സന്ധ്യക്ക് നാമം ജപിക്കുന്ന തന്റെ രണ്ടു മക്കളെയും മാറി മാറി നോക്കി ചാത്തു ഇറയത്തിരുന്നു. എന്തെന്നില്ലാത്ത ഒരു ഭയം
അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. ഭാര്യ ദുഃഖഭാരം താങ്ങാനാവാതെ ഏതു നേരവും,കിടപ്പു തന്നെ. ഊണും, ഉറക്കവുമൊന്നുമി- ല്ലാത്ത ഒരവസ്ഥയായിരുന്നു അവൾക്ക്. സന്ധ്യാംബരത്തിലെ ചുവപ്പു നിറം പോലെ,അന്ന് മനസ്സിലും അഗ്നി ആളിക്കത്തുകയാണ്. നാളെയാണ് ഗൾഫിൽ നിന്നും, മകന്റെശവശരീരമെത്തുന്നത്. ചാത്തുവോർത്തു.
ബന്ധുവഴിക്കുള്ള നാലഞ്ചാളുകൾ സഹായത്തിനായി രാത്രിയിൽ എത്തിച്ചേ -രും, ചാത്തു പണിക്കു നിൽക്കുന്ന വീട്ടിലെ
മുതലാളിയും, നാളെ വരും. മനസ്സിൽ നെരിപ്പോടെരിയുന്നു. എങ്കിലും, പുഴയിൽ
ഒന്നു കുളിച്ചാൽ ശരീരത്തിന് അല്പം തണുപ്പ് ലഭ്യമാവുകയല്ലൊ എന്നു കരുതി ചാത്തു സോപ്പു പെട്ടിയുമായി പുഴക്കരയി-ലേക്ക് നടന്നു.
ആകാശത്ത് മഴക്കാറുരുണ്ടു കൂടിയിരിക്കുന്നു. ഇരുട്ട് നല്ലപോലെ പരക്കാൻ തുടങ്ങിയിരിക്കുന്നു. സുഖശീതളമായ ഒരു കാറ്റ് ചാത്തുവിനെ പുൽകി നിന്നു.എതിരെ നടന്നു വരുന്ന സോമൻ മാഷ് ചാത്തുവിനോടു ചോദിച്ചു.
” നാളെ എത്തുമല്ലെ ”
അതിന് അതെ എന്നർത്ഥത്തിലുള്ള ഒരു ദയനീയമായ നോട്ടം മാത്രമായിരുന്നു ചാത്തുവിന്റെ മറുപടി. അന്തിച്ചന്തയിൽ നിന്നു
തിരിച്ചു വരുന്ന . മീൻകാരിപ്പെണ്ണുങ്ങൾ ദയനീയമായി തന്നെ നോക്കുന്നത് ചാത്തു ശ്രദ്ധിച്ചു. അവർ പറയാതെ പറഞ്ഞതെന്താണെന്ന് .ചാത്തുവിനു മനസ്സിലായി. പുഴക്കടവ് ശൂന്യമായിരുന്നു. താൻ മാത്രമാണ് ഈ സന്ധ്യ മയങ്ങിയ നേരത്ത്, കുളിക്കാൻ വന്നിരിക്കുന്നത്. പുഴക്കടവിൽ കുറച്ചു നേരം അയാൾ മൂകനായിരുന്നു. പുഴ വെള്ളത്തിൽ ഇരുൾ പരക്കുന്നത് മങ്ങിയ നിലാവിൽ അയാൾ ദർശിച്ചു. അപ്പോഴും , മകനെക്കുറിച്ചുള്ള ചിന്തകളായിരുന്നു അയാളുടെ മനസ്സിൽ.
മകനോടൊത്ത് പുഴയിൽ കുളിക്കാൻ വന്നതും, അവനൊന്നിച്ച് ഉത്സവം കാണാൻ പോയതുമെല്ലാം അയാളുടെ ഓർമ്മയിൽ
തെളിഞ്ഞു വന്നു. തന്റെ മകന് ഗൾഫുനാട്ടിൽ നിന്നും വധശിക്ഷയേറ്റു വാങ്ങേണ്ടി വന്ന സാഹചര്യമോർത്ത് ആ പിതൃഹൃദയം
വ്യാകുലപ്പെട്ടു. ഈ നാട്ടുകാർക്കും, അവനെ വലിയ ഇഷ്ടമായിരുന്നല്ലൊ. അറിഞ്ഞു കൊണ്ട് തന്റെ മകൻ തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷെ എവിടെയും, തെളിവാണല്ലൊ പ്രധാനം. തന്റെ മകൻ വിനയൻ തെറ്റുകാരനല്ലെന്ന് തെളിയിക്കാ
നുള്ള യാതൊരു രേഖയും, അവന്റെ പക്കലില്ലായിരുന്നല്ലൊ. തന്റെ മൂത്ത മകനാണ് വിനയൻ. അവന് സൌദിയിൽ ഡ്രൈവറായി ജോലി കിട്ടിയപ്പോൾ കുടുംബമൊന്നു പച്ച പിടിച്ചു വരികയായിരുന്നു.അവിടെ നിന്നും, രണ്ടു വർഷം കഴിഞ്ഞു
ആദ്യത്തെ ലീവിൽ വന്നു തിരിച്ചു പോകുമ്പോഴാണ് അതു സംഭവിച്ചത്.
ലീവു കഴിഞ്ഞ് തിരിച്ചു പോകുന്ന ദിവസം , മൂന്നു മണിക്കൂർ മുമ്പെ തന്നെ വിനയൻ നെടുമ്പാശ്ശേരി എയർപോർട്ടിലെത്തി. കാറിൽ നിന്നിറങ്ങി, ലഗ്ഗേജും മറ്റും, പുറത്തെടുത്തു. എൻട്രൻസിന്റെ മുന്നിലായി ഒരു മുപ്പത്തഞ്ചു വയസ്സു തോ
ന്നിക്കുന്ന സുന്ദരിയായ ഒരു സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്ത് ഒരു പരിഭ്രമം നിഴലിച്ചിരുന്നു. അവർ വിനയനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവർ ധൃതിയിൽ വിനയന്റെ അടുത്തേക്ക് നടന്നു വന്നു.
” ,താങ്കൾ സൌദിയിലേക്കുള്ള ഫ്ലൈറ്റിലാണൊ പോകുന്നത് “?ആ സ്ത്രീ വിനയനോടു ചോദിച്ചു.
” അതെ ” വിനയൻ മറുപടി പറഞ്ഞു.
” എന്നാൽ എനിക്കൊരു ‘ഉപകാരം ചെയ്യാമൊ” ?
” എന്തുപകാരം ”
” എന്റെ ഭർത്താവ് സൌദിയിൽ ജോലി ചെയ്യുന്നുണ്ട്. ഭർത്താവിന്റെ സ്നേഹിതന്റെ കയ്യിൽ കൊടുത്തയക്കാമെന്നു വിചാരിച്ച്
ഞാൻ ഒരു ‘പാഴ്സൽ കൊണ്ടു വന്നതായിരുന്നു. പക്ഷെ സ്നേഹിതന് ഒരു ആക്സിഡന്റ് സംഭവിച്ചതുകൊണ്ട് യാത്ര
മാറ്റിവെച്ചെന്നുള്ള ഫോൺ വന്നതുകൊണ്ടാണ് , ഞാൻ താങ്കളോട് സഹായമഭ്യർത്ഥിച്ചത്.”