മകരധ്വജൻ

മകരധ്വജൻ
Makaradwajan Author : സജി.കുളത്തൂപ്പുഴ

1993 വാരണാസി
°°°°°°°°°°°°°°°°°°°°°
രാത്രി അതിന്റെ അവസാന യാമത്തിലേക്ക് കടക്കുന്നു..ഡിസംബറിന്റെ കുളിരിൽ തണുത്തുറഞ്ഞു കിടക്കുന്ന ഗംഗയുടെ കരയിലൂടെ പൂർണ്ണ ഗർഭിണിയായ രാഗിണി ഇരുകൈകളാലും തന്റെ നിറവയർ താങ്ങിക്കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ഓടുന്നുണ്ട്.മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞ് ദൂരക്കാഴ്ച്ച അവ്യക്തമാക്കി തീർക്കുന്നു.ഏറെ ദൂരം മുന്നോട്ട് പോകാനായില്ലവൾക്ക്.പിന്നാലെ കുതിച്ചെത്തിയ നിഴൽ രൂപങ്ങളിലൊരാൾ കൈയിലിരുന്ന നീളൻ വടികൊണ്ട് യുവതിയെ അടിച്ചു വീഴ്ത്തി.തണുപ്പിന്റെ ആധിക്യത്താൽ ആവിപൊന്തുന്ന
ഗംഗയിൽ മുങ്ങി നിവർന്ന ഒരു ജോഡി വജ്ര ശോഭയുള്ള കണ്ണുകൾ ക്രൂരമായ ആ കാഴ്ച കാണുന്നുണ്ടായിരുന്നു…അയാൾ രാഗിണിയുടെ അടുത്തേക്ക് എത്തുമ്പോഴേക്കും അവളുടെ ജീവനെടുത്ത് അക്രമികൾ ഇരുളിൽ മറഞ്ഞു…!!!

2018 ഫെബ്രുവരി 12 തിങ്കൾ
••••••••••••••••••••••••••••••••••••••
ആലത്തൂരിൽ നിന്നും കൊല്ലങ്കോട്ടേക്കുള്ള യാത്രയിലായിരുന്നു മഹാദേവൻ തമ്പി.

” പുനർജനിച്ചതല്ല തമ്പീ… അവളെ പുനരുജ്ജീവിപ്പിച്ചതാണ്…!! “

ദേവദത്തൻ തിരുമേനിയുടെ വാക്കുകൾ നൽകിയ നടുക്കം മണിക്കൂറൊന്ന് കഴിഞ്ഞിട്ടും മാറിയിരുന്നില്ല.

“ആരെന്ന’ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും ഒന്ന് പറഞ്ഞു…!

“യമജം കൈവശമുള്ള അഘോരികൾക്ക് മാത്രം സാധ്യമായ ഒന്നാണത്…മഹാദേവൻ കനിഞ്ഞു നൽകിയ വരം…ദേവകൾക്ക് പോലും അസാധ്യമത്രേ…!! “

ഇരുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം രാഗിണി മനുഷ്യരൂപം പൂണ്ട് തന്നെ ശല്ല്യം ചെയ്യുന്നതിന്റെ പൊരുളറിയാൻ വേണ്ടിയാണ് “പൂമള്ളിയിലെ ദേവദത്തൻ” തിരുമേനിയെ കാണാനെത്തിയത്. തിരുമേനിയിൽ നിന്നും കേട്ടത് കൂടുതൽ ഭയപ്പാടുണ്ടാക്കാനേ ഉപകരിച്ചുള്ളൂ…!
പ്രതിവിധി ആരാഞ്ഞപ്പോൾ…

“ഇവിടെ ഉത്തമത്തിലുള്ള പൂജകൾ മാത്രമേ നടത്താറുള്ളൂ അധമ കർമ്മങ്ങൾ ചെയ്യാറില്ല”.

എന്ന മറുപടിയാണ് ലഭിച്ചത്.അദ്ദേഹമാണ് “കൊല്ലങ്കോട് കാളിയൻ” എന്ന മാന്ത്രികന്റെയടുത്തേക്ക് പോകാൻ നിർദ്ദേശിച്ചതും…!!

ഏ.സി യുടെ കുളിരിലും തമ്പിയുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു നിന്നിരുന്നു.

മഹാദേവൻ തമ്പി ഓർമ്മയിലേക്ക് തിരികെപ്പോയി…ഇരുപത്തിയഞ്ച് വർഷം പിന്നിലേക്ക്..തണുത്തുറഞ്ഞു കിടക്കിടക്കുന്ന ഗംഗാ നദിക്കരയിൽ….കാശിനാഥന്റെ മണ്ണിലേക്ക്…!!

തന്റെ അനുജൻ വാസുദേവൻ തമ്പി കോളേജിൽ പഠിച്ചിരുന്ന കാലത്ത് അഷ്ടിക്ക് പോലും ഗതിയില്ലാത്തൊരു ദരിദ്ര ബ്രാഹ്മണ ഇല്ലത്തെ രാഗിണിയുമായി പ്രണയത്തിലായി…ഒരുപാട് ഉപദേശിച്ചിട്ടും,വിലക്കിയിട്ടും അവൻ വാശിയിൽ തന്നെ ഉറച്ചു നിന്നു.ഇതിൽ നിന്നും പിന്മാറിയില്ലെങ്കിൽ അവളെ തീർത്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അതിനും ഫലമുണ്ടായില്ല.ഒരുനാൾ ഇരുവരും നാട് വിട്ടുപോയി. ഒരുപാടിടങ്ങളിൽ അവരെ തേടിയലഞ്ഞു.രണ്ട് വർഷങ്ങൾക്ക് ശേഷം കാശിയിൽ തീർത്ഥയാത്രയ്ക്ക് പോയിവന്ന കുമാരക്കുറുപ്പ് അനിയനെ അവിടെവച്ച് കണ്ടുവെന്നും,അവിടെയൊരു പൂജാ സ്റ്റോർ നടത്തുന്നുവെന്നും അറിഞ്ഞ് അവിടേക്ക് തിരിച്ചു.അവർ നൽകിയ അടയാളം വച്ച് അനുജനെ കണ്ടെത്താൻ പ്രയാസമുണ്ടായില്ല.പ്രശ്നങ്ങളൊന്നുമില്ലെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനാണ് തങ്ങൾ എത്തിയിരിക്കുന്നതെന്നും അറിയിച്ചപ്പോൾ വാസുവിന്റെ മുഖത്ത് വിരിഞ്ഞ ആനന്ദത്തിന് അതിരില്ലായിരുന്നു.

താനും,കൂട്ടാളികളുമെത്തിയത് അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാനായിരുന്നില്ല.മറിച്ച് വാസുദേവനെ ജീവശ്ചവമാക്കി തിരികെ കൊണ്ടുവരാൻ…അവന് വിലയില്ലെങ്കിലും അവന്റെ തള്ളവിരലിന് വിലയുണ്ടായിരുന്നു… കോടികളുടെ വില…തന്റെ ധൂർത്ത് കാരണം അച്ഛൻ വളരെ ചെറിയൊരു ഓഹരി മാത്രമേ തനിക്ക് തന്നിരുന്നുള്ളൂ.ബാക്കി സ്വത്തുക്കൾ മുഴുവൻ വാസുവിന്റെ പേരിലായിരുന്നു.അതും അവന് മുപ്പത്തിയഞ്ച് വയസ്സാകുമ്പോൾ അവൻ തീരുമാനിക്കും,എങ്ങിനെ വീതിച്ചു തരണമെന്ന്.ബിസിനസ് പൊട്ടിപ്പൊളിഞ്ഞു നാമാവശേഷമായപ്പോൾ ഇതല്ലാതെ മറ്റൊരു മാർഗ്ഗവും തന്റെ മുന്നിലില്ലായിരുന്നു….!

അന്ന് രാത്രി അനുജനോടൊപ്പം കിടക്കാനെന്ന വ്യാജേന രാഗിണിയെ മറ്റൊരു മുറിയിലേക്ക് മാറ്റി.വെളുപ്പാൻ കാലത്ത് തങ്ങൾ കണക്കുകൂട്ടിയതുപോലെ കാര്യങ്ങൾ നടപ്പിലാക്കി.ജീവന്റെ തുടിപ്പ് മാത്രം ബാക്കി വച്ച് വാസുദേവനെ വണ്ടിയിലേക്ക് കയറ്റുമ്പോഴാണ് രാഗിണി ഉണർന്ന് പുറത്തേക്ക് വന്നത്…!!

” ബ്രഹ്മഹത്യ കൊടും പാപമാണ് തമ്പീ….അതും നിറ ഗർഭിണിയായൊരുവളെ….അതിന്റെ ഫലം അനുഭവിക്കാതെ തരമില്ല… ! “

ആ വാക്കുകളോരോന്നും ഉരുകിയ ഈയം പോലെ ചെവിയിലേക്ക് ഇറ്റിറ്റ്
വീഴുന്നുണ്ടായിരുന്നു.

” സാർ…സ്ഥലമെത്തി “..
എന്ന ഡ്രൈവറുടെ ശബ്ദമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്.

പടിപ്പുര കടന്ന് കരിങ്കല്ല് പാകിയ വഴിയിലൂടെ തമ്പി മുന്നോട്ട് നടന്നു.റോഡിൽ നിന്നും കുറച്ച് ദൂരമുണ്ട് മഠത്തിലേക്ക്.വഴിയുടെ വലത് ഭാഗത്തായി നിറയെ പൂവിട്ട് നിൽക്കുന്ന നാഗലിംഗം.ഇളം റോസ് നിറമുള്ള പൂവുകൾ ഞെട്ടറ്റ് വീണ് വൃത്താകൃതിയിൽ മരത്തിന് ചുറ്റും പുഷ്പ തല്പമൊരുക്കിയിരിക്കുന്നു.കാടും,കാട്ടുവള്ളികളും കാവിനെ അനുസ്മരിപ്പിച്ചു.വിളക്കെണ്ണ വീണ് കറുത്ത് കരുവാളിച്ച സിമന്റ് പീഠത്തിന് മുകളിൽ മഞ്ഞൾപൊടിയിൽ അഭിഷിക്തരായി തലയുയർത്തി ഉപവിഷ്ടരായ നാഗ ദൈവങ്ങൾ…

ചെറിയ ഉരുളൻ കല്ലുകൾ വിരിച്ച മുറ്റത്തിനപ്പുറം നാല് വലിയ മരത്തൂണുകൾ ഉമ്മറം താങ്ങുന്ന കൂറ്റൻ ഇരുനില മാളികയ്ക്ക് മുന്നിലായ് ചെറുതും മനോഹരവുമായ “ചാത്തനമ്പലം.

ഉമ്മറക്കോലായിൽ തമ്പിയെ പ്രതീക്ഷിച്ചിട്ടെന്നവണ്ണം ശുഭ്ര വസ്ത്രധാരിയായൊരു ചെറുപ്പക്കാരൻ നിൽപ്പുണ്ടായിരുന്നു.ചെറു ചിരിയോടെ ‘വരിക’യെന്ന് പറഞ്ഞ് തമ്പിയുടെ അനുവാദത്തിന് കാത്ത് നിൽക്കാതെ അയാൾ അകത്തേക്ക് നടന്നു.മാളികയുടെ ഉള്ളിലേക്ക് കടന്ന തമ്പി വിസ്മയിച്ചു പോയി.തഴക്കം വന്ന തച്ചന്മാരുടെ കരവിരുതിൽ വിരിഞ്ഞ ദേവസ്പർശമുള്ള കൊത്തുപണികളാൽ അലംകൃതമായ മരഉരുപ്പടികൾ.മച്ച് മാത്രമല്ല ചുവരിലും തടി പാകി മിനുസപ്പെടുത്തിയിരിക്കുന്നു.വിശാലമായ തളത്തിന്റെ ഒത്ത നാടുവിലായ് തൂക്കിയിട്ടിരിക്കുന്ന കാലപ്പഴക്കം ചെന്ന വലിയ ചില്ല് വിളക്കിൽ അങ്ങിങ്ങായി മാറാല പറ്റിപ്പിടിച്ചിരിപ്പുണ്ട്.അയാളോടൊപ്പം മുകളിലേക്ക് കയറുമ്പോൾ മരഗോവണി വല്ലാതെ ഒച്ചയുണ്ടാക്കിക്കരഞ്ഞു.അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ചന്ദനത്തിരിയുടെ മത്ത് പിടിപ്പിക്കുന്ന ഗന്ധം.പടി കയറി മുകളിലെത്തി പിന്നാലെ ഗമിക്കുമ്പോൾ അയാൾ ഒരിക്കൽ പോലും തിരിഞ്ഞു നോക്കുകയോ ഉരിയാടുകയോ ചെയ്തില്ല.തമ്പിക്ക് എന്തെല്ലാമോ ചോദിക്കണമെന്നുണ്ടായിരുന്നു.ഇഷ്ടമായില്ലെങ്കിലോ എന്ന് എന്നുകരുതി മിണ്ടാതെ ഒപ്പം നടന്നു.അടഞ്ഞു കിടന്ന രണ്ട് മുറികൾക്കപ്പുറമുള്ള ചുവന്ന വിരിമാറ്റി ഇരുവരും മറ്റൊരു മുറിയിലേക്ക് പ്രവേശിച്ചു.

ചെമ്പട്ട് വിരിച്ച ചുവരുകൾ,ചന്ദനത്തിരിയിൽ നിന്നുതിർന്ന ധൂമപാളികൾ മഞ്ഞുകണക്കെ മുറിയിൽ തങ്ങി നിൽപ്പുണ്ടായിരുന്നു.നിലവിളക്കിന്റെ മഞ്ഞ വെളിച്ചം ജനാലകളില്ലാത്ത മുറിയിൽ പ്രഭ പരത്തുന്നുണ്ട്.തിളക്കമുള്ള ചുവന്ന പട്ട് വിരിച്ച പീഠത്തിൽ പഞ്ചലോഹത്തിൽ തീർത്ത കാളീ വിഗ്രഹത്തിന്റെ ചുവട്ടിലായി ചെമ്പകപ്പൂക്കൾ ചിതറിക്കിടക്കുന്നു. വിഗ്രഹത്തിന് മുന്നിൽ ചമ്രം പടഞ്ഞിരുന്ന് ഇരുകൈകളും കാൽമുട്ടിന് മുകളിൽ വച്ച് “അഫൻ” മുദ്രയിൽ ധ്യാന നിമഗ്നനായിരിക്കുന്ന മഹാ മാന്ത്രികനായ “കൊല്ലങ്കോട് കാളിയൻ”…!!

ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് ധ്യാനത്തിൽ നിന്നുണർന്ന കാളിയൻ, അർജ്ജുനൻ തമ്പിയെ നോക്കി മന്ദഹസിച്ചു.ഉപവിഷ്ടനാകുവാൻ ആംഗ്യം കാട്ടി…!
തമ്പി കാളിയനെ അംഗപ്രത്യംഗം വീക്ഷിച്ചു.

കറുത്ത് പരന്ന വലിയ കൂട്ട് പുരികവും,ചുവന്ന് തീക്ഷണതയേറിയ കണ്ണുകളും.നീണ്ട് വളഞ്ഞ നാസികത്തുമ്പിലായ്‌ അല്പം ഉയർന്ന് നിൽക്കുന്ന കാക്കപ്പുള്ളി.വിടർന്ന നെറ്റിയിൽ സൂര്യനെപ്പോലെ വലിയ സിന്ദൂരപ്പൊട്ട്.സിംഹത്തിന്റെ ജഡപോലെ മുടിയും താടിയും.
യോദ്ധാവിന്റേത് പോലുള്ള ശരീര ഭാഷ…തമ്പിയുടെ ആശങ്കയ്ക്ക് ഒരല്പം ആശ്വാസം കൈവന്നു.

“തമ്പീ…നാമറിയുന്നു അങ്ങയെ ബാധിച്ചിരിക്കുന്ന ആപത്തിന്റെ ആഴം…ഭയപ്പെടേണ്ട ഏത് ശക്തിയേയും എതിരിടാനും,നശിപ്പിക്കുവാനും ശേഷിയുള്ള മഹാകാളിയും, ഉഗ്രമൂർത്തികളും,ഉപാസകരായ നാഗത്താന്മാരും കൂടെയുള്ളപ്പോൾ ഭയക്കുന്നതെന്തിന്…? ധൈര്യമായിരിക്കൂ..”

ഘനഗംഭീരമായ ശബ്ദത്തിൽ കാളിയന്റെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകൾ…!

” ദത്തൻ തിരുമേനിയിൽ നിന്നും അറിഞ്ഞ വാർത്തകൾ കേട്ടിട്ട്
ഭയമടങ്ങുന്നില്ല സ്വാമീ…!”

കാളിയൻ മെല്ലെ ചിരിച്ചു.

“തമ്പീ….നമ്മിൽ വിശ്വസിക്കുക…താങ്കളുടെ ഏത് ശത്രുക്കളിൽ നിന്നും കോട്ട കെട്ടി സംരക്ഷിക്കും ഈ “കൊല്ലങ്കോട് കാളിയൻ’. അപേക്ഷിച്ചു വന്നവരെ ഉപേക്ഷിച്ച ചരിത്രമില്ല കൊല്ലങ്കോട് തറവാടിന്. ജീവൻ പകരം നൽകിയും സഹായമഭ്യർത്ഥിച്ചവരെ സംരക്ഷിച്ചവരാണ് കാളിയന്റെ തായ്‌വഴിയിലുള്ളവർ…ആ പാരമ്പര്യത്തിന് ഇന്നും മാറ്റം വന്നിട്ടില്ല…!!”

അത് പറയുമ്പോൾ അയാൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.കാളിയന്റെ കണ്ണുകൾ വൈരപ്പൊടി വീണതുപോലെ തിളങ്ങി.

“ഞാനെന്താണ് ചെയ്യേണ്ടത് സ്വാമീ…!

“ഉച്ഛാടനവും,ആവാഹനവും വേണ്ടി വരും…കാശിത്തിരി ചിലവാകും…!!

“പണം എനിക്കൊരു പ്രശ്‌നമേയല്ല സ്വാമീ…എനിക്കെന്റെ മനസ്സമാധാനം തിരികെ വേണം…!!

“എങ്കിൽ പൂജാകർമ്മത്തിനുള്ള സാധനങ്ങൾ ഒരുക്കിക്കോളൂ..ചാർത്ത് തരാം..അതിലെ ചില സാധനങ്ങൾ വാങ്ങാൻ കിട്ടില്ല.അത് ഏജന്റ് വഴിയേ ലഭിക്കുകയുള്ളൂ…എല്ലാം കിട്ടിയാൽ മാർച്ച് ഒന്ന് വ്യാഴാഴ്ച്ച പൗർണ്ണമി നാളിൽ തമ്പിയുടെ വീട്ടിൽ വച്ച്…!!!

ഇനിയുമുണ്ട് പതിനാറ് ദിനങ്ങൾ…അത്രയും നീട്ടിക്കൊണ്ട് പോകണോ എന്ന അർത്ഥത്തിൽ തമ്പി കാളിയനെ നോക്കി.

“വേറെ വഴിയില്ല തമ്പീ…മറ്റന്നാൾ തമിഴ്‌നാട്ടിലെ കൊല്ലിമലയിലെ ‘എട്രുകൈ അമ്മൻ കോവിലിൽ’ ഒരു കാളീപൂജയുണ്ട്.കൊല്ലങ്ങളായി നാം അത് മുടക്കാറില്ല.മാത്രവുമല്ല, ശത്രുവിനെ എതിരിടുമ്പോൾ നമ്മൾക്കത് ഗുണം ചെയ്യുകയും ചെയ്യും…!!!

“അത് വരെ എന്തെങ്കിലും മുൻകരുതലുകൾ…?

” വേണ്ടിവരും…!

കാളിയൻ ചില നിർദ്ദേശങ്ങൾ നൽകി ഒപ്പം…മന്ത്ര തകിടുകൾ,ഏലസുകൾ,വീടിന് ചുറ്റും ഇടമുറിയാതെ വരയ്ക്കാനുള്ള ഭസ്മവും നൽകി തമ്പിയെ യാത്രയാക്കി…!!

വ്യഴാഴ്ച്ച :-

ത്രിസന്ധ്യയോടെ ഉച്ഛാടനത്തിനും,ആവാഹനത്തിനുമുള്ള ഒരുക്കങ്ങളാരംഭിച്ചു.മന്ത്രകളമൊരുങ്ങി…താൽക്കാലികമായി കെട്ടിയുണ്ടാക്കിയ പന്തലിലെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിച്ചു.സ്വർണ്ണ വർണ്ണമാർന്ന തീ ജ്വാലയിലേക്ക് നെയ്യ്,കടലാടി,ഇടംപിരി വലംപിരി,തിപ്പലി,പാൽമുതുക്,എരുക്ക്,ആട്ടിൻരോമം,നീല ഉമ്മം,ഒട്ടക കാഷ്ഠം,നീർനായയുടെ കാഷ്ഠം…എന്നിവ കൃത്യമായ ഇടവേളകളിൽ മന്ത്രോച്ചാരണങ്ങളോടെ നിക്ഷേപിച്ചു…
ഇതിനിടയിൽ ശിക്ഷ്യന്മാർ വലിയ ഓട്ടുരുളിയിൽ മഞ്ഞളും,ചുണ്ണാമ്പും,സിന്ദൂരവും കൂട്ടിക്കലർത്തിയ “ഗുരുതിവെള്ളം” തയ്യാറാക്കിക്കഴിഞ്ഞിരുന്നു.ശിരസ്സിൽ നിന്നും വയർ വരെ തുളച്ച സ്ത്രീരൂപമുള്ള കാഞ്ഞിരപ്രതിമകൾ നൂറ്റിയൊന്നാവർത്തി കുരുതിവെള്ളം കൊണ്ട് ധാര കോരി…കാളിയൻ മിഴികളടച്ച് ഘോരമന്ത്രങ്ങൾ ഉരുവിട്ടു.