അമ്മ മനസ്സ്

സേതു…..അമ്മയുടെ തുടരെത്തുടരെയുള്ള വിളി കേട്ടാണ് അവൻ ഉറക്കമുണർന്നത്. ‘എന്തൊരുറക്കമാടാ ഇത്…ഓഫീസിലൊന്നും പോകുന്നില്ലേ? ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാ ഭാവം! എല്ലാത്തിനും ഞാൻ വേണം…’ അവൻ ഇതൊക്കെ കേട്ട് ചിരിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് ചെന്നു..’അമ്മേ..അമ്മയ്ക്ക് മടുക്കുന്നില്ലേ…ഒരേ ഡയലോഗ് എപ്പോഴും ഇങ്ങനെ പറയാൻ? ഏതെങ്കിലും പുതിയത് പറ…എനിക്കും ഇത് കേട്ടു മടുത്തു’ അമ്മ പറഞ്ഞു..’ഹും….വൈകി എണീറ്റതും പോരാ..ചെക്കൻ കൊഞ്ചാൻ വന്നിരിക്കുകയാ… പോ..പോയി കുളിച്ചിട്ടു വാ…..’

അയാൾ കുളിച്ചിട്ടു വന്നപ്പോൾ അമ്മ അയാളുടെ നെറ്റിയിൽ ചന്ദനക്കുറി തൊട്ടു…കഴിക്കാൻ ഇരുന്നപ്പോൾ ഒരു ഗ്ലാസ്സ് പായസവും കൂടി കൊടുത്തു… അയാൾ ചോദിച്ചു ‘ആഹാ.. ഇന്നെന്താ വിശേഷം? പായസവും ചന്ദനവും’ അമ്മ പറഞ്ഞു’ ഇന്നെന്റെ പിറന്നാളാണ്’ അയാൾക്ക് പെട്ടെന്ന് സങ്കടം തോന്നി. അയാൾ അയാൾ പറഞ്ഞു’ അമ്മേ.. സോറി…ഞാൻ ഈ ദിവസം മറക്കാൻ പാടില്ലായിരുന്നു…ഇന്ന് വൈകുന്നേരം നമുക്ക് ആഹാരം പുറത്തുപോയി കഴിക്കാം’…അമ്മ പറഞ്ഞു…അതൊക്കെ പിന്നെ…

നിനക്ക് ഇപ്പൊത്തന്നെ വൈകി..ചെല്ല്…ഇനി ഇതിന്റെ പേരിൽ ഓഫിസിൽ നിന്നും ചീത്ത കേൾക്കണ്ട..’ അവൻ അമ്മയോട് യാത്ര പറഞ്ഞിട്ട് ഓഫീസിലേക്ക് പുറപ്പെട്ടു…പോകുന്ന വഴിക്ക് അവൻ ആലോചിച്ചു..’ഞാൻ എത്ര ഭാഗ്യവാനാണ്…ഇതുപോലൊരു അമ്മയെ കിട്ടിയതിൽ..അച്ഛൻ മരിച്ചിട്ട് വേറൊരു കല്യാണം പോലും കഴിക്കാതെ…എനിക്ക് വേണ്ടി എല്ലാം വേണ്ടെന്ന് വച്ച് ഒരു ആഗ്രഹങ്ങളും പറയാതെ..എന്റെ എല്ലാ കാര്യങ്ങളും അമ്മ അറിഞ്ഞു സാധിച്ചു തരികയാണ്..എന്തെങ്കിലും വാങ്ങികൊടുക്കാം എന്ന് വിചാരിച്ചാൽ അമ്മക്ക് ഒന്നും വേണ്ട എന്ന് പറയും.

പക്ഷെ..ഇപ്രാവശ്യം അമ്മയെ ഞെട്ടിക്കണം…കയ്യിലൊരു വള പോലുമില്ല പാവത്തിന് കയ്യിൽ…എല്ലാം എന്റെ പഠിത്തത്തിന് വേണ്ടി വിറ്റതാണ്. ഇങ്ങനെ ഒന്നും പ്രതീക്ഷിക്കാതെ മറ്റൊരാൾക്ക് വേണ്ടി ജീവിക്കാൻ സാധിക്കുന്ന ഒരു ബന്ധം അമ്മ മാത്രമായിരിക്കും.’ അങ്ങനെ ഓരോന്ന് ചിന്തിച്ച് അയാൾ ഓഫീസിൽ എത്തിച്ചേർന്നു…അന്ന് ഉച്ചയ്ക്ക് ഹാഫ് ഡേ ലീവിന് എഴുതിക്കൊടുത്ത് അയാൾ ജുവല്ലറി ലക്ഷ്യമാക്കി ഇറങ്ങി..ജൂവല്ലറിയുടെ മുൻപിലെത്തിയതും ഒരു ഫോൺ കോൾ. അയൽവീട്ടിലെ നന്ദുവാണ്…അയാൾ ഫോൺ അറ്റൻഡ് ചെയ്തു…ചേട്ടാ…ഒന്ന് വീട് വരെ വരാവോ? ആന്റിക്ക് എന്തോപോലെ….

അമ്മ ആന്റിയുടെ അടുത്തിരിക്കുകയാ…’ അയാൾ വേഗം വീട്ടിലേക്ക് ചെന്നു…നോക്കിയപ്പോൾ അമ്മ കിടകകുകയാണ്..നന്ദുവിന്റെ അമ്മ സേതുവിനെ കണ്ടതും പുറത്തോട്ടിറങ്ങി വന്നു..’ നീ ഇങ്ങോട്ട് വന്നേ…ഇന്നൊരു സംഭവം ഉണ്ടായി…നീ ജോലിക്ക് പോയതിനുശേഷം ചേച്ചി എന്റെ വീട്ടിൽ വന്നിരുന്നു…പായസം തരാൻ….ഞാൻ പാത്രം തിരിച്ചുകൊടുക്കാൻ നോക്കിയപ്പോൾ ചേച്ചിയെ കണ്ടില്ല….ഞാൻ ഇവിടെ വന്നപ്പോൾ ഇവിടെയും കാണാനില്ല…നോക്കിയപ്പോൾ എന്റെ ചങ്ക് പിടച്ചുപോയി. കിണറ്റിന്റെ അടുത്ത് പോയി നിൽക്കുകയാ…ഞാൻ വല്ലവിധേനയും പിടിച്ചുകൊണ്ടുവന്ന് ഇവിടെക്കിടത്തിയിട്ട് നിന്നെ ഫോൺ വിളിക്കാൻ എണീറ്റപ്പോൾ ചേച്ചി പിന്നെയും അങ്ങോട്ട് പോകാൻ തുടങ്ങുന്നു….

എന്നെ വിളിക്കുന്നു എനിക്ക് പോണം എന്നും പറഞ്ഞ്..അതാ ഞാൻ നന്ദുവിനെക്കൊണ്ട് വിളിപ്പിച്ചേ…’ സേതു എന്തുപറയണം എന്നറിയാതെ നിൽക്കുകയായിരുന്നു…’നീ എന്ത് ആലോചിച്ചോണ്ടു നിൽക്കുകയാ…ഞാനും വരാം…നമുക്ക് ചേച്ചിയെ ഒരു നല്ല സൈക്കാർട്ടിസ്റ്റിനെ കാണിക്കണം…’ നന്ദുവിന്റെ അമ്മ പറഞ്ഞു…സേതു അവർ പറഞ്ഞതുപോലെ തന്നെ അമ്മയെയും കൂട്ടി അവരോടൊപ്പം ചെന്നു..പോകുന്ന വഴിയിൽ നന്ദുവിന്റെ അമ്മ സേതുവിനെ നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു…അവർ ഒന്നും പറയാൻ പോയില്ല…

ഡോക്ടറുടെ ക്ലിനിക്കിൽ ചെന്നപ്പോൾ പേഷ്യന്റ്സ് കുറവായിരുന്നു…അവർക്ക് വളരെ പെട്ടെന്ന് തന്നെ ഡോക്ടറെ കാണാൻ സാധിച്ചു…അദ്ദേഹം സേതുവിനോടും നന്ദുവിന്റെ അമ്മയോടും പുറത്തിരിക്കാൻ പറഞ്ഞു..കുറച്ചു കഴിഞ്ഞ് അവർ രണ്ടുപേരെയും അകത്തേക്ക് വിളിച്ചു ചോദിച്ചു…’ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ? ഇല്ല..ഇതാദ്യമായാ…’ സേതു പറഞ്ഞു..’അല്ല…ഇതാദ്യമായല്ല…’ നന്ദുവിന്റെ അമ്മ പറഞ്ഞപ്പോൾ അയാൾ ഞെട്ടലോടെ അവരെ നോക്കി. സാർ,കുറച്ചുദിവസമായി ചേച്ചിയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ…ഞങ്ങൾ ഒന്നിച്ചാണ് അമ്പലത്തിൽ പോകുന്നത്..ഈയിടയ്‌ക്കൊരു ദിവസം അമ്പലത്തിൽ പോയി തിരിച്ചു വരുന്ന വഴിക്ക് ചേച്ചി വേറൊരു വഴിയിൽകൂടി നടക്കാൻ തുടങ്ങി..

ഞാൻ എത്ര പറഞ്ഞിട്ടും കേട്ടില്ല..എനിക്ക് വീട്ടിലേക്കുള്ള വഴി തെറ്റിയതാണെന്നും ചേച്ചി പോകുന്നതാ ശരിക്കുള്ള വഴിയെന്നുമൊക്കെ പറഞ്ഞു…ചേച്ചി വേറെ എന്തോ ഓർമ്മയിൽ പറഞ്ഞതാകും എന്നാ ഞാൻ കരുതിയത്… പക്ഷെ…ഇന്നലെയും ഇത് തന്നെ ആവർത്തിച്ചു. അത് ഇവനോട് പറയാൻ ഇരുന്നപ്പോഴാ ഇന്നത്തേത്.’ അപ്പോഴാണ് അയാൾ വേദനയോടെ ഓർത്തത് ഈയിടയ്‌ക്കൊരു ദിവസം അമ്മക്ക് കഴിക്കാനായി അമ്മ ഏറെ ഇഷ്ടപ്പെട്ടിരുന്ന മസാല ദോശ താൻ വാങ്ങിക്കൊണ്ടു വന്നത്, മൂന്നെണ്ണം വാങ്ങിയിരുന്നു….താൻ കുളി കഴിഞ്ഞുവന്നപ്പോൾ കണ്ടത് പ്ലേറ്റ് കാലിയായി ഇരിക്കുന്നതാണ്, അമ്മയെ നോക്കിയപ്പോൾ അമ്മ ഉറക്കം പിടിച്ചിരുന്നു. അടുത്ത ദിവസം രാവിലെ എന്തോ ആവശ്യത്തിനായി അലമാര തുറന്നപ്പോൾ അതിനകത്തുണ്ട് ആ മൂന്ന് ദോശയും!

അതിനെപ്പറ്റി അമ്മയോട് ചോദിച്ചപ്പോൾ അമ്മ അങ്ങനെ ചെയ്തിട്ടില്ല എന്നാണ് പറഞ്ഞത്, വീണ്ടും വീണ്ടും ചോദിച്ചപ്പോൾ ഓ…അത് ഞാൻ മറന്നതാകും എന്നും പറഞ്ഞു…അതുപോലെ….രാത്രി ടിവി കണ്ടുകൊണ്ടിരുന്നപ്പോൾ അടുക്കളയിൽ നിന്നും മിക്സിയുടെ തുടർച്ചയായ ശബ്ദം കേട്ട് താൻ ചെന്ന് നോക്കിയപ്പോൾ കണ്ടത് മിക്സി ഓണാണ്..അമ്മയെ അവിടെയെങ്ങും കാണാനില്ല…അത് ഓഫ് ചെയ്തിട്ട് എന്താ അതിൽ എന്നുനോക്കിയപ്പോൾ അതിൽ ഒന്നും തന്നെ ഇട്ടിട്ടില്ല, അമ്മയോട് ചോദിച്ചപ്പോൾ ഞാൻ ഇട്ടതാണല്ലോ എന്നാ മറുപടി തന്നത്…താൻ വിചാരിച്ചത്…അമ്മ എന്തോ ഓർമ്മപ്പിശകിൽ ചെയ്തതായിരിക്കും എന്നാണ്…ഇപ്പോൾ മനസ്സിലാകുന്നു…

പക്ഷേ…തന്റെ കാര്യങ്ങളിൽ ഒരു കുറവും വരുത്തിയും ഇല്ല…ഡോക്ടർ പറഞ്ഞു…’അതങ്ങനെയാണ്…അവർക്ക് വളരെ വേണ്ടപ്പെട്ടവരുടെ കാര്യങ്ങൾ അവരുടെ മെമ്മറിയിൽ വളരെ ശക്തമായി പതിഞ്ഞിട്ടുണ്ടാകും..പക്ഷെ ഇനിയത് കുറഞ്ഞുവരും.. നമുക്ക് കുറച്ച് ടെസ്റ്റുകൾ ചെയ്തു നോക്കാം.. ചില സ്കാനിങ് ഒക്കെ ചെയ്യാനുണ്ട്..പേടിക്കാതിരിക്കൂ….തല്ക്കാലം ഞാൻ കുറച്ച് മരുന്നുകൾ തരാം.. കുറച്ച് ദിവസത്തേക്ക് സേതു അമ്മയെ വിട്ട് എങ്ങും പോകരുത്…അമ്മക്ക് കരുതൽ വളരെ ആവശ്യമുള്ള സമയമാണ്.’ അയാൾ ഡോക്ടറിനോട് കുറിപ്പും വാങ്ങി പുറത്തുവന്നപ്പോൾ അമ്മ എങ്ങോട്ടോനോക്കി ചിരിച്ചുകൊണ്ടിരിക്കുകയാണ്…അയാൾ നോക്കിയപ്പോൾ രണ്ട് കുട്ടികൾ ഓടിക്കളിക്കുന്നു..

അവരിൽ ഒരാളെപ്പോലെത്തന്നെ അമ്മ അതാസ്വദിക്കുകയാണ്..അയാൾ പുറത്തോട്ടു വന്ന കണ്ണുനീര് ആരും കാണാതെ തുടച്ചിട്ട് അമ്മയെ വിളിച്ചു..’അമ്മേ..വാ പോവാം….’ അവർ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അയാളുടെ കൂടെ ചെന്നു. തന്റെ അമ്മയ്ക്കെന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് അയാൾക്ക് മനസ്സിലായി…അപ്പോഴാണ് ഓഫീസിലെ ഒരു കൂട്ടുകാരൻ അവന്റെ അച്ഛന്റെ കാര്യം പറഞ്ഞത് അയാൾക്ക് ഓർമ്മ വന്നത്..അയാൾ കൂട്ടുകാരനെ വിളിച്ച് അച്ഛന്റെ രോഗവിവരങ്ങൾ മുഴുവനും ചോദിച്ചു മനസ്സിലാക്കി. ഏകദേശം ഇതേ പ്രശ്നങ്ങൾ തന്നെയായിരുന്നു അവന്റെ അമ്മയ്ക്കും…സേതുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല…. അയാൾ കണ്ണുകൾ തുടച്ചിട്ട് നോക്കിയപ്പോൾ അമ്മയെ കാണാനില്ല! പഴയ സാധനങ്ങൾ വച്ചിരിക്കുന്ന മുറിയിൽ ബഹളം കേട്ട് അങ്ങോട്ട് ചെന്ന് നോക്കിയപ്പോൾ താൻ കുഞ്ഞിലേ കളിക്കാൻ ഉപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടം എടുത്ത് നോക്കി രസിക്കുകയാണ് അമ്മ. സേതു കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു…അവർ പെട്ടെന്ന് ഞെട്ടിയപോലെ നോക്കി..

അയാളുടെ കണ്ണിലെ കണ്ണുനീര് കണ്ടപ്പോൾ അവർ ആദ്യം ഒന്ന് പകച്ചു..പിന്നെ അവന്റെ കണ്ണുകൾ തുടച്ചു…കരയല്ലേ…കരയല്ലേ എന്ന് ഇടയ്ക്കിടയ്ക്ക് പറയുകയും ചെയ്തു. അയാൾ അന്ന് മുഴുവൻ അമ്മയുടെ അടുത്ത് നിന്നും മാറിയതേയില്ല..അടുത്ത ദിവസം രാവിലെ നന്ദുവിന്റെ അമ്മ വന്നു…’എന്താ..സേതു ഇത്…നീയും ഇങ്ങനെ തുടങ്ങിയാലോ? ചെല്ല്, ചെന്ന് മുഖമൊക്കെ കഴുകി കാപ്പി കുടിക്ക്. ഞാൻ അടുക്കളയിൽ കൊണ്ട് വച്ചിട്ടുണ്ട്…അമ്മയ്ക്കും കൊടുക്ക്’ അയാൾ പറഞ്ഞു’ എനിക്കൊന്നും വേണ്ട ചേച്ചി…ഒരു ഹെല്പ് ചെയ്യാമോ? ഞാൻ ഓഫീസിൽ ചെന്ന് ലീവിന് എഴുതിക്കൊടുക്കണം…അത്രയും നേരം ചേച്ചി ഇവിടെ കാണുമോ?’ അവർ പറഞ്ഞു ‘എന്തു ചോദ്യമാടാ ഇത്.. നീ ധൈര്യമായി ചെല്ല്.. ഞാനുണ്ട് ഇവിടെ…പിന്നീടുള്ള ദിവസങ്ങളിൽ അയാളുടെ കണ്ണുകൾ തോർന്നതേയില്ല..ഡോക്ടർ സ്കാനിങ് റിപ്പോർട്ട്സ് കണ്ടിട്ട് പറഞ്ഞു..’സേതു..ഞാൻ പ്രതീക്ഷിച്ചതു തന്നെ..

അമ്മയ്ക്ക് അൽഷിമേഴ്‌സ് ആണ്.. ഇതൊരു രോഗാവസ്ഥയാണ്…ഇതിന്റെ പ്രത്യേകത…ഈ അസുഖമുള്ളവർക്ക് പഴയ കാര്യങ്ങൾ ഓർമ്മയുണ്ടാകും..പക്ഷേ….ഇപ്പോഴുള്ള ഒന്നും അവരുടെ ഓർമ്മകളിൽ കാണുകയില്ല..ഇനി സേതുവിന് നല്ല ക്ഷമ വേണം..അമ്മ ഇപ്പോൾ ഒരു കൊച്ചുകുട്ടിയാണ്..അത് പൂർണമായും സേതു മനസ്സിലാക്കണം….സേതുവിന്റെ സ്‌നേഹപൂർണമായ പരിപാലനം ചിലപ്പോൾ അമ്മയിൽ വലിയ ആഘാതങ്ങൾ വരുത്താതെ വരാം…

ശാസ്ത്രത്തിൽ ഇത് വരെ ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല…പക്ഷേ…എല്ലാത്തിനും മുകളിൽ ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ എല്ലാവരും…ധൈര്യമായിരിക്കൂ….’ ഏകദേശം പ്രതീക്ഷിച്ചിരുന്ന വാർത്തയായതുകൊണ്ട് സേതുവിന് വലിയ ഞെട്ടൽ ഉണ്ടായില്ല…അവൻ വീട്ടിൽ ചെന്നപ്പോൾ നന്ദുവിന്റെ അമ്മ അവിടെ അമ്മയുടെ അടുത്ത് തന്നെയുണ്ട്..സേതുവിനെ കണ്ടതും ആ അമ്മ പറഞ്ഞു..;’സേതു..സേതു..’ ആ ചേച്ചി, സേതു തന്നെയാ ഇത്’, അവർ പറഞ്ഞു. ‘നീ പോയത് മുതൽ ഇത് തന്നെയാ പറയുന്നേ. ഞാൻ ഭക്ഷണം കൊടുത്തു…

നീ വരുന്നതും നോക്കി ഇരിക്കുകയാണ്…സാരമില്ല…മോനെ…നിനക്ക് എന്ത് സഹായത്തിനും ഞാൻ ഉണ്ട്…’ അവർ പറഞ്ഞു. കണ്ണുകൾ തുടച്ചുകൊണ്ട് സേതു അവരോട് പറഞ്ഞു ചേച്ചി…ഞാൻ ഇതൊരു നല്ല രീതിയിൽ മനസ്സിൽ ഏറ്റെടുക്കുന്നു…എനിക്ക് വേണ്ടി മാത്രം ജീവിച്ച്….എന്നെ മാത്രം ഓർത്ത്…എന്നെ കൊഞ്ചിച്ച് ലാളിച്ച് വളർത്തിയ എന്റെ അമ്മയെ അതുപോലെ നോക്കാനുള്ള അവസരമാണ് എനിക്ക് കൈ വന്നിരിക്കുന്നത്..

അമ്മ എന്നെ നോക്കിയപോലെ ചിലപ്പോൾ എനിക്കതിനു സാധിച്ചെന്നു വരില്ല..പക്ഷെ എന്റെ കഴിവിന്റെ പരമാവധി ഞാൻ നോക്കും..എന്റെ അമ്മക്കുട്ടിയെ..’ അവൻ അമ്മയെ ചേർത്തുപിടിച്ചു…പിന്നീടുള്ള ദിവസങ്ങളിൽ നന്ദുവിന്റെ അമ്മ രാവിലെ ഉണർന്ന് വരുമ്പോൾ കാണുന്നത് അമ്പലത്തിൽ പോയി വരുന്ന അമ്മയെയുംമകനെയും ആണ്..അപ്പോൾ ആ അമ്മയുടെ കയ്യിൽ മിഠായിയോ മറ്റോ കാണും. കുറച്ചു കഴിഞ്ഞ് നോക്കുമ്പോൾ ആഹാരം കൊടുക്കാനായി ഓടുന്ന മകനേയും ആഹാരം കഴിക്കാതിരിക്കാനായി ഓടുന്ന അമ്മയേയും കാണാമായിരുന്നു…

എപ്പോഴും സേതുവും അമ്മയും ഒരുമിച്ച് തന്നെ..കൊച്ചുകുഞ്ഞിനെപ്പോലെ താലോലിച്ച്…അവർ ഓർത്തു..നാളെയൊരു കാലത്ത് എനിക്കാണ് ഇങ്ങനത്തെ അവസ്ഥ വരുന്നതെങ്കിൽ നന്ദു ഇങ്ങനെ എന്റെ കൂടെ ഉണ്ടാകുമോ? ഇല്ല…ഒരുറപ്പുമില്ല….കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മയെയും കൂട്ടി സേതു നന്ദുവിന്റെ വീട്ടിൽ ചെന്നു…’ചേച്ചി..ഞാൻ അമ്മയെയും കൊണ്ട് ഒരു തീർത്ഥയാത്ര പോവുകയാണ്….എനിക്കും അതൊരു ഉന്മേഷമേകും കൂട്ടത്തിൽ ആയുർവേദത്തിൽ ഒന്നു കാണിക്കാം എന്നു വിചാരിച്ചു…

വളരെ നന്ദിയുണ്ട് ചേച്ചി ഞങ്ങൾക്ക് ചെയ്തു തന്ന സഹായങ്ങൾക്ക്…’ സേതു അമ്മയോട് പറഞ്ഞു’ അമ്മേ, ചേച്ചിക്കൊരു താങ്ക്സ് പറഞ്ഞെ..’ ‘താങ്ക്സ്’..ആ അമ്മ അത് പറഞ്ഞതും നന്ദുവിന്റെ അമ്മ അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു…’ചേച്ചി ഭാഗ്യവതിയാണ്, ഇത്രയും സ്നേഹമുള്ള മകനെ കിട്ടിയല്ലോ!’ പിന്നീട് യാത്രയ്ക്ക് ആശംസകളും നേർന്നു…കുറച്ചുകഴിഞ്ഞപ്പോൾ സേതുവും അമ്മയും കൂടി കാറിലേക്ക് കയറുന്നത് നന്ദുവിന്റെ അമ്മ കണ്ടു.. അപ്പോൾ നന്ദു അമ്മയോട് ചോദിച്ചു. അമ്മേ’. ഈ സേതുവേട്ടനൊരു നഴ്‌സിനെ വച്ചുകൂടായിരുന്നോ..എത്രയാ കഷ്ടപ്പെടുന്നെ…അല്ലെങ്കിൽ ഇതിനുവേണ്ടിയുള്ള ഓൾഡ് എയ്ജ് ഹോം ഉണ്ടല്ലോ അവിടെകൊണ്ടുപോയി ആക്കാമായിരുന്നു! അവർ ഒന്ന് ഞെട്ടി!….

നീ അറിയണം ആ കുട്ടി അവന്റെ അമ്മയ്ക്ക് വേണ്ടി സഹിച്ച കാര്യങ്ങൾ, എന്ന് പറഞ്ഞ് അവർ സേതുവിന്റെ വീട്ടിൽ പോയപ്പോൾ മനസ്സിലാക്കിയതും സേതു പറഞ്ഞതുമായ കാര്യങ്ങൾ അവന് പറഞ്ഞു കൊടുത്തു. അവിടെ സേതുവിന്റെ വീട്ടിൽ….അമ്മയ്ക്കെപ്പോഴും സംശയങ്ങളും ചോദ്യങ്ങളുമായിരുന്നു….ചില ദിവസങ്ങളിൽ രാത്രിയിൽ സേതു രാവിലത്തെ ക്ഷീണം കാരണം ഉറങ്ങിപ്പോകുമായിരുന്നു. ഉറക്കത്തിനിടയിൽ ഒന്ന് കണ്ണ് തുറന്നുനോക്കുമ്പോൾ അമ്മ അടുത്തുള്ള കട്ടിലിൽ കാണില്ല…സേതു ഞെട്ടി എണീറ്റ് നോക്കുമ്പോൾ അമ്മ ആകാശത്തിലെ നിലാവിനെ തന്നെ നോക്കി നില്കുകയായിരിക്കും, പിന്നെ അതിനെക്കുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും…

എത്ര പ്രാവശ്യം ഉത്തരം പറഞ്ഞുകൊടുത്താലും തൃപ്‌തി വരില്ല. തൃപ്തിയാകുന്നത് വരെ ഉത്തരം പറയണം അല്ലെങ്കിൽ കയ്യിൽ കിട്ടിയതെടുത്ത് സേതുവിനെ തല്ലുമായിരുന്നു. .ചില ദിവസങ്ങളിൽ വാതിൽ തുറന്ന് പുറത്തോട്ടു പോകാൻ വരെ ശ്രമിച്ചിട്ടുണ്ട്…, ഞാൻ അവിടെ കേറിചെല്ലുമ്പോൾ ചില നേരം സേതുവിന്റെ തലയിൽ ബാൻഡേജ് കണ്ടിട്ടുണ്ട്.. സേതു എന്നെക്കാണുമ്പോൾ പറയും..’ചേച്ചി…ഞാനും മനുഷ്യനല്ലേ…ചില നേരങ്ങളിൽ ഞാനും പൊട്ടിത്തെറിക്കാറുണ്ട്…അപ്പോൾ അമ്മ കയ്യിൽ കിട്ടുന്നതെടുത്ത് എന്നെ ഉപദ്രവിക്കും..

ഞാനും തിരിച്ച് അങ്ങോട്ട് വളരെ ആക്രോശത്തോടെ അപ്പോൾ അത് പിടിച്ചുവാങ്ങി ഏറിയും, ഇത് കാണുമ്പോൾ അമ്മ പേടിച്ച് ഏതെങ്കിലും ഒരു മൂലയിൽ പോയി കൂനിക്കൂടി ഇരിക്കുന്നത് കാണാം…കുറച്ചുകഴിയുമ്പോൾ എന്റെ ദേഷ്യം തണുക്കും..അപ്പോൾ ഞാൻ പോയി അമ്മയെ വിളിക്കും..പക്ഷെ അമ്മ വരില്ല…ഉറക്കെ കരയും, സാധനങ്ങൾ തല്ലിപ്പൊട്ടിക്കും. അവസാനം ഞാൻ മാപ്പ് പറഞ്ഞ് പാട്ടുകൾ പാടിക്കൊടുക്കുമ്പോഴാണ് അമ്മ അനുസരിക്കുന്നത്. ചിലനേരം എങ്ങോട്ടോ നോക്കി ഇരിക്കുന്നത് കാണാം..കണ്ണുകൾ കലങ്ങിയിരിക്കും.. ഞാൻ ആലോചിക്കും ഓർമ്മകൾ ഓരോന്നായി മാഞ്ഞുപോകുന്ന മനുഷ്യന്റെ അവസ്ഥയെപ്പറ്റി!

ഇപ്പോൾ എനിക്ക് മനസ്സിലാകുന്നു അമ്മ നടന്നുവന്ന വഴികൾ എങ്ങനെയായിരുന്നുവെന്ന്?! .. എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകും എന്റെ അമ്മ.. അച്ഛൻ മരിക്കുമ്പോൾ അമ്മയും ചെറുപ്പമല്ലേ…എന്തെല്ലാം യാതനകൾ താണ്ടിയിട്ടുണ്ടായിരിക്കും? ആൾക്കാരുടെ കുത്തുവാക്കുകളും, കളിയാക്കലുകളും എത്ര സഹിച്ചിട്ടുണ്ടാകും എന്റെ അമ്മ. എനിക്കറിയാം…ഒരു സ്ത്രീ ഒറ്റയ്ക്ക് ഒരു കുട്ടിയേയും കൊണ്ട് താമസിക്കുമ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ’. ഇപ്പോഴൊക്കെ ദേഷ്യം വരുമ്പോൾ ഞാൻ എന്റെ കുഞ്ഞിലേയുള്ള ഫോട്ടോ ആൽബം എടുത്ത് നോക്കും…അതിൽ അമ്മ എന്നെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോകൾ നോക്കുമ്പോൾ എനിക്ക് ദേഷ്യമൊക്കെ പതുക്കെ പതുക്കെ മാഞ്ഞു പോകാറുണ്ട്. ഇടയ്ക്ക് ഒരു നഴ്‌സിനെ നിർത്തിയതാണ്..

പക്ഷെ അമ്മ അവരുമായി സഹകരിക്കുന്നില്ല…. അമ്മയ്ക്ക് അവരെ കാണുമ്പോൾ തന്നെ പേടിയാണ്…അവർ ഒന്നും ചെയ്തിട്ടല്ല, ഡോക്ടർ പറഞ്ഞത് അമ്മ സുരക്ഷിതത്വബോധം ഫീൽ ചെയ്യുന്നത് ഞാൻ അടുത്തുള്ളപ്പോൾ മാത്രമാണ് എന്നാണ്….ഒരുവിധത്തിൽ എനിക്ക് മാത്രം ലഭിച്ചിരിക്കുന്നൊരു ഭാഗ്യമല്ലേ ഇത്!…കുഞ്ഞിലേ എന്ത് പേടി വന്നാലും ഞാൻ അമ്മയുടെ അടുത്ത് ഓടിച്ചെല്ലുമായിരുന്നു..ഇപ്പോൾ അത് നേരെ തിരിഞ്ഞ്…അമ്മ എന്റടുത്തോട്ട് വരുന്നു.’ സേതു പറയുന്നത് കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു..അപ്പോൾ ഞാൻ വിചാരിച്ചു, എല്ലാ മക്കളും മാതാപിതാക്കളെ ഇത്രയ്ക്ക് ആഴത്തിൽ മനസ്സിലാക്കുകയും അറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്യുകയാണെങ്കിൽ നമ്മുടെ നാട്ടിൽ വൃദ്ധസദനം എന്നൊരു സ്ഥാപനമേ ഉണ്ടാവില്ലായിരുന്നു..

ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ നന്ദുവിന് സേതുവിനോട് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നി…അവൻ അമ്മയോട് പറഞ്ഞു. അമ്മേ…ആ ആന്റിക്ക് അസുഖം മാറി സുഖമാവും എന്ന് എനിക്ക് തോന്നുന്നു. ”അതെ…അങ്ങനെ നമുക്ക് വിചാരിക്കാം…എല്ലാത്തിലും വലുത് ഇശ്വരനാണെന്നാണല്ലോ പറയുന്നത്…ആ ഈശ്വരന്റെ രൂപം സ്നേഹം എന്ന വികാരവും….അത് ആവോളം ആ അമ്മയ്ക്ക് ആ മകൻ കൊടുക്കുന്നുണ്ട്. അവനും ഇപ്പോഴൊരു അമ്മയാണ്….