അജ്ഞാതന്‍റെ കത്ത് 3

അജ്ഞാതന്‍റെ കത്ത് 3
Ajnathante kathu Part 3 bY അഭ്യുദയകാംക്ഷി | Previous Parts

പോലീസ് സഹായം വേണ്ടിവരും വേദ നമുക്ക്.നിനക്ക് കത്തയച്ചത് എന്തായാലും ഒരു ഫേക്ക് അഡ്രസിൽ നിന്നു തന്നെയാണ് എങ്കിലും അവയിൽ പറഞ്ഞവെയല്ലാം സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ്. തീർത്ഥയ്ക്കും ഫാമിലിക്കും അപകടം പിണഞ്ഞിട്ടുണ്ടെന്നു മനസ് പറയുന്നു. നമുക്കാ വീടിനകം പരിശോധിക്കണം.അതിനു മുന്നേ സജീവിന്റെ മൊബൈൽ നമ്പറിൽ വിളിക്കണം”

അരവി ഫോണിൽ നമ്പർ ഡയൽ ചെയ്തു. സ്വിച്ച്ഡ് ഓഫെന്ന മറുപടിയിൽ അരവിന്ദ് തൃപ്തനായിരുന്നില്ല.

” നമ്മളിനി എന്താണ് ചെയ്യുക?”

അരവി ഫോണിൽ കോൺടാക്റ്റ് തപ്പിയെടുത്തു.

” ഞാൻ TVM ൽ ഫിലിം ഫെസ്റ്റിവെലിന് പോയപ്പോൾ ഒരു സ്വാതിയെ പരിചയപ്പെട്ടിരുന്നു. അവൻ കുറച്ചു നാൾ മുമ്പേ ഒരു ആവശ്യത്തിനു വിളിച്ചിരുന്നു. അവൻ ഇവിടെവിടെയോ ആണ് താമസം”

“ഏത് സ്വാതി?”

“സ്വാതി സ്വാമിനാഥൻ. മാതൃഭൂമി റിപോർട്ടറാ പുള്ളി”

” നമുക്ക് പണിയാകുവോ അരവി ?അതിലും ഭേതം സ്ഥലം സിഐ യോട് പറയുന്നതല്ലേ?”

” ഇല്ല വേദ. ഇത് നമ്മുടെ ബിസിനസുകാരനായ സഞ്ചാരി ജോയ്സാർ പരിചയപ്പെടുത്തിത്തന്ന ആളാണ്. വിശ്വസിക്കാം”

ഞാൻ പിന്നൊന്നും പറയാൻ പോയില്ല. അരവി സ്വാതിയുമായി സംസാരിക്കുന്നത് എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എന്നെയിതിനകത്ത് വലിച്ചിട്ടവരുടെ ലക്ഷ്യമെന്താണാവോ?
അപ്പോഴാണ് എനിക്ക് രാത്രി മെസഞ്ചറിൽ വന്നു കിടക്കുന്ന Sai Sivaയുടെ കാര്യം ഓർമ്മ വന്നത്.നെറ്റ് ഓൺ ചെയ്ത് മെസഞ്ചർ ഓപണാക്കി. അവിടെ സായി ശിവയ്ക്കു പകരം ഫേസ്ബുക്ക് യൂസർ എന്നായിരുന്നു ഉള്ളത്. ഒന്നുകിൽ അവനെന്നെ ബ്ലോക് ചെയ്തു. അല്ലെങ്കിൽ ഐഡി ഡിആക്റ്റിവേറ്റ് ചെയ്തു.ഏറ്റവും മുകളിൽ തന്നെയുണ്ടായിരുന്നു ഓപൺ ചെയ്യാത്ത മെസ്സേജ് ഞാൻ തുറന്നു.

“നിങ്ങൾ ഇനി വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. നിഴലുപോലെ അവർ നിങ്ങൾക്ക് പിന്നാലെയുണ്ട്. “

അരവി അപ്പോഴും കോളിൽ തന്നെയായിരുന്നു. അറിയാതെ പിന്നിലെ വിജനമായ റോഡിലേക്ക് നോക്കിപ്പോയി ഞാൻ.

“സ്വാതി സ്ഥലത്തില്ല, ഒരു മണിക്കൂറിനുള്ളിൽ എത്തും നമുക്കപ്പോഴേക്കും കൊഴിഞ്ഞാമ്പാറ പോകാം.”

ലാബിലേ പെൺകുട്ടി പറഞ്ഞ പ്രകാരമുള്ള അഡ്രസിലെ വീട്ടിൽ ആൾതാമസമുണ്ടായിരുന്നില്ല. ക മ്പി കു ട്ടന്‍.നെ റ്റ് അടുത്ത പറമ്പിൽ ഓലമടൽ വെട്ടുകയായിരുന്ന തലയിൽ തട്ടമിട്ട ഒരു സ്ത്രീ ഇറങ്ങി വന്നു. കാഴ്ചയിൽ ഒരു അമ്പതിനടുത്ത് പ്രായം കാണും തട്ടത്തിനിടയിലൂടെ നരവീണ മുടിയിഴകൾ മുഖത്തേക്ക് വീണിരുന്നു. മുഖത്ത് ഒരു പുഞ്ചിരിയോടെ അവർ ചോദിച്ചു.

” ആരാ? വീട് നോക്കാൻ വന്നതാണോ?”

” സജീവ് സാറിനെ അന്വേഷിച്ച് വന്നത”

അരവിയുടെ മറുപടിയിൽ ആ സ്ത്രീയുടെ മുഖം ഇരുണ്ടു.

“ഇന്നിത് മൂന്നാമത്തെ ആളാ സജീവനെ ചോദിച്ച് വരുന്നത്. നിങ്ങൾക്കും കാശ് തരാനുണ്ടോ അവൻ?”

“ങ്ങ്ഹാ…. “

ഞാൻ തലയാട്ടി.

“അവരിവിടുന്നു മാറിയിട്ട് മൂന്ന് മാസം കഴിഞ്ഞു.ഇല്ലാത്തത് പറയരുതല്ലോ വാടക കറക്റ്റായിരുന്നു. പക്ഷേ സജീവിന്റെ ഭാര്യ തുളസി ആളത്ര ശരിയല്ലായിരുന്നു. അതിനാൽ വീട് ഒഴിയാൻ ഞാൻ പറഞ്ഞതാ.”

” ഈ വീട് നിങ്ങളുടേതാണോ?”

അരവി ചോദിച്ചു.

“എന്റെ മൂത്ത മകന്റേതാണ്. അവനും കുടുംബവും ദുബായിലാ. ആരേലും വന്നാൽ വാടകയ്ക്ക് കൊടുക്കണം. നിങ്ങളെവിടുന്നാ വരുന്നത്?”

” ഷൊർണൂർ “

അരവി ഇടയിൽ കയറി പറഞ്ഞു.

” അവരിപ്പോ ലാബിൽ ഉണ്ടാവും. വാടക കൃത്യം തരുന്നതോണ്ട് എറക്കിവിടാൻ മോൻ സമ്മതിച്ചില്ലായിരുന്നു.എന്നും രാത്രി പലതരം വാഹനത്തിൽ ആണുങ്ങൾ വരും സൂര്യനുദിക്കും മുമ്പേ സ്ഥലം കാലിയാക്കേം ചെയ്യും.അവരങ്ങിനെ കച്ചോടം നടത്തിയിട്ടാ കാശുകാരായതും കൊച്ചീലെ വീട് വാങ്ങിയതും എല്ലാം.”

“കൊച്ചിയിൽ വീട് വാങ്ങിയെന്നോ എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ?”

അരവിയുടെ സമർത്ഥമായ ഇടപെടൽ.

” കാശ് തരാനുള്ള നിങ്ങളോട് പറയാൻ മാത്രം മണ്ടനല്ല അവൻ. അവൻ കുറുക്കനാസൂത്രശാലിയായ കുറുക്കൻ. എനിക്ക് കെട്ടിക്കാൻ പ്രായമായ ഒരു പെങ്കൊച്ചു കൂടിയുണ്ട് അതിനാൽ അവരോട് വേഗം വിട്ടോളാൻ പറഞ്ഞു. “

നാട്ടിൻ പുറ ശുദ്ധമനസ്സായ ആ സ്ത്രിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ വീണ്ടും ഇരുട്ടിലാണ് തപ്പുന്നതെന്ന ബോധമുണ്ടായിരുന്നു.

” നിനക്ക് ഈ വീക്ക് ഷോ ഉള്ളതല്ലേ വേദാ?”

“ഉം “

ഞാൻ മൂളി

” ഈ വീക്ക് കുര്യച്ചൻ കൊന്നു എന്നു പറയപ്പെടുന്ന പെൺകുട്ടിയുടെ മാതാപിതാക്കളുടെ പ്രോഗ്രാമാണ്.പിന്നെ നാളെ എന്നത് ഇന്നവസാനിച്ചെങ്കിൽ മാത്രമല്ലേ “

പറഞ്ഞു തീരും മുന്നേ അരവിയുടെ ഫോൺ റിംഗ് ചെയ്തു.

“സ്വാതിയാണ്”

എന്നും പറഞ്ഞ് അരവി ഫോണെടുത്തു.

” അവൻ ചിറ്റൂരുണ്ട് നമ്മളോടതു വഴി ചെല്ലാൻ.”

അരവിന്ദ് കോൾ കട്ട് ചെയ്ത ശേഷം പറഞ്ഞു. എനിക്കെന്തോ ഉത്സാഹം കെട്ടിരുന്നു. ഞാൻ ജോണ്ടിയുടെ ക്യാമറ വാങ്ങി വെറുതെ അതിലെ വീഡിയോസ് നോക്കി.ആ കാലുകളെ പറ്റിയായി ചിന്ത.ടേബിളിലിരിക്കുന്ന ന്യൂസ് പേപ്പർ സൂം ചെയ്തു.മാതൃഭൂമി. തിയ്യതി കാണാൻ പറ്റുന്നില്ല രണ്ടായി മടക്കിയ ആ പത്രത്തിലെ ഹെഡിംഗ് ഞാൻ വായിച്ചു.

‘ഹൃദയം കവർന്ന്.’
വലതു കൈയുയർത്തി അഭിവാദ്യം ചെയ്യുന്ന മോദിയുടെ ചിത്രം. പിന്നെ ഇലക്ഷൻ റിസൽട്ട്.

ഈ വാർത്ത ഇന്നലെത്തെ പത്രത്തിലെ വാർത്തയല്ലേ? ഞാനതേ പറ്റി അരവിയോട് പറഞ്ഞു.

” അരവി അത് ഇന്നലെത്തെ പത്രമാണ്”

” ആയിരിക്കാം ആ വീട്ടിൽ ആളുണ്ടെന്ന് ബോധ്യമായതല്ലെ പിന്നെന്താ?”

അവനോടിനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
ഞാൻ കൈയെത്തിച്ച് അവന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു. അതിൽ സജീവ് എന്ന് സേവ് ചെയ്ത നമ്പർ ഡയൽ ചെയ്തു. സ്വിച്ച്ഡോഫ് തന്നെ .

“നിനക്ക് പിന്നിൽ മരണമുണ്ട്, ആവശ്യമുണ്ടെങ്കിൽ ജീവൻ അപകടത്തിലാണെന്ന് നിനക്ക് ബോധ്യമാവുമ്പോൾ മാത്രം ഈ നമ്പറിൽ വിളിക്കുക”

എന്നൊരു മെസ്സേജയച്ചു. മെസ്സേജ് ഡെലിവേർഡായതിന്റെ മെസ്സേജ് ഫോണിൽ തിരിച്ച് വന്നു.

” അരവി സജീവിന്റെ ഫോൺസ്വിച്ചോഫല്ല “

“പിന്നെ?”

” സജീവ് സ്വിച്ചോഫായ മറ്റേതെങ്കിലും നമ്പറിലേക്ക് കോൾ ഡൈവേർട്ടിംഗ് പോലെ എന്തോ ഫോണിൽ ചെയ്തു വെച്ചിട്ടുണ്ട്. “

” അത് നിനക്കെങ്ങനെ മനസിലായി?”

“ഫോൺ ഓൺ ചെയ്യുമ്പോൾ നിനക്ക് ഡെലിവേർഡ് മെസേജ് വരുമല്ലോ എന്നോർത്താണ് ഞാനാ നമ്പറിലേക്ക് മെസ്സേജിട്ടത്. നമുക്കപ്പോൾ സജീവിനെ കോൺഡാക്ട് ചെയ്യാലോ എന്നോർത്ത്. പക്ഷേ ഇതിപ്പോ …..”

ഫോൺ തിരികെ ഞാനവന്റെ പോക്കറ്റിലേക്കിട്ടു. എവിടെയോ കുരുക്കുകൾ അഴിയുന്നുണ്ടെന്നൊരു തോന്നൽ.

“നമ്മുടെ സഹായം ആവശ്യമാണെങ്കിൽ സജീവ് വിളിക്കും. എന്റെ മനസങ്ങനെ പറയുന്നു.”

പറഞ്ഞു കൊണ്ടിരിക്കേ അരവിയുടെ ഫോൺ ശബ്ദിച്ചു. ഡ്രൈവ് ചെയ്തു കൊണ്ട് തന്നെ അവൻ ഫോണെടുത്തു അതിൽസജീവ് കോളിംഗ് എന്ന് ഫോണിൽ തെളിഞ്ഞു.

“വേദ സജീവ് വിളിക്കുന്നു. നീ എടുക്ക് “

അരവി ഫോണെനിക്ക് നേരെ നീട്ടി.

” വേണ്ട നീയെടുക്ക് അതാണ് ബെറ്റർ”

ഞാൻ പറഞ്ഞു .അരവി വണ്ടിയൊതുക്കി ഫോൺ അറ്റണ്ട് ചെയ്തു.

“ഹലോ ……

…………

“ഹലോ……

ലൗഡ് സ്പീക്കറിലിടാൻ ഞാനവന് ആഗ്യം കാണിച്ചു.അരവി ലൗഡിലേക്ക് മാറ്റി.

“സജീവ്‌ അല്ലേ?”

മറുവശത്ത് നിന്നും കന്നടയിലായിരുന്നു മറുപടി

“നീവ്‌ യാരു ?”

അറിയാവുന്ന കന്നഡ അരവിയും പുറത്തെടുത്തു.

“ഇതു സജീവ്‌ അല്വാ?”

“ആവ്തു സജീവ്‌ ?”

“തീർത്ഥം ലാബ്‌ സജീവ്‌ ?”

“അല്ല, നീവ്‌ യാരു….?”

“തീർത്ഥ നീം ഹുഡുഗ അല്വാ…?”

“അല്ല.”

“ഈ നമ്പർ എല്ലീന്തു സിഖിത്തു….?”
(ഈ നമ്പർ എവിടുന്നു കിട്ടി?)

“ഈ മൊബെയിൽ നൻക്‌ ബിദ്ദി സിക്കിതു.. “

“നീവു ഈക തൊന്തരയല്ലിയിദേ, നീവ്‌ ഈക എല്ലി ഇദിരാ , നിം പത്നി മത്തേ ഹുഡുകയിദു ജാവിനാവു തൊന്തരയല്ലിയിദേ., ”
( നിങ്ങൾ അപകടത്തിലാണ്, നിങ്ങളെവിടെയാണ്? നിങ്ങളുടെ ഭാര്യയുടേയും കുഞ്ഞിന്റേയും ജീവൻ അപകടത്തിലാണ് )

മറുവശത്ത് വീണ്ടും ശബ്ദമില്ല

“ഹലോ……. ഹലോ……. “

” ആരാ വിളിച്ചത്?”

മറുവശത്ത് ഒരു മലയാളി സ്ത്രീ സ്വരം. പെട്ടന്ന് കോൾ ഡിസ്കണക്റ്റായി.

” അരവി അത് സജീവ് തന്നെയാണ് . ഞാനയച്ച മെസ്സേജ് മലയാളത്തിലാ അത് വായിച്ചിട്ടാ അയാൾ തിരിച്ച് വിളിച്ചത്. നമുക്ക് എന്താ ചെയ്യാൻ കഴിയുക? ലൊക്കേഷൻ ട്രെയ്യ്സെയ്താലോ”

“വേദ നിന്റെ തലയ്ക്ക് ഓളംവെട്ടിയോ? ഓടിച്ചെന്നു പറഞ്ഞാലൊന്നും നടപ്പുള്ള കാര്യമല്ല ഇത്. പോലീസ് പെർമിഷൻ വേണം ഇതിന്”

പിന്നീടവൻ സംസാരിക്കാതെ വണ്ടി ഡ്രൈവ് ചെയ്തു. ചിറ്റൂർ എത്തുംവരെ ആരും സംസാരിച്ചില്ല.
26 വയസുള്ള മെലിഞ്ഞ, അയഞ്ഞ ജുബയും ജീൻസുമിട്ട ഒരു യുവാവായിരുന്നു സ്വാതി സ്വാമിനാഥൻ
കാര്യങ്ങളെല്ലാം അറിഞ്ഞ സ്വാതി പറഞ്ഞു.

“ലോക്കൽ പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുത്താൽ അവർ അന്വേഷണം നടത്തിയേനെ. പക്ഷേ ഈ കേസിൽ പരാതിപ്പെടേണ്ടവർ മിസ്സിംഗാണ്. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ അവർ ഇപ്പോൾ ടൂറിലാണ്. നിങ്ങൾ വീട്ടിൽ കണ്ട കാലുകൾ സജീവിന്റേതാണെങ്കിൽ അയാൾ നിങ്ങളെ കണ്ടിട്ടുണ്ടാവും. അങ്ങനെയെങ്കിൽ അയാളുടെ ഭാര്യയും കുഞ്ഞും എവിടെ? അയാൾ ഒളിച്ചു കഴിയുന്നത് എന്തിനാണ്? ആരെയാണ് അയാൾ ഭയക്കുന്നത്?

” ഇതേ ചോദ്യമാണ് എനിക്കും?”

“ആ വീട് പരിശോധന നടക്കണമെങ്കിൽ ഒന്നുകിൽ ഹൗസ് ഓണറെ കാര്യം പറഞ്ഞ് മനസിലാക്കണം, അല്ലാതെ വേറെ വഴി ഇല്ല.”

സ്വാതി തുടർന്നു.

“നമ്മളിതെത്ര ഒളിപ്പിച്ച് ചെയ്താലും ഇതെങ്ങനെയെങ്കിലും ലീക്കാവും. മീഡിയ അറിഞ്ഞാൽ എല്ലാവർക്കും ഒളിക്കാൻ സമയം കിട്ടും. നമുക്കാ ഹൗസ് ഓണറോട് സംസാരിച്ചാലോ”

“അതൊക്കെ റിസ്ക്കുള്ള കാര്യമാണ്. നമ്മൾ വെറുതെയിരിക്കുന്ന ഒരോ നിമിഷവും അപകടം അടുത്തു വരികയാണ്. നമുക്ക് എത്രയും പെട്ടന്ന് ലാബിലെത്തണം., മരണപ്പെട്ടവരിൽ തീർത്ഥ ഉണ്ടോ എന്നറിയണം.അതിന് അവളുടെ ഡയറിയിലെ ബ്ലഡ് സാമ്പിൾ മതി. സ്വാതി ബിസിയല്ലെങ്കിൽ ഞങ്ങളോടൊപ്പം കൊച്ചിക്കു വരൂ “

” ഞാൻ നാളെ എത്താം. ഇന്ന് നൈറ്റ് കുറച്ച് വർക്ക് തീർക്കാനുണ്ട്. പിന്നെ മാതൃഭൂമിയിലെ ജോലി ഞാൻ രാജി വെച്ചു.പുതിയ ജോലിക്കായി നെട്ടോട്ടത്തിലാ.”

” എങ്കിൽ നീ ഗായത്രീ മേഡത്തെ വന്നു കാണൂ “

“നാളെയാവട്ടെ വരാം “.

അവരുടെ സംസാരം ശ്രദ്ധിച്ചിരുന്നതേയുളളൂ ഞാൻ. സ്വാതിയെ വിട്ട് ഞങ്ങൾ യാത്ര തിരിച്ചു.
ജോണ്ടി സീറ്റിൽ ചാരിയിരുന്നുറക്കമായി.അരവി ശബ്ദം കുറച്ച് വെച്ച ഗസലിൽ പോലും എനിക്ക് ദേഷ്യം തുടങ്ങി. ഞാനത് ഓഫ് ചെയ്തു.മഴ ചെറുതായി തുടങ്ങി.
ഇടയ്ക്ക് അരവിയുടെ ഫോണിൽ വന്ന മെസ്സേജിന്റെ ശബ്ദം മാത്രം.നഗരത്തിൽ നിയോൺ ബൾബുകൾ പ്രകാശിച്ചു തുടങ്ങി. നിയോൺ വെളിച്ചത്തിൽ ചെറുമഴനൂലുകൾ തിളങ്ങി.
ഞാനൊന്നു മയങ്ങിയുണർന്നപ്പോൾ സോനയുടെ ലാബിൽ മുമ്പിൽ പാർക്ക് ചെയ്തിരിക്കയാണ് കാർ. പിൻസീറ്റിൽ ജോണ്ടി അപ്പോഴും ഉറക്കം. അൽപസമയത്തിനു ശേഷം ഇരു കൈകളിലും ഗ്ലൗസണിഞ്ഞ് സോന അരവിന്ദിനൊപ്പം പുറത്തിറങ്ങി വന്നു. ഞാനും പുറത്തിറങ്ങി.

“നീയങ്ങു ക്ഷീണിച്ചല്ലോ വേദാ?”

” ഓട്ടമല്ലേ സോന, “

” ഓട്ടത്തിന്റെ കാര്യം ഞാൻ അറിഞ്ഞു, ഒറ്റയ്ക്ക് ടൂറ് പോകാൻ നിനക്ക് വട്ടായോ വേദ ?”

“വട്ടെനിക്ക് പണ്ടേയുള്ളതല്ലേ, നിന്നെപ്പോലെ എനിക്ക് കൂട്ട് വരാൻ കെട്ടിയോനില്ലല്ലോ”

“ഇവനെ കൂട്ടീട്ടു പോകാമല്ലോ?’

അവൾ അരവിയെ ചൂണ്ടി പറഞ്ഞു.

“എന്തിനാ സോന ഉള്ള മന:സമാധാനം കളയാനോ ?”

സോനയുടെ സ്വതസിദ്ധമായ പൊട്ടിച്ചിരിയിൽ അരവി പറഞ്ഞ വാക്കുകൾ ലയിച്ചു പോയി.

” വേദ നീയാ ഡയറി താ. ഞാനാ ബ്ലഡ് ഗ്രൂപ്പ് നോക്കാം”

അവളുടെ വാക്കുകളിൽ നിന്നും അരവി എല്ലാം പറഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി.വളരെ വേഗത്തിൽ ഞാൻ ബേഗിൽ നിന്നും ഡയറി എടുത്തു കൊടുത്തു.

“സോന ഡയറി ഒരു കാരണവശാലും മിസ്സാവരുത്.”

“ഇല്ലെടീ നീ ധൈര്യമായിട്ട് പോ. ഞാൻ വിളിക്കാം നിങ്ങളെ “

കാറിനടുത്തെത്തിയ അരവി വീണ്ടും സോനയുടെ അടുത്തേക്ക് ചെന്നു.പാൻസിന്റെ പോക്കറ്റിൽ നിന്നും ഒരു വിരലിനത്രയുള്ള ഒരു ചെറിയ കുപ്പി എടുത്ത് സോനയ്ക്ക് കൊടുത്തു.
കാറിൽ കയറിയ പാടെ അരവിയുടെ ഫോൺ ശബ്ദിച്ചു.

അവന്റെ വീട്ടിൽ നിന്നുമാണ് വിളിച്ചത്. കട്ട് ചെയ്ത് പോക്കറ്റിലേക്കിടാൻ നേരം അവൻ ഫോണിലേക്ക് സൂക്ഷിച്ച് നോക്കി.

“വേദ ഇത് നോക്ക് “

ഫോണവൻ എനിക്ക് നേരെ നീട്ടി. ഞാൻ നോക്കിയപ്പോൾ കണ്ടത് സജീവിന്റെ നമ്പറിൽ നിന്നും വന്ന മെസ്സേജാണ്

‘ എനിക്ക് നിങ്ങളുടെ സഹായം വേണം. ഞാൻ ആലുവയിലെ ന്യൂഅവന്യൂ ഫ്ലാറ്റിലുണ്ട്. സെവൻത് ഫ്ലോർ റൂം നമ്പർ 307 ‘

മനസിൽ എന്തൊക്കെയോ പ്രതീക്ഷ. സമയം 7.54 Pm.വിശപ്പ് മഥിച്ചു തുടങ്ങിയെങ്കിലും സജീവിനെ കണ്ടിട്ടാവാം ബാക്കി.

” പോകാം ല്ലേ?”

ഞാൻ തലയാട്ടി. ജോണ്ടിയുടെ ഫോൺ ശബ്ദിച്ചു, അവൻ പതിയെ ഇരുന്നു സംസാരം തുടങ്ങി.ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൻ ചമ്മലുകാരണം ചിരിച്ചു.
ഞാനവനെ നോക്കി നടക്കട്ടെയെന്നർത്ഥത്തിൽ തലയാട്ടി.
അര മണിക്കൂറിനുള്ളിൽ ഞങ്ങൾ ന്യൂഅവന്യൂവിലെത്തി.കാർ പാർക്കിംഗിൽ നിർത്തിയപ്പോഴും ജോണ്ടി ഫോൺ സംസാരം നിർത്തിയിരുന്നില്ല.

“നീ സംസാരിക്ക് ഞങ്ങൾ പോയിട്ട് വരാം “

എന്നും പറഞ്ഞ് ഞങ്ങൾ നടന്നു. ആളുകൾ ഫ്ലാറ്റിന്റെ ഇടതു വശത്തേക്ക് ധൃതിവെച്ചോടുന്നത് കണ്ടു. ഓടുന്നവരിൽ ഒരാളോട് കാര്യം തിരക്കി.

“ആരോ മുകളിൽ നിന്നും എടുത്തു ചാടിയതാ “

അയാൾക്കൊപ്പം ഞങ്ങളും ഓടി.
കമിഴ്ന്നു കിടക്കുന്ന ഒരു പുരുഷൻ തലയുടെ ഭാഗത്തായി പരക്കുന്ന രക്ത ചുവപ്പ്,

“അയ്യോ ഇത് 307 ലെ സജീവ് സാറാണല്ലോ”

സെക്യൂരിറ്റിയുടെ ശബ്ദം. കാതിൽ കൂടം കൊണ്ടടിച്ചതു പോലെയാണ് തുളഞ്ഞു കയറിയത്. കാണാൻ വന്നവൻ ഇതാ പിണമായി മുന്നിൽ.
അറിയാതെ മുകളിലേക്ക് നോക്കി. അവിടെ ഒരു സ്ത്രീയുടെ നിഴൽ എത്തി നോക്കിയതായി തോന്നി.

” അരവി കം ഫാസ്റ്റ് “

ഞാൻ അരവിയെ കൂട്ടി ഏഴാം ഫ്ലോർ ലക്ഷ്യം വെച്ച് ഓടി.സജീവ് ആത്മഹത്യ ചെയ്തതല്ല എന്ന ഒരു തോന്നൽ എനിക്കു ഉണ്ടായിരുന്നു. അങ്ങനെ ചെയ്യാൻ അയാൾ തീരുമാനിച്ചിരുന്നെങ്കിൽ ഒരിക്കലും അയാൾ ആ മെസ്സേജ് അയക്കില്ലായിരുന്നു. എന്തിനേയോ അയാൾ ഭയപ്പെട്ടിരുന്നു.

ലിഫ്റ്റ് തൊട്ടു മുന്നേ മുകളിലേക്ക് പോയതിനാൽ ഞങ്ങൾക്ക് ഏഴാം നില വരെ ഓടിക്കയറുകയേ നിവൃത്തിയുണ്ടായുള്ളൂ. മുകളിലെത്തിയ ഞങ്ങൾ രണ്ട് പേരും പട്ടിയെ പോലെ അണച്ചു തുടങ്ങി.
കോറീഡോറിനവസാനത്തെ റൂമായിരുന്നു 307. അപ്പോ ഞങ്ങളെ പോലെ വേറെയും ചിലർ അവിടെത്തി . കോളിംഗ് ബെല്ലടിക്കാൻ നിൽക്കാതെ ഡോർ ഹാൻഡിലിൽ പിടിക്കാനാഞ്ഞ എന്നെ അരവിന്ദ് വിലക്കി,പോക്കറ്റിലെ കർച്ചീഫെടുത്തു ഹാൻഡിൽ തിരിച്ചപ്പോഴേക്കും ഡോർ തുറന്നു.
ഞാൻ മൊബൈൽ ക്യാമറ ഓൺ ചെയ്തു മുറിയുടെ ഓരോ ഭാഗവും ഒപ്പി.ടേബിളിൽ പാതിയായ മദ്യവും ഗ്ലാസും കുറച്ച് ചിപ്സും. മീതെ കറങ്ങുന്ന ഫാൻ. ടിവിയിൽ ന്യൂസ് ചാനൽ ഓടുന്നു.സെറ്റിയിൽ അഴിച്ചിട്ട മുഷിഞ്ഞ വസ്ത്രങ്ങൾ. വലിച്ച സിഗരറ്റു ചാരം ആഷ്ട്രേ കവിഞ്ഞ് ടീപ്പോയ്മേലും വീണിരുന്നു. കുത്തിയണച്ച ഒരു സിഗരറ്റിന്റെ കുറ്റി തറയിൽ കിടന്നു. അടിച്ചു വൃത്തിയാക്കാതെ ഇട്ടതിന്റെ പൊടികൾ മുറിയിൽ നിറയെ. വെയ്സ്റ്റ് ബാസ്ക്കറ്റ് നിറയെ ഇന്ത്യകിംഗ്സിന്റെ (സിഗരറ്റിന്റെ) പാക്കറ്റുകൾ .ഫ്രിഡ്ജിന്റെ മീതെ ചെറിയ വിരലിനത്ര വരുന്ന കുപ്പിയിൽ എന്തോ ദ്രാവകം അടുത്ത് തന്നെ സിറിഞ്ചും നീഡിലും.തീർത്ഥത്തിൽ നിന്നും കിട്ടിയ സൈസ് വ്യത്യാസമുള്ള ചെറിയ സിറിഞ്ച് .
ടോയ്‌ലറ്റിൽ വെള്ളം വീഴുന്ന ശബ്ദം, അരവി പതിയെ ഡോർ തള്ളിത്തുറന്നു, തൊട്ടു മുന്നേ ഉപയോഗിച്ചത് പോലെ അതിന്റെ ഫ്ലഷ് ടാങ്കിൽ വെള്ളം നിറയുന്നുണ്ടായിരുന്നു. ഞാനാ ടോയ്ലറ്റ് മൊത്തം പിടിച്ചു.
ബാൽക്കണ്ണിയിൽ അരയാൾ പൊക്കത്തിൽ സ്റ്റീൽ കമ്പി കെട്ടിയിട്ടുണ്ട്. അവിടെയും ഒരു സിഗരറ്റ് കുറ്റി.
പുറത്ത് ബൂട്ടുകളുടെ ശബ്ദം.
അരവി കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു.തുടർന്ന് പോക്കറ്റിൽ നിന്നും ഐഡി കാർഡെടുത്ത് കഴുത്തിലിട്ടു.രണ്ട് പോലീസുകാർക്കൊപ്പം താഴെ ഉണ്ടായിരുന്ന ഫ്ലാറ്റിലെ താമസക്കാരാണെന്നു തോന്നുന്ന ചിലരും അവിടേക്ക് വന്നു.കൂടെ താഴെ വെച്ച് എന്നോട് സംസാരിച്ച മനുഷ്യനുമുണ്ടായിരുന്നു.
ഫോണിൽ വീഡിയോ എടുക്കുന്നത് കണ്ടിട്ടാവും

” നിങ്ങളാരാ?”

അവയിൽ ഒരു പോലീസുകാരൻ ചോദിച്ചു.

“സർ ഞങ്ങൾ വിഷൻ മീഡിയാ റിപ്പോർട്ടേഴ്സാ. ന്യൂസ് കവർ ചെയ്യാൻ വന്നതാ “

“മരണപ്പെട്ടയാൾ ആത്മഹത്യ ചെയ്യുന്നതിന് മുന്നേ നിന്നോട് വിളിച്ച് പറഞ്ഞിട്ടാണോ താഴോട്ട് ചാടിയത്? കറക്ട് ടൈമിംഗാണല്ലോ”

പരിഹാസം കലർന്നിരുന്നു അയാളുടെ സംസാരത്തിൽ.അരവിയുടെ കഴുത്തിലെ ഐഡി കാർഡിലേക്കയാൾ സൂക്ഷ്മമായി നോക്കുന്നുണ്ടായിരുന്നു.

“ആരാ മുറിയിൽ ആദ്യം കയറിയത്.”

“ഞങ്ങളാ സാർ”

ഞാൻ പറഞ്ഞു.

” ഉം…… എല്ലാരും വെളിയിൽ പോയേ “

പോലീസുകാരന്റെ നിർദ്ദേശ പ്രകാരം ഞങ്ങൾ പുറത്തിറങ്ങിയ അതേ സമയം തന്നെയാണ് ജോണ്ടിയുടെ കോൾ വന്നത്.

” മേഡം പെട്ടന്ന് താഴെ വരണം,… “

ഫോൺ കട്ടായി .ജോണ്ടി എന്തോ കണ്ട് ഭയന്നിട്ടുണ്ട്. അവന്റെ സ്വരം മാറിയിരുന്നു. പോലീസ് വന്ന സ്ഥിതിക്ക് ഫ്ലാറ്റിനുള്ളിൽ പ്രത്യേകിച്ചിനി ജോലിയൊന്നുമില്ല എന്നറിയാവുന്നതിനാൽ ഞങ്ങൾ എത്രയും വേഗം ജോണ്ടിയുടെ അടുത്തെത്തി.

“ചേച്ചി വൈറ്റ് സ്ക്കോഡ “

“എവിടെ?”

“ഞാൻ ചേച്ചിയെ വിളിച്ചപ്പോൾ അത് ഗേറ്റ് കടന്ന് പുറത്തേക്ക് പോയി. അതിലൊരു പർദ്ദയിട്ട സ്ത്രീയാ ഉണ്ടായിരുന്നത്. ഞാൻ നമ്പർ നോട്ട് ചെയ്തിട്ടുണ്ട്. “

കൈവെള്ളയിലെഴുതി നമ്പറവൻ കാണിച്ചു.
KA 05 AE 5..
കർണാടക റജിസ്ട്രേഷൻ.
അരവിയും ജോണ്ടിയും സജീവ് മരിച്ചു കിടക്കുന്നതിനടുത്തേക്ക് നീങ്ങി.ഞാൻ സാമുവേൽ സാറിനെ വിളിച്ചു.

“ഹലോ…..”

“എന്താണ് വേദ ഈ സമയത്ത് ?”

“സാറിപ്പോ എവിടെയാ?”

“ഞാൻ വീട്ടിലുണ്ടെടോ…. എന്താ കാര്യം”

“എനിക്ക് സാറിനെ കാണണം. കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.”

“താൻ വാടോ.താൻ വന്നിട്ട് ഇന്നലെ കണ്ടില്ലെന്ന് മേരി പരാതിയും പറഞ്ഞു. നീയിപ്പോ എവിടെ “

” ഞാൻ ആലുവയിലാണ്. ബാക്കി വന്നിട്ട് പറയാം.”

ഞങ്ങളവിടുന്നിറങ്ങാൻ നേരം റിപ്പോർട്ടർ സാബുവും,റോഷനും തിടുക്കത്തിൽ ന്യൂസ് കവർ ചെയ്യാൻ തുടങ്ങി.

സുനിതയോട് ലേറ്റാവുമെന്ന് വിളിച്ചു പറഞ്ഞപ്പോഴും എന്റെ ജീവിതത്തിലെ മറ്റൊരദ്ധ്യായത്തിലേക്കുള്ള യാത്രയാണിതെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. ഞാനായിരുന്നു ഡ്രൈവ് ചെയ്തത്.ജോണ്ടിയേയും അരവിയെയും സ്റ്റുഡിയോയിൽ വിട്ട് ഞാൻ നേരെ സാമുവേൽ സാറിന്റെ വീട് ലക്ഷ്യം വെച്ച് നീങ്ങി.അരവി വരാമെന്ന് പല തവണ പറഞ്ഞിട്ടും വേണ്ടായെന്ന് പറഞ്ഞ് ഒഴിവാക്കിയതെന്തിനാണെന്ന് തിരിച്ചറിയുന്നില്ല.
വല്ലാത്ത ദാഹം ഇടയ്ക്ക് കാർ നിർത്തി ഒരു കടയിൽ കയറി ഒരു ബോട്ടിൽ വെള്ളം വാങ്ങി തിരിച്ചു വന്നു വീണ്ടും യാത്ര തുടർന്നു.

ചെവിക്കു പിന്നിൽ കഴുത്തിൽ ഒരു തണുപ്പ് ലോഹക്കുഴൽ പോലെ.ഇടതു കൈയാൽ ഞാനത് തൊട്ടു നോക്കി.അതൊരു പിസ്റ്റളാണെന്നു തിരിച്ചറിയും മുന്നേ

” ഞാൻ പറയുന്നതിനനുസരിച്ച് ഇനി കാർ മുന്നോട്ട് പോവണം”

കുപ്പിച്ചില്ലുപോലെ ചെവിയിൽ ഒരു പെൺ സ്വരം പതിഞ്ഞിരുന്നു. ശത്രുവിന്റെ സ്വരം

ഭയം കണ്ണുകളിലേക്ക് കുടിയേറി

” പിന്നോട്ട് നോക്കണ്ട. സ്ട്രൈറ്റ് and ഫസ്റ്റ് റൈറ്റ്. “

തൃപ്പുണിത്തുറ റെയിൽവേ സ്റ്റേഷൻ റോഡ്, രക്ഷപ്പെടാൻ ഒരു പഴുതുമില്ല. ഒരു ട്രെയിൻ വരുന്ന ശബ്ദം കേൾക്കാം. പിന്നിൽ എത്ര പേരുണ്ടെന്നു വ്യക്തമല്ല. സ്റ്റേഷൻ പരിസരത്തൊന്നും ഒരൊറ്റ മനുഷ്യനില്ല. വണ്ടി ഞാൻ നിർത്തി.

“നിർത്തരുത് നേരെ പോകണം.”

” ഞാൻ നിർത്തിയതല്ല, ഓഫായതാണ്. സ്റ്റാർട്ടാവുന്നില്ല, “

ശബ്ദത്തിൽ വല്ലാത്ത എളിമ കലർത്തി ഞാൻ പറഞ്ഞപ്പോഴും നെഞ്ച് ഭയം കൊണ്ട് പടപടാ മിടിക്കുകയായിരുന്നു.
പിന്നിലിരിക്കുന്ന സ്ത്രീയുടെ മുഖം കാണാൻ ഞാൻ ശ്രമിച്ചെങ്കിലും നടന്നില്ല.അവർ പല തരത്തിൽ വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു കൊണ്ടേ ഇരുന്നു.

ഞാനവയെല്ലാം ചെയ്തു നോക്കുന്നതായി നടിച്ചു. എന്റെ പിൻകഴുത്തിലെ തണുപ്പ് മാറി. അതായത് അവർ വണ്ടി എങ്ങനെ സ്റ്റാർട്ടാക്കിക്കാം എന്ന ചിന്തയിലേക്കെത്തിയെന്നു സാരം.
എങ്ങനെയും ജീവൻ രക്ഷിക്കണം, എന്നോ ശരിയാക്കിയിട്ടും വീട്ടിലെടുത്തു വെക്കാൻ മറന്ന സോഡാ മേക്കറിന്റെ സിലിണ്ടർ വെള്ളക്കുപ്പിക്കൊപ്പം സൈഡിൽ. പിന്നിൽ ഒരാളു മാത്രമേ ഉള്ളൂ എന്ന് കുറച്ചു നേരം കൊണ്ട് എനിക്കുറപ്പായി.

” കീ ഊരി വീണ്ടും ഇട്ട് ഒന്നുകൂടി സ്റ്റാർട്ട് ചെയ്തു നോക്കൂ “

ആ സ്ത്രീ വീണ്ടും പറഞ്ഞു.ആയൊരു സമയം മതിയായിരുന്നു എനിക്ക്.
സൈഡിൽ വെച്ചിരുന്ന സോഡാ മേക്കറിന്റെ സിലിണ്ടർ എടുത്ത് പിന്നിലിരിക്കുന്ന സ്ത്രീയെ ലക്ഷ്യം വെച്ച് അടിച്ചു. കറക്റ്റ് തലയിൽ തന്നെ കൊണ്ടു.വലിയ ആർത്തനാദത്തോടെ അവൾ തോക്കിലെ പിടി വിട്ടു തലയിൽ കൈയമർത്തി .ഞാനാ പിസ്റ്റൾ കൈയിലെടുത്തു. അവളുടെ തലയ്ക്കു നേരെ ചൂണ്ടി.

“ഇറങ്ങ്……”

പല്ലിനിടയിൽ കുടുങ്ങി എന്റെ വാക്കുകൾ ഞെരുങ്ങി .അവൾ ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് അതൊരു പുരുഷനായിരുന്നെന്നു തിരിച്ചറിഞ്ഞത്. സ്ത്രീ ശബ്ദമുള്ള പുരുഷൻ.അയാളുടെ മുഖത്തു കൂടി ചാലിട്ട ചോര വെളുത്ത ബനിയനിൽ ചുവന്ന വരകൾ തീർത്തിരുന്നു.
ഇനിയവിടെ നിന്നാൽ അപകടമാണ്. തോക്കു ചൂണ്ടിക്കൊണ്ട് തന്നെ ഞാൻ വണ്ടിയെടുത്തു
പിന്നിൽ ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം.
പിന്നീട് കാറിന്റെ സ്പീഡ് എത്രയെന്ന് നോക്കാനുള്ള ധൈര്യം പോലും എനിക്കുണ്ടായില്ല.
ഓരോ വളവുകളിലും ഞാൻ ഭയപ്പാടോടെ എനിക്ക് നേരെ ആഞ്ഞടിക്കുന്ന ശത്രുവിനെ നോക്കിയിരുന്നു.
സാമുവൽ സാറിന്റെ വീടെത്തിയപ്പോഴാണ് ശ്വാസം വീണത്.
സാമുവേൽ സാറിന്റെ ഭാര്യയുടെ കുശലങ്ങൾ അധികം നീട്ടാൻ ഞാനൊരുക്കമായിരുന്നില്ല.സാറിനോട് കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞു.

” എതിരാളികൾ ആരാണെന്നു വ്യക്തമാവാത്ത സ്ഥിതിക്ക് നമുക്കിത് പോലീസിൽ അറിയിക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു വേദ. നിനക്ക് പോലീസ് പ്രൊട്ടക്ഷൻ വേണ്ടി വരും”

ചിരിച്ച് തള്ളാൻ തോന്നിയില്ല. അത്രയും മാനസികമായി കുറച്ചു നേരം കൊണ്ട് ഞാൻ അനുഭവിച്ചിരുന്നു.

“വേദ കുറച്ചു ദിവസം ഇവിടെ വന്ന് നിൽക്കൂ, ഒറ്റയ്ക്ക് താമസിക്കുന്നത് സേഫല്ല.”

പക്ഷേ അതിനൊന്നും ഞാനൊരുക്കമായിരുന്നില്ല. കാറിലെ രക്തക്കറ കണ്ടപ്പോൾ സാമുവേൽ സാർ കളിയാക്കി.

” അയാള് തട്ടിപ്പോയിട്ടുണ്ടാവുമോടാ?”

“അതിനു ചാൻസില്ല, ഇറക്കിവിട്ടപ്പോൾ വേദന കൊണ്ടയാൾ പുളയുന്നുണ്ടായിരുന്നു.”

” വീട്ടിൽ പോവണമെങ്കിൽ ഡ്രൈവർ കൊണ്ടു വിടും.രാത്രികാലങ്ങളിൽ നീയിനി ഒറ്റയ്ക്ക് സഞ്ചരിക്കേണ്ട.”

അതൊരു പിതാവിന്റെ ആജ്ഞയായിരുന്നു.

“എങ്കിൽ സർ പറയുന്ന പോലെ ഞാൻ ചെയ്യാം.”

സാമുവേൽ സാറിന്റെ ഡ്രൈവർക്കാപ്പം വീടെത്തുമ്പോൾ പതിനൊന്നു കഴിഞ്ഞിരുന്നു. തിരിഞ്ഞും മറിഞ്ഞും പലതവണ കിടന്നിട്ടും ഉറക്കം വരാതെ, ഭയം എന്നെ പിടിച്ചിരുന്നു. ഉണരാനും ഒരുപാട് വൈകിയിരുന്നു. ഇന്ന് പെരുമ്പാവൂരിലെ വീട്ടിൽ നിന്നും അന്വേഷണം തുടങ്ങണം.
ഒറ്റയ്ക്ക് ഇനിയാത്ര ചെയ്യാതിരിക്കുന്നതാണ് ഉത്തമം.

ഇറങ്ങാൻ നേരം സുനിതയെ കാണുന്നില്ല. അമ്പലത്തിൽ പോയിട്ടുണ്ടാവും.പാട്ടുപുരയ്ക്കലമ്മയുടെ ഭക്ക്തയാണവൾ.
അത്താഴം കഴിക്കാഞ്ഞതിനാൽ വിശപ്പുണ്ടായിരുന്നു.കാപ്പി പോലും ഉണ്ടാക്കിയിട്ടില്ല സുനിത.
കുറച്ച് കാപ്പിയിട്ട് രണ്ട് സ്ലൈഡ് ബ്രഡും ഒരു മുട്ടയും ചേർത്ത് കഴിച്ചപ്പോൾ വിശപ്പങ്ങു പോയി. സുനിയെ കാത്തു നിൽക്കാതെ ഞാനിറങ്ങി.

ജോണ്ടിക്കൊപ്പം പെരുമ്പാവൂരിലെ വീട്ടിനു മുന്നിലെത്തിയപ്പോൾ ആ വീടിനു വെളിയിലും അകത്തും കുറച്ച് ജോലിക്കാർ.മുറ്റത്ത് പുൽത്തകിടി പിടിപ്പിക്കുന്ന തടിയനോട് കാര്യം തിരക്കി.

“ഇന്ത വീട്ക്ക് പെരിയവർ ഇന്തവാരം ഊര്ക്ക് തിരുമ്പിവരേൻ.ആനാൽ ഇങ്കെയെല്ലാം ഡെക്കറേറ്റ് പന്നണത്. “

പെയിന്റിംഗ് പണിയും പുരോഗമിച്ചിട്ടുണ്ട്.ഇത്രയധികം പണിക്കാരെ നിർത്തി പണിയിപ്പിക്കുമ്പോൾ ഒരു കാര്യം ഉറപ്പാണ്. ഡെഡ് ബോഡി അവിടുന്നു മാറ്റിയിട്ടുണ്ട്.

” ഈ ചെടി എവിടുന്നു കൊണ്ടുവന്നതാ?”

ചെടിയിൽ എനിക്ക് താൽപര്യമുണ്ടെന്നു തമിഴനെ തെറ്റിദ്ധരിപ്പിക്കണം എന്ന ഉദ്ദേശത്തിൽ ഞാൻ ചോദിച്ചു. അതിൽ ഞാൻ വിജയിച്ചു.
തമിഴൻ ചെടികളെ പറ്റി വാ തോരാതെ സംസാരിക്കാൻ തുടങ്ങി.
വീടിനോട് ചേർന്ന് ചാരി വെച്ച തൂമ്പയിൽ എന്റെകണ്ണുകളുടക്കി.
അതേ സമയം അരവിയുടെ കാൾ വന്നു..

“വേദ വെണ്ടുരുത്തി പാലത്തിനു താഴെ ഒരു സ്ത്രീയുടെ ശവശരീരം. അത് താനൊന്ന് ഐഡന്റിഫൈ ചെയ്യണം..”

“ഞാനോ? “

“അത് നമുക്കറിയാവുന്ന ഒരാളാണെന്ന് തോന്നുന്നു “

തുടരും