മഴത്തുള്ളികള്‍ പറഞ്ഞ കഥ 2 [ഹണി ശിവരാജന്‍]

മഴത്തുള്ളികള്‍ പറഞ്ഞ കഥ 2
Mazhathullikal Paranja Kadha Part 2 bY ഹണി ശിവരാജന്‍

”ഇന്ന് ദേവേട്ടന്‍റെ മുഖത്ത് അല്‍പ്പം നീരസമുണ്ടായിരുന്നോ…?”
ശ്രീനന്ദയുടെ മനസ്സ് ആകെ അസ്വസ്ഥമായി…

”എല്ലാം തന്‍റെ തോന്നലാകാം…” അവള്‍ നെടുവീര്‍പ്പിട്ടു…

”എന്താണ് തനിയ്ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നത്…?”
അവള്‍ സ്വയം ചോദിച്ചു…

”തുടര്‍ച്ചയായി മൂന്ന് ദിവസം തന്നെ വിളിച്ചുണര്‍ത്തുന്നത് ദേവേട്ടനാണ്…” അവളുടെ മനസ്സിലെ അസ്വസ്ഥത വര്‍ദ്ധിച്ചു…

ഒരു ദീര്‍ഘനിശ്വാസത്തിലൂടെ അസ്വസ്ഥതകള്‍ക്ക് ഒരു വിരാമമിട്ട് അവള്‍ ആകാംശയോട് മേശവലിപ്പ് തുറന്നു കടലാസ്സുകള്‍ പുറത്തെടുത്തു…

മിടിക്കുന്ന ഹൃദയത്തോടെ അവള്‍ കഴിഞ്ഞുപോയ രാത്രിയില്‍ എഴുതിയ തുടങ്ങിയ വാചകത്തിലേക്ക് കണ്ണുകളോടിച്ചു…

”മഴയുളള ഒരു പകല്‍നേരം….”

ശ്രീനന്ദനയിലേക്ക് മെല്ലെ മെല്ലെ ഭദ്രയെന്ന കഥാപാത്രം ആവേശിച്ചു…

കാലവര്‍ഷം കലിതുളളി പെയ്യുന്ന ഒരു പകല്‍ നേരം…

”ഭദ്രത്തമ്പുരാട്ടീ…”
നരേന്‍റെ വിളിയൊച്ച കേട്ട് ഭദ്ര കട്ടിലില്‍ നിന്നെഴുന്നേറ്റു…

മുറി വാതില്‍ക്കല്‍ നനഞ്ഞ് കുളിച്ച് നരേനെ കണ്ട് ഭദ്ര അമ്പരന്നു…

”ഇതെന്തെയ് നരേന്‍ ആകെ നനഞ്ഞ് കുളിച്ചൂല്ലോ..”
തളര്‍ന്ന കണ്ണുകളോടെ ഭദ്ര ചോദിച്ചു…

”അച്ഛന്‍ പറഞ്ഞു… കോലോത്ത് നിന്നും എല്ലാവരും ഏതോ കല്ല്യാണത്തിന് പോയീന്ന്… കൊച്ച് തമ്പുരാട്ടിയ്ക്ക് ശരീരത്തിന് അസ്ക്യത ആയത് കൊണ്ട് പോയീല്ലെന്ന്…”
അവന്‍ തലമുടിയില്‍ നിന്നും നെറ്റിയിലേക്ക് ഊര്‍ന്നിറങ്ങിയ മഴത്തുളളികള്‍ വടിച്ച് എറിഞ്ഞ് കൊണ്ട് ചോദിച്ചു:
“എന്താ തമ്പുരാട്ടിയ്ക്ക് പറ്റിയത്…?”

അവന്‍റെ ആകുലത നിറഞ്ഞ കണ്ണുകള്‍ അവളുടെ വാടിത്തളര്‍ന്ന മുഖത്ത് തറഞ്ഞു…

ആ നോട്ടം നേരിടാനാകാതെ അവള്‍ കണ്ണുകള്‍ താഴ്ത്തി..

അവന്‍ അരികിലെത്തി അവന്‍റെ നെറ്റിത്തടത്തിന്‍മേല്‍ തന്‍റെ ഇൗറനണിഞ്ഞ് തണുത്ത കൈപ്പടം വച്ചുനോക്കി…
”ചെറിയ ചൂടുണ്ട്…”

അവന്‍ സ്പര്‍ശിച്ചപ്പോള്‍ തന്‍റെ ശരീരമാകെ ഒരു വൈദ്യുതിപ്രഭാവം പടര്‍ന്ന് കയറിയത് പോലെ അവള്‍ക്ക് അനുഭവപ്പെട്ടു…

അവളുടെ ശരീരത്തിലെ ഓരോ അണുവും പൊട്ടിത്തരിച്ചു…

അവള്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി….

അവളുടെ കണ്ണുകളിലെ ഭാവമാറ്റം അവന്‍ ശ്രദ്ധിച്ചു…

മെല്ലെ മെല്ലെ അവന്‍റെ ശരീരത്തിലും മനസ്സിലും പ്രകടമായ മാറ്റം കൈവന്നു…

അവന്‍റെ നോട്ടം നേരിടാനാകാതെ അവള്‍ നാണത്തോടെ തലതാഴ്ത്തി കാല്‍നഖം കൊണ്ട് ചിത്രം വരച്ചു…

അവളുടെ ആ ഭാവം കണ്ട് തണുത്ത് വിറച്ച്‌ നിന്ന അവന്‍റെ ശരീരത്തിന് ചൂട് പിടിച്ച് തുടങ്ങിയിരുന്നു…

”ഭദ്രേ….”
അവന്‍റെ ശബ്ദത്തിലെ ഭാവമാറ്റം അവള്‍ തിരിച്ചറിഞ്ഞു…

പിടയ്ക്കുന്ന കണ്ണുകളോടെ ഭദ്ര അവനെ നോക്കി…

ഭദ്രത്തമ്പുരാട്ടിയെന്ന അവന്‍റെ വിളി ഭദ്രയിലേക്ക് വഴിമാറിയിരിക്കുന്നു..

അവന്‍റെ ചുടുശ്വാസം തന്‍റെ മുഖത്ത് അടിച്ചപ്പോഴാണ് അവന്‍ തനിയ്ക്കടുത്ത് നില്‍ക്കുകയാണെന്ന ബോധം അവള്‍ക്കുണ്ടായത്…

മഴത്തുളളികള്‍ തുളുമ്പുന്ന നാസികയ്ക്ക് താഴെ നനവാര്‍ന്ന അവന്‍റെ പൊടി മീശയിലേക്കും ചുണ്ടുകളിലേക്കും നനഞ്ഞ് ശരീരത്തോട് ഒട്ടിച്ചേര്‍ന്ന ഷര്‍ട്ടിന്‍റെ അഴിഞ്ഞ ബട്ടണ്‍സുകള്‍ക്കിടയിലെ നനഞ്ഞ നേര്‍ത്ത രോമമരാജികളിലേക്കും അവളുടെ കണ്ണുകള്‍ ഒരു കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഓടി നടന്നു…

അവളുടെ ദാഹാര്‍ത്തമായ തുടിക്കുന്ന ചെംചുണ്ടിലേക്ക് നരേന്‍ പ്രണയാതുരമായി നോക്കി…

അവന്‍റെ വിറയാര്‍ന്ന കൈപ്പടങ്ങള്‍ അവളുടെ ഇരു ചുമലിലും അമര്‍ന്നപ്പോള്‍ അവളുടെ ശരീരമാകെ കോരിത്തരിച്ചു…

”ഭദ്രേ…” അവന്‍റെ വികാരാര്‍ദ്രമായ മന്ത്രണം അവളുടെ കാതുകളില്‍ തേനൊലിയായ പതിച്ച് ശരീരമാകെ പടര്‍ന്ന് കയറി…

”ഉം…” അവള്‍ ഒരു മാസ്മരികലോകത്ത് എത്തപ്പെട്ടന്നത് പോലെ മൂളി…

അവളുടെ മുഖമുയര്‍ത്തി അവളുടെ പാതി കൂമ്പിയ മിഴികളില്‍ നോക്കി അവന്‍ അവളുടെ ദാഹാര്‍ത്തമായ ചെംചുണ്ടുകളില്‍ തന്‍റെ അധരം ചേര്‍ത്തു…

മഴ ഉന്മാദ രൂപം കൈക്കൊണ്ട് ശക്തമായ പേമാരിയായി പെയ്തിറങ്ങി…

തളര്‍ന്ന ശരീരത്തോടെ നരേന്‍ ഭദ്രയില്‍ നിന്നുമകന്നു… കുറ്റബോധത്തോടെ തലയില്‍ കൈവച്ചിരുന്നു….

കുറ്റബോധത്തിന്‍റെ തേങ്ങലുകള്‍ ഭദ്രയില്‍ നിന്നുയര്‍ന്നു…

നിലത്ത് നിന്നും അഴിഞ്ഞ് വീണ ഈറനണിഞ്ഞ ഉടുമുണ്ട് വാരി അരയില്‍ ചുറ്റി ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ഇടറുന്ന കാലടികളോടെ നരേന്‍ തകര്‍ത്ത് പെയ്യുന്ന മഴയിലേക്ക് ഇറങ്ങി നടന്നു…

കഴിഞ്ഞ് പോയ തെറ്റിന്‍റെ ഭവിഷ്യത്തുക്കള്‍ എന്തെന്നറിയാതെ കണ്ണീരണിഞ്ഞ മുഖത്തോടെ ഭദ്ര തളര്‍ന്ന് കിടന്നു…

അന്ന് മഴയുളള രാത്രിയിലാണത് സംഭവിച്ചത്…

കടലാസ്സിലെ വാക്കുകളിലൂടെ സഞ്ചരിച്ച അവളുടെ കണ്ണുകള്‍ നിന്നു…

ശ്രീനന്ദനയുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ എന്തെന്നറിയാതെ തുളുമ്പി ഒഴുകി…

കടലാസ്സുകള്‍ ഭദ്രമായി മേശവലിപ്പില്‍ വച്ച് ഇടറുന്ന കാലടികളോടെ അവള്‍ നടന്നു…

ജാലകവാതിലിലൂടെ എത്തിനോക്കുന്ന മഴത്തുളളികള്‍ അവളെ സഹതാപ പൂര്‍വ്വം നോക്കി…

”എന്താണ് ആ രാത്രി സംഭവിച്ചത്…?”
ഒരു മഴയിരമ്പമെന്ന പോലെ ആ ചോദ്യം അവളുടെ കാതുകളില്‍ തട്ടി പ്രതിഫലിച്ച് കൊണ്ടേയിരുന്നു…

”എന്തുപറ്റി തനിയ്ക്ക്…” സ്നേഹപൂര്‍വ്വം ദേവാനന്ദ് അവളുടെ താടി മെല്ലെ പിടിച്ച് ഉയര്‍ത്തി..

”വല്ലാത്ത തലവേദന…” അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു..

”ഹോസ്പിറ്റലില്‍ പോകണോ…?” ദേവാനന്ദ് അവളുടെ നെറ്റിയ്ക്ക് മേല്‍ കൈപ്പടം വച്ച് ചോദിച്ചു…

“ചെറിയ ചൂടുമുണ്ടല്ലോ…?”

”വേണ്ട ദേവേട്ടാ…. അല്‍പ്പം ബാം പുരട്ടിയാല്‍ മാറാവുന്നതേയുളളൂ…”

ദേവാനന്ദ് അവളെ ചേര്‍ത്ത് പിടിച്ച് അവളുടെ തലമുടിയിലും നെറ്റിത്തടത്തിലും തലോടി…

അയാള്‍ നല്‍കുന്ന ആ തലോടല്‍ അവളുടെ മനസ്സില്‍ സാന്ത്വനം പടര്‍ന്നിറങ്ങി…

കൊളുത്തിപ്പിടിക്കുന്ന വേദന…!!!

ശ്രീനന്ദന അടിവയര്‍ തപ്പിപ്പിടിച്ച് എഴുന്നേറ്റു…

വേദന അവള്‍ കടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും ഒരു തേങ്ങല്‍ അവളില്‍ നിന്നും പുറത്തേക്ക് ഒഴുകി…

ഒരു കുഞ്ഞിന്‍റെ കരച്ചില്‍ അവളുടെ കാതുകളില്‍ വന്ന് അലയടിച്ചു…

മെല്ലെ മെല്ലെ അടിവയറ്റിലുണ്ടായ വേദന ഒരുനീര്‍ക്കുമിള പോലെ അലിഞ്ഞില്ലാതായി…

മെല്ലെ ആ കുഞ്ഞിന്‍റെ കരച്ചില്‍ മഴയുടെ ഇരമ്പലില്‍ അലിഞ്ഞു ചേര്‍ന്നു…

”വരൂ…” മഴത്തുളളികളുടെ ചിലമ്പല്‍…

വീശിയടിക്കുന്ന കാറ്റില്‍ മേശമേലിരുന്ന് ചാഞ്ചാടുന്ന കടലാസ്സുകള്‍ തന്നെ മാടി വിളിക്കുന്നതായി അവള്‍ക്ക് തോന്നി…

മെല്ലെ ഇടറിയ കാലടികളോടെ അവള്‍ നടന്നു…

തൂലികത്തുമ്പ് എന്തോ എഴുതാന്‍ വെമ്പി നില്‍ക്കുന്നു…

അവളുടെ മൃദുലമായ വിരലുകള്‍ക്കിടയില്‍ സ്ഥാനം പിടിച്ച തൂലിക എഴുതിത്തുടങ്ങി…

”അന്ന് രാത്രിയിലെ സന്തോഷകരമായ നിമിഷങ്ങള്‍ സംഭ്രമജനിതമായത് പെട്ടെന്നായിരുന്നു…”

ശക്തമായ കാറ്റില്‍ എഴുതിക്കൊണ്ടിരുന്ന ശ്രീനന്ദനയുടെ മുടിയിഴകള്‍ കാറ്റില്‍ പറന്ന് തുളളിക്കളിച്ചു…

പുറത്ത് കോവിലകത്തിന് മുന്നിലെ പടര്‍ന്ന പന്തലിച്ച തേന്മാവ് ശക്തമായ കാറ്റില്‍ ശിഖരങ്ങള്‍ വിരിച്ച് ഒരു യക്ഷിയെപ്പോലെ ആര്‍ത്ത് അട്ടഹസിച്ചു…

പേമാരിയുടെ കുത്തൊഴുക്കില്‍ പുല്‍നാമ്പുകള്‍ വിലപിച്ചു…

മഴത്തുളളികള്‍ കലിബാധിച്ചവളെ പ്പോലെ ചിലമ്പി…

തൂലികയുടെ ചലനം നിന്നു…

ശ്രീനന്ദന കിതച്ച് കൊണ്ട് ശക്തിയായി ശ്വാസം വലിച്ച് വിട്ടു…

എഴുതിയ കടലാസ്സുകളും തൂലികയും മേശവലിപ്പില്‍ നിക്ഷേപിച്ച് തളര്‍ന്ന കാല്‍പ്പാദങ്ങളോടെ അവള്‍ വേച്ച് വേച്ച് കട്ടിലിനടുത്തേക്ക് നീങ്ങി….

കട്ടിലിലേക്ക് അവള്‍ ബോധരഹിതയായി തളര്‍ന്ന് വീണു…

”ശ്രീ… ശ്രീ…”
കണ്ണുകളില്‍ നനവ് പടര്‍ന്നതും അവള്‍ ദേവാനന്ദിന്‍റെ പരിഭ്രാന്തമായ വിളിയൊച്ച കേട്ടു..

ഒരു ഞെരുക്കത്തോടെ അവള്‍ കണ്ണുകള്‍ വലിച്ച് തുറന്നു…

ശരീരമാകെ ചുട്ട് പൊളളുന്ന ചൂട് അവള്‍ക്ക് അനുഭവപ്പെട്ടു…

”ശ്രീ… വേഗം എഴുന്നേല്‍ക്ക്… ഹോസ്പിറ്റലില്‍ പോകാം… നല്ല ടെംപറേച്ചറുണ്ട് നിനക്ക്…”
ദേവാനന്ദ് അസ്വസ്ഥമായ മനസ്സോടെ ശ്രീനന്ദനെ താങ്ങിയെഴുന്നേല്‍പ്പിച്ചു…

”ഹൈ ഡിഗ്രി ടെംപറേച്ചറുണ്ട്… നല്ല വിശ്രമം ആവശ്യമാണ്… ക്ഷീണം മാറ്റാന്‍ തത്കാലം ഒരു ട്രിപ്പിടാം… പിന്നെ ഒരു ഇന്‍ജക്ഷനും… പ്രിസ്ക്രിപ്ഷന്‍പ്രകാരമുളള ടാബ്‌ലെറ്റുകള്‍ കൃത്യമായി കഴിപ്പിക്കുകയും ചെയ്യണം….”

ഡോക്ടര്‍ അരവിന്ദ് ദേവാനന്ദിനോട് പറഞ്ഞു…

”ഡോക്ടര്‍ പറഞ്ഞത് കേട്ടല്ലോ… പൂര്‍ണ്ണമായ വിശ്രമം… അതാണ് വേണ്ടത്… ടാബ്‌ലെറ്റുകള്‍ കഴിക്കേണ്ട വിധം ഞാന്‍ മന്ദാകിനിയെ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്… സമയാസമയങ്ങളില്‍ അവര്‍ കൊണ്ട് വന്ന് തരും… ഇടയ്ക്ക് വിളിച്ച് ഞാന്‍ ഓര്‍മ്മിപ്പിക്കാം….” ദേവാനന്ദ് അവളുടെ മുടിയിഴകളില്‍ തലോടി പോകാന്‍ ഒരുങ്ങി….

”പോകാതിരിക്കാന്‍ പറ്റാത്ത സാഹചര്യമായി പോയി കുട്ടാ… അല്ലെങ്കില്‍ ഞാന്‍ അവധിയെടുത്തേനേ…”
അവന്‍റെ കണ്ണുകളിലേക്ക് നോക്കി സാരമില്ല എന്നവള്‍ കണ്ണടച്ച് കാണിച്ചു…

ദേവാനന്ദ് പോയതും അവള്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു…

മെല്ലെ മേശവലിപ്പ് തുറന്ന് കടലാസ്സ് കെട്ടുകള്‍ എടുത്തു…

അവള്‍ കട്ടിലിന്‍റെ ക്രാസിയില്‍ തലയിണ വെച്ച് ചാരിയിരുന്നു…

കടലാസ് താളുകള്‍ മറിച്ച് തലേന്ന് വായിച്ച് നിര്‍ത്തിയെടുത്ത് അവളുടെ കണ്ണുകള്‍ ചെന്ന് നിന്നു..

”അന്ന് രാത്രിയിലെ സന്തോഷകരമായ നിമിഷങ്ങള്‍ സംഭ്രമജനിതമായത് പെട്ടെന്നായിരുന്നു…”

മെല്ലെയവള്‍ ആ വരികളിലേക്ക് ലയിച്ച് ചേര്‍ന്നു…

കളിചിരിയുമായി അത്താഴത്തിനായി വലിയ തീന്‍മേശയ്ക്കരികിലെ കസേരയിന്‍മേല്‍ മഹാദേവന്‍ തമ്പുരാനും, ആദിത്യനും, സൂര്യനും, ഹര്‍ഷനും, ലക്ഷ്മിയും ഒപ്പം പാര്‍വ്വതീദേവി തമ്പുരാട്ടിയും അണിനിരന്നു…

അന്ന് നടന്ന ലക്ഷ്മിയുടെ പെണ്ണ് കാണീല്‍ ചടങ്ങായിരുന്നു അന്നത്തെ സംസാര വിഷയം…

”ചായ കപ്പ് കൊടുത്തതും ലക്ഷ്മിയുടെ കൈ വിറച്ചു… ചായ തുളുമ്പി ദാണ്ടെ പയ്യന്‍റെ കസവ് മുണ്ടിലേക്ക്… പയ്യന്‍റെ ചളിപ്പ് ഒന്ന് കാണേണ്ടതായിരുന്നു… വേറൊരു സാഹചര്യമായിരുന്നെങ്കില്‍ അയാള്‍ മുഖമടച്ച് ഒന്ന് തന്നെനേ…”
ആദിത്യന്‍ ആസ്വദിച്ച് പതിഞ്ഞു…

”പിന്നേയ്… ഇത്തിരി ചായ വീണൂന്ന് കരുതി അടിക്ക്യാനെ എല്ലാ ചെറുപ്പക്കാരനും വല്ല്യേട്ടനെ പോലെയാണെന്ന് കരുതരുത്… ട്ടോ…” ലക്ഷ്മി കൃത്രിമമായി പിണക്കം ഭാവിച്ചു…

”അപ്പോള്‍ നിനക്ക് ഇഷ്ടായോടീ പയ്യനെ…” ലക്ഷ്മിയോട് മുഖം അടുപ്പിച്ച് സൂര്യന്‍ ചോദിച്ചു…

അവളുടെ കണ്ണുകള്‍ നാണത്താല്‍ താഴ്ന്നു…

”ഇഷ്ടപ്പെട്ടത് കൊണ്ടല്യേ സൂര്യാ അവള് ഒരു തുളളി ചായ അയാളുടെ മുണ്ടിന് കുടിയ്ക്കാന്‍ വിട്ട് കൊടുത്തത്…” ആദിത്യന്‍ പറഞ്ഞത് കേട്ടത് കൂട്ടച്ചിരി മുഴങ്ങി…

”ഞാന്‍ പോവ്വാ…”
ലക്ഷ്മി നാണിച്ച് കസേരയില്‍ നിന്നെഴുന്നേറ്റു…

”ഹേയ്, അങ്ങനെയങ്ങ് പോകാന്‍ വരട്ടെ… അത്താഴം കഴിച്ചിട്ട് പോയി കിനാവ് കണ്ടോടീ…” ഹര്‍ഷന്‍ അവളെ നിര്‍ബന്ധിച്ച് പിടിച്ച് കസേരയില്‍ ഇരുത്തി…

”ലച്ചൂ… ഒരു സംശയം.. എന്തിനാ ആ പയ്യനെ കണ്ടപ്പോള്‍ നിന്‍റെ കയ്യിലുളള ചായ തുളുമ്പിയത്…?”
ആദിത്യന്‍ വിടാന്‍ ഭാവമില്ലായിരുന്നു…

”അച്ഛാാ…”
രക്ഷയ്ക്ക് വേണ്ടി ലക്ഷ്മി മഹാദേവന്‍ തമ്പുരാനെ പരിഭവത്തോടെ നോക്കി…

”മതി… മതി… ഇനി അത്താഴമാവാം…”
ചിരിച്ച് കൊണ്ട് മഹാദേവന്‍ തമ്പുരാന്‍ ഒരു ആജ്ഞാപനം എന്ന പോലെ പറഞ്ഞു…

”ഭദ്ര എവിടെയ് അമ്മേ….”
ആദിത്യന്‍ ചോദിച്ചു..

”കുട്ടിയ്ക്ക് വിശപ്പില്ല്യാത്രേ… മുറിയിലുണ്ടേയ്…” പാര്‍വ്വതിദേവി തമ്പുരാട്ടി ഒരു നെടുവീര്‍പ്പോടെ പറഞ്ഞു..

”ഭദ്രയ്ക്ക് കുറച്ചീസമായി ഒരു വല്ലായ്കയുണ്ട് ട്ടോ… ആ നരേനേം ഇങ്ങോട്ട് അധികം കാണണില്ല്യാല്ലോ…” ലക്ഷ്മി തന്‍റെ നിരീക്ഷണം വെളിപ്പെടുത്തി…

പാര്‍വ്വതീദേവി തമ്പുരാട്ടി ഒരു ആന്തലോടെ നെഞ്ചില്‍ കൈവച്ചു…

”മോളെ ഇങ്ങ്ട് വിളിക്ക്യാ പാര്‍വ്വത്യേ… അത്താഴം കുറച്ചെങ്കിലും കഴിച്ചിട്ട് കിടന്നാല്‍ മതീന്ന് അറീക്ക്യാ…”
മഹാദേവന്‍ തമ്പുരാന്‍റെ കല്‍പ്പന കേട്ടതും പാര്‍വ്വതീദേവി ഭദ്രയുടെ മുറിയിലേക്ക് നീങ്ങി…

അല്‍പ്പം കഴിഞ്ഞ് ഭദ്രയുമായി പാര്‍വ്വതിദേവി തീന്‍മേശയ്ക്ക് അരികിലെത്തി….

കരുവാളിച്ച മുഖം…
തളര്‍ന്ന കണ്ണുകള്‍ മഞ്ഞിച്ചിരിക്കുന്നു…

”ഇരിക്ക്യാ കുട്ട്യേ…”
അച്ഛന്‍റെ കല്‍പ്പന അനുസരിക്കാതിരിക്കാന്‍ ഭദ്രയ്ക്ക് കഴിഞ്ഞില്ല…

പാല്‍ക്കഞ്ഞി വിളമ്പിയതും ഒരു വിമ്മിഷ്ടത്തോടെ ഭദ്ര കസേരയില്‍ നിന്ന് എഴുന്നേറ്റ് ഓക്കാനിച്ച് കൊണ്ട് ഓടി…

”എന്താ കുട്ട്യേ ഇത്…”
പിറകെ പാര്‍വ്വതീദേവിയും കരഞ്ഞ് കൊണ്ട് ഓടി…

മഹാദേവന്‍റെ തമ്പുരാന്‍റെ കണ്ണുകള്‍ കുറുകി…

”ലക്ഷണം അത്ര ശരിയല്ലല്ലോ അച്ഛാ…”
ഡോക്ടറായ ആദിത്യന്‍ മഹാദേവനോടായി പറഞ്ഞു…

വിരലുകള്‍ കൂട്ടിക്കിഴിച്ച് പാര്‍വ്വതീദേവി ചര്‍ദ്ദിച്ച് തളര്‍ന്ന് കിടക്കുന്ന ഭദ്രയെ നോക്കി ഒരു അമര്‍ത്തിയ നിലവിളിയോടെ ചോദിച്ചു:
”കുളി തെറ്റിയോടീ അസത്തേയ് നെനക്ക്…”

ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനുളള മറുപടി…

കൂടെയുണ്ടായിരുന്ന ലക്ഷ്മി അന്ധാളിച്ച് പോയി…

സര്‍വ്വതും തകര്‍ന്നവളെപ്പോലെ ഇടിവെട്ടേറ്റ് പാര്‍വ്വതീദേവി തമ്പുരാട്ടി നിന്നു പോയി…

ഒരു ഭ്രാന്തിയെ പോലെപാര്‍വ്വതീദേവി അവളെ ഉലച്ച് കൊണ്ട് ചോദിച്ചു:

”പറയെടീ… ആരാ ഇതിന് ഉത്തരവാദി… പറയെടീ…”

പൊട്ടികരച്ചില്‍ അല്ലാതെ വേറൊരു മറുപടിയും ഭദ്രയില്‍ നിന്നുണ്ടായില്ല…

”വേറെ ആരാകും.. ആ നരേന്‍ തന്ന്യ ആകും.. കുറച്ച് നാളായി അവന്‍ മുങ്ങി നടക്കാന്‍ തുടങ്ങിയിട്ട്…” വര്‍ദ്ധിച്ച അമര്‍ഷത്തോടെ ലക്ഷ്മി പറഞ്ഞ് ഒരു ആളനക്കം കേട്ട് തിരിഞ്ഞ് നോക്കിയതും മുന്നില്‍ ജ്വലിച്ച കണ്ണുകളുമായി മഹാദേവന്‍ തമ്പുരാന്‍….

ലക്ഷ്മി ഭയന്ന് വിറച്ച് പോയി…

”ഇറങ്ങ് എല്ലാം…”
മഹാദേവന്‍ തമ്പുരാന്‍റെ കല്‍പ്പന കേട്ട് പാര്‍വ്വതിദേവിയും ലക്ഷ്മിയും ഭയന്ന് മുറിയ്ക്ക് പുറത്തിറങ്ങി…

ആദിത്യനും സൂര്യനും ഹര്‍ഷനും ഓടിയെത്തും മുന്‍പ് വാതില്‍ അടഞ്ഞു…

”എരണംകെട്ടവളേ…”
കോപാന്ധനായ മഹാദേവന്‍ തമ്പുരാന്‍ ഭദ്രയെ മുടിയ്ക്ക് കുത്തിപ്പിടിച്ച് എഴുന്നേല്‍പ്പിച്ചു…

ഭദ്രയുടെ കണ്ണുകള്‍ ഭയത്താല്‍ തളളി…

”അവന്‍റെ മുളനാമ്പ് നെന്‍റെ വയറ്റില്‍ വളരാന്‍ പാടില്ല്യാ…”
ഒരു ആക്രോശത്തോടെ മഹാദേവന്‍ തമ്പുരാന്‍റെ മുട്ടുകാല്‍ ഭദ്രയുടെ അടിവയറ്റില്‍ ആഞ്ഞ് പതിച്ചു…

അകത്ത് നിന്നും ഭദ്രയുടെ അമര്‍ത്തിയ ഒരു നിലവിളി കെട്ടു…

ഭിത്തിയില്‍ ചാരിനിന്നിരുന്ന പാര്‍വ്വതീദേവി തമ്പുരാട്ടി വിതുമ്പലോടെ നിലത്തേക്ക് ഊര്‍ന്ന് തറയിലിരുന്നു…

കുറച്ച് നിമിഷങ്ങള്‍…

ഭദ്രയുടെ മുറിയുടെ വാതില്‍ തുറക്കപ്പെട്ടു…

കോപമൊഴിഞ്ഞ് കുനിഞ്ഞ ശിരസ്സുമായി കണ്ണീരോടെ മഹാദേവന്‍ തമ്പുരാന്‍ വേച്ച് വേച്ച് മുറിയ്ക്ക് പുറത്തിറങ്ങി….

നിലത്ത് വീണ് നിശ്ചലയായി കിടക്കുന്ന ഭദ്രയെ ആദിത്യന്‍ കണ്ടു…

അവന്‍ അകത്തേക്ക് ചാടിക്കയറി…

മുറിയില്‍ രക്തം പടര്‍ന്നിരുന്നു…

ഭദ്ര ധരിച്ചിരുന്ന പാവാട രക്തത്തില്‍ കുതിര്‍ന്നിരുന്നു…

ഭദ്രയുടെ കയ്യിലെ നാഢിമിടിപ്പ് പരിശോധിച്ച ആദിത്യന്‍റെ കണ്ണുകളില്‍ നടുക്കം പടര്‍ന്നു…

”അച്ഛാ…”
പുറത്തിറങ്ങിയ ആദിത്യന്‍ തളര്‍ന്ന കണ്ണുകളോടെ മഹാദേവന്‍ തമ്പുരാനെ നോക്കി…

അദ്ദേഹം വിങ്ങിപ്പൊട്ടി തുടങ്ങിയിരുന്നു…

”അപ്പഴത്തെ കലിയ്ക്ക് ചവിട്ടിപ്പോയതാണ് കുട്ട്യേ… എന്‍റെ കുട്ടി ജീവനോടെയുണ്ടോ കുട്ടാ…” കുറ്റബോധത്തില്‍ നിന്ന് ഉടലെടുത്ത ഒരു നിലവിളി മഹാദേവന്‍ തമ്പുരാനില്‍ നിന്നുണ്ടായി..

ആദിത്യന്‍റെ തല കുനിഞ്ഞു…

ഈ സംഭവം പുറത്തറിഞ്ഞാല്‍ കോവിലകത്തിനുണ്ടാകാവുന്ന ദുഷ്പേരും അതിന്‍റെ ഭവിഷ്യത്തും അവന്‍ ഒരു നിമിഷം കൊണ്ട് മണത്തറിഞ്ഞു…

പിന്നെയെല്ലാം ദ്രുതഗതിയിലായിരുന്നു..

മുറിയിലുളള രക്തം തുടച്ച് മാറ്റപ്പെട്ടു…

ഭദ്രയുടെ രക്തം കലര്‍ന്ന വസ്ത്രം മാറ്റി മറ്റൊന്ന് അണിഞ്ഞു…

ഒരു കൊലപാതകം നടന്ന എല്ലാ ലക്ഷണങ്ങളും ഒരു രാത്രി ഇരുട്ടി വെളുക്കും മുന്‍പ് തുടച്ച് മാറ്റപ്പെട്ടു..

പിറ്റേന്നത്തെ പ്രഭാതം ഉണര്‍ന്നത് ഭദ്രയുടെ മരണവാര്‍ത്തയുമായി ആയിരുന്നു…

കടുത്ത പനി മൂലം അപസ്മാരം കടുത്തുളള മരണം…!!!

ബന്ധുജനങ്ങളും നാട്ടുകാരുമെല്ലാം അങ്ങനെ വിശ്വസിച്ചു…

ഒരാള്‍ ഒഴികെ….

ഭദ്രയുടെ ശവശരീരം ഒരു നോക്ക് കാണാനെത്തിയ നരേന്‍ മഹാദേവന്‍റെ ജ്വലിക്കുന്ന കണ്ണുകള്‍ കണ്ട് ഭയന്നു…

ആദിത്യന്‍റെയും സൂര്യന്‍റെയും ഹര്‍ഷന്‍റെയും കൊന്ന് തിന്നാനുളള കലിയുളള നോട്ടം നേരിടാനാകാതെ നരേന്‍ നടന്നു…

താന്‍ കാരണം എന്തോ അഹിതം കോലോത്ത് സംഭവിച്ചിട്ടുണ്ട്…

അത് അവന് ഊഹിക്കാനും കഴിഞ്ഞു…

പക്ഷെ ഭദ്ര എങ്ങനെ മരിച്ചു എന്നത് ഒരു ചോദ്യചിഹനമായി അവശേഷിച്ചു…

നരേന്‍ കാലുകള്‍ക്ക വേഗം കൂടി…

ഭദ്രയില്ലാത്ത ഈ നാട്ടില്‍ താനും വേണ്ട…

ലക്ഷ്യമില്ലാതെ അവന്‍ നടന്ന് നടന്ന അകന്നു…

ശ്രീനന്ദന ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ടു…

ഒരു പിടിവളളിയ്ക്കായി അവള്‍ പുതപ്പില്‍ അമര്‍ത്തിപ്പിടിച്ചു…

”അയ്യോ എന്ത് പറ്റി മേഢം…?” ശ്രീനന്ദനയ്ക്ക് കഴിക്കാന്‍ മരുന്നുമായി എത്തിയ മന്ദാകിനി ഓടി വന്ന് ശ്രീനന്ദനയെ താങ്ങി…

”സാറിനെ വിളിക്കട്ടെ…?” പരിഭ്രമത്തോടെ ശ്രീനന്ദന ചോദിച്ചു…

ശ്വാസം നേരെ എടുക്കുന്നതിനിടയില്‍ വേണ്ട എന്ന് ശ്രീനന്ദന ആംഗ്യം കാണിച്ചു..

മന്ദാകിനി മെല്ലെ ശ്രീനന്ദനയുടെ പുറഭാഗം തടവി കൊടുത്ത്…

മെല്ലെ മെല്ലെ അവളുടെ ശ്വാസഗതി നേരെയായി…

ശ്രീനന്ദനയ്ക്ക് കഴിക്കാനുളള ഗുളികയും വെളളവും നല്‍കിയ ശേഷം മന്ദാകിനി പറഞ്ഞു…

”ഇനി മേഡം റെസ്റ്റെടുത്തോ.. ഇവിടെ നിന്ന് അനക്കരുതെന്നാ സാറ് എന്നോട് പറഞ്ഞത്…”

”ശരി…”
മന്ദാകിനി മറഞ്ഞത് സമ്മതിച്ച് പോയിക്കൊളളാന്‍ ആംഗ്യം കാണിച്ചു…

ശാന്തമായ മനസ്സോടെ നന്ദിത വീണ്ടും കടലാസ്സിലേക്ക് നോക്കി…

അവസാനം എഴുതി നിര്‍ത്തിയ വാചകം കണ്ട് അവളുടെ മനസ്സ് ഉദ്വേഗഭരിതമായി…

”അവന്‍റെ മുളനാമ്പ് നെന്‍റെ വയറ്റില്‍ വളരാന്‍ പാടില്ല്യാ…”
അച്ഛന്‍ പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം മരണശേഷം മാത്രമാണ് ഞാന്‍ മനസ്സിലാക്കിയത്…

എന്ത് വലിയ മഹാപാപമാണ് ഞാന്‍ ചെയ്തതെന്ന് അപ്പോള്‍ എന്‍റെ ആത്മാവ് വിലപിച്ചു…

മരണപ്പെട്ടില്ലായിരുന്നെങ്കില്‍ ഈ ലോകത്തെ ഏറ്റവും വലിയ പാതകി ഞാനാവുമായിരുന്നു…

ആ വാചകങ്ങള്‍ മനസ്സിലാക്കാനാകാതെ ശ്രീനന്ദന വീണ്ടും വീണ്ടും വായിച്ചു…

ഉത്തരം കിട്ടാത്ത ഒരു സമസ്യപോലെ…

മെല്ലെ അവള്‍ എഴുന്നേറ്റു ജാലകവാതിലിനരികില്‍ ചെന്നു…

മഴത്തുളളികള്‍ എന്തോ രഹസ്യം ചിലമ്പുന്നത് പോലെ ശ്രീനന്ദനയ്ക്ക് തോന്നി…

”നിങ്ങള്‍ക്കറിയുമോ ആ രഹസ്യമെന്തെന്ന്…?”
അറിയാനുളള ആകാംശ സഹിക്കാന്‍ കഴിയാതെ അവള്‍ മഴത്തുളളികളോട് ചോദിച്ചു…

”ഇത്ര ആകാംശയെന്തിന്… ഇന്ന് രാത്രിയോടെ ആ രഹസ്യം നിന്‍റെ തൂലികത്തുമ്പില്‍ വിരിയും…” അത് അവളുടെ കാതില്‍മൊഴിഞ്ഞ് മഴത്തുളളികള്‍ നിലത്തേക്ക് ഉതിര്‍ന്ന് വീണ് മണ്ണില്‍ അലിഞ്ഞില്ലാതായി….

സമയം നീങ്ങുന്നത് ഒച്ചിഴയുന്ന വേഗത്തിലാണെന്ന് ശ്രീനന്ദനയ്ക്ക് തോന്നി..

******(തുടരും)**********

(ഹണി ശിവരാജന്‍)