പകൽവെളിച്ചത്തിലും പ്ലാറ്റ്‌ഫോമിന്റെ മുകളിലെ കമ്പിയുടെ ഇടയിലിരുന്നുകൊണ്ട്
ഒരു മൂങ്ങ അദ്ദേഹത്തെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കഴുത്തിൽകെട്ടിയ രക്ഷകളെ അദ്ദേഹം വലതുകൈകൊണ്ട് ചേർത്തുപിടിച്ചു.
“മഹാദേവാ… അപശകുനമാണല്ലോ.”
തിരുമേനി പതിയെ തന്റെ മിഴികളടച്ച്
ഉപാസനാമൂർത്തികളെധ്യാനിച്ചു.
“എന്താ മുത്തശ്ശാ…”
സംശയത്തോടെ ഗൗരി ചോദിച്ചു.
അല്പനിമിഷം ധ്യാനത്തിലാണ്ട തിരുമേനി തന്റെ കണ്ണുകൾ തുറന്ന് പിന്നിലേക്കുനോക്കി.
തന്നെ തീക്ഷ്ണമായിനോക്കിയിരുന്ന മൂങ്ങ അപ്പോൾ അപ്രത്യക്ഷമായിരുന്നു.
ശേഷം മുൻപിൽവന്നുനിന്ന കരിമ്പൂച്ചയെ നോക്കി അതെങ്ങോട്ടോ ഓടിയൊളിച്ചു.
ഗൗരി തന്റെ ചോദ്യം ആവർത്തിച്ചു.
“എന്താ മുത്തശ്ശാ…”
“ഏയ്, ഒന്നുല്ല്യാ മോളെ.”
പുഞ്ചിരിപൊഴിച്ചുകൊണ്ട് അദ്ദേഹം ഗൗരിയെ ചേർത്തുപിടിച്ചു.
“രാമാ, വണ്ടി തിരിച്ചോളൂ..”
സ്റ്റേഷന്റെ പുറത്തേക്കുകടന്ന് അവർ കാറിന്റെ അരികിലേക്ക് ചലിച്ചു.
ഒഴിഞ്ഞ പാർക്കിങ് സ്ഥലത്ത് തിരുമേനിയുടെ 1980 മോഡൽ കറുത്ത അംബാസിഡർ കാർ ഒരു രാജാവിനെപ്പോലെ തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു.
കാറിന്റെ ചില്ലിന് മുകളിൽ ‘മൃത്യുഞ്ജയൻ’യെന്നും, വലതുഭാഗത്ത് മഞ്ഞ അക്ഷരത്തിൽ ‘കീഴ്ശ്ശേരി’യെന്നും എഴുതിവച്ചിട്ടുണ്ട്.
ഉള്ളിലെ കണ്ണാടിക്കുമുകളിൽ ആനയുടെ നെറ്റിപട്ടത്തിന്റെ ചെറിയരൂപം തൂക്കിയിട്ടിരിക്കുന്നു.
ഗൗരിയുടെ കണ്ണുകൾ കൗതുകംകൊണ്ട് വിടർന്നു.
അച്ഛന്റെ കൈയിലുള്ള ബി എം ഡബ്ല്യൂവിനെക്കാൾ തലയെടുപ്പ് ഈ പഴയ രാജാവിനുണ്ടെന്ന് ഒറ്റനിമിഷംകൊണ്ട് അവൾ മനസിലാക്കി.
കാറിനുചുറ്റും വലംവച്ച ഗൗരി
ബോണറ്റിന്റെ മുകളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതുകണ്ട് തന്റെ വലം കൈകൊണ്ട് അവയെ തുടച്ചുനീക്കി.
ആർദ്രമായ കൈകളിൽ മഴനീർത്തുള്ളികൾ പറ്റിപ്പിടിച്ചു.
രാമൻ ഗൗരിയുടെ ബാഗും മറ്റും കാറിന്റെ ഡിക്ക് തുറന്ന് അതിലേക്ക് വച്ച് തിരുമേനിക്ക് കയറാൻ ഡോർ തുറന്നുകൊടുത്ത് അയാൾ ഡ്രൈവിങ് സീറ്റിലേക്ക് കയറി.
“മുത്തശ്ശാ, ഞാനൊടിച്ചോളാം”
സീറ്റിലേക്ക് കയറുംമുൻപേ അവൾ ചോദിച്ചു.
“അതിന് നിനക്കീയന്ത്രം ഓടിക്കാനറിയോ?”
സംശയത്തോടെ തിരുമേനി ചോദിച്ചു.
“പിന്നെ, അച്ഛന്റെ കൂടെപോകുമ്പോൾ ഞാൻ ഓടിക്കാറുണ്ടല്ലോ. ”
നിവർന്നുനിന്നുകൊണ്ട് ഗൗരി അഭിമാനത്തോടെ പറഞ്ഞു.
“എന്നാലേ, മുത്തശ്ശന്റെകുട്ടി ഇതിലേക്ക് കയറ്, ഒത്തിരി ദൂരം പോകാനുള്ളതാ”
“എന്നാഞാൻ മുൻപിൽ കയറാം.”
“ദേവീ, ഈ പെണ്ണിനെകൊണ്ട് തോറ്റല്ലോ.
ശരി കയറു.”
പുഞ്ചിരിതൂവികൊണ്ട് തിരുമേനി പറഞ്ഞു.
ഷൊർണൂരിൽനിന്നും പാലക്കാടിന്റെ കിഴക്കേഭാഗത്തെ ഗ്രാമങ്ങളിലേക്കുള്ളയാത്ര ഗൗരി കാറിന്റെ മുൻപിലിരുന്നുകൊണ്ട് ആസ്വദിച്ചു.
സമയം ഉച്ചയോടടുത്തെങ്കിലും കാർമേഘം വിണ്ണിനെ മൂടിയിരുന്നതിനാൽ പ്രകൃതി ദേവലോകത്തെ രംഭയയെപോലെ സുന്ദരിയായിനിന്നിരുന്നു
കാഴ്ചകൾ കണ്ട് ഗൗരി അറിയാതെ മയങ്ങിപ്പോയി.
സീറ്റിലിരുന്നുറങ്ങുകയായിരുന്ന അവളെ തിരുമേനി തട്ടിവിളിച്ചു.
ഉറക്കത്തിൽനിന്നുമെഴുന്നേറ്റ ഗൗരി തന്റെ കണ്ണുകൾ തിരുമ്മികൊണ്ട് പുറത്തേക്കുനോക്കി.
പച്ചപരവതാനിവിരിച്ച നെൽപാടങ്ങൾക്ക് അരികിൽ കാർ നിർത്തിയിട്ടിരിക്കുന്നു.
രാമൻ രണ്ട് കരിക്ക് ശങ്കരൻ തിരുമേനിക്കും, ഗൗരിക്കുംനേരെനീട്ടി.
കാറിൽനിന്നിറങ്ങിയ ഗൗരി ചുറ്റിലുംനോക്കി.
അങ്ങകലെ വലിയ മലകളും അവയെ തഴുകികൊണ്ട് തണുത്തകാറ്റും കൂടാതെ പുതുമണ്ണിന്റെ ഗന്ധവും.
ഗൗരി ശ്വാസമൊന്ന് നീട്ടിവലിച്ചു.
“മുത്തശ്ശാ, ഒരു പ്രത്യേക ഗന്ധം.”
“മ്. എന്തിന്റെ ?”
കരിക്ക് കുടിക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു.
“അതിപ്പോ, നല്ല ചന്ദനത്തിന്റെ.”
“ഹഹഹ, പട്ടണത്തിലാണ് വളർന്നതെങ്കിലും, ചന്ദനത്തിന്റെ ഗന്ധമൊക്കെ തിരിച്ചറിയാൻ പറ്റ്വോ.?”
“കളിയാക്കാതെ മുത്തശ്ശാ, എനിക്ക് അറിയാം.”
ഗൗരി സങ്കടത്തോടെ പറഞ്ഞു.
“മോളിങ്ങ് വന്നേ.”
തിരുമേനി ഗൗരിയുടെ തോളിൽ കൈയിട്ട് അങ്ങുദൂരെയുള്ള ഒരുകാട്ടിലേക്ക് വിരൽ ചൂണ്ടികൊണ്ടുപറഞ്ഞു.
“ദേ, അതാണ് ചന്ദനക്കാട്. ആ കാട്ടിൽ നിറയെ ചന്ദനത്തിന്റെ മരങ്ങളാണ്, പൂജക്കുവേണ്ടിയുള്ള ചന്ദനം അവിടെനിന്നാണ് കൊണ്ടുവരാറ്.”
“തിരുമേനി, പോകാം.”
രാമൻ കാറിനുള്ളിലേക്ക് കയറി.
“നമ്മളിപ്പോ എവിട്യാ മുത്തശ്ശാ ”
കൈയിലുള്ള കരിക്ക് കുടിച്ചുകഴിഞ്ഞ് അതിന്റെ തൊണ്ട് തോട്ടിലേക്ക് എറിയുന്നതിനിടയിൽ ഗൗരി ചോദിച്ചു.
“ദേ, നോക്ക്. ”
തിരുമേനി വിരൽചൂണ്ടിയ സ്ഥലത്തേക്ക് ഗൗരി സൂക്ഷിച്ചുനോക്കി
വെളുത്തബോർഡിൽ കറുത്ത
അക്ഷരങ്ങൾ പകുതിമാഞ്ഞനിലയയിൽ എന്തോ എഴുതിവച്ചിരിക്കുന്നു.
അടുത്തേക്കുചെന്ന ഗൗരി അക്ഷരങ്ങൾ പെറുക്കിയെടുത്തുവായിച്ചു.
‘ബഹ്മപുരം.’
തണുത്ത കാറ്റ് എങ്ങുനിന്നോവന്ന് അവളെ ചുറ്റിപ്പറ്റിനിന്നു.
കൺപീലികൾവരെ ആ ഇളങ്കാറ്റിൽ തുള്ളിക്കളിച്ചു.
തിരുമേനി കാറിലേക്കുകയറിയിട്ടും ഗൗരി എന്തോ ചിന്തിച്ചുകൊണ്ട് പുറത്തുതന്നെനിന്നു.
“നീ വരണില്ല്യേ ?..”
സൈഡ്ഗ്ലാസ് താഴ്ത്തി തിരുമേനി പുറത്തേക്കുതലയിട്ട് ചോദിച്ചു.
“മ് ”
ഒന്നുമൂളികൊണ്ട് ഗൗരി കാറിന്റെ മുന്നിലെഡോർതുറന്ന് അകത്തേക്കുകയറി.
രാമൻ കാർ സ്റ്റാർട്ട്ചെയ്ത് ബ്രഹ്മപുരം എന്നബോർഡിന് ചാരെയുള്ള മൺപാതയിലൂടെ മുന്നോട്ട് ചലിപ്പിച്ചു.
ഗൗരി നിശ്ശബ്ദപാലിച്ച് ഓരോകാഴ്ചയും മനസിൽ ഒപ്പിയെടുക്കുകയായിരുന്നു.
പെട്ടന്ന് വളവുതിരിഞ്ഞ് എതിരെയൊരു ജീപ്പ് പാഞ്ഞുവന്നു. കൂടെ മൂന്നാല് കാറുകളുമുണ്ടായിരുന്നു.
അതിലൊരുകാർ അവരുടെ സൈഡിൽ നിർത്തിപറഞ്ഞു.
“കാട്ടാന ഇറിങ്ങിയിട്ടുണ്ട്, അങ്ങോട്ട് പോകേണ്ട”