ശവക്കല്ലറയിലെ കൊലയാളി 7

ശവക്കല്ലറയിലെ കൊലയാളി 7
Story : Shavakkallarayile Kolayaali 7 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

ഡ്രൈവിങ്ങ്സീറ്റില്‍ കയറിയിരുന്ന് സ്കോട മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ഡോക്ടര്‍ നാൻസി വട്ടേകാടൻ ഡോക്ടര്‍ ലീനയെ നോക്കി .
ലീനയുടെ സ്ഥാനത്ത്‌ കണ്ടത് മറ്റൊരു രൂപമായിരുന്നു . ആ രൂപം കണ്ടതും നാൻസി ലീന എന്ന് നിലവിളിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല .

ഇടതുവശത്തിരുന്ന ലീനയുടെ രൂപം മറ്റൊരു യുവതിയുടേതായിരുന്നു. ആ രൂപം പേടിപ്പെടുത്തുന്ന ശബ്ദത്തില്‍ മൂളിക്കൊണ്ട് നാൻസിയുടെ നേരെ തിരിഞ്ഞു .

ലീനയുടെ സ്ഥാനത്ത് മറ്റൊരു സ്ത്രീ . നാൻസി താന്‍ കാണുന്നത് ദുഃസ്വപ്നമാണോ എന്ന് പോലും ചിന്തിച്ചു .

ആ രൂപത്തിന്റെ മുഖത്തിന്റെ ഇടതുവശത്തെ മാംസം ചതഞ്ഞരഞ്ഞ് അടർന്ന് രക്തം അപ്പോഴും ഒലിച്ചിറങ്ങുന്നതായി തോന്നി . ഇടത്തേ കണ്ണ് അടർന്ന് ഒരു ഞെരമ്പിൽ തൂങ്ങിയാടി . തലയോട്ടി പിളർന്ന് തലച്ചോർ പുറത്തേക്ക് കണ്ടിരുന്നു .

ഡോക്ടര്‍ നാൻസി വട്ടേകാടൻ ഏതോ അദൃശ്യമായ ഒരു ശക്തിക്ക് കീഴ്പ്പെട്ടവളെപ്പോലെ കാറിന്റെ ആക്സിലേറ്ററിൽ കാലമർത്തി . ആ കാർ അവളേയുംകൊണ്ട് പാഞ്ഞു .

ഡ്രൈവിങ്ങിനിടെ നാൻസി ഇടയ്ക്കിടെ ഇടതുവശത്തേക്ക് നോക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ഇടതുവശത്തെ സീറ്റില്‍ ആരും ഉണ്ടായിരുന്നില്ല .

എത്ര ദൂരം ആ സ്കോടാകാർ അവളേയും കൊണ്ട് ഓടി എന്നു പോലും അവൾക്കറിയില്ലായിരുന്നു. കാർ രാജകുമാരി ടൗണും കടന്ന് കുന്നിനു മുകളിലേക്ക് കയറുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ പോകുന്ന റോഡില്‍ നിശ്ചലമായി .

സംഭ്രമത്തിൽ തൊണ്ടവരണ്ട നാൻസി വണ്ടിയുടെ ഡാഷ്ബോക്സിൽ സൂക്ഷിച്ചിരുന്ന വെള്ളത്തിന്റെ ബോട്ടില്‍ എടുത്ത് മൂടിതുറന്ന് വായിലേക്ക് കമിഴ്ത്തി . വായിലേക്ക് ഒഴിച്ച വെള്ളത്തിന് പച്ച രക്തത്തിന്റെ രുചിയടിച്ചപ്പോൾ അവള്‍ അത് പുറത്തേക്ക് ഛർദ്ദിച്ചു . വെള്ളക്കുപ്പിയിലേക്ക് നോക്കിയപ്പോള്‍ അതില്‍ കൊഴുത്ത ചോരയായിരുന്നു ഉണ്ടായിരുന്നത് .

പെട്ടെന്ന് അവിടമാകെ കാറ്റ് വീശാൻ തുടങ്ങി, ഇടിമിന്നൽ ശക്തി പ്രാപിച്ചു . ശക്തമായ ഒരിടിമിന്നലിൽ നാൻസി കണ്ടു, കാറിന്റെ മുന്നില്‍ നേരത്തെ കണ്ട അതേ രൂപം ….

ഭയന്ന് വിറച്ച നാൻസിയെ നോക്കി ആ രൂപം ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.
കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയോടിയ നാൻസി ആ ഇരുട്ടിൽ മറിഞ്ഞുവീണും വീണ്ടും എഴുന്നേറ്റും എങ്ങോട്ടൊന്നില്ലാതെ ഓടി . ഇരയേ ഓടിക്കുന്ന വേട്ട മൃഗത്തേ പോലെ ആ രൂപം പൊട്ടിച്ചിരിച്ചുകൊണ്ടും ഇടയ്ക്ക് ഭയപ്പെടുത്തുന്ന പോലെ മൂളിക്കൊണ്ടും അവളെ പിന്തുടർന്നു.

നാൻസിയുടെ ഓട്ടം അവസാനിച്ചത് സെന്റ് ആന്റണീസ് സെമിത്തേരിയിലായിരുന്നു . സെമിത്തേരിയില്‍ പ്രവേശിച്ച നാൻസി ഓട്ടത്തിനിടെ പഴക്കം ചെന്ന കല്ലറയുടെ സ്ലാബിൽത്തട്ടി കല്ലറയുടെ മുകളിലേക്ക് മറിഞ്ഞു വീണു.

അവിടെ പ്രത്യക്ഷപ്പെട്ട ആ സ്ത്രീരൂപം തന്റെ കൈകള്‍ നാൻസിയുടെ കഴുത്തിനു നേരെ നീട്ടിക്കൊണ്ട് അവളുടെ അടുത്തേക്ക്ചെന്നു . കല്ലറയുടെ സ്ലാബിനു മുകളിലൂടെ പിന്നോട്ട് നിരങ്ങിനീങ്ങിയ നാൻസിയുടെ കഴുത്തില്‍ തന്റെ കൂർത്തനഖങ്ങൾ കുത്തിയിറക്കിയ ആ സ്ത്രീ രൂപം നാൻസിയുടെ കഴുത്തിലെ രക്തക്കുഴൽ തന്റെ നീണ്ട ദൃംഷ്ടകൾ കൊണ്ട് കടിച്ചു മുറിച്ചു .

മുറിഞ്ഞ രക്തക്കുഴലിൽ നിന്നും രക്തം പുറത്തേക്ക് ചീറ്റി . ഒരു തുള്ളി പോലും താഴേക്ക് വീഴ്ത്താതെ ആ സത്വം തന്റെ ചുണ്ടുകള്‍ കൊണ്ട് രക്തം മുഴുവന്‍ വലിച്ചു കുടിച്ചു കൊണ്ടിരുന്നു .

രക്ഷപ്പെടാന്‍ കൈകാലുകളിട്ടടിച്ച നാൻസി ഒടുവിൽ കണ്ണു തുറിച്ച് നാവ്കടിച്ചു മുറിച്ച് നിശ്ചലയായി . പെട്ടെന്ന് കാറ്റുംകോളും അടങ്ങി.ഇടിമിന്നൽ നിശ്ചലമായി .കുറു നരികളും തെരുവ് നായകളും ഓരിയിടൽ നിർത്തി.

സ്ത്രീ രൂപം പൂണ്ട ആ പരേതാത്മാവ് പുകയായ്മാറി ആ ശവക്കല്ലറയിലേക്ക് ലയിച്ചു…

**** **** **** *****

ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം ടേബിളിനു മുകളില്‍ പോലീസ് സർജൻ ദേവാനന്ദിനേയും കാത്ത് കിടക്കുകയായിരുന്നു ഡോക്ടര്‍ നാൻസി വട്ടേകാടന്റെ മൃതശരീരം .
പോലീസ് സർജൻ ഡോക്ടര്‍ ദേവാനന്ദ് തന്റെ കാബിനിൽ സൂക്ഷിച്ച ബെക്കാഡിയുടെ മൂടി തുറന്ന് രണ്ട് പെഗ്ഗ് അകത്താക്കി പോസ്റ്റ്മോർട്ടം ടേബിളിനടുത്തേക്ക് പോയി .

ഓവർ കോട്ടെടുത്ത് ധരിച്ച് കൈകളില്‍ കയ്യുറ ധരിച്ച് ഡോക്ടര്‍ നാൻസി വട്ടേകാടന്റെ മൃതശരീരത്തിൽ സർജിക്കൽ ബ്ലേഡ് വെച്ച ഡോക്ടര്‍ ദേവാനന്ദ് ഞെട്ടി പിറകോട്ട് മാറി ..!!!!

(തുടരും…..)