ശവക്കല്ലറയിലെ കൊലയാളി 14

ശവക്കല്ലറയിലെ കൊലയാളി 14
Story : Shavakkallarayile Kolayaali 14 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

ഫാദർ ഗ്രിഗോറിയോസിന്റെ വാക്കുകള്‍കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു ജോണ്‍ സക്കറിയ. ആ സമയത്താണ് പോക്കറ്റില്‍ കിടന്ന മൊബൈല്‍ഫോണ്‍ ശബ്ദിച്ചത്. ഫോണ്‍ എടുത്ത് നോക്കിയപ്പോള്‍ ഡിസ്പ്ലേയിൽ ഡോക്ടര്‍ ദേവാനന്ദിന്റെ നമ്പര്‍ തെളിഞ്ഞു . ഓക്കെ ബട്ടണ്‍ അമർത്തി ഫോണ്‍ ചെവിയില്‍ വെച്ചു .

“പറയൂ ഡോക്ടര്‍… “

“ജോൺ ഇന്ന് ഇവിടെ ഒരു മരണം സംഭവിച്ചിട്ടുണ്ട്, ഒരു ഡോക്ടര്‍ ഷേർളി ഫിലിപ്പ്. “

“ഫാദർ പറഞ്ഞു ഡോക്ടര്‍… “

“ഡോക്ടർ ഷേർളിയും ഡോക്ടര്‍ നാൻസിയും കൊല്ലപ്പെട്ട രീതി ഒരേ പോലെയാണ് ജോണ്‍ . മാത്രമല്ല ഡോക്ടര്‍ നാൻസിയുടെ മൃതശരീരത്തിൽ കണ്ട അതേ ലക്ഷണങ്ങൾ ഷേർളിയുടെ മൃതശരീരത്തിലും ഞാന്‍ കണ്ടു . ഈ രണ്ട് മരണങ്ങളുടേയും ഫാക്ടർ ഒന്നാണ് . വേറെയും ഉണ്ട് സാമ്യം, ഇവര്‍ രണ്ട് പേരും കോട്ടയം മെഡിക്കല്‍ കോളേജിലെ ഒരേ ബാച്ചുകാരാണ് . ഇവര്‍ രണ്ട് പേരേയും യോജിപ്പിക്കുന്ന എന്തോ ഒന്ന് എവിടെയോ മറഞ്ഞു കിടക്കുന്നുണ്ട്. അത് കണ്ടത്തിയാൽ ഈ കൊലപാതകങ്ങളുടെ ചുരുളഴിയും “.

“വേറെ ഒരു ഇൻഫർമേഷനും കൂടിയുണ്ട് ജോണ്‍.
ഈ കൊല്ലപ്പെട്ട രണ്ട് പേരും അവരുടെ മറ്റൊരു സുഹൃത്ത് ഡോക്ടര്‍ അഞ്ജലി ഗോപിനാഥും നാൻസി വട്ടേകാടൻ കൊല്ലപ്പെടുന്നതിന്റെ അന്ന് രാത്രി സിറ്റിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റൂം എടുത്തിട്ടുണ്ട് . ആ റൂമിലാണ് ഡോക്ടര്‍ ഷേർളി ഫിലിപ്പ് കൊലചെയ്യപ്പെട്ടു കിടന്നിരുന്നത് .
ഷേർളിയുടെ മൃതദേഹം കണ്ട് ബോധരഹിതയായി വീണ ഡോക്ടര്‍ അഞ്ജലി വട്ടേകാടൻ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് . ആ ഷോക്കിൽ നിന്നും അവരിപ്പോഴും റിക്കവർ ചെയ്തിട്ടില്ല. ഒരുപക്ഷേ, അവര്‍ക്ക് അറിയാമായിരിക്കും. “

“ഡോക്ടർ ഞാനിപ്പോള്‍ത്ത ന്നെ അങ്ങോട്ട് വരാം. നമുക്ക് ഡോക്ടര്‍ അഞ്ജലിയെ ഒന്ന് കാണാം.”

സംസാരം അവസാനിപ്പിച്ചു ഫോണ്‍ കട്ട് ചെയ്ത ജോണ്‍ സക്കറിയ ഇടുക്കി എസ് ഐ ദേവസ്യയെ വിളിച്ച് ചുരുങ്ങിയ വാക്കുകളില്‍ കാര്യം പറഞ്ഞു .
ശേഷം ഫാദർ ഗ്രിഗോറിയോസിനേയും കൂട്ടി ഇടുക്കിടൗൺ ലക്ഷ്യമാക്കി പോയി.

ഒരു മണിക്കൂറിന് ശേഷം അവരുടെ വണ്ടികൾ വട്ടേകാടൻ ഹോസ്പിറ്റലിന്റെ പാർക്കിങ്ങ് ഏരിയയില്‍ പാർക്ക് ചെയ്തു . അപ്പോഴേക്കും എസ് ഐ ദേവസ്യയും ഡോക്ടര്‍ ദേവാനന്ദും അങ്ങോട്ടെത്തി.

നാലുപേരും ഡോക്ടര്‍ അഞ്ജലി കിടന്നിരുന്ന മുറിയിലേക്ക് കയറി . മുന്നില്‍ ഫാദർ ഗ്രിഗോറിയോസിനെ കണ്ട അഞ്ജലി നമസ്ക്കാരം പറഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചു .

“വേണ്ട കിടന്നോളൂ… ” ഫാദർ കിടന്നോളാൻ കൈകൊണ്ട് ആഗ്യം കാണിച്ചു .
ഫാദർ ഗ്രിഗോറിയോസ് കൂടെവന്നവരെ ഡോക്ടര്‍ അഞ്ജലിക്ക് പരിചയപ്പെടുത്തിക്കൊടുത്തു .

“ഡോക്ടർ നിങ്ങള്‍ മൂവർ സംഘത്തിലെ രണ്ട് പേര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല . നിങ്ങള്‍ക്കിടയിൽ എന്തോ ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. അത് എന്താണെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും .
ഫാദർ ഗ്രിഗോറിയോസ് പറഞ്ഞു നിർത്തി.

“അന്ന് രാത്രി നിങ്ങളോട് യാത്ര പറഞ്ഞ് ഡോക്ടര്‍ നാൻസി വട്ടേകാടൻ എങ്ങോട്ടാണ് പോയത്? “

എസ് ഐ ജോണ്‍ ചോദിച്ചു .

“അന്ന് രാത്രി ഹോസ്പിറ്റലില്‍ നിന്നും എമർജൻസി കാൾ വന്നപ്പോഴാണ് നാൻസി ഹോട്ടൽമുറിയില്‍നിന്നും പോയത് . ഞാന്‍ പിറ്റേന്ന് പുലർച്ചേ തന്നെ തിരിച്ചു പോകുകയും ചെയ്തു “

“ഹോസ്പിറ്റലിലേക്ക് പോന്ന നാൻസി പിന്നെ എങ്ങനെയാണ് രാജകുമാരി സെന്റ് ആന്റണീസ് സെമിത്തേരിയില്‍ എത്തിയത് “

രാജകുമാരി സെന്റ് ആന്റണീസ് സെമിത്തേരി എന്ന് കേട്ടതും അഞ്ജലിയിൽ ഒരു ഞെട്ടലുളവായി.

“എന്താ ഡോക്ടര്‍ സെന്റ് ആന്റണീസ് സെമിത്തേരി എന്ന് കേട്ടപ്പോള്‍ ഒന്ന് ഞെട്ടിയത്?കണ്ടിട്ടുണ്ടോ ആ പള്ളിയും സെമിത്തേരിയും? “

“ഉണ്ട്. ഇപ്പോഴല്ല കുറേ മുമ്പ്. “

ഫാദർ ഗ്രിഗോറിയോസ് ഡോക്ടര്‍ അഞ്ജലിയോട് പറഞ്ഞു .

“ഇനി ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് ഭയപ്പെടരുത് . നിങ്ങളുടെ കൂട്ടുകാരികളുടെ കൊലകൾക്ക് പിന്നില്‍ ഒരു മനുഷ്യാത്മാവാണ്, നിങ്ങളുടെ കൂട്ടുകാരികളും ആ സെമിത്തേരിയിലെ പഴക്കം ചെന്ന കല്ലറയിലെ ആത്മാവും തമ്മിലെന്താണ് ബന്ധം ?”

“പറയാം ഫാദർ എല്ലാം പറയാം ….”

ഒരു വ്യാഴവട്ടം മുമ്പ് സംഭവിച്ച കഥ ഓർത്തെടുക്കാനെന്നോണം ഡോക്ടര്‍ അഞ്ജലി ഗോപിനാഥ് അല്പ സമയം കണ്ണുകളടച്ച് മൗനം പൂണ്ടു.

അവര്‍ നാലുപേരും ഡോക്ടര്‍ അഞ്ജലി ഗോപിനാഥ് പറയാന്‍ പോകുന്ന കഥകേൾക്കാൻ തയ്യാറായി
ആ ഹോസ്പിറ്റലിന്റെ മുറിയില്‍ കാത്തുനിന്നു….

“വിശ്വേട്ടാ എന്തായിരിക്കും ആ ആത്മാവിന് അവരോടിത്ര പക തോന്നാൻ കാരണം ? ഫാദർ ഗ്രിഗോറിയോസ് എസ് ഐ ജോണ്‍ സക്കറിയയോട് എന്താണ് പറഞ്ഞത് ? ഡോക്ടര്‍ ദേവാനന്ദ് എന്താണ് ആ രണ്ട് മൃത ശരീരത്തിലും കണ്ടത് ? ഇതിന്റെ ഒക്കെ ഉത്തരങ്ങള്‍ പറയില്ലേ”

ഹരിയുടെ ചോദ്യം കേട്ടപ്പോള്‍ അറിയാതെ ഒന്ന് പുഞ്ചിരിച്ചു . അവന്‍ വെറും കേൾവിക്കാരനല്ല എന്നത് ആദ്യമേ അറിയാവുന്നത് കൊണ്ട് ഈ ഒരു ചോദ്യം പ്രതീക്ഷിച്ചതുമായിരുന്നു.

“എല്ലാം പറയാം ഹരി അതിന് മുന്‍പ് ആ മൂന്ന് പേരുടേയും ഭൂതകാലത്തിലൂടെ ഒന്ന് സഞ്ചരിക്കേണ്ടിയിരിക്കുന്നു”

എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരങ്ങള്‍ പറയാം എന്ന് വാക്ക് കൊടുത്ത് ആൽത്തറയിൽ നിന്നും പിരിയുമ്പോൾ ആകാശം കാർമേഘം നിറഞ്ഞ് ഇരുട്ട് പരന്നിരുന്നു . മഴക്ക് മുമ്പേ വീടെത്താൻ കാലുകള്‍ നീട്ടി വെച്ച് നടക്കുമ്പോള്‍ മനസ്സില്‍ ഡോക്ടര്‍ അഞ്ജലി ഗോപിനാഥ് പറഞ്ഞ കഥ മറ്റൊരു കാർമേഘം സൃഷ്ടിച്ചിരുന്നു….!!!!!

(തുടരും……)