അവൾ : “പുസ്തകത്തെ പറ്റിയൊന്നും പറഞ്ഞില്ല”
അവൻ : “ഡോൺ റ്റു ഡെസ്ക് അറ്റ് കന്യാകുമാരി”, എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത മാസത്തോടെ റിലീസ് ഉണ്ടാകും. റോയൽ ബുക്സാണ് പബ്ലിഷ് ചെയ്യുന്നത്.”
അവൾ : “റോയൽ ബുക്സോ വലിയ കോളാണല്ലോ അപ്പോൾ..”
അവൻ : “മ്മ്…”
അവൾ : “കന്യാകുമാരിയിൽ വെച്ചാണോ കഥ നടക്കുന്നത്.”
അവൻ : “ഹേയ് അല്ല”
അവൾ : “പിന്നെന്തുകൊണ്ടാണ് കന്യാകുമാരി. വല്ല ട്രാവലോഗുമാണോ?”
അവൻ : “ഫിക്ഷൻ തന്നെയാണ്”
അവൾ : “അപ്പോൾ കന്യാകുമാരി കഥയിൽ എവിടെയും ഇല്ലേ”
അവൻ : “ഇല്ല”
അവൾ : “പഴയ ഭ്രാന്തിന് കുറവൊന്നുമില്ല അല്ലേ ?. എന്തുകൊണ്ടാണ് കന്യാകുമാരി, പറയൂ..”
അവൻ : “കന്യാകുമാരിയുടെ ഈ സ്പ്ളെൻഡിഡ് ബ്യൂട്ടി കൊണ്ടാവാം.എന്തോ അങ്ങനെ ഇടാൻ തോന്നി, അങ്ങ് ഇട്ടു.”
അവൾ : “ബ്യൂട്ടി കൊണ്ടോ ? ഈ പറയത്തക്ക ബ്യൂട്ടിയൊക്കെ കന്യാകുമാരിക്ക് ഉണ്ടോ. കന്യാകുമാരിയെ പറ്റി പറയപെടുന്നതൊക്കെ അല്പം എക്സാജറേറ്റഡ് ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. കഥയുമായി അതിന് ബന്ധമൊന്നുമില്ലെങ്കിൽ അങ്ങനെയൊരു ടൈറ്റിൽ ഗുണം ചെയ്യുമോ ?”
അവൻ : “ബന്ധം ഉണ്ടാക്കുന്നതും ഇല്ലാണ്ടാക്കുന്നതുമൊന്നും നമ്മളല്ലലോ അത് സംഭവിച്ചു പോകുന്നതല്ലേ.”
അവൾ : “പുസ്തകത്തിൽ പോരെ ഈ സാഹിത്യമൊക്കെ മനുഷ്യരുമായി സംസാരിക്കുമ്പോൾ ഇത്രെയും സാഹിത്യമൊക്കെ വേണോ”
അവൻ : “ജീവിതത്തിൽ സാഹിത്യം വരുന്നതും സാഹിത്യത്തിൽ ജീവിതം വരുന്നതുമൊക്കെ സർവ്വസാധാരണമല്ലേ”
അവൾ : “എന്നാലും ഇത്തരം ഡയലോഗ്കളുടെ ഉദ്ദേശം കേൾക്കുന്നവനിൽ താൻ ഒരു സംഭവമാണെന്ന തോന്നൽ ജനിപ്പിക്കുകയാണല്ലോ. കേൾക്കുന്നവർക്കുള്ളിൽ ഒരു ഡോമിനന്സ് ഉണ്ടാക്കി എടുക്കുക. മാത്രമല്ല ഇതൊക്കെ കൂടുതലും പറയുന്നത് സ്ത്രീകളോടാണല്ലോ”
അവൻ : “ഇതിനൊക്കെ എന്തു മറുപടി പറയാനാണ്” (ചിരിക്കുന്നു)
അവൾ : “കൗതുകം തോന്നുന്ന സ്ത്രീകളോട് ഇങ്ങനെയൊക്കെ പറഞ്ഞടുത്തുകൂടാം എന്നൊരു വിചാരമുണ്ട്. അപ്പോൾ ഒരുപാട് സാഹിത്യം പറച്ചിലും ആദർശങ്ങളുമൊക്കെ കാണും. അടുത്ത് കഴിഞ്ഞാൽ പിന്നെ പതിയെ ഉള്ളിലെ ആൺവർഗ്ഗാധിപത്യം കാണിച്ചു തുടങ്ങും”
അവൻ : “കൗൺസിലിങ് ക്ലാസുകളിൽ നിന്ന് പഠിച്ചതാണോ ഇതൊക്കെ”
അവൾ : “അല്ല, ജീവിതത്തിൽ നിന്ന് പഠിച്ചതാണ്”
അവൻ : “ആവാം, ഒരുപാട് സഹിച്ചില്ലേ ഈ പ്രായത്തിനിടയിൽ”
അവൾ : “അതെ, ഒരുപാട് സഹിച്ചു. 4 വർഷമാകുന്നു കല്യാണം കഴിഞ്ഞിട്ട്. അതിൽ രണ്ടു വർഷം ഭർത്താവിനെ സഹിച്ചു, പിന്നീട് രണ്ടുകൊല്ലം ഭർത്താവ് തനിച്ചാക്കിപ്പോയ പെണ്ണിനോട് നാട്ടിലെ ആങ്ങളമാർക്കുള്ള കരുതൽ സഹിച്ചു. ഇപ്പോൾ ഇതാ നീ തിരിച്ചു വന്നിരിക്കുന്നു നാലു വർഷം മുൻപ് എന്നെ ഉപേക്ഷിച്ചു പോയ എന്റെ പഴയ കാമുകനായിട്ട് തന്നെ. ഇനി നിന്നെ സഹിക്കേണ്ടി വരുമോ എന്നാണ് ഇപ്പോൾ സംശയം”
അവൻ : “തത്ത്വചിന്തകരെപ്പോലും കുടുംബമുതലാളിയാക്കുന്ന ഏർപ്പാടാണ് ഈ കല്യാണം. അന്നും ഇന്നും ആ ഔട്ട്ഡേറ്റഡ് ഏർപ്പാടിനോട് എനിക്ക് എതിർപ്പ് മാത്രമേ ഉണ്ടായിട്ടുള്ളൂ.”
അവൾ : “നിന്റെയാ എതിർപ്പുകളാണല്ലോ എന്റെ ജീവിതം ഇന്നീക്കാണുന്ന നിലയിലേക്ക് എത്തിച്ചത്. സമയത്തിനും സ്നേഹത്തിനും വേണ്ടിയാണ് ഇന്ന് ഈ ലോകത്തു കാണുന്ന സകലമാന അവിഹിതങ്ങൾക്കും പെണ്ണ് നിന്ന് കൊടുത്തിട്ടുള്ളത്”
അവൻ : “അതാണ് ഏറ്റവും വലിയ ഐറണി. സ്വന്തം ഭാര്യക്ക് സമയവും സ്നേഹവും കൊടുക്കാത്തവരാണ് അന്യന്റെ ഭാര്യയ്ക്ക് ഇത് രണ്ടും കൊടുക്കാൻ പോകുന്നത്. അതും ഒളിച്ചും പാത്തും” (ചിരിക്കുന്നു, തുടരുന്നു.) “എന്റെയൊരഭിപ്രായത്തിൽ സ്നേഹിക്കുന്നവർ തമ്മിൽ കെട്ടരുത്. അവരെ മറ്റാരെങ്കിലും കെട്ടിയിട്ട് ഒളിച്ചും പാത്തും പോയി കഷ്ടപ്പെട്ട് സ്നേഹിക്കണം എങ്കിലേ ലവ് ഈസ് എറ്റേർണൽ എന്നൊക്കെ പറയാൻ കഴിയൂ അല്ലാത്തപക്ഷം കല്യാണമണ്ഡപത്തിൽ പ്രേമത്തിന്റെ ഖബറടക്കം കഴിഞ്ഞേ ജീവിതത്തിലേക്ക് കയറാൻ കഴിയൂ”
അവൾ : “അത് സാറ് കല്യാണം കഴിഞ്ഞും പ്രേമിക്കുന്നവരെ കണ്ടിട്ടില്ലാത്തത് കൊണ്ട് തോന്നുന്നതാണ്. അതുകൊണ്ടാണ് ഈ തിയറി ഓഫ് അവിഹിതം ഒക്കെ രൂപപ്പെടുത്തി വെച്ചിരിക്കുന്നത്”
അവൻ : “എന്തോ ഞാൻ കണ്ടിട്ടില്ല അങ്ങനെയാരെയും.പിന്നെ കണ്ടിട്ടുള്ളത് എന്ന് പറയാൻ അനുസരണയുള്ള അടിമകളും ഉടയോന്മാരും തമ്മിലുള്ള ചില അഡ്ജസ്റ്മെന്റ് ബന്ധങ്ങളാണ്”
അവൾ : “അതൊന്നും നിങ്ങൾ കാണില്ലല്ലോ. നിങ്ങൾ മനുഷ്യന് മനസിലാകാത്ത കാര്യങ്ങൾ മനസിലാക്കുന്നവരും മനുഷ്യന് മനസിലാകുന്ന കാര്യങ്ങൾ അംഗീകരിക്കാത്തവരുമല്ലേ. എങ്കിലല്ലേ എഴുത്തുകാരൻ ഇന്റെലക്ച്ചലാകൂ, അല്ലാത്തവരൊക്കെ നിങ്ങളെ സംബന്ധിച്ച് പൈങ്കിളി എഴുത്തുകാരല്ലേ. എഴുത്തുകാരെ പോലെ ഹിപ്പോക്രസിയുള്ള മറ്റൊരു വർഗ്ഗമില്ല. കുറേ സ്യുഡോ ഇന്റെലക്ച്ചലുകൾ.”
അവൻ : “അതെ, തന്നെപോലുളള കൗൺസിലർ കം മോട്ടിവേഷണൽ സ്പീക്കർസ് ആണല്ലോ യഥാർത്ഥ ഇന്റെലക്ച്ചലുകൾ. അപ്പുപ്പൻതാടിയുടെ പടം കാണിച്ച് ഇത് കാണുമ്പോൾ എന്തു തോന്നുന്നു എന്ന് ചോദിക്കും. ‘ ഇഷ്ടാനുശ്രിതം പറന്നു നടക്കാൻ സ്വാതന്ത്ര്യം ഉള്ളവയാണ് അപ്പുപ്പൻതാടി ‘ എന്ന് തോന്നുന്നവരോട് പറയും ‘നിങ്ങൾ പെർഫെക്ട്ലി ഓക്കേയാണ് ‘എന്ന്. ‘കാറ്റു തളിക്കുന്ന വഴിയിലൂടെ പോകാൻ നിർബന്ധിതരാകുന്നവയാണ് അപ്പൂപ്പൻതാടി ‘ എന്ന് തോന്നുന്നവരോട് പറയും ‘നിങ്ങൾ കനത്ത വിഷാദത്തിന് അടിമയാണ് ‘എന്ന്. ഇനി ഇത് രണ്ടും തോന്നുന്നവർക്കോ, നിങ്ങൾ അവർക്ക് സൈക്കാട്രിസ്റ്റിനെ റെഫർ ചെയ്യും. അതല്ലേ ഈ കൌൺസിലേഴ്സ് , എന്ന റിയൽ ഇന്റെലക്ച്ചലുകൾ.”
അവൾ : “ഹാ, നിന്നോട് പറഞ്ഞു ജയിക്കാൻ പണ്ടേ പറ്റില്ലലോ.ഞാൻ ചെയ്യുന്ന ജോലി കൊണ്ട് ബാക്കിയുള്ളവർക്ക് പ്രയോജനം എങ്കിലിമുണ്ട്. അത് മറ്റാരും സമ്മതിച്ചുതന്നില്ലെങ്കിലും എനിക്കറിയാം”
അവൻ : “സ്വന്തം ഭർത്താവ് ഡിപ്രെഷൻ കൊണ്ട് ശ്വാസംമുട്ടിയപ്പോഴൊന്നു എന്തേ ഈ മോട്ടിവേഷണൽ മന്ത്രാസ് ഫലം കണ്ടില്ല. അന്നത് ഫലിച്ചിരുന്നുവെങ്കിൽ രണ്ടു വർഷത്തോളം ഇങ്ങനെ ഹാഫ് വിഡോ ആയി നിൽക്കേണ്ടി വരില്ലായിരുന്നല്ലോ.”