്കിയിരുന്നു എന്നല്ലാതെ ഒരു വാക്കു പോലും ശ്രദ്ധിച്ചില്ല ….ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല അതാണ് സത്യം ….