രക്തരക്ഷസ്സ് 6

രക്തരക്ഷസ്സ് 6
Raktharakshassu Part 6 bY അഖിലേഷ് പരമേശ്വർ
previous Parts

ചോദ്യത്തിന് ഉത്തരമെന്നോണം ഒരു ചിരി ഉയർന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി.

അഭി ഞെട്ടി പിന്നോട്ട് മാറി. എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്ക്‌ വ്യക്തമായില്ല. അഭി വിയർത്തു കുളിച്ചു.

പെട്ടന്ന് പിടിച്ചു നിർത്തിയത് പോലെ ചിരി നിന്നു. അയാൾ തിരിഞ്ഞു നോക്കി. പിന്നിൽ തീഷ്ണതയേറിയ കണ്ണുകളുമായി ശങ്കര നാരായണ തന്ത്രി.

ഉണ്ണീ നിന്നോട് ഞാൻ പറഞ്ഞിട്ടില്ല്യെ ഇടനാഴിയുടെ അകത്തു കടന്നുള്ള കുസൃതികൾ വേണ്ട എന്ന്.

അഭിക്ക് ഒന്നും വ്യക്തമായില്ല, അൽപ്പം പകപ്പോടെ അയാൾ തിരിഞ്ഞു നോക്കി. പിന്നിൽ ഒരു കുട്ടി ചിരിച്ചു കൊണ്ട് നിൽക്കുന്നു. അവന്റെ കൈയ്യിൽ കുടം പോലെ എന്തോ ഒന്ന്.

ന്താ താൻ ഭയന്നു ല്ലേ, തന്ത്രി അഭിയെ നോക്കി. അനുജന്റെ പുത്രനാണ്. കുസൃതി ശ്ശി കൂടുതലാ. ഇല്ലത്ത് ആദ്യമായി വരുന്നവരെ ഇങ്ങനെ ഭയപ്പെടുത്തുകയാണ് പ്രധാന പണി.

അഭിക്ക് നല്ല ദേഷ്യം വന്നു. ചെക്കന്റെ മോന്തയ്ക്ക് ഒന്ന് കൊടുക്കണം. അയാൾ മനസ്സിൽ പറഞ്ഞു.

മ്മ്, താൻ വന്നോളൂ. അവർ അറയിൽ കാത്തിരിക്കുന്നു. അഭി തന്ത്രികൾക്കൊപ്പം നടന്നു. പോകും വഴി ഉണ്ണി നമ്പൂതിരിയെ നോക്കി പേടിപ്പിക്കാനും അയാൾ മറന്നില്ല.

ഇരുവരും അറയിലേക്ക് കടന്നു. അഭി ചുറ്റും ഒന്ന് കണ്ണോടിച്ചു. അറയുടെ മധ്യത്തിൽ അഗ്നി എരിയുന്ന ഒരു ഹോമകുണ്ഡം, ചുറ്റും കത്തിച്ചു വച്ചിരിക്കുന്ന നില വിളക്കുകൾ. എന്തൊക്കെയോ കളങ്ങളും രൂപങ്ങളും തറയിൽ വരച്ചിരിക്കുന്നു.

പിന്നിൽ ദുർഗ്ഗാ ദേവിയുടെ വലിയ വിഗ്രഹം. സമീപം വിരിച്ച പായിൽ കൃഷ്ണ മേനോനും കാര്യസ്ഥനും ഇരിക്കുന്നു.

അഭി അവർക്കൊപ്പം ഇരുന്നു. തന്ത്രി ഹോമകുണ്ഡത്തിന് പിന്നിലുള്ള ആവണിപ്പലകയിൽ ഇരുന്ന് സമീപത്തെ വിളക്കിലേക്ക് അൽപ്പം എണ്ണ പകർന്നു. ശേഷം അതിന്റെ തിരിയിലേക്ക് സൂക്ഷിച്ചു നോക്കി.

കൃഷ്ണ മേനോൻ തന്ത്രിയെ തന്നെ ശ്രെദ്ധിക്കുകയായിരുന്നു. എന്തൊക്കെയോ വ്യക്തമായ ശങ്കര നാരായണ തന്ത്രി അഭിയുടെ മുഖത്തേക്ക് നോക്കി, താൻ എന്തെങ്കിലും അസാധാരണമായ കാഴ്ചകൾ കാണുകയോ, എന്തെങ്കിലും കേൾക്കുകയോ ചെയ്തോ.

അഭി അൽപ്പം ആലോചനയോട് കൂടി പൂജയും വിളക്ക് വയ്പ്പും ഇല്ല എന്ന് എല്ലാവരും പറയുന്ന വള്ളക്കടത്ത് ഗ്രാമത്തിലെ ദേവീ ക്ഷേത്രത്തിൽ കണ്ട സംഭവം തന്ത്രിയെ അറിയിച്ചു.

ശ്രീപാർവ്വതിയുടെ കാര്യം അയാൾ ബോധപൂർവം മറച്ചു വച്ചു. മറ്റൊന്നും അനുഭവപ്പെട്ടില്ല?? തന്ത്രി അഭിയെ സൂക്ഷിച്ചു നോക്കി.

തന്ത്രികളുടെ കണ്ണുകളിലെ തീഷ്ണത മൂലം അഭിക്ക് ആ മുഖത്തേക്ക് നോക്കാൻ സാധിച്ചില്ല. അയാൾ തല കുനിച്ചു.

അപ്പൊ സന്ധ്യാ സമയത്ത് പുഴയിൽ നിന്നും പൊങ്ങി വന്ന, പിറ്റേന്ന് തൂശനിലയിൽ തനിക്ക് പ്രസാദം നൽകിയ ശ്രീപാർവ്വതിയെ മറന്നുവോ.?

തന്ത്രിയുടെ ചോദ്യം അഭിമന്യുവിനോട് ആയിരുന്നുവെങ്കിലും, ഞെട്ടിയത് കൃഷ്ണ മേനോനും കുമാരനുമായിരുന്നു.

എന്താ, ചോദ്യം കേട്ടില്ല എന്നുണ്ടോ, തന്ത്രി ശബ്ദമുയർത്തി, ക്ഷമിക്കണം, അഭി ഞെട്ടലോടെ അത്രയും പറഞ്ഞു.

അവൾ ആരാണെന്ന് അറിയോ തനിക്ക്. ആ ഗ്രാമത്തിന്റ സർവ്വ നാശം കാണാൻ വേണ്ടി കാത്തിരിക്കുന്ന ഒരു യക്ഷി. പണ്ട് തന്റെ ഈ വല്ല്യച്ഛനും കൂട്ടരും കൂടി കുറ്റ വിചാരണ നടത്തിയ ഒരു പാവം വാര്യരുടെ മകൾ.

അഭി ഞെട്ടിത്തരിച്ചു. അയാൾ കൃഷ്ണ മേനോനെയും കാര്യസ്ഥനേയും നോക്കി. ഇരുവരും തല കുനിച്ചിരിക്കുന്നു.

തന്റെ പല സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ ലഭ്യമാവാൻ തുടങ്ങി എന്ന് അയാൾക്ക്‌ വ്യക്തമായി.

പക്ഷേ, തിരുമേനി അവിടുന്ന് ആവാഹിച്ചു ബന്ധിച്ച അവളെങ്ങനെ. കൃഷ്ണ മേനോൻ പകുതിയിൽ നിർത്തി.

അതാണ്‌ എനിക്കും വ്യക്തമാവാത്തത്. മ്മ്മ് നോക്കട്ടെ. തന്ത്രി ഹോമകുണ്ഡത്തിലേക്ക് നെയ്യ് ഒഴിച്ച് അഗ്നി ജ്വലിപ്പിച്ചു.

ആളിക്കത്തിയ അഗ്നിയിൽ ശങ്കര നാരായണ തന്ത്രി ആ സത്യം തിരിച്ചറിഞ്ഞു. ശ്രീപാർവ്വതിയെ സ്വതന്ത്രയാക്കിയത് അഭിമന്യുവാണ്.

തന്ത്രി അഭിയുടെ നേരെ ദൃഷ്ടി തിരിച്ചു. മൂവർക്കും കാര്യങ്ങൾ വ്യക്തമായില്ല. പക്ഷേ തന്ത്രികൾ ഗൗരവമേറിയ എന്തോ മനസ്സിലാക്കിയെന്ന് അവർക്ക് ഉറപ്പായി.

തന്റെ കൊച്ചുമകനാണ് അവളെ അഴിച്ചു വിട്ടത്. തന്ത്രികൾ പറഞ്ഞത് കേട്ട് കൃഷ്ണ മേനോൻ ഞെട്ടി. വിശ്വാസം വരാതെ മേനോനും കാര്യസ്ഥനും തന്ത്രിയേയും അഭിമന്യുവിനെയും മാറി മാറി നോക്കി.

അഭിയും പകച്ചു പോയിരുന്നു. കാര്യങ്ങൾ കറങ്ങി തിരിഞ്ഞു തന്നെ പ്രതിക്കൂട്ടിലാക്കി എന്ന് അയാൾക്ക്‌ ഉറപ്പായി. തിരുമേനി അതിനു ഞാൻ… ഞാനൊന്നും… അഭിക്ക് വാക്കുകൾ കിട്ടിയില്ല.

തന്ത്രി കൈ ഉയർത്തി. താൻ അറിഞ്ഞു കൊണ്ട് ഒന്നും ചെയ്തിട്ടില്ല. എന്താണ് സംഭവിച്ചത് എന്ന് അറിയണ്ടേ, കണ്ടോളൂ.

തന്ത്രി അല്പം പുഷ്പമെടുത്ത് ദുർഗ്ഗ സ്തോത്രം ചൊല്ലി മുൻപിൽ വച്ചിരുന്ന ഉരുളിയിലെ ജലത്തിലേക്കിട്ടു.

എല്ലാവരും അതിലേക്കു തന്നെ സൂക്ഷിച്ചു നോക്കി. മംഗലത്ത് തറവാട്ടിൽ എത്തിയ അഭിമന്യു ആദ്യമായി പുഴയിലേക്ക് പോയപ്പോൾ സംഭവിച്ച കാര്യങ്ങൾ അതിൽ തെളിഞ്ഞു വന്നു.

അഭി പാടവരമ്പിലൂടെ പുഴയിലേക്ക് നടക്കുന്നു. അപ്പോഴാണ് അയാൾ സമീപമുള്ള ഒരു ചെമ്പകം ശ്രെദ്ധിച്ചത്, അഭി അങ്ങോട്ട്‌ നടന്നു.

ചെമ്പകം നിറഞ്ഞു പൂത്തിരിക്കുന്നു. ചുറ്റും നറുമണം. അയാൾ അതിനു ചുറ്റും ഒന്ന് നടന്നു. അതിന്റെ തടിയിലൂടെ കൈ ഓടിച്ചു.

എന്തോ കൈയ്യിൽ തറച്ചത് പോലെ അഭിക്ക് തോന്നി, പെട്ടന്ന് കൈ വലിച്ചു, കൈവിരൽ ചെറുതായി മുറിഞ്ഞു രക്തം പൊടിഞ്ഞിരിക്കുന്നു.

അയാൾ മരത്തിലേക്ക് സൂക്ഷിച്ചു നോക്കി. മരത്തിൽ തറച്ചിരിക്കുന്ന ആണിയിൽ വിരൽ കൊണ്ടതാണ്.

ഓ, സമയം വൈകുന്നു, സ്വയം പറഞ്ഞു കൊണ്ട് അഭി മുറിഞ്ഞ വിരൽ ഒന്നുകൂടി നോക്കി.

ചെറിയ മുറിവാണ്. കാണാൻ മാത്രമില്ല. അഭി പതിയെ അവിടെ നിന്നും പുഴയിലേക്ക് നടന്നു.

തനിക്ക് പിന്നിലെ മരത്തിൽ തറച്ച ആണി പതിയെ ഊരി വരുന്നത് അയാൾ കണ്ടില്ല.

ഊരിത്തെറിച്ച ആണിത്തുളയിൽ നിന്നും പുകച്ചുരുളുകൾ പുറത്ത് വന്നു. ക്രെമേണ അതൊരു യുവതിയായി മാറി, പിന്നെ അവിടെ നിന്നും മറഞ്ഞു.

അഭിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല. കൃഷ്ണ മേനോനും കുമാരനും ഭയന്ന് വിറച്ചു.

പെട്ടെന്ന് കൃഷ്ണ മേനോന്റെ ഇടത് വശത്തിരുന്ന നിലവിളക്കിലെ തിരി ആരോ വീശി അണച്ചത് പോലെ കെട്ടു.

ശങ്കര നാരായണ തന്ത്രിയുടെ നെറ്റി ചുളിഞ്ഞു. കണ്ണുകൾ ചുരുങ്ങി. അദ്ദേഹത്തെ വിയർക്കാൻ തുടങ്ങി. അമ്മേ മഹാമായേ എന്താ ഈ അശുഭ ലക്ഷണം. തന്ത്രി പിന്നിലെ ദേവീ വിഗ്രഹത്തിലേക്ക് നോക്കി.

തന്ത്രിയുടെ ചോദ്യത്തിന് ഉത്തരമെന്നോണം പുറത്തൊരു ചിറകടി ശബ്ദം കേട്ടു. എല്ലാവരുടെയും കണ്ണുകൾ ജനാലയിലൂടെ പുറത്തേക്ക് നീണ്ടു.

പുറത്ത് കണ്ട കാഴ്ച്ച ശങ്കര നാരായണ തന്ത്രിയെ ഞെട്ടിച്ചു. ദേവീ ചതിച്ചുവോ. അയാൾ നെഞ്ചിൽ കൈ അമർത്തി.

#തുടരും