ശവക്കല്ലറയിലെ കൊലയാളി 2
Shavakkallarayile Kolayaali Part 2 bY വിശ്വനാഥൻ ഷൊർണ്ണൂർ
“അച്ചോ …. അച്ചോ ….
ഒന്ന് പുറത്തേക്ക് വാന്നേ അച്ചോ….”
കുഞ്ഞവറ ഫാദർ റോസാരിയയുടെ മുറിക്കു മുന്നില്‍ നിന്ന് നിലവിളിച്ചു . കുഞ്ഞവറയുടെ നിലവിളി കേട്ട ഫാദർ റോസാരിയോ മുറിയില്‍ നിന്നും പുറത്തേക്ക് വന്നുചോദിച്ചു,
“എന്നതാ കപ്യാരെ കാലത്ത്തന്നെ കിടന്ന് കൂവുന്നേ , എന്നതാ ഒരു ഏനക്കേടുണ്ടല്ലോ ? “
“അച്ചോ, ദേ അവിടെ… സെമിത്തേരിയില്‍ കല്ലറയ്ക്ക്മുകളില്‍… “
“കല്ലറയ്ക്ക്മുകളില്‍ എന്നതാ…?”
“വരൂ പോയിനോക്കട്ടെ “
ഫാദർ റൊസാരിയോ മുന്നിലും പേടിച്ചരണ്ട് കുഞ്ഞവറ പിറകിലുമായി സെമിത്തേരിയിലേക്ക് നടന്നു .
രണ്ട്സ്റ്റെപ്പുകൾ ഇറങ്ങിയപ്പോഴേ ഫാദർ റൊസാരിയോ കണ്ടു, പഴക്കം ചെന്ന ആ കല്ലറയ്ക്കുമുകളിൽ എന്തൊ ഒരു വസ്തു കിടക്കുന്നത് . മൂടൽമഞ്ഞ്കാരണം ഫാദറിനു വ്യക്തമായി അതെന്താണെന്ന് മനസ്സിലായില്ല .
കല്ലറയ്ക്കടുത്തെത്തിയ ഫാദർ റൊസാരിയോ ആ കാഴ്ച്ച കണ്ട് ജീസസ് എന്ന് വിളിച്ച് ഞെട്ടിപിറകോട്ട്മാറി…
അവിടെ ആ കല്ലറയ്ക്ക് മുകളില്‍ ഏകദേശം നാല്പതിനോടടുത്ത് പ്രായമുള്ള കുലീനയായ ഒരുയുവതി കണ്ണുകള്‍ തുറിച്ച് നാക്ക് കടിച്ചു മുറിച്ചനിലയില്‍ പകുതി കല്ലറയ്ക്ക് മുകളിലും ബാക്കിഭാഗം നിലത്തുമായി മരിച്ചു കിടക്കുന്നു .
തലച്ചോറിലേക്ക് പോകുന്ന ഞെരമ്പുകളിൽ ഒന്ന് ഏതോ മൃഗം തന്റെ കൂർത്തഉളിപ്പല്ലുകൾ കൊണ്ട് കടിച്ചുമുറിച്ചപോലെ കാണപ്പെട്ടു.
മുറിവില്‍നിന്നും ഒലിച്ചിറങ്ങിയ രക്തം ശവക്കല്ലറയ്ക്ക് മുകളിൽ ഒഴുകിപ്പടർന്നിട്ടുണ്ട് . അപ്പോഴും മുറിവായിൽ നിന്ന് രക്തം കിനിയുന്നുണ്ടോ എന്ന് പോലും ഫാദർ റോസാരിയോ സംശയിച്ചു.
രക്തത്തിന്റെ മണംപിടിച്ച് ശവംതീനി ഉറുമ്പുകൾ നിരയായി ആ മൃതദേഹത്തിന്നടുത്തേക്ക് ഒഴുകിഎത്തുന്നുണ്ട് .
ഫാദർ റൊസാരിയോ കുഞ്ഞവറയോട് കൂട്ടമണിയടിക്കാൻ പറഞ്ഞ് വേഗത്തില്‍ പടിക്കെട്ടുകൾ കയറി തന്റെ മുറിയിലേക്ക് പോയി. ഫോണ്‍ എടുത്തു ആർക്കോ വിളിച്ചു .
വിറയ്ക്കുന്നകൈകളോടെ കുഞ്ഞവറ വലിയ കയറിൽ പിടിച്ച് മണിയടിക്കാൻ തുടങ്ങി.
അസമയത്തെ മണിമുഴക്കം കേട്ട് താഴെ തേയിലത്തോട്ടത്തിൽ പണി എടുത്തിരുന്നവർ പള്ളിയിലേക്ക് ഓടിയെത്തി.
അല്പസമയത്തിനകം കുന്ന്കയറി അതിവേഗത്തില്‍ വന്ന പോലീസ് ജീപ്പ് പള്ളിക്കുമുന്നിൽ നിന്നു .
പോലീസ് ജീപ്പിൽ നിന്നും സബ് ഇൻസ്പെക്ടർ ജോണ്‍ സെക്കറിയ പുറത്തേക്കിറങ്ങി മൃതദേഹത്തിനടുത്ത് കൂട്ടം കൂടി നിൽക്കുന്ന തൊഴിലാളികളെ മാറ്റാന്‍ കൂടെവന്ന പോലീസുകാർക്ക് നിർദ്ദേശം നൽകി തലയില്‍ വെച്ച തൊപ്പി ഊരി കയ്യില്‍ പിടിച്ച് പതിയേ അങ്ങോട്ട് നടന്നു ചെന്നു .
മൃതശരീരത്തിലേക്ക് ഒന്ന് നോക്കിയതും “മൈ ഗോഡ് ” എന്ന് വിളിച്ചു തിരിച്ചു നടന്നു . പാർക്ക് ചെയ്ത പോലീസ് ജീപ്പിനടുത്തേക്ക് ചെന്ന് കൂടെവന്ന ഒരു പോലീസുകാരനോട് എന്തോപറഞ്ഞു .