സമവാക്യം

വേണ്ടപ്പെട്ടൊരു പേപ്പര്‍ തിരയുന്നതിനിടയിലാണ് അലമാരയില്‍ നിന്നും സുമിയുടെ ഡയറി ബിജുവിന്റെ കയ്യില്‍ കിട്ടുന്നത്..

പലപ്പോഴും മേശപ്പുറത്തലസമായിക്കിടക്കാറുള്ള ആ ഡയറിലെങ്ങാനും തന്റെ സ്ളിപ്പുണ്ടൊ എന്നറിയാന്‍ അവനതിലെ പേജുകളില്‍ വിരലു ചലിപ്പിച്ചു…

തികച്ചും വ്യക്തിപരമായൊരു സംഗതിയാണ് ഡയറിയെന്നതിനാല്‍ അതിലെയൊരു വരിപോലും ബിജു ഇതുവരെ വായിച്ചിട്ടുണ്ടായിരുന്നില്ല…

പക്ഷേ വരവ് ചിലവെന്ന തലക്കെട്ടോടുകൂടി അവളെഴുതിയ ഉരുണ്ട അക്ഷരങ്ങളില്‍ ഒരു രസത്തിനെന്നപോലെ അവന്റെ കണ്ണു തടഞ്ഞു ..

അതിലിങ്ങനെ എഴുതിയിരുന്നു…

ഇപ്രാവശ്യം കെമിക്കല്‍ കമ്പനിയിലെ എന്റെ മുതലാളി അഞ്ഞൂറ് രുപ കൂട്ടിത്തന്നിട്ടുണ്ട് …

ആദ്യമേ അദ്ദേഹത്തിന് നന്ദി പറയുന്നു….

അങ്ങിനെ എന്റെശമ്പളം എട്ടാാാായിരം രൂപയായി ഉയര്‍ന്നിരിയ്ക്കുന്നു…

അതില്‍ ബിജുവേട്ടന്റേയും എന്റേയും അച്ഛനമ്മമാര്‍ക്ക് അഞ്ഞൂറ് രൂപ വീതം കൊടുത്തു…

സാമ്പത്തികമായി നോക്കുകയാണെങ്കില്‍ ബിജുവേട്ടന്റെ കുടുംബത്തില്‍ എന്റെ ശമ്പളത്തിന്റെ ആവശ്യമില്ലെങ്കിലും ഞാന്‍ കൊടുക്കുന്ന അഞ്ഞൂറ് രൂപയ്ക്ക് അവര്‍ അയ്യായിരത്തിന്റെ മൂല്യം കാണുന്നുണ്ട്..

അത്രയേറെ അവര്‍ക്കെന്നെയിഷ്ടമാണ്.

അതുപോലെ അലവിക്കയുടെ പച്ചക്കറിക്കടയില്‍ ഒരു മുന്നൂറ്റിനാല്‍പ്പത് രൂപ കൊടുത്തു ..

ബിജുവേട്ടന്‍ മറന്നുപോകുന്ന ചില സാധനങ്ങള്‍ വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ ഞാനവിടുന്നാണ് വാങ്ങാറ്….

പിന്നെ ഞങ്ങളുടെ കമ്പനിയില്‍ പണിയെടുക്കുന്ന വനജേച്ചിയുടെ മോളുടെ കല്ല്യാണത്തിലേയ്ക്ക് മറ്റുള്ളവര്‍ക്കൊപ്പം ഞാനുമൊരായിരം കൊടുത്തു …

അച്ഛനില്ലാത്ത കുട്ട്യല്ലേ….
ആ മോളുടെ ജീവിതം സന്തോഷകരമാവട്ടെ…

നഴ്സറിയില്‍ പോണ എന്റെ മോള് ഗംഗയ്ക്ക് ഒരു വാട്ടര്‍ ബോട്ടിലും ഉടുപ്പും അഞ്ചില്‍ പഠിയ്ക്കുന്ന ബ്രഹ്മയ്ക്കും എനിയ്ക്കും കുറച്ച് ഇന്നര്‍വെയറുമൊക്കെയായി ബിജുവേട്ടനൊരു മുണ്ടും കൂടി വാങ്ങിയപ്പോള്‍ തുണിക്കടയില്‍ ഏകദേശം ആയിരത്തിമുന്നൂറ് രൂപയോളമായി….

ബ്രഹ്മമോളുടെ പേരില്‍ വിവാഹസമയത്തേയ്ക്കൊരു രണ്ടുലക്ഷം കിട്ടുന്ന രീതിയില്‍ മാസം ആയിരത്തിയഞ്ഞൂറിനടുത്ത് വരുന്ന പോളിസിയെടുത്തിട്ടുണ്ട്….

നൂറ് പവന്‍കൊടുക്കാനുള്ള ആസ്തി ബിജുവേട്ടനുണ്ടെങ്കിലും അമ്മയുടെ വക ഒരു പത്തുപവനെങ്കിലും കൊടുക്കുകയെന്നത് എന്റെയൊരുത്തരവാദിത്വബോധം കൂടിയല്ലെ…

ആ.. ഒരു കാര്യം പറയാന്‍ മറന്നു…

കഴിഞ്ഞമാസത്തേക്കാള്‍ ഏതാണ്ടൊരെണ്ണൂറ് രൂപ എനിയ്ക്കിപ്പൊ മിച്ചം വരുത്താനായിട്ടുണ്ട് …

ബസ്സിറങ്ങി കമ്പനിയിലേയ്ക്ക് ഓട്ടോയില്‍ പോവുന്ന രണ്ടു കിലോമീറ്റര്‍ ദൂരം ഞാനിപ്പോള്‍ നടക്കാന്‍ തുടങ്ങി…..

അതുകൊണ്ടെന്താ ഓഫീസിലെ കമ്പ്യൂട്ടറിനു മുന്നിലിരിയ്ക്കണതിന്റെ നീര്‍ക്കെട്ടൊക്കെ അങ്ങട് മാറിക്കിട്ടും….

അല്ലാതെ ഞാനൊരു പിശുക്ക്യൊന്നും അല്ലാട്ടോ…

എന്റെ പേരില്‍ ഒന്നുംല്ല്യാഞ്ഞാല്‍ മോശല്ലേന്നുവച്ച് ഒരായിരം രൂപ പോസ്റ്റോഫീസിലിടുന്നുണ്ട് …

വല്ല്യ ജോലിയ്ക്കൊക്കെ പോയിട്ട് എന്തെങ്കിലും പറ്റുമ്പോള്‍ അവളുടെ കയ്യിലൊന്നും ല്ല്യാന്ന് നാട്ടാര് പറയരുതല്ലോ..

ദിവസവും ന്റെ ചെരുപ്പിന്റൊച്ച കേട്ട് വഴിയരികിലെ വീട്ടില്‍ നിന്നും മോളേന്ന് വിളിയ്ക്കണ അകക്കാഴ്ചമാത്രമുള്ള ശങ്കരേട്ടനും ഒരു നൂറു രൂപ കൊടുത്തു…

ആ പാവം ന്റെ മറു വിളി കേട്ടേ ഉമ്മറത്ത്നിന്നും അകത്തേയ്ക്ക് പോവൂ…..

അതുപോലെ ഞങ്ങടെ നാട്ടിലെ യത്തീംഖാനയിലേയ്ക്കും പേരെഴുതാതെ മുന്നൂറുരൂപ കൊടുത്തു…

വലതുകെെകൊണ്ട് കൊടുത്തത് ഇടതുകെെ അറിയരുതെന്നാ നീതി…

പക്ഷേ ഇതൊരു ശമ്പളക്കണക്കാവുമ്പോ പറയാതെ തരമില്ലല്ലോ….

ഇനിയിപ്പോ എന്തേലും ബാക്കിയുണ്ടേല്‍ ഞായറാഴ്ചപ്പിരിവും വീട്ടുകച്ചവടക്കാരും അടുത്ത മാസത്തെ ബസ്സുകൂലിയുമൊക്കെയായി
അങ്ങിനെ തീരും..

ഇതൊക്കെ കൃത്യതയോടെ എഴുതുന്നതിന് രണ്ട് കാരണങ്ങളുണ്ട്…

ഒന്ന് ..ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ചയെനിയ്ക്ക് കാശിന്റെ വില നന്നായിട്ടറിയാം…

രണ്ടാമത് ഇത്തിരി തൊലിനിറം കൊണ്ടുമാത്രം ബിജുവേട്ടന്റെ ഭാര്യയായെത്തിയ എന്നെ അദ്ദേഹത്തിന് ജീവനാണ്…

അതുകൊണ്ട് മാത്രമാണ് പലരും കളിയാക്കിയിട്ടും ഈ ചെറിയ ജോലിയ്ക്ക് എന്റെ നിര്‍ബന്ധബുദ്ധിയ്ക്കദ്ദേഹം വഴങ്ങിയത്…

എന്റെ ശമ്പളത്തിന്റെ യാതൊരു കണക്കും അദ്ദേഹം ചോദിച്ചില്ലെങ്കിലും കൃത്യനിഷ്ഠതയുള്ള ഒരു ഭാര്യയെന്ന നിലയ്ക്ക് നാളേയ്ക്കൊരുപക്ഷേ എന്റെ ന്യായതയിലേയ്ക്ക് ആവശ്യമായെങ്കിലോ എന്നതുകൊണ്ടുമാത്രം…..

അയ്യോ …അഞ്ചുമണിയുടെ അലാറമടിച്ചു ..

സൂര്യനുണരുന്നതിനു മുമ്പേ കുളിച്ചടുക്കളയിലെത്തണം…

ഞാന്‍ പോവാട്ടൊ ….

ഡയറിമടക്കിവയ്ക്കുമ്പോള്‍ ബിജുവിന്റെ കണ്ണ് നിറഞ്ഞിരുന്നു…..

ദിവസവും സുമിയുടെ ശമ്പളത്തിന്റെ ഇരട്ടി കിട്ടിയിട്ടും ജീവിതഗന്ധിയായ് ഞാനെന്താണ് ചെയ്തിട്ടുള്ളതെന്ന കുറ്റബോധം അവനെ വല്ലാതെ ഇരുത്തി ചിന്തിപ്പിച്ചു…..

ഈശ്വരനെ മറന്ന് വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ ആയിരവും പതിനായിരവും തുലയ്ക്കുമ്പോള്‍ തന്റെ ഭാര്യ വളരെയധികം സൂഷ്മതയോടെ കാശ് കെെകാര്യം ചെയ്യുന്നു…..

അവള്‍ കിലോമീറ്ററുകളോളം നടക്കുന്നു…

അനുകമ്പയും സ്നേഹവും പ്രകടിപ്പിയ്ക്കുന്നു…..

അലമാരയിലെ ഡയറി യഥാസ്ഥാനത്തേയ്ക്ക് നീക്കി വയ്ക്കുമ്പോള്‍ അതിലെ ജീവിതതീഷ്ണതകള്‍ മുഴുവന്‍ തന്റെ ഹൃദയത്തിലേയ്ക്കവന്‍ പകര്‍ത്തിവച്ചിരുന്നു….