കരിക്കട്ട

കരിക്കട്ട
നിറഞ്ഞ് ഒഴുകുന്ന കണ്ണുകളുമായി അമ്മയുടെ മടിയിൽ തല ചായ്ച്ചപ്പോൾ അമ്മയോട് ഞാൻ ചോദിച്ചു

എന്തിനാണ് അമ്മേ എന്നെ കരിക്കട്ട
എന്നു വിളിക്കുന്നത്.
രണ്ടു കണ്ണീർത്തുള്ളികൾ മാത്രം ആയിരുന്നു കുഞ്ഞുന്നാളിൽ മറുപടി

അമ്മാവന്റെ വീട്ടിലെ രണ്ട് അധികപറ്റുകൾ ആയിരുന്നു ഞാനും അമ്മയും.

അമ്മാവൻ ശകാരത്തോടെ പറയും
തന്തയില്ലാ കഴുവേറി എന്ന്.

വിളിക്കുന്നത് എന്നെ ആണെങ്കിലും
കണ്ണിൽ നിന്നു വെള്ളം വരുന്നത് എന്റെ അമ്മയുടെ മുഖത്തും.

അറിവ് വച്ചതിന് ശേഷം അമ്മയോട് ഞാൻ ചോദിച്ചിട്ടില്ല അച്ഛൻ ആരാന്ന്

ആ മുഖത്തെ വിഷമം എനിക്ക് താങ്ങാൻ കഴിയില്ല …. പാവം എനിക്ക് വേണ്ടിയാണ് ജീവിക്കുന്നതും അടുക്കളയിൽ ഉരുകുന്നതും.

അമ്മാവന് തന്തയില്ലാത്തവനും, പുറത്ത് കരിക്കട്ടയും
ആദ്യം ആദ്യം ഈ വിളികൾ മനസിനെ കുത്തിനോവിച്ചി രുന്നു പിന്നെ അങ്ങ് ഒരോന്നായി ശീലം ആയി

കുട്ടിക്കാലത്തെ എന്റെ കൂടെ എന്റെ കൈയിൽ തൂങ്ങി നടന്നവളാണ് രാധ അമ്മാവന്റെ മകൾ , സ്നേഹത്തോടെ ഉള്ള ഒരു നോട്ടം, അമ്മ കഴിഞ്ഞാൽ അവളിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്.

തൊടിയിലെ മൂവാണ്ടൻ മാവിലെ മാങ്ങ പൊട്ടിക്കാനും പരൽ മീനുകളെ പിടിക്കാനും അപ്പൂപ്പൻ താടി പറത്താനും ഞാൻ അവളെ കൂടെ കൂട്ടിയിരുന്നു.

സ്കൂളിൽ പഠിക്കുന്ന സമയത്തും
ലാസ്റ്റ് ബഞ്ചിൽ ആയിരുന്നു സ്ഥാനം .കറുത്തത് കൊണ്ട്
മുന്നിൽ കൂട്ടുകാരുടെ കൂടെ ഇരിക്കാൻ സമ്മതിക്കില്ല.
നാട്ടിലെ ചെക്കന്മാർക്ക് ഇടയിലും മുങ്ങാം കുഴി ഇടാനും തലപ്പന്തിനും കബടിയിലും ഒന്നാമത് ആയിരുന്നു എന്നിട്ടും, വിളികൾ കരിക്കട്ട എന്ന് തന്നെ.

ചില വിളികൾ സ്നേഹത്തോടെ ആയിരുന്നു.

സ്‌ക്കൂൾ ജീവിതം പെട്ടെന്ന് അവസാനിച്ചു. നോക്കാനും ചോദിക്കാനും ഇല്ലാത്തവന് എന്ത്
പഠനം. സ്ക്കൂളിൽ ടീച്ചറുടെ മകനെ തല്ലിയതിന് പുറത്താക്കി . കളിയിൽ ആണ് അവൻ വിളിച്ചത്, കറുത്ത രാവിൽ പിറന്ന തന്തയില്ലാത്തവനേ എന്ന്.

മറുപടി കറുത്ത കാരിരുമ്പ് പോലെ
ഉള്ള കൈകൾ പറഞ്ഞു. അങ്ങനെ പഠനവും നിന്നു. അല്ലേലും എന്നെ പഠിപ്പിച്ചിട്ട് അമ്മാവന് എന്ത് ലാഭം.

ഇതൊക്കെ ആണെങ്കിലും എന്നെ ഏറെ വിഷമിപ്പിച്ചത് രാധയുടെ വാക്കുകൾ ആണ്.

ഏട്ടൻ ഇനി എന്റെ കൂടെ നടക്കരുത്
കൂട്ടുക്കാരികൾ കളിയാക്കും ദേ നിന്റെ കരിക്കട്ട പോന്നു എന്ന്. കുഞ്ഞുന്നാളിൽ പലതും ഉണ്ടായിട്ടുണ്ട് .അതു പോലെ അല്ല ഇപ്പോൾ.

ഒന്നും അവളോട് പറഞ്ഞില്ല തല
അൽപം കുനിച്ച് നടന്ന് അകന്നു രാത്രിയിൽ അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ണാടിയിൽ നോക്കി .പിന്നെ പോയി അമ്മയുടെ
മടിയിൽ തലചായ്ച്ച് കിടന്നു അമ്മ മാത്രമേ ഉള്ളു ആ പേരിട്ട് വിളിക്കാത്തത്.

നാളുകൾ മാറി വന്നു ഞാൻ ഒന്നും കൂടെ കറുത്തു .

കൂട്ടായിരുന്ന ചങ്ങാതി എനിക്ക് നേർക്ക് ഒരു ലെറ്റർ നീട്ടി അത്
രാധയുടെ കത്ത് ആയിരുന്നു .

രാധയുടെ കല്യാണം ഉറപ്പിച്ചു എന്നും
വിവാഹം നടന്നാൽ ആത്മഹത്യ ചെയ്യും എന്നുമായിരുന്നു അതിൽ.

അമ്മാവനെ ധിക്കരിച്ച് ചങ്ങാതിയുടെ കൈയിൽ രാധയുടെ കൈ വച്ച് കൊടുക്കുമ്പോൾ അവളുടെ മുഖം
സന്തോഷം കൊണ്ട് വിടരുന്നത് കണ്ട് , ഉള്ളിൽ സന്തോഷിച്ചു കാലിൽ
വീണ അവളെ അനുഗ്രഹിച്ച് യാത്ര ആക്കി.

വീണ്ടും അമ്മാവന്റെ വീട്ടുമുറ്റത്തെ
പടികൾ ചവിട്ടി കയറിപ്പോൾ ,മുഖത്ത് വീണത് തിളച്ച ചായ ആയിരുന്നു. എന്റെ കറുത്ത് വിളറിയ മുഖത്ത്. അമ്മയെ തോളിൽ ചേർത്തു പിടിച്ച് പടികൾ ഇറങ്ങുമ്പോൾ നന്ദി മാത്രം ഉണ്ടായിരുന്നു അമ്മാവനോട് .
ഇത്രയും നാൾ പട്ടിണി ഇല്ലാതെ നോക്കിയതിന് .
പിന്നെ ജീവിതത്തിനോട് വാശി ആയിരുന്നു.
പൊള്ളുന്ന വെയിലും കാറ്റും ഒന്നും
എന്നെ തടഞ്ഞില്ല , കടൽ കടന്നപ്പോൾ ഉള്ളിൽ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇനി അമ്മ
ആരുടേയും മുന്നിൽ തല കുനിക്കരുത് ഒന്നിന് വേണ്ടിയും.
എല്ലാം സമ്പാദിച്ച് അമ്മയുടെ കൂടെ
നാട്ടിൽ ജീവിക്കാൻ തുടങ്ങുമ്പോഴാണ് അമ്മ പറഞ്ഞത് ,അമ്മയ്ക്ക് വയസായി മോൻ ഇനി എങ്കിലും ഒരു കല്യാണത്തിന്
സമ്മതിക്കണം…. ഞാൻ അമ്മയെ
നോക്കി ചിരിച്ചു പിന്നെ വാശിയ്ക്ക്
മുന്നിൽ തളർന്നു.

ആദ്യമായി പെണ്ണ് കാണാൻ പോയപ്പോഴും അകത്ത് നിന്ന് പറയുന്നത് കേട്ടു ഈ കറുത്ത കരുമാടിയേ ഉള്ളൂ എന്റെ തലയിൽ കെട്ടിവയ്ക്കാൻ.

വീട്ടുകാരുടെ മുഖത്ത് നോക്കി ചിരിച്ചു ഞാൻ, കാരണം ആരും
തലകുനിക്കുന്നത് എനിക്ക് ഇഷ്ടമല്ല .തിരിച്ച് വരുമ്പോൾ അമ്മയുടെ മുഖത്തും നോക്കി ചിരിക്കും.

ബ്രോക്കർ വീണ്ടും വന്നു ഞാൻ ചോദിച്ചു ഇനി പോകുന്നതിന് മുൻപെ ഒരു ഫോട്ടോ കൊടുക്കണം. അത്രയും വരെ പോകണ്ടല്ലോ…..

മോനെ ഇത് എല്ലാം അറിഞ്ഞ് തന്നെ ആണ് ആ കൂട്ടി തീരുമാനം
പറഞ്ഞത്. ബുദ്ധിമുട്ട് ഇല്ലെങ്കിൽ അവിടെ വരെ പോകാം .

ചായ ഗ്ലാസ് വച്ചപ്പോഴും ഞാൻ ആ മുഖത്ത് നോക്കിയില്ല. അവളോട് ഒന്ന് സംസാരിക്കണം .

ഞാൻ ചോദിച്ചു വീട്ടുകാരുടെ നിർബന്ധം
അല്ലല്ലോ ഈ തീരുമാനം. ഇനിയും സമയം ഉണ്ട് എന്നെ കണ്ടില്ലേ കുട്ടിയുടെ സ്വപ്നത്തിൽ ഉള്ളത് പോലെ ഒന്നും അല്ല കറുത്ത് ഇരുണ്ട്.

ചേട്ടാ മൂന്ന് നേരം അന്നം തികക്കുന്നത് തന്നെ ബുദ്ധിമുട്ടിയാണ് ,പിന്നെ സ്വപ്നം ഒന്നും ഇല്ല ,അത് കണ്ടിട്ട് പ്രയോജനം ഒന്നും ഇല്ല വരുന്നവർക്ക് കൊടുക്കാൻ പൊന്നും പണവും ഒന്നും ഇല്ല. വരുന്നവർ എല്ലാം ഒന്നും പറയാതെ തിരിച്ച് പോകാറാണ് പതിവ് .കാഴ്ച വസ്തുവായി നിന്ന് മടുത്തു. ശരീരത്തിന്റെ നിറം കൊണ്ട് ഒന്നും നേടാൻ പറ്റിയില്ല ഇതുവരേ.

വലിയ ആർഭാടം ഇല്ലാതെ കല്യാണം കഴിഞ്ഞു .പരസ്പരം സ്നേഹം അല്ലാതെ ഞങ്ങൾക്കിടയിൽ നിറം കടന്നു വന്നതേ ഇല്ല.

ഇടയ്ക്ക് ഞാൻ അവളുടെമറുപടി കേൾക്കാൻ വേണ്ടി പറയും കരിക്കട്ടയാണ് ഞാൻ എന്ന്. അപ്പോൾ അവൾ പറയും ,സ്വർണ്ണം ഉരുക്കണം എങ്കിലും കരിക്കട്ടയെ കനൽ ആക്കണം . ഞാൻ നിന്നിൽ ഉരുകുന്നന്നത് പോലെ … ആ മറുപടിയിൽ ഞാനേറെ സന്തോഷം അനുഭവിച്ചിരുന്നു.

നാളുകൾക്ക് ശേഷം.. കാത്തിരിപ്പിന് ഒടുവിൽ ഞങ്ങൾക്ക് ഇടയിൽ ഒരാൾക്കൂടി കടന്നു വന്നു.

നേഴ്സിന്റെ കൈയിൽ നിന്നും കുഞ്ഞിനെ ഏറ്റു വാങ്ങി, അമ്മയുടെ കൈയിൽ കൊടുക്കുമ്പോൾ ഞാൻ പറഞ്ഞു
എന്നെ പോലെ അല്ല വെളുത്ത് സുന്ദരൻ ആണ്. ആരും അവനെ
വിളിക്കില്ലല്ലോ കരിക്കട്ട എന്ന്…..
# വിഷ്ണു