തിരുവട്ടൂർ കോവിലകം 24

തിരുവട്ടൂർ കോവിലകം 24
Story Name : Thiruvattoor Kovilakam Part 24
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

അകിലിന്റെയും നെയ്യിന്റേയും സമിശ്ര ഗന്ധം വായുവിൽ നിറഞ്ഞു. കത്തിച്ചു വെച്ച നിലവിളക്കുകൾ ചുറ്റും ദീപപ്രഭ ചൊരിഞ്ഞു കൊണ്ടിരുന്നു.

ഇടതടവില്ലാതെ മന്ത്ര ധ്വനികൾ ഉരുവിട്ടു കൊണ്ട് എള്ളും പൂവും ഹോമകുണ്ഡത്തിൽ അർപ്പിക്കപ്പെട്ടു.തിരുമേനിയുടെ നിർദ്ദേശ പ്രകാരം കളഭം ചാർത്തി ചുവന്ന പട്ടു ചുറ്റി അവന്തിക തിരുമേനിക്ക് എതിർവശത്ത് ഒരുക്കിയ പീഠത്തിലായി ഇരുന്നു.

“ശങ്കരാ ആ കൈയ്യിലെ ഏലസ് അഴിച്ച് മാറ്റിക്കോളൂ”

തിരുമേനി അവന്തികയുടെ ഇടതു കൈയിലെ ഏലസ് ചൂണ്ടി പറഞ്ഞപ്പോൾ ശങ്കരൻ അവന്തികയുടെ കൈയിൽ തിരുമേനി ധരിപ്പിച്ച ഏലസ് ഊരി തിരുമേനിയെ ഏൽപിച്ചു.

മന്ത്രങ്ങൾ ഉച്ചസ്ഥായിലെത്തിയപ്പോൾ കോവിലകത്തിന്റെ ശാന്തത മാറി ഭീമാകാരം പുൽകാൻ തുടങ്ങി മൂങ്ങകൾ മൂളി കൊണ്ടിരുന്നു.പാലമരത്തിൽ നിന്നും കടവാതിലുകൾ കൂട്ടത്തോടെ ശബ്ദമുണ്ടാക്കി കോവിലകത്തിന് ചുറ്റും പറന്നു നടന്നു.

കോവിലകത്ത് ഹോമകുണ്ഡത്തിൽ നിന്നും ഉയർന്ന പുകച്ചുരുളുകൾ നിറഞ്ഞു.
ആവാഹന പൂജ തുടങ്ങി നാഴികകൾ പിന്നിട്ട് മൂന്നാം യാമത്തിലേക്ക് കടന്നതും കോവിലകത്തിന് മുകളിൽ കാർമേഘം രൂപം കൊണ്ട് ഇരുട്ടിന് കാഠിന്യം കൂട്ടി
വീശിയടിച്ച കാറ്റിൽ നിലവിളക്കിലെ തിരി താഴ്ന്നും പൊങ്ങിയുമിരുന്നു.

“ഓം ഉഗ്ര രൂപായ വിദ്മഹേ
വിജ്ര നാഗായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാദ്”

ദുഷ്ട ശക്തികളിൽ നിന്നും രക്ഷ നേടാനുള്ള ഗായത്രി മന്ത്രം മൂത്തേടം ഉരുവിട്ടു കൊണ്ടിരുന്നൂ.

ഇടിമിന്നലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി കാറ്റിന്റെ ശക്തിയിൽ മരങ്ങൾ ആടിയുലയാൻ തുടങ്ങി.പെട്ടെന്ന് ശക്തമായ ഒരിടി വെട്ടി ഹോമകുണ്ഡത്തിനടുത്തിരുന്ന ശ്യാമും മേനോനും ഞെട്ടിത്തരിച്ചു പോയി.അവന്തിക ഒന്നും മനസിലാകാതെ തിരുമേനിയെയും ശ്യാമിനെയും പകപ്പോടെ മാറി മാറി നോക്കി.ഒന്നുമില്ല എന്ന് ശ്യാം അവന്തികയെ കണ്ണിറുക്കി കാണിച്ചു.

മന്ത്രോച്ചാരണങ്ങൾ ശക്തി പ്രാപിച്ചതും അവന്തികയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.പീഠത്തിൽ ഇരുന്ന അവന്തിക മൂളാൻ തുടങ്ങി അവളുടെ കണ്ണുകൾ ചെങ്കനൽ പോലെ തിളങ്ങി നായകൾ ഓരിയിട്ടു കൊണ്ടിരുന്നു.
പെട്ടെന്ന് അവളുടെ കെട്ടി വെച്ചിരുന്ന മുടി അഴിഞ്ഞു വീണു . അവന്തിക പൊട്ടിച്ചിരിക്കാൻ തുടങ്ങി ഉമയുടെ പ്രേതാത്മാവ് അവന്തികയിൽ പ്രവേശിച്ചു.അവൾക്ക് എതിർ വശത്തായി വെച്ചിരുന്ന പൂജാ സാധനങ്ങൾ അവൾ കൈ കൊണ്ട് തട്ടി തെറിപ്പിച്ചു.

“എന്നെ പറഞ്ഞയയ്ക്കാൻ നോക്കണ്ട പോകില്ല ഞാൻ എത്ര ശ്രമിച്ചിട്ടും കാര്യല്ല
നിന്റെ മന്ത്ര ശക്തികൾക്ക് എന്നെ പറഞ്ഞയയ്ക്കാൻ സാധിക്കില്ല”

പൊട്ടിച്ചിരിച്ചു കൊണ്ടവൾ പറഞ്ഞു .

“നിർത്ത് ഉപനയന നാൾ തൊട്ട് ഞാൻ കാത്തു സൂക്ഷിക്കുന്ന ബ്രാഹ്മണ്യവും ബ്രഹ്മചര്യവും ഉപാസന മൂർത്തിയെ പ്രീതിപ്പെടുത്തി നേടിയ മന്ത്ര ശക്തിയും എന്നിൽ ഉണ്ടെങ്കിൽ നിന്നെ എന്നന്നേക്കുമായി ആവാഹിച്ചെ ഞാനീ കോവിലകം വിട്ടു പോകൂ.”

” സാധ്യമല്ല,നിനക്കതിന് കഴിയില്ല നീ പണ്ട് പാലമരത്തിൽ തളച്ച ഉമയല്ല ഞാൻ കോവലകവും കുടിയിരിക്കുന്ന ശരീരവും നശിപ്പിച്ചെ ഞാൻ പോകൂ”

അവളുടെ കണ്ണുകള്‍ തീക്ഷണതയോടെ തിളങ്ങി

“അത്രയ്ക്ക് കോവിലകത്തോട് പക തോന്നാൻ എന്ത് തെറ്റാണ് അവര്‍ നിന്നോട് ചെയ്തത് “

തിരുമേനിയുടെ ചോദ്യത്തിന് അവള്‍ കോപത്തോടെ അട്ടഹസിച്ചു

“അറിയണ്ടെ നിനക്ക് ഞാൻ എങ്ങനെയാണ് മരിച്ചതെന്ന്.
ഇവൾ, ഉത്തര ഉമത്തിന്റെ വിത്ത് പാലിൽ അരച്ച് അമ്മാളുവിന്റെ അടുത്ത് കൊടുത്തു വിട്ടു അങ്ങനെയാണ് ഞാൻ മരിച്ചത്.അല്ല ദത്തനെ സ്വന്തമാക്കാൻ ഇവളെന്നെ കൊന്നു.”

“അതിന്റെ പ്രതികാരം നീ വീട്ടിയില്ലെ”

“ഇല്ല അവൾ വീണ്ടും പുനർജനിച്ചു എന്റെ ദത്തനെ സ്വന്തമാക്കി ഞാനോ പുനർജന്മം പോലും നിഷേധിച്ച് നീ എന്നെ ആ പാലമരത്തിൽ തളച്ചില്ലെ ഈ ജന്മത്തിലും അവളെന്നെ ഇല്ലായ്മ ചെയ്യാൻ നോക്കിയില്ലെ”

“ഇവർക്കും കോവിലകത്തുള്ളവർക്കും ഒരു ബന്ധവുമില്ല”

ഹ ഹ ഹ ആരു പറഞ്ഞു?

“നീ ഇപ്പോൾ കുടിയിരിക്കുന്ന ശരീരം ഉത്തരയുടേതല്ല അവന്തികയാണ്.അതു കൊണ്ട് നീ മര്യാദയ്ക്ക് ഒഴിഞ്ഞു പോകുന്നതാണ് നിനക്ക് നല്ലത്.”

“എന്നെ പറ്റിക്കാൻ നോക്കണ്ട ഇത് ഉത്തര തന്നെയാണ് പോകില്ല പറഞ്ഞയയ്ക്കാൻ നോക്കണ്ട നിനക്കതിനാവില്ല…”

“നമ്മേ വെല്ലുവിളിക്കാൻ മാത്രം വളർന്നോ നീ.”

ഒരു പൊട്ടിച്ചിരിയിയിരുന്നു അവളുടെ മറുപടി.

മൂന്ന് അരളിയുടെ പൂക്കൾ എടുത്ത് നെഞ്ചിൽ വെച്ച് മന്ത്രോച്ചാരണത്തോടെ തിരുമേനി ഹോമ കുണ്ഡത്തിലേക്കെറിഞ്ഞു കൂടെ അൽപം നെയ്യും തീ ആളി കത്തി.
മൂളി കൊണ്ടവൾ തല വെട്ടിച്ചു കൊണ്ടിരുന്നു.

ഏറെ നേരത്തെ മന്ത്രോച്ചാരണങ്ങൾക്കും വാഗ്വാദങ്ങൾക്കും ശേഷം തിരുമേനി ശങ്കരനെ വിളിച്ചു.

“ശങ്കരാ……ആ മൂന്നു മുടിയിഴകൾ എടുക്കൂ”

ശങ്കരൻ ബാഗിൽ സൂക്ഷിച്ചിരുന്ന മുടിയിഴകൾ എടുത്ത് തിരുമേനിക്ക് കൊടുത്തു.
തിരുമേനി ആ മുടിയിഴകളിലേക്ക് ഏഴ് തവണ മന്ത്രം ചൊല്ലി ഊതി ശേഷം തന്റെ മാന്ത്രിക ഊന്നുവടി വായുവിൽ ഒന്നു ചലിപ്പിച്ചതും ചുവന്ന പട്ടിൽ പൊതിഞ്ഞ ആ പ്ലാവിന്റെ പ്രതിമ അന്തരീക്ഷത്തിലൂടെ ഉയർന്നു വന്ന് ഹോമ കുണ്ഡത്തിന്റെ വലതു വശത്തായി നിന്നു.

പീഠത്തിൽ നിന്നും എഴുന്നേറ്റ തിരുമേനി മന്ത്രം ചൊല്ലി ഊതിയ മുടിയിഴകൾ ആ പ്രതിമയുടെ മൂന്നു ഭാഗത്തായി ബന്ധിച്ചു. ശേഷം പീഠത്തിൻ മേൽ ഇരുന്ന് അവന്തികയെ നോക്കി പറഞ്ഞു.

” ദാ ആ കാണുന്നതാണ് ഉത്തര നീ അതിലേക്ക് കയറൂ”

“ഇല്ല കയറില്ല അവർ മൂളി കൊണ്ട് പറഞ്ഞു.”

“കയറാൻ..തിരുമേനി കോപം കൊണ്ട് ജ്വലിച്ചു.”

ഉപനയന നാൾ തൊട്ട് കാത്തു സൂക്ഷിച്ച് പോന്ന ബ്രഹ്മചര്യവും ബ്രാഹ്മണ്യവും നൂറ്റൊന്ന് നാൾ പരദേവതയായ ചാമുണ്ഡിയെ പൂജിച്ച് പ്രസാധിച്ചു നേടിയ മാന്ത്രിക ശക്തിയും ഒത്തു ചേർന്നപ്പോൾ ഉമയുടെ പ്രേതാത്മാവ് അവന്തികയുടെ ശരീരം വിട്ട് ആ പ്രതിമയിലേക്ക് കയറി.

അവന്തികയിൽ നിന്നും ബാധ വിട്ടകന്നതും അവൾ ബോധരഹിതയായി മറിഞ്ഞു വീണു.ഇതെല്ലാം കണ്ട് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ പകച്ചിരിക്കുകയായിരുന്നു ശ്യാമും മേനോനും.

ഉമയുടെ പ്രേതാത്മാവ് പ്രവേശിച്ചിരുന്ന ആ പ്ലാവിന്റെ പ്രതിമ നേരത്തെ തയ്യാറാക്കിയ ചിതയിലേക്കെടുക്കപ്പെട്ടു.അപ്പോഴും ആ പ്രതിമയിൽ നിന്ന് പൊട്ടിച്ചിരിയും മൂളലും ഉയർന്നു കൊണ്ടിരുന്നു.

ചിതയിൽ വെച്ച ആ പ്രതിമയെ നാലു തവണ വലം വെച്ച് തിരുമേനി നെയ്യൊഴിച്ച് ചിതയ്ക്ക് തീ കൊളുത്തി ചിത കത്താൻ തുടങ്ങി പ്ലാവിന്റെ പ്രതിമയിലേക്ക് തീ പടർന്നതും കോവിലകത്തിന്റെ ഔട്ട് ഹൗസ് കത്തിയമർന്നു തൊടിയിലെ മുത്തശ്ശി മാവ് കൂറ്റൻ ശബ്ദത്തോടെ കടപുഴങ്ങി നിലം പതിച്ചു.

പ്രതിമയിൽ നിന്നും ആകാശത്തേക്കുയർന്ന പുകച്ചുരുളുകൾ കാർമേഘമായി രൂപാന്തരം പ്രാപിച്ച് ആകാശത്തിലൂടെ ഒഴുകി നീങ്ങി.

ആകാശത്തിലൂടെ ഒഴുകി നീങ്ങിയ കാർമേഘം അങ്ങു ദൂരെ ഹരിദ്വാറിലെ ആളറിയാതെ മരണപ്പെട്ട് അടക്കം ചെയ്ത വർഷങ്ങൾ പഴക്കം ചെന്ന കുഴിമാടത്തിന് മുകളിൽ എത്തിയതും ഒരു മഴയായ് പരിണമിച്ച് ആ കുഴിമാടത്തിന് മുകളിലേക്ക് ഒരിക്കലും നിലക്കാത്ത പ്രണയത്തിന്റെ സാഫല്യം പോലെ പെയ്തൊഴിഞ്ഞു.

വാൽകഷ്ണം : സുഹൃത്തുക്കളേ തിരുവട്ടൂർ കോവിലകം ഇവിടെ പൂർത്തിയാകുകയാണ് ഇത്രയും നാൾ വായിച്ച എല്ലാവര്‍ക്കും നന്ദി . രചനയിൽ പരമാവധി നീതി പുലർത്താൻ ശ്രിച്ചിട്ടുണ്ട് എത്ര കണ്ട് വിജയിച്ചു എന്നറിയില്ല . അപാകതകൾ ക്ഷമിക്കുക .