ത്രിപുരസുന്ദരി 2

ത്രിപുരസുന്ദരി 2
Thripurasundari Part 2 Author : സ്ജ് സൂബിന്‌

ഘനീഭവിച്ച ദുഖഭാരത്തോടെ നടന്ന സാമന്തിന്റെ മുന്നിലേക്ക് ആകർഷകമായ പുഞ്ചിരിയോടെ പ്രസന്നമായ ഉത്സാഹഭാവത്തോടെയുള്ള ആ സുന്ദരമായ മുഖം കടന്നുവന്നു ആണെന്നോ പെണ്ണെന്നോ പറയാനാവാത്ത വശ്യത. സാകൂതം തന്നെ വീക്ഷിക്കുന്ന കണ്ണുകളെ സുന്ദരമായ തന്റെ കണ്ണുകൾ കൊണ്ട് ആകർഷിക്കാനുള്ള ഒരു ശ്രമം നടത്തി ആ നർത്തകി.
‘ആരാണ് നീ?’
‘ഞാന് കാമിലി.., ഒരു ദേവദാസി അങ്ങ് ആരെയാണ് തിരയുന്നത് ‘ മൊഴികളിൽ എന്തൊരു വശ്യചാരുത അറിയാതെ അവനോർത്തുപോയി.
‘ഞാൻ.. ഞാൻ ..രേണുകയെ അനേഷിക്കുകയായിരുന്നു. ‘
“എന്നോടൊപ്പം വരൂ” ഒന്ന് ശങ്കിച്ച് നിന്നു.
“എന്നോടൊപ്പം വരൂന്നെ” ആ വശ്യതയിൽ അവനറിയാതെ കാലുകൾ അവളെ പിന്തുടർന്നു .

തളങ്ങളും കൊത്തളങ്ങളും കടന്ന് മുന്നിലേക്കുള്ള യാത്രയിൽ ഒരു കാലത്ത് രാജ വാഴ്ചയുടെ ആടായാഭരണം ചാർത്തി നിന്ന കൊത്തളങ്ങൾ ഇന്ന് മനുഷ്യന്റെ അഹന്തയുടെ കളിമുറ്റമാകുമ്പോൾ കാലടികളിൽ പാപശിലകൾ ആണ് ശാപമോക്ഷം തേടുന്നതെന്ന സത്യം അവൻ തിരിച്ചറിയുകയായിരുന്നു. നടത്തം ഒരു മുറിക്കുള്ളിൽ അവസാനിച്ചു അവൻ ചുറ്റും നോക്കി . നീല നിറമുള്ള പ്ലാസ്റ്റിക് ബക്കറ്റ്, ചുരുട്ടിയ പുൽപ്പായ, മൂന്ന് അലുമിനിയം പാത്രങ്ങൾ, അരിയും പരിപ്പും ഉപ്പും മുളകുപൊടിയും ചായപ്പൊടിയും വെച്ച പ്ലാസ്റ്റിക് കൂടുകൾ, മൺകലം, അയയിൽ തൂങ്ങുന്ന രണ്ട് സൽവാർ കമ്മീസുകൾ പിന്നെ സാരിയും ദാവണിയും പല നിറത്തിലുള്ള ബ്രൈസറുകളും .
“രേണുക ..!!” അവൻ അർധോഗതിയിൽ നിർത്തി .
അവൾ ചിത്തപൂരിലേക്കു പോയി തന്റെ ഡ്രസ്സ് അഴിച്ചു മാറുന്നതിനിടയിൽ അവൾ പറഞ്ഞു .
“എന്തെ എന്നെ അങ്ങേക്ക് ഇഷ്ടമായില്ലേ” സാരിയഴിച്ചുമാറ്റിയ ദേഹത്തോടെ സാമന്തിനു അഭിമുഖമായവൾ തിരിഞ്ഞു ..
പൊക്കിൾ ചുഴിയിലേക്കെത്തിനോക്കുന്ന നനുത്ത രോമരാജികളും നിശ്വാസത്തിനനുസൃതമായി ഉയർന്നു താഴുന്ന സത്നങ്ങളുടെ ഭംഗിയും അവനിൽ ഒരു ഉൾകിടിലം സൃഷ്ടിച്ചു പെട്ടന്നു അവൻ നോട്ടം മാറ്റിക്കളഞ്ഞു . അതുകണ്ട് അവൾ കണ്ണിറുക്കി ചിരിച്ചു .

ഏഴു കുതിരകളെ പൂട്ടിയ സ്വർണ്ണമയമായാ തേരിൽ കിഴക്കേ ചക്രവാളത്തിൽ നിന്നും അരുണൻ ആരംഭിച്ച പ്രയാണം അവസാനിക്കാറായിരിക്കുന്നു .. രണാങ്കണംവിട്ട് സൂര്യൻ സ്നാനഘട്ടത്തിലേക്ക് പോയി. ദിനാന്ത്യത്തിന്റെ താൽകാലിക വിജയമാസ്വദിക്കാൻ കുബേര അന്തപുരങ്ങൾ ചഷകങ്ങൾ നിറച്ചു. പരാജിതന്റെ മനസിൽ നീറുന്ന പ്രണയം എപ്പോഴെക്കയോ പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടു പോകാറുണ്ട്. അവൾ ഉടുത്തൊരുങ്ങുന്നത് ശ്രദ്ധിച്ചുകൊണ്ട് അവൻ ആ ഇളം തിണ്ണയിലിരുന്നു ഏതാനും നിമിഷങ്ങളുടെ വികാര വേലിയേറ്റം ആസ്വധിക്കാനെത്തുന്ന കാമവെറിയന്മരുടെ ദുർമേധസ്സിനു സ്വർഗീയാനുഭൂതി നൽകുന്ന ആ മേനികൾക്ക് ചമയകൂട്ടുകൾ കുറച്ചേറെ കഷ്ടപ്പെടുന്നുണ്ട് മനസ്സിന്റെ തേങ്ങലുകൾ ചിരിയെ മറയ്ക്കതിരിക്കുവാനായി എന്നവന് തോന്നി.
‘എവിടേക്കാണ് ..?? ‘ചോദിക്കാതിരിക്കാനായില്ല
“എന്നും ഉള്ളതുപോലെ തന്നെ ” ചുമലിനു മീതേകൂടെ ഒന്ന് തിരിഞ്ഞു നോക്കി ചെറു മന്ദഹാസത്തോടെ അവൾ പറഞ്ഞു .

തന്റെ പ്രവർത്തികൾ തുടർന്നുകൊണ്ട് വശ്യമായ ഒരു കള്ളച്ചിരിയോടെ അവൾ ചോദിച്ചു ‘എന്തെ കൂടെ ഇരിക്കണോ’ . അവൻ മറുപടിയൊന്നും പറഞ്ഞില്ല.

വിരസമായ നിശബ്ദ നിമിഷങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു .നിർന്നിമേഷനായി തന്നെ നോക്കിയിരിക്കുന്ന സാമന്തിന്റെ കവിളിൽ ഒരു നുള്ളു നൽകി തോളിൽ നിന്ന് ഊർന്ന സാരിത്തലപ്പിനെ തോളിലേക് എടുത്തെറിഞ്ഞുകൊണ്ടവൾ അവനെ കടന്നു പോയി . ആ പോക്കിൽ അവളുടെ പിൻഭാഗ ചലനാത്മകതയിൽ നോക്കി ഇരിക്കെ പെണ്ണിനെ ദൈവത്തിന്റെ ദാസിയെന്ന പേരില് ആണിന്റെ വേശ്യയാക്കുന്ന വൃത്തികെട്ട വ്യഭിചാര സമ്പ്രദായങ്ങളെ ഏതു വിധത്തിൽ ചെറുത്തു തോൽപ്പിക്കുവാൻ കഴിയും തന്നെ പോലൊരു നിസ്സഹായനെന്ന് സമാന്തന് തോന്നി. ദൈവങ്ങളുടെ കാവല്ക്കാർ ഭരിക്കുന്ന അമ്പലങ്ങളും തെരുവിലെ ചുകുത്താന്റെ സന്തതികളായ കഴുകന്മാരും ഒരു പോലെത്തന്നെയാണ്. എല്ലാവർക്കും വേണ്ടത് അൽപ്പനേരം കൊത്തിവലിക്കാൻ അവരുടെ മാംസത്തിലെ മുഴുപ്പ് തുടിപ്പുകൾ മാത്രം, ലൈംഗികതയെ തമസ്കരിക്കുന്നവരും വേശ്യാവൃത്തിയെ മതവല്ക്കരിക്കുന്നവരുമെല്ലാം മനുഷ്യനിർമിതമായ ആശയങ്ങളെ ദൈവികവല്ക്കരിക്കുന്നവർ മാത്രമാണ്.

മതം ആണിനു വേണ്ടിയോ പെണ്ണിനു വേണ്ടിയോ അല്ലെന്നും മനുഷ്യകുലത്തിന്റെ മുഴുവൻ നന്മയ്ക്കു വേണ്ടിയാണെന്നും മനസ്സിലാക്കാൻ മടിക്കുന്നവർ യഥാർത്ഥ കല്പനകൾ തിരസ്കരിക്കുന്നിടത്തോളം കാലം ആണു മാറുമെന്നോ പെണ്ണിന്റെ അവസ്ഥ മാറ്റപെടുമെന്നോ.. അതിലൂടെ സ്വപ്നം കണ്ട ജീവിതം കൊതിതീരെ ജീവിച്ചു തീർക്കാമെന്നും ഉള്ള സ്വപ്നം പോലും തന്നെ പോലുള്ളവർക്ക് വിദൂരമാണെന്നതു അവൻ ഓർത്തുപോയി. പ്രകൃതിയിലെ ഏറ്റവും സ്വാഭാവികമായ വികാരമാണ് സ്നേഹം. ഒരു വ്യക്തിക്ക് സ്നേഹിക്കാനെനെന്തെങ്കിലും വേണം, ജീവിതത്തെ ഒരടിമയെപ്പോലെ നാശകരമായ വിധത്തിൽ ബന്ധിക്കാൻ ഒരിടം. സ്നേഹം കൊണ്ട് മാത്രമേ ആരേയും അസ്വതന്ത്രനാക്കാൻ ഒരാൾക്കു കഴിയൂ.. അതായിരുന്നു തനിക് അവൾ പക്ഷെ തന്റെ പ്രതികരണശേഷി നഷ്ടമാക്കികളഞ്ഞു ഒരു പക്ഷെ അവളുയർത്തിയപോലൊരു ചെറിയ പ്രതികരണം ഉയർത്തിരുന്നുവെങ്കിൽ ഇന്ന് തന്നോടൊപ്പം തന്റെ മാറിൽ ചേർന്ന് മായങ്ങുമായിരുന്ന പുണ്യം .

ആകാശത്തു ചുണ്ണാമ്പ് കക്കകൾ നീറിക്കിടക്കുന്നത് നോക്കി നിൽക്കെ സാമന്തൻ ഓർക്കുകയായിരുന്നു താനിവിടെ എത്തിപെട്ടിട്ടു ചിലദിവസങ്ങൾ കൊഴിഞ്ഞു പോയിരിക്കുന്നു ക്ഷിണമകന്നു അത്യാവശ്യം ആരോഗ്യമൊക്കെ കൈവന്നിരിക്കുന്നു തനിക്ക് ഇപ്പോൾ. അവൾ എവിടെ എന്ന് കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല തനിക്കിതുവരെയും .തിരയുവാൻ ഇനിയും ഇവിടെ സ്ഥലങ്ങൾ ബാക്കി നിൽക്കുന്നുണ്ടാവുമോ !!

‘എന്താണ് ഭാരിച്ച ചിന്തകൾ ..?’ പിന്നിലുടെയുള്ള ചോദ്യത്തിൽ അവൻ തിരിഞ്ഞു നോക്കി നേർത്ത നീല സാരിയിൽ അംഗലാവണ്യം മുഴുവൻ എടുത്തറിയിച്ചുകൊണ്ടു കാമിലി.. ചുണ്ടുകൾ രക്തവര്ണ ചാരുത നൽകിയ മുറുക്കാൻ തുപ്പൽ നീട്ടി തുപ്പികൊണ്ടവൾ ചോദിച്ചു .മറുപടിയൊന്നും പറഞ്ഞില്ല ചുമ്മാ അവളുടെ മുഖത്തേക്കും പിന്നിൽ അണയാൻ പോകുന്ന അരുണകിരണങ്ങളിലേക്കും കണ്ണുകൾ വെറുതെ പാറിപ്പറന്നു നടന്നു .

ആദ്യമേ ചോദിക്കണമെന്നുണ്ടായിരുന്നു എങ്ങനെ ഇവിടെ എത്തി? ആരാണ് രേണുക ?. വിശന്നുവലഞ്ഞെത്തുന്ന പുരുഷന്മാരിൽ നിന്നും താങ്കൾ വെത്യസതൻ ആണല്ലോ എന്താണ് പേര് ..എവിടെ നിന്ന് വരുന്നു?.
ഞാൻ കിഴക്കൻ മാന്ധ്രയിലെ നഗലൂർ ദേശവാസിയാണ് എന്റെ പേര് സാമന്ത് ശ്രീവൈഷ്ണവ. ഞാൻ തേടിയെത്തിയത് ഞാൻ നഷ്ടപ്പെടുത്തിയ എന്റെ ഹൃദയമാണ് രേണുക ഞാൻ കണ്ടതിൽ ഏറ്റവും നല്ലൊരു സ്ത്രീയും .
കമലു …ആ വിളികേട്ട് ഇരുവരും മുകളിലേക്ക് നോക്കി ..
മുകളിൽ പടിഞ്ഞാറെ രാജഗോപുരത്തിൽ ഉളകളന്ത പെരുമാളന്റെ പ്രതിമയിൽ തങ്ങളെ നോക്കി നിൽക്കുന്ന ഒരു സുന്ദരി.
‘എൻനവ .. ‘കൈക്രിയയോടൊപ്പം ചോദ്യവും കാമിലി അവിടെക്കെറിഞ്ഞു ..
ഉൻ കൂടെ യാരു ..!! നീ വരവില്ലായ ..ഭാനു അക്ക പോകിറെ, ഉച്ചത്തിൽ ആബുഗിഡ ഭാഷയിലുള്ള മറുപടിയും ചോദ്യം നിറഞ്ഞതായിരുന്നു .
‘ദേവരെ.. ദോ വരെ .. ‘ എന്നുപറഞ്ഞു കാമിലി തന്റെ കൈയും പിടിച്ചു ഓടി ..

വളഞ്ഞു പുളഞ്ഞു ചില ഇടനാഴികൾ പിന്നിട്ടു .. സാമന്തഗോപുരത്തിൽ എത്തുമ്പോൾ താഴെ.. ഭാനു അക്ക തയ്യാറാകുകയാണ് സാംഗ്ളിയിലേക്ക് പോകാന് ഒരു ലൈംഗികത്തൊഴിലാളിയായി. ഇനി മറ്റ് മാർഗ്ഗങ്ങൾ അവർക്കുമുമ്പിലില്ല. സാംഗ്ളിയിലേക്കുള്ള ബസ് എത്തുമ്പോഴേക്ക് ക്ഷേത്രത്തിലെ പല ദേവദാസികളും അവളെ യാത്രയയ്ക്കാനായെത്തി.പലരും എന്തൊക്കെയോ കൈമാറുന്നു. തങ്ങളുടെ ജീവിതത്തിൽ കടന്നു വന്ന പുരുഷന്മാർ പിതാവാരെന്ന് അറിയുവാൻ കഴിയാത്ത കുട്ടികൾക്കൊപ്പം നൽകിയ പാരിതോഷിതങ്ങൾ എവിടെനിന്നോ എത്തി തങ്ങളുടെ ഭാഗമായ സഹോദരിക്കായി നല്കുകയാണ് അവിടെ എത്തി ഒരു ചുവട് ഉറപ്പിക്കുംവരെ ജീവിക്കുവാനോ, തങ്ങളുടെ സ്മരണ നിലനിർത്തുവാനോ അങ്ങനെ എന്തിനോ ഉള്ള കാരണങ്ങളാൽ. ഒരുനാൾ തന്റെ രുക്മിണിയും ഇതുപോലൊരു നാളിനെ നേരിടേണ്ടി വരുമെന്നോർത്തപ്പോൾ അവന്റെ മനസ്സ് നീറി അറിയാതെ തന്റെ കൈയിൽ ഇരുന്ന കൈതലത്തെ ശക്തമായി അമർത്തിപോയി അപ്പോൾ .. ആശ്ചര്യത്തോടെ അതിലേറെ അമ്പരപ്പോടെ കാമിലി സാമന്തിന്റെ മുഖത്തേക്ക് നോക്കി.

അവൻ അപ്പോളും താഴേക്ക് നോക്കി നിൽക്കുകയാണ് തന്റെ കൈ വേദനിച്ചു എങ്കിലും കൈപിൻവലിക്കാൻ എന്തുകൊണ്ടോ അവൾ തുനിഞ്ഞില്ല. വിയർപ്പു തുള്ളികൾ സ്വരൂപിച്ചു നല്കിയ സമ്മാനപ്പൊതികളുമായി, മകന് ഗജാനനു ഒരു മുത്തം നൽകികൊണ്ട് പിന്തിരിഞ്ഞു എല്ലാവരെയും നോക്കി കൈവീശി ബസില് കയറി തിരിഞ്ഞുനോക്കാതെ പിന്സീറ്റിലൊരിടം തേടി അവള്. ബസ് അവളെയും പേറി മറഞ്ഞുകഴിയുംവരെ എല്ലാരും ആ ദിക്കിലേക്ക് നോക്കി കൈവീശിക്കൊണ്ടിരുന്നു ഒലിച്ചിറങ്ങിയ കണ്ണുനീർ ഒരുകൈകൊണ്ടു തൂത്തു കാമിലി അവനെ നോക്കി അവൻ അപ്പോളും ബസ് അവശേഷിപ്പിച്ച പൊടിപടലങ്ങൾ മണ്ണിൽ അമരുന്നതിലേക്കു ദൃഷ്ടി ഊന്നി അങ്ങനെ നിൽക്കുകയായിരുന്നു. പെട്ടന്ന് എന്തോ ഓർത്തപോലെ അവന്റെ കൈയും പിടിച്ചു വലിച്ചുകൊണ്ട് കാമിലി തിരിഞ്ഞോടി.