ഏകാകികളുടെ വഴികൾ

രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ മൈഥിലിയുടെ ഉറക്കം നഷ്ടമായിരുന്നു.
നിദ്രാവിഹീനമായ ഓരോ രാവും, പകലുകൾക്ക് വഴിമാറുമ്പോൾ, തന്റെ ഏകാന്തതയുടെ ഭൗമഗർഭത്തിലേക്ക് സ്വയം താണുപോകുമായിരുന്നു മൈഥിലി …….
ദിനാന്ത്യങ്ങളുടെ ആവർത്തനങ്ങളിൽ കൺമുന്നിൽ വീണ്ടും ഒരു തണുത്ത പ്രഭാതം!
ഉദയസൂര്യന്റെ ആദ്യ വെളിച്ചം എത്തി നോക്കുന്ന ഈ ജാലകച്ചതുരത്തിനപ്പുറത്ത് പ്രകൃതി സ്വതന്ത്രമാക്കപ്പെടുന്ന കാഴ്ച….!
പക്ഷേ, ജരാനരകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന തന്റെ മങ്ങിയ കാഴ്ചവട്ടത്തിന്റെ എല്ലാ തെളിമയും അവസാനിക്കുന്നത് ഈ ജനൽച്ചതുരത്തിന്റെ അതിർവരമ്പിലാണ് ….. നാലുചുമരുകൾക്കുളളിലെഏകാന്തമായ നിസ്സഹായാവസ്ഥയിൽ മൈഥിലി, ഇന്ന് നിരാലംബയാണ്………..
കാലത്തിന് നികത്താനാകാത്ത നോവു കൾ വിങ്ങിയ ഓർമ്മകളുടെ അന്ത്യശകലമാണ് മൈഥിലി എന്ന മൈഥിലിടീച്ചറുടെ അവശേഷിക്കുന്ന ജീവിതം…..
ഇരുൾ മൂടിയ ഈ ജീവിതത്തിന്റെ ശേഷിപ്പുകളിൽ ഒരു ജീവച്ഛവമായി മൈഥിലി ടീച്ചർ,എന്ന മേൽവിലാസത്തിനപ്പുറം, സ്വത്വത്തിന്റെ അടിവേരുകൾ തിരഞ്ഞ മൈഥിലി എന്ന സ്ത്രീ ആയിരുന്നു അവർ…………
സ്വന്തംഅസ്തിത്വം തന്നെ അറുത്തുമാറ്റപ്പെട്ട ഒരു പൂർവ്വകാല ചിത്രമുണ്ട് മൈഥിലിക്ക് ……!
മഞ്ഞുപാളികൾക്കപ്പുറത്തു നിന്ന് ഒരു നിഴൽച്ചിത്രമായി തെളിഞ്ഞു വരുന്ന പഴയ ഓർമ്മകൾ ഇടയ്ക്ക് മൈഥിലിയെ ആകെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കാറുണ്ട്…….
പാതി തളർന്നഉടലാകെ ഒരുനീറ്റൽപടർന്നു കയറി കണ്ണിലെ കാഴ്ചകൾ മായ്ച്ചു കളയാറുണ്ട്……..!
സ്മൃതി പഥത്തിൽ നിഴലായ് വന്ന് ഭയപ്പെടു ത്തുന്ന ഗതകാലത്തിന്റെ ചോരയൊലിക്കുന്ന മുറിപ്പാടുകൾ …… തലച്ചോറിലേക്ക് മിന്നൽ
പ്രവാഹം പോലെ ഒരാഘാതം …..! മറവി ബാധിച്ചു തുടങ്ങിയ മനസ്സിൽ അവശേഷിക്കുന്ന നോവിന്റെ ഓർമ്മകൾ… …
നാട്ടുവഴികളും കാട്ടു പൊന്തകളും നാമാവശേഷമാക്കപ്പെട്ടവർത്തമാനകാലത്തിലേക്ക് ചിതറി വീഴുന്ന ഓർമ്മച്ചിത്രങ്ങൾ……!
ഒരുനാട്ടുമ്പുറത്തുകാരിയുടെവിഹ്വലതകളിൽ അകാലത്തിൽനഷ്ടമായമാതാപിതാക്കളുടെ ഓർമ്മകളുണ്ടായിരുന്നു……..
ഒറ്റപ്പെട്ട ജീവിതത്തിലേക്ക് എപ്പോഴോ കടന്നു വന്ന് കൈ പിടിച്ചു നടന്ന ഒരു പുരുഷനുണ്ടായിരുന്നു…. പിന്നെദുസ്സഹമായജീവിതാവസ്ഥയിൽ ഒരു സാന്ത്വനമായിരുന്നമകനുമുണ്ടായിരുന്നു മൈഥിലി ടീച്ചറിന് ……! എന്നിട്ടും മൈഥിലി
ഏകയായി…… മരങ്ങളെയും മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ച കുറ്റത്തിന് മൈഥിലിയും, മൈഥിലിയിലെ ടീച്ചറും ഒരിക്കൽ
ബലിയാടാക്കപ്പെട്ടു….. അതാണ് സത്യം!

തന്റെ സ്നേഹവഴികളിൽ പ്രകൃതിയോടുള്ള പ്രണയം ഒരു ജീവിത വ്രതമാക്കിയ നാട്ടുമ്പുറത്തെ പെണ്ണിന് മൈഥിലി ടീച്ചറിലേക്കുള്ള
ദൂരം വളരെ കഠിനമായിരുന്നു …..ഇല്ലായ്മകളും വല്ലായ്മകളും പകർന്ന പാഠങ്ങൾ ഉരുവിട്ട് പഠിച്ച് സാവധാനം മൈഥിലി എന്ന പെണ്ണ്
മൈഥിലി ടീച്ചറിലേക്ക് വേഷപ്പകർച്ച നേടി………

‘ അന്ന്, മൈഥിലി ടീച്ചറും കുട്ടികളും :…::..
നാട്ടുമ്പുറത്തെ വിദ്യാലയമുറ്റത്ത് ധാരാളം മരങ്ങൾ നട്ടുവളർത്തി….. ക്ലാസ് മുറികളിൽ പൂക്കളുടെ പാട്ടുപാടി…… ചിത്രശലഭങ്ങളും
പൂത്തുമ്പികളും പക്ഷികളും …… പിന്നെ,മണ്ണും വെളളവും മരങ്ങളും എല്ലാം ഈ പ്രകൃതിയുടെ ഭാഗമാണെന്ന ജീവിത പാഠം
പഠിച്ചും പഠിപ്പിച്ചും ….. അങ്ങനെ ശബ്ദമുഖരിതമായിരുന്നു വിദ്യാലയാന്തരീക്ഷം!
അന്ന്, നാട്ടിൽ മുറിച്ചു മാറ്റപ്പെടുന്ന വൻമരങ്ങൾക്കു വേണ്ടി പ്രതിഷേധിച്ചും, മുദ്രാവാക്യം വിളിച്ചും മൈഥിലി ടീച്ചർ, വ്യത്യസ്തയായി….!

“ടീച്ചർക്ക് ഇതെന്തിന്റെ കേടാ…..”?

“എന്തിനാ മൈഥിലി ടീച്ചർ ഇങ്ങനെ മരസ്നേഹിയായി നടക്കുന്നേ”?

“മരഭ്രാന്തി കാരണം …… ഒരു മരവും മുറിക്കാൻ പറ്റാതായിരിക്കുന്നു …..”

ഇങ്ങനെ നാട്ടുഭാഷ്യങ്ങൾ നീണ്ടുപോയി ……മൈഥിലി ടീച്ചറിനെ സ്നേഹിച്ചവരും വെറുത്തവരും ഒരുപോലെ മൂക്കത്ത് വിരൽ വെച്ചു …

“…..എന്താ ഈ ടീച്ചറ് കാട്ടുന്നേ….. കുട്ട്യോളെ നന്നായി പഠിപ്പിച്ചാ പോരെ….. അവരുടെ ഓരോ ഭ്രാന്തൻ വിചാരങ്ങളും പ്രവൃത്തിയും..”

വിദ്യാലയത്തിലും ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തലുകളുണ്ടായി….. എങ്കിലും ചിലർ മൈഥിലിടീച്ചറിനെ ബഹമാനിക്കുകയും ആദരിക്കുകയും
ചെയ്തിരുന്നു…. എന്നാൽ ചുറ്റുപാടുകളെ ഒട്ടുംഗൗനിക്കാതെ തന്നെ മൈഥിലി ടീച്ചർ കുട്ടികൾക്കൊപ്പം കൂട്ടുചേർന്ന് ആടിപ്പാടി…..
ക്ലാസ് മുറികൾക്ക് പകരം മരച്ചുവടുകൾ തേടി…… തുമ്പികൾക്കുംചിത്രശലഭങ്ങൾക്കും പിന്നാലെ നടന്നു….. പക്ഷിക്കൂടുകൾ തേടി
കാടുകയറി …… വിദ്യാലയത്തിലേക്ക് പോകുമ്പോഴൊക്കെ, പുസ്തകങ്ങൾക്കൊപ്പം ഒരു മൺവെട്ടിയും മരതൈയും കയ്യിൽ കരുതുമായിരുന്നു മൈഥിലി ടീച്ചർ …….

എങ്കിലും ഇതിനെല്ലാം അപ്പുറം മൈഥിലി ടീച്ചർ ഒരു ഭാര്യയും അമ്മയും കുടുംബിനിയുമാണെന്ന യാഥാർത്ഥ്യം അവരെ, വീടുമായി
കൂടുതൽ അടുപ്പിച്ചു നിർത്തി….. ഭർത്താവും മകനും മാത്രമായിരുന്ന മൈഥിലി ടീച്ചറുടെ ലോകത്ത് പൂക്കളും ചിത്രശലഭങ്ങളും
പുല്ലും പുൽച്ചാടിയും വർണ്ണങ്ങൾ തീർത്തു.!

” നിനക്കെന്താ മൈഥിലി പ്രകൃതി സ്നേഹം ഇത്ര മാത്രം ?”

മൈഥിലി ടീച്ചറുടെ സ്നേഹസമ്പന്നനായ ഭർത്താവിനുമുണ്ടായി ഇത്തരത്തിലൊരു സംശയം ………. എന്നാൽചുണ്ടിലൊരുമന്ദസ്മിതമൊളിച്ചു വെച്ച്‌ പൂക്കളുടെ പാട്ടും പാടി മൈഥിലി ടീച്ചർ തന്റെ വഴികളിൽ ഏകാകിയായി തന്നെ നടന്നു……എന്നാൽ മരങ്ങളെ പ്രണയിച്ച മൈഥിലി ടീച്ചറിന്റെ ജീവിതം ഒരു വേള , അതിദാരുണമായിതകർക്കപ്പെട്ടു…..
ആകസ്മികമായ ഒരു പതനമായിരുന്നു അത്. അപ്രതീക്ഷിതമായികുടുംബജീവിതത്തിനേറ്റ ആഘാതം മൈഥിലിടീച്ചറുടെ ഭർത്താവിനെയും ഇല്ലാതാക്കി ……
നാട്ടുവഴിയിലെകാട്ടുപൊന്തകൾക്കിടയിൽ മൈഥിലി ടീച്ചറിന്റെ നിലവിളി ഒരു ദീനരോദനമായിത്തീർന്ന ഒരു സന്ധ്യയായിരുന്നു അത്…… ഒറ്റയ്ക്ക്നടന്നു പോകാറുള്ള മൈഥിലി ടീച്ചറിനെകാത്തു നിന്നത് ….. ശിരസ്സിൽ കനത്ത ഒരാഘാതമായിരുന്നു …. പ്രതിരോധത്തിനിടകിട്ടാതെ …. കാടിനുള്ളിലെ ഇരുൾമറയിൽ ശ്വാസംമുട്ടിക്കുന്ന അക്രമണോത്സുകമായ കാമത്തിന്റെ വിളയാട്ടത്തിനൊടുവിൽ മുറിവേറ്റു വീണ മൈഥിലി ടീച്ചർ പിടഞ്ഞു……

“നീയെനി മരം മുറിക്കാൻ സമ്മതിക്കില്ലേടീ….. “ഒരുമനുഷ്യമൃഗത്തിന്റെ ആക്രോശം ബോധം മറയുമ്പോഴും മൈഥിലി ടീച്ചറിന്റെ കാതിൽ
മുഴങ്ങിക്കൊണ്ടേയിരുന്നു….
അവിടുന്നിങ്ങോട്ട് മൈഥിലി ടീച്ചറിലെ സ്ത്രീ ,മാനഭംഗം ചെയ്യപ്പെട്ട വെറും ഒരു ഇര മാത്രമായിത്തീർന്നു…. സമൂഹത്തിനു മുമ്പിൽ ,തളർന്ന ഉടലിനെയും മനസ്സിനെയും താങ്ങിനിർത്താൻ ഒരു ബലമുള്ള കൈത്താങ്ങുപോലുമില്ലാതെ മകനെയും ചേർത്ത് പിടിച്ച് മൈഥിലി ടീച്ചർ ഒറ്റയ്ക്ക് നടന്നു…… എന്നിട്ടും അവർ ആരോടും പരിതപിച്ചില്ല……. പരിഭവിച്ചില്ല…..
ഒറ്റപ്പെടുമ്പോഴൊക്കെ മൈഥിലി ടീച്ചർ സ്വയം പറഞ്ഞു;

“മരങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുന്നവർക്കേ മനുഷ്യരെ സ്നേഹിക്കാൻ കഴിയൂ…. “

ഒരിക്കൽതന്റെ ജീവിതമില്ലാതാക്കിയ നരാധമനെ നിയമപാലകർ കുറ്റവിചാരണ യ്ക്ക്കൊണ്ടുവന്നപ്പോഴും മൈഥിലിടീച്ചർ
തന്റെ വാക്കുകൾ ആവർത്തിച്ചു കൊണ്ടിരുന്നു…….!!
കാലമേറെക്കഴിഞ്ഞിട്ടും നാടും നാട്ടുകാരും പ്രകൃതിയും എല്ലാം മാറിയിട്ടും മൈഥിലി ടീച്ചർ മരങ്ങൾക്കൊപ്പം തന്നെ ഉറച്ചുനിന്നു.

കാലത്തിന്റെ മാറ്റങ്ങളിൽ നാടും നാട്ടുകാരും മൈഥിലി ടീച്ചറെ മറന്നത് സ്വാഭാവികം….
എന്നാൽ ഇന്ന് പുതുതലമുറകളെല്ലാം മൈഥിലി ടീച്ചറുടെ മരങ്ങളെ സ്നേഹിക്കാൻ തുടങ്ങിരിക്കുന്നു…. വഴിയോരത്തെ തണൽ മരച്ചുവട്ടിലിരിക്കുമ്പോൾ അവർ പരസ്പരം പറയുന്നു ……

”…… ഈ തണൽമരങ്ങൾ മൈഥിലി ടീച്ചറു ടേതാണ് ….. ”

മണ്ണും മരവും വെള്ളവുമില്ലാതാകുന്ന ഒരു കെട്ട കാലത്തിലേക്ക്തളർന്നു കിടക്കുന്ന മൈഥിലി ടീച്ചർ തിരിച്ചറിയുന്നു ……. ഇന്നുംഇരകൾഉണ്ടായിക്കൊണ്ടിരിക്കുന്നു ….. പീഡിതജന്മങ്ങൾ മുറിഞ്ഞു വീഴുന്ന മരങ്ങൾ പോലെ……! ഇടിഞ്ഞുതാഴുന്ന കുന്നുകൾ പോലെ……!ഒരു പുനരുജ്ജീവനമില്ലാതെ…

” അമ്മേ …….”

വാതിലിനപ്പുറം ഒരു നിഴനക്കം! ഉള്ളിൽ ആരോ വിളിക്കുന്നു …… !മകനാണോ വിളിച്ചതെന്ന് മൈഥിലി ടീച്ചറിലെ അമ്മ വെറുതെ
സംശയിച്ചു..ജോലിത്തിരക്കിനിടയിൽ എപ്പോഴെങ്കിലും അകലെ നിന്ന് തിരക്കിട്ട് വന്നു പോകുന്ന മകന്റെ അസാന്നിദ്ധ്യം എപ്പോഴും മൈഥിലി ടീച്ചറെ വല്ലാതെ നൊമ്പരപ്പെടുത്താറുണ്ട്…..
മകന്റെ വരവ്……. ആ സ്നേഹമസൃണമായ സാമീപ്യം ….. സാന്ത്വനം….. വൈധവ്യവും വാർദ്ധക്യവും തീർക്കുന്ന ഒറ്റപ്പെടലിൽ ഒരുകൈതാങ്ങ്…മൈഥിലിടീച്ചർ, കാതോർത്തു…

“……..അമ്മ എണീക്ക്……മരുന്നുകഴിക്ക് …..”

ചൂടു ചായയ്ക്ക് പകരം കയ്ക്കുന്ന കഷായവുമായി മുന്നിൽവന്നുനിൽക്കുന്ന ഒരു രൂപം …..!

“……ആര്…..?”

“…….ലക്ഷ്മിയാ…..”

ഓർമ്മകളിൽ നിന്ന് മൈഥിലി ടീച്ചർ പരതി എടുത്തു ….. അമ്മയ്ക്ക് വേണ്ടി മകൻ ഏർപ്പാടാക്കിയ സഹായി ……കാവലാൾ …..

“….. അവൻ വന്നോ മോളെ… ” ?

പ്രതീക്ഷയോടെ മൈഥിലി ടീച്ചർ ……

“….. ഇല്ല …….”

“……ഇന്നും…. വരില്ലേ അവൻ …..”

ചിലമ്പിച്ച ആ ശബ്ദം നേർത്തു പോയിരുന്നു

”’…. ഇല്ലാന്നാ പറഞ്ഞത് …… ജോലിത്തിരക്കാത്രേ……”

നിരാശയോടെ മൈഥിലി ടീച്ചർ കണ്ണുകളടച്ചു.ആത്യന്തികമായി താനൊരമ്മയാണല്ലോ എന്ന തിരിച്ചറിവ് അവരെ കരയിച്ചു …..
കൊണ്ടുവന്ന കഷായം കഴിക്കാൻ വിസമ്മതിച്ച മൈഥിലി ടീച്ചറിന്റെ വായിലേക്ക് ബലത്തിലൊഴിച്ചു കൊടുക്കുമ്പോൾ ലക്ഷ്മി പറഞ്ഞു….

” …… അമ്മ ഇങ്ങനെ വാശി പിടിച്ചാ ഞാനെന്തു ചെയ്യും…. സാറ് എന്നെയാ വഴക്ക് പറയുക….. ”

കുടിച്ചിറക്കിയ കഷായ കയ്പ്പിൽ ജീവിതം തന്നെ കുടിച്ചു തീർക്കുന്ന മൈഥിലി ടീച്ചർ ഒന്നുമുരിയാടാതെ തളർന്നു കിടന്നു….
ലക്ഷ്മി, വെള്ളവും ആഹാരവുമൊക്കെ മേശപ്പുറത്ത് കൊണ്ടു വെച്ച് തിരികെ പോകുമ്പോൾ പറഞ്ഞു …….

“……. അമ്മേ ഞാനിന്ന് ഇനിസന്ധ്യ കഴിഞ്ഞേ വരൂ….. അമ്മ ഭക്ഷണം കൃത്യമായി എടുത്തു കഴിച്ചേക്കണേ…. ”

മൈഥിലി ടീച്ചർ ഒന്നും മിണ്ടിയില്ല….യാഥാർത്ഥ്യങ്ങളുടെ തണുത്ത പ്രതലങ്ങളിൽ തളർന്ന മനസ്സും ശരീരവും ചേർത്ത് പ്രതീക്ഷയറ്റുപോയനിമിഷങ്ങളെ നാലു ചുമരുകൾക്കുള്ളിലൊതുക്കി മൈഥിലി ടീച്ചർ എന്തിനോ വേണ്ടികാത്തു കിടന്നു.
ഭിത്തിയിലെ ഘടികാരസൂചികൾ താളാത്മകമായി ചലിച്ച് സമയമറിയിച്ചു കൊണ്ടിരുന്നു.

എപ്പോഴോ പടിഞ്ഞാറ് ഭാഗത്തേക്ക് തുറന്നിട്ട വാതിലിലൂടെ ചരിഞ്ഞു വീഴുന്ന സന്ധ്യാ വെളിച്ചത്തിന്റെ നേർത്ത രേഖകൾ…….. അവിടെനിഴലുകൾ പോലും വല്ലാതെചരിഞ്ഞു കാണപ്പെട്ടു…. ഉള്ളിലെവിടെയോമിന്നിമറയുന്ന അവ്യക്ത രൂപങ്ങൾ …. വെളിച്ചംനഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സായന്തനത്തിലേക്ക് തളർന്നു കിടക്കുമ്പോൾ ഉടലാകെ പടരുന്ന ഒരു ദുർബലത…….. ശരീരം
ഭാരമില്ലാതെ മറ്റെവിടേക്കോഒഴുകിനീങ്ങുന്നു..നാവ് വറ്റി വരളുന്നു ……

“……വെളളം …. വെള്ളം…..”

മൈഥിലി ടീച്ചർ ഒന്നു പിടഞ്ഞു ……. ആ കണ്ണുകകൾ പതിയെ അടഞ്ഞു പോയി…..
അങ്ങനെ ……ഉദയാസ്തമയങ്ങൾക്കൊടുവിൽ, മരങ്ങളും പൂക്കളും ചിത്രശലഭങ്ങളുമില്ലാത്ത ഒരു ഇരുണ്ട ലോകത്ത് മൈഥിലി ടീച്ചർചലനമറ്റുകിടന്നു……. ഏകയായി…!!!