യാചകൻ

സമയം ഏകദേശം പന്ത്രണ്ട് മണി കഴിഞ്ഞു. നഗരം വീണ്ടും അതിന്റെ തിരക്കിൽ നിന്ന് ശാന്തത കൈ വരിച്ചു തുടങ്ങി. ചീറിപായുന്ന വാഹനങ്ങളൂം അവയുടെ നിർത്താതെ ഉള്ള നിലവിളികളും നിലച്ചു,തൊണ്ട കീറുന്ന ഒച്ചത്തിൽ യാത്രക്കാരെ വാഹനങ്ങളിലേക്ക് വിളിച്ചുകയറ്റുന്ന ജീവനക്കാരും അവരവരുടെ കൂടണഞ്ഞു. കച്ചവടസ്ഥാപനങ്ങളിലും വഴിയോരങ്ങളിലും ഇല്ലാത്ത ഗുണമേന്മയും ഉപയോഗങ്ങളും പറഞ്ഞ് കച്ചവടം ചെയ്യുന്ന കച്ചവടക്കാരും കൂടണഞ്ഞു…
ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ആ നഗരത്തിൽ, ഏതെങ്കിലും യാത്രക്കാർ വരുമെന്ന പ്രതീക്ഷയിൽ ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന തമിഴനും, കടകൾക്കും എ.ടി.എമ്മിനും മുന്നിൽ തല കുനിച്ച് മൊബൈലിലിൽ കണ്ണും നട്ടിരിക്കുന്ന സെക്യൂരിറ്റിക്കാരും മാത്രമായി…

ശാന്തമായ ആ നഗരത്തിലേക്ക് നിലാവിന്റെ വെള്ളി വെളിച്ചം കൂടി പതിച്ചപ്പോൾ നഗരം ഒന്നുകൂടി സുന്ദരിയായി….ജടപിടിച്ച നീണ്ട തലമുടിയും താടിയും,മുഷിഞ്ഞ വസ്ത്രവും, തോളിൽ ഒരു സഞ്ചിയും ആയി ആ യാചകൻ നഗരത്തിലേക്ക് പ്രവേശിച്ചു..കയ്യിൽ ഒരു വടിയും കുത്തിപ്പിടിച്ച് പൊട്ടിയൊലിക്കുന്ന വൃണങ്ങൾ ഉള്ള കാല് ഏന്തി വലിച്ചുകൊണ്ട് അയ്യാൾ നിലാവിലൂടെ നടന്നു..

മുന്നിൽ കണ്ട കടത്തിണ്ണയിൽ കയറി തോളിൽ കിടന്ന സഞ്ചി നിലത്തുവെച്ചയ്യാൾ ഇരുന്നു. സഞ്ചിയിൽ നിന്ന് തന്റെ ഭക്ഷണ പൊതിയെടുത്ത് തുറന്നു വെച്ചു. രണ്ടു ദോശ ആണ് അതിന് മുകളിലായി എന്തോ കറി ഒഴിച്ചിട്ടുണ്ട്. അതിൽ നിന്ന് കുറച്ചെടുത്ത് വായിലോട്ടു വെച്ചപ്പോൾ സെക്യൂരിറ്റിക്കാരൻ അങ്ങോട്ട് വന്നു…

“ദേ ഇതൊന്നും ഇവിടെ പറ്റില്ല എഴുന്നേറ്റ് പോയെ…പോയെ….. ” എന്ന് ആക്രോശിച്ചു കൊണ്ട് ആ തടിച്ച മനുഷ്യൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന വടി നിലത്തടിച്ച് ശബ്ദം ഉണ്ടാക്കി..

തന്റെ മുന്നിൽ നിൽക്കുന്ന തടിച്ച മനുഷ്യന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ഭക്ഷണം പൊതിഞ്ഞു ഭദ്രമായി സഞ്ചിയിൽ വെച്ചു.വടിയും കുത്തി അയാൾ ആ നിലാവിന്റെ വെളിച്ചത്തിലൂടെ നടന്നു. തന്റെ നിഴലിനെ തോൽപ്പിക്കാൻ പിന്തുടർന്ന് നടക്കുന്ന കുട്ടികളെ പോലെ അയാളും നിഴലിനെ പിന്തുടർന്നു.. അവസാനം തളർന്ന് ചിരിച്ചുകൊണ്ട് ഒരു മതിലിൽ ചാരി ഇരുന്നു. സഞ്ചിയിൽ നിന്ന് വീണ്ടും ഭക്ഷണം തുറന്ന് വെച്ച് കഴിക്കാൻ തുടങ്ങി..

അയാളുടെ മുന്നിൽ കൂടി ചീറി പാഞ്ഞപോയ കാറിൽ നിന്ന് ഉച്ചത്തിൽ പാട്ടും ഒപ്പം ഒരു സ്ത്രീയുടെ ശബ്ദവും കേട്ടു. അതിൽ നിന്ന് തെറിച്ചു വീണ കവർ ഉരുണ്ട് ഉരുണ്ട് അയാളുടെ മുന്നിൽ വന്നു. അയാൾ അതെടുത്ത് ആർത്തിയോടെ തുറന്നു തനിക്ക് പരിചയം ഇല്ലാത്ത ഏതോ ആഹാരം. അതെടുത്തു രുചിച്ചു നോക്കി തന്റെ മുന്നിൽ ഇരിക്കുന്ന ദോശയെക്കാളും രുചി അതിനുണ്ട്. താനിതുവരെ രുചിച്ച് നോക്കിയിട്ടില്ലാത്ത പ്രത്യേക രുചി. ആർത്തിയോടെ അയാൾ അത് മുഴവനും തിന്നു തീർത്തു.. ഭക്ഷണം പൊതിഞ്ഞു കൊണ്ടുവന്ന പേപ്പറിൽ തന്നെ കയ്യും തുടച്ച് അയാൾ ആ തറയിൽ തന്നെ ഒതുങ്ങി കൂടി കിടന്നു….

സൂര്യന്റെ പൊൻ കിരണങ്ങൾ കടന്നുവരുന്നതിന് മുന്നേ നഗരം ഉണർന്നു. വിവിധതരം ജോലിക്ക് പോകുന്ന ജോലിക്കാരും, ജോലി അന്വേഷിച്ചു വരുന്നവരും, ഒരു ജോലിയും ഇല്ലാത്തവരും, സ്കൂൾ കുട്ടികളും എല്ലാം കൂടി നഗരം വീണ്ടും തിരക്ക് പിടിച്ചു. ഈച്ച വന്നിരിക്കുന്ന തന്റെ കാലിൽ ആരോ ചവിട്ടിയപ്പോൾ ആണ് ആ യാചകൻ ഉണർന്നത്. ആരോടും പരിഭവം ഇല്ലാതെ ചിരിച്ചുകൊണ്ട് അയാൾ എഴുനേറ്റു. തന്റെ സഞ്ചി തോളിൽ ഇട്ടുകൊണ്ട് അയാൾ വീണ്ടും നടന്നു തുടങ്ങി…
ആ ചെറിയ ചായക്കടയുടെ മുന്നിൽ ചെന്ന് അയാൾ സഞ്ചിയിൽ നിന്ന് പഴയ സ്റ്റീൽ ഗ്ലാസ്‌ ചായക്കടക്കാരന് നീട്ടി.അതിൽ ചായയും വാങ്ങി അൽപ്പം ഒഴിഞ്ഞു മാറി നിന്ന് അയാൾ ചായ ഊതിയാറ്റി കുടിച്ചു. സഞ്ചിയിൽ നിന്ന് പൈസ എടുത്ത് കടക്കാരന് കൊടുക്കുമ്പോൾ പതിവുള്ള ഒരു പൊതി യാചകന് ആ കടക്കാരനും കൊടുത്തു.. ആ പൊതി സഞ്ചിയിൽ തിരുകി ചിരിക്കുന്ന മുഖവും ആയി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടിക്കൊണ്ട് അയാൾ വീണ്ടും നടന്നു. ചിലർ സഹതാപത്തോടെയും, ചിലർ ദേഷ്യത്തോടെയും അയാളെ നോക്കി. മറ്റുചിലർ അയാളെ കാണുമ്പോൾ ഒഴിഞ്ഞു മാറി നിന്ന് ചിലർ മൂക്ക് പൊത്തി നിന്നു….

കുറച്ച് കൂടി മുന്നിലേക്ക് നടന്നപ്പോൾ അയാളുടെ കണ്ണുകൾ ആ അമ്മയെയും കുഞ്ഞിനേയും പരതി. അവരെ സ്ഥിരം കാണാറുള്ള വഴി വക്കിൽ ഒന്നും കണ്ടില്ല അയാളുടെ കണ്ണുകൾ ചുറ്റും പരതി കൊണ്ടിരുന്നു. തന്നെപ്പോലെ ആർക്കും വേണ്ടാതെ തെരുവിൽ ഉപേക്ഷിക്കപ്പെട്ടവൾ, തന്നെപ്പോലെ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച മറ്റുള്ളവർക്ക് മനം പുരട്ടുന്ന നാറ്റം ഉള്ളവൾ. രാത്രിയുടെ മറവിൽ കാമം മൂത്ത ആരോ അവളുടെ ഉള്ളിൽ വിത്ത് പാകി അവന്റെ കാമം തീർത്തുപോയി.. ആ ചോര കുഞ്ഞിനേയും കൊണ്ടവൾ ഒരു ഭ്രാന്തിയെപോലെ നടക്കുന്നു ഇപ്പോഴും…

മുന്നിൽ ഒരാൾക്കൂട്ടം കണ്ട് അയാളും കാലുകൾ ഏന്തി വലിച്ചുകൊണ്ടു അങ്ങോട്ട് നടന്നു. ചവറൊക്കെ കൂട്ടി ഇട്ടേക്കുന്നതിന്റെ കൂടെ ഒരു ചോര കുഞ്ഞു കരയുന്നു. ചിലർ കൂട്ടം കൂടി നിന്ന് ചരിഞ്ഞും, നിവർന്നും, കിടന്നും, ഇരുന്നുമൊക്കെ മൊബൈലിൽ ചിത്രം പകർത്തുന്നു. ചിലർ മൊബൈലിൽ നോക്കി ആ കുഞ്ഞിനെ ചൂണ്ടികൊണ്ട് എന്തൊക്കെയോ പ്രസംഗിക്കുന്നു. ആ യാചകൻ ഓടി ചെന്ന് ആ കുഞ്ഞിനെ വാരിയെടുത്ത് അയ്യാളുടെ മാറിലേക്ക് അടുപ്പിച്ചു.. കൂടി നിന്നവർ ബഹളം വെച്ചുകൊണ്ട് അയ്യാളുടെ അരികിലേക്ക് തിരിഞ്ഞു. അയ്യാൾ കയ്യിൽ ഇരുന്ന വടി ഉയർത്തിപ്പിടിച്ച് കൊണ്ട് ഒരു ഭ്രാന്തനെ പോലെ ആൾക്കൂട്ടത്തിനു നേരെ അലറി.വടി അവർക്ക് നേരെ വീശി ആൾക്കാരെ ഓടിച്ചു……

ആ ചോര കുഞ്ഞിനേയും കൊണ്ട് അയാൾ നടന്നു ചെന്നത് ഇടയ്ക്കൊക്കെ പോകാറുള്ള ചുറ്റുമതിലും ഗേറ്റും ഉള്ള പേരറിയാത്ത ആ വല്യ കെട്ടിടത്തിന് മുൻപിൽ ആയിരുന്നു. ഗേറ്റിനു മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നു അയാളെ കണ്ടപ്പോൾ സെക്യൂരിറ്റി വന്ന് ഗേറ്റ് തുറന്നുകൊടുത്തു. കുഞ്ഞിനേയും മാറോട് ചേർത്ത് പിടിച്ച് ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് കയറിയ അയാളുടെ അരുകിലേക്ക് വെള്ള വസ്ത്രം ധരിച്ച രണ്ട് മൂന്ന് മാലാഖമാർ ഓടി വന്നു. അയാളുടെ കയ്യിൽ നിന്ന് ആ ചോര കുഞ്ഞിനെ അവർ ശ്രദ്ധയോടെ വാങ്ങി.അതിലൊരാളുടെ കയ്യിലേക്ക് അയാളുടെ സഞ്ചിയിൽ സൂക്ഷിച്ചു വെച്ചിരുന്ന പൈസ കൂടി വെച്ചു കൊടുത്തു..

എന്തുപറയണം എന്നറിയാതെ നിന്ന ആ മാലാഖമാരുടെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് അയാൾ തിരിഞ്ഞു നടന്നു.. മുഖത്ത് ചിരിയുമായി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി ഒരു യാചകനായി ആ തിരക്ക് പിടിച്ച നഗരത്തെ ലക്ഷ്യമാക്കി അയാൾ