അച്ചു എന്ന അർച്ചന

തന്റെ പുതിയ ജോലിയിൽ പ്രവേശിക്കാനായി അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി .. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ശ്യാമിന്റെ മനസ്സ് നിറയെ അച്ചു ആയിരുന്നു ….
അച്ചു എന്ന അർച്ചന …

വളരെ പ്രതീക്ഷകളോടെ ആണ് ശ്യാമിന്റെ വീട്ടുകാർ അവനെ എഞ്ചിനീയറിങ്ങിനയച്ചത് …
എന്നാൽ യാതൊരു സ്വാതന്ത്രവും ഇല്ലാത്ത ഹോസ്റ്റലും കോളേജും അവനെ പoനം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു……
അതിലവന് യാതൊരു കുറ്റബോധവും തോന്നിയില്ല …
കാരണം അവനെ സംബന്ധിച്ചിടത്തോളം ജീവിതം ആഘോഷിക്കാൻ ഉള്ളതായിരുന്നു …..
മകൻ പഠനം അവസാനിച്ചതിന്റെ വിഷമത്തിൽ അച്ഛനമ്മമാർ ശകാരിച്ചതിനെ അവൻ വേറെ അർത്ഥത്തിൽ എടുത്തു ….
ഇനി പഠിക്കാനില്ല എന്ന് തീരുമാനിച്ച് അവൻ ഒരു വലിയ വസ്ത്ര വിൽപ്പനശാലയിൽ ബില്ലിംഗ് സ്റ്റാഫായി ജോലിക്കുകയറി ….
അവിടെ വച്ചാണ് അവൻ അർച്ചനയെ പരിചയപ്പെടുന്നത് …

അർച്ചന ….
ഡിഗ്രി നല്ല മാർക്കോടെ പാസായിട്ടും മുടക്കാൻ പണം ഇല്ലാത്തതുകൊണ്ട് ഒരു നല്ല ജോലി നിഷേധിക്കപ്പെട്ടവൾ …
ഒരു സാധാ കർഷകന്റെ മകൾ …
വീടിന്റെ ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുത്ത അവളുടെ വ്യക്തിത്വമാണ് അവനെ ആദ്യം ആകർഷിച്ചത് ..

അവളിലെ സാഹിത്യവാസന ശ്യാമിനെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു .. …
ഫേസ്ബുക്കിലും മറ്റും അവൾ കുറിക്കുന്ന കഥകളുടെയും കവിതകളുടെയും ആരാധകനായി ശ്യാം മാറി ….

ആ ആരാധന അവനെയും ഒരു എഴുത്തുകാരനാക്കി ….
പതിയെ തനിയ്ക്ക് അർച്ചനയോടുള്ള ആരാധന പ്രണയമായി മാറുന്നത് ശ്യാം തിരിച്ചറിഞ്ഞു …..

ഒടുവിൽ തന്റെ ഇഷ്ടം അവളെ അറിയിക്കാൻ ശ്യാം തീരുമാനിച്ചു …

അർച്ചനാ …
എനിയ്ക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട് ….

എന്താ ശ്യാം ..?

എനിയ്ക്ക് തന്നെ ഇഷ്ടമാണ് ……

അർച്ചനയ്ക്കും ശ്യാമിനെ ഇഷ്ടമായിരുന്നു ..

എങ്കിലും അവളുടെ വീട്ടിലെ സാഹചര്യങ്ങൾ അത് തുറന്ന് സമ്മതിക്കാൻ അവളെ അനുവദിച്ചില്ല..

അവന്റെ അലസ്സ മനോഭാവവും അവളെ ആശങ്കപ്പെടുത്തിയിരുന്നു ..
എങ്കിലും അവന്റെ ഉള്ളിൽ എവിടെയോ നന്മ ഉള്ളതായി അവൾക്ക് തോന്നി.

അവളുടെ മനസ്സറിയാൻ ശ്യാം പല തവണ ശ്രമിച്ചു എങ്കിലും പരാജയപ്പെടുകയായിരുന്നു ….
ഒരു ദിവസം അവളുടെ തീരുമാനം അറിഞ്ഞേ തീരൂ എന്ന വാശിയോടെ ശ്യാം അവളോട് ഒരു അന്തിമ തീരുമാനം പറയാൻ ആവശ്യപ്പെട്ടു .

ശ്യാം എനിയ്ക്ക് തന്നെ.. ഇഷ്ടമാണ്..

പക്ഷേ തനിയ്ക്ക് എല്ലാം തമാശയാണ് …..
എന്നോട് ഉളള ഇഷ്ടം പോലും അത്തരത്തിൽ ഒരു തമാശയാണോ …?

അല്ല അർച്ചന … ഒരിക്കലുമല്ല ….

എങ്ങനെ എനിയ്ക്ക് ഉറപ്പിക്കാനാകും ….
സ്വന്തം അച്ഛനമ്മമാരുടെ സ്വപ്നത്തെ നിസ്സാരമായി ചവിട്ടി മെതിച്ചവനല്ലേ ശ്യാം നീ …

അവരുടെ വിഷമത്തെ പോലും നീ പകയായി അല്ലെ കണ്ടത് …

അവരുടെ വിയർപ്പിന്റെ ഫലം അല്ലെ നീ നിസ്സാരമായി വലിച്ചെറിഞ്ഞത് ….

ആ നീ നാളെ എന്നോടുള്ള ഇഷ്ടത്തെയും വലിച്ചെറിയില്ല എന്ന് എന്താണുറപ്പ് …..

നിനക്ക് അറിയാമല്ലോ … എന്റെ പ്രശ്നങ്ങൾ …
ഇത്രയും പ്രശ്നങ്ങൾ ഉള്ള ഞാൻ നിന്റെ കൂടെ വന്ന് എങ്ങനെ ജീവിക്കും …?
നീ തന്നെ പറയൂ ..

അർച്ചനയുടെ ചോദ്യങ്ങൾക്ക് ശ്യാമിന് മറുപടി ഇല്ലായിരുന്നു …. അവൻ തിരിച്ചറിയുകയായിരുന്നു ഇത് വരെ താൻ ശരി എന്ന് വിശ്വസിച്ചതൊക്കെ വലിയ തെറ്റുകളായിരുന്നു എന്ന്

അവന്റെ മൗനത്തെ ഭേദിച്ച അർച്ചന അവനോടായി തുടർന്നു…

നിന്റെ നല്ല ഭാവിയെ പറ്റി ഉള്ള ആശങ്കകൾ ആയിരുന്നു … നിന്റെ അച്ഛനമ്മമാരുടെ ദേഷ്യം …
അത് അവർക്ക് നിന്നെ ഇഷ്ടമല്ലാത്തതുകൊണ്ടല്ല …
നീ അവർക്ക് ജീവനായതുകൊണ്ടാണ് …

ശ്യാം നീ നിന്റെ കഴിവുകൾ തിരിച്ചറിയണം ..
അവയെ ഉപയോഗപ്പെടുത്തണം ..

നിന്നെ കാത്തിരിക്കുന്ന ആ ഉയരങ്ങൾ കീഴടക്കി നീ വരണം …
ഞാൻ അതുവരെ കാത്തിരിക്കാം.. …
നീ വരുന്ന ആ ദിവസത്തിനായി ….

അന്ന് അവിടെ പുതിയ ഒരു മനുഷ്യനായി ശ്യാം മാറുകയായിരുന്നു ….
അന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അവൻ അച്ഛന്റെയും അമ്മയുടയെയും കാലിൽ തൊട്ട് മാപ്പു പറഞ്ഞു …

അവരുടെ അനുഗ്രഹത്തോടെ അവൻ തന്റെ പുതു ജീവിതത്തിലേക്ക് യാത്ര തുടങ്ങി ….

അവൻ തളർന്നു പോകാതെ നോക്കാൻ അർച്ചനയും..

ജോലി ചെയ്തു കൊണ്ട് തന്നെ ശ്യാം ബിരുദം നേടി …
അവിടം കൊണ്ട് മതിയാക്കാൻ ശ്യാമിനെ അർച്ചന അനുവദിച്ചില്ല ….

ശ്യാമിന്റെ മുമ്പോട്ട് ഉള്ള കുതിപ്പിനു ചാലകശക്തിയായി മാറുകയായിരുന്നു അവൾ

കാർ ഓഫീസിന് മുമ്പിൽ നിർത്തിയപ്പോളാണ് ശ്യാം ഓർമ്മകളിൽ നിന്ന് ഉണർന്നത് ….

ഓഫീസിലെ ജീവനക്കാർ ചേർന്ന് ശ്യാമിനെ സ്വീകരിച്ചു …..
തന്റെ ഓഫീസ് മുറിയിലേക്ക് കയറി ശ്യാം അർച്ചനയെ ഫോണിൽ വിളിച്ചു …

അച്ചൂ …
നന്ദി …
എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചതിന് …
എന്റെ കഴിവുകളെ ഉണർത്തിയതിന് … എന്നെ ഒരു നല്ല മകനാക്കിയതിന് …
എന്നിലെ ചീത്ത കുട്ടിയെ അനുസരിപ്പിച്ചതിന് ….

മതി ശ്യാം …
ഈ ദിവസത്തിനായാണ് ഞാൻ കാത്തിരുന്നത് …ഇങ്ങനെ ഒരു ശ്യാമിനെ ആണ് ഞാൻ ആഗ്രഹിച്ചത്
നീ എത്രയും പെട്ടന്ന് വരണം ..

ഇനി എനിയ്ക്ക് നിന്റെ സ്നേഹം ആസ്വദിച്ച് ജീവിക്കണം നിന്റെ പെണ്ണായി ….

ഞാൻ വരും അച്ചു ..
ഉടനെ തന്നെ

ഒരു ചെറുപുഞ്ചിരിയോടെ ഫോൺ കട്ട് ചെയ്ത് ശ്യാം തന്റെ ടേബിളിലെ ബോർഡ് നോക്കി .
അതിൽ ഇങ്ങനെ എഴുതിയിരുന്നു …

S.ശ്യാംകുമാർ IAS
സബ് കലക്ടർ …