“അമ്മേ ഈ ഏട്ടനിതെന്താ..ആര്യ ആയോണ്ടാ ഇത്ര ക്ഷമിക്കുന്നത്..”
ഉച്ച മയക്കത്തിൽ പാതി അടഞ്ഞ എന്റെ കണ്ണുകളെ കുത്തി നോവിച് ചെവിയിൽ തറക്കുന്ന കൂരമ്പ് പോലുള്ള വാക്കുകൾ ഉമ്മറതെ ഭിത്തികളെ ഭേദിച്ച് പരിസരമാകെ മുഴങ്ങുമ്പോൾ നീതുവിന്റെ നാവിൽ നിന്ന് അനർഘ നിർഘളം പ്രവഹിച്ച വാക്കുകൾക്ക് ശക്തിയേറിയിരുന്നു.. നാണക്കേടെന്ന മനശാസ്ത്ര യുദ്ധത്തിൽ പണ്ടേ തോറ്റു പോയതോർത്തു അഭിമാനിക്കേണ്ടി വന്ന മനോഹര നിമിഷങ്ങളിലൊന്നായിരുന്നത്..
കുടുംബ സുഹൃത്തും അയൽക്കാരനുമായ വിഷ്ണു മാമന്റെ മോളാണ് ആര്യ, അടക്കവും ഒതുക്കവും കാണാൻ വെളുത് നല്ല ഭംഗിയുമുള്ള ആര്യയുടെ പിന്നാലെയുള്ള ഈ പരക്കം പാച്ചിൽ ഓർമ്മ വെച്ച കാലം മുതൽ തുടങ്ങിയതാണ്.. അതോണ്ട് തന്നെ ആരോടുള്ളതിനേക്കാൾ ഒരുമുഴമധികം വെറുപ്പ് അവൾക്കെന്നോട് ഉണ്ടാകുമെന്നതിൽ സംശയമില്ല…
കാരണം ഇന്നുവരെ കാക്കത്തൊള്ളായിരം ആൺപിള്ളേർ അവളെ ഇഷ്ടമാണെന്ന് പറഞ്ഞു പിറകെ കൂടുമ്പോൾ ഞാൻ മാത്രം ചെറുപ്പം മുതൽ മറ്റൊരാളെ അവളെക്കൊണ്ട് ഇഷ്ടപ്പെടുത്താനുള്ള തീവ്ര ശ്രമത്തിലാണ്…ഓർമ്മകളങ്ങനെ മനസ്സിൽ തത്തിക്കളിക്കുമ്പോഴാണ് വീണ്ടും വരാന്തയിൽ നിന്ന് നീതുവിന്റെ ശബ്ദമുയർന്നത്..
” നിവിയേട്ടാ ദേ ഇങ്ങട് വാ ഏട്ടനൊരു പാഴ്‌സൽ വന്നിട്ടുണ്ട്…”
വന്നത് വിനീതാണെന്ന് മനസ്സിലാക്കാൻ പെങ്ങളുട്ടിയുടെ അളന്ന് മുറിച് കുറിക്ക് കൊള്ളുന്ന വാക്കുകൾ തന്നെ ധാരാളം…
അളിയാ എന്തായി വല്ലതും നടക്കുവോ..കഴിഞ്ഞ കുറേ വർഷങ്ങളായി ഞങ്ങൾ കണ്ടുമുട്ടുന്ന വേളയിലെല്ലാം പരസ്പരം ഷെയർ ചെയ്യാറുള്ളതാണീ ആകാംക്ഷാ സന്ദേശം..
“ഡാ നിന്റെ ബന്ധു ശ്രീജയെ കണ്ടിഷ്ടപ്പെട്ട അന്ന് മുതലിന്നോളം ആര്യയെ നിഴലായി പിന്തുടരുന്നുണ്ട്..നേരെ നിന്ന് ചോദിയ്ക്കാൻ നിനക്ക് കഴിയാത്തതിന് എനിക്ക് കിട്ടിയ സമ്പാദ്യം വീട്ടിലും പഠിച്ച സ്‌കൂളിലുമെല്ലാം ചീത്തപ്പേരാണ്…”
എന്റെ നിവി വെറുതെ അല്ലല്ലോ…നീ ശ്രീജയോട് ഇഷ്ടം പറഞ്ഞു പോയപ്പോഴെല്ലാം അവൾ കാർക്കിച്ചു തുപ്പി, നിന്നെ കണ്ണെടുത്താൽ കണ്ടൂടാന്ന് തറപ്പിച്ചു പറഞ്ഞു,മാത്രമല്ല നിന്റെ ഈ രൂപത്തിനെ അവളെനല്ല മറ്റൊരു പെണ്ണും ഇഷ്ടപ്പെടില്ലന്നെല്ലാം പറഞ്ഞു …ശ്രീ
ജയെ നിനക്ക് ഞാൻ സക്സസ് ആക്കി തരുമ്പോൾ ആര്യയെ നീ എനിക്ക് സക്സസ് ആക്കണം അത്ര മാത്രമല്ലെ ഞാൻ ആവശ്യപ്പെട്ടുള്ളു…”
പരസ്പരം കുറ്റപ്പെടുത്തി ലക്ഷ്യത്തിൽ നിന്ന് തെന്നിമാറാതിരിക്കാൻ അൽപ സമയതെ മൗനം തുടർന്നു…
എന്റെ വിനീതേ “ആര്യ അടുക്കുന്ന മട്ടില്ല,ഒന്നും മിണ്ടാതെ പോയാൽ എന്റെ പേര് വിളിച്ചു പുഞ്ചിരിക്കും, നിന്റെ കാര്യം അവതരിപ്പിക്കാൻ ചെല്ലുന്നത് കാണുന്നതേ ദേഷ്യവാ, നിന്റെ പേര് പറഞ്ഞാൽ അവളുടെ മുഖം കടന്നൽ കുത്തേറ്റ പോലാ, അത് വിട്ടേക്കടാ…എന്ന് പറഞ്ഞവസാനിപ്പിക്കും മുമ്പ് ശ്രീജയെ നീയുമങ്ങു മറന്നേക്കെന്നു പറഞ്ഞു നടന്നകന്നു…
ഇന്നത്തെ ക്ലാസും സായാഹ്‌ന ഊരു ചുറ്റലുകളും അവസാനിപ്പിച്ച് വീട്ടിലെത്തിയപ്പോൾ, പട്ടുപാവാടയും ഉടുപ്പും കരിമഷി എഴുതിയ നയനങ്ങളും മുടിയിഴകളിൽ കോർത്ത തുളസിക്കതിരും നെറ്റിയിൽ ചന്ദനവുമൊക്കെയായി ആര്യ എങ്ങടോ പോകാനെന്നോണം വീട്ടിൽ ഇരിപ്പുണ്ടായിരുന്നു..
ചിലർക്കൊക്കെ ദൈവം അറിഞ്ഞു കൊടുക്കുന്ന സൗന്ദര്യം മറ്റുള്ളവർക്ക് വഴി തടസ്സമായി നിൽക്കാനാണോ എന്ന് പിറുപിറുത്തു അവളുടെ മുന്നിലൂടെ കാണാത്ത ഭാവത്തിൽ മുറിയിലേക്ക് നടക്കുമ്പോൾ..
“നിവിയേട്ട ദേ ഈ അര്യേച്ചിക്ക് ഏട്ടനെ ഇഷ്ടാണെന്നു…. നീതു ഇങ്ങനെ പറയുന്നതിൽ കഴിഞ്ഞ കുറച്ചു കലാവായി സ്ഥിരത പുലർത്താറുള്ളതാണ്, ഭാവഭേദങ്ങളില്ലാതുള്ള പുഞ്ചിരിയാണ് നീതുവിന്റെ വാക്കുകളിലുള്ള ആര്യയുടെ പ്രതികരണം…
എന്നത്തേയും പോലെ മൗനമായി തലകുനിച്ചു പോകാതെ നീതുവിനെ അടിമുടിയൊന്ന് നോക്കി….
” എഡീ കുരുപ്പേ എന്നേക്കാൾ വെളുപ്പും സൗന്ദര്യവും ഉള്ളവരെ നമുക്ക് വേണ്ട, കണ്ടമാനം ചെക്കൻമാർ പിറകിൽ നടക്കുന്നോരോട് അവരിലൊരാളെ സെലക്ട് ചെയ്യാൻ നിന്റെ അര്യേച്ചിയോട് പറ….”എന്ന് പറഞ്ഞു തീരും മുമ്പ് അടുക്കളയിൽ നിന്നൊരശരീരി മുഴങ്ങി…