ദുആ

“വീടിന്റെ മുറ്റത്തെത്തിയപ്പോഴാണ് ഉമ്മാടെ ഉച്ചത്തിലുള്ള നിലവിളി ഞാൻ കേട്ടത് ”

അകത്തേക്ക് ഓടിക്കയറിയ ഞാൻ കാണുന്നത് ഉടുവസ്ത്രത്തിൽ രക്തം പറ്റി നിലത്ത് കിടക്കുന്ന എന്റെ സൈറാനെയാണ്

എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന എന്റെ പുറത്തേക്ക് നല്ല ഊക്കോടെ അടിച്ച് പോയി വണ്ടിവിളിച്ചോണ്ട് വാടാ മോനെ എന്ന അലർച്ചയായിരുന്നു ഉമ്മാ

ഞാനും ഉമ്മയും കൂടെ സൈറാനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു ആദ്യം അത്യാഹിത വിഭാഗത്തിലും പിന്നെ അവിടുന്ന് ഓപ്പറേഷൻ തീയറ്ററിലേക്കും

ഉമ്മയും ഞാനും ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിലെ ഒഴിഞ്ഞ കസേരകളിൽ ഇരിപ്പൊറപ്പില്ലാതെ ഇരുന്നു ഞാൻ ഉമ്മയോട് ചോദിച്ചു എന്താണ് ഉമ്മ സൈറാക്ക് സംഭവിച്ചത് ഓളെങ്ങനെ വീണത്

അറിയില്ല മോനെ ശബ്‌ദം കേട്ട് ഉമ്മ അടുക്കളയിൽ നിന്നും വന്നുനോക്കുമ്പോൾ സൈറമോൾ താഴെ വീണുകിടക്കുന്നതാണ് കണ്ടത്

ഞങ്ങളുടെ കാത്തിരിപ്പ് നീണ്ടു സമയം രാത്രിയായി മരുന്ന് മണക്കുന്ന ആശുപത്രി വരാന്തകളിൽനിന്നും ആളുകളൊഴിഞ്ഞു
ഞാനും ഉമ്മയും ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിൽ തനിച്ചായി

നിശബ്ദത മാത്രം തളം കെട്ടിനിന്ന ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിൽനിന്നും ഞാൻ ആശുപത്രി വരാന്തയിലേക്ക് മാറിയിരുന്നു

നല്ല തണുത്ത ഇളം കാറ്റുവീശുന്നുണ്ട് ഓരോതവണ കാറ്റുവീശുമ്പോൾ മരുന്നിന്റെ ഗന്ധവും മൂക്കിലേക്കടിച്ച് കയറുന്നുണ്ട് വരാന്തയിലിരിക്കുന്ന എനിക്ക് കാണാൻ കഴിയും നീലാകാശവും വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങളും ആ കാഴ്ച എന്നെ എന്റെ പഴയ ഓർമകളിലേക്ക് കൊണ്ടുപോയി
………………..

കല്യാണം കഴിഞ്ഞ് വർഷം അഞ്ചായിട്ടും ഒരു കുഞ്ഞിക്കാല് കാണാൻ എനിക്കും സൈറാക്കും ഭാഗ്യം ഉണ്ടായില്ല

സമപ്രായക്കാരെല്ലാം അവരവരുടെ മക്കളുമായി ലാളിച്ചും കൊഞ്ചിച്ചും കളിക്കുന്നതെല്ലാം കാണുമ്പോൾ ഞങ്ങളുടെ ഖൽബിൽ ചെറിയ ന്നോവ് അനുഭവപ്പെടാറുണ്ടയിരുന്നു

എന്തുകൊണ്ടാണ് ഞങ്ങൾക്ക് മക്കളുണ്ടാകാത്തത് എന്നതിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള ടെസ്റ്റുകൾ നടത്തി അതിന്റെ

റിപ്പോർട്ട് തരാൻ വേണ്ടിയാണ് അന്ന് ഡോക്ടർ രണ്ടുപേരോടും ആശുപത്രിയിൽ വരാൻ പറഞ്ഞത്

ചെന്നുകണ്ടപ്പോൾ ആദ്യം എന്നോട് പുറത്തിരിക്കാനും സൈറാട് തനിച്ച് സംസാരിക്കണമെന്നും ഡോക്ടർ പറഞ്ഞു

പുറത്തിരുന്ന ഞാൻ പലവട്ടം ചിന്തിച്ചു
എന്താണ് ഡോക്ടർക്ക് സൈറാട് മാത്രമായി പറയാനുള്ളതെന്ന്……… ഇനി എന്റെ കുറവുകൾകൊണ്ട് മാത്രമായിരിക്കുമോ
സൈറ ഗർഭം ധരിക്കാത്തത്..എന്റെ ചിന്തകൾ എന്നെ അലോസരപ്പെടുത്തി തുടങ്ങിയപ്പോഴാണ് വാതിൽ തുറന്ന് സൈറ പുറതേക്ക് വന്നത്

നല്ല സന്തോഷത്തിലായിരുന്നു സൈറ
ഇക്കാ ഒന്നും ബേജാറാകേണ്ട നമുക്ക് രണ്ടുപേർക്കും ഒരു കുഴപ്പവുമില്ല പടച്ചോൻ നമ്മുടെ കൂടെയുണ്ട്

സൈറാടെ മുഖത്തും സംസാരത്തിലും ഞാൻ കണ്ട സന്തോഷം ലോകം വെട്ടിപ്പിടിച്ച ഒരു പെണ്ണിന്റെ സന്തോഷമെന്നപോലെ എനിക്ക് തോന്നി.

കണ്ണിൽ സന്തോഷത്തിന്റെ നനവ് പടർന്നത് കൈകൊണ്ട് തുടച്ച് ഇങ്ങളോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ഡോക്ടർ എന്നവൾ എന്നോട് പറഞ്ഞു

ഡോക്ടറുടെ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കടന്ന എന്നോട് ഇരിക്കാൻ പറഞ്ഞു

മെഹ്ബൂബ് വിവാഹം കഴിഞ്ഞ ഏതൊരാളുടെയും സ്വപ്നമാണ്‌ ഉപ്പയാകുക ഉമ്മയാകുക എന്നത് പലപ്പോഴും ആ സ്വപ്നം ചിലയാളുകൾക്ക് തീരാ ദുഃഖമായി മാറാറുണ്ട് നിങ്ങളുടെ ജീവിതത്തിലും ആ ദുഃഖമുണ്ടാകും

“ഡോക്ടർ പറഞ്ഞുവരുന്നത് ഞാൻ ചോദിച്ചു ”

അതെ സൈറാക്ക് ഗർഭം ധരിക്കാൻ കഴിയില്ല ഞാൻ ഈ കാര്യം സൈറയെ അറിയിച്ചിട്ടില്ല പേടിക്കാനൊന്നുമില്ല എല്ലാം ശെരിയാകുമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത് നിങ്ങൾ വേണം സൈറയെ പറഞ്ഞ് മനസിലാക്കാൻ

ഡോക്ടറുടെ വാക്കുകൾ കേട്ട ഞാൻ ആകെ തളർന്നുപോയി.

ഡോക്ടർ എനിക്ക് നേരെ നീട്ടിയ ട്രീറ്റ്മെന്റ് റിസൾട്ടുകൾ അടങ്ങിയ ഫയലും വേടിച്ച്‌ ഞങ്ങൾ രണ്ടുപേരും വീട്ടിലേക്ക് മടങ്ങി

രാത്രി വീടിന്റെ കോലായിലിരുന്നിരുന്ന എന്റെ അടുത്തേക്ക് സൈറ വന്ന് ചോദിച്ചു എന്താണ് ഇക്കാ ഇങ്ങൾക്കൊരു വിഷമം എന്താ പറ്റിയതെന്ന്

ഹേയ് അതൊന്നുമില്ല മോളെ.ഡോക്ടർ ഇന്ന് എന്നോട് പറഞ്ഞ കാര്യങ്ങൾ ഓർക്കുകയായിരുന്നു ഞാൻ

അത് സന്തോഷമുള്ള കാര്യങ്ങളല്ലേ ഇക്കാ ഡോക്ടർ പറഞ്ഞത് നമുക്ക് രണ്ടുപേർക്കും ഒരു പ്രശ്നവുമില്ല വൈകാതെ തന്നെ നമ്മൾ ഉപ്പയും ഉമ്മയും ആകുമെന്നല്ലേ അതിന് ഇങ്ങള് സന്തോഷിക്കുകയല്ലേ വേണ്ടത്

ആർക്കാണ് പെണ്ണേ എപ്പോഴും പുഞ്ചിരി തൂകുന്ന അന്റെ ഈ നിഷ്കളങ്കമായ മുഖത്തുനോക്കി ഇയ്യ് ഗർഭം ധരിക്കാൻ കഴിയാത്ത പെണ്ണാണ് എന്ന് പറയാൻ സാധിക്കുക…..ഞാൻ എന്നോട് തന്നെ പറഞ്ഞു

ഇക്കാ നമുക്കൊന്ന് നടക്കാൻ പോയാലോ കടപ്പുറത്ത്

“ഈ രാത്രിയിലോ ഞാൻ ചോദിച്ചു ”

രാത്രിയാണെങ്കിലും നല്ല നിലാവുണ്ട് ഇങ്ങളല്ലേ പറയാറ് നിലാവുള്ള രാത്രിയാണ് കടലും കടപ്പുറവും കാണാൻ കൂടുതൽ മൊൻജെന്ന്

സൈറാ അന്റെ ഈ ഒളിവെട്ടുന്ന മുഖവും പൊലിവേകുന്ന ചിരിയും അതിനേക്കാളും മൊഞ്ജ് ഒരു കടലിനും കടപുറത്തിനുമില്ലാ മോളെ …ഇയ്യ് റെഡിയാക് നമുക്ക് പോകാം ഞാനവളോട് പറഞ്ഞു

മണൽതരികളുള്ള ഇടവഴിയിലൂടെ സൈറാടെ കയ്യും കോർത്തുപിടിച്ച് നടക്കുമ്പോൾ കയ്യിൽ കരുതിയ ട്ടോർച്ചിന്റെ വെളിച്ചം പോലും ആവിശ്യം വന്നില്ല അത്ര മാത്രം നിലാവിന്റെ നീല വെളിച്ചം പരന്നിരുന്നു

കടപ്പുറത്തെ ഉയരം കൂടിയ മണൽ കൂനയുടെ മുകളിൽ ഇരിപ്പിടം കണ്ടെത്തി

അനുവാദമില്ലാതെ കരയിലേക്ക് കയറിവന്നിരുന്ന തിരമാലയെ ഓടിച്ചെന്ന് തന്റെ കാലുകൾകൊണ്ട് തൊട്ട് സൈറ തിരിച്ച് വന്നെന്റെ മടിയിൽ തലവെച്ച് കിടന്നു

സൈറാ അതുകണ്ടോ ഇയ്യ്‌ ആകാശത്തേക്കുനോക്കി ഞാൻ ചോദിച്ചു

മ്മ് കണ്ടു.. ഇന്ന് നല്ല നീല നിറമല്ലേ ആകാശത്തിന്

മ്മ്… ഞാനൊന്ന് മൂളി

അതിലുള്ള രണ്ട് നക്ഷത്രങ്ങൾ കണ്ടോ ഇയ്യ് …. മ്മ്…. ഞാൻ കണ്ടു ഇക്കാ

നമ്മളിൽനിന്ന് മരണപെട്ടവർ അവർക്ക് ഏറ്റവും ഇഷ്ട്ടമുള്ളവരെ കാണാൻ വേണ്ടി നക്ഷത്രങ്ങളായി ആകാശത്ത് വരുമെന്നാണ് മടിയിൽ കിടക്കുന്ന സൈറാടെ തലയിലൂടെ വിരലോടിച്ചുകൊണ്ട് ഞാൻ പറഞ്ഞു

ആണോ ഇക്കാ…. എന്നാൽ ആ കാണുന്ന രണ്ട് നക്ഷത്രങ്ങൾ എന്റെ ഉമ്മയും ഉപ്പയും ആയിരിക്കുമോ സൈറ ചോദിച്ചു

അതെ അതവർതന്നെയാണ് കണ്ടില്ലേ നിലാവ് അതിന്റെ നീല വെളിച്ചം കൊണ്ട് ആകാശത്ത് നീല പരവതാനി വിരിച്ചപ്പോൾ മറ്റുള്ള നക്ഷത്രങ്ങളെല്ലാം എങ്ങോട്ടോ മറഞ്ഞ്പോയി…..നിന്റെ ഉപ്പയും ഉമ്മയും മാത്രം പോയില്ല അവര് അവരുടെ മകളെ കാണാനായി കാത്തുനിന്നതാണ് ഇയ്യ് സംസാരിക്ക് സൈറാ അന്റെ ഉമ്മാടും ഉപ്പാടും

അസ്സലാമു അലൈക്കും … ഉമ്മാ….ഉപ്പാ…
ഈ ഭൂമിലയിലെ നിങ്ങളുടെ ഒരേ ഒരു മകൾ സൈറ ഈ മെഹ്ബൂബിന്റെ തണലിൽ സന്തോഷവതിയാണ് അനാദത്വത്തിന്റെ ഒരു വിഷമവും നിങ്ങളുടെ മകൾ ഇന്നനുഭവിക്കുന്നില്ല എനിക്ക് ഉപ്പയും ഉമ്മയും സഹോദരനും സഹോദരിയും എല്ലാമായി പടച്ച റബ്ബ് തന്ന ഈ തണലുള്ള കാലംവരെ ഞാൻ സന്തോഷവധിയായിരിക്കും

കണ്ടോ ഇക്കാ ഈ മകൾ പറഞ്ഞതുകേട്ട് എന്റെ ഉപ്പയും ഉമ്മയും നല്ല സന്തോഷത്തിലാണ് കണ്ടില്ലേ രണ്ട് നക്ഷത്രങ്ങളും നല്ലോണം പ്രകാശിച്ച് അവരുടെ സന്തോഷം ഈ മോളെ അറിയിക്കുന്നത്… മ്മ് ഞാനൊന്ന് മൂളി

സൈറാ ഇന്ന് ഡോക്ടർ എന്താണ് എന്നോട് പറഞ്ഞതെന്ന് അറിയോ നിനക്ക്…. എന്റെ മടിയിൽ കിടന്ന് എന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്ന സൈറയിൽനിന്നും മുഖമുയർത്തി നക്ഷത്രങ്ങളെ നോക്കി ഞാൻ ചോദിച്ചു…..എന്റെ മോൾക്ക്‌ വിഷമം ഉണ്ടാകരുത് നമ്മൾ ചികിത്സക്ക് ഇനി എത്ര പണം ചിലവാക്കിയിട്ടും സമയം ചിലവാക്കിയിട്ടും കാര്യമില്ല

മോളെ .അനക്ക് പ്രസവിക്കാൻ കഴിയില്ലെന്നാണ് ഡോക്ടർ പറയുന്നത് ചങ്കിൽ കുത്തിയ വേദനയോടെയാണ് ഞാനത് പറഞ്ഞത്

മടിയിൽ കിടന്നിരുന്ന സൈറാടെ മുഖത്തേക്ക് വീണ എന്റെ പൊള്ളുന്ന കണ്ണുനീർതുള്ളി കൈകൊണ്ട് തുടച്ച് സൈറ പറഞ്ഞു….. അയ്യേ ഇങ്ങളെന്താ കുട്ടികളെപ്പോലെ കരയാണോ.

ഇക്കാ ഈ പടച്ചോൻ ബല്ലാത്ത ഒരു സംഭവമാണ് മൂപ്പര് ഒരു പുസ്തകം പോലെയാണ് നമുക്ക് ഈ ജീവിതം തന്നിട്ടുള്ളത് അതിലെ ആദ്യതേയും അവസാനത്തെയും ഏടുകൾ മൂപ്പര് തന്നെ എഴുതിയിട്ടുണ്ട്

അത് നമ്മൾ ഓരോരുത്തരുടെയും ജനനവും മരണവും ആണ്…..ഇടയിലുള്ള ശൂന്യമായ ഏടുകളാണ് നമുക്ക് എഴുതിത്തീർക്കാനുള്ളത് ആ ശൂന്യമായ ഏടുകൾ നന്മകൾകൊണ്ടും പ്രാർത്ഥനകൾ കൊണ്ടും എഴുതിത്തീർക്കാം നമ്മുക്ക്

ആ പ്രാർത്ഥനകളുടെ ഉത്തരമായി പടച്ചോൻ ഒരുദിവസം നമ്മളെയും അനുഗ്രഹിക്കും അതൊരു പൈതലിനെ ഈ വയറ്റിൽ തന്നുകൊണ്ടായിരിക്കും എന്ന് ഇടറുന്ന ശബ്ദത്തിലാണ് സൈറ പറഞ്ഞത്

ആ നിമിഷം മുതൽ തുടങ്ങിയ നിലയ്ക്കാത്ത പ്രാർത്ഥനകളുടെ ദിവസങ്ങളായിരുന്നു ഞങ്ങളുടേത് അതിനുള്ള ഉത്തരവുമായാണ് സൈറ ഓപ്പറേഷൻ തീയറ്ററിലുള്ളത് പൊടുന്നനെ ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്ന് പുറത്തുവന്ന മാലാഖ ചോദിച്ചു ആരാണ് സൈറാടെ കൂടെ വന്നിട്ടുള്ളതെന്ന്

ഞാനും ഉമ്മയും ഒരേസമയം പറഞ്ഞു ഞങ്ങളാണ്…. സൈറ പ്രസവിച്ചു പെൺകുട്ടിയാണ്…….ഒരാൾക്ക് അകത്തേക്ക് വന്നുകാണാം ഉമ്മ എന്നോട് അകത്തേക്ക് പോകാൻ പറഞ്ഞു

സന്തോഷത്തിന്റെ കണ്ണുനീർ ചാലിട്ടൊഴുകി കുതിർന്ന തലയിണയിൽ മുഖം ഒരുവശത്തേക്ക് ചെരിച്ച്‌ പൈതലിനെ നോക്കിയവൾ പറഞ്ഞു

ഈ പടച്ചോൻ ബല്ലാത്ത സംഭവമാണ് അല്ലെ ഇക്കാ മൂപ്പർക്ക് ഇഷ്ട്ടമുള്ള ആളുകളെ മൂപ്പര് നല്ലോണം പരീക്ഷിക്കും എന്നിട്ട് എല്ലാ സന്തോഷവും അവസാനം ഒരുമിച്ച് തരും ഇതാ ഇതുപോലെ

അടുത്തിരുന്ന എന്റെ കൈകളിലേക്ക് എന്റെ ചോരയുടെ ചൂടും ചൂരും നിറവും ഉള്ള പൈതലിനെ വെച്ചുതന്നു….എന്നിട്ട് പറഞ്ഞു
ഉപ്പ തന്നെ മോൾക്ക് ഒരു പേര് ഇട്ടോളാൻ

പൈതലിന്റെ മുഖം എന്റെ മുഖത്തോട് ചേർത്തുപിടിച്ച് ആ കാതുകളിൽ ഞാൻ വിളിച്ചു…..ദുആ (പ്രാർത്ഥന )