അജ്ഞാതന്‍റെ കത്ത് ഭാഗം 4
Ajnathante kathu Part 4 bY അഭ്യുദയകാംക്ഷി | READ ALL PART
അവിടെത്തും വരെ അതാരാവും എന്ന ചിന്ത മനസിനെ മഥിച്ചിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ അവിടെ എത്തിയപ്പോൾ വെയിലിനും ശക്തി കൂടിയിരുന്നു. എന്നെ കണ്ടതും അരവി അടുത്തേക്ക് വന്നു.
“വേദ ആത്മസംയമനം വിടരുത്. പിടിച്ചു നിൽക്കണം”
ഇവനെന്തിനാ എന്നോടിങ്ങനെ പറയുന്നതെന്ന് ചിന്തിച്ചു കൊണ്ട് മുന്നോട്ട് നടന്നു.
ഒരു പോലീസുകാരാൻ എതിരെ വന്നു തടഞ്ഞു.
” അങ്ങോട്ട് പോവരുത് ”
“സർ, ഇതാണ് വേദപരമേശ്വർ .ഇവരാണ് ബോഡി ഐഡന്റിഫൈ ചെയ്യേണ്ടത്. ”
അരവി ഇടയ്ക്ക് കയറി പറഞ്ഞു. പോലീസുകാരൻ എന്നെ അടിമുടി നോക്കി.ഒന്നേ നോക്കിയുളളൂ ഞാനാ മുഖത്തേക്ക്.
ദേഹം തളരുന്നു,
കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ……
കൺമുന്നിലെ കാഴ്ച്ച അകലുന്നതാണോ മായുന്നതാണോ വ്യക്തമാവുന്നില്ല. വലതു കൈയിൽ മയിൽപീലിയുടെ പച്ചകുത്തിയത് പല തവണ കണ്ടതാണ് വെച്ചു വിളമ്പി കൈ.
അരവിയെ നോക്കി ഞാൻ
“സുനിത….. ”
ബാക്കി പറയാനാവാതെ ഞാൻ വിതുമ്പിപ്പോയി.അരവി ആശ്രയമെന്നോണം ചേർത്തു നിർത്തി.
FIR തയ്യാറാക്കുന്ന പോലീസുകാരനോട് എന്നെ കൂട്ടി വന്ന പോലീസുകാരൻ എന്തോ പറഞ്ഞു. തിരികെ വന്നയാൾ പറഞ്ഞു.
“SI സാർ വിളിക്കുന്നു”
ഞാനും അരവിയും എസ് ഐ യുടെ അടുത്തേക്ക് ചെന്നു.
45 വയസകാരനായ സതീന്ദ്രൻ നായരെന്ന SI എന്നെ അടിമുടി നോക്കി.
” ഈ മരിച്ചു കിടക്കുന്ന സ്ത്രീയെ നിങ്ങൾക്കെങ്ങനെ അറിയാം”
കണ്ണുകൾ നിറയുന്നുണ്ടോ?
“ഇവരെന്റെ വീട്ടിലെ ജോലിക്കാരിയാണ്”
“എത്ര വർഷമായി നിങ്ങൾക്കിവരെ അറിയാം”
“അഞ്ചു വർഷമായി അവരെന്റെ വീട്ടിലുണ്ട്”
“ഉം”
എസ് ഐ എന്നെ നോക്കി അമർത്തി മൂളി.
“ഇവരെ എപ്പോൾ മുതലാ കാണാതായത്.?”
“ഇന്നു രാവിലെയാ.”
പറയുമ്പോൾ സ്വരമിടറിയിരുന്നു.
“എന്തുകൊണ്ട് പോലീസിൽ അറിയിച്ചില്ല.?”
” ഇടയ്ക്ക് രാവിലെ അമ്പലത്തിൽ തൊഴാൻ പോവാറുണ്ട്.ഇതും അങ്ങനെയായിരിക്കുമെന്നോർത്താണ് ഞാനിറങ്ങിയത്.”
“എന്താണ് ജോലി?”
” ഞാൻ വിഷൻമീഡിയാ ചാനലിൽ വർക്ക് ചെയ്യുന്നു.”
എല്ലാം അവർ എഴുതിയെടുക്കുന്നുണ്ടായിരുന്നു.
“ഈ സ്ത്രീയ്ക്ക് ബന്ധുക്കളാരാ ഉള്ളത്? ”
അകന്ന ബന്ധത്തിൽ ഒരു ചേട്ടത്തിയുണ്ട്, അവർ ഭർത്താവുമൊന്നിച്ച് കളമശ്ശേരിയിലാണ് താമസം. ”
എനിക്ക് മറുപടിയൊന്നുമില്ലായിരുന്നു. ബോഡി പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയപ്പോഴും ഞാനവിടെ തന്നെ നിൽക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞപ്പോൾ എസ് ഐ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷന്റെ മുൻപിൽ സുനിതയുടെ അകന്ന ബന്ധുവും ഭർത്താവും ഉണ്ടായിരുന്നു. എതിരെയുള്ള സീറ്റെനിക്ക് ഇരിക്കാൻ ചൂണ്ടിക്കാണിച്ചതിന് ശേഷം സതീന്ദ്രൻ എസ്ഐ തുടങ്ങി.
” കഴുത്തിൽ മാരകമായ ആയുധം കൊണ്ടുണ്ടായ മുറിവാണ് മരണകാരണമെന്ന് തോന്നുന്നു. പ്രഥമദൃഷ്ട്യാ ഇതൊരു കൊലപാതകമാണെന്നു തോന്നിയതിനാലാണ് ഇപ്പോൾ മിസ് വേദയെ വിളിപ്പിച്ചത്. അവർക്ക് ശത്രുക്കൾ ആരെങ്കിലും ഉണ്ടോ?”
” എന്റെറിവിൽ ശത്രുക്കളാരുമില്ല സർ,”
” അവരുടെ ഭർത്താവ്?”
പേപ്പർ വെയ്റ്റിൽ മുറുക്കി പിടിച്ചു കൊണ്ടാണയാൾ ചോദിച്ചത്.
” കുറേ വർഷങ്ങൾക്കു മുന്നേ മരിച്ചു പോയതായിട്ടാണറിവ്. ”
“കുറച്ചു പ്രശ്നമാണല്ലോ വേദ. കഴിഞ്ഞ മാസം 17 ന് ഫോർട്ട് കൊച്ചിയിൽ കാഴ്ചയിൽ ഇതേ രീതിയിൽ ഒരു സ്ത്രീ മരിക്കുകയുണ്ടായി. ഒരു സൈനബ, അവരും ഭർത്താവ് മരിച്ച ഒരു സ്ത്രീയാണ്. പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല. ഇതിപ്പോ രണ്ടാമത്തെ കേസാണ്, രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയണം.”
” ഞാൻ എന്ത് സഹായം വേണമെങ്കിലും ചെയ്യാം സർ.”
ഞാൻ അങ്ങോട്ട് കയറി പറഞ്ഞു.
” ഇടയ്ക്ക് ഞാൻ വിളിക്കുമ്പോൾ വരേണ്ടി വരും ഇതുപോലെ ”
” വരാം”
” എങ്കിൽ ശരി വേദ പോയ്ക്കോളൂ. ബോഡി ഇന്ന് കിട്ടാൻ സാദ്ധ്യത കുറവാണ് ,ഡോക്ടർ ലീവിലാണ്. പോസ്റ്റ്മോർട്ടം നാളെ രാവിലെയെ നടക്കൂ..”
പുറത്തിറങ്ങിയപ്പോൾ സുനിതയുടെ ചേട്ടത്തി കരഞ്ഞുകൊണ്ട് ഓടി വന്നു.
“സാറേ എന്റെ ഭർത്താവൊരു പാവമാണ് ഉപദ്രവിക്കരുത്. ഒന്നര മണിക്കൂറായി അതിനകത്തേക്ക് കൊണ്ട് പോയിട്ട്. അങ്ങേരവളെ സ്വന്തം അനിയത്തിയായിട്ടാ കണ്ടത്. കള്ളുകുടിച്ചെന്നെ തല്ലുമെന്നല്ലാതെ ഒരുറുമ്പിനെ പോലും കൊല്ലാനുള്ള ധൈര്യമില്ലാത്തവനാ ”
” എന്നിട്ടവരെവിടെ?”
അവർ സ്റ്റേഷനകത്തേക്ക് വിരൽ ചൂണ്ടി.”
പോക്കറ്റിലെ ഫോൺ വൈബ്രേറ്റ് ചെയ്തു.
ഡിസ്പ്ലേയിൽ അരവിന്ദ് കാളിംഗ് എന്നു കണ്ടു.
“ഹലോ ”
“ഹലോ വേദ, നീയെവിടാ?”
“സ്റ്റേഷനിൽ .എന്താടാ ?”
“നീയൊന്ന് സോനയുടെ ലാബിലെത്തണം. ആ സിറിഞ്ചിനേയും മെഡിസിനേയും പറ്റി ഞെട്ടിക്കുന്ന ചില വിവരങ്ങളുണ്ട് നീ വേഗം വരണം ”
ഫോൺ കട്ടായി .
ധൈര്യം സംഭരിച്ച് ഞാൻ എസ്ഐയുടെ ക്യാബിനിലേക്ക് വീണ്ടും കയറി .
“സർ”
എസ്ഐ തലയുയർത്തി
“സർ സുനിതയുടെ ഒരു ബന്ധുവിനെ ഇവിടെ… ”
ഞാൻ പാതിക്കു നിർത്തി.
“ഓഹ് മുരുകേശനെയല്ലേ കുറച്ചു വിവരങ്ങൾ അറിയാനുണ്ട് ഇപ്പോൾ വിടും. ”
ഞാൻ ക്യാബിനിൽ നിന്നിറങ്ങി വന്നപ്പോൾ മുരുകേശ് പുറത്തുണ്ടായിരുന്നു.
“സുനിതയെ കൊന്നിട്ട് എന്റെ തലയിലേക്ക് കെട്ടിവെച്ചിട്ട് സുഖിച്ചങ്ങ് പോയാലോ?”
എന്നെ തടഞ്ഞയാൾ മുന്നിലേക്ക് കയറി. മദ്യത്തിന്റെ ഗന്ധം നന്നായി ഞാനറിഞ്ഞു.
ഞാനയാൾക്കു മറുപടി നൽകാതെ ഇറങ്ങി പോകാൻ തുനിഞ്ഞു.
” അങ്ങനങ്ങ് പോയാലോ, ഇതിന് മറുപടി താ.”
സ്റ്റേഷൻ മുറ്റത്ത് നിൽക്കുന്നവരുടെ ശ്രദ്ധ എന്റെ മേലായി. നാണക്കേടാണോ സങ്കടമാണോ തോന്നിയതെന്ന് നിശ്ചയമില്ല. അയാളുടെ ഭാര്യ ഓടി വന്ന് അയാളെ പിടിച്ചു മാറ്റി.
” നിങ്ങളിങ്ങോട്ട് വന്നേ.”
“പ്ഫാ…..”
നീട്ടിയൊരാട്ടിനൊപ്പം പിടിച്ചൊരു തള്ളും കൊടുത്തു. ആ സ്ത്രീ മണൽ നിറഞ്ഞ മുറ്റത്തേക്ക് തെറിച്ചു പോയി. ഒന്ന് രണ്ട് പോലീസുകാർ ധൃതിവെച്ചു നടന്നു വന്നു.
“എന്താ മാഡം പ്രശ്നം?”
അവയിൽ പ്രായം ചെന്ന പോലീസുകാരൻ ചോദിച്ചു.
“പ്രശ്നം അവർക്കല്ല, ഞങ്ങൾക്കാ. എന്റെ ഭാര്യയുടെ അനിയത്തിയെ കൊന്നിട്ട് അതെന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചതിന് എനിക്ക് പരാതിയുണ്ട്. “
വേച്ചു പോകുന്ന കാലുകൾ നിലത്തൂന്നി അയാൾ പറഞ്ഞു.
“പെറ്റീഷനുണ്ടേങ്കിൽ അത് പേപ്പറിൽ എഴുതി തരണം. അല്ലാതെ അവരെ കൈയേറ്റം ചെയ്യരുത്. ”
പോലീസുകാരൻ പറഞ്ഞു തീരും മുന്നേ SI പുറത്തേക്ക് വന്നു. എന്താ കാര്യമെന്ന് തിരക്കി. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ SI പോലീസുകാരനോട് പറഞ്ഞു.
” അയാളുടെ പരാതി എഴുതി വാങ്ങൂ. കൂട്ടത്തിൽ വേദയുടേയും.തനിക്ക് കൈയേറ്റം ചെയ്യാനുള്ള സ്ഥലമല്ല പോലീസ് സ്റ്റേഷൻ.വേദ തരുന്ന ഒരു പരാതി മതി താൻ പിന്നെ പുറം ലോകം കാണില്ല. ”
അയാൾ പറഞ്ഞു നിർത്തി.
“സർ ഇവരാണ് അത് ചെയ്തത് എനിക്കുറപ്പാണ്. തൊലി വെളുത്തവർക്ക് വേണ്ടി എല്ലായിടത്തും രക്ഷകൻ ഉണ്ടാകും.”
“പ്‌ഠേ ”
എന്ന ശബ്ദവും കറങ്ങി സ്റ്റെപ്പിൽ വീണ മുരുകേശിനെ കണ്ടപ്പോഴാണ് എസ് ഐ അടിച്ചു എന്നെനിക്കും മനസിലായത്.
“പോലീസിനു നേർക്കാണോ നിന്റെ പരാക്രമം? ഗോവിന്ദേട്ടാ വേദ പരമേശ്വറിനോട് കംപ്ലയ്ന്റ് എഴുതി വാങ്ങിച്ചേക്കൂ. ഇവനെ വിടണ്ട.”
എനിക്കരികിൽ നിൽക്കുന്ന മീശ നരച്ച പ്രായം ചെന്ന പോലീസുകാരനോട് SI പറഞ്ഞു. തുടർന്ന് എന്നോടായി
“മേഡം ഒരു കംപ്ലയ്ന്റ് എഴുതി തന്നിട്ട് പോയ്ക്കോ.ഇവനൊക്കെ വേണ്ടത് ഞാൻ കൊടുത്തോളാം”
“സർ, അയാൾ അയാളെ ചോദ്യം ചെയ്തതിന്റെ ദേഷ്യത്തിൽ പറഞ്ഞതായിരിക്കും. എനിക്കിപ്പോൾ കംപ്ലയിന്റില്ല.”
SI യുടെ മുഖത്ത് ഒരു പ്രത്യേകഭാവം ഏതാണെന്ന് തിരിച്ചറിഞ്ഞില്ല.
” ഇനിയും കിട്ടുമ്പോൾ പഠിക്കും”
എന്ന് പറഞ്ഞ് എസ് ഐ നടന്നു പോയി.
” അവർ കംപ്ലയിന്റ് കൊടുക്കാത്തത് ഭാഗ്യം, കൊടുത്തിരുന്നെങ്കിൽ ജാമ്യം പോലും കിട്ടില്ലായിരുന്നു. നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ എഴുതി താ”
ഗോവിന്ദനെന്ന പോലീസുകാരൻ മുരുകേശിനോട് പറഞ്ഞു.
” ഇല്ല സാറേ വേദകൊച്ചിന്റെ പേരിൽ പരാതിയില്ല.”
പിന്നിൽ സുനിതയുടെ ചേച്ചിയുടെ സ്വരം കേട്ടതോടെ ഞാൻ സ്ക്കൂട്ടറെടുത്തു സോനയുടെ ലാബ് ലക്ഷ്യം വെച്ചു പാഞ്ഞു.
സോനയുടെ ലാബിലെത്തുമ്പോൾ വളരെ ക്ഷീണിതയായിരുന്നുവെങ്കിലും അവർ പറഞ്ഞ കാര്യങ്ങൾ എന്നിലെ ക്ഷീണം പറത്തി.
“എന്തായി കാര്യങ്ങൾ? ബ്ലഡ് ഗ്രൂപ്പ് ഏതാ?”
എതിരെ ഇരിക്കുന്ന അരവിയെ ശ്രദ്ധിക്കാതെ ആകാംക്ഷയുടെ കുത്തൊഴുക്കിനെ ഞാൻ തുറന്നിട്ടു.
” നീയാദ്യം അവിടിരിക്ക് ഞാൻ പറയാം….. വേദ, ആ ബ്ലഡ് ഗ്രൂപ്പ് Bപോസിറ്റീവ് അല്ല. അത് ഒ നെഗറ്റീവ് ആണ്.പ്രശ്നം അവിടെയല്ല.”
പിന്നെന്ത് എന്നർത്ഥത്തിൽ ഞാൻ സോനയെ നോക്കി.
“ദാ ഇതിലാണ് പ്രശ്നം!”
അവൾ ചെറിയ ഒരു ചില്ലു കുപ്പി എടുത്തുകാട്ടി. അത് കഴിഞ്ഞ ദിവസം അരവി സോനയെ ഏൽപിച്ചത് ഞാന് കണ്ടിരുന്നു. അതേ സേം കുപ്പി സജീവിന്റെ ഫ്ലാറ്റിലും ഞാൻ കണ്ടതാണ്.
“ഇതെന്താണ്?”
ഞാൻ ചോദിച്ചു.
” അതാണ് ഞാനും ചോദിക്കുന്നത്.ഇതിനകത്തെ ദ്രാവകം എന്തിനുള്ളതാണെന്നോ അടങ്ങിയത് ഏതൊക്കെ പദാർത്ഥങ്ങളാണെന്നോ തിരിച്ചറിയാൻ പറ്റുന്നില്ല. നിങ്ങളിതുമായി എത്രയും പെട്ടന്ന് പ്രഫസർ മുസ്തഫഅലിയെ കാണണം. എന്തോ എന്റെ പരിമിതമായ അറിവു വെച്ചു പറയുന്നു ഇത് അപകടകാരിയായ എന്തോ ആണ്.പിന്നെ ഈ സിറിഞ്ചും.”
“സിറിഞ്ചിൽ എനിക്കു വന്ന സംശയം ഞാനപ്പോൾ തന്നെ വേദയോട് പറഞ്ഞതാണ്.”
അതുവരെ മിണ്ടാതിരുന്ന അരവി പറഞ്ഞു.
” ഉം……. പിന്നെ എന്ററിവിൽ ഉള്ള ഏറ്റവും ചെറിയ സിറിഞ്ച് 2 CC ആണ്.ഇത് നോക്കിയേ അതിലും ചെറുതാണെന്ന് മാത്രമല്ല. ഇതിന്റെ ഓപണിംഗ് ഭാഗം ശ്രദ്ധിച്ചോ.? ഓരോ സിറിഞ്ചിനും ഓപണിംഗ് കട്ടിംഗ്സിൽ വ്യത്യസ്ഥമായിരിക്കും. ബട്ട് ഇതും മറ്റുള്ളവയിൽ നിന്നും ഒരു പാട് വ്യത്യാസമുണ്ട്.”
സോന നിർത്തി.
“സോന പറഞ്ഞു വരുന്നത് ഇത് വരെ ഒരു കംപനിയും ഇത്തരമൊരു സിറിഞ്ച് ഇറക്കിയിട്ടില്ല എന്നതാണോ?”
അരവിയുടെ ചോദ്യം
“അതെ. അത് മാത്രമല്ല, സിറിഞ്ചിനു മീതെ M@ എന്ന് കണ്ടോ?”
വിരലുവെച്ച് സോന ആ ഭാഗം കാണിച്ചു തന്നു.
“അതേ സേം M@ എന്ന് ഈ ചെറിയ കുപ്പിക്കടിയിലും ഉണ്ട്.അതായത് ഈ കുപ്പിയും സിറിഞ്ചും പുറം ലോകമറിയാത്ത മറ്റൊരു കമ്പനിയിൽ നിന്നും വരുന്നതാണ്.ഈ കുപ്പിക്കകത്തെ മെഡിസിൻ ഏതെന്ന് അറിയുന്നത് വരെ കാത്തിരിക്കണം ബാക്കിയറിയാൻ.”
ഞാൻ അരവിയുടെ മുഖത്തേക്ക് നോക്കി.പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ വഷളായി വരികയാണ്. അവൻ വാച്ചിലേക്ക് നോക്കി. പിന്നെ എന്നേയും.
“വേദ നമുക്ക് സോന പറഞ്ഞ പ്രഫസറെ പോയി കണ്ടാലോ?”
എന്റെ മനസ് വായിച്ചത് പോലെ അരവി പറഞ്ഞു.
” പോവാം. അദ്ദേഹത്തിന്റെ സ്ഥലം എവിടെയാ?”
സോനയോട് ഞാൻ ചോദിച്ചു.
“ചേറ്റുവ TM ഹോസ്പിറ്റലിനടുത്താണ്. ഹോപ്പിറ്റൽ കഴിഞ്ഞ് ഫസ്റ്റ് ലെഫ്റ്റ് കട്ട് ചെയ്യണം. അവിടെ ആരോടെങ്കിലും ചോദിച്ചാൽ മതി. പിന്നെ നിങ്ങൾ വരുന്ന കാര്യം ഞാൻ വിളിച്ചു പറയാം”
സോനയോട് യാത്ര പറഞ്ഞിറങ്ങി. എന്റെ സ്ക്കൂട്ടി എടുത്ത് സ്റ്റുഡിയോയിൽ കൊണ്ടിട്ടശേഷം അരവിയുടെ ബൈക്കിലായി യാത്ര. നഗരത്തിലെ നിയോൺ ബൾബുകൾ അങ്ങിങ്ങ് പുഞ്ചിരിച്ചു തുടങ്ങി.
ഞങ്ങൾ ചെന്നപ്പോൾ മുസ്തഫ അലിസാർ എവിടെയോ പോവാനുള്ള തിരക്കിലായിരുന്നു.
ഞങ്ങളുടെ ആവശ്യം അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് ഒരേ ഭാവം മാത്രം. ഞങ്ങളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ
60 കഴിഞ്ഞ പ്രഫസറുടെ സംസാരത്തിനിടയ്ക്ക് അകത്ത് ഒരു സ്ത്രീ യുടെ കരച്ചിലിന്റെ ശബ്ദവും കേട്ടു .
തുടർന്ന് അദ്ദേഹം ഞങ്ങളിൽ നിന്നും മെഡിസിൻ വാങ്ങി വെച്ചു.
“സോന ഇപ്പോൾ വിളിച്ചു പറഞ്ഞിരുന്നു.പക്ഷേ എന്റെ മകളുടെ ഭർത്താവിന് ഒരു ആക്സിഡണ്ട് പറ്റി. പോവാതിരിക്കാൻ പറ്റില്ല. നിങ്ങൾ പിന്നീട് വരാമോ? വിവരമറിഞ്ഞത് ഇപ്പോഴാണ് ”
“സാർ ഫ്രീയാകുമ്പോൾ ഈ നമ്പറിൽ ഒന്നു വിളിച്ചാൽ മതി.”
അരവി വിസിറ്റിംഗ് കാർഡ് അദ്ദേഹത്തിന് നൽകി.
“നിങ്ങൾ കൊണ്ടുവന്നത് വിശദമായി നോക്കിയിട്ട് വിളിക്കാം.”
ഞങ്ങൾ ഇറങ്ങി.
സിറ്റിയിലെ ട്രാഫിക്കിൽ നിന്നും ഇടവഴികളിലൂടെ എളുപ്പം യാത്രയ്ക്ക് ബൈക്കാണ് ബെറ്റർ.
മരണപ്പെട്ടത് തീർത്ഥ അല്ലെങ്കിൽ പിന്നെയാര് ? സത്യത്തിൽ അവർ മരണപ്പെട്ടു കാണുമോ?ഓ നെഗറ്റീവായ മറ്റാരോ അപകടത്തിലാണ് ഒരു പക്ഷേ തുളസിയാവാം അല്ലെങ്കിൽ സജീവ്.
” അരവീ സജീവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എങ്ങനെയെങ്കിലും പൊക്കാൻ പറ്റുമോന്ന് നോക്കണം.”
” അത് ശരിയാക്കാം.പ്രകാശ് മാത്യു സഹായിക്കും. അത് വെച്ച് എന്ത് ചെയ്യും?”
“ബ്ലഡ് ഗ്രൂപ്പ് മാച്ചാവുമോ എന്നറിയണം,പിന്നെ ഫ്ലാറ്റിലെ ഫ്രിഡ്ജിന്റെ മുകളിൽ ഞാനീ ചെറിയ കുപ്പിയും സിറിഞ്ചും കണ്ടതാണ്. അതൊരു ആത്മഹത്യ അല്ല ”
“എനിക്കും അത് തോന്നി. ”
മുന്നിലെ നീണ്ട വാഹന നിര കണ്ട അരവി പറഞ്ഞു.
“ഇത് മാറാൻ നിന്നാൽ നമ്മൾ പെട്ടു പോവും. നമുക്ക് ഒരു ഷോർട്ട്കട്ടുണ്ട്. വഴിയത്ര പോരാ .ഇതിലും ഭേതം അതാണ്.”
അവൻ വണ്ടി തിരിച്ചു. കുറേ ഈടു വഴികൾ കഴിഞ്ഞ് അവൻ മെയിൻ റോഡിലെത്തിച്ചു.
“ഇതെവിടെയാ അരവി ?”
ഇരുവശത്തും വൃക്ഷങ്ങളും ഒറ്റപ്പെട്ട വീടുകളും മാത്രം.
” പറവൂർ റൂട്ടാണ് പതിനഞ്ചു മിനിട്ട് അതിനുള്ളിൽ നമ്മൾ നാഷണൽ ഹൈവേയിൽ കയറും ”
പറഞ്ഞു തീരും മുന്നേയുള്ള അരവിയുടെ ബ്രേക്കിൽ ഞാൻ സീറ്റിൽ നിന്നും ഉയർന്നുപൊങ്ങി സീറ്റിൽ തന്നെ അമർന്നു. മുന്നിൽ ബൈക്കിനെ ക്രോസ് ചെയ്ത് നിർത്തിയ കറുത്ത വാഗൺRൽ നിന്നും ഒത്ത തടിയും അതിനൊത്ത നീളവുമുള്ള ഒരാളിറങ്ങി അയാൾ ബൈക്കിനു നേരെ നടന്നു വന്നു. ഇരുളിൽ നിന്നും അയാളുടെ മുഖം വെളിച്ചത്തിലെത്തി. ആ മുഖം എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞതോടെ ഞാൻ ഭയന്നു. മരണമാണോ അടുത്തേക്ക് വരുന്നതെന്ന് ഉറപ്പായി. ഇയാളെന്തിനാണ് എനിക്ക് പിന്നാലെ വരുന്നത്?
പ്രാണരക്ഷാർത്ഥം ഇറങ്ങിയോടിയാലോ?
അയാളെ കണ്ട അരവിയിൽ നിന്നും
“സാറെന്താ ഇവിടെ?”
ങ്ങെ? ! അരവിക്കു ഇയാളെ അറിയാമോ?
“കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് രണ്ട് പേരും ഇറങ്ങി വാ ”
ഞാനിറങ്ങാൻ മടി കാണിച്ചു.വാഗൺRൽ നിന്നും മറ്റൊരു തടിയൻ ഇറങ്ങി വന്നു.
” അരവി കീ അദ്ദേഹത്തെ ഏൽപിച്ചു വരൂ.”
തുടർന്ന് കാറിൽ നിന്നിറങ്ങിയ തടിയനോടായി
” ആ ബൈക്കുമായി പിന്നാലെ ഉണ്ടാവണം.”
“വേദ ഇറങ്ങ്. ”
അരവിയുടെ നിർദ്ദേശം. ഞാൻ ഇറങ്ങി.അരവി കീ തടിയനു കൈമാറി. ഞങ്ങൾ രണ്ട് പേരും അയാൾക്കു പിന്നാലെ നടന്നു. അയാൾ മുൻ സീറ്റിലും ഞങ്ങൾ പിന്നിലുമായി കയറി.കാർ സ്റ്റാർട്ടായി.എന്നിലെ അപരിചിതത്വം കണ്ടാവും അയാൾ പറഞ്ഞു.
“വേദയ്ക്കെന്നെ പരിചയമില്ലെന്നു തോന്നുന്നു. ഐആം അലോഷ്യസ്.ഫ്രം SIT സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം. നമ്മൾ മുന്നേ കണ്ടിട്ടുണ്ട്. അന്ന് സാമുവേൽ സാറിന്റെ പാർട്ടിക്കിടയിൽ പരിചയപ്പെടണമെന്നുണ്ടായിരുന്നു. സാധിച്ചില്ല ”
അതെ അന്നാണ് ഞാനീ മനുഷ്യനെ ശ്രദ്ധിച്ചത്.ഊതിവീർപ്പിച്ച ബലൂണിലെ കാറ്റ് ഒഴിഞ്ഞു പോവും പോലെ ഭയം ഒഴിഞ്ഞു പോയി. ചുണ്ടിൽ ഒരു പുഞ്ചിരി വരുത്താൻ ഞാൻ ശ്രമിച്ചു. അലോഷ്യസ് തുടർന്നു.
” എന്നെ ഇന്ന് രാവിലെ സാമുവേൽ വിളിച്ചിരുന്നു. ഫാമിലി ഫ്രണ്ട് എന്നതിനേക്കാൾ ഞങ്ങൾ ഒരുമിച്ച് ഒരു മർഡർ കേസിൽ വർക്ക് ചെയ്തിരുന്നു എന്നതിൽ നിന്നുണ്ടായ ആത്മബന്ധമുണ്ട്.”
തുടർന്ന് അയാൾ ഒരു നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്ത് വെച്ചു.
“ഹലോസർ, ”
……….
“വേദയുണ്ട് എന്റെ കൂടെ ”
………….
“സാർ ഒന്ന് സംസാരിക്കൂ.”
………..
തുടർന്ന് ഫോണെനിക്ക് കൈമാറി.
“ഹലോ ”
“ചെവിയിൽ പരിചിതമായ സാമുവൽ സാറിന്റെ ശബ്ദം.
“സർ പറയു”
“വേദ എല്ലാ കാര്യങ്ങളും നീ ആലോഷിയോട് പറയൂ.ഭയപ്പാട് വേണ്ട. സത്യസന്ധനായ ഒരു ഓഫീസറാണിവൻ.”
ഫോൺ കട്ടായി .അലോഷ്യസ് തുടർന്നു.
“വേദയ്ക്ക് നേരെ ഇന്നലെ രാത്രിയുണ്ടായ തട്ടിക്കൊണ്ട് പോകൽ ശ്രമവും വീട്ടുജോലിക്കാരിയുടെ കൊലപാതകവും എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയണമെങ്കിൽ നിങ്ങൾ സഹകരിച്ചേ മതിയാവൂ.
” തട്ടിക്കൊണ്ട് പോകൽ ശ്രമമോ?”
അരവിയിൽ ആകാംക്ഷ. ഞാനിക്കാര്യം മറ്റു തിരക്കുകൾക്കിടയിൽ അവനോട് പറയാൻ മറന്നു പോയിരുന്നു.
പിന്നെ ഞാൻ എനിക്കാദ്യമായി വന്ന അജ്ഞാതന്റെ കത്തു മുതൽ നടന്ന കാര്യങ്ങൾ പറഞ്ഞു.
“എനിക്കീ കേസിൽ നിങ്ങളുടെ സഹായം വേണം. പിന്നെ ഇങ്ങനെയൊരു ടീം ഉള്ളത് അറിയാവുന്നത് അത്യാവശ്യം ചിലർക്ക് മാത്രമായതിനാൽ നിങ്ങളിൽ നിന്നും ഈ രഹസ്യം പുറത്ത് പോവരുത്.അന്വേഷണം എവിടുന്നു തുടങ്ങുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.”
വണ്ടി ഓടിക്കൊണ്ടേയിരിക്കുകയായിരുന്നു ഞങ്ങൾക്കിടയിൽ കനത്ത മൗനം കുടിയേറി.ഡ്രൈവർ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിച്ചിരുന്നു.
അന്വേഷണം പെരുമ്പാവൂരിൽ നിന്നും തുടങ്ങണമെങ്കിൽ തെളിവുകളൊന്നും ബാക്കിയില്ല. ബാക്കിയാവാതിരിക്കാനാണല്ലോ വീടുപണിയെന്ന സംരഭം, പിന്നെയുള്ളത് സജീവാണ്, അവൻ മരണപ്പെടുകയും ചെയ്തു.
“സർ നമുക്ക് സജീവ് വഴി അന്വേഷിച്ചാലോ? തുളസിയും തീർത്ഥയും ജീവിച്ചിരിപ്പുണ്ടേൽ എന്തായാലും ഈ സമയം വരില്ലെ? ഒളിവിൽ പോയതിന്റെ കാരണം കണ്ടു പിടിക്കാമല്ലോ”
” വരേണ്ടതാണ്.”
എന്റെ ചോദ്യത്തിനുള്ള ഉത്തരമായി അലോഷ്യസ് പറഞ്ഞു.
തീർത്ഥയും തുളസിയും ജീവിച്ചിരിപ്പില്ല എന്ന് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു. പെരുമ്പാവൂരിലെ വീട്ടിലെ ടാർ വീപ്പയിൽ കണ്ടത് തുളസിയുടെ കൈ തന്നെയാവാം. വിരലിൽ സജീവ് എന്ന പേരഴുതിയ മോതിരം തെളിഞ്ഞു മനസിൽ.
“സുനിതയുടെ മരണത്തിൽ ചില അസ്വാഭാവികതയുണ്ട്. അത് ഞാൻ പിന്നെ പറയാം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടട്ടെ ”
അലോഷ്യസിന്റെ പെരുമാറ്റത്തിൽ ഈ കേസിൽ അദ്ദേഹമനുഭവിക്കുന്ന ടെൺഷൻ തെളിയുന്നുണ്ടായിരുന്നു.
അരവിയുടെ ഫോൺ റിംഗ് ചെയ്തു.
സ്വാതി സ്വാമിനാഥൻ.
അരവി അറ്റന്റ് ചെയ്തു. എന്തോ എമർജൻസിയുണ്ട്. അല്ലാതെ ഈ സമയത്ത് വിളിക്കില്ല.
“ഹലോ സ്വാതി പറയൂ ”
……….
“എപ്പോൾ…..?”
………
“ആ വീട് തന്നെയാണോ?”
അരവിയുടെ മുഖത്ത് ആകാംക്ഷ.
“ഓഹ് മൈ ഗോഡ്!”
…….
” ഒകെ ശരി. ”
ഫോൺപോക്കറ്റിലിടും മുന്നേ അരവി അലോഷ്യസിനോട് പറഞ്ഞു.
“സർ, ഓങ്ങിലപാറയിൽ സജീവ് താമസിച്ചിരുന്ന വീടിനാരോ തീയിട്ടു ”
എന്നിലുണ്ടായ ഞെട്ടൽ തന്നെ അലോഷ്യസിലും പ്രതീക്ഷിച്ച ഞാൻ ന്തെട്ടി. അവിടെ പ്രത്യേകിച്ച് ഭാവങ്ങൾ ഇല്ല