അടുത്ത നിമിഷം അതിശക്തമായ ഒരിടി മുഴങ്ങി.കുറുനരികൾ കൂട്ടമായി ഓരിയിട്ടു.
നിഗൂഡതകൾ ഒളിപ്പിച്ച് ശാന്തമായൊഴുകിയ വള്ളക്കടത്ത് പുഴ സംഹാര രുദ്രയെപ്പോലെ കുലംകുത്തിയൊഴുകി.
ചീറിയടിച്ച കൊടുങ്കാറ്റിൽ വൻമരങ്ങൾ പൊട്ടിച്ചിതറി.
പ്രക്ഷുബ്ധമായ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനിടയിലെവിടെ നിന്നോ സംഹാരരുദ്രന്റെ ആഘോര മന്ത്രങ്ങൾ ഒഴുകി വന്നു.
രുദ്രശങ്കരന്റെ കർണ്ണ ഞരമ്പ് പൊട്ടിക്കാൻ വെമ്പൽ കൊണ്ട ശ്രീപാർവ്വതിയുടെ ചെവികളിൽ ഈയം ഉരുക്കി ഒഴിക്കും പോലെ അഘോര മന്ത്രം ഒഴുകിയിറങ്ങി.
അലറിക്കൊണ്ടവൾ രുദ്രനെ വിട്ട് പിന്നോട്ട് മാറി.വീണ്ടും അയാൾക്ക് നേരെ കുതിച്ചതും ആരോ എടുത്തെറിഞ്ഞ പോലെ രക്തദാഹിയായ ആ രക്ഷസ്സ് അകലേക്ക് തെറിച്ചു.
പകയോടെ അവൾ ചുറ്റും നോക്കി.ആരാത് അവൾ മുടിപടർത്തി രൗദ്ര ഭാവത്തിൽ അലറി.
അവളുടെ ചോദ്യത്തിന് ഉത്തരമെന്നോണം ഹര ഹര മഹാദേവാ എന്ന നാമം മാത്രം ഉയർന്നു.
താൽക്കാലികമായ പിന്മാറ്റമാണ് നല്ലതെന്ന ബോധം അവളെ രുദ്രനെ ഉപേക്ഷിച്ചു പോകാൻ തോന്നിപ്പിച്ചു.
നീ രക്ഷപെട്ടു എന്ന് കരുതണ്ടാ.മന്ത്ര ശക്തി നഷ്ട്ടമായ നിന്റെ അന്ത്യം എന്റെ കൈ കൊണ്ടാണ്.അവൾ ബോധം നശിച്ച് കിടക്കുന്ന രുദ്രനെ പകയോടെ നോക്കി.
ഇളകിയാടുന്ന മരക്കൂട്ടങ്ങൾക്കിടയിലൂടെ കടന്ന് വന്ന കോടമഞ്ഞിന്റെ അകമ്പടിയോടെ അവൾ എങ്ങോ മറഞ്ഞു.
രുദ്രാ….രുദ്ര ശങ്കരാ…. പതിഞ്ഞതും എന്നാൽ ആഞ്ജാശക്തിയുള്ളതുമായ ആ വിളി രുദ്രനെ ബോധതലത്തിലേക്ക് തിരിച്ചെത്തിച്ചു.
കണ്ണ് തുറന്ന അയാൾ ചാടിയെഴുന്നേറ്റു.അൽപ്പം മുൻപ് സംഭവിച്ച കാര്യങ്ങൾ അയാൾ ഓർത്തെടുത്തു.
ആരാണ് എന്നെ രക്ഷിച്ചത്.രുദ്രൻ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.
എന്റെ ആരാധനാ മൂർത്തികൾ പോലുമെന്നെ കൈവിട്ടപ്പോൾ ആരാണ് എന്നെ രക്ഷിച്ചത്.
അന്തരീക്ഷത്തിൽ ഉയർന്ന് പൊങ്ങിയ ഡമരു നാദമായിരുന്നു അയാൾക്കുള്ള മറുപടി.
ഡമരുവിന്റെ അഭൗമ നാദത്തിൽ പുറ്റുകളിൽ ഒളിച്ച സർപ്പങ്ങൾപ്പോലും മതി മറന്നു.
കുളത്തിലെ ഇരുണ്ട ജലത്തിൽ അന്തർദ്ധാനം ചെയ്ത നാഗങ്ങൾ കരയിൽ കയറി പത്തിവിരിച്ചാടി.
രൗദ്രഭാവത്തിൽ ഉറഞ്ഞു തുള്ളിയ മരങ്ങൾ ശാഖകൾ താഴ്ത്തി ആ നാദത്തിൽ ലയിച്ചു.
ഡമരു നാദം അടുത്ത് വന്നു. വള്ളിപ്പടർപ്പുകൾക്കിടയിലൂടെ ഉറച്ച കാലടികളോടെ നടന്നടുക്കുന്ന ആ മനുഷ്യനെ രുദ്രശങ്കരൻ സൂക്ഷിച്ചു നോക്കി.
നീണ്ട ദീക്ഷ,ജടകുത്തിയ മുടി ശിവ പെരുമാളിനെപ്പോലെ നിറുകയിൽ കെട്ടിയിരിക്കുന്നു.
കൈയ്യിൽ മന്ത്രച്ചരടുകൾ ബന്ധിച്ച ദണ്ഡ്.കഴുത്തിൽ തൂങ്ങിയാടുന്ന രുദ്രാക്ഷ മാലകൾ.മേലാസകലം ഭസ്മം പൂശിയിരിക്കുന്നു.
കണ്ണുകളിൽ അഗ്നി തോൽക്കുന്ന തിളക്കം.വലംകൈയ്യിൽ നാദ വിസ്മയം തീർക്കുന്ന ഡമരു.
രുദ്രശങ്കരന്റെ മനസ്സ് മാസങ്ങൾ പിന്നിലേക്ക് പാഞ്ഞു.ഒരു ഞെട്ടലോടെ അയാൾ ആ ഡമരുവിന്റെ അധിപനെ തിരിച്ചറിഞ്ഞു.സ്വാമി സിദ്ധവേധപരമേശ്.
കാശി യാത്രയിൽ താൻ ആക്ഷേപിച്ച് വിട്ട സ്വാമി സിദ്ധവേധപരമേശ് ഇന്നിവിടെ തനിക്ക് രക്ഷകനായിരിക്കുന്നു.
രുദ്രന്റെ മനസ്സിലേക്ക് ആ ദിനം ഓടിയെത്തി.കാശി യാത്രയുടെ മധ്യേയാണ് ആ അഘോരി സന്യാസി രുദ്രനെ കണ്ട് മുട്ടിയത്.
ചെറുപ്പക്കാരനായ രുദ്രശങ്കരനിൽ തെളിഞ്ഞു കണ്ട ഞ്ജാനഭാവവും മന്ത്രങ്ങളിലുള്ള അതീന്ത്രവഞ്ജാനവും ആ അഘോരിയെ രുദ്രനിലേക്ക് അടുപ്പിച്ചു.
മകനേ നിന്നിൽ ഞാൻ വളരെയധികം കഴിവുകൾ കാണുന്നു.നിനക്ക് ഞ്ജാനമില്ലാത്ത അഘോര മന്ത്രങ്ങൾ കൂടി അഭ്യസിക്കൂ.ഞാനവ നിനക്ക് പകർന്ന് നൽകാം.
എന്നാൽ ബ്രാഹ്‌മണനായ താൻ കേവലമൊരു അഘോരിയിൽ നിന്നും മന്ത്രം അഭ്യസിക്കുക എന്നത് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു രുദ്രന്.
അയാൾ ആ വൃദ്ധ സന്യാസിയെ തള്ളി മാറ്റി മുൻപോട്ട് നടന്നു.
രുദ്രാ ഇന്ന് നീ എന്നെ തള്ളിമാറ്റി.എല്ലാം തികഞ്ഞവനെന്ന നിന്റെ ഭാവം നിന്നെ അപകടത്തിലെത്തിക്കും.നിൽക്കൂ.
അഘോരിയുടെ വാക്കുകളെ ചിരിച്ചു തള്ളി രുദ്രൻ അകന്നു.
നനുത്തൊരു കാറ്റ് പോലെ രുദ്രാ എന്ന വിളി അയാളെ ചിന്തയിൽ നിന്നുണർത്തി.
തനിക്ക് മുൻപിൽ സാക്ഷാൽ ശ്രീപരമേശ്വരനെപ്പോലെ നിൽക്കുന്ന സ്വാമി സിദ്ധവേധപരമേശിനെ അയാൾ നിറഞ്ഞ കണ്ണുകളോടെ തൊഴുതു.
മുൻപിൽ നിൽക്കുന്ന ആ മഹാമനുഷ്യന്റെ കാൽക്കൽ സാഷ്ട്ടാംഗം പ്രണമിച്ചു കാളകെട്ടിയിലെ മഹാമാന്ത്രികൻ.
രുദ്രാ അന്ന് ഞാൻ നിന്നോട് പറഞ്ഞിരുന്നു നീ അപകടത്തിലാവുമെന്ന്.അന്ന് നീ അത് പുച്ഛിച്ചു.
തെറ്റ് ചെയ്തു കുട്ടീ നീ.എല്ലാം തികഞ്ഞവനെന്ന ഭാവം നിന്നെയിന്ന് ഒന്നുമില്ലാത്തവനാക്കിയല്ലോ.