അജ്ഞാതന്‍റെ കത്ത് 6
Ajnathante kathu Part 6 bY അഭ്യുദയകാംക്ഷി | Previous Parts
ദേവദാസിന്റെ ഭ്രാന്തൻ ചിരിയിൽ
മുഖമടച്ചൊന്ന് കൊടുക്കാനാണ് തോന്നിയതെങ്കിലും ഞാൻ ക്ഷമ പാലിച്ചു. എത്ര ശ്രമിച്ചിട്ടും അയാൾ KT മെഡിക്കൽസിനെ കുറിച്ചൊന്നും പറഞ്ഞില്ല. അപ്പോഴെല്ലാം ഉറക്കെയുറക്കെ ചിരിച്ചു.അലോഷ്യസ് ക്യാമറ ഓഫ് ചെയ്യാൻ ആഗ്യം കാണിച്ചപ്പോൾ അരവി ഓഫ് ചെയ്തു.
അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു.
അയാളുടെ മുഖഭാവത്തിൽ നിന്നും മനസിലായത് മറുവശത്ത് നിന്നും വരുന്ന വാർത്ത കാര്യമായതെന്തോ ആണെന്ന്. കാൾ കട്ടായതും അലോഷ്യസിന്റെ കറങ്ങി തിരിഞ്ഞ ഒരടിയിൽ കസേരയോടൊപ്പം ദേവദാസ് തെറിച്ചു വീണു.
എന്നെപ്പോലെ തന്നെ മറ്റുള്ളവരും തരിച്ചു പോയി.
” നീയും അവന്മാരും ചേർന്ന് ഹിൽ പാലസിന്റെ മുന്നിൽ നിന്നും കടത്തിക്കൊണ്ടു ആ പെൺകുട്ടി ഏതാ? നീയവളെ കൊന്നോ?”
ദേവദാസിന്റെ ചിരി നിന്നു.
“എനിക്കറിയില്ല. ഞാനാരേയും കൊന്നിട്ടില്ല. ജോലി ചെയ്താൽ കൂലി തരും”
അവൻ മുരണ്ടു.മുഖമടച്ച് കിട്ടിയ അടിയിൽ ദേവദാസിന്റെ ചുണ്ടിലൂടെ ചോരയും ഉമിനീർ കൊഴുപ്പും ഒഴുകി. ആയൊരു ചെരുമാറ്റത്തിൽ അവൻ നോർമൽ അല്ലേ എന്നു പോലും ഞാൻ ചിന്തിച്ചു.
” പറയെട പന്ന &**……….* മോനെ അതേതാ പെൺകുട്ടി?”
അലോഷ്യസ് വിടാൻ ഭാവമില്ലായിരുന്നു.
” അത് നിങ്ങളന്വേഷിക്കുന്ന TK മെഡിക്കൽസിന്റെ ഉടമ തൗഹ ബിൻ പരീത് സാറിന്റെ മകളാണ്.”
അവൻ വീണ്ടും ഉറക്കെയുറക്കെചിരിച്ചു.
“ഇവന് പലതും അറിയാം. അടുത്ത നടപടികളിലേക്ക് പോകേണ്ടി വരും.”
കൂട്ടത്തിലൊരാളോട് പറഞ്ഞതിനു ശേഷം എന്നോടായി പറഞ്ഞു.
“വേദ ഇനി നിൽക്കണ്ട, നിങ്ങളെ രണ്ടുപേരേയും പ്രശാന്ത് വീടെത്തിക്കും.”
“സർ, ആ പെൺകുട്ടി.?”
” അത് തന്റെ വാട്ടർ ടാങ്കിൽ കണ്ട ബോഡിയാവാനാണ് ചാൻസ്. നാളെ ഐഡന്റി ഫൈ ചെയ്യാം.”
ഞാൻ പിന്നെയും ചില സംശയങ്ങളുമായി തഞ്ചി. അലോഷ്യസിന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി.
എന്റെ സംശയങ്ങൾ അദ്ദേഹത്തിനു മനസിലായെന്നു തോന്നി.
“നിന്നെ ഫോളോ ചെയ്ത കാറിനെ ഫോളോ ചെയ്ത് ഞങ്ങളല്ലാതെ മറ്റൊരു വാഹനം കൂടി ഉണ്ടായിരുന്നു. ഒരു ട്രാവലർ അത് തൃപ്പുണിത്തുറ മുതൽ അവർക്കു പിന്നാലെയുണ്ടായിരുന്നു. നിങ്ങൾ വയലിലേക്കിറങ്ങിയപ്പോൾ ട്രാവലറിൽ ഉണ്ടായിരുന്ന യഥാർത്ഥ കൊലപാതകിക്ക് ഇതൊരു ട്രാപ്പ് ആണെന്ന കാര്യം മനസിലായിക്കാണും. വൈറ്റ്സ്ക്കോഡ കത്തിച്ചത് ചിലപ്പോൾ മുന്നേഫിറ്റു ചെയ്ത ബോംബിനാലാവാം. അല്ലെങ്കിൽ വാഹനം കടന്നു പോകുമ്പോൾ എറിഞ്ഞതുമാകാം. കാറിൽ നിന്നും അവരാരും നിനക്കും പ്രശാന്തിനും അടുത്തെത്താതിരിക്കാനാണ് ആ അപകടം കൊലയാളി ക്രിയേറ്റ് ചെയ്തത്. . പക്ഷേ കാറിലിരുന്നവർ അതിനും മുന്നേ ഇറങ്ങിയിരുന്നു.എന്റെ കാഴ്ചശരിയാണെങ്കിൽ ആ ട്രാവലറിൽ ഒരു സ്ത്രീയാണുണ്ടായിരുന്നത്. “
“സർ നമുക്ക് മുരുകേശൻ വഴി ഒരന്വേക്ഷണം നടത്തിയാലോ?”
നിഷേധാർത്ഥത്തിൽ അലോഷ്യസ് തലയാട്ടി.
“അതിനി നടക്കില്ല.കാർ കത്തിയപ്പോൾ മരണപ്പെട്ടത് മുരുകേശനാണ്. മുരുകേശൻ പറഞ്ഞതനുസരിച്ചാണ് വേദയെ കാത്ത് സ്ക്കോഡയിലെ ഡ്രൈവർ സ്റ്റുഡിയോയുടെ മുൻപിൽ നിന്നത്. നീ കയറിയ ടാക്സിയെ അവർ പിന്തുടർന്നു വഴിക്ക് വെച്ച് മുരുകേശനും മൂന്നു പേരും കാറിൽ കയറി. നിന്നെ പിന്തുടർന്ന് പിടിക്കാനായിരുന്നു അവരുടെ പ്ലാൻ.
അത് നടന്നില്ല, എന്നു മാത്രമല്ല കൊലയാളിയുമായി ബന്ധപ്പെട്ട ഏക കണ്ണി മുരുകേശ് കൊല്ലപ്പെടുകയും ചെയ്തു.ആയതിനാൽ നമുക്കുള്ള ഏക കച്ചിത്തുരുമ്പ് ദേവദാസാണ്. താൻ സൂക്ഷിക്കണം കുറച്ചു കൂടി.ഒറ്റയ്ക്കുള്ള യാത്ര പൂർണമായും ഉപേക്ഷിക്കണം. എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയിക്കാം. ശുഭരാത്രി. അവരെ 4 പേരേയും വിശദമായി ഒരിക്കൽക്കൂടി ചോദ്യം ചെയ്യണം. പിന്നെ നിയമത്തിനോ പുറം ലോകത്തിനോ ഇവരുടെ അറസ്റ്റിനെ പറ്റി അറിയില്ല”
സ്ക്കോഡയിൽ നിന്നും പിടിച്ച നാലു പേരെയോർത്താവാം അലോഷി പറഞ്ഞു. പിന്നീട് വലതുകൈയിലെ വാച്ചിന്റെ സ്ട്രാപ് ഊരിക്കൊണ്ട് അലോഷ്യസ് തിരിഞ്ഞു നടന്നു.
ഞങ്ങൾ ഇറങ്ങി.
ബോട്ടിലിരിക്കുമ്പോൾ ആരും ഒന്നും ശബ്ദിച്ചില്ല.
” എവിടെക്കാണ് പോവേണ്ടത്?” കാറിൽ കയറിയപ്പോൾ പ്രശാന്ത് ചോദിച്ചു.
” സ്റ്റുഡിയോയിൽ….. “
ഞാൻ പറഞ്ഞു.
” അരവിന്ദിനെയോ?”
“എന്നെ ഇടപ്പള്ളിയിൽ വിട്ടാൽ. മതി. ടു വീലർ അവിടെയാ.”
അരവിയെ ഇടപ്പള്ളിയിൽ വിട്ട് ഞങ്ങൾ തിരിച്ചു. എന്നെ സ്റ്റുഡിയോയിൽ വിട്ട് പ്രശാന്ത് മടങ്ങി.
രാത്രി സ്റ്റാഫുകൾ നന്നേ കുറവായിരിക്കും ഞാൻ നേരെ വാഷ് റൂമിൽ പോയി മുഖം കഴുകി കണ്ണാടിയിലെ പ്രതിഭിംബത്തിന് പ്രായമേറെയായതുപോലെ, കണ്ണുകൾക്കു ചുറ്റു കറുത്തവലയം ഉറക്കമില്ലായ്മ വിളിച്ചു പറഞ്ഞു.
തിരികെ ഗായത്രിയുടെ ഓഫീസ് മുറിയിൽ അവരുണ്ടായിരുന്നില്ല.
എതിരെ വരുന്ന സാബുവിനോട് ചോദിച്ചപ്പോൾ
” മേഡം നേരത്തെ വീട്ടിൽ പോയല്ലോ”
എന്ന മറുപടിയായിരുന്നു. എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. കാന്റീൻ പോയപ്പോൾ കാര്യമായൊന്നുമില്ലായിരുന്നു. ഒരു ഡബിൾ ഓംലറ്റും ഒരു സ്ട്രോംഗ് കട്ടനും കഴിച്ചു.
ഇന്ന് രാത്രി സ്റ്റാഫ് റൂമിൽ തങ്ങാമെന്തായാലും. മനസിലോർത്തു.
സ്റ്റാഫ് റൂമിലെ ചെറിയ സെറ്റിയിൽ ഞാൻ ചാരിക്കിടന്നു. മനസിലപ്പോൾ 2016 ഓഗ്സ്ത് 18ലേക്ക് നീങ്ങി. ഓഗസ്റ്റ് 3നാണ് ട്രക്ക് ഡ്രൈവർ അവിനാഷിന്റെ കൊലപാതകം. മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചു കൊക്കയിലേക്ക് മറിഞ്ഞ അവിനാഷിന്റെ പൊടി പോലും കിട്ടിയില്ല. പരസ്പര വിരുദ്ധമായി സംസാരിച്ച അവിനാഷിന്റെ ഭാര്യയെ അവിനാഷിന്റെ മരണത്തിന്റെ മൂന്നാം നാളു മുതൽ കാണാനില്ല.അവിനാഷിന്റെ മരണത്തെപ്പറ്റി പലതും അവൾക്കറിയാമെന്നറിയുന്ന ബോധത്താൽ ശത്രു വക വരുത്തിയതാകാം.അന്നത് വലിയ ഒച്ചപ്പാടുണ്ടാക്കിയ കേസായിരുന്നു.കോയമ്പത്തൂരിൽ നിന്നും ചരക്കുമായി വരുന്ന വഴിക്കായിരുന്നു അപകടം.മറ്റെ ട്രക്ക് ഡ്രൈവർ ഇപ്പോഴും ഒളിവിലാണ്.
കണ്ണിൽ ഉറക്കം നൃത്തംചവിട്ടിത്തുടങ്ങി.
എന്റെ ഫോൺ റിംഗ് ചെയ്തു.
നമ്പർ നോക്കാതെ ഞാൻ അറ്റന്റ് ചെയ്തു.
“വേദ കുര്യച്ചനും ഒരു പെണ്ണും ഹോട്ടൽ ഹിൽവ്യൂവിനായി പുതുതായി പണിയുന്ന ബിൽഡിംഗിൽ ഉണ്ട്. നീയും കൂടി വരാമോ?”
അരവിയുടെ ശബ്ദം.
ഇല്ലെന്നു പറഞ്ഞില്ല.
” വരാം”
” വേഗം വാ ഞാനിവിടെ ഗ്രൗണ്ടിലുണ്ട്.”
ഞാൻ എഴുന്നേറ്റു .കൂടെ വരാൻ ഒരാളു വേണം. അത്യാവശ്യമാണെന്ന് പറഞ്ഞപ്പോൾ ട്രയിനിംഗിലുള്ള അമൽ എന്ന പയ്യൻ റെഡി. അവന്റെ ബൈക്കിനു പിന്നിൽ ഞങ്ങൾ ആളൊഴിഞ്ഞ ഹിൽവ്യൂ ന്യൂബിൽഡിംഗി എത്തിയപ്പോൾ സമയം 1.17 am. കൂറ്റാക്കൂരിരുട്ടിൽ ഒരൊറ്റ ജീവിയില്ല ഞാൻ ഫോണെടുത്ത് അരവിയുടെ നമ്പർ ഡയൽ ചെയ്തു.നാലു ബെല്ലിനു ശേഷം അവൻ കോൾ എടുത്തു.
“ഹലോ “
ഉറക്കച്ചവടിൽ അവന്റെ ശബ്ദം
“നീയെവിടെ ഞാൻ ഹിൽവ്യൂയുടെ പുതിയതായി പണിയുന്ന ബിൽഡിംഗിനു മുമ്പിലുണ്ട്.”
” ഞാൻ വീട്ടിൽ… നീയെന്തിനാ അവിടെ പോയത്.?”
” നീയല്ലേ വിളിച്ചു ഇവിടെ വരാൻ പറഞ്ഞത്?”
“ഞാനോ? നിനക്കെന്താ വേദാ വട്ടായോ?”
അവന്റെ സ്വരം തീരും മുന്നേ ഇരുളിൽ രണ്ട് കണ്ണുകൾ തെളിഞ്ഞു. അതൊരു കാറിന്റെ ഹെഡ് ലൈയാറ്റാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ അമലിന്റെ ചെവിയിൽ പറഞ്ഞു.
” അമൽ വണ്ടി തിരിച്ചോ. എവിടെയോ ഒരു ചതിവ് പറ്റി. “
അമൽ വണ്ടിയെടുക്കുമ്പോഴേക്കും കാർ തൊട്ടടുത്തെത്തിയിരുന്നു. ബൈക്കിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു അതിൽ നിന്നും കറുത്ത സാരിയിൽ ചുവന്ന ബോഡറുള്ള സാരിയുടുത്ത ഒരു സ്ത്രീ ഇറങ്ങി വരുന്നത്. നെറ്റിയിൽ വലിയ ചുവന്ന പൊട്ട്, കൺമഷി നിറച്ചെഴുതിയ കൺകളിൽ കാന്ത രശ്മി ഒളിച്ചിരുന്നു. കാഴ്ചയിൽ ആറടി ഉയരമുള്ള ആ സ്ത്രീയെ മുമ്പെവിടെയും കണ്ടതായി ഓർക്കുന്നില്ല. ഒരിക്കൽ കണ്ടാൽ മറക്കാൻ കഴിയാത്ത മുഖം. ഒരു മാതിരി സർപ്പ സൗന്ദര്യം തന്നെ.
“വേദാ പരമേശ്വർ !”
ചില്ലുടയുന്ന ശബ്ദം പോലെ.
“ഞാൻ ശിവാനി ഋഷികേഷ്, അങ്കമാലിയിൽ ഷാക്യൂൺ ഫാൻസി നടത്തുന്നു.നിന്നെ ഇവിടെ വിളിച്ചു വരുത്തിയത് ഞാനാണ്. കുറച്ചു ഡോക്യുമെൻസ് നിനക്ക് എത്തിക്കണമെന്ന് തോന്നി.”
ഞാനെന്തെങ്കിലും പറയുന്നതിനു മുമ്പേ അവർ കാറിൽ നിന്നും ഒരു മഞ്ഞ ഫയൽ എടുത്തു .
” ഇതിൽ സീനയുടെ കൊലപാതകത്തിലേക്കുള്ള ചില സൂചനകളുണ്ട്. നീയീകേസിലേക്കെത്തിയ കാര്യം ഞാനിന്നാണ് അറിഞ്ഞത്. പകൽ നിന്നെ കുറിച്ചൊരു ന്യൂസ് വന്നിരുന്നു. നിനക്കെതിരെയുള്ള ആക്രമണം നടത്തിയത് കുര്യച്ചന്റെ ആളുകളാണെന്ന്.
എന്തായാലും സൂക്ഷിക്കുക. ഇന്ന് മരിച്ച പെൺകുട്ടിയെ തിരക്കി പോവാതിരിക്കുക.കാരണം അത് നിങ്ങൾക്കുള്ള ഇരയാണ്. അവരിലേക്ക് നിങ്ങളെ എത്തിക്കാൻ വേണ്ടി മാത്രം.
പിന്നെ ഞാനാരാണെന്ന് തിരക്കി വരരുത്. എന്റെ ഈ മുഖം പോലും
ഈ നിമിഷം മറക്കണം .ഒന്നോർക്കുക. ശത്രു വല്ല ഒരിക്കലും എന്നു വെച്ച് മിത്രമാണെന്നും കരുതരുത്.”
കൂർത്ത ചില്ലുകൾ തുളഞ്ഞിറങ്ങുന്നതു പോലെയുള്ള വാക്കുകൾ. ഞാൻ എന്തെങ്കിലും പറയും മുന്നേ അവർ തിരിഞ്ഞു നടന്നിരുന്നു.അഴിച്ചിട്ട കേശഭാരത്തിൽ പിൻഭാഗം മുഴുവൻ മറഞ്ഞിരുന്നു. കാർ ഞങ്ങളെ കടന്ന് മുന്നോട്ട് പോയെങ്കിലും ഞാൻ ശരിക്കും സ്തംഭിച്ചിരിക്കുകയായിരുന്നു. എന്റെ കണ്ണുകൾ നമ്പർ പ്ലേറ്റിലുടക്കി. ഞെട്ടിയതാണോ ഭയന്നതാണോ?
ആ നമ്പർ എന്റെ കാറിന്റെ നമ്പറായിരുന്നു.
” ചേച്ചീ….. “
അമലിന്റെ ശബ്ദം എന്നെ ബോധമണ്ഡലത്തിലെത്തിച്ചു.
” അമൽ തിരിച്ചു പോകാം”
ഞാനവന്റെ തോളിൽ തട്ടി. അവൻ തിരിക്കും മുന്നേ ഫോൺ റിംഗ് ചെയ്തു.അരവിന്ദാണ്. ഞാൻ കോൾ അറ്റന്റ് ചെയ്തു.
“വേദാ…. “
അവന്റെ ശബ്ദം കാതിൽ
” അരവീ കുഴപ്പമൊന്നുമില്ല. ഞങ്ങൾ തിരിച്ചു സ്റ്റുഡിയോയിലേക്ക് പോവുകയാ. ബാക്കി രാവിലെ പറയാം”
ഫോൺ കട്ട് ചെയ്തു.ഈ ഫയലിൽ എന്താവും?
എത്രയും വേഗം അതിനകത്തെന്താണെന്നറിയണം മനസിലെ ക്ഷമകെട്ടു തുടങ്ങിയിരിക്കുന്നു.
ഓഫീസ് റൂമിലെത്തി ഞാൻ ഫയലുകൾ തുറന്നു.ഓരോ ഫയലുകളും നമ്പറടിസ്ഥാനത്തിൽ വേർതിരിച്ചിരുന്നു. മൊത്തം 13 ഫയലുകൾ.
1) ആദ്യ ഫയലിൽ ഇങ്ങനെ എഴുതിയിരുന്നു.
ശബ്ദമില്ലാത്ത മരണമാണ്. അളവുകൾ പ്രധാനം. സ്ലോ പോയ്സൺ മരണം വൈകിക്കുന്നു.
പിന്നെ കുറേ രാസനാമങ്ങളും അപരിചിതമായ മറ്റേതോ ഭാഷയിൽ എഴുതിച്ചേർത്ത കുറേയേറെ കാര്യങ്ങൾ.
രണ്ടാമത്തെതു് വായിച്ചു.
ക്രിഷ്ണപ്രിയ വസുദേവിന്റെ തിരോധാനത്തെക്കുറിച്ച് മാതൃഭൂമി സപ്ലിമെന്റിൽ വന്ന വൺ പേജ് ഫീച്ചർ ഈ കേസ് നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഞാനന്ന് ജേർണലിസം പഠിക്കുകയായിരുന്നു.
നഴ്സിംഗ് വിദ്യാർത്ഥിയായ കൃഷ്ണപ്രിയ വസുദേവ് ക്ലാസ് മുറിയിൽ തലകറങ്ങി വീഴുകയും ഒരാഴ്ച കഴിഞ്ഞിട്ടും എത്ര ശ്രമിച്ചിട്ടും ബോധം തിരിച്ചു വന്നില്ലാ എന്ന് മാത്രമല്ല ബോധക്ഷയത്തിനു കാരണം എന്താണെന്ന് തെളിയിക്കാൻ വൈദ്യശാസ്ത്രത്തിന് പോലും കഴിഞ്ഞിരുന്നില്ല. ബോധം പോയതിന്റെ ഏഴാം നാൾ മുതൽ കൃഷ്ണയെ .ഐസിയുവിൽ നിന്നും കാണാതായി. അന്ന് ആശുപത്രിക്കെതിരെ മാസങ്ങളോളം കോലാഹലങ്ങളുണ്ടായിരുന്നു.
അവയവ മാഫിയ വളർന്നു പന്തലിച്ചതിനാൽ ആ വഴിയും അന്വേഷണം നടത്തിയിരുന്നു.
പിന്നെ പുതിയ പുതിയ വിഷയങ്ങൾ കിട്ടിയതോടെ മാധ്യമങ്ങൾ അവയ്ക്ക് പിന്നാലെയായി.
നാലാമത്തെ ഫയൽ തോട്ടുമുക്കത്തെ ഒരു മയക്കു മരുന്ന് മാഫിയയെ പറ്റിയുള്ള വിവരങ്ങളാണ്. സ്ക്കൂളുകളെ ചുറ്റിപ്പറ്റി നടത്തിയ മയക്കുമരുന്ന് വിൽപനയിൽ പിടിക്കപ്പെട്ടവരെ കുറിച്ച്.
അഞ്ചാമത്തേത്. അർജ്ജുൻ കേശവൻ, 17 വയസുള്ളപ്പോൾ നിരന്തരമായ മയക്കുമരുന്നിന്റെ ഉപയോഗത്തിൽ സമനില തെറ്റിയ ഒരു പയ്യൻ.
ഓവർഡോസ് മെഡിസിൻ ശരീരത്തിലെത്തിയതിനാൽ മരണമാണെന്ന് വൈദ്യലോകം വിധിയെഴുതി. പോസ്റ്റ്മോർട്ടം ടേബിളിൽ വെച്ച് അപ്രത്യക്ഷമായ അർജ്ജുനന്റെ ഡെഡ് ബോഡിയെ പറ്റി ആശുപത്രി തകർത്ത സംഭവം ഓർത്തെടുത്തു ഞാൻ.
ആറാമത്തെ ഫയൽ ചെറുതുരുത്തിയിലെ രണ്ട് സ്ക്കൂൾ കുട്ടികളുടെ തിരോധാനത്തെ പറ്റിയാണ്.5 ഉം ഏഴും വയസുള്ള രണ്ട് ആൺകുട്ടികൾ വീടിനടുത്തുള്ള കളിസ്ഥലത്ത് ആടിനെ തീറ്റിക്കുകയായിരുന്നപ്പോൾ കാണാതാവുകയാണ് ഉണ്ടായത്.ദിവസങ്ങൾക്കുള്ളിൽ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ദു:ഖത്തിൽ അവരുടെ മാതാപിതാക്കൾ ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
ഏഴാമത്തെ ഫയൽ ഓപൺ ചെയ്യാനിരുന്നപ്പോഴാണ് ടോയ്ലറ്റിന്റെ ഭാഗത്തു നിന്നും ഒരു പെൺകുട്ടിയുടെ കരച്ചിലു കേട്ടത്. എന്തായാലും സ്റ്റാഫ് കുറവായിരുന്നതിനാലും ജിജ്ഞാസയിലും ഞാനും ഇറങ്ങിയോടി. അടച്ചിട്ട ടോയ്‌ലറ്റിനു പുറത്തെ ടൈൽസിൽ ചോരപ്പുകൾ കണ്ടതോടെ തൊട്ടടുത്തെത്തിയ അപകടം ഞാൻ തിരിച്ചറിഞ്ഞു.
ചുറ്റിനും ഒരാളില്ല പക്ഷേ എവിടെയോ ഒരു ഞെരക്കം പോലെ. ടൈൽസിലെ ചോരപ്പാടുകൾ ടോയ്ലറ്റിനകത്തേക്ക് വഴി കാണിക്കുന്നു. അടുത്തെത്തിയപ്പോൾ തറയിൽ രക്തത്തിൽ മുങ്ങിയ ഒരു കൈപത്തിയുടെ പാട്. പിന്നീട് വലിച്ചിഴച്ച് കൊണ്ടു പോയതുപോലെ ചോരചാലുകൾ തറയിൽ പടർന്നിരുന്നു.
ടോയ്‌ലറ്റിനകത്ത് നിന്നും ഒരു ഞെരക്കം പോലെ. ഞാൻ ഒരു കുതിപ്പിനു വാതിൽ തുറന്നു. ബാത്റൂം തറയിൽ ഒരു പെൺകുട്ടി ചോരയിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്നു.
പിന്നെയൊരോട്ടമായിരുന്നു.
“സാബു …..”
എന്റെയലർച്ചയിൽ നൈറ്റ് ഡ്യൂട്ടിക്കാർ മൊത്തം ഞെട്ടി. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും ഞാൻ ആ പെൺകുട്ടിയെ തിരിച്ചു കിടത്തിയിരുന്നു. ദീപവിനോദ് എന്ന പ്രോഗ്രാം പ്രൊഡ്യൂസർ.പാതി തുറന്ന കണ്ണുകളുമായവൾ എന്തോ പറയാൻ ശ്രമിച്ചു.
” സാബു എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം.”
എല്ലാരും കർമ്മനിരതരായി. ദീപയെ കയറ്റിയ കാറിൽ ഞാനും കയറി.വേറെ ഡ്യൂട്ടി കഴിഞ്ഞ രണ്ട് മെയിൽ സ്റ്റാഫും. ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. വലതു വശത്ത് വയറ്റിലാണ് കുത്ത് കിട്ടിയത്.
ദീപയെ ക്യാഷാലിറ്റിയിൽ പ്രവേശിപ്പിച്ചു. ദീപയ്ക്കാപ്പം തന്നെ ഞാൻ നിന്നു. പരിചയമുള്ള ഡോക്ടർ ഇമ്മാനുവലിനോട് കാര്യങ്ങൾ തുറന്നു പറഞ്ഞു.
“സർ ഇത് പോലീസ് കേസാകും.കേസായാലത് ചാനലിനെ ബാധിക്കും.”
എന്റെ സംസാരം കാരണം ഡോക്ടർ കുറച്ചു നേരം ചിന്തിച്ചു എന്നിട്ട് ചോദിച്ചു.
“ഈ പ്രശ്നം എങ്ങനെ സോൾവ് ചെയ്യുമെന്നാണ് വേദ പറയുന്നത്?”
അപ്പോഴേക്കും ഗായത്രിയുടെ കോൾ വന്നു
” ഡോക്ടർ ഒരു നിമിഷം “
അനുമതി വാങ്ങി ഞാൻ കോളെടുത്തു.
“വേദാ. ദീപയ്ക്ക് എങ്ങനെയുണ്ട് “
തെല്ലു ആധിയോടവർ തിരക്കി.
കാര്യങ്ങൾ എല്ലാം വള്ളി പുളളി തെറ്റാതെ ഞാൻ മേഡത്തെ അറിയിച്ചു.
“വേദയുടെ യുക്തിക്കനുസരിച്ച് കാര്യങ്ങൾ ചെയ്യൂ. അതൊരിക്കലും ചാനലിനെ ദോഷമായി ബാധിക്കരുത്.”
ഫോൺ കട്ടായി .ഞാൻ ഡോക്ടർ ഇമ്മാനുവലിനോട് കാര്യം പറഞ്ഞു.
” ആ കുട്ടിയോട് വിശദമായി നിങ്ങൾ ചോദിച്ചറിയണം. സത്യാവസ്ഥ അറിയും വരെ ഞാൻ ഒന്നും ചെയ്യില്ല. എങ്കിലും തൽക്കാലം ഞാനീ കേസ്ഫയലിൽ എന്തെഴുതി ചേർക്കണമെന്ന് താൻ പറ. പ്രഥമദൃഷ്ട്യാ ഞാൻ മനസിലാക്കിയത് അത് ഒരു മൂർച്ചയേറിയ ആയുധത്താലുള്ള മുറിവാണ്. ആഴം കുറവാണെങ്കിലും അതിന് നല്ല നീളമുണ്ട്.അതൊരിക്കലും മരണകാരണമാകില്ലായെങ്കിലും ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടോ എന്നറിയണം.”
“സാറെന്തെങ്കിലും എഴുതി ചേർക്കൂ.”
ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങി വരുമ്പോഴേക്കും ദീപയെ തിയേറ്ററിലേക്ക് മാറ്റിയിരുന്നു..
എന്റെ ആധി കണ്ടാവാം ഐസിയുവിന് പുറത്ത് നിൽക്കുന്ന കൂടെ വന്നവർ പറഞ്ഞു.
“പേടിക്കാനൊന്നുമില്ല വൻകുടലിനു പുറത്ത് ചെറിയ ഒരു മുറിവുണ്ട് “
നെഞ്ചിടിപ്പോടെ ഞാനും മറ്റു രണ്ട് പേരും മണിക്കൂറുകൾ അതിനു മുന്നിൽ ചിലവഴിച്ചു.
മനസിൽ എന്തൊക്കെയോ ചിന്തകൾ കടന്നു കയറി ദീപയെ ആക്രമിച്ചതാരാവും. ചുറ്റിനുമിപ്പോൾ മരണ ഗന്ധം മാത്രമാണ് ഭയം തോന്നുന്നുണ്ട് വല്ലാതെ .
ഐസിയു വാതിൽ തുറന്നു ഡോക്ടർ പറഞ്ഞു.
“B+ve ബ്ലഡ് വേണം”
“സർ അവൾക്കെങ്ങനയുണ്ട്?”
” പേടിക്കാനൊന്നുമില്ല. മുറിവ് ആഴത്തിൽ ഇല്ല. കുറച്ച് ബ്ലഡ് പോയിട്ടുണ്ട്. “
ഡോക്ടർ ഇമ്മാനുവൽ പറഞ്ഞു.കൂടെ വന്നവരിൽ ഒരാൾ B+ve ആയതിനാൽ ആയൊരു ബുദ്ധിമുട്ട് പരിഹരിച്ചു.
“ചേച്ചീ ദീപേച്ചിയുടെ വീട്ടിൽ വിവരമറിയിക്കണ്ടെ?”
കൂടെ വന്നവരിൽ ഒരാൾ
” ഉം “
ഞാൻ തലയാട്ടി. പക്ഷേ അവളുടെ വീട്ടിൽ അറിയിക്കുന്നതെങ്ങിനെയെന്ന് എനിക്കും അറിയില്ലായിരുന്നു. അവൾ താമസിക്കുന്നത് പടമുഗളിലാണ് എന്നല്ലാതെ മറ്റൊന്നുംഎനിക്ക് അറിയില്ലായിരുന്നു.
പുലർച്ചെ രണ്ട് മണിക്ക് ദീപയെ കാണാനുള്ള അനുമതി കിട്ടി.ദീപയ്ക്കപ്പോഴും ബോധം വീണിരുന്നില്ല.
ഞാൻ ഫോണെടുത്ത് സാബുവിനെ വിളിക്കാമെന്നോർത്തു. ഈ പ്രശ്നം ലീക്കാവരുതെന്ന് ചാനലിൽ എല്ലാവരോടും പറയാമെന്നോർത്ത് പോക്കറ്റിൽ തപ്പി. അവിടെ അലോഷ്യസിന്റെ ഫോൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫോൺ എന്റെ ഓഫീസ് ടേബിളിനു മുകളിലിരിക്കുകയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു കൂട്ടത്തിൽ ആ ശിവാനി തന്ന ഫയലും ലോക്കറിന്റെ കീയും.
സാബുവിന്റെ ഫോണിലേക്ക് കൂടെയുള്ളയാളുടെ ഫോണിൽ നിന്ന് കാര്യം വിളിച്ചു പറഞ്ഞു.
“ഹലോ സാബു …. “
“ഹലോ “
” ഞാൻ വേദയാണ്. ദീപയ്ക്കുണ്ടായ അപകടം ഒരുതരത്തിലും ലീക്കാവരുത്.”
” ഇല്ല. വേദ എത്രയും പെട്ടന്നിവിടെ വരാമോ? കുറച്ചു കാര്യങ്ങൾ ഉണ്ട്. സാമുവേൽ സാറിന്റെ ചാർജ്ജിപ്പോൾ വേദയ്ക്കാണ്. ബാക്കി നേരിട്ട് പറയാം.”
6.30 ആയപ്പോൾ സ്റ്റുഡിയോയിലെ വണ്ടി വന്നു.ഞാൻ കൂടെയുള്ളവരോട് യാത്ര പറഞ്ഞിറങ്ങി. സ്റ്റുഡിയോയിൽ ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും എന്നെ കാത്തു നിന്ന സാബുവിന്റെ പിന്നാലെ സിസിടിവി മുറിയിലേക്ക്.
” വേദ ഇന്നലെ ഇതിനകത്ത് നമ്മളല്ലാതെ വേറെയൊരാൾ കൂടി ഉണ്ടായിരുന്നു…. “
ഞാൻ നോക്കിയിരിക്കെ സാബു റെക്കോർഡ് ഓൺ ചെയ്തു.
സാബു തുടർന്നു.
“തലേ ദിവസം 10.30 നു ശേഷം ബനിയൻ ക്യാപ് ധരിച്ചാണ് ആ വ്യക്തി അകത്ത് കടന്നത്. കയറി വന്ന ഉടനെ അയാൾ വേദയുടെ ടേബിളിനടുത്ത് കുറച്ചു സമയം നിന്നു.ക്യാപ് താഴ്ത്തിവെച്ചതിനാൽ
മുഖം വ്യക്തമാവുന്നില്ല .
തുടർന്ന് മേഡത്തിന്റെ മുറിയിലേക്ക് കയറി. അവിടെ ഷെൽഫിനു മീതെ കൈയെത്തിച്ച് പരതി നോക്കുന്നു. തിരികെ വന്ന് ചെയറിന്റെ അടിയിൽ എന്തോ കുനിഞ്ഞു നോക്കുന്നു. പിന്നെ കുറച്ചു സമയം ആളെ കാണുന്നില്ല. പിന്നെ പുറത്തിറങ്ങി കാന്റീനിന്റെ ഭാഗത്തേക്ക് പോയി തിരികെ വന്നു.
പിന്നീട് ലേഡീസ് ടോയ്ലറ്റിന്റെ ഭാഗത്തേക്ക് പോകുന്നു. ഞാൻ ഓടിപ്പോവുന്നു കുറച്ചു സമയത്തിനുള്ളിൽ മറ്റുള്ളവരും പിന്നീട് ഞങ്ങൾ ദീപ യെ താങ്ങിയെടുത്ത് പുറത്തു വരുന്നു. പിന്നീട് കുറച്ചു സമയത്തിനു ശേഷം അയാൾ അവിടുന്നു മടങ്ങിവരുന്നു നേരെ എന്റെ ടേബിളിനു മുന്നിൽ കൈ കുത്തി നിൽക്കുന്നു. മേശപ്പുറത്തു നിന്നും ലോക്കറിന്റെ കീ എടുക്കുന്നു ലോക്കർ തുറക്കുന്നു.ലാപ് പുറത്തേക്ക്.
തൂങ്ങിക്കിടക്കുന്ന ഐഡി കാർഡിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
അരവിയാണോ ശത്രു.പിന്നീടയാൾ ഇറങ്ങിപോയ ഉടനെ പാർക്കിംഗിൽ നിന്നും ഒരു ബൈക്ക് ചീറി പാഞ്ഞ് വന്നു അയാളതിൽ കയറി പോയി.
“സാബു ഇത്രയും നേരത്തെ റെക്കോർഡ് ഇവിടുന്ന് മാറ്റണം. അത് സാബുവിന്റെ കൈവശമിരിക്കണതാണ് ഉത്തമം”
സാബുവിന്റെ കൺകളിൽ സംശയം .
“പിന്നെ നമ്മളീ റെക്കോർഡ് കണ്ട വിവരം ഒരിക്കലും ഇവിടെയുള്ളൊരു സ്റ്റാഫു പോലും അറിയരുത്. തൽക്കാലം മേഡത്തോട് ഞാൻ പറയാം”
സാബു തലയാട്ടി സമ്മതിച്ചെങ്കിലും സംശയത്തിന്റെ വിത്തുകൾ മുള പൊട്ടിയത് ഞാൻ തിരിച്ചറിഞ്ഞു.
എന്റെ ടേബിളിനു മുകളിൽ ശേഷിച്ചൊന്നും ഉണ്ടാവില്ലെന്നുറപ്പിച്ചാണ് എത്തിയത്. പക്ഷേ മൊബൈൽ ഫോണും ഫയലും ലോക്കിന്റെ കീയും ഭദ്രം. കീയെടുത്ത് ലോക്കർ തുറന്നു നോക്കി ലാപ് നഷ്ടമായ സ്ഥാനത്ത് നാലായി മടക്കിയ ഒരു വെളുത്ത പേപ്പർ.ഞാനതെടുത്ത് തുറന്നു നോക്കി.
‘നിനക്കൊരു പണി പൂർത്തിയായിട്ടുണ്ട്. കാത്തിരിക്കുക 24 മണിക്കൂറിനുള്ളിൽ അടുത്ത ശവം .നീ അതിബുദ്ധി കാണിക്കുമെന്നറിയാം അതിനാൽ മാത്രം നിന്റെ ചിറകുകളിൽ ഒന്ന് അരിഞ്ഞെടുക്കുന്നു ‘
അപരിചിതമായ കയ്യക്ഷരം. ആരേയാണ് വിശ്വസിക്കേണ്ടത് ആറിയില്ല. ഒറ്റയാൻ പോരാട്ടമാണ് .
ലാപ് മോഷ്ടിച്ചതൊരിക്കലും അരവിന്ദാവില്ല കാരണം അവൻ ചോദിച്ചാൽ തന്നെ ഞാൻ എല്ലാ ഡോക്യുമെൻസും കൊടുത്തേനെ. പിന്നെയാ ബോഡീലാംഗേജ് അതും സാമ്യമില്ല.
ഒരുൾ പ്രേരണയാൽ ഞാൻ അവന്റെ വീട്ടിലേക്ക് വിളിച്ചു. മറുവശത്ത് അവന്റെയച്ഛൻ.
” അങ്കിൾ അരവിയെവിടെ?”
” നൈറ്റ് കഴിഞ്ഞ് അവനിന്ന് പുലർച്ചെയാ വന്നു കിടന്നത്.നല്ലയുറക്കമാ നീയെവിടെയാ”
” ഞാൻ ഓഫീസിലാ അങ്കിളേ വിളിക്കാം”
ഫോൺ ഡിസ്കണക്ടായി. എവിടെയോ ഒരു കുരുക്കെനിക്കായി മുറുകുന്നുണ്ട്.
അതിൽ അരവിയുടെ കൈകളെയും ഭയപ്പെടേണ്ടിയിരിക്കുന്നു. ദീപയെ ഇന്നലെ രാത്രി ഉപദ്രവിച്ചതാരാ എന്നതറിയണം ഞാൻ ഏഴാമത്തെ ഫയൽ തുറന്നു നോക്കാൻ തന്നെ തീരുമാനിച്ചു.
7) അഡ്വക്കേറ്റ് പരമേശ്വരൻ & അഡ്വ:സാവിത്രി പരമേശ്വരൻ, Dr:യൂനുസ്ഖന്നയുടേയും ആക്സിഡണ്ടെന്നു തെറ്റിദ്ധരിക്കപ്പെട്ട ആസൂത്രിത കൊലപാതകം
എനിക്ക് തല പെരുത്തു തുടങ്ങി. അച്ഛനുമമ്മയും മരണപ്പെടുമ്പോൾ ഫാമിലി ഫ്രണ്ടായ യൂനുസ്ഖന്നയുമുണ്ടായിരുന്നു കാറിൽ.കാർ വെട്ടിപ്പൊളിച്ചവരുടെ ജീവനറ്റ ശരീരം പുറത്തെടുത്തപ്പോൾ കാഴ്ച്ചക്കാർക്കൊപ്പം നാടും കരഞ്ഞിരുന്നു. അതപ്പോൾ ആക്സിഡണ്ടല്ലേ?
അവരുടെ മരണശേഷം യൂനുസ് ഖന്നയുടെ ഭാര്യ ഫാത്തിമയും ഇരട്ടകളായ രണ്ട് പെൺകുട്ടികളും എന്നെപ്പോലെ മാനസികമായി വല്ലാതെ തളർന്നിരുന്നു.
വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷം 37മത്തെ വയസിലാണ് ഫാത്തിമ രണ്ട് പെൺകുട്ടികൾക്ക് ജന്മം നൽകിയത്. വൈകിയ പ്രെഗ്നൻസി ആയതിനാൽ ഡോക്ടർ കുറേയേറെ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് അബോർഷന് നിർബന്ധിച്ചിട്ടും ഫാത്തിമ സമ്മതിച്ചിരുന്നില്ല. ആ കാരണങ്ങൾ കൊണ്ടാവാം പെൺകുട്ടികൾക്ക് ബുദ്ധി വൈകല്യവും ഉണ്ടായിരുന്നു.
അലോഷിയെ കാണണം കാര്യങ്ങൾക്കൊരു വ്യക്തത വരുത്തണം ഞാൻ അലോഷിക്കു മെസ്സേജയച്ചു.
” അത്യാവശ്യമായി കാണണം, 9 മണിക്ക് കലൂർ ‘കാപ്പിക്കട’ യിൽ ഉണ്ടാവും.”
“ok .നിന്റെ പോലീസ് പ്രൊട്ടക്ഷൻ ?”
മറു ചോദ്യം വന്നു.
“ഞാനത് ക്യാൻസൽ ചെയ്തിരുന്നു. പ്രൈവസി പ്രോബ്ളം തന്നെ . “
“its OK “
മറുപടി വന്നു.
ഒന്നു കുളിക്കണം. സമയം 7.46am കഴിഞ്ഞിട്ടുണ്ട്. കൈലാസത്തിൽ പോയി കുളിച്ച് വരുമ്പോഴേക്കും ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി 9 മണിക്ക് തിരിച്ചെത്തില്ല. തൊട്ടടുത്ത് ചാനൽ വർക്കേഴ്സിനു വാങ്ങിയിട്ട ഒരു ഫ്ലാറ്റ് ഉണ്ട്. 9 താമസക്കാരുള്ള ഒരു 3BHK. ഞാനവിടെ താമസിക്കുന്ന ഒരു ന്യൂസ് റീഡറെ വിളിച്ചു വരുന്നുണ്ടെന്നു പറഞ്ഞു ഞാനിറങ്ങി….
കൃത്യം 9 മണിയായപ്പോൾ അലോഷ്യസ് കാപ്പിക്കടയിൽ ഹാജർ.
തലേ രാത്രിയിലെ കാര്യങ്ങളെല്ലാം അലോഷ്യസിനോട് സംസാരിച്ചിരിച്ചു.
എതിരെയിരിക്കുന്ന ഒരു ചെറുപ്പക്കാരൻ ഇടംകണ്ണാൽ എന്നെയും അലോഷ്യസിനേയും നോക്കുന്നുണ്ടായിരുന്നു.
“വേദ വേറെയൊരു പ്രശ്നമുണ്ട്.”
എന്താണെന്ന അർത്ഥത്തിൽ ഞാൻ അലോഷ്യസിനെ നോക്കി.
“ദേവദാസ് പറഞ്ഞത് കളവാണ്. KTമെഡിക്കൽസ് ഉടമ തൗഹബിൻ പരീതിന്റെ മകളിപ്പോഴും ജീവിച്ചിരിക്കുന്നു.”
എന്റെ മിഴികളിൽ അത്ഭുതം.
” തൽക്കാലം അത് വിശ്വസിക്കാം. സുനിതയുടെ ചേച്ചി തന്ന ബിൽ കണ്ട ദിവസം തന്നെ ഞാൻ KT മെഡിക്കൽസിനെ പറ്റി അന്വേഷിച്ചു. ബാംഗ്ലൂരിൽ ഉള്ള KT മെഡിക്കൽസു തന്നെയാണോ KTഫാർമസ്യൂട്ടിക്കൽ എന്ന പേരിൽ അറിയപ്പെടുന്നതെന്നറിയാനാണ് സെർച്ച് ചെയ്തത്.രണ്ടും തമ്മിൽ കണക്റ്റഡ് അല്ലെങ്കിലും KT മെഡിക്കൽസ് ഉടമയായ തൗഹബിൻ പരീതിനെ ഞാനന്നേ തന്നെ നോക്കി വെച്ചിരുന്നു. പിന്നീട് ഞാൻ തൗഹയുടെ FB പ്രൊഫൈലിൽ നിന്നും ഫാമിലി മെംബേഴ്സിനെ ചൂണ്ടി അങ്ങനെയാണ് മകൾ മുംതാസിന്റെ പ്രൊഫൈൽ കിട്ടിയത്.. ഇത്തരം കാര്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന ഒരു ഫേക്ക് പ്രൊഫൈൽ വഴി കാര്യങ്ങൾ നിരീക്ഷിച്ചു.ഇന്നലെ രാത്രി രണ്ടു മണിക്ക് മുംതാസ് ഓൺലൈനിൽ ഉണ്ടായിരുന്നു. ഞാൻ ബ്രൗസർ ലോഗിൻ ചെയ്ത ലൊക്കേഷൻ ട്രെയ്സ് ചെയ്തെടുത്തപ്പോൾ തിരുപനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്താണ് കാണിക്കുന്നത്. കറക്റ്റ് ലൊക്കേഷൻ പറഞ്ഞാൽ തൗഹബിൻ പരീതിന്റെ വീട് “
“ദേവദാസ് നുണ പറഞ്ഞതാവുമോ?”
എന്റെ സംശയം
” അറിയില്ല.’ഫീലിംഗ് ഹാപ്പി വിത് മൈ ഉപ്പച്ചീ’ എന്നും പറഞ്ഞാണ് പുതിയ സെൽഫി ഇന്നലെ രാത്രി ഇട്ടത്.തുടർന്ന് കുറച്ച് മെഡിക്കൽ ഡൗട്ട്സെന്ന രീതിയിൽ ഞങ്ങൾ കുറച്ചു നേരം ചാറ്റ് ചെയ്യുകയും ചെയ്തു.”
” മെഡിക്കൽ ഡൗട്ട്സ് ? മുംതാസ് ഡോക്ടറാണോ?”
“യെസ്….. “
“ഏത് ഹോസ്പിറ്റലിൽ?”
” അൽ മിത്ര സൂപ്പർസ്പെഷാലിറ്റി ഹോസ്പിറ്റൽ ബാംഗ്ലൂർ.ഞാൻ ചോദിച്ചപ്പോൾ സ്റ്റേറ്റ്സിലേക്ക് പോകാനുള്ള തിരക്കായതിനാൽ ജോലി റിസൈൻ ചെയ്തതെന്നു പറഞ്ഞു. ഞാനതും അന്വേഷിച്ചു.ഒരു മാസം മുന്നേ മുംതാസ് അൽ മിത്രയിലെ ജോലി റിസൈൻ ചെയ്തിരുന്നു.”
സംസാര മദ്ധ്യേ പോലീസ് യൂണിഫോമിട്ട രണ്ട് വനിതാ കോൺസ്റ്റബിളിനൊപ്പം CI റാങ്കിലുള്ള ഒരുദ്ധ്യോഗസ്ഥൻ കയറി വന്നു. അയാൾ എനിക്കു മുമ്പിൽ ടേബിളിൽ കൈ കുത്തി നിന്നു ചോദിച്ചു.
” വിഷൻ മീഡിയ വേദപരമേശ്വർ?”
“യെസ് “
” ഞാൻ ആലുവസ്റ്റേഷൻ സിഐ നൈനാൻ കോശിയാണ് നിങ്ങളുടനെ എനിക്കൊപ്പം സ്റ്റേഷൻ വരെ ഒന്നു വരണം.”
“സർ എന്താണ് കാര്യം”
ചോദിച്ചത് അലോഷ്യസാണ്
“നിങ്ങൾ?”
CI അലോഷ്യസിനു നേരെ തിരിഞ്ഞു.
“ഞാൻ അലോഷ്യസ് കൊച്ചി മഹേന്ദ്രയിൽ സെയിൽസ് മാനേജരായി വർക്ക് ചെയ്യുന്നു.കൂടാതെ വേദയുടെ സിയാൻസി കൂടിയാണ്.”
തുടർന്ന് ഒരു ഐഡി കാർഡ് സിഐയെ കാണിച്ചു.
” ഒകെ മിസ്റ്റർ അലോഷ്യസ്,ഇന്ന് പുലർച്ചെ മോർച്ചറിയിൽ നിന്നും കഴിഞ്ഞ ദിവസം ആത്മാഹത്യ ചെയ്ത സജീവിന്റെ മൃതദേഹം മോഷണം പോയിരിക്കുന്നു. അത് കൊണ്ടുപോയത് വേദ പരമേശ്വർ ആണെന്ന് മോർച്ചറി സൂക്ഷിപ്പുകാരൻ അബു പറഞ്ഞു. അയാളിപ്പോൾ അത്യാസന്ന നിലയിൽ ആശുപത്രിയിലാണ് ..”
“ഞാൻ…..”
എന്റെ തൊണ്ട വരണ്ടു ശബ്ദത്തിനായി ഞാൻ ശ്രമിച്ചു.
” മേഡം സഹകരിക്കണം”
രണ്ട് വനിതാ കോൺസ്റ്റബിൾമാർ എന്റെ ഇടവും വലവും നിലയുറപ്പിച്ചു.
” ഒക്കെ ഞാൻ വരാം “
എന്തോ അങ്ങനെ പറയാനാണ് തോന്നിയത്.കാരണം ഞാനപ്പോൾ അവിടെ നിന്ന് തർക്കിച്ചിട്ട് കാര്യമില്ല. ഇന്നലെ രാത്രി മുതൽ ഞാൻ എവിടെയാണെന്ന് പറയേണ്ടി വന്നാൽ പലതും തുറന്നു പറയേണ്ടി വരും.
“സർ ഒരു നിമിഷം “
നൈനാൻ കോശിയുടെ അനുമതിയോടെ എന്റെ ബാഗ് ഞാൻ അലോഷിയെ ഏൽപിച്ചതിനു ശേഷം രഹസ്യമായി പറഞ്ഞു.
“സർ തന്ന ഫോൺ ഈ ബേഗിലുണ്ട്. അത് സ്റ്റേഷനിൽ എത്താതിരിക്കാനാണ് ഞാനിത് തരുന്നത്.ഇവിടെ തൽക്കാലം കീഴടങ്ങാം. പിന്നെ സീക്രട്ടുകൾ ഒന്നും അരവിയോട് ഷെയർ ചെയ്യരുത് കാരണം അരവി ഇന്നലെ നൈറ്റാണെന്നും പറഞ്ഞ് വീട്ടിൽ ഇല്ലായിരുന്നു. എന്തോ ചെറിയ പ്രശ്നമുണ്ട്.”
അലോഷ്യസ് ഒന്നും പറഞ്ഞില്ല. തിരികെ വന്നു നൈനാൻ കോശിയോട് പറഞ്ഞു
“എനിക്കെന്റെ അഡ്വക്കേറ്റിനോട് സംസാരിക്കണം, “
“അതെല്ലാം സ്റ്റേഷനിൽ എത്തിയിട്ട്. നടക്ക് “
അനുസരണയുള്ള കുട്ടിയെ പോലെ ഞാൻ നടന്നു. എതിരെ ഇരിക്കുന്ന ചെറുപ്പക്കാരന്റെ ചുണ്ടിൽ ഒരു പുഞ്ചിരി കണ്ടു.അതെന്നെ പോലെ അലോഷിയും കണ്ടിരുന്നു
പോലീസ് വാഹനത്തിലിരിക്കെ ഒരു സംശയം എന്നിൽ ജനിച്ചു. ഞാൻ ഹോസ്പിറ്റലിലായിരിക്കമ്പോൾ എന്റെ ഫോൺ സ്റ്റുഡിയോയിൽ ആണ്. ആ സമയം എന്നെ ഗായത്രി വിളിച്ചത് അലോഷ്യസിന്റെ നമ്പറിലേക്കാണ്. അ നമ്പർ എങ്ങനെ അവർക്കു കിട്ടി? അലോഷ്യസിനു മാത്രമറിയാവുന്ന ആ നമ്പർ എങ്ങനെ?
സ്റ്റേഷനിൽ എത്തിയപ്പോഴും CI വളരെ മാന്യമായി തന്നെയാണ് പെരുമാറിയത്.
“വേദ ഇരിക്കൂ.”
CI യുടെ മുറിയിലെ ചെയർ ചൂണ്ടി നൈനാൻ കോശി പറഞ്ഞു. ഞാനിരുന്നു.
” ക്ഷമിക്കണം നിങ്ങളും അരവിന്ദും ചേർന്നാണ് ബോഡി മോഷ്ടിച്ചതെന്ന് ദൃക്സാക്ഷിയായ മോർച്ചറി സൂക്ഷിപ്പുകാരന്റെ മൊഴി. അനുസരിച്ചാണ് കസ്റ്റഡിയിൽ എടുത്തത്.നിങ്ങളുടെ കൈവശം മൊബൈ ഫോൺ ഉണ്ടെങ്കിൽ ഇവിടെ വെക്കൂ.”
ഫോൺ മേശ പുറത്ത് വാങ്ങി വെച്ചു.
“സർ എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ അറസ്റ്റ് ചെയ്തത്.സജീവിന്റെ ബോഡി എനിക്കെന്തിന് ?”
ശബ്ദം തെല്ലുയർന്നുവോ എന്റെ?
” മോർച്ചറി സൂക്ഷിപ്പുകാരന്റെ തലയ്ക്കടിച്ചു ബോഡി ആംബുലൻസിൽ കയറാൻ നേരം നിങ്ങൾക്കൊപ്പമുണ്ടായിരുന്ന പുരുഷൻ പറഞ്ഞത് ‘വേദാ പരമേശ്വർ വേഗം വരു’ എന്നാണെന്ന് ബോധം മറയും മുന്നേ അയാൾ കേട്ടെന്ന്. പിന്നെ സംഭവസ്ഥലത്തു നിന്നും അരവിന്ദിന്റെ ഐഡി കാർഡും കിട്ടിയിട്ടുണ്ട്. ഇതൊക്കെ പോരെ തെളിവിന്.മാന്യമായ പെരുമാറ്റം ഇതൊരു മാതൃകാ പോലീസ് സ്റ്റേഷനായതിനാൽ മാത്രമാണ്. “
“ഞാൻ സാറിനെ കുറ്റപ്പെടുത്തുന്നില്ല, നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി ചെയ്തു. ഞാൻ നിരപരാധിയാണെന്ന് കോടതിയിൽ തെളിയിക്കാം.
“സർ എനിക്കൊന്നു അഡ്വക്കേറ്റിനെ ഫോൺ ചെയ്യണം.”
“നിങ്ങൾക്കിവിടുത്തെ ലാന്റ് ഫോൺ ഉപയോഗിക്കാവുന്നതാണ് “
തുടർന്ന് CI ഒരു കോൺസ്റ്റബിളിനെ വിളിച്ച് കാര്യം പറഞ്ഞു.
ഞാൻ അഡ്വക്കേറ്റ് ജയപ്രകാശിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. തെറ്റു ചെയ്യാത്തതിനാലാവാം ഭയം ഒട്ടുമില്ലായിരുന്നു.
ഒരു വനിതാ പോലീസുകാരി വന്നു എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. മരത്തിന്റെ ഒന്നു രണ്ട് ബെഞ്ചുകൾക്കൊപ്പം ചുവന്നു നരച്ച അഞ്ചാറ് ഫൈബർ കസേരകളും, തലേ ദിവസം നൈറ്റ് പെട്രോളിംഗിനിറങ്ങിയവർ പൊക്കിയ വാടിക്കരിഞ്ഞ മുല്ലപ്പൂ ചൂടി മുറുക്കിച്ചുവപ്പിച്ച രണ്ട് സ്ത്രീകൾ ബെഞ്ചിന്റെ അങ്ങേത്തലയ്ക്കലായിരിക്കുന്നു.
അവയിലൊരാൾ എന്നെ നോക്കി ചിരിച്ചു. അവർക്ക് ചിരപരിചിതമായ സ്ഥലമായതിനാലാവാം അവരുടെ മുഖത്ത് കൂസലില്ലാഴ്മ.
ഞാനവരിരിക്കുന്നതിനടുത്ത് നിന്ന് ഏറ്റവും ദൂരയുള്ള ഇരിപ്പിടത്തിൽ ഇരുന്നു.
പുറത്ത് ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം. തുടർന്ന് ബൂട്ടുകളുടെ ശബ്ദം. CI യുടെ മുറിയിലേക്കിപ്പോൾ കൊണ്ടുപോയത് അരവിയാണെന്ന് ഒരു വേള ഞാൻ തിരിച്ചറിഞ്ഞു.
എന്തായാലും ജയപ്രകാശ് സാറിനോട് അരവിന്ദിന്റെ കാര്യവും കൂടി പറഞ്ഞത് നന്നായി.
ഞാൻ ടേബിളിൽ തല ചായ്ച്ചു കണ്ണടച്ചു. എനിക്കു പിന്നാലെയുള്ള ആ വ്യക്തി ആരാണെന്നറിയും മുന്നേ എന്നെ സഹായിക്കാനെന്ന പേരിൽ മുമ്പിൽ വന്നവരെ കണ്ടു പിടിക്കണം.
അച്ഛന്റേയും അമ്മയുടേയും കൊലപാതകികളെ കണ്ടെത്തണം. എന്തിനു കൊന്നു?
ശിവാനി തന്ന ഫയലിലെ ഓരോ കേസുകളിലും പരസ്പരം കണക്റ്റ് ചെയ്യുന്ന എന്തോ ഒന്നുണ്ട്. അതിലൂടെ ഒരന്വേഷണം നടത്തിയലേ കാര്യമുള്ളൂ.
അരവി ഒരിക്കലും തെറ്റുകാരനാവില്ല. കാരണം ഓഫീസിൽ എവിടെയെല്ലാം ക്യാമറ ഉണ്ടെന്നത് വ്യക്തമായി അവനറിയാവുന്ന കാര്യമാണ്. അറിഞ്ഞു കൊണ്ട് തല വെക്കാൻ മാത്രം വിഡ്ഡിയല്ല അവൻ.അരവിയുടെ ഐഡി കാർഡ് മറ്റാരോ ഉപയോഗിക്കുകയായിരിക്കാം. ആ ഐഡന്റിറ്റിയിൽ അവൻ മോർച്ചറിയിൽ കയറിച്ചെന്നത് അരവിയിലേക്കും എന്നിലേക്കും കേസ് തിരിച്ചുവിടാൻ മാത്രമാവും. മനഃപൂർവ്വം ആ ഐഡി ഉപേക്ഷിക്കുകയാണ് ചെയ്തിട്ടുണ്ടാവുക. പക്ഷേ ആ കൂട്ടത്തിൽ ഒരു സ്ത്രീയും ഉണ്ട്.അതാരാണ് ശിവാനി ആയിരിക്കുമോ?
ഉച്ചയാവാറായപ്പോൾ എനിക്കും അരവിക്കുമുള്ള ജാമ്യവുമായി ജയപ്രകാശ് വന്നു. എന്റെ മൊബൈൽ തിരിച്ചു തന്നു. ഗായത്രിയ്ക്ക് മെസ്സേജയക്കാൻ നെറ്റ് ഓൺ ചെയ്തു. കുറേ നോട്ടിഫിക്കേഷനിൽ ഒന്നു രണ്ട് മെയിലും കിടക്കുന്നു. ഒന്ന് ഓഫീഷ്യലിയാണ്. മറ്റൊന്ന് അത്ര പരിചയമില്ലാത്ത മെയിൽ ഐഡിയിൽ നിന്നാണ്
“for orthographic research maintenance using logical arrangement “
ഇതായിരുന്നു മെയിൽ.കുറച്ചു നേരം ചിന്തിച്ചു. ചിലപ്പോൾ മാറി വന്നതാവാം.
കൂടുതൽ ഫോർമാലിറ്റീസുകളൊന്നുമില്ലാതെ തന്നെ ഞങ്ങൾ ഇറങ്ങി.ഗേറ്റിനു വെളിയിലെത്തിയപ്പോഴേക്കും പ്രശാന്ത് മറ്റൊരു ടാക്സി ടവേരകാറുമായി കാത്തു നിൽപുണ്ടായിരുന്നു.
കാറിൽ കയറിയതിനു ശേഷമാണ് ഏറ്റവും പിന്നിലെ സീറ്റിലിരിക്കുന്ന അലോഷ്യസിനെ ഞങ്ങൾ കണ്ടത്.
” അരവി ഇന്നലെ രാത്രി എവിടെയായിരുന്നു.?”
മയം ഒട്ടുമില്ലാതെയാണ് അലോഷിയുടെ ചോദ്യം.
” ഞാൻ …. വീട്ടിൽ “
അവന്റെ നുണ പറയൽ എന്നെ അത്ഭുതപ്പെടുത്തി.
” നൈറ്റ് ഡ്യൂട്ടിയെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ താൻ എവിടേക്കാണ് പോയതെന്ന് പറഞ്ഞാൽ മാത്രം മതി.”
അലോഷ്യസ് ഭാവം മാറാതെ പറഞ്ഞു.
“ഇന്നലെ നൈറ്റ് 12.17 am നു നിനക്ക് വന്ന ഇന്റർനാഷണൽ കാൾ ആരുടേതായിരുന്നു? ഒരു മിനിറ്റ് 13 സെക്കന്റ് നീയാ നമ്പറിൽ സംസാരിച്ചിട്ടുണ്ട്. അതിനു ശേഷം നിന്റെ ഫോൺ സ്വിച്ഡോഫ് ചെയ്യ്തത് എന്തിന്.? 12.20നു വീട്ടിൽ നിന്നിറങ്ങിയ നിന്റെ സക്കൂട്ടി വേദയുടെ വീടിനു സമീപം വെച്ച് കയറി പോയത് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്കിൽ, ആ യാത്ര നീ എവിടേക്കാണ് പോയത്.? 6.42 നു നീ വീട്ടിലെത്തിയതിനു ശേഷം സിറ്റി കമ്മീഷണർ അരുന്ധതീ മേഡത്തിന്റെ ഫോണിലേക്ക് വിളിച്ചത് എന്തിന്?”
അരവിയുടെ തൊണ്ട വരളുന്നതും ഉമിനീരിറക്കാനവൻ പാടുപെടുന്നതും ഞാൻ തിരിച്ചറിഞ്ഞു.
“പറയൂ അരവി. നമ്പർ പ്ലേറ്റില്ലാത്ത ആ ബൈക്കിൽ ആരായിരുന്നു.”
അരവി ഉമിനീരിറക്കി.
” ഞാൻ പറയാം.”
തുടർന്നവൻ എന്നെ നോക്കി.
“നിങ്ങളെന്നെ ഇടപ്പള്ളിയിൽ വിട്ട് പോയതിനു ശേഷം ഞാൻ സ്കൂട്ടിയുമായി പതിയെ പോവുകയായിരുന്നു. ആലിൻ ചുവട്ടിലെ ഓട്ടോസ്റ്റാന്റിൽ നിന്നും ഒരു പെണ്ണ് കാക്കനാടേയ്ക്ക് ലിഫ്റ്റ് ചോദിച്ചു. രാത്രിയേറെ ആയതിനാൽ ലിഫ്റ്റ് കൊടുക്കാതിരിക്കാൻ തോന്നിയില്ല. വാഴക്കാല എത്തിയപ്പോൾ നട്ടെല്ലിന് മീതെ എന്തോ ഇരുമ്പുകുഴൽ തട്ടിയതുപോലെ തോന്നി. തപ്പിനോക്കിയപ്പോൾ ശരിയാണ് ഒരു തോക്കിൻ കുഴൽ.പിന്നീട് അവൾ പറഞ്ഞതനുസരിച്ച് ഞാൻ ഡ്രൈവ് ചെയ്തു.എംജിഒ ക്വാർട്ടേഴ്സിലെത്തിയപ്പോൾ TB സർ എന്നൊരാൾ വരുമെന്നും അതുവരെ വെയ്റ്റ് ചെയ്യണമെന്നും പറഞ്ഞു. ഞാനെതിർത്താൽ ആ നിമിഷം അവൾ നിറയൊഴിക്കുമെന്നറിയാവുന്നതിനാൽ ഞാൻ അടങ്ങിയിരുന്നു.പത്തു മിനിട്ടിനു ശേഷം ഒരു ജാഗ്വാർ വന്നു ആകാശവാണിയുടെ ഗേറ്റിനപ്പുറത്ത് നിർത്തി. ആ പെൺകുട്ടി നോക്കിൻ കുഴൽ അപ്പോഴും എന്റെ നട്ടെല്ലിനടുത്തു നിന്നും മാറ്റിയിരുന്നില്ല. കാറിൽ നിന്നൊരാൾ ഇറങ്ങി വന്നു.അയാളുടെ കൈയിൽ കാളിലുള്ള ഒരു മൊബൈൽ ഉണ്ടായിരുന്നു. അതെനിക്കായി നീട്ടി .അതിൽ ഒരു വീഡിയോ കോളായിരുന്നു ഉണ്ടായിരുന്നത്. ഫോൺ ബാക്ക് ക്യാമറ വഴി കണ്ട കാഴ്ച്ച അഭിചേച്ചിയും മകളും കിടന്നുറങ്ങുന്ന ദൃശ്യം.”
അരവിന്ദ് കിതയ്ക്കാൻ തുടങ്ങി. അഭിച്ചേച്ചി എന്നത് അരവിയുടെ ചേച്ചിയാണ്, ഏക മകൾ നയനയും ഭർത്താവ് സുധീറുമൊന്നിച്ച് അമേരിക്കയിലാണ്…
അരവി തുടർന്നു.
“വീഡിയോ കോൾ കട്ടായെങ്കിലും എനിക്കെതിർക്കാൻ കഴിഞ്ഞില്ല. പിന്നിലിരിക്കുന്ന പെൺകുട്ടിയുടെ ഫോൺ റിംഗ് ചെയ്തപ്പോൾ അവളത് അറ്റന്റ് ചെയ്തു. അപ്പോൾ അടിവയറിനു താഴെ മറ്റൊരു ലോഹക്കുഴൽ അമർന്നിരുന്നു.
“ഹലോTB സർ….. ”
………
“ഓകെ സർ”
തുടർന്ന് ഫോൺ എന്റെ ചെവിക്കരികിൽ ചേർത്തു
“ഹലോ മിസ്റ്റർ അരവിന്ദ്…. ഞാൻ TB എനിക്ക് നിങ്ങളെക്കൊണ്ട് ചെറിയൊരു പണിയുണ്ട്. അതിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ടി മാത്രമാണ് നിങ്ങളുടെ സഹോദരിയെയും കുട്ടിയേയും കസ്റ്റഡിയിലെടുത്തത്.”
“നിങ്ങൾക്കെന്താണ് വേണ്ടത് ചേച്ചിയെയും കുഞ്ഞിനേയും എന്തിനാ ?”
മറുവശത്ത് പൊട്ടിച്ചിരി തുടർന്ന്
“നിങ്ങൾ ബുദ്ധിമാനായ കുറുക്കനാണ് അതിനേക്കാൾ ബുദ്ധിമതിയായ വേദയുടെ ഉറ്റ തോഴൻ ,മനസാക്ഷി സൂക്ഷിപ്പുകാരൻ. എന്താ ശരിയല്ലെ……?”
മറുവശത്ത് വീണ്ടും പൊട്ടിച്ചിരി.
“നിങ്ങൾക്കെന്താണ് വേണ്ടത്? അവരെ ഉപദ്രവിക്കരുത്.”
” ഇല്ല ഉപദ്രവിക്കില്ല. ഞാൻ പറയുന്നത് അനുസരിച്ച് നീ നിന്നാൽ മാത്രം മതി. നീ വീട്ടിൽ പോയി സുഖമായുറങ്ങുക. നിനക്കുള്ള നിർദ്ദേശങ്ങൾ താനേ വരും. പിന്നൊരു കാര്യം ഞാനീ പറഞ്ഞ കാര്യങ്ങൾ നീയല്ലാതെ മറ്റൊരാൾ അറിഞ്ഞാൽ സഹോദരിയേയും കുഞ്ഞിനേയും സഹോദരീ ഭർത്താവിനേയും മറന്നേക്കു.അന്ത്യകർമ്മങ്ങൾക്ക് വേണ്ടി പോലും ഒരസ്ഥിപോലും ബാക്കി വെച്ചേക്കില്ല ഞാൻ.”
ഞാനെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും . ഫോൺ കട്ടായിരുന്നു.
“പോലീസിൽ അറിയിക്കാൻ ശ്രമിച്ചാൽ അത് നിങ്ങൾക്കും അപകടം വരുത്തുകയേ ഉള്ളൂ.”
പിന്നിലിരുന്ന പെൺകുട്ടി പറഞ്ഞു കൊണ്ടിറങ്ങിജാഗ്വാർ ലക്ഷ്യം വെച്ചു നടന്നു കൂടെ ചേച്ചിയുടെ ലൈവ് വീഡിയോ കാണിച്ച തടിയനും .രണ്ടു പേരും കാറിൽ കയറി.കാർ അകന്നുപോയി. “
“കാറിന്റെ നമ്പർ നോട്ട് ചെയ്തിരുന്നോ? “
ആകാംക്ഷ ഞാൻ മറച്ചു വെച്ചില്ല.
” ഉം “
“അരവി കണ്ടിന്യൂ…. “
അലോഷിയുടെ ശബ്ദം.
” വീട്ടിലെത്തിയിട്ടും എനിക്കുറക്കം വന്നില്ല. ഞാൻ ചേച്ചിയേയും അളിയനേയും കോൺഡാക്ട് ചെയ്യാൻ ശ്രമിച്ചു. ലൈൻ കിട്ടുന്നുണ്ടായില്ല.12.17 നു എന്റെ ഫോൺ ശബ്ദിച്ചു. ഒരു നെറ്റ് കോളായിരുന്നു അത്.
“ഹലോ…. “
“ഹലോ, അരവിന്ദ് ഉടൻ ഇറങ്ങുക, വേദയുടെ വീടിനു മുമ്പിൽ എന്റെയാളുണ്ടാവും അവർക്കൊപ്പം വരിക.”
“എവിടേക്ക്? എന്റെ ചേച്ചി എവിടെ?”
” അവരിപ്പോഴും സുരക്ഷിതരാണ്. പറഞ്ഞത് അനുസരിക്കുക.റിട്ടേയ്ഡ് അച്ചുതൻ നായരെ വെച്ചൊരു കളിക്കില്ല രണ്ട് അറ്റാക്ക് കഴിഞ്ഞതല്ലേ? പിന്നെ ഫോൺ സ്വിച്ച്ഡോഫാക്കാൻ മറക്കണ്ട.”
ഭീഷണിയുടെ സ്വരം. ഇത് നേരത്തെ വിളിച്ച TB അല്ല എന്നുറപ്പാണ്.
ഞാൻ ഇറങ്ങി, ഇറങ്ങും മുൻപേ ഫോൺ ഓഫാക്കി പോക്കറ്റിലിട്ടു. പറഞ്ഞതുപോലെ സ്ക്കൂട്ടിവെച്ച് ഞാൻ തിരിഞ്ഞപ്പോഴേക്കും ഒരു ബൈക്ക് അടുത്തുവന്ന് സ്ലോ ആക്കി.നോക്കിയപ്പോൾ അതിനു നമ്പറില്ലായിരുന്നു. എന്നെയും കയറ്റി ബൈക്ക് മുന്നോട്ട് പോയി.
“എവിടേക്കാണ്?”
എന്ന എന്റെ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. കുറച്ചു സമയത്തിനുള്ളിൽ എന്നെ കടവന്ത്ര ഇന്ദിരാഗാന്ധി കോ ഓപറേറ്റീവ് ഹോസ്പിറ്റലിലെ ഗേറ്റിനരികിൽ നിർത്തി.
” എവിടെയും പോവരുത്. ഇവിടെ തന്നെ നിൽക്കണം മേഡം ഇപ്പോൾ വരും “
ബൈക്കിൽ വന്നവൻ അകത്ത് പോയി. എനിക്കപ്പോൾ ഒരു കാര്യം മനസിലായി. അന്ന് നിന്നെ ഉപദ്രവിച്ചവനും ഇന്നലെ ബൈക്കിൽ വന്നവനും ശബ്ദം കൊണ്ട് ഒരാളാവണം കാരണം, അതൊരു പെണ്ണിന്റെ സ്വരമായിരുന്നു.”
” പ്രശാന്ത് വണ്ടിയൊന്നൊതുക്കൂ….. “
അലോഷ്യസിന്റെ നിർദ്ദേശ പ്രകാരം പ്രശാന്ത്
വണ്ടിയൊതുക്കി, അലോഷ്യസ് പുറത്തിറങ്ങി ഒരു സിഗരറ്റിനു തീ കൊളുത്തി. വായുവിലേക്ക് പുതയൂതിക്കൊണ്ടിരുന്നു.അത് തീർന്നപ്പോൾ വീണ്ടും കയറി യാത്ര തുടർന്നു.
“എന്നിട്ട് …..?”
അലോഷ്യസ് ചോദിച്ചു.
” കുറേ നേരം കാത്തിരുന്നിട്ടും ആരും വന്നില്ല. ഞാൻ ഫോൺ ഓണാക്കിയപ്പോൾ സജീവിന്റെ ഫോണിൽ നിന്നും ഒരു മെസ്സേജ് വന്നിരുന്നു.അപ്പോഴേക്കും ഒരു കാർ അടുത്തുവന്നു നിർത്തി.
പിൻസീറ്റിലെ ഗ്ലാസ് താഴ്ത്തി സീറ്റിലിരുന്ന സ്ത്രീ കയറാൻ പറഞ്ഞു.
” അരവിന്ദ് കയറു ലേറ്റായി. “
തുടർന്ന് മുൻ സീറ്റിലിരുന്നൊരാൾ ഡോർ തുറന്നു ആശുപത്രിഗേറ്റിനകത്തേക്ക് പോയി.
കാറിൽ കയറിയപ്പോഴേക്കും ഒരു മയക്കം എന്നെ ബാധിച്ചിരുന്നു. അപ്പോഴാണ് വേദയുടെ കോൾ വന്നത് ഹിൽവ്യൂയിലാണെന്നും പറഞ്ഞ്.പിന്നീടെന്താ ഉണ്ടായതെന്ന് എനിക്കറിയില്ല. കണ്ണു തുറക്കുമ്പോൾ ഞാൻ കടവന്ത്ര ഹോസ്പിറ്റലിലെ പുറത്തെ ചെയറിൽ ഇരിക്കുകയാണ് സമയം ആറു മണിയോടടുത്തിരുന്നു. പിന്നീട് ഒരു ഓട്ടോ പിടിച്ച് വേദയുടെ വീടിനു മുമ്പിൽ ഇറങ്ങി സ്ക്കൂട്ടിയുമെടുത്തു വീട്ടിൽ പോയുറങ്ങി. പിന്നീട് സജീവിന്റെ ബോഡി മിസ്സിംഗ് കേസുമായി എന്നെ പോലീസ് അറസ്റ്റ് ചെയ്തു. സത്യത്തിൽ ഇതാണ് സംഭവിച്ചത്.”
” നീയിന്നലെ സജീവിന്റെ ബോഡി കാണാൻ എന്തിനാണ് പോയത് അരവിന്ദ് ?”
” ഞാൻ പോയില്ല”