കണ്ണീർമഴ

കണ്ണീർമഴ 1-14
Kannir Mazha Part 1 to 14
Author : അജ്ഞാത എഴുത്തുകാരി

അമ്മിക്കുട്ടീടെ മോളിൽ കേറി ഇരിക്കല്ലെ മോളേ….! അമ്മായി ഉമ്മേടെ നെഞ്ച് കല്ലായിത്തീരും… ” ഉമ്മാമ എന്നോട് സ്ഥിരം പറയുന്ന ഡയലോഗ്. എന്നാൽ എനിക്കും ശാഹിക്കാക്കും അതിന്റെ മോളിലിരുന്ന് ഭക്ഷണം കഴിച്ചാലേ വയറ് നിറയൂ .അതിലിരിക്കുന്ന സുഖം ഒന്ന് വേറെ തന്നെ….. ചെറിയാത്ത തേങ്ങ ചുരണ്ടുമ്പോൾ അതീന്ന് കുറച്ചെടുത്ത് വായിൽ കുത്തിക്കേറ്റി ഓടുന്നതും എന്റെ ഹരമാണ്. “ന്റെ ,റബ്ബേ ! ഈ പെണ്ണ് തേങ്ങാ മുയുമനും തിന്നു തീർക്കാ…. ഇന്നെക്കൊണ്ടു പറ്റൂലാ ബാക്കി ചൊരണ്ടാൻ. ചെറീത്താടെ കൊര കേട്ട് നിസ്കാര പായയിൽ കാലു നീട്ടി ഇരുന്ന് തസ്ബീഹ് ഉരവിടുന്ന ഉമ്മാമാന്റെ അടുത്ത നയം വരും.” ന്റെ, ശാദിക്കുട്ടിയേ…. ഉമ്മാമാടെ മോള് ഇങ്ങനെ തേങ്ങ ബാരിത്തിന്നാല് അന്റെ നിക്കാഹിന് പെരുത്ത് മയപെയ്യൂ ട്ടോ… “ഇതൊക്കെ പഴമക്കാരുടെ പെരുമ എന്ന മട്ടിലായിരിക്കും ഞാൻ .കല്ല്യാണപ്പെണ്ണായിച്ച മഞ്ഞിരിക്കുമ്പോൾ പുറത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും എന്റെ മനസ്സിൽ തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു. മൊഞ്ചത്തിപ്പെണ്ണിന്റെ മനസ്സിലെ വർണ്ണമഴ. കല്ല്യാണം കഴിഞ്ഞാണ് ഉമ്മാമ പറഞ്ഞ മഴ പെയ്തത്.അതെന്റെ കണ്ണിലാണെന്ന് മാത്രം.നല്ല ചൂടുള്ള മഴ .
ഇനി ഞാനെന്നെ പരിചയപ്പെടുത്താം. ശാദിയ ശഹബാസ്. കാണാൻ ഞാൻ സുന്ദരിയാട്ടോ…. സുന്ദരീന്ന് വെച്ചാൽ കവികൾ വർണ്ണിക്കുമ്പോലെ തുടുത്ത കവിളും ചുവന്ന അധരവും, അങ്ങനെയൊന്നുമല്ലാട്ടോ. അത്യാവശ്യം.അത് കൊണ്ട് തന്നെ പത്താം ക്ലാസ് കഴിഞ്ഞ് പoനം നിർത്തേണ്ടി വന്നു. പൂവാലശല്യം. കുറച്ച് കണിശക്കുടുoബമായത് കൊണ്ട് വാശി പിടിക്കാനും നിന്നില്ല. എന്നെക്കുറിച്ച് പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. കൂടുതൽ സാഹിത്യം കലർത്തി പറയുന്നുമില്ല. ഇനി വീട്ടുകാരെ പരിചയപ്പെടാം. ഉമ്മ ഷരീഫ. ഷുഗറും കൊളസ്ട്രോളും ഒക്കെയുണ്ട്. ഉപ്പ….. ഉപ്പാനെ കുറിച്ച് പറയുമ്പോൾ ഞാൻ കരയും .ആക്സിഡന്റായിരുന്നു’ മസ്തിഷ്ക മരണം. അന്ന് മുതൽ ഉമ്മ ഒരു രോഗിയായി.ഓർമ വെച്ച നാളു മുതൽ ഉപ്പ ഗൾഫിലായിരുന്നു. നല്ല കമ്പനിപ്പണി. വർഷത്തിൽ ഒരു മാസം ലീവ്.നാട്ടിൽ വന്നാൽ മൊത്തം കറക്കാണ്.വീട്ടിൽ നിൽക്കാറേ ഇല്ല., ഉപ്പാടെ തറവാട്ടിൽ പോയി വന്ന് ഞങ്ങളെ വീട്ടിലാക്കി ഇപ്പം വരാന്ന് പറഞ്ഞ് പോയതാ. പിന്നെ ഞാൻ ഉപ്പാനെ കാണുന്നത് ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ്. ബാക്കി ……?? പിന്നെ എനിക്കുള്ളത് ഷാഹിദ് ഇക്കാക്ക.ഗൾഫില് ഉപ്പാന്റെ കമ്പനിയിലാ ഇപ്പൊ ഇക്കാക്ക.കുടുംബം കരകേറ്റാൻ ചെറുപ്രായത്തിലെ പ്രവാസിയായി. കല്യാണം കഴിഞ്ഞു. അമാന എന്നാ അമ്മായിടെ പേര്. ഒരു മോനുണ്ട്. മിറാഷ് .ഞാനിട്ട പേരാണ്.അർത്ഥമൊന്നും നോക്കീല്ല. അമ്മു ന് [സ്നേഹത്തോടെ അമാനായെ ഞാൻ അമ്മൂന്നാ വിളിക്കുന്നത്.] പ്രഗ്നന്റ് റിസൾട്ട് കിട്ടിയത് മുതൽ ഞാൻ ഉറപ്പിച്ചതാ, പെണ്ണാണേൽ മിർഷ എന്നും ആണെങ്കിൽ മിറാഷെന്നും.ഷാഹിക്ക എതിർത്തൊന്നും പറഞ്ഞില്ലെന്ന് മാത്രമല്ല അമ്മു എന്നെ സപ്പോർട്ടും ചെയ്തു. അവർ രണ്ടു പേരുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്സ് .പിന്നെയുള്ളത് ഒരനിയൻ’ ഷാനിദ്.ആറാം ക്ലാസിൽ പഠിക്കുന്നു. അവന് ഞാൻ റാണി ത്തയാണ്. ഒറ്റ മോളായത് കൊണ്ട് ഒരു റാണിയെ പോലെയാ എല്ലാരും എന്നെ വളർത്തിയത്.കുഞ്ഞുനാളിൽ ഉപ്പ എന്നെ എന്റെ റാണി എവിടെ എന്ന് ചോദിക്കും പോലും, അങ്ങനെ ഞാൻ റാണിയായി.ഇതാണ് എന്റെ കുടുoബം ‘അമ്മുനെ അമ്മായി ആയി കിട്ടിയത് കൊണ്ട് നല്ല രീതിയിൽ കുടുംബം മുന്നോട്ട് പോയി.പെരുന്നാളിനൊക്കെ എളേമമാരും മറ്റും അയ്യായിരവും ആറായിരവും കൊടുത്ത് ഡ്രസ്സ് എടുക്കുമ്പോൾ അമ്മു അഞ്ഞൂറ റുനൂറിൽ ഡ്രസ്സൊതുക്കും. ഞാൻ നല്ലതന്നെ വാങ്ങിക്കണമെന്ന് ഷാഹിക്ക വിളിച്ചു പറയും. എങ്കിലും ചെറിയ വിലയുടെ ഡ്രസ്സേ ഞാനും എടുക്കാറുള്ളൂ. ഉമ്മാന്റെ ചികിത്സ, അനിയന്റെ പoനം, എന്റെ കാര്യം, വീട്ടു ചിലവ്, അങ്ങനെ ഓരോ കാര്യത്തിനും ഷാഹിക്ക തന്നെ വേണ്ടേ. അത് കൊണ്ട് ഞാനും അനിയനും ഒന്നിനും വാശി പിടിക്കാറില്ല. ഉമ്മാടെയും ഉപ്പാടെയും നല്ല സ്നേഹമുള്ള ആൾക്കാറാണ്. അത്യാവശ്യം അവരും എന്തെങ്കിലും തരും.. നല്ലപോലെ കിട്ടണമെങ്കിൽ റമളാൻ ആവണമെന്ന് മാത്രം.

കാറ്റിൽ പറത്തിയ കടലാസ് പോലെ ദിവസങ്ങൾ ആഴ്ചകളും മാസങ്ങളും വർഷങ്ങളുമായി കടന്ന് പോയി. എനിക്ക് 17 വയസ്സ് തികഞ്ഞു. ഒരു പാട് പ്രൊപ്പോസിൽ വന്നെങ്കിലും ഷാഹിക്കാക്ക് ഒന്നും ഇഷ്ടപ്പെട്ടില്ല. എന്റെ റാണിക്ക് നല്ലൊരു രാജകുമാരൻ വരണം. എങ്കിലേ ഞാൻ നിന്നെ കെട്ടിക്കൂ. വിളിച്ചാലൊക്കെ ഷാഹിക്കാക്കുള്ള സ്ഥിരം പല്ലവിയാണിത്. ഉപ്പാന്റെ ചങ്ങായി സൈദാലിക്ക ഒരു ആലോചനയും കൊണ്ടുവന്നു.ഇക്കാക്കാനോ ട് പറഞ്ഞപ്പോൾ അവനും പെരുത്ത് ഇഷ്ടായി.ചെക്കൻ ഗൾഫിലാണ് .പത്ത് ദിവസായി നാട്ടിൽ വന്നിട്ട് .പെട്ടെന്ന് കല്യാണം നടത്തണം. രണ്ട് മാസമേ ലീവുള്ളൂ. ശരിക്കും എല്ലാ ഡീറ്റേൽസൂം അറിഞ്ഞ് ഷാനിക്ക പറന്നെത്തി. ഒരു പാട് ഇടവേളക്ക് ശേഷം വീണ്ടും സന്തോഷത്തിന്റെ നാളുകൾ.
ഒരാഴ്ചയ്ക്കുള്ളിൽ പെണ്ണ് കാണാൻ വരും. ഡ്രസ്സ് എടുക്കലും ബന്ധുക്കളെ ക്ഷണിക്കലും ആകെയൊരുബഹളം തന്നെ.ദിവസം എത്ര പെട്ടെന്നാ കടന്ന് പോയത്. നാളെയാണ് എന്നെക്കാണാൻ ആളു വരുന്നത്. എനിക്ക് വല്ലാതൊരു നാണം തോന്നി.”ഷാഹിക്കാടെ റാണിക്ക് നാളെ കൂട്ടിന് ആളു വരുമല്ലോ….. ഇതും പറഞ്ഞ് ഷാഹിക്ക പുറത്തേക്ക് പോയി.

ഉറക്കമെണീറ്റ ഉടനെ ബ്രഷുമായി പുറത്തേക്ക് പോയി.ഷാഹിക്ക ഇരു കൈയിലും ഇറച്ചിക്കെട്ടുമായി പാചക്കാരുടെ അടുത്തേക്ക് ധൃതിയിൽ പോകുന്നുണ്ട്. കിച്ചണിൽ അമ്മായിമാരുടെയും എളേമമാരുടെയും ചിരിയും ബഹളവും. ഉപ്പ മരിച്ച ശേഷം ആദ്യമായിട്ടാണ് കുടുംബക്കാർ ഇത്ര സന്തോഷത്തോടെ ഒത്തുകൂടുന്നത്. ഞാൻ ക്ലോക്കിലേക്ക് നോക്കി. സമയം പത്തര കഴിഞ്ഞു.സുബിഹ് നിസ്കാരം കഴിഞ്ഞ് കിടന്നതാണ്. അറിയാതെ ഉറങ്ങിപ്പോയി. പതിവില്ലാത്തതാണ്. ഉപ്പയുള്ള കാലം തൊട്ടെ സുബഹിക്ക് ശേഷം ആരും കിടക്കാറില്ല. പടച്ചോൻ റിസ്ഖിറക്കുന്ന സമയമാണത്രെ. ഇന്നിപ്പൊ, ഇത്ര നല്ല ദിവസമായിട്ട്…… അമ്മുവും കിടക്കാറില്ല. സുബഹിക്ക് എല്ലാരെയും വിളിച്ചുണർത്തുന്നത് അമ്മുവാണ്.ശ്ശൊ, ഞാനിങ്ങനെ കയറി എവിടെയാ പോണത്. അല്ലെങ്കിലും ഉപ്പാന്റെ ഓർമ്മ മനസ്സിൽ തട്ടുമ്പോൾ ഞാനിങ്ങനെയാ…. ” ന്റെ റാണി ഇതുവരെ ഒരുങ്ങിയില്ലെ …..” ഷാഹിക്കാടെ പെട്ടെന്നുള്ള ചോദ്യം …. ഒരു മാത്ര ഞാൻ ഷാഹിക്കാനെ നോക്കി, മുഖമാകെ വിളറിയിരിക്കുന്നു. കണ്ണ് കണ്ടാലറിയാം രണ്ടു മൂന്ന് ദിവസമായി ശരിക്കൊന്നുറങ്ങിയിട്ടെന്ന്. പാവം എന്റെ ഇക്ക.ഞാൻ കുളിച്ച് ഫ്രഷായി വന്നു.” ശാദീ, പെട്ടെന്ന് വാ! അമ്മുവാണ്. എന്നെ ഒരുക്കം കൂട്ടാൻ വിളിക്കുകയാ…..” അമാനാ….! കൂടുതൽ മേക്കപ്പൊന്നും വേണ്ടാ ട്ടോ….! പുറത്തീന്ന് ഷാഹിക്കയാണ്. “ഇല്ല ഇക്കാ. പൗഡർ മാത്രേ ഉള്ളൂ…. ” അമ്മു ചിരിച്ചു കൊണ്ട് മറുപടി നൽകി. ചുരിദാറായിരുന്നു എന്റെ വേഷം.എൻഗേജ്മെന്റിന് ഇടാൻ പറ്റിയ മോഡൽ. ചോളിയും ലാച്ചയൊക്കെ ഇട്ട് ഒരുങ്ങുന്നതിനോട് ഉമ്മയും ഷാഹിക്കയും എതിരാണ്. ഒരുക്കം കഴിഞ്ഞ് ഞാൻ ഷാഹിക്കാടെ അടുത്തേക്കോടി’ ഷാഹിക്ക ടാബിളും കസേരയും സെറ്റാക്കുന്ന തിരക്കിലാ.” ഷാഹിക്കാ, റാണി മോൾ എങ്ങനെ എന്ന് നോക്കിയേ.” “ന്റെ മോൾ ചുന്ദരി ആയിരിക്കണല്ലോ” മോള് കണ്ണാടി നോക്കിയേ, എന്റെ കണ്ണാടി തന്നെയാ എന്റെ ഷാഹിക്ക.ഞാൻ തമാശ രൂപത്തിൽ പറഞ്ഞു.ഷാഹിക്ക എന്നെ കെട്ടിപിടിച്ചു. ഞാൻ ആകെ വല്ലാണ്ടായി. ഇക്കാക്കേടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.” “ആങ്ങളേയും പെങ്ങളും കൂടി കൊഞ്ചുവാണോ ” പിന്നിൽ നിന്ന് ഉമ്മയാണ്. ഉപ്പാന്റെ ആളൊക്കെ വന്നിട്ടുണ്ട്. ശാദീ, മോള് ചെല്ല്. ഉമ്മ എന്നെ അവരെ സ്വീകരിക്കാനയച്ചു. ഉപ്പാന്റെ അനുജൻമാരെ ഭാര്യമാരും ഒരു പെങ്ങളുംതലേ ദിവസം തന്നെ എത്തിയിരുന്നു. മറ്റൊരുരു പെങ്ങളും മക്കളും മരുമക്കളൊക്കെ ആയിരുന്നു അവർ.
എല്ലാവരോടും ചിരിച്ച് കളിച്ച് ഓരോന്ന് പറഞ്ഞ് നടക്കുന്നുണ്ടെങ്കിലും മനസ്സിൽ വല്ലാത്ത ടെൻഷനായിരുന്നു. ആണും പെണ്ണും പത്തമ്പത് പേരെങ്കിലും കാണുമെന്നാ പറയണകേട്ടത്..ചെക്കനെ ഞാനാദ്യായിട്ടാ കാണുന്നത് പരസ്പരം ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളൂ. പേരു മാത്രമറിയാം. റഫീൽറാഷിദ്.സ്കൂളിൽ SSLC എക്സാമിന് ഒരു ദിവസം അരമണിക്കൂർ ലൈറ്റായാണ് എത്തിയത്.അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ ടെൻഷൻ.ഇതിപ്പോ അതിന്റെ ഇരട്ടിയാണ്. എവിടെയും ഇരിപ്പുറക്കുന്നില്ല. തൊണ്ട വരളും പോലെ.” ശാദീ ,എന്ത് പറ്റി. “ആകെയൊരു വല്ലായ്മ ” അമ്മു ന്റെ ചോദ്യത്തിന് വിളറിയ ചിരി ചിരിച്ച് ഞാൻ ഉത്തരം അതിലൊതുക്കി.” ശാദീ …… ശാദുട്ടി …”[ആൾക്കാരെ മുന്നീന്ന് ഇക്കാക്ക എന്നെ റാണീന്ന് വിളിക്കാറില്ല.] പെങ്ങളോടുള്ള സ്നേഹത്തിൽ കണ്ണു തട്ടുമെത്ര ] “ന്താ ഇക്ക., ആ….. മോളേ! അവരെ കാണുമ്പോൾ മോൾ എഴുന്നേറ്റ് നിക്കണം. അവരിങ്ങെത്തി.ഇതും പറഞ്ഞു ഇക്കാക്ക പോയി.
ടെൻഷൻ കൂടി കൂടി വന്നു. അറയിലിരുന്നു ഞാനാകെ വിയർത്തു. പെട്ടെന്ന് അറയിലേക്ക് രണ്ട് സ്ത്രീകൾ കടന്നു വന്നു. ഒരാളുടെ മുഖം അൽപം ഗൗരവത്തിലാണ്.മറ്റേ സ്ത്രീയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട്. “പടച്ചോനേ. ഇതിൽ ഏതായിരിക്കും അമ്മായി ഉമ്മ.ഗൗരവമുള്ളതാവോ?അന്ന് ആ അമ്മിക്കല്ലിൽ ഇരിക്കേണ്ടിയിരുന്നില്ല. …….ഉമ്മാമാ…… അറിയാതെ ഞാൻ വിളിച്ചു പോയി.

ചെറിത്താടെ പിറകിൽ ഒന്നിനൊന്നായി സ്ത്രീകൾ വരാൻ തുടങ്ങി. ഇതു വരെ എങ്ങും കണ്ടിട്ടില്ലാത്ത പുതുമുഖങ്ങൾ.ഷാഹിക്ക പറഞ്ഞ പോലെ ഞാൻ മുൻപേ എഴുന്നേറ്റിരിന്നു.” എല്ലാരും പന്തലിലോട്ട് പോര്.” ഉപ്പാന്റെ മൂത്ത പെങ്ങൾ ജമീലാത്ത വന്നു പറഞ്ഞു. അവരെയും കൂട്ടി പുറത്തേക്ക് പോയി. അതിലൊരാൾ എന്റെ കൈ പിടിച്ചു, ചെവിയിൽ മന്ത്രിച്ചു. “ഞാൻ രണ്ടാമത്തെ നാത്തൂനാ ….. പേര് റാഹില! എന്നു ചെവിയിൽ മന്ത്രിച്ച്, എന്നെയും വലിച്ച് നടന്നു.
മുറ്റത്തെ പന്തലിൽ നിരത്തി വെച്ച ടാബിളിനു ചുറ്റും എല്ലാവരും ഇരുന്നിട്ടുണ്ട്. അമ്പത് പേരെന്ന് പറഞ്ഞിട്ട്, ഇതിപ്പൊ ഒരെഴുപത്തഞ്ചിൽ കുറയില്ല. ചെറിയ പന്തൽ മതീന്ന് എളേപ്പമാരൊക്കെ പറഞ്ഞപ്പൊ ഷാഹിക്കാന്റെ നിർബന്ധമാണ് വലുതെന്നെ വേണം ന്ന്. കുട്ടികളൊക്കെ ആകുമ്പോൾ ആളുണ്ടാകുമെന്ന് ഷാഹിക്ക കണക്ക് കൂട്ടിയിരുന്നു കാണും. ന്റെ ഷാഹിക്കാ നമിച്ചു……
ഭക്ഷണം കഴിച്ച് രണ്ടു മൂന്ന് പേർ എന്നെ അറയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അമ്മുന്റെ അറയിലാണ്.ഷാഹിക്ക ആദ്യേ പറഞ്ഞിരുന്നു.പുതിയ ഷീറ്റൊക്കെ പിരിച്ച് കിടക്കയൊക്കെ ഭംഗിയാക്കാൻ .അമ്മു തന്നെയാ അവരെ അറയിലേക്ക് ആനയിച്ചും
അങ്ങണ ഒരു വിധം എന്തൊക്കെയോ കോപ്രായം കാട്ടി അവരെന്നെ ഒരുക്കി.ലാച്ചയായിരുന്നു വേഷം. അതണിഞ്ഞ് ഷാഹിക്കാടെയും ഉമ്മാടെയും മുഖം നോക്കാൻ എനിക്ക് പറ്റിയില്ല. തിരക്കിനിടയിൽ അങ്ങോട്ടിങ്ങോട്ട് ഓടുമ്പോഴും എന്റെ ഇക്കാക്കാടെ കണ്ണ് എന്റെ നേരെയായിരുന്നു.
കുറച്ച് മുമ്പ് പെങ്ങളെന്ന് പരിചയപ്പെട്ടുത്തിയ പെണ്ണ് ഒരു ചെക്കന്റെ കൈയ്യും പിടിച്ച് അറയിലേക്ക് വന്നു..” റാഷിയാപ്പ വന്നേ….! അവരെ കൂടെ വന്ന ഒരു പെൺകുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു. ഞാൻ ഒളികണ്ണിട്ട് അവരെ നോക്കി. സുബ്ഹാനള്ളാ ……. ഒരു നിമിഷം ഞാൻ അന്ധാളിച്ചു പോയി…

എന്റെ മുന്നിൽ നിൽക്കുന്നത് മറ്റൊരു ഷാഹിക്ക.ഇത് എന്നെ കാണാൻ വന്ന പയ്യനാണോന്ന് പോലും ഞാൻ സംശയിച്ചു.അത്രയ്ക്കും സാമ്യമുണ്ടായിരുന്നു ഷാഹിക്കയുമായി റാഷിക്കാടെ രൂപം.ഷാഹിക്കാനെ പിരിയേണ്ടി വരുമ്പോൾ പടച്ചോൻ എനിക്ക് സമ്മാനിച്ച മറ്റൊരു നിധി.അൽഹംദുലില്ലാഹ്. റാഷിക്ക എന്റെ അടുത്ത് വന്നു. എന്നെ നോക്കി ജസ്റ്റ് ഒന്നു ചിരിച്ചു. ആ ചിരിയിൽ തന്നെ എന്നെ ഇഷ്ടപ്പെട്ടെന്ന് ഞാൻ ഊഹിച്ചു. “റാഷീ ….. പെണ്ണിന്റടുത്തീന്ന് ഒന്ന് മാറിനിക്കടാ !ഇനി അന്റെ പെണ്ണന്യാഓള് ,ആരും കൊണ്ടോവൂല.” കൂട്ടത്തിൽ മുതിർന്ന സ്ത്രീ പറഞ്ഞു.ചെക്കനെ കണ്ടു. പകുതി സമാധാനമായി. ഇനി അടുത്തത് ഉമ്മ. ആരും ഉമ്മയെ പരിചയപ്പെടുത്തിത്തന്നില്ല. ഞാൻ ചുറ്റും കണ്ണോടിച്ചു. “ഒരുക്കം കൈഞ്ഞില്ലേടീ, റാ ഹീ…. ആ മാല ഇങ്ങെട്ക്ക്.”ആ സംസാരത്തിൽ നിന്നു തന്നെ എനിക്ക് ആളെ മനസ്സിലായീ. റാഷിക്കാടെ ഉമ്മ.ഒരു അമ്പത്തഞ്ച് വയസ്സ് തോന്നിക്കും. വെളുത്ത മുഖം. ചെറിയ തോതിൽ പുഞ്ചിരിയുണ്ട്. പിന്നെ ഞാൻ നോക്കിയത് അവരുടെ നെഞ്ചിലേക്കാണ്. പടച്ചോനേ! അത് കല്ലായിരിക്കുമോ?ആണെങ്കിൽ അതിനെ നീ മഞ്ഞാക്കണമേ… വീണ്ടും ഞാൻ ഉമ്മുമാനേം അമ്മിക്കല്ലും ഓർത്തു. ഉമ്മ അടുത്ത് വന്ന് എനിക്ക് മാല അണിയിച്ചു.പിന്നെ ഫോട്ടോയ്ക്കായുള്ള പോസിംഗ്…………..
അങ്ങനെ വിശാലമായ ഒരു പെണ്ണുകാണൽ ചടങ്ങ് സമാപിച്ചു.അന്ന് രാത്രി ജമീലാത്ത മാത്രമാണ് ബന്ധുവായി വീട്ടിലുണ്ടായിരുന്നത്. ബാക്കിയെല്ലാവരും സ്കൂളിന്റെയും മദ്‌റസയുടെയും പേര് പറഞ്ഞു തടി തപ്പി. ഒരു കണക്കിന് അത് നന്നായി. അല്ലെങ്കിൽ അമ്മൂന് രാത്രിയും പണി കിട്ടിയേനേ.
ഞാൻ പോയി കിടന്നു.
“ശാദീ ….., ദാ ഇക്കാക്ക വിളിക്കണു. [രാവിലത്തെ ചമയവും ലാച്ച പൊറുത്തുള്ള നടത്തവും എന്നെ വല്ലാതെ തളർത്തിയിരുന്നു.]ഉമ്മാന്റെ വിളിയാണ്.ഇക്കാക്കാക്ക് എന്തേലും പറയാനുണ്ടാവും.” ഇതും പറഞ്ഞ് ഉമ്മ ജമീലാ ത്താൻറടുത്ത് പോയി. ഞാൻ ഇക്കാക്കാന്റെ റൂമിലേക്ക് നടന്നു.അമ്മു ഷീറ്റൊക്കെ തട്ടിക്കുടയുന്നു. മിർഷു മോൻ താഴെ കിടന്ന് ഉറങ്ങുന്നു.ഇക്കാക്ക കണക്ക് പുസ്തകത്തിൽ എന്തൊക്കെയോ കുറിച്ചിടുന്നു. എന്നെ കണ്ടതും പുസ്തകം മടക്കി വെച്ച് ഒന്ന് പുഞ്ചിരിച്ചു. “ന്റെ റാണി മോള് ഇങ്ങടുത്ത് വാ, ഇക്കാക്ക കട്ടിലിലിരുന്ന് എന്നെ വിളിച്ചു. ഞാനും കട്ടിലിനടുത്തിരുന്നു. ഞാനും ഇക്കാക്കായും സംസാരം തുടങ്ങുമ്പോ അമ്മു അവിടന്ന് അപ്പുറത്തേക്ക് പോയി..പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം എന്ന മട്ടിൽ.ഈ അമ്മു അങ്ങനെയാ ആരെന്തേലും പറയുന്നുണ്ടെങ്കിൽ അവിടെ നിക്കൂലാ. ആ സ്വഭാവം ഷാഹിക്കാക്ക് വല്ല്യ ഇഷ്ടാണ്. എനിക്കും.ഷാഹിക്ക എന്നോട് എന്ത് പറഞ്ഞാലും ഞാനത് അമ്മൂന്റടുത്ത് പറയും. ഞാൻ കാരണം അമ്മൂനൊരു വിഷമമാവാൻ പാടില്ലല്ലോ. ഇനി എത്ര ചോര ആയാലും കെട്ടിയോൻ ബാക്കിയുള്ളോരോട് ഒരിത്തിരി അധികം സ്നേഹം കാണിച്ചാൽ അത് ഏത് പെണ്ണുംസഹിക്കില്ലത്രെ ശരിയാണോന്ന് എനിക്കറിയില്ല. ഒരു പുസ്തകത്തിൽ വായിച്ചതാ… ഓ …..!അതൊക്കെ വിട്ട് കള.ഞാൻ പറഞ്ഞു വന്നത് ഇക്ക വിളിച്ച കാര്യം ………എന്റെ കൈയ്യിൽ ചെറിയൊരു പൊതിവെച്ച് ഷാഹിക്ക പറഞ്ഞു. “ഇത് അനക്ക് തരാൻ റാഷി ന്നെ ഏൽപിച്ചതാ…. ഓന്റെ പൊരക്കാർ അറിയണ്ടാന്നും പറഞ്ഞു. മൊബൈലാണത്രെ. അത്ര നിർബന്ധമാണേൽ ഞാൻ വാങ്ങിക്കൊടുക്കാം ന്ന് ഞാൻ പറഞ്ഞതാ. ഓൻ കേട്ടില്ല. മൊബൈൽ കിട്ടീന്ന് കരുതി ന്റെ മോള് കൂടുതൽ നേരം ബർത്താനൊന്നും പറയണ്ടാ.നിക്കാഹ് കൈയ്യാണ്ട് അതൊന്നും അത്ര നല്ലതല്ല.പിന്നെ പുലരോളം ഇതും കുത്തിപ്പിടിച്ച് നിന്നാൽ ന്റെ റാണിടെ മൊഞ്ചൊക്കെ പോകും. അത് ഇക്കാക്ക് സഹിക്കൂ ലാ …..

“മൊബൈലിന്റെ കവർ പൊട്ടിച്ച് സിo അതിലിട്ട് യൂസ് ചെയ്യേണ്ട രീതിയും ഇക്ക പറഞ്ഞു തന്നു ” അതും വാങ്ങി ഞാനെന്റെ റൂമിലേക്ക് ചെന്നു. വീട്ടുകാർ അറിയണ്ടാന്ന് പറഞ്ഞതെന്തിനായിരിക്കും. അതെന്നെ വല്ലാണ്ട് അലട്ടി.ഫോൺ കട്ടിലിൽ വെച്ച് ബാത്ത് റൂമിൽ പോയി വുളു ഉണ്ടാക്കി രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ചു. എന്നിട്ട് പൊട്ടിക്കരഞ്ഞു പോയി. എന്തിനാന്നറിയോ. ശാഹിക്കാനെ എന്റെ ഇക്കയായി റബ്ബ് തന്നതിന്.എന്റുപ്പാനെ നേരത്തെ കൊണ്ടു പോയെങ്കിലും ഇതുപോലൊരു പൊന്നിക്കാനെതന്നില്ലെ എനിക്ക്. അതിന് ഞാൻ അവനോടല്ലാതെ മറ്റാരോടാ നന്ദി പറയേണ്ടത്.
രാവിലെ അമ്മുവന്ന് വിളിച്ചപ്പോഴാണെണീറ്റത്.കരഞ്ഞു തളർന്ന് നിസ്കാരപ്പായയിൽ തന്നെ ഉറങ്ങിപ്പോയിരുന്നു.സുബഹ് നിസ്കാരവും കഴിഞ്ഞ് വാതിലടച്ച് വെറുതെ ഒന്ന് ഫോൺ നോക്കി.
മൈ ജാൻ എന്ന് സൈവ് ചെയ്തിരിക്കുന്ന നമ്പറിൽ നിന്നും 17 മിസ്സ്ഡ് കോൾ. ഞാനാകെ വല്ലാണ്ടായി. റാഷിക്ക എന്ത് വിചാരിച്ച് കാണും. പടച്ചോനേ….. ചിന്തയ്ക്ക് തീപിടിച്ചെരിയുമ്പോൾ കൈയ്യിലിരുന്ന മൊബൈൽ ശബ്ദിച്ചു.അൽപം ഭയത്തോടെ ഞാൻ അറ്റന്റ് ചെയ്തു.
“ഹ …. ഹലോ …..”:-
ഹലോ..അസ്സലാമു അലൈക്കും…..
വ അലൈക്കുമുസ്സലാം. “എന്താ ശാദീ ഫോണെടുക്കാതിരുന്നെ….. പ്രതീക്ഷിച്ച അതേ ചോദ്യം. “അത് ഞാൻ ഉറങ്ങിപ്പോയി… ”
താൻ നല്ലയാളാ….. ഞാൻ കരുതി താനെന്റെ ഫോണിന് വേണ്ടി കാത്തിരിക്കുന്നുണ്ടാകുമെന്ന് ” .ചമ്മലോടെ ഞാൻ ചിരിക്കാൻ ശ്രമിച്ചു .” അപ്പോഴാണ് ആരോ കതകിന് മുട്ടിയത്. ഞാൻ കോൾ കട്ട് ചെയ്തു.വാതിൽ തുറന്നു.

വീടും കഴിഞ്ഞ് ഒരഞ്ചു |മിനുറ്റ് നടന്ന തേ ഉള്ളു.ഇക്ക എന്റെ കൈയ്യിൽ പിടിച്ചു തന്നെയുണ്ട്. ഓരോ ചവിട്ടടി വെക്കുമ്പോഴും എന്റെ ഹൃദയം പടപടാ ന്ന് മിടിക്കാൻ തുടങ്ങി. റബ്ബേ ! ഞാൻ പഠിച്ച മദ്രസയുടെ മുറ്റത്തെത്തി. ഇക്കാക്ക് ഇവിടെ എന്താണാവോ കാര്യം. മദ്ര സേന്ന് പഠിപ്പ് അവസാനിപ്പിച്ച് തന്നെ വർഷം ഏഴായി. അന്ന് പഠിപ്പിച്ച ഉസ്താദുമാരൊക്കെ സ്ഥലം മാറിപ്പോയി.പിന്നെ… എന്തിനാ ഇങ്ങോട്ട്.. മദ്റസേ ടെ ഫ്രണ്ടിലായാണ് പള്ളി. ഇക്ക മദ്സേടെ പിന്നിൽകൂടി പള്ളിയുടെ സൈഡ് വശത്തേക്ക് എന്നെ കൊണ്ടുപോയി. അവിടെ വിശാലമായ ഖബർസ്ഥാനി. എന്റെ കണ്ണിൽ ഇരുട്ട് കയറണ പോലെ തോന്നി.ഞാൻ ഇക്കാന്റെ കൈ മുറുകെ പിടിച്ചു.ഇക്ക എന്നെ ചേർത്തു പിടിച്ചു. ഒരു പാട് ഖബറിനിടയിൽ എന്റെ ഉപ്പാന്റെ ഖബർ .ശരീരം ആകെ വിയർത്തു. ഞങ്ങളാ ഖബറിനരികിലെത്തി. ഇക്ക എന്നെ പിടിവിട്ടിട്ടില്ല. ഞാൻ തല ഉയർത്തി ഇക്കാനെ നോക്കി. ഇക്കഇരു കണ്ണും മുറുകെ അടച്ചിരിക്കുന്നു.ആ കണ്ണിൽ നിന്ന് രണ്ടിറ്റു കണ്ണുനീർ തുള്ളിഎന്റെ കവിളിൽ പതിഞ്ഞു. ഒരു യാസീൻ ഓതി ദുആ ചെയ്ത് ഞാനൽപം മാറി നിന്നു.ഇക്ക ഇരു കൈ കൊണ്ടു മുഖമർത്തി അവിടെ തന്നെ നിന്നു. ഒരു വലിയ ദൗത്യം ഏൽപിച്ചല്ലേ ഉപ്പ പോയത്. ആ ദൗത്യം നാളെ പൂർത്തിയാക്കും അതിനു ന്റുപ്പാനെറ് പൊരുത്തം വേണം. ഇതൊക്കെയാവും എന്റെ പൊന്നിക്കാക്ക ഉപ്പാന്റടുത്ത് പറയുന്നുണ്ടാവുക. എന്നാലും ഒരു സന്തോഷം വരുമ്പോ ഈ റാണി മോള് ഉപ്പാനെ മറന്നല്ലോ. പണ്ടേ മനസ്സിൽ കണക്ക് കൂട്ടിവെച്ചതാ. എന്ത് സന്തോഷം വരുമ്പോഴും ഈ ഖബറിനരികിൽ വരണമെന്ന് .എന്നിട്ടിപ്പൊ ജീവിതത്തിലെ പ്രധാനമായ ഒരു കാര്യം വന്നിട്ടുപോലും …… “മോളേ! പോകാം. ഇക്ക വീണ്ടും എന്റെ കൈ പിടിച്ച് നടന്നു.വീടെത്തുംവരെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. വീട്ടിലെല്ലാവരും ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ജമീലാ ത്താക്കും മറ്റും അറിയായിരുന്നു, സിയാറത്തിന് പോയുള്ള വരവാണെന്ന്. അത് കൊണ്ട് തന്നെ ആരും ഒന്നും ചോദിക്കാനും നിന്നില്ല. എല്ലാരും ഓർത്തുവെച്ചു. മോളായ ഞാൻ മാത്രം, എന്റുപ്പാനെ………
മഗ് രിബ് ബാങ്ക് കൊടുക്കുമ്പോൾ തന്നെ വീട്ടു മുറ്റത്ത് ട്യൂബ് ലൈറ്റുകൾ മിന്നി.കൂട്ടുകാരെയൊന്നും ഞാൻ അധികമായി വിളിച്ചിട്ടില്ല. വന്ന കൂട്ടുകാരികളോട് ഓരോരാന്ന് പറഞ്ഞ് സമയം പോയതറിഞ്ഞില്ല. രാത്രി പരിപാടി കഴിഞ്ഞപ്പോഴേക്കും മണി പന്ത്രണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ ഞാൻ കണി കണ്ടത് ഷാഹിക്കാനെയാ.ധൃതിയിൽ തോർത്തുമെടുത്ത് കുളിക്കാനായി ഓടുന്നു.പത്ത് മണിക്കാണ് നിക്കാഹ് .ആളുകൾ വരാൻ തുടങ്ങി. റാഷിക്കാടെ വീട്ടീന്നാ നിക്കാഹ് .ഷാഹിക്ക കുളി കഴിഞ്ഞ് വെള്ള ഫുൾസ്ലീവ് ഷർട്ടും വെള്ള തുണിയുടുത്ത് ഉമ്മാക്ക് അരികിൽ ചെന്നു.ഉമ്മ ഇക്കാനെ കെട്ടിപിടിച്ചു രണ്ടു പേരുംപൊട്ടി കരഞ്ഞു.ഉമ്മാമയും ജമീലാത്തയും എല്ലാരും അവരെ പിടിച്ചു മാറ്റി. കുളി കഴിഞ്ഞ് ഞാൻ വാതിൽപടിയിൽ ചാരിനിൽക്കുന്നുണ്ടായിരുന്നു.ഇക്ക എന്റെ അരികിലേക്ക് വന്നു. എന്റെ മൂർദ്ധാവിൽ അമർത്തിയൊരു മുത്തം തന്ന് എല്ലാവരോടും സലാം പറഞ്ഞ് ഇക്ക ഇറങ്ങി..അമ്മുടെ അറയുടെ ഒരു മൂലയിലിരുന്ന് ജമീലാ ത്താവും അനിയത്തി സഫിയാത്തായും കരയുന്നുണ്ട്. ഉപ്പാനെ ഓർത്തായിരിക്കും. ഇരുപത്തി ഏഴാം വയസ്സിൽ ഒരു വലിയ കർമ്മത്തിന് സാക്ഷിയാവാനാ എന്റെ ഷാഹിക്ക പോയിരിക്കണത്.
ഉച്ച ആയപ്പോഴേക്കും ജനസാഗരം കൊണ്ട് പന്തൽ നിറഞ്ഞു. ചമഞ്ഞിരുന്ന എന്റെ അരികിലേക്ക് ഓരോരുത്തരായി വന്നു തുടങ്ങി. എല്ലാവരോടും പരിചയഭാവത്തിൽ ഞാൻ പുഞ്ചിരിച്ചു.മൂന്ന് മണി ആയപ്പോഴേക്കും മണവാളനം കൂട്ടരുമെത്തി.അവരുടെ ബഹളം കഴിഞ്ഞതിനു പിന്നാലെ ചമയച്ചരക്കുമായി മഹിളകളും.
റാഷിക്കാടെ വീട്ടുകാർ എന്നെ ചമയിച്ചു കൂടുതൽ മൊഞ്ചത്തിയാക്കി. ഇനി ബാക്കിയുള്ളത് യാത്ര പറഞ്ഞിറങ്ങേണ്ട ആ വലിയ ചടങ്ങ്. റാഹില എന്റെ കൈയിൽ പിടിച്ച് ഉമ്മാന്റെ അരികിലേക്ക് കൊണ്ടുപോയി. എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. പോയി വരാം എന്ന് പറയാൻ തുടങ്ങുമ്പോഴേക്കും ഉമ്മ എന്നെകെട്ടിപിടിച്ചു കരയാൻ തുടങ്ങി. പിടിച്ചു മാറ്റാൻ അപ്പോഴേക്കും ജമീലാത്ത എത്തി.Sവൽ കൊണ്ടു മുഖം തുടച്ചു. എന്റെ കണ്ണുകൾ അവിടെ കൂടിയിരുന്നവരിലേക്കായി. മൂത്താക്കാ എളേപ്പമാർ അമ്മായി അമ്മു,ഉമ്മാമ ചെറീത്ത അങ്ങനെ എല്ലാരും എന്റെ ചുറ്റിലുണ്ട്. എല്ലാരെ കണ്ണിലും നനവുണ്ട്. എങ്കിൽ ഞാൻ പരതുന്നത് എന്റെ …

എന്റെ പൊന്നിക്കാനെയാ….. എവിടെപ്പോയി. “ഇറങ്ങാം…..’ റാഷിക്ക ഇടയിൽ വന്നു പറഞ്ഞു. ഊം……റാഹില മൂളി. “ഞാൻ….. എനിക്ക് …….ഇക്ക എനിക്കെന്റെ ……ഷാഹിക്കാനെകാണണം. ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.” അള്ളോ! അത് ശരിയാണല്ലോ… ഈ നേരത്ത് ഓനിതെബ്ടെപോയി. “ചെറിയാപ്പ നെടുവീർപ്പെട്ടു. മുറ്റത്ത് പന്തലിന്ന് അമ്മു ഷാഹിക്കാനേം കൂട്ടി വന്നു.ഷാഹിക്ക എന്നെ നോക്കി .ആ ചുണ്ടുകൾ വിറയലോടെ പല വാക്കുകളും പായാൻ കൊതിച്ച് അടക്കിപ്പിടിക്കുന്നുണ്ടായിരുന്നു.എന്റെ തലയിൽ കൈ വെച്ച് ഷാഹിക്ക അനുഗ്രഹിച്ചു. “പെങ്ങൾ യാത്രയാവുന്നത് കാണാൻ പറ്റാത്തോണ്ട് മാറി നിന്നതാല്ലേ.”കൂടി നിന്നവരിൽ ആരോ പറഞ്ഞു.ഷാഹിക്ക ചിരിക്കാൻ ശ്രമിച്ചെങ്കിലും ആശ്രമം പരാജയപ്പെട്ടു.എന്നെ ചേർത്തു പിടിച്ചു ഇക്ക പൊട്ടിക്കരഞ്ഞു. എനിക്കും പിടിച്ച് നിൽക്കാൻ പറ്റിയില്ല. ഞാനൽപം ശബ്ദത്തോടെ തന്നെ കരഞ്ഞു.റാഹില ഇക്കാന്റെ നെഞ്ചിൽ നിന്നും എന്നെ അടർത്തിമാറ്റി. “ന്നാ പിന്നെ ഞങ്ങൾ പോയി വരാം.” എന്നും പറഞ്ഞ് എന്റെ വീടിന്റെ പടി വിട്ടിറങ്ങി. എനിക്കൊന്ന് പിന്നിലോട്ട് തിരിഞ്ഞു നോക്കണം ന്നുണ്ടായിരുന്നു.. എന്തോ! അതിന് കഴിഞ്ഞില്ല. ഞാനും റാഷിക്കായും റാഹി ലാ യും പിന്നെ എനിക്കറിയാത്ത മൂന്ന് പേരും റോഡ് സൈഡിൽ നിർത്തിവെച്ച കാറിൽ കയറി. ഞങ്ങളെയും വഹിച്ച് ആ കാർ യാത്രയായി. എന്റെ പുതിയ ജീവിതത്തിലെക്കുള്ള തുടക്ക യാത്ര…….

പതിനഞ്ചു മിനുട്ടിനുള്ളിൽ കാർ ഷാഹിക്കാന്റെ ……. ന്റെ റബ്ബേ…. സോറിട്ടോ….. എന്ത് പറയുമ്പോഴും ഷാഹിക്കാടെ പേരാനാവിൽ തുമ്പിൽ വരുന്നത്. ചെറുപ്പത്തിലേ ഉപ്പാ എന്ന് വിളിക്കുന്നതിന് പകരം ഷാഹിക്കാന്നല്ലെ വിളിച്ചത് .അത് കൊണ്ടാട്ടോ…… അപ്പൊ, കാർ …… റാഷിക്കാടെ വീട്ടുമുറ്റത്തെത്തി. ഡോറ് തുറന്ന് ഓരോരുത്തരായി പുറത്തിറങ്ങി.ഞാനിറങ്ങുമ്പോൾ റാഷിക്കാടെ ഉമ്മ വന്ന് എന്നെയും കൂട്ടി അകത്തേക്ക് നടന്നു.[ ബിസ്മിയും ചൊല്ലിവലതുകാൽ വെച്ചാണ് ഞാൻ അകത്ത് കയറിയത് ] ഹാളിന് തൊട്ടടുത്തായിരുന്നു എന്റെ മുറി.ഓടും വാർപ്പും ചേർന്ന് കാണാൻ അത്ര മോശമല്ലാത്ത പുരയിടം. റാഹിലാത്ത എനിക്ക് ഒരു ഗ്ലാസ് ജ്യൂസും തന്ന് ഒരു ചിരി ചിരിച്ച് സാരീടെ ഞൊറിയിൽ കുത്തിയ പിന്നും [മൊട്ടുസൂചി ] അഴിച്ചു കൊണ്ട് അപ്പുറത്തേക്ക് പോയി. കുറേ സമയം മുറിയിൽ ഇരുന്ന എനിക്ക് ബോറടിച്ചു. ഇത്താത്താടെ മക്കളും അയൽപക്കത്തെ കുട്ടികളൊക്കെ വന്ന് എന്നെ തൊട്ടു നോക്കാനും തലയിൽ ചൂടിയ മുല്ലപ്പൂ വലിക്കാനൊക്കെ തുടങ്ങി. ഒന്നും പറയാൻ പറ്റില്ലല്ലോ. ഒരു വിധം സഹിച്ച് അവറ്റകളുടെ കോപ്രായത്തിന് നിന്നു കൊടുത്തു. കുറച്ച് കഴിഞ്ഞ് രണ്ട് മൂന്ന് പേരു വന്ന് മോതിരവും കമ്മലും ഒക്കെ തന്ന് സ്വയം പരിചയപ്പെടുത്തി. ശരിക്കും അവരെ മനസ്സിലായില്ലെങ്കിലും കാര്യപ്പെട്ടവരാണെന്ന് തോന്നി. റാഹിത്താന്റെ വക ബ്രൈസ് ലെറ്റായിരുന്നു. റാഷിക്കാടെ ഉമ്മ ചെറിയൊരു മാല. റാഹിത്ത എല്ലാം വാങ്ങി ഒരു ഹാന്റ് ബാഗിലിട്ടു എന്റെ കൈയ്യിൽ തന്നു.
കാറീന്ന് ഇറങ്ങിയ ശേഷം റാഷിക്കാനെ ഞാൻ കണ്ടതേ ഇല്ല. മഗ് രിബ് നിസ്കാരത്തിന്റെ സമയമായി.മുറിയിലേക്ക് പിന്നെ ആരും വരാത്തത് കൊണ്ട് ഞാനെഴുന്നേറ്റ് കിച്ചണിലേക്ക് പോയി. മിച്ചം വന്ന ചോർ ഓരോ പാക്കറ്റിലാക്കി ഉമ്മ ഓരോരുത്തർക്കും വിഹിതം വെക്കുന്നുണ്ട്. “രണ്ട് മുയുമനും ബെക്കണ്ട, ഒന്നര മതീന്ന് ഞാൻ പറഞ്ഞില്ലെ റാഷീ അന്നോട് ,അപ്പൊ ജ്ജ് ന്താ പറഞ്ഞേ, തെക യൂലാന്ന്. ഇപ്പൊ ന്തായീ “കനപ്പിച്ചുള്ള ഉമ്മാന്റെ ശബദത്തിനു മുന്നിൽ ചൂളി നിക്കുകയായിരുന്നു റാഷിക്ക.എന്തോ മറുപടി പറയാൻ തുടങ്ങിയപ്പോഴേക്ക് റാഷിക്ക എന്നെ കണ്ടു.മൂപ്പര് എന്നെ നോക്കിയൊന്ന് ചിരിച്ചു. “ജ്ജ് ഇതുവരെ ഉടുപ്പൊന്നും മാറില്ലേ. റായ്യേ. ഇതിന് ബേണ്ടതെന്താന്ന് വെച്ച കൊട്ക്ക്.. ഉമ്മാന്റെ ആജ്ഞ പോലുള്ള സ്വരം കേട്ട് റാഹിത്ത ഓടി വന്നു.
ഡ്രസ്സ് മാറി രാത്രി ഭക്ഷണത്തിനു ശേഷം നാട്ടു നടപ്പനുസരിച്ച് ഞാനും റാഷിക്കയും എന്റെ വീട്ടിലേക്ക് പോകാൻ കാറിൽ കയറി .ജീവിതത്തിലാദ്യായിട്ടാ ഒരാണിന്റെ കൂടെ കാറിൽ മുമ്പിൽ കയറി പോണത്.ഷാഹിക്കാടെ കൂടെ പലയിടത്തും പോയിട്ടുണ്ട്. അമ്മുവും ഷാഹിക്കായും നിർബന്ധിച്ചാലും ഞാൻ മുന്നിൽ ഇരിക്കാറില്ല.
റാഷിക്ക പതിയെയാണ് ഡ്രൈവ് ചെയ്തത്.ഇങ്ങോട്ട് വരുമ്പോൾ എന്ത് സ്പീഡായിരുന്നു. ഡ്രൈവിംഗ് സ്ലോ, എന്നോട് എന്തേലും പറയേണ്ട കെണിയാണെന്ന് ഞാൻ ഊഹിച്ചു. സെക്കന്റും തേർഡും ഗിയറിടു മ്പോഴൊക്കെ റാഷിക്ക മെല്ലെ എന്റെ കൈയ്യിൽ ടച്ച് ചെയ്തു. ആദ്യമൊക്കെ ഒന്നു കൈവലിച്ചെങ്കിലും പിന്നെ പിന്നെ……… എനിക്കും ……. അതിഷ്ടായി….. ഇടയ്ക്കിടയ്ക്ക് ഹമ്പുള്ളത് ഗിയറിടലിന്റെ എണ്ണവും കൂടി .സ്പർശനത്തിന്റെ കാഠിന്യവും.
വീടെത്താറാവുമ്പോഴേക്കും റാഷിക്കാന്റെ മൊബൈൽ ശബ്ദിച്ചു. ” അന്റെ ആങ്ങളയാ…. കാണാഞ്ഞിട്ട് വിളിക്കുന്നതായിരിക്കും.” റാഷിക്ക കോൾ അറ്റന്റ് ചെയ്തു.” ദാ, അളിയാ ഞങ്ങളെത്തി.ഫോൺ കട്ട് ചെയ്തതും കാർ ഗൈറ്റ് കടന്ന് വീട്ടിലെത്തിയതും ഒരുമിച്ചായിരുന്നു.
റാണിത്ത വന്നൂ …. ഷാനി കിച്ചണീന്ന് വിളിച്ച് പറയുന്നത് സിറ്റൗട്ട് വരെ കേൾക്കാമായിരുന്നു.. കാറിന്റെ ഒച്ച കേട്ടപ്പോൾ തന്നെ ഷാഹിക്ക പുറത്തേക്ക് വന്നു. റാഷിക്ക ഷാഹിക്കാടെ കൈ പിടിച്ച് സലാം പറഞ്ഞ് അകത്തു കയറി. പിന്നാലെ ഞാനും – എനിക്ക് ഷാഹിക്കാടെ മുഖം നോക്കാൻ ചമ്മലായി. “ന്താ ശാദീ …..

റാഷിനെ കിട്ടുമ്പോ ഈ ഷാഹിക്കാനേ മറന്നോ ജ്ജ്.” പ്രതീക്ഷിക്കാതെയുള്ള ഷാഹിക്കാടെ വാക്കു കേട്ടു ഞാൻ വല്ലാണ്ടായി. ” എന്റെ മുഖത്ത് മിന്നി മറിഞ്ഞ ചിരി പെട്ടെന്ന് മാഞ്ഞു. എനിക്ക് നന്നായി വേദനിച്ചെന്ന് ഷാഹിക്കാക്ക് മനസ്സിലായി. “ഷായിക്ക, ഒരു തമാശ പറഞ്ഞേല്ലെ ” ന്നും പറഞ്ഞ് ഇക്കാക്ക എന്റെ ചുമലിൽക്കൂടി കൈയ്യിട്ട് കിച്ചനിലോട്ട് എന്നേം കൂട്ടിപോയി. “പെങ്ങളെ കണ്ടപ്പോ ആങ്ങളേടെ സന്തോഷം കണ്ടോ, ഇത്രേം നേരം ഇരിപ്പുറക്കാതെ പെറാൻ കൊണ്ടോയ പെണ്ണിന്റെ പുയ്യാപ്ല നെ പോലെ അങ്ങോട്ടിങ്ങോട്ടും നടക്കായിരുന്നിവൻ.”ഇതും പറഞ്ഞോണ്ടാണ് സഫിയാത്തഎന്റെ ട്ത്ത് വന്നത്.ഷാഹിക്ക പൊട്ടിച്ചിരിച്ചു. ന്റെ ഇക്ക നാട്ടിൽ വന്ന ശേഷം ഇങ്ങനെ മനസ്സ് തുറന്നൊന്ന് ചിരിക്കണത് ഞാനാദ്യായിട്ടാ കാണുന്നത്.
മിർഷുവും എളേമ്മമാരെ മക്കളൊക്കെ കിച്ചണിലെ അറയിൽ തലങ്ങും വിലങ്ങുമായി കിടന്നുറങ്ങുന്നുണ്ട്. “ന്തൊക്കെ പൊന്നാ ശാദ്യേ അവിടന്ന് കിട്ടിയേ…. ” ചോദ്യം ചോദിച്ചതിനോടൊപ്പം തന്നെ ജമീലാത്ത എന്റെ കൈയ്യിന്ന് ഹാൻഡ് ബാഗ് വാങ്ങി തുറന്ന് നോക്കി. അമ്മുവും സഫിയാത്തായും ബാക്കി എല്ലാവരും ജമീലാ ത്താക്ക് ചുറ്റും കൂടി.”രണ്ടു മൂന്ന് മോതിരം, രണ്ട് കോയിൻസ്, കമ്മൽ വേറൊന്നുല്ലെ ശാദി …….ജമീലാഞ്ഞാടെ രണ്ടാമത്തെ ചോദ്യം, “പിന്നെ, ദേ ഈ മാലയും ഈ ബ്രേസ് ലേറ്റും. കൈയ്യും കഴുത്തും കാട്ടി ഞാൻ പറഞ്ഞു.ഈ ജമീലാത്ത ഇങ്ങനെയാ എല്ലാകാര്യേം അറിയണം. മോശായിട്ടൊന്നുമല്ല ട്ടോ….. നാട്ടുനടപ്പൊക്കെ അവർക്കുണ്ടോന്നറിയാനാ…. കുടുംബത്തില് എന്ത് പരിപാടി വരുമ്പോഴും ജമീലാത്ത ഇണ്ടാവും. അല്ലെങ്കിൽ ഞാനടക്കം എല്ലാർക്കും വലം കൈ നഷ്ടപ്പെട്ട പോലെയാ.
കിച്ചണിൽ സ്വർണ്ണത്തിന്റെ എണ്ണം നോക്കുമ്പോഴേക്കും ഹോളിൽ പുരുഷാരത്തിന്റെ ഉഗ്രനൊരു ഫുഡ് മത്സരം കഴിഞ്ഞിരുന്നു.
റാഷിക്ക റൂമിൽ കയറിയത് കണ്ടിട്ടാവണം, ജമീലാത്ത ഒരു ഗ്ലാസ് പാലും എന്റെ കൈയിൽ തന്ന് എന്നെ റാഷിക്കാന്റെ പിന്നാലെ അയച്ചു. അറയിലേക്ക് പോകുന്നതിനിടയിൽ ഞാൻ അമ്മൂനേം ഉമ്മാനേം മാറി മാറി നോക്കി. അമ്മു ഒരു കള്ളച്ചിരി ചിരിച്ചെങ്കിലും ഉമ്മ എന്തോ ആലോചനയിലായിരുന്നു.
ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും കാര്യപ്പെട്ട മുഹൂർത്തം. പാലുമായി ഞാൻ അറയിൽ കയറി. വാതിലടച്ചു

രാവിലെ എട്ട് മണിക്ക് ശേഷമാണ് ഞാൻ കതകു തുറന്നത്. എന്റെ ബെഡ് റൂമിന്റെ നേരെ ഓപ്പോസിറ്റാണ് ഷാഹിക്കാടെ മുറി. അത് കൊണ്ട് വാതിൽ തുറന്ന പാടെ കണ്ടത് മുറിയിൽ നിന്നും ഷാഹിക്ക പുറത്തേക്ക് വരുന്നതാണ്. ഞാനൊന്നു പരുങ്ങി.ഷാഹിക്ക എന്നെ തറപ്പിച്ചൊരു നോട്ടം നോക്കി. ആ നോട്ടത്തിന് അൽപം കനം കൂടിയിരുന്നു.സുബഹിക്ക് എഴുന്നേറ്റ് നിസ്കരിച്ചില്ല എന്നാണ് ഇക്ക ധരിച്ചിരിക്കുന്നത്. രണ്ടു മൂന്ന് പ്രാവശ്യം എനിക്ക് ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് പെട്ടെന്ന് മനസ്സിലായി.
സത്യത്തിൽ അന്നായിരുന്നു ഞാൻ ശരിക്കും സുബഹി ബാങ്ക് കേട്ടത്.കഴിഞ്ഞ റമളാനിലെ മുപ്പതാമത്തെ നോമ്പിനായിരുന്നു ഞാൻ അവസാനമായി ആ ബാങ്ക് കേട്ടത്.പിന്നീടൊക്കെ അമ്മു നിസ്കരിച്ചാണ് എല്ലാവരെയും വിളിക്കുന്നത്. അത് കൊണ്ട് ബാങ്ക് കേൾക്കാറില്ല.സുബഹി ഖളാ ആവാറുമില്ല. ഇന്നിപ്പോ ബാങ്ക് കേട്ടത് കൊണ്ട് പെട്ടെന്നെഴുന്നേറ്റ് ഞാൻ നിസ്കരിക്കുകയും ചെയ്തു. ബാത്ത് റൂം അറ്റാച്ച് ഡ് ആയത് ഇക്ക എന്നെ പുറത്ത് കണ്ടതില്ല. ഇക്കാന്റെ തെറ്റിദ്ധാരണ മാറ്റണംന്നുണ്ടായിരുന്നു. “എന്താ ശാദീ ….. അവിടെത്തന്നെ നിന്ന് കളഞ്ഞത്. ഇന്നലെ രാത്രീ ണ്ടായ സംഭവം ഓർക്കാ ഇജ്ജ്.. ദേ ഈ മുട്ടേം ചായേം റാഷിക്ക് കൊണ്ടു കൊടുക്ക്….? അമ്മു കീഴ് ചുണ്ട് കടിച്ച് തലയാട്ടി ഒരു കള്ളച്ചിരിയോടെ ചായ്യേം മുട്ടേം ന്റെ കൈയ്യിൽ തന്നു.
ഇന്നലെ രാത്രി, പടച്ചോനേ, എന്താ ഇണ്ടായേ, ഇനി എങ്ങനെയാ റാഷിക്കാടെ മുഖം നോക്കുക…… എനിക്കാകെ നാണം തോന്നി.സുബഹിക്ക് എഴുന്നേറ്റ് ഞാൻ ഇക്കായെ വിളിച്ചതാ… അപ്പൊ പുള്ളി പറയുവാ…. ” ശാദീ– ” ഞാൻ പിന്നെ നിസ്കരിച്ചോളാം. ജ്ജ് നിസ്കരിക്ക്.” അയ്യേ! സുബഹി കളാക്കേ, ഇവിടെ പറ്റൂലാ അതൊന്നും.” ഞാൻ റാഷിക്കാനെ കുലുക്കി വിളിച്ചു. ” ഞാൻ ഗൾഫീന്ന് ഒറ്റ സുബഹി പോലും ഖളാ ആക്കാറില്ല.” ഉറക്കച്ചടവോടെ റാഷിക്ക പറഞ്ഞു തീർത്തു. “ന്റെ, റാഷിക്കാ ആ പടച്ചോൻ തന്നെ ഇവടെ നാട്ടിലുള്ളത്. ഇങ്ങളൊന്ന് എണീക്ക് “ഇതൊന്നും എന്റെട്ത്ത് പയറ്റൂലാന്ന് മനസ്സിലാക്കി എന്നോണം റാഷിക്ക എണീറ്റു നിസ്കരിച്ചു. ചായയുമായി അറയിൽ കയറുമ്പോഴേക്കും റാഷിക്കഡ്രസ്സൊക്കെ ചെയ്ഞ്ച് ചെയ്ത് ഫ്രഷായി നിൽക്കുന്നുണ്ടായിരുന്നു.
നാസ്ത കഴിക്കുമ്പോഴാണ് റാഷിക്ക പോകുമ്പോൾ എന്നേം കൂട്ടുന്ന കാര്യം ഷാഹിക്കാട് പറഞ്ഞത്.ഷാഹിക്ക എന്തോ ആലോചിച്ച പോലെ ചായ കുടി മതിയാക്കി പെട്ടെന്ന് എഴുന്നേറ്റു.”റാഷീ …. അപ്പൊ, അന്റെ വീട്ടാറ് ഇങ്ങട് ബരുന്നൊന്നു ല്ലെ. അങ്ങനെയൊരു ചടങ്ങുണ്ടല്ലോ…. ”
അതൊന്നും വേണ്ട. ന്റെ പൊരക്കാർ മുമ്പ് വന്നല്ലോ ഇബടെ, ഇനി ഇൻഷാ അള്ളാ ഇങ്ങള് ബരാനുള്ളേരേം കൂട്ടി അങ്ങട്ട് പോരീം .ഷാഹിക്കാടെ ചോദ്യത്തിന് മറുറപടി എന്നോണം റാഷിക്ക പറഞ്ഞു.
ഞാൻ കുളിച്ച് ഫ്രഷായി. ഡ്രസ്സൊക്കെ ചെയ്ഞ്ച് ചെയ്ത് പൊന്നണിയുമ്പോഴാണ് അറയിലേക്ക് ഷാഹിക്കാടെ വരവ്. റാഷിക്ക ഹാളിൽ എളേപ്പമാരോടൊക്കെ സംസാരിക്കുന്നു. രാവിലെ പുതിയാപ്ലേടെ കൂടെ ചായ സൽക്കാരത്തിന് ക്ഷണിച്ചതാ അവരെയൊക്കെ.ഷാഹിക്ക എന്തോ പറയാൻ വരുന്നതാണെന്ന് ഞാൻ ഊഹിച്ചു. “റാണി, മോള് സുന്ദരി ആയിരിക്കണല്ലോ…. ” ഷാഹിക്കാനെ നോക്കി ഞാനൊന്ന് ചിരിച്ചു. ” ന്റെ മോളോട് ഇക്കാക്ക് ഒരു കാര്യം പറയാനുണ്ട്. മോള് ശ്രദ്ധിച്ച് കേക്കണം.” “ഊം….. ഞാൻ തലയാട്ടി. “ന്റെ മോളിപ്പോ, ഒരു ഭാര്യയാണ്.അന്റെ അമ്മു അമ്മായി നെ പോലെ, ഇന്ന് പോയാൽ പിന്നെ, റാഷിടെ വീടാ ന്റെ മോളേം വീട്. ആ ടെള്ളോരെല്ലാം ന്റെ മോളേം ആൾക്കാറാ….. കുറച്ച് അല്ലറ ചില്ലറ പ്രശ്നോക്കെണ്ടാവും. ന്റെ മോള് ഒക്കെ സഹിക്കണം.ബടെ ഇള്ളെ ആൾക്കാരെ പോലെ ആവണം ന്നില്ല ഓര്.ഇബ്ടെത്തെ കാര്യം അബ ടേം അബs ത്തെ കാര്യം ഇബടേം വന്ന് പറയണ്ടാ. അപ്പളാ ഓരോ പ്രശ്നോം ഇണ്ടാണത്. എന്ത് ണ്ടേലും ന്റെ മോള് ഇക്കാക്ക് വിളിച്ചാ മതി.ന്റെ ചങ്കില് റൂഹുള്ള കാലോളം ഇക്ക അന്റെ കൂടെ ഇക്കണ്ടാവും – മനസ്സിലാണുണ്ടോന്റെ മോക്ക്.” പറഞ്ഞ് കഴിയുമ്പോളേക്കും ഇക്കാന്റെ കണ്ണ് നിറഞ്ഞിരുന്നു. ഉടുത്തിരുന്ന തുണി ടെ അറ്റം കൊണ്ട് ഇക്ക കണ്ണ് തുടച്ചു.

” അപ്പൊ എറങ്ങാല്ലേ”ന്നും പറഞ്ഞ് കൊണ്ട് റാഷിക്കയും അറയിലോട്ട് വന്നു.
ഹാളിൽ എളേപ്പയും മറ്റും ഇരിക്കുന്നുണ്ട്. ഇറങ്ങാൻ നേരം, ചെറിയാപ്പ ദുആ ചെയ്തു. അത് കേട്ട് കിച്ചണീന്ന് ഉമ്മയും അ മ്മുവും എല്ലാരും ഹാളിന്റെ ഇടയിലുള്ള റൂമിൽ സ്ഥാനം പിടിച്ചു. “ആമീൻ ആമീൻ ബി റഹ്മത്തിക്ക യാ അർഹമുറാഹീ മിം…..ദു ആ അവസാനിച്ചു.ചുറ്റും കൂടിയവർ ആമീൻ പറഞ്ഞു. എല്ലാരോടും സലാം പറഞ്ഞ് ഞാനും റാഷിക്കയും ഇറങ്ങി.കാർ വരെ എല്ലാരും അനുഗമിച്ചു. ഞാനിരുന്ന ശേഷം ഷാഹിക്കയാണ് ഡോ റ് അടച്ചത്.ഷാഹിക്കാടെ മുഖത്ത് സങ്കടം തളം കെട്ടി നിന്നിരുന്നു.കാറിന്റെ ഗ്ലാസ് താഴ്ത്തി ഞാൻ അവിടെ കൂടി നിന്നവരുടെ നേരെ കൈ വീശി. കാറ് നീങ്ങിത്തുടങ്ങി. യുദ്ധം ചെയിച്ച യോദ്ധാവിന്റെ മുഖം പോലെ ശോഭനമായിരുന്നു റാഷിക്ക. അങ്കത്തട്ടിലിറങ്ങുന്ന പോരാളിയുടെ മുഖമായി ഞാനും………

പന്തലൊക്കെ അഴിച്ചത് കൊണ്ട് വീടിന്റെ മുറ്റമാകെ വെളിച്ചം നിറഞ്ഞിരുന്നു. “വേറൊരു കല്യാണ ണ്ടായ തോണ്ട് ഓര് രാവിലെ പണി തൊടങ്ങി.ഇബട്ന്ന് അയ്ച്ചിട്ട് ബേണം പോലും പന്തല് അ ബ്ടെ കെട്ടാൻ .” ഞങ്ങൾ വീട്ടിൽ കയറുന്നതിനിടയിൽ റാഷിക്കാനോടായി ഉമ്മ പറഞ്ഞു.എന്റെ പുരയിലുള്ള പോലെ കൂടുതലാളെയൊന്നും അവിടെ കണ്ടില്ല…….
ഇനി,റാഷിക്കാടെ കുടുംബത്തെ പരിചയപ്പെടാം.
റാഷിക്കാക്ക് നേരെ മൂത്തതാണ് റാഹിലാത്തയും റനീഷാത്തയും’ റനീഷാത്ത കുടുംബസമേതം ഗൾഫിലാണ്. കല്യാണത്തിനും ഉണ്ടായില്ല. കുട്ടികൾക്കൊക്കെ സ്കൂളിന്ന് ലീവനുവദിച്ചില്ലെത്ര . റാഹിലാത്ത തറവാട് വീടിനോട് ചേർന്ന് വേറൊരു വീടെടുത്താണ് താമസം. അളിയൻ ഗൾഫിലാ. താമസം മാത്രേ അവിടെ ഉള്ളൂ. വെപ്പും കുടിയൊക്കെ തറവാട്ടിൽ തന്നെയാ….. [മക്കളായി രണ്ട് പെണ്ണും ഒരാണും .]……..റാസിഖും മർസൂഖും റുബൈദും ഇക്കാക്ക് ഇളയ അനിയൻമാർ. പിന്നെ ഒരു കുഞ്ഞി പെങ്ങൾ, റുഫൈദ .റാസിഖും ഗൾഫിലാണ്. ഗൾഫിൽ റനീഷാത്താടെ ചുറ്റുവട്ടത്ത് തന്നെയാ റാസിഖും. മർസൂഖ് ടൗണിലുള്ള ഒരു ഫുട് വെയറിൽ സെയിൽസ്മാൻ.റുഫൈദ അഞ്ചിലും റുബൈദ് എട്ടിലും പഠിക്കുന്നു. റാഷിക്കാടെ ഉപ്പ മർസൂഖ് കുഞ്ഞായിരുന്നപ്പോൾ നാട് വിട്ടതാണത്ര. പിന്നെ കുറച്ച് വർഷം വർഷം കഴിഞ്ഞ് തിരിച്ചു വന്നെങ്കിലും ഉമ്മാക്ക് റുബൈദിനെയും റുഫൈദാനെയും സമ്മാനിച്ച് വീണ്ടും പോയി.അതിനു ശേഷം പിന്നെ തിരിച്ചു വന്നില്ല.
എല്ലാവരോടും സൊറ പറഞ്ഞും അടുത്തുള്ള രണ്ട് മൂന്ന് വീട്ടിൽ കയറിയും ആ ദിവസം അങ്ങനെ കഴിഞ്ഞു.പിറ്റേന്ന് രാവിലെ സുബഹി ബാങ്കിന് പിന്നാലെ ഞാൻ ഞാനെഴുന്നേറ്റു. നിസ്കാരം കഴിഞ്ഞ് കിച്ചൺ വരെ പോയി നോക്കി. ഒരു കുഞ്ഞു പോലും എണീട്ടിറ്റില്ല.എനിക്കാണെങ്കിൽ ഉറക്കം വന്നതുമില്ല. വീണ്ടും അറയിൽ റാഷിക്കാടെ അരികിൽ ചെന്നിരുന്നു. അമ്മൂനേം ഷാഹിക്കാനേം ഉമ്മാനേ മൊക്കെ ഓർത്തു.അമ്മൂന് വീട്ടുപണിയൊക്കെ ഏകദേശം കഴിഞ്ഞു കാണും. ഷാഹിക്ക ഇപ്പൊ എന്താക്കുന്നുണ്ടാവും ആവോ! ഷാഹിക്കാക്ക് വിളിക്കാൻ ഫോണെടുത്തതും ഷാഹിക്കാടെ കോൾ ഇങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു.”ഹലോ ! ഇക്ക ഞാനങ്ങോട്ട് വിളിക്കാൻ തുടങ്ങുകയായിരുന്നു.”ഇങ്ങോട്ട് ഹലോ ന്ന് പറയും മുൻപേ ഞാൻ പറഞ്ഞു തീർത്തു.”ശാദീ …., ഞാൻ അമ്മുവാ…. ഇക്ക വിളിക്കാൻ പറഞ്ഞ് വിളിച്ചതാ….. ” “സുഖല്ലെ അമ്മു.ഷാഹിക്ക എവിടെ?ഊം….. പള്ളീൽ പോയി വന്നില്ല. നിസ്കാരം കഴിഞ്ഞുSനെ നിന്നെ വിളിക്കണംന്ന് ഏൽപിച്ച് പോയതാ…. പുതുപ്പെണ്ണല്ലെ, അറിയാതെ ഉറങ്ങി പോയാൽ പിന്നെ അമ്മായി പോര് കാണേണ്ടി വരുംന്ന് ഇക്ക ഓർത്ത് കാണും. അല്ലെ ശാദി …..” അമ്മൂടെ പറച്ചിൽ കേട്ട് ഞാൻ ചിരിച്ചു. “അമ്മു അതിനിവിടെ നേരം വെളുത്തില്ലെന്ന് പറയണംന്നുണ്ടായിരുന്നു. അപ്പോഴാ ഷാഹിക്കാന്റെ വാക്ക് ഓർമ്മ വന്നത്. അവിടത്തെ കാര്യം ഇവിടെയും … ” ശാദീ ഇങ്ങോട്ട് വരുന്നുണ്ടേൽ ഒന്നു വിളിച്ചു പറയണേ….. അമ്മു ഫോൺ കട്ട് ചെയ്തു.
റാഷിക്ക നിസ്കാരം കഴിഞ്ഞ് കിടന്നതാണ്. സമയം എട്ട് കഴിഞ്ഞു,ഓരോരുത്തരായി എഴുന്നേറ്റ് വരാൻ തുടങ്ങി.സുബഹില്ലാതെ കിടന്നുറങ്ങിയതിൽ എനിക്കവരോട് വല്ലാത്ത അമർഷം തോന്നി. പിന്നീടാമനസ്സിലായത് സുബഹി മാത്രമല്ല .ബാക്കി നാല് വഖ്ത്തും ഇവർക്ക് അന്യമാണെന്ന്.
വിരുന്നും മറ്റുമായി ദിവസമങ്ങനെ കടന്ന് പോയി. അറിഞ്ഞിടത്തോളം ഉമ്മാക്കും റാഹിത്താക്കും എന്നോട് പൊരുത്തക്കേടൊന്നുമില്ല. അവരോടൊപ്പം എന്നെക്കൊണ്ടാവുന്ന രീതിയിൽ ജോലി ചെയ്യാനൊക്കെ ഞാനും കൂടും…….
എത്ര പെട്ടെന്നാ ഒരു മാസം കഴിഞ്ഞ് പോയത്.ഇവിടെ വന്നതിനു ശേഷം മൂന്നോ നാലോ പ്രാവശ്യം മാത്രാ ഞാൻ എന്റെ പുരയിൽ പോയത്. എന്നെ കാണണമെന്ന് തോന്നുമ്പോഴൊക്കെ ഷാഹിക്ക ഓരോരോ കാരണമുണ്ടാക്കി വരും.എത്ര നിർബന്ധിച്ചാലും ഒന്നും കഴിക്കാനൊന്നും നിൽക്കാറില്ല.” ഇവിടെ അടുത്ത് ഒരാളെ കാണാൻ വന്നതാ അപ്പൊ ഒന്ന് കേറീ ന്നേ ഉള്ളൂ. ഇൻ ഷാ അള്ളാ ഇനിയും വരാല്ലോ…” ഇങ്ങനെയൊക്കെ പറഞ്ഞ് ഇക്ക ഒഴിഞ്ഞു മാറും.
ലീവ് കഴിഞ്ഞു.നാളെയാണ് റാഷിക്കാക്ക് ഗൾഫിലേക്ക് പോവേണ്ടത്. എനിക്കാണേൽ ആകെ വെപ്രാളമായി. കല്യാണം പെട്ടെന്ന് വേണം ലീവില്ല എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി കല്യാണം നടക്കാനുള്ള അടവാണെന്ന്. ഇതിപ്പോ….. ഇത്ര പെട്ടെന്ന്…….. എനിക്ക് സങ്കടം വന്നു……
മഗ് രിബിന് ശേഷം ആളുകൾ വന്ന് തുടങ്ങി.ഇശാ നിസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നും രണ്ടു ഉസ്താദുമാരെയും കൂട്ടി മർസൂഖ് വന്നു.ഉസ്താദുമാരെ കണ്ടതും സിറ്റൗട്ടിന്ന് റാഹിലാത്തയും പാർട്ടിയും അപ്പുറത്തേക്ക് പോയി. ബദർ മൗലീദാണ്. ദൂരയാത്രക്ക് പോവുമ്പോൾ കാര്യവിജയത്തിന് വേണ്ടി ഇതാണത ചൊല്ലേണ്ടത് .റാഹിലാ ത്താന്റെ ഈ കമന്റ് കേട്ട് എനിക്ക് ചിരി വന്നു.ഞാൻ കളിയാക്കിച്ചിരിച്ചതല്ല റാഹിലാത്ത പറഞ്ഞത് ശരിയാണ്.ഇതിലും വലിയ യാത്രയ്ക്ക് വേണ്ട ഒരുക്കം ഒരു നിസ്കാരമായിട്ടും അത് പോലും ചെയ്യാത്ത റാഹിലാത്ത പറഞ്ഞത് കൊണ്ടാണ് എനിക്ക് ചിരി വന്നത്.

മൗലൂദും കഴിഞ്ഞ് ദുആ അവസാനത്തിലേക്ക് എത്തിയപ്പോഴാണ് എന്റെ വീട്ടുകാരെത്തിയത്. എല്ലാരും ഉണ്ടായിരുന്നു. ജമീലാ ത്താനേയും ഉമ്മാനേം അമ്മൂനേമൊക്കെ കണ്ടപ്പോൾ എനിക്ക് ഇത്തിരി എങ്കിലും സമാധാനമായി. ജമീലാത്ത കൈയ്യിലുണ്ടായിരുന്ന കവറൊക്കെ ഒരു മൂലയിൽ വെച്ചു. “അയ്ല് കൊറച്ച് പത്തിരീം എറച്ചീം അടേം പൊരീടേം ഒക്കെ ണ്ട്. അത് റാഷിക്ക് കൊണ്ടോവാൻ കൊടുക്കാനാ….. “അമ്മു എന്റെ ചെവീൽ പറഞ്ഞു.ഉസ്താദുമാരൊക്കെ പോയ ശേഷാ ഞാൻ ഷാഹിക്കാടെ അടുത്തേക്ക് പോയത്.ഷാഹിക്ക പുറത്തിരുന്ന് ഫോൺ ചെയ്യുന്നുണ്ടായിരുന്നു. എന്നെ കണ്ടപാടെ “കൊറച്ച് കയ്ഞ്ഞ് ബിളിക്കാട്ടോ ” എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.” ഇക്കഎന്നെയും കൂട്ടി എന്റെ റൂമിലേക്ക് നടന്നു.” ഇക്കാടെ മോക്ക് സുഖോല്ലെ. മോള് നേരത്തെ എണിക്കാറുണ്ടല്ലോ… ഉമ്മയൊക്കെ…… മോക്ക് ബെഷ മോള്ള തൊന്നും …… ” ഇക്കാന്റെ തൊണ്ടയിടറി…. “എന്റെ പൊന്നു ഷാഹിക്ക, നിക്കിവിടെ പെരുത്ത് സുഖാണ്. ന്റെ ഷാഹിക്ക ഒന്നോണ്ടും ബേജാറാക്കണ്ട.ഉമ്മാ യും റാഹിത്തായൊക്കെ നല്ല സ്നേഹത്തോടെയാ പെരുമാറുന്നത്. ഇനി എന്തേലും വെഷമുണ്ടേൽ ഈ പാവം ഇക്കാനെ ഞാൻ അറിച്ചോളാ…. പോരെ ….” ഇതും പറഞ്ഞ് ഞാൻ രണ്ടു കൈ കൊണ്ടും ഷാഹിക്കാന്റെ കവിൾ തടം വലിച്ച് എന്നിലേക്ക് ചേർത്ത് പിടിച്ച് എന്റെ നെറ്റിത്തടം കൊണ്ട് ഇക്കാടെ നെറ്റിക്കൊരു കൊട്ടു കൊടുത്തു.ഇക്കാക്ക ചിരിച്ചു. അപ്പോഴാണ് സലാം പറഞ്ഞോണ്ട് റാഷിക്ക കടന്ന് വന്നത്. “എത്ര മണിക്കാ ഇറങ്ങുന്നേ, ഷാഹിക്ക ചോദിച്ചു. ” സുബഹി കഴിഞ്ഞ ഉടനെ, ” റാഷിക്ക മറുപടി കൊടുത്തു.” “ട്രൈനിലല്ലേ പോന്നെ, ഇൻഷാ അല്ലാ പറ്റു വാണേങ്കി ഞാൻ സേറ്റഷനിലോട്ട് വരാം.” ആ ,പിന്നെ, റാഷി …. ഇയ്യ്, അവിടെത്തിയേഷം രണ്ടീസം ശാദീനെ പൊരേ ലോട്ടൊന്നയക്കണം. അന്നെ പിരിഞ്ഞ വെശമൊന്ന് മാറിക്കി ട്ടോല്ലോ…..ഷാഹിക്ക കൂട്ടിച്ചേർത്തു.” ഇൻഷാ അള്ളാ…..” റാഷിക്ക സമ്മതിച്ചു.
ഷേവ് ചെയ്യാനും രണ്ടു മൂന്ന് പേരെ കാണാനുണ്ടെന്നും പറഞ്ഞ്
വൈകുന്നേരം പോയതാ. ഫോൺ വിളിച്ച് പോലും എടുത്തില്ല. ഞാനൽ പം പരിഭവം കാണിച്ച് ഒന്നും മിണ്ടാതെ അപ്പുറത്തേക്ക് പോയി.
ഭക്ഷണമൊക്കെ കഴിച്ച് എല്ലാരും പോയപ്പോഴോക്കും പന്ത്രണ്ടര മണിയായി.റബ്ബേ !ഇനി ഞാനെന്റെ ഇക്കാനോടൊത്ത് ഏതാനും മണിക്കൂർ മാത്രം. പാത്രങ്ങളൊക്കെ കഴുകി വെച്ച് ഞാനറയിലേക്ക് നടന്നു. റാഷിക്ക ഷെൽഫീന്ന് പാസ്പോർട്ടും ടിക്കറ്റൊക്കെ എടുത്ത് ട്രോളിബാഗിൽ വെക്കുന്നുണ്ട്. ഞാൻ കട്ടിലിൽ കേറി കിടന്നു.എന്റെ നെഞ്ച് പിടച്ചു. ആ പാസ്പോർട്ട് എന്റെ കൈയ്യിൽ കിട്ടിയാൽ കീറിക്കളയണമെന്ന് വരെ തോന്നി. ഇക്കാനെ നോക്കും തോറും എനിക്ക് സങ്കടം കൂടിക്കൂടി മനസ്സ് പൊട്ടി കണ്ണീരായത് പുറത്ത് വന്നു. എന്റെ വിങ്ങൽ കേട്ട് ഇക്ക എന്നരികിൽ കിടന്ന് എന്നെ നെഞ്ചോട് ചേർത്തു. ഞാൻ ഇക്കാനെ കെട്ടിപ്പിടിച്ചു.പൊട്ടിക്കരഞ്ഞു. “അയ്യേ!ന്നെ സമാധാനിപ്പിക്കേണ്ട ഇയ്യ് കരയാ! ന്താ ശാദീ …..ദ്….. മ്
.ഇക്ക വലത്തേ കൈ കൊണ്ട് എന്റെ
മുടിയിൽ തലോടി. ഇക്ക പതിയെ ഉറക്കിലേക്ക് വഴുതി വീണു. എനിക്കുറക്കും വന്നില്ല. കുറേ നേരംഇക്കാടെ മുഖം നോക്കിയിരുന്നു. സമയം ആരെയും കാത്ത് നിന്നില്ല. ഇക്കാന്റെ മൊബൈലിൽ നാല് മണിക്കുള്ള അലാറം മുട്ടി. ഇക്ക ഞെട്ടി എണീറ്റു.
സമയം അഞ്ചോടടുക്കാറായി. എല്ലാരും എഴുന്നേറ്റിട്ടുണ്ട്.ഞാൻ അറയിൽ തന്നെ ഇരുന്നു. കുളിയും കഴിഞ്ഞ ഇക്ക റൂമിലെത്തി.ഡ്രസ്സ് ചെയ്ഞ്ച് ചെയ്യുമ്പോഴൊക്കെ ഞാനൊരു കുട്ടിയെ പോലെ ഇക്കാനെ നോക്കി. ഷെൽഫിന്നരികിൽ കൊണ്ടു പോകാൻ വേണ്ടി കെട്ടിവെച്ച പെട്ടി എന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നി.
“റാഷീ, അന്റെ ഒരുക്കം കൈഞ്ഞില്ലേ .ദേ വണ്ടി വന്നു.” പുറത്ത് നിന്ന് ഉമ്മ വിളിച്ചു പറഞ്ഞു. “ദാ ഉമ്മ വരുന്നു”.ഇക്ക എന്റെ അരികിൽ വന്ന് കെട്ടിപിടിച്ച് ഇരു കവിളിലും അമർത്തി മുത്തം തന്ന് സലാം പറഞ്ഞ് മുറി വിട്ടിറങ്ങി.കണ്ണു തുടച്ച് കൊണ്ട് പിന്നാലെ ഞാനും.സുബഹി ആയത് കൊണ്ട് ആളുകൾ കുറവായിരുന്നു. ഉമ്മയും റാഹിലാത്തയും ഉമ്മാന്റെ വകയിലുള്ള രണ്ട് അമ്മായിമാരും മാത്രേ ഉണ്ടായിരുന്നു. ഗുളി കേടെ പേരും പറഞ്ഞു എന്റുമ്മ അമ്മൂടെ കൂടെ സ്ഥലം വിട്ടിരുന്നു. മർസൂഖ് പെട്ടിയും ട്രോളിയുമെടുത്ത് കാറിൽ കൊണ്ട് വെച്ചു.റാഷിക്ക എല്ലാവരോടും സലാം പറഞ്ഞ് പുറത്തിറങ്ങിയതും അവിടെ ഉള്ളവരുടെ നോട്ടം എന്റെ നേർക്കായി.തട്ടം കൊണ്ട് മുഖം പൊത്തിപ്പിടിച്ച് ഞാൻ അറയിലേക്കോടി…..