സ്മരണിക

സ്മരണിക
July 7 1988

ആ യാത്രയിൽ ആണ് ഞാൻ അന്തോണി ചേട്ടനെ പരിചയപ്പെടുന്നത് . ട്രെയിനിലെ വിന്ഡോ സീറ്റിൽ ഇരുന്ന ഞാൻ യാത്രയയുടെ ആദ്യ പകുതിയിലെ കാൽ ഭാഗവും പുറത്തുള്ള കാഴ്ചകൾ ആസ്വദിച്ച് ഇരുന്നു.എന്റെ മുൻപിലൂടെ കടന്നു പോയ ഓരോ മരത്തിനും പാടത്തിനും പാലത്തിനും പറയാൻ ഒരുപാടു കഥകൾ കാണും .പക്ഷെ മൂകരായി ജീവിക്കുന്ന അവരുടെ കഥകൾ അറിയാനുള്ള ഭാഗ്യം നമ്മൾ മനുഷ്യർക്ക് ഇല്ലല്ലോ എന്നുള്ള സങ്കടം ഉള്ളിൽ ഒതുക്കി വിന്ഡോ സീറ്റിൽ ഇരുന്നുള്ള വീക്ഷണം ഞാൻ തുടർന്ന് . നേരം ഇരുട്ടി തുടങ്ങി,കാഴ്ചകൾ മങ്ങിയും,അതുകൊണ്ടു എന്റെ ശ്രദ്ധ ഞാൻ എന്റെ ചുറ്റുമുള്ള ആളുകളിലേക്ക്‌ കേന്ദ്രികരിക്കാൻ തുടങ്ങി. പൊതുവെ തിരക്ക് കുറഞ്ഞ കംപാർട്മെന്റാണ് ,ഇനിയും ആളുകൾക്ക് ഇരിക്കാൻ ഇടമുണ്ട്.

എന്റെ നേരെ മറു വശത്തുള്ള വിന്ഡോ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്.എന്റെ തൊട്ടു വലതു വശത്തു ഇരിക്കുന്നത് ഒരു മധ്യവയസ്കനും .യാത്രയുടെ ആരംഭം മുതൽ അയാൾ ഒരു പുസ്തകത്തിൽ മുഴുകി ഇരികുവാണ്. ചുറ്റുമുള്ള ആളുകളെ അയാൾ ശ്രെദ്ധിക്കുന്ന പോലുമില്ല ,അയാൾ വായിക്കുന്ന പുസ്തകം ഏതാണെന്നു അറിയാൻ ഉള്ള കൗതുകം കാരണം ഞാൻ അയാളുടെ പുസ്തകത്തിന്റെ പുറംചട്ടയിൽ ഒന്ന് കുനിഞ്ഞു നോക്കി,ഒരു ഇംഗ്ലീഷ് പുസ്തകം ആണ്,പേര് ‘how to socialise with people’,ആ വിരോധാഭാസം എന്നിൽ ചിരി ഉളവാക്കി ,ഞാൻ ചെറുതായി ഒന്ന് ചിരിച്ചു,പിന്നെ ഒന്ന് ചിന്തിച്ചപ്പോൾ എനിക്ക് മനസിലായി ഒരു കണക്കിന് നോക്കിയാ നമ്മൾ എല്ലാവരും ആ മധ്യവയസ്കനെ പോലെ ആണെന്ന്.

തീയറിയിൽ നാം എല്ലാവരും ബഹു കേമന്മാർ ആയിരികാം,പക്ഷെ പ്രാക്ടിക്കൽ വരുമ്പം നമ്മളിൽ ഭൂരിഭാഗം പേരും വട്ട പൂജ്യമാ. പുസ്തകത്താളിൽ ഒതുങ്ങി നിൽക്കുന്ന ജ്ഞാനമാണ് നമ്മളിൽ ഉള്ളത്, പ്രകൃതി കാണിച്ചു തരുന്ന യഥാർത്ഥ ജ്ഞാനം ഗ്രഹിക്കാൻ നമ്മൾ ആരും കൂട്ടാക്കുന്നില്ല എന്നതാണ് വാസ്തവം . ഈ ചിന്തയിൽ മുഴുകി ഇരുന്ന ഞാൻ ഒരു വൃദ്ധൻ എന്റെ നേരെ മറുവശത്തു വന്നു ഇരുന്നത് ശ്രദ്ധിച്ചില്ല. ഞാൻ കുറച്ചു കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തെ ശ്രദ്ധിച്ചത് . ഒരു എഴുപതു വയസിനു അടുത്ത് കാണും. ഒരു വെള്ള ഷർട്ടും മുണ്ടും ആരുന്നു അദ്ദേഹത്തിന്റെ വേഷം. ഞാൻ പുള്ളിയെ നോക്കുന്നത് അയാളുടെ ശ്രേദ്ധയിൽ പെട്ട്,അദ്ദേഹം ചോദിച്ചു ,’തിരുവനന്തപുരം എത്താൻ ഇനി എത്ര മണിക്കൂറ് കാണും ?’. ‘ഒരു 6-7 മണിക്കൂർ കാണും’,ഞാൻ ഉത്തരം പറഞ്ഞു .

പിന്നെ അയാൾ ഒന്നും ചോദിച്ചില്ല. ഞാനും കുറച്ചു നേരം ഒന്ന് മയങ്ങാം എന്ന ഉദ്ദേശത്തോടെ കുറച്ചു ചാരി ഇരുന്നു. ഞാൻ കണ്ണുകൾ അടച്ചു മയങ്ങാൻ ശ്രമിച്ചു . പക്ഷെ , എന്തോ , എനിക്ക് അതിനു സാധിച്ചില്ല, കൂടെ കൂടെ കണ്ണുകൾ തുറന്നൊണ്ടെയിരുന്നു. അപ്പോഴൊക്കെ എന്റെ മറുവശത്തുള്ള വൃദ്ധൻ ചിന്താമഗ്നനായി ഇരിക്കുന്നത് കണ്ടു. എന്താണാവോ അയാളെ അലട്ടുന്നത്, ഞാൻ പക്ഷെ അതിനെ പറ്റി കൂടുതൽ ചിന്തിക്കാതെ എന്റെ കൃത്യം നിർവഹിക്കാനുള്ള ശ്രമം തുടർന്നു. പക്ഷെ കൂടെ കൂടെ അതിൽ പരാജിതൻ ആവുകയായിരുന്നു ഞാൻ ചെയ്തത്. അങ്ങനെ ആ ശ്രമം ഞാൻ ഉപേക്ഷിച്ചു. ഞാൻ ഒന്നൂടെ ആ വൃദ്ധനെ നോക്കി. അദ്ദേഹം അതെ ഇരിപ്പു തന്നെ. ചിന്താമഗ്നനായി. ഞാൻ അദ്ദേഹത്തോട് ഒരു സൗഹൃദ സംഭാഷണം തുടങ്ങാം എന്ന ഉദ്ദേശത്തിൽ ചോദിച്ചു,”ചേട്ടൻ എവിടെയാ ഇറങ്ങുന്നത് ?”.” തിരുവനന്തപുരം”. “ഓ..ശെരിയാ..ചേട്ടൻ നേരത്തെ ചോദിച്ചാരുന്നു…..ചേട്ടൻ എവിടുന്നാ കേറിയേ ?”,ഞാൻ ചോദിച്ചു.”ഒറ്റപ്പാലം”,അദ്ദേഹം. ഇങ്ങനെ ഓരോ ചോദ്യത്തിനും മറുപടി അദ്ദേഹം ഒറ്റവാക്കിൽ ഒതുക്കി.

ഒന്നുകിൽ അയാളുടെ സ്ഥായി ഭാവം ഇത് തന്നെ, അല്ലെങ്കിൽ അയാളെ എന്തെങ്കിലും കാര്യമായി അലട്ടുന്നുണ്ട്,ഞാൻ ആലോചിച്ചു. എന്തായാലും കൂടുതൽ ചോദിച്ചു പുള്ളിയെ ബുദ്ധിമുട്ടിക്കേണ്ടന്നു ഞാൻ തീരുമാനിച്ചു. ഞാൻ വാച്ചിൽ സമയം നോക്കി, 7 . 30pm . ഇനിയും ഒന്നര മണിക്കൂർ വേണം എറണാകുളം എത്താൻ. ഇങ്ങനെ ആലോചിച്ചു ഇരിക്കെ അയാൾ പെട്ടെന്ന് എന്തോ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ഞാൻ കണ്ടു. അയാൾക്കു ഛർദിക്കാൻ വരുന്നതാണെന്ന് ഞാൻ മനസിലാക്കി, എന്റെ കയ്യിൽ എന്തോ ഭാഗ്യത്തിന് ഒരു പ്ലാസ്റ്റിക് കവർ ഉണ്ടാരുന്നു,ഞാൻ പെട്ടെന്ന് അതെടുത്തു കൊടുത്തു. എന്നിട്ടു അദ്ദഹത്തിന്റെ പുറത്തു തട്ടി കൊടുത്തു. അത് കഴിഞ്ഞു ഞാൻ അയാളുടെ കൈ പിടിച്ചു ടോയ്ലറ്റിന്റെ അങ്ങോട്ട് കൊണ്ടുപോയി. ഞാൻ എന്നിട്ടു പുറത്തു നിന്ന്. അയാൾ കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു, ഇപ്പോൾ അദ്ദേഹത്തിന്റെ സ്ഥിതി ഭേദപ്പെട്ടു എന്ന് ഞാൻ അദ്ദേഹത്തിന്റെ മുഖത്തിൽ നിന്ന് മനസിലാക്കി. എന്നിട്ടു അദ്ദേഹത്തെ സീറ്റിലേക്ക് കൂട്ടി കൊണ്ട് പോയി.

എന്നിട്ടു സീറ്റിൽ ഞങ്ങൾ രണ്ടു പേരും ഇരുന്നതിനു ശേഷം ഞാൻ ചോദിച്ചു,”ഭക്ഷണത്തിന്റെയാണോ,അതോ എന്തേലും ടെൻഷൻ ഉണ്ടോ ?”,” ഭക്ഷണത്തിന്റെ ആണെന്ന് തോന്നുന്നില്ല, പിന്നെ ടെൻഷൻ ഉണ്ടോന്നു ചോദിച്ചാൽ …..” അദ്ദേഹം ആദ്യമായി എന്റെ മുഖത്തോടു നോക്കി സംസാരിക്കാൻ തുടങ്ങി. “ചേട്ടന്റെ പേരെന്താ ?,ഞാൻ അത് ചോദിക്കാൻ വിട്ടു.” “അന്തോണി …..പിന്നെ..ടെൻഷൻ ഉണ്ടോന്നു ചോദിച്ച ഉണ്ടെന്നു വേണേൽ പറയാം…” “എന്താ ചേട്ടാ പ്രശ്നം, ഞാൻ തുടക്കം തൊട്ടേ ശ്രെദ്ധിക്കുന്നുണ്ട്,ചേട്ടൻ എപ്പഴും ചിന്തയിലാണല്ലോ..” “ആ…അതെ..ചിന്തയിലാണ്……ഒരുപാടു നാള് കാണാത്ത ഒരാളെ കാണാൻ പൊകുമ്പം ആർക്കും ഒരു ചിന്ത കാണുല്ലോ..അത് തന്നെ…” ” ആരെ കാണാനാ ചേട്ടൻ പോണെ, കൂട്ടുകാരനെ വല്ലമാണോ..?” “ഏയ്…അല്ല….വേറെ ആരെയുമല്ല, സ്വന്തം മോളെയാ…”,

ഇത് കേട്ടതും ഞാൻ അതിശയത്തോടെ അയാളെ നോക്കി,അപ്പോൾ അദ്ദേഹം തുടർന്നു.. ” ഞാൻ മോള്..ആനിയെ കണ്ടിട്ട് ഒരുപാടു നാളായി..ഒരുപാടെന്നു പറയുമ്പം 24 കൊല്ലം. അവളുടെ ഇഷ്ടം ഞാൻ സമ്മതിക്കില്ല എന്ന് ഉറപ്പായപ്പോൾ അവള് വീട് വിട്ടു ഇറങ്ങി, അവൾക്കു ഇഷ്ടമുള്ള ആൾടോപ്പം ജീവിക്കാൻ….” ” എന്താ സമ്മദിക്കാഞ്ഞത്, ആൾക്ക് നല്ല ജോലി ഇല്ലായിരുന്നോ ? ” “ഏയ്.. അതൊന്നുമല്ല…പയ്യന് നല്ല സർക്കാർ ജോലി തന്നെയാരുന്നു,പിന്നെ നല്ല സ്വഭാവവും, പക്ഷെ താണ ജാതി ആയിരുന്നു…അതുകൊണ്ടു എന്റെ മനസ്സിൽ പോലും ഉൾകൊള്ളാൻ പറ്റാത്ത ഒരു കാര്യം ആയിരുന്നു അത്. അവള് കരഞ്ഞു കാല് പിടിച്ചു പറഞ്ഞിട്ടും എന്റെ ദുരഭിമാനം തന്നെ ജയിച്ചു. മോൾടെ സന്തോഷത്തേക്കാൾ വലുത് ആയിരുന്നു എനിക്ക് സമൂഹം എന്നെ എന്ത് പറയുമെന്ന ചിന്ത..സവർണനും അവർണനും സമൂഹത്തിൻറെ അന്ധതയുടെ ഫലങ്ങൾ ആണെന്നുള്ള സത്യം ഞാൻ തിരിച്ചറിഞ്ഞില്ല.

കർമത്തെക്കാൾ കൂടുതൽ ജന്മം നൽകിയ മേൽവിലാസത്തിനു മൂല്യം നൽകിയ ഒരു കൂട്ടം ആൾകാരായിരുന്നു അന്നെൻറെ തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നത്. ഖേദമുണ്ട് ഇപ്പോൾ…ഒരുപാടു…ദുരഭിമാനം ഇത്രേം നാള് മൂടിയ സ്നേഹം ഇപ്പോളാണ് പുറത്തു വന്നത്….കൊറച്ചു വൈകിയാണെങ്കിലും എന്റെ തെറ്റ് തിരിച്ചറിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു…എത്രേയും പെട്ടെന്ന് എനിക്കെന്റെ മോളെ ഒന്ന് കണ്ടാ മതി……ആനിയെന്നെ പഴേത് പോലെ സ്നേഹിക്കില്ലെടോ ..?”,ഇത്രേം പറഞ്ഞു കൊണ്ട് അദ്ദേഹം എന്നോട് ചോദിച്ചു. “തീർച്ചയായും, അതോർത്തു ചേട്ടൻ ഒട്ടും പേടിക്കണ്ട,ഇതിൽ ഏറ്റവും അധികം സന്തോഷിക്കുന്നതും ആനി തന്നെയാവും,ചേട്ടൻ ധൈര്യമായി ചെല്ല്,നല്ലതേ വരൂ..” ഞാൻ ഇത്രേം പറഞ്ഞതും ട്രെയിൻ എറണാകുളം സ്റ്റേഷൻ എത്തി. “എന്റെ സ്റ്റേഷൻ എത്തി,ഞാൻ എന്ന ഇറങ്ങുവാ,ഭാഗ്യമുണ്ടെൽ പിന്നീടൊരിക്കൽ കാണാം.”

അങ്ങനെ ഞാൻ അന്തോണി ചേട്ടനോട് യാത്ര ചോദിച്ചു ഇറങ്ങി. നല്ല മൂകമായ അന്തരീക്ഷം ആയിരുന്നു പുറത്തു. കാറ്റിനും ഒരു ശ്‌മശാന മൂകത ആയിരുന്നു. നീണ്ട യാത്രയുടെ ക്ഷീണം കാരണം ഞാൻ വേഗത്തിൽ വീട് ലക്ഷ്യമാക്കി തുടർന്ന്. വീട് എത്തിയതിനു ശേഷം കുളി കഴിഞ്ഞു ഞാൻ നേരെ കെടന്നു, ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങി പോയി.

July 8, 1988

പിറ്റേ ദിവസം ഞാൻ ഉണർന്നപ്പോൾ 10 മണിയായി. എഴുന്നേറ്റു പല്ലു തേച്ചു ചായകുടിക്കാൻ പോയപ്പോ വീട്ടുകാരെല്ലാം എന്നെ അതിശയത്തോടെ നോക്കി നില്കുന്നു..എന്നിട്ടു പറഞ്ഞു…”നീ ഇത് എവിടെയാരുന്നു,രാവിലെ കൊറേ തവണ വിളിച്ചല്ലോ…നീ എന്തേലും അറിഞ്ഞോ..നീ ഇന്നലെ വന്ന ഐലൻഡ് എക്സ്പ്രസ്സ് അഷ്ടമുടി കായലിലെ പെരുമൺ പാലത്തിൽ മറിഞ്ഞു….”…… വിവരം കേട്ടതും കുറെ നേരത്തേക്ക് എനിക്ക് ഒന്നും മിണ്ടാൻ സാധിച്ചില്ല.ആ ട്രയിനിലെ യാത്രക്കാരുടെയും, എന്റെ യാത്രയുടെയും പിന്നെ ഏറ്റവുമധികം അന്തോണി ചേട്ടന്റെ മുഖവും എന്റെ മുൻപിലൂടെ കടന്നു പോയി.

അന്തോണി ചേട്ടന് എന്തേലും പറ്റി കാണുവോ..ഈ ചിന്ത ആയിരുന്നു എന്റെ മനസ്സിൽ മുഴുവൻ. നിക്കപ്പൊറുതി ഇല്ലാതെ ഞാൻ അങ്ങോട്ട് പോവാൻ തീരുമാനിച്ചു. TVയിലും റേഡിയോയിലും മുഴുവൻ നിറഞ്ഞു നിന്നതു പെരുമൺ ദുരന്തമായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തം എന്ന വിശേഷണവുമായി. ഏകദേശം 1 . 15 am ഓടെ ആണ് അത് സംഭവിച്ചത് എന്നാണ് എനിക്ക് അറിയാൻ സാധിച്ചത്. കൊല്ലം ജില്ലയിലെ പേരിനാടിനു സമീപമുള്ള അഷ്ടമുടി കായലിലെ പെരുമൺ പാലത്തിലൂടെ കുതിച്ച ഐലൻഡ് സ്പ്രെസ്സിനു പാളം തെറ്റുകയായിരുന്നു. ഞാൻ സംഭവ സ്ഥലത്തു എത്തിയപ്പോൾ വൈകുന്നേരമായി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയായിരുന്നു. ജനസമുദ്രം ആയിരുന്നു അവിടെ, തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി തിരച്ചില് നടത്തുന്ന അനേകം വാടിയ മുഖങ്ങൾ എന്റെ കാഴ്ച്ചയിൽ നിറഞ്ഞു നിന്ന്. ഒഫീഷ്യൽസിൽ നിന്നും മരണസംഖ്യ 80 കഴിഞ്ഞു എന്നാണ് അറിയാൻ സാധിച്ചത്. ഈ തിരക്കിൽ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്ന്, അന്തോണി ചേട്ടന്റെ വിവരം എങ്ങനെ അറിയും.

ഞാൻ ഒഫീഷ്യൽസിന്റെ അടുത്ത് ചെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞ മൃത ശരീരങ്ങളുടെ ലിസ്റ്റ് കാണിക്കാൻ പറ്റുവൊന്നു ചോദിച്ചു. അവർ എന്നെ ലിസ്റ്റ് കയ്യിൽ പിടിച്ച ഒരു ഒഫീഷ്യലിന്റെ നേരെ ചൂണ്ടി കാണിച്ചു. അയാളുടെ ചുറ്റും എനിക്ക് എത്തിപ്പെടാൻ പോലും പറ്റാത്ത തിരക്കായിരുന്നു. ഞാൻ കാത്തിരിക്കാം എന്ന് തീരുമാനിച്ചു. ഇതിനിടയിൽ ഞാൻ അന്തോണി ചേട്ടന്റെ ബന്ധുക്കളെയും തിരഞ്ഞു. പക്ഷെ ആ തിരക്കിനിടയിൽ എനിക്ക് കണ്ടെത്താനായില്ല. ദീർഘനേരത്തെ കാത്തിരിപ്പിനൊടുവിൽ ആ ലിസ്റ്റ് എനിക്ക് കാണാൻ സാധിച്ചു. അവസാന മരണ സംഘ്യ 105 ആയി. ഞാൻ അതിൽ അദ്ദേഹത്തിന്റെ പേര് ഉണ്ടോന്നു നോക്കി………………അതെ………….ഉണ്ട്……..” അന്തോണി മച്ചിപ്ലാവ്”..ഞാൻ കണ്ടു…

എന്റെ ഹൃദയം ഒന്ന് ഇടിച്ചു . അവസാനം പേര് കണ്ടോണ്ടു ഞാൻ വിറക്കുന്ന ശബ്ദത്തിൽ ആ ഒഫീഷ്യലിനോട് ചോദിച്ചു,”ഇദ്ദേഹത്തിൻന്റെ ബന്ധുക്കൾ വന്നോ..?” പേര് ചൂണ്ടി കാണിച്ചു കൊണ്ട് ഞാൻ ചോദിച്ചു,”ദേ,ഇപ്പം പോയതേ ഉള്ളല്ലോ…” ഒഫീഷ്യൽ മറുപടി പറഞ്ഞു. ഞാൻ ചുറ്റും നോക്കി….ഒരു പ്രായമായ സ്ത്രീയും രണ്ടു മക്കളും നടന്നു പോകുന്നത് കണ്ടു..അതായിരിക്കണം അദ്ദേഹത്തിന്റെ ബന്ധുക്കൾ..ഞാൻ മനസ്സിൽ വിചാരിച്ചു..പക്ഷേ അവരുടെ അടുത്തേക്ക്‌ പോകാൻ എന്റെ മനസെന്നെ അനുവദിച്ചില്ല. അവരുടെ മുഖം എന്റെ വേദന കൂട്ടാതെയുള്ളു……. പെരുമൺ ദുരന്തം. ഏതൊരു മലയാളിയും മറക്കാത്ത പേടിസ്വപ്നം. എറണാകുളത്തെ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ കാറ്റിന് ശ്മശാന മൂകത ആയിരുന്നെങ്കിലും അത് കാലന്റെ വരവ് അറിയിക്കുന്ന ഒരു സൂചന ആണെന്ന് വിചാരിച്ചില്ല. അന്തോണി ചേട്ടന്റെ പോലുള്ള എത്ര പേരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും തകർത്ത ഒരു യാത്രയായിരുന്നു അത്..

നഷ്ടപ്പെട്ട് പോയ അല്ലെങ്കിൽ നഷ്ടപ്പെടുത്തി കളഞ്ഞ സ്നേഹം തിരിച്ചു പിടിക്കാനുള്ള ആത്മാർത്ഥ ശ്രമം പ്രകൃതി തന്നെ തടയുകയായിരുന്നു. ചിലപ്പോൾ അത് തിരിച്ചു പിടിക്കാൻ പ്രകൃതി അന്തോണി ചേട്ടന് അനുവദിച്ചത് 24 കൊല്ലം മാത്രമായിരിക്കും. അന്തോണി ചേട്ടൻ മാത്രമല്ല,നമ്മളിൽ പലരും ഇതുപോലെ പ്രകൃതി തരുന്ന കാലയളവിൽ സ്നേഹം തിരിച്ചറിയാനോ തിരിച്ചുനൽകാനോ മറക്കുന്നവരാണ്…..എന്നെ പിന്നീടും അലട്ടിയതു എന്ത് കൊണ്ട് ഞാൻ ആ അപകടത്തിൽ നിന്ന് രക്ഷപെട്ടു എന്നുള്ള ചിന്തയാണ്….ആർക്കറിയാം…ഒരു പക്ഷെ എന്റെ സമയം ഇനിയും ആയിട്ടില്ലായിരിക്കും….

പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പാണ്..ഞാൻ രക്ഷപെട്ടതിലും എന്തെങ്കിലും നിമിത്തം ഉണ്ടെന്നുള്ളത്. നിമിത്തങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്, കാരണം നമ്മുടെയെല്ലാം അസ്തിത്വത്തിനു ഒരു നിയോഗമുണ്ട്. ആ നിയോഗം നമ്മൾ തിരിച്ചറിയുമ്പോഴാണ് നമ്മുടെ നിലനിൽപിന് ഒരർത്ഥമുണ്ടാകുന്നത്. ആ നിയോഗം നിറവേറ്റുന്നതിന് വേണ്ടിയാണു ഞാൻ ഈ കുറിപ്പ് എഴുതുന്നത്. അതെ…… ഈ കുറിപ്പ് ആനിക്കു വേണ്ടിയാണു, ആനിക്കു വേണ്ടി മാത്രമല്ല, ജീവന്റെ തുടിപ്പ് ഉള്ള ഈ ചെറിയ കാലയളവിൽ സ്നേഹിക്കാൻ മറന്നവർക്കു വേണ്ടി,സ്നേഹത്തെ വെടിഞ്ഞവർക്കു വേണ്ടി..ആനി ഇത് വായിക്കുന്നുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു….അന്തോണി ചേട്ടൻ ആനിയെ തീർച്ചയായും സ്നേഹിച്ചിരുന്നു,ഇപ്പോഴും അങ്ങനെ തന്നെ ആണ്…ആനിക്കു തിരിച്ചും അങ്ങനെ തന്നെ അല്ലെ ?…………..