അമ്മയാണ് സൂപ്പർതാരം

“അമ്മക്ക് ഈ വയസ്സാം കാലത്ത് തന്നെ മറ്റൊരു വിവാഹം കഴിക്കണമെന്ന് എന്താണിത്ര നിർബന്ധം?..”
വാക്ക് ശരങ്ങളുമായി മക്കൾ രാവിലെ തന്നെ പിറകെയുണ്ട്..

ഒരാണും ഒരുപെണ്ണും എനിക്ക് മക്കളായുള്ളത്.രണ്ടിന്റെയും വിവാഹം കഴിഞ്ഞു. ഭാവി ജീവിതം ഭദ്രമാക്കി.സ്വത്തുക്കൾ തുല്യ അളവിൽ വീതം വെച്ചു കൊടുത്തു. എന്നിട്ടാണ് രണ്ടാളും കൂടി ചോദ്യം ചെയ്യൽ…

ചെറുപ്പത്തിൽ വിധവയായവളാണ് ഞാൻ.രണ്ടാമത്തെ കുഞ്ഞ് ജനിച്ചു അധികം നാൾ കഴിയും മുമ്പേ ഒരു അപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചു. പിന്നീട് ജീവിച്ചത് മുഴുവൻ മക്കൾക്ക് വേണ്ടി മാത്രമാണ്…

“നീ ചെറുപ്പമാണ്..നിനക്കൊരു ആൺതുണ കൂടിയെ തീരൂ.ഇനിയും ജീവിതം ഒരുപാട് ബാക്കിയുണ്ട്”

എന്നു പറഞ്ഞു എന്റെ മാതാപിതാക്കൾ മറ്റൊരു വിവാഹത്തിനു നിർബന്ധിപ്പിച്ചെങ്കിലും എനിക്ക് അതിനു സമ്മതമല്ലായിരുന്നു..

“മറ്റൊരാൾ വന്നിട്ട് എന്റെ മക്കളെ തട്ടിക്കളിക്കുന്നത് കാണാൻ എനിക്ക് തീരെ താല്പര്യമില്ല. ഞാൻ അവരെ എങ്ങനെയെങ്കിലും വളർത്തിക്കൊള്ളാം…”

എനിക്ക് മറുപടി ഉണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും ആധിയാണ് അവർ പറഞ്ഞത്.വിധവയെ പല കണ്ണുകളാൽ സമൂഹം നോക്കികാണുന്നത്…

ഭർത്താവ് മരിച്ചു പോയാൽ വിധവകളെ പെട്ടെന്ന് പാട്ടിലാക്കാമെന്ന് ചിലർക്കൊക്കെ ഒരുധാരണയുണ്ട്.വികാരം അടക്കി വീർപ്പുമുട്ടി കഴിയുകയാണു അവരെന്ന് മറ്റു ചിലർ.തലയിണക്കടിയിൽ വാക്കത്തി സൂക്ഷിച്ചാണ് ഞാൻ കിടന്നതും.പലപ്പോഴും വാതിലിൽ പലരും മുട്ടിയിരുന്നു.വാക്കത്തി എന്റെ കയ്യിൽ കാണുമ്പോൾ അവർ ഓടിപ്പോകും…

വിധവകൾക്ക് ജീവിക്കാൻ ഭർത്താവിന്റെ നല്ല ഓർമ്മകൾ ധാരാളം മതി.പിന്നെ കുട്ടികൾ ഉണ്ടെങ്കിൽ എല്ലാം മറന്ന് അവർക്കായി ജീവിക്കാം…

പല പണികളും ചെയ്തു ഞാൻ മക്കളെ വളർത്തി.അവർക്കൊരു നല്ല ജോലി കിട്ടിയാൽ എന്റെ കഷ്ടപ്പാടുകൾ മാറുമെന്ന് ഞാൻ കരുതി…

അത്യാവശ്യം വരുമാനമുള്ള തൊഴിൽ ഉണ്ട്. പിന്നെ വീട്ടിൽ തന്നെ എന്തെങ്കിലും സ്വയം തൊഴിലും ചെയ്തു അത്യാവശ്യം സ്വത്ത് വകകൾ ഉണ്ടാക്കി…

മകനെയും മകളെയും നല്ല രീതിയിൽ പഠിപ്പിച്ചു. അവർക്കു ഈശ്വരൻ സഹായിച്ച് നല്ല തൊഴിലും കിട്ടി.നല്ല രീതിയിൽ വിവാഹവും നടത്തി…

മക്കൾ പരസ്പരം മൽസരമായി അമ്മയെ നോക്കാൻ.സ്വത്ത് വീതം വെച്ചപ്പം രണ്ടും കൂടി വലിയ വഴക്ക് വീട് രണ്ടു പേർക്കും വേണമെന്ന്.എന്നെ നോക്കുന്നവർക്ക് എന്റെ കാലശേഷം വീട് തരാമെന്ന് ഞാൻ പറഞ്ഞു..

പക്ഷേ ബുദ്ധി കൂടിയ മക്കളെന്നെ ഏതെങ്കിലും വൃദ്ധസദനത്തിലാക്കാൻ പദ്ധതിയിട്ടു.ഇപ്പോൾ ന്യൂജനറേഷൻ കാലമാണ്.. ഇതൊക്കെയാണ് ഇപ്പോൾ നാട്ടു നടപ്പെന്ന് മക്കൾ..

കരഞ്ഞു കൂവാൻ എനിക്ക് വയ്യാത്തതിനാൽ അമ്പതാം വയസ്സിൽ പുനർവിവാഹ പരസ്യം കൊടുക്കാൻ ഞാൻ തയ്യാറായി. അത് മക്കൾക്കും അവരുടെ ബന്ധുക്കൾക്കും നന്നായിക്കൊണ്ടു.അതാണിപ്പോൾ ചോദ്യം ചെയ്യൽ…

“നിങ്ങൾക്ക് രണ്ടാൾക്കും എന്നെ നോക്കാൻ വയ്യെങ്കിൽ എനിക്കൊരു തുണവേണം.വൃദ്ധസദനത്തിൽ ചെന്ന് കിടക്കാൻ എനിക്ക് തീരെ താല്പര്യമില്ല…”

“അമ്മക്ക് വയസ്സുകാലത്ത് ഇത് നല്ലതല്ല.ഞങ്ങൾക്ക് ഞങ്ങളുടെ സ്റ്റാറ്റസ് നോക്കണം…”
മക്കൾക്ക് ഒരേ സ്വരം…

“എനിക്കുമുണ്ട് സ്റ്റാറ്റസ് ..നിന്നെയൊക്കെ വളർത്തി വലുതാക്കി നല്ല നിലയിൽ എത്തിച്ചു.ഞാൻ നിങ്ങൾക്ക് ഇപ്പോളൊരു ഭാരം…..”

എന്റെ മറുപടി മക്കളെ പിണക്കി.പരസ്യത്തിലൂടെ എനിക്ക് പറ്റിയൊരു കൂട്ടു കിട്ടിയപ്പോൾ മക്കൾക്ക് തന്നെ ആദ്യ ക്ഷണക്കത്ത് അയച്ചു കൊടുത്തു.കൂടെയൊരു ലെറ്ററും

“അമ്മയുടെ വിവാഹത്തിനു വന്ന് മക്കൾ തീർച്ചയായും പങ്കെടുക്കണം.നിങ്ങൾക്ക് ഒരച്ഛനെയല്ല എനിക്ക് വാർദ്ധക്യകാലത്ത് ഒരുനല്ല സുഹൃത്ത് കൂടിയെ തീരൂ.നാളെ നിങ്ങൾക്ക് ഈയൊരു അവസ്ഥ വരുമ്പഴേ പഠിക്കൂ..നിങ്ങൾ ന്യൂജനറേഷൻ പിള്ളാർ ആണെങ്കിൽ ഞാനും ന്യൂജനറേഷൻ അമ്മയാണ്…”

എന്ന് നിങ്ങളുടെ സ്വന്തം
“ന്യൂജനറേഷൻ അമ്മ…”